Thursday, September 30, 2010

ഒരുകിലോ ചാണകം ഫ്രീ

ഇന്നു ബി.എസ്.എന്‍.എല്‍ ഓഫീസില്‍ ടെലഫോന്‍ ചാര്‍ജു അടക്കാന്‍ പോയപ്പോള്‍ അവിടെഅസാധാരണമായ ആള്‍ക്കൂട്ടം കാണപ്പെട്ടു. ധാരാളം സ്ത്രീകള്‍! എല്ലാവരും നാലുചുറ്റുമുള്ളഗ്രാമപ്രദേശങ്ങളില്‍ നിന്നു വന്നവരാണെന്നു അവരുടെ സംഭാഷണങ്ങളില്‍ നിന്നുംമനസിലായി.അവര്‍ തിരക്കിട്ടു ഏതോഫാറം പൂരിപ്പിക്കുന്നു, കൌണ്ടറില്‍ സംശയങ്ങള്‍ചോദിക്കുന്നു,ക്യൂവില്‍ ബഹളം ഉണ്ടാക്കുന്നു,...ആകെ ഒരു ജക പൊക മയം.

കാഴ്ച കണ്ടു ഞാന്‍ കാര്യങ്ങള്‍ തിരക്കി.

ബി.എസ്.എന്‍.എല്‍. ലാന്റ് ഫോണ്‍ ഉള്ളവര്‍ക്കു സിം കാര്‍ഡുകള്‍സൌജന്യമായി നല്‍കുന്നുവെന്നും സിം കാര്‍ഡ് ഉപയോഗിച്ചു സ്വന്തം ലാന്റ് ഫോണിലേക്കു ആറു മാസത്തേക്കു സൌജന്യമായിവിളിക്കാം എന്നുമുള്ള ഓഫര്‍ ബി.എസ്.എന്‍.എല്‍. കമ്പനി പത്രങ്ങളിലൂടെ പരസ്യം നല്‍കിയതിനെതുടര്‍ന്നാണു ആളുകളുടെ കുത്തി ഒഴുക്കു അനുഭവപ്പെട്ടതു.

ഏതൊരു സൌജന്യത്തിനു പുറകിലും ലാഭേഛ കാണുമെന്ന എന്റെ വിശ്വാസ പ്രകാരം സൌജന്യത്തിലെന്താണു ഹിക്മത്തു എന്നറിയാന്‍ ഞാന്‍ വിശദ വിവരങ്ങള്‍ തിരക്കി.അപ്പോള്‍ കിട്ടിയവിവരങ്ങള്‍ താഴെ പറയുന്നു.

(ഒന്നു) ലാന്റ് ഫോണ്‍ ഉള്ളവര്‍സൌജന്യ സിമ്മിനു വേണ്ടി നമ്പരിലെ ഫോണ്‍ ബില്ല്, ഒരു ഫോട്ടോ.ഡി. കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ട്ട ഫാറത്തില്‍ അപേക്ഷ കൊടുക്കണം.(അപേക്ഷാ ഫാറം കൊടുക്കുന്നിടത്തു പെണ്ണുങ്ങളുടെ ഗാട്ടാ ഗുസ്തി നടക്കുന്നതു കണ്ടു)

(രണ്ടു) അപേക്ഷ കക്ഷി നേരിട്ടു ചെല്ലണം. ഫോട്ടോയിലെ ആളും അപേക്ഷകനും ഒരാള്‍ തന്നെ എന്നുബോദ്ധ്യപ്പെടാനാണു. മാത്രമല്ല മരിച്ച ആളുടെ പേരില്‍ സിം കൊടുക്കുകയും ചെയ്യരുതല്ലോ.
ലാന്റ്ഫോണ്‍ ഉടമ ഭര്‍ത്താവും അദ്ദേഹം വിദേശത്തുമായാല്‍ കാര്യം വിവരിച്ചു കമ്പനിക്കു ഫാക്സ്അയക്കണം. അല്ലെങ്കില്‍ ചെല്ലുന്ന ആളെ ചുമതലപ്പെടുത്തി അധികാര പത്രം നല്‍കണം.

(മൂന്നു) അപേക്ഷ ശരിയാണെന്നു ബോദ്ധ്യപ്പെട്ടാല്‍ സൌജന്യ
, സിം കാര്‍ഡ് തരുന്നു.

(നാലു) സിം ഉപയോഗിച്ചു സ്വന്തം ലാന്റ് ഫോണിലേക്കു വിളിക്കാന്‍ ആറു മാസ കാലത്തേക്കുകാല്‍ ചാര്‍ജു ഫ്രീ.

ഇതാണു ഓഫറിന്റെ വിശദ വിവരം.

ഇനി അവര്‍ പറയാത്തതും ചിന്തിച്ചാല്‍മുക്കു മനസ്സിലാകുന്നതുമായ ചില കാര്യങ്ങള്‍ കൂടി അറിയുക.

ഇപ്പോള്‍ നിലവിലുള്ള ഓഫര്‍ പ്രകാരം തന്നെ മുന്‍ കൂട്ടി അറിയിച്ച ഒരു ബീസ്.എന്‍.എല്‍. ലാന്റ്ഫോണ്‍ നമ്പറിലേക്കു ഒരു മിനിട്ട്
വിളിക്കാന്‍ ഇരുപതു പൈസാ മതിയാകും(മുമ്പു ഇതു പത്തു പൈസാആയിരുന്നു) ഇത്രയും കഷ്ടപ്പെട്ടു ഒരു ദിവസത്തെ അദ്ധ്വാനം ചിലവഴിച്ചു ഇടിയും തള്ളും നടത്തി സിംസമ്പാദിക്കുന്നതു ഇരുപതു പൈസാ ലാഭത്തിനു വേണ്ടിയാണു. സൌജന്യം ആറു മാസ കാലംമാത്രം. അതു കഴിഞ്ഞു വിളിക്കണമെങ്കില്‍ ചാര്‍ജു കൊടുക്കണം.

അവിടെയാണു ഹിക്മത്തു മറനീക്കി രംഗത്തു വരുന്നതു.

സൌജന്യം കേട്ടു ഭ്രാന്തെടുത്തു
സിം വാങ്ങിയവര്‍ ഓഫീസ് പരിധിയില്‍ തന്നെ ആയിരങ്ങള്‍ ഉണ്ട്. കേരളമൊട്ടുക്കു എത്ര ലക്ഷംകണക്ഷന്‍ എന്നു കണക്കു കൂട്ടുക. ഇതില്‍ പില്‍ക്കാലത്തു പകുതി കൊഴിഞ്ഞു പോയാലും ബാക്കി ലക്ഷകണക്കിനു കണക്ഷനുകള്‍ ബി.എസ്.എന്‍.എലില്‍ അവശേഷിക്കും. ഇന്ത്യയില്‍ മൊബൈല്‍ രംഗത്തു ഒന്നാമതായി നിന്ന ബി.എസ്.എല്‍. കമ്പനി ,സ്വകാര്യ മൊബൈല്‍ കമ്പനിക്കരുടെ തള്ളികയറ്റത്തില്‍ കാലിടറി വീണു കിടപ്പായിരുന്നു. സൌജന്യ പ്രയോഗത്താല്‍ അവര്‍ക്കു ഇനി പിടിച്ചുനില്‍ക്കാമെന്നു തോന്നുന്നു.

ബി.എസ്.എല്‍. കാരുടെ സൌജന്യ തന്ത്രത്തെ വിമര്‍ശിക്കാനല്ല എന്റെ കുറിപ്പുകള്‍.

ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നതു സൌജന്യ മോഹികളായ പൊതു ജനത്തെയാണു.സൌജന്യമെന്നു കേട്ടാല്‍ ഇടിച്ചു കയറുന്ന മലയാളിയുടെ മാനസികാവസ്ഥയെപ്പറ്റിയുള്ള പഠനം രസാവഹമാണു.

ഒരു പെണ്ണിനെ കെട്ടിയാല്‍ കുഞ്ഞു ഒന്നു ഫ്രീ എന്ന പരസ്യം കണ്ടാല്‍ എന്താണു ഫ്രീ എന്നു തിരക്കാതെ ഫ്രീ കൈക്കലാക്കാന്‍ ചാടി ഇറങ്ങുന്നമലയാളിയുടെ മനസികാവസ്ഥ മനസിലാക്കിയ വ്യാപാര ഭീകരന്മാര്‍ തങ്ങളുടെ ചരക്കുകള്‍ ചിലവഴിക്കാന്‍ ആ മാനസികാവസ്ഥയെ തന്നെയാണു മുതലെടുക്കുന്നതു.

ഒരു ഫ്രിഡ്ജു വാങ്ങിയാല്‍ ഒരു മിക്സി ഫ്രീ (മിക്സിയുടെ വില കൂടി ഫ്രിഡ്ജില്‍ കയറുമെന്നു ഫ്രീ മോഹി അറിയുന്നില്ല)

സാരിക്കു ബ്ലൌസ് പീസ് ഫ്രീ

പത്തു കസേര വാങ്ങിയാല്‍ ഒരു റ്റീപോ ഫ്രീ

അങ്ങിനെ എത്ര എത്ര ഫ്രീകള്‍ നമ്മെ ഭ്രമിപ്പിക്കുന്നു.

ഒരു കിലോ ചാണകം ഫ്രീ ആയി കിട്ടുമെന്നു അറിഞ്ഞാലും ഇടിച്ചു കയറി അതു സൌജന്യമായി വാങ്ങുന്നിടത്തു എത്തിയിരിക്കുന്നു നമ്മുടെ സൌജന്യത്തിനായുള്ള ആര്‍ത്തി.

വ്യാപാരികള്‍ നമുക്കു സൌജന്യം തരാന്‍ അവര്‍ നമ്മുടെ കാമുകിയോ കാമുകനോ അല്ലെന്നും സൌജന്യം തരുന്നതിനു പിറകില്‍ എന്തോ ലാഭേഛ ഉണ്ടെന്നും അതു കൊണ്ടു തന്നെ ഫ്രീ ഓഫര്‍ പരസ്യം കാണുമ്പോല്‍ സൂക്ഷിക്കണമെന്നുമുള്ള ചിന്ത എന്നാണു നമുക്കു കൈവരിക.

ഓ.ടോ. സൌജന്യം കണ്ടു ഓടി ചെന്നാല്‍ വെട്ടില്‍ വീഴുന്നതു എങ്ങിനെയെന്നു തിരിച്ചറിയനുള്ള ഒരു ലിങ്കു ഫ്രീ ആയി കാണാന്‍ ഇവിടെ ഫ്രീ ആയി ഞെക്കുക.

Wednesday, September 29, 2010

കൊന്നാല്‍ ചോദ്യം ചെയ്യരുത്

ആശുപത്രികള്‍ ആക്രമിക്കുകയും ഡോക്റ്ററ്മാരെ ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നവരെ കടുത്ത ശിക്ഷക്കു അര്‍ഹരാക്കുന്ന ആശുപത്രി സംരക്ഷണ നിയമം ഓര്‍ഡിനന്‍സ് മുഖേനെ സംസ്ഥാനത്തു പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. 26-8-2010ൽ ഗവര്‍ണര്‍ ഒപ്പിട്ട ഈ ഓര്‍ഡിനന്‍സിന്റെ പേരു “കേരളാ ആരോഗ്യ സേവന പ്രവര്‍ത്തകരും ആരോഗ്യ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തു നശിപ്പിക്കലും തടയല്‍ ) നിയമം എന്നാണു.

മേല്പ്രകാരമുള്ള കുറ്റം ചെയ്താല്‍ പ്രതി യാക്കപ്പെടുന്നവര്‍ക്കു ജാമ്യം ലഭിക്കില്ല. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷിക്കുമെന്നു മാത്രമല്ല ആശുപത്രിക്കു ഉണ്ടായ നഷ്ടത്തിന്റെ ഇരട്ടി തുക നഷ്ട പരിഹാരമായി ഈടാക്കാനും ഈ നിയമം അനുശാസിക്കുന്നു.

ഈ ഭൂമി മലയാളത്തിലുള്ള എല്ലാ ചികിത്സാലയങ്ങളും അതായതു പണ്ടു മെഡിക്കല്‍ രജിസ്റ്റ്രാര്‍ നല്‍കിയ ബി അല്ലെങ്കില്‍ സി.മെഡിക്കല്‍ രജിസ്റ്റ്രേഷന്‍ കയ്യിലുള്ള നമ്മുടെ നാട്ടിന്‍ പുറത്തെ “കുഞ്ഞുണ്ണി വൈദ്യേരുടെ “ വൈദ്യശാല മുതല്‍ ഫൈവ് സ്റ്റാര്‍ പ്രൈവെറ്റ് ആശുപത്രി വരെയും സര്‍ക്കാര്‍ ,സ്വകാര്യ ,ഉടമസ്തതയിലുള്ള എല്ലാ ആശുപത്രികളും നര്‍സിംഗ് ഹോമുകളും ക്ലിനിക്കുകളും ഈ നിയമത്തിനു കീഴില്‍ വരുമെന്നാണു ഓര്‍ഡിനന്‍സ് വായിച്ചപ്പോല്‍ മനസിലാക്കാന്‍ കഴിഞ്ഞതു.

ആരോഗ്യ പ്രവര്‍ത്തകര്‍ എന്നാല്‍ ചികിത്സകന്മാര്‍, നര്‍സുമാര്‍, ഇവരുടെ ട്രൈനികള്‍ അതായതു വൈദ്യ നര്‍സിംഗ് വിദ്യാര്‍ഥികള്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണെന്നു വിശദീകരിക്കപ്പെട്ടിരിക്കുന്നു.

ഈ വഹക്കാരെ ഭീഷണിപ്പെടുത്തുകയോ ദേഹോപദ്രവം നടത്തി പരിക്കേല്‍പ്പിക്കുകയോ ജോലി തടസപ്പെടുത്തുകയോ ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു നാശ നഷ്ടം വരുത്തുകയോ ചെയ്തു എന്നു തെളിഞ്ഞാല്‍(അതു തെളിയിക്കന്‍ വലിയ പ്രയാസമില്ല. കാരണം ഡോക്റ്റര്‍ തന്നെ ആയിരിക്കുമല്ലോ മൊഴി കൊടുക്കുന്നതു) മൂന്നു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ഉറപ്പു. കൂടാതെ നഷ്ട പരിഹാരവും നല്‍കണം.

അടുത്ത നിയമ സഭ സമ്മേളിക്കുമ്പോള്‍ ഈ ഓര്‍ഡിനന്‍സിനു പകരമായുള്ള ബില്‍ അവതരിപ്പിച്ചു പാസ്സാക്കും.

നിയമ സഭ കൂടുന്നതുവരെ കാത്തിരുന്നാല്‍ ഈ നാട്ടില്‍ ഭയങ്കരമാം വിധം ചികിത്സകരും മറ്റും പീഢനത്തിനു ഇരയാകാന്‍ ഇടയുണ്ടു എന്ന ധാരണയിലാകാം സര്‍ക്കാര്‍ നിയമ സഭ കൂടുന്നതുവരെ കാത്തിരിക്കാതെ ഓര്‍ഡിനന്‍സ് വഴി ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നതു.

സംസ്ഥാനത്തെ പൌരന്മാര്‍ നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിയമ നിര്‍മാണം ബില്‍ രൂപത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കി എടുക്കാന്‍ ഇനിയും സമയം കണ്ടെത്താത്തവര്‍ ആ വക നീറുന്ന പ്രശ്നങ്ങളേക്കാള്‍ മുന്‍ ഗണന നല്‍കി ഇവിടെ എന്തോ ഭയങ്കരമാം വിധം സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുമാറ് ഓര്‍ഡിനന്‍സ് രൂപത്തില്‍ തിടുക്കത്തില്‍ ഈ നിയമം ജനിപ്പിച്ചതിന്റെ ചേതോവികാരം എന്തെന്നു സാ‍ധാരണക്കാരനു മനസിലാക്കാന്‍ കഴിയുന്നില്ല.

ഓര്‍ഡിനന്‍സ് ജനിപ്പിക്കപ്പെട്ടതിന്റെ ചൂടു മാറുന്നതിനു മുമ്പു തന്നെ ആദ്യ കേസും സംസ്ഥാനത്തിന്റെ വടക്കേ അറ്റം നീലേശ്വരത്തു ഫയല്‍ ചെയ്യപ്പെട്ടതായി പത്ര വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു. ചികിത്സയിലിരിക്കവേ രോഗിക്കു വിപത്തു സംഭവിച്ചതിനെ തുടര്‍ന്നു സമനില കൈവിട്ട ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിക്കു നാശ നഷ്ടം വരുത്തിയതിനെ തുടര്‍ന്നു പ്രതിഷേധക്കാരെ പ്രതികളാക്കി കേസെടുത്തുവെന്നാണു പത്ര വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നതു. പിടിക്കപ്പെട്ട പതികള്‍ക്കു ജാമ്യവും ലഭിച്ചില്ല. പ്രതികള്‍ വിപത്തു സംഭവിച്ച രോഗിയുടെ അടുത്ത ബന്ധുക്കളായിരിക്കാം.

അടുത്ത കാലത്തു തിരുവനന്തപുരം മെഡിക്കല്‍ കോളേജു ആശുപത്രിയിലോ മറ്റോ ഒരു വനിതാ ഡോക്റ്റര്‍ അവശനായ രോഗിയുടെ കരണത്തു അടിച്ചുവെന്നു ആരോപിക്കപ്പെടുന്ന സംഭവത്തെ തുടര്‍ന്നു കോണ്‍ഗ്രസ് നേതാവു ഉള്‍പ്പടെ ഉള്ള ബന്ധുക്കള്‍ പ്രതിഷേധിച്ചുവെന്നും ഡോക്റ്റര്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്നും തല്‍ഫലമായി ഡോക്റ്ററന്മാര്‍ പണിമുടക്കിലേര്‍പ്പെട്ടെന്നും അതിനെ തുടര്‍ന്നു സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തു തീര്‍പ്പു ചര്‍ച്ചയിലെ വ്യവസ്ത പ്രകാരമാണു ഇങ്ങിനെയൊരു സംരക്ഷണ നിയമം വന്നതെന്നും പറയപ്പെടുന്നു.

ഇഴ പിരിച്ചു പരിശോധിച്ചാലും ഈ നിയമത്തില്‍ ഭയപ്പെടത്തക്ക വിധം അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിയുകയില്ല. ചികിത്സകര്‍ക്കും ചികിത്സലയത്തിനും സംരക്ഷണം. അത്ര മാത്രം.

നിയമ ലംഘനം നടത്തുന്നവര്‍ മാത്രം നിയമത്തെ ഭയപ്പെട്ടാല്‍ മതിയല്ലോ എന്ന വാദവും സമ്മതിക്കാം.

പക്ഷേ നിയമം നടപ്പിലാക്കുന്നവരും തല്പര കക്ഷികളും ഈ നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്തകള്‍ നിയമ നിര്‍മ്മാതാക്കള്‍ നിഷ്കര്‍ച്ചിതായി കാണപ്പെടുന്നില്ല. സദുദ്ദേശം ലാക്കാക്കി ദേശീയ താല്പര്യം കണക്കിലെടുത്തു നിര്‍മിച്ചു നടപ്പില്‍ വരുത്തിയ പല നിയമങ്ങളുടെയും ദുരുപയോഗം നമ്മുടെ മുമ്പില്‍ ഉണ്ടു.

ആരോടെങ്കിലും വൈരാഗ്യമോ പകയോ അപ്രീതിയോ അമര്‍ഷമോ ഉണ്ടായാല്‍ അവര്‍ക്കു നേരെ ഏതു നിയമവും പോലെ ഈ നിയമവും എടുത്തു പ്രയോഗിക്കാന്‍ കഴിയും.

വളരെ സൂക്ഷ്മതയോടെ എല്ലാ വശങ്ങളും പരിഗണിച്ചു സമൂഹ ശാസ്ത്രജ്ഞന്മാരും മാനവിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ദരും ഉള്‍പ്പെട്ട ബോഡി തയാറാക്കേണ്ട ഒരു നിയമം തല്പര കക്ഷികളുടെ താല്പര്യ പ്രകാരം ഏകപക്ഷീയമായി നിര്‍മിച്ചിരിക്കുന്നു എന്നാണു ആദ്യ നിരീക്ഷണത്തില്‍ മനസിലാകുന്നത്.

ഇന്നലെ തന്റെ കൂടെ ഉണ്ടായിരുന്ന ആള്‍ പനിയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും നിര്‍ഭാഗ്യവശാല്‍ ഒരു കുത്തി വൈപ്പിനെ തുടര്‍ന്നു പെട്ടെന്നു മരണപ്പെടുകയും ചെയ്താല്‍ രോഗിയുടെ ബന്ധുക്കല്‍ പ്രകോപിതരാകുന്നതു സ്വാഭാവികമാണു. രോഗിയുടെ മരണം അവരെ പരിഭ്രമിപ്പിക്കുന്നു. ഞെട്ടിപ്പിക്കുന്നു. ദുഖത്താല്‍ സമനില കൈ വിടുന്ന അവസ്തയില്‍ അവരെ കൊണ്ടെത്തിച്ചിരിക്കുന്നു. അഡ്മിഷന്‍ സമയം ഡോകരില്‍ നിന്നും നേരിട്ട ധാര്‍ഷ്ട്യവും അലംഭാവവും അപ്പോള്‍ അവര്‍ ക്ഷമിച്ചിരുന്നു എങ്കിലും മരണം സംഭവിച്ചപ്പോല്‍ ഉണ്ടായ പ്രതിഷേധത്തിനു അന്നു അനുഭവിച്ച അലംഭാവ സ്മരണ എണ്ണ പകര്‍ന്നു കൊടുക്കുന്നു. യന്ത്രമല്ല ആ പ്രതിഷേധക്കാരന്‍ .അവന്‍ മജ്ജയും മാംസവുമുള്ള വികാരങ്ങളുള്ള മനുഷ്യനാണു.

ഈ അവസ്തയിലുള്ള ഒരു മനുഷ്യനെ കൈകാര്യം ചെയ്യുന്ന നിയമം സൃഷ്ടിക്കുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിച്ചു വേണം നിയമം സൃഷ്ടിക്കാന്‍. അല്ലാതെ ഡോക്റ്ററന്മാരുടെയും ആശുപത്രി ഉടമസ്തരുടെയും വീക്ഷണ കോണില്‍ നിന്നു മാത്രമാകരുതു.

തന്റെ ഉറ്റവര്‍ പെട്ടെന്നു മരിക്കുമ്പോള്‍ അതു ചികിത്സാ പിഴവു കൊണ്ടാണെന്ന ധാരണയിലാണു സധാരണ ആശുപത്രിയില്‍ കലാപം പൊട്ടി പുറപ്പെടുക. ചികിത്സകരുടെ ഭാഗത്തു നിന്നുള്ള ധാര്‍ഷ്ട്യവും ഹേതുവായേക്കാം. അല്ലാതെ സാധാരണ പുറം ലോകത്തു നടക്കുന്ന അക്രമം ഒരിക്കലും ആതുരാലയത്തില്‍ സംഭവിക്കില്ല. ആ കാഴ്ചപ്പാടിലല്ല ഇത്ര കഠിനമായ ഒരു നിയമം പടച്ചിറക്കിയിരിക്കുന്നതു.

ആശുപത്രി അടിച്ചു തകര്‍ക്കുകയും ചികിത്സകരെ ഉപദ്രവിക്കുകയും ചെയ്യുന്നതു തെറ്റ് തന്നെയാണു. ആ തെറ്റ് തടയപ്പെടേണ്ടതുമാണു. പക്ഷേ ആ കുറ്റത്തെ ഇന്നു ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ കൊണ്ടു തന്നെ നേരിടാന്‍ കഴിയും. പിന്നെന്തിനാണു ടി കുറ്റത്തിനു ജാമ്യം പോലും ലഭിക്കാത്ത വിധം ഒരു പ്രത്യേക നിയമം.

അവിടെയാണു ഡോക്റ്ററുടെ ധാര്‍ഷ്ട്യവും അഴിമതിയും സ്വകാര്യ ആശുപത്രികളുടെ ലാഭേഛയും മറ നീക്കി പുറത്തു വരുന്നതു.

രോഗിക്കു എന്തു സംഭവിച്ചാലും സമാധാനപരമായ പ്രതിഷേധത്തില്‍ കൂടി പോലും അതു ചോദ്യം ചെയ്യപ്പെടരുതു എന്ന ധാര്‍ഷ്ട്യം ഡോക്ടര്‍ക്കു ഉണ്ടു.
ചികിത്സയുടെ പേരില്‍ എന്തു ചൂഷണം നടത്തിയാലും അതിന്റെ നേരെ വിരല്‍ ഉയര്‍ത്തരുതു എന്നു സ്വകാര്യ ആശുപത്രിക്കാര്‍ക്കു നിര്‍ബന്ധവും ഉണ്ടു.

ഈ നിയമം ഭാവിയില്‍ ദുരുപയോഗം ചെയ്യാന്‍ പോകുന്നതു നടേ പറഞ്ഞ രണ്ടു കൂട്ടരാണു. ദുരുപയോഗം നാം ഉദ്ദേശിക്കാത്ത തലങ്ങളിലേക്കു തിരിച്ചു കൊണ്ടു പോകുമെന്നു തീര്‍ച്ച.

സ്വകാര്യ ആശുപത്രികളായിരിക്കും ഈ നിയമം കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതു. അവരാണു ഈ നിയമത്തില്‍ ആശ്വാസം കണ്ടെത്തുന്നതു. കൂടുതലും പ്രതിഷേധം കാണപ്പെടുന്നതു സ്വകാര്യ ആശുപത്രികളിലാണല്ലോ.

എങ്ങിനെയാണു ദുരുപയോഗം എന്നതിന്റെ ഒരു ചെറിയ ഉദാഹരണം:-

ഒരു രോഗി അഡ്മിറ്റ് ചെയ്യപ്പെട്ടാല്‍ സ്വകാര്യ ആശുപത്രിയില്‍ അപ്പോള്‍ നിലവിലുള്ള പരിശോധന ഉപാധികള്‍ പൂര്‍ണമായി ആ രോഗിയില്‍ പ്രയോഗിക്കപ്പെടുന്നു. രക്തം, മൂത്രം, കഫം പരിശോധനകള്‍ എല്ലാ തലത്തിലും; സ്കാന്‍ എക്സറേ തുടങ്ങിയവ ഇടക്കിടെ; ഈ.സി.ജി. മിക്കപ്പോഴും. എക്കോയും റ്റി.എം.റ്റിയും ഒരു തവണയെങ്കിലും. ഇതില്‍ പലതും ആവശ്യമില്ലാത്തതും രോഗിയില്‍ നിന്നും പണം പിടുങ്ങുക എന്ന ഉദ്ദേശത്താല്‍ മാത്രം ചെയ്യുന്നതുമാണു. കനത്ത ബില്ലുകള്‍ ഈ വഹകള്‍ക്കു ചാര്‍ജു ചെയ്യപ്പെടുകയും ചെയ്യുന്നു. നിസ്സാര നെഞ്ചു വേദനക്കു ഐ.സി.യു വിലേക്കു രോഗിയെ കയറ്റുമതി ചെയ്യുക സാധാരണമാണു.

രോഗ നിര്‍ണയത്തിനു ഇതെല്ലാം അവശ്യം ആവശ്യമാണെന്ന വാദം അവരുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുമ്പോഴും ചൂഷണം ആണു അവരുടെ പ്രധാന ലക്ഷ്യമെന്നു സുവ്യക്തം.

ഇവിടെ രോഗിക്കോ ബന്ധുക്കള്‍ക്കോ ചികിത്സയില്‍ അതൃപ്തി വരുകയും ഡിസ്ചാര്‍ജിനു ആവശ്യപെടുകയും ആ ആവശ്യം ഡോക്റ്ററാലും ആശുപത്രി അധികൃതരാലും നിരാകരിക്കപ്പെടുകയും ചെയ്താല്‍ സ്വാഭാവികമായി പ്രതിഷേധം ഉണ്ടാകും. ബന്ധുക്കള്‍ കയര്‍ത്താല്‍ ശബ്ദം ഉയര്‍ത്തിയാല്‍ ഇപ്പോല്‍ നിലവില്‍ വന്ന നിയമ പ്രകാരം ജോലിക്കു തടസ്സം സൃഷ്ടിച്ചു എന്നു വ്യാഖ്യാനിക്കാം. ഡോക്റ്റര്‍ ചൂടനാണെങ്കില്‍ ഷര്‍ട്ടിനു കുത്തി പിടിച്ചു എന്നു പോലീസിനു മൊഴി കൊടുക്കാം. ഈ കേസില്‍ പ്രതിക്കു ജാമ്യം പോലും ലഭിക്കില്ല.

നിയമത്തിന്റെ ദുരുപയോഗം ഈ തരത്തില്‍ പൌരന്റെ സമാധാനപരമായ പ്രതിഷേധത്തിനു തടസമായി ഭവിക്കുന്നു.

ഈ നിയമം വരുന്നതിനു മുമ്പു രോഗിക്കു എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന പുകിലു ഓര്‍മിച്ചു തന്റെ ജോലിയില്‍ സൂക്ഷമത പുലര്‍ത്തുന്ന ചികിത്സകന്‍ ഒരു പുകിലും ഭയക്കാനില്ല എന്ന അവസ്തയില്‍ എത്തി ചേര്‍ന്നാല്‍ സൂക്ഷ്മത ഇല്ലാതാകുന്നു എന്ന പാര്‍ശ്വഫലവും ഈ നിയമത്തിനുണ്ടു.

ഏതു കഴുതക്കും മെഡിക്കല്‍ ബിരുദ പഠനത്തിനു അന്‍പതു ലക്ഷം രൂപാ പ്രതിഫലത്തിന്മേല്‍ സ്വാശ്രയ കോളേജില്‍ പ്രവേശന പരീക്ഷ പാസ്സായില്ലെങ്കില്‍ ഹയര്‍ സെക്കന്ററി മാര്‍ക്കു കൂടി കൂട്ടി അഡ്മിഷന്‍ ലഭിച്ചു ഡോക്റ്ററായി വേഷം കെട്ടി പുറത്തു വരാമെന്നിരിക്കെ ഇവന്മാരുടെ കയ്യിലാണു നമ്മുടെ ജീവന്‍ വിശ്വസിച്ചു ഏല്‍പ്പിക്കേണ്ടതെന്നു തിരിച്ചറിയുക. അതിനു പുറമേ ഇവര്‍ക്കു ഒരു സൂക്ഷ്മതയും ഇല്ലാതെ ആരെയും കൊല്ലാം ഒരു പ്രതിഷേധവും ഭയക്കേണ്ടാ എന്ന അവസ്തയും കൂടി ആയാലോ!!!

റോഡരുകില്‍ യോഗം നടത്താന്‍ അനുവദിക്കാത്ത കോടതിയെ വിമര്‍ശിക്കുന്ന, ഹര്‍ത്താലും ബന്തും നിയമ വിധേയമാക്കണമെന്നു വാദിക്കുന്ന സര്‍വോപരി പ്രതിഷേധിക്കാനുള്ള സ്വാതന്ത്രിയത്തെ തടസപ്പെടുത്തുന്ന ഏതൊന്നിനെയും പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസഥാനത്താല്‍ നയിക്കപ്പെടുന്ന സര്‍ക്കാരാണു ഒരുവന്റെ സൂക്ഷ്മത കുറവിനാല്‍ ഉറ്റവര്‍ക്കു അപായം സംഭവിച്ചതിനെ തുടര്‍ന്നു സ്വാഭാവികമായുണ്ടാകുന്ന ദുഖത്താല്‍ സമാധാനപരമായി പ്രതിഷേധിക്കുന്നതു പോലും തടയുന്ന വിധത്തില്‍ നിയമ നിര്‍മാണം നടത്തിയതു എന്നതു വിരോധാഭാസം തന്നെയാണു. ചൂഷണം നടത്തുന്നതിനെതിരെ സമാധാനപരമായ പ്രതിഷേധം നടത്തുന്നവര്‍ക്കു എതിരെ ജാമ്യമില്ലാ വകുപ്പിന്‍ പ്രകാരം കേസ് ചാര്‍ജു ചെയ്യാന്‍ വഴി ഒരുക്കി കൊടുക്കുന്നതു.

ഈ നിയമം നിര്‍മിച്ചവര്‍ സ്വകാര്യ ആശുപത്രിയിലെ ചൂഷണം അനുഭവിച്ചു കാണില്ല. സര്‍ക്കാര്‍ ആശുപത്രി ഡോക്റ്ററന്മാരുടെ ധാര്‍ഷ്ട്യവും അഹങ്കാരവും രുചിച്ചു കാണില്ല. ധര്‍മാശുപത്രിയിലെ ജീവനക്കാരുടെ ആട്ടും തുപ്പും അഭിമുഖീകരിച്ചും കാണില്ല. ഇതെല്ലാം അവര്‍ അനുഭവിച്ചിരുന്നുവെങ്കില്‍ രോഗികളെ ദയാ വായ്പോടെ ചികിത്സിക്കാന്‍ തക്ക വിധമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിയമങ്ങള്‍ അവര്‍ സൃഷ്ടിക്കുമായിരുന്നു.

അനീതിക്കെതിരെ കൃത്യവിലോപത്തിനെതിരെ അഴിമതിക്കെതിരെ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനെ നിയമ ദുരുപയോഗത്താല്‍ തടസപ്പെടുത്താന്‍ ഇടയാക്കുന്ന ഏതു നിയമവും കരി നിയമം തന്നെയാണു.

Friday, September 24, 2010

നമ്മളില്‍ ഒരാള്‍

നമ്മള്‍ ബൂലോഗ വാസികളില്‍ ഒരാള്‍ ബ്രഹൃത്തായ ഒരു നോവല്‍ എഴുതി അതു പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന വിവരം നമ്മളില്‍ എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ടു?. നോവല്‍ മലയാളംബ്ലോഗില്‍ ഖണ്ഡശ്ശ: ആയി ഇപ്പോള്‍ നൂറാം അദ്ധ്യായം പ്രസിദ്ധീകരിക്കാറായി എന്നാണു എനിക്കുമനസിലാക്കാന്‍ കഴിഞ്ഞതു. ഒരു ദേശത്തിന്റെ ഒരു സമൂഹത്തിന്റെ എല്ലാ സംസ്കാരവും അതേപടിപകര്‍ത്തി കാട്ടുന്ന നോവല്‍ മലയാളത്തില്‍ ഒരു സംഭവമാണു എന്നു എനിക്കു പറയാന്‍കഴിയും.പാലക്കാട്ടേട്ടന്‍ എന്ന ശ്രി.കേരളദാസനുണ്ണി ആണു ബ്ലോഗര്‍.http://palakkattettan.blogspot.com/ നോവലിന്റെ പേര് “ഓര്‍മ തെറ്റു പോലെ
ഇവിടെ ഞാന്‍ കുറിപ്പുകള്‍ പ്രതികരണ ലേബലില്‍ പ്രസിദ്ധീകരിക്കുന്നതു ചില വസ്തുതകള്‍ചൂണ്ടി കാട്ടാനാണു.
പുതിയതായി ബ്ലോഗ് നിര്‍മിച്ചു എന്തെങ്കിലും കുത്തി കുറിച്ചു പോസ്റ്റ് ചെയ്തു സര്‍വമാന പേരുടെ മെയിലിലും കയറി ഇറങ്ങി എനിക്കു ഇങ്ങിനെ ഒരു സാധനം ഉണ്ടേ എന്നു വിളിച്ചു കൂവുന്നവരില്‍ നിന്നുംവ്യത്യ്സ്തമായി മേല്‍ പറഞ്ഞ നമ്മുടെ സ്നേഹിതന്‍ -നാം ബൂലോഗ വാസികളില്‍ ഒരാള്‍ - ഒരു കമന്റുംപ്രതീക്ഷിക്കാതെ ദീര്‍ഘമായ ഒരു നോവല്‍ തന്റെ ചിന്താമണ്ഡലത്തില്‍ മെനഞ്ഞു അതു ചെത്തിമിനുക്കി പകര്‍ത്തി എഴുതി പിന്നീടു അതു കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നു റ്റൈപ്പു ചെയ്തു പാരഗ്രാഫുംവാചകവും തരംതിരിച്ചു നൂറു അദ്ധ്യായം പോസ്റ്റു ചെയ്യുന്നതു ചെറിയ കാര്യമല്ല. ശ്രമത്തെ നാംഅംഗീകരിച്ചേ മതിയാകൂ. അദ്ദേഹം നമ്മള്‍ ബ്ലോഗറന്മാര്‍ക്കു അഭിമാനം തന്നെ എന്നു എനിക്കുപറയാന്‍ കഴിയും. വിശ്രമിക്കേണ്ട പെന്‍ഷന്‍ ജീവിതം ഇങ്ങിനെ ഒരു ശ്രമത്തിലേര്‍പ്പെട്ടതില്‍പ്രത്യേകിച്ചും. പലപ്പോഴും ഒരു കമന്റു പോലും അദ്ദേഹത്തിന്റെ രചനക്കു ലഭിക്കാറില്ല എന്നു നമുക്കുപരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയും. അതു അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെങ്കില്‍ കൂടിയും . ഇവിടെവ്യക്തിപരമായും സമൂഹപരമായും അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു പോസ്റ്റ് ഇട്ടാല്‍ ഹായ്! ഉഗ്രന്‍...തുടരൂ... അയാളെ മിണ്ടാതാക്കിയല്ലേ ഭേഷ്... അപ്പോ അങ്ങിനെയാണു കേരളം കണ്ടുപിടിച്ചതല്ലേ.... എന്നെല്ലാം പറഞ്ഞു കമന്റുകളിടാന്‍ എന്തു തിരക്കാണു!
തല്‍പ്പര കക്ഷികള്‍ പറഞ്ഞേക്കാം അതു ഞങ്ങളുടെ ഇഷ്ടമാണു...ഗൂഗുല്‍ അമ്മച്ചി തന്നഔദാര്യമാണു... നിങ്ങളുടെ കുടുംബ സ്വത്തല്ലല്ലോ എന്നൊക്കെ. സമ്മതിച്ചു സ്നേഹിതാ ! നിങ്ങള്‍പറഞ്ഞതെല്ലം ശരിയാണു.ഞാന്‍ തര്‍ക്കത്തിനില്ല. പക്ഷേ....
ഇവിടെ ഞാന്‍ പ്രതീക്ഷിക്കുന്നതു കാര്യങ്ങള്‍ പറഞ്ഞാല്‍ തിരിച്ചറിയുന്ന വിവേക മതികളായ ഒരുബ്ലോഗര്‍ എന്ന അന്തസത്ത നിലനിര്‍ത്തുന്ന ചിന്തിച്ചു ശരികണ്ടെത്തുന്ന നല്ലവരായ എന്റെ സഹബ്ലോഗറന്മാരുടെ അഭിപ്രായങ്ങളെയാണു.
നമ്മിലൊരാള്‍ കഠിന പ്രയത്നം നടത്തി നൂറു അദ്ധ്യായങ്ങളുള്ള ഒരു നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍അദ്ദേഹം നോവല്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ കൃതിയെ വിമര്‍ശിച്ചു കൊണ്ടെങ്കിലും രണ്ടുവാക്കുകള്‍ പറഞ്ഞു അദ്ദേഹത്തിന്റെ ശ്രമത്തെ നാം അംഗീകരിക്കേണ്ടതല്ലേ? കാരണം അദ്ദേഹംനമ്മളില്‍ ഒരുവനാണു.

Sunday, September 19, 2010

അവസാന തീവണ്ടി


കേരള സംസ്ഥാനത്ത്‌ അവശേഷിച്ച മീറ്റർ ഗേജിലെ അവസാന തീവണ്ടി ഞാൻ ഇതു എഴുതികൊണ്ടിരിക്കുമ്പോൾ ചൂളം വിളിച്ചു പോയി കഴിഞ്ഞു.

ഇന്നു സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ കൊല്ലം ജില്ലയിലെ കിഴക്കൻ നഗരമായ പുനലൂരിൽ നിന്നുംപുറപ്പെട്ട വണ്ടി സഹ്യ പർവ്വതത്തിലെ വനങ്ങൾ അതിരിടുന്ന തെന്മല, ആര്യങ്കാവു, സ്റ്റേഷനുകൾരാത്രിയുടെ ഇരുട്ടിൽ പിന്നിട്ടും മൈലുകൾ നീളമുള്ള തുരങ്കം കടന്നും രണ്ടു മണിക്കൂർ കഴിഞ്ഞു തമിഴുനാടിലെ ചെങ്കോട്ട സ്റ്റേഷനിൽ എത്തുമ്പോൾ 106 വർഷങ്ങളുടെ ചരിത്രം അവസാനിക്കുകയാണൂ.
മീറ്റർ ഗേജു ബ്രോഡ്‌ ഗേജു ആയി മാറ്റുന്നതിന്റെ മുന്നോടിയായാണു പാതയിലെ വണ്ടികൾനിർത്തുന്നതു.

വളരെ വർഷങ്ങൾക്കു മുമ്പു തിരക്കേറിയ പാത ആയിരുന്നു ഇതു. അന്നു തിരുവനന്തപുരത്തു നിന്നുംമദ്രാസ്സിൽ പോകുന്നതു വഴിയിലൂടെ ആയിരുന്നു.പകൽ സമയത്തുള്ള മെയിൽ വണ്ടിയുംരാത്രിയിലെ സൂപ്പർ എക്സ്പ്രസ്സും മദ്രാസിലേക്കുള്ള യാത്രക്കാരുടെ സ്ഥിരംവണ്ടികളായിരുന്നു.തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു മദ്രാസിലേക്കു പോകുന്ന വണ്ടികളെ കരയുന്നവണ്ടികൾ എന്നും മദ്രാസ്സിൽ നിന്നും പുറപ്പെട്ടു തിരുവനന്തപുരത്തേക്കു വന്നിരുന്ന വണ്ടികളെചിരിക്കുന്ന വണ്ടികൾ എന്നും നാട്ടുകാർ വിളിച്ചു.അവധി കഴിഞ്ഞു നാട്ടിൽ നിന്നും മദിരാശിയിലേകുംഉത്തരേന്ത്യൻ നഗരങ്ങളിലേക്കും(അനു ഗൾഫ്‌ പ്രാബല്യത്തിലായിട്ടില്ല)പോകുന്ന പട്ടാളക്കാർ, ഉദ്യോഗസ്തർ, വിവാഹം കഴിഞ്ഞു മാതാപിതാക്കളെ പിരിഞ്ഞു വരനോടൊപ്പം പോകുന്ന മണവാട്ടികൾതുടങ്ങിയവർ മദ്രാസ്സിലേക്കുള്ള വണ്ടിയിലിരുന്നു ബന്ധുക്കളോടു യാത്രപറയുമ്പോൾ കണ്ണീരൊപ്പുന്നകാഴ്ച പതിവായതിനാൽ വണ്ടിക്കു കരയുന്ന വണ്ടി എന്ന പേരു വീണൂ.നാട്ടിൽ ഉറ്റവരുടെസമീപത്തിലേക്കു തങ്ങളെ കൊണ്ടുവരുന്ന വണ്ടിയിലിരുന്നവർ സ്റ്റേഷനിൽ സ്വന്തക്കാരെകാണൂമ്പോൾ പ്രകടിപ്പിക്കുന്ന സന്തോഷം മദ്രാസിൽ നിന്നും തിരുവനന്തപുരത്തേക്കു വരുന്നവണ്ടികളെ ചിരിക്കുന്ന വണ്ടികളെന്നു അറിയപ്പെടാനും ഇടയാക്കി.

കാലം വണ്ടികളെ പോലെ വേഗത്തിലോടി പോയി. കൊല്ലം മുതൽ തിരുവനന്തപുരം വരെ മീറ്റർ ഗേജുബ്രോഡ്‌ ഗേജായതോടെ മദ്രാസ്‌ യാത്ര കൊല്ലത്തു നിന്നായി.പിന്നീടു തമിഴു നാട്ടിൽ മീറ്റർ ഗേജുബ്രോഡ്ഗേജു ആയപ്പോൾ യാത്ര കൊല്ലം മുതൽ ചെങ്കോട്ട വരെ എന്നായി.അതോടെപ്രഭാവത്തിലിരുന്ന പാതയുടെ അധ:പതനവും ആരംഭിച്ചു.പിന്നീടുള്ള കാലങ്ങളിൽ തെങ്കാശിയിൽനിന്നും കൊല്ലം വരെയുള്ള സ്ഥലങ്ങളിൽ പച്ചക്കറികൾ കൊണ്ടുവരാൻ പാതഉപകരിക്കപ്പെട്ടു.2008 മെയ്‌ മാസത്തിൽ കൊല്ലം-പുനലൂർ മീറ്റർഗേജു പാത അടച്ചു.രണ്ടുവർഷങ്ങൾക്കു ശേഷം 2010 മെയ്‌ മാസത്തിൽ പാത ബ്രോഡ്ഗേജു പാതയായി രൂപാന്തരംപ്രാപിച്ചു കൊല്ലത്തു നിന്നും പുനലൂർ വരെ വണ്ടികൾ ഓടി തുടങ്ങി. അതിനെ തുടർന്നാണു പുനലൂർമുതൽ ചെങ്കോട്ടവരെ മീറ്റർ ഗേജു ബ്രോഡ്ഗേജു ആക്കി മാറ്റാനുള്ള ജോലികൾ ചെയ്യുന്നതിനായിഇപ്പോൾ പാതയിലെ ഗതാഗതം നിർത്തി വെയ്പ്പിച്ചതു.

മീറ്റർ ഗേജിലൂടെ മലകൾ താണ്ടിയുള്ള യാത്ര അനുഭൂതി നിറഞ്ഞതായിരുന്നു മൈലുകൾ നീളമുള്ളതുരങ്കത്തിലെ അന്ധകാരത്തിൽ ട്രെയിൻ പ്രവേശിക്കുമ്പോൾ യാത്രക്കാർ കൂ.......യ്‌ എന്നു ആർത്തുവിളിച്ചു.വഴിയിലുള്ള കണ്ണറ പാലങ്ങളിലൂടെയുള്ള വണ്ടിയുടെ യാത്ര എന്നും കൗതുകംനിറഞ്ഞതായി.ഓടുന്ന തീവണ്ടിയിൽ ജനലരികിലുള്ള സീറ്റിൽ ഇരുന്നു മലമടക്കളെയും നിബിഡവനങ്ങളെയും പാൽ പത ഒഴുക്കുന്ന വെള്ള ചാട്ടങ്ങളെയും നോക്കി ഇരിക്കുമ്പോൾ പാസഞ്ചർട്രെയിനിലെ യാത്രയുടെ വിരസത നമ്മെ ബാധിക്കുകയില്ല.

ഇടവപ്പാതിയിൽ ഞാൻ വണ്ടിയിലെ യാത്രക്കാരനാകുമായിരുന്നു.അന്നു വണ്ടിയിലിരുന്നു എടുത്തഫോട്ടോകളിൽ ചിലതു നിങ്ങൾക്കു ഇവിടെ യും പിന്നെ ഇവിടെയും ഇനി അവിടെയും അമർത്തിയാൽ കാണം.

1904 ംജൂൺ ഒന്നിനു തിരുവിതാംകൂർ മഹാരാജാവിന്റെ കൽപനയാൽ ആരംഭിച്ച
റെയിൽപാതയിലൂടെയുള്ള ഗതാഗതം ഇന്നു 2010 സെപ്റ്റംബർ 19-തീയതിയിൽ അവസാനിക്കുമ്പോൾ നമ്മുടെമുമ്പിൽ ഒരു ചോദ്യം മാത്രം:-എന്നാണു ബ്രോഡ്ഗേജു ജോലി പൂർത്തിയായി വണ്ടി ഓടി തുടങ്ങുക?

നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തി ആകുകയും വണ്ടി ഓടി തുടങ്ങുകയും ചെയ്താൽ പഴയമദിരാശി പട്ടണമായ ഇന്നത്തെ ചെന്നൈയിൽ തിരുവനന്തപുരത്തു നിന്നും എത്തി ചേരാൻ ലാഭംഏകദേശം 180 കിലോമീറ്റരും സമയ
ലാഭം 4 മണിക്കൂറും ആണു.

മാമ്പലം, താമ്പരം, മീനമ്പാക്കം കോടമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടവർക്കു ചെന്നൈസെന്റ്രൽ സ്റ്റേഷനിൽ പോകാതെ എത്തി ചേരാനുള്ള എളുപ്പ വഴിയും ഇതായി മാറും.

മലയാളികളോടുള്ള മുൻ റെയിൽ വേ മന്ത്രി ശ്രീ.വേലുവിന്റെ നിസ്സഹകരണം അദ്ദേഹത്തിന്റെഅനുയായികളാൽ നിയന്ത്രിക്കപ്പെടുന്ന മധുര ഡിവിഷനിൽ ഇപ്പോഴും നിലവിലുള്ളതിനാൽ(അതുകൊല്ലം-പുനലൂർ ബ്രോഡ്ഗേജു നിർമാണത്തിൽ പ്രകടമായി കണ്ടു.) എത്ര വർഷം കൊണ്ടു ഇപ്പോൾതുടങ്ങുന്ന പണി പൂർത്തി ആകും എന്നു കണ്ടറിയണം.

അഥവാ
കൃത്യ സമയത്തു പണി പൂർത്തി ആക്കാൻ നമ്മുടെ മന്ത്രി ജനാബ്‌ . അഹമദ്‌സാഹിബിനു വേലു തരംഗം മറി കടക്കാൻ കഴിവുണ്ടാകണം.

നമുക്കു കാത്തിരിക്കാം വനമധ്യത്തിൽ കൂടിയുള്ള മറ്റൊരു യാത്രക്കായി.

Thursday, September 16, 2010

അരമുക്കാല്‍ കള്ളന്മാര്‍


അരക്കള്ളനും മുക്കാല്‍ കള്ളനും. രണ്ടും നേര്‍ക്കു നേരെ കണ്ടാല്‍ മല്പിടുത്തം തൊഴില്‍. തൊട്ടു മുമ്പുനടന്ന ബാലി-സുഗ്രീവ യുദ്ധത്തില്‍ നിന്നും പിടിച്ചു മാറ്റി രണ്ടു വശത്തായി നിര്‍ത്തി ഒരു ഫോട്ടോഎടുക്കാന്‍ തുനിഞ്ഞപ്പോള്‍ ലവന്മാരുടെ മുഖ ഭാവം കണ്ടോ! കള്ള ലക്ഷണം കാണിച്ചുനില്‍ക്കുകയാണു, ആളു മാറണം എന്നിട്ടു വേണം അടുത്ത ഗുസ്തിക്കു സമയം കണ്ടെത്താന്‍. എവന്മാരെ മുമ്പേ നിങ്ങള്‍ക്കു പരിചയമുണ്ടു. ഇവിടെയും അതാ അവിടെയും ഒന്നു പോയിനോക്കൂ.....(http://sheriffkottarakara.blogspot.com/2010/04/blog-post. ഉം

http://sheriffkottarakara.blogspot.com/2010/02/blog-post_05.)

Saturday, September 4, 2010

കമന്റ് പോസ്ടായപ്പോള്‍

ശ്രി .കെപി.സുകുമാരന്റെ യുക്തിവാദികളും വിശ്വാസികളും എന്ന പോസ്റ്റില്‍ http://kpsukumaran.blogspot.com/2010/08/blog-post_25.htmlഎന്റെ ഒരു കമന്റ് ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കമന്റ് സെക്ഷന്‍ അടച്ചു പോയി എന്നു കാണാന്‍ കഴിഞ്ഞു.സ്കൂളില്‍ താമസിച്ചു വന്ന ഒരു വിദ്യാര്‍ത്ഥിയെ പോലെ ക്ലാസ് വരാന്തയില്‍ നില്‍ക്കാനായിരുന്നു എന്റെ വിധി.പക്ഷേ സമയം എടുത്തു തയാറാക്കിയ ഈ ദീര്‍ഘ കമന്റ്വഴിയില്‍ കളയാന്‍ ഒരു മടി എന്നില്‍ സംജാതമായി. അതു കൊണ്ടു ആ കമന്റ് ഒരു പോസ്റ്റായി നിറം മാറ്റി എടുത്തു ഇവിടെ അവതരിപ്പിക്കുകയാണു. പ്രിയപ്പെട്ട സുകുമാരന്‍ മാഷ് ഈ അവിവേകത്തിനു എന്നോടു ക്ഷമിക്കണം.
കമന്റു താഴെ പറയും വിധമാണു.

പോസ്റ്റും കമന്റുകളുംവായിച്ചു കൊണ്ടിരിക്കുകയായിരുന്നു.എന്റെ കമന്റ് ഈപോസ്ടിലെ184-മത്തേതാണു. പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ച പ്രധാന ആശയത്തെ പിന്താങ്ങിയുള്ള കമന്റുകള്‍ഞാന്‍ പ്രതീക്ഷിച്ചു കൊണ്ടേ ഇരുന്നു.പോസ്റ്റുകാരന്‍ തന്നെ പോസ്റ്റിനെ തുടര്‍ന്നുള്ള കമന്റുകളുടെമറുപടിയില്‍ അദ്ദേഹം മുന്നോട്ടു വെച്ച ആശയം ആവര്‍ത്തിച്ചെങ്കിലും ആരും അതത്ര പ്രാധാന്യംകൊടുത്തതായി കാണപ്പെട്ടില്ല.മതവിശ്വാസിയോ മതനിരാസനോ/യുക്തിവാദിയോ ആരുമാകട്ടെ തങ്ങളുടെ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു സമൂഹത്തിലെ സ്നേഹരാഹിത്വവും കരുണ ഇല്ലായ്മയുംഹിംസക്കും മറ്റു അനീതികള്‍ക്കുമെതിരെ ശബ്ദം ഉയര്‍ത്തുക എന്ന വിഷയത്തില്‍ യോജിച്ചുകൂടേ എന്നചോദ്യമാണു ശ്രി.കെ.പി.സുകുമാരന്‍ മുന്നോട്ടു വെച്ചതു. ആശയത്തോടു യോജിക്കുന്നവര്‍ ആരാണുവിയോജിക്കുന്നവര്‍ ആരാണു എന്തുകൊണ്ടു അവര്‍ യോജിക്കുന്നു/വിയോജിക്കുന്നു എന്നൊക്കെ മേല്‍കമന്റുകള്‍ നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളൂ.അദ്ദേഹം മുന്നോട്ടു വെച്ചആശയത്തിലുപരി ഇവിടെ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നതു അറിയപ്പെടുന്ന യുക്തിവാദിയായശ്രി.സുകുമാരനെ തങ്ങളുടെ ഭാഗത്തു ലഭ്യമായതിലും/നഷ്ടപെട്ടതിലും ഉള്ള അഭിപ്രായപ്രകടനങ്ങളയിരുന്നു എന്നു കാണാന്‍ കഴിയുന്നു.ചിലര്‍ അദ്ദേഹം ഏകപക്ഷീയമായി കാര്യങ്ങള്‍വിഷയീഭവിപ്പിച്ചു എന്ന ആരോപണവും അതു തെളിയിക്കാന്‍ വാദഗതികളും ചോദ്യാവലിയും മുന്നോട്ടുവെച്ചു. ഒരു വ്യക്തി പഴയതില്‍ നിന്നും വ്യത്യസ്തമായി ആശയങ്ങള്‍ അവതരിപ്പിച്ചിടത്തു തുടങ്ങി സംവാദം.
തുറന്ന മനസ്സോടെ ലോകത്തെ നിരീക്ഷിക്കുന്ന വ്യക്തിയില്‍ കാലം ഉദ്പാദിപ്പിക്കുന്ന അനുഭവങ്ങളുടെവെളിച്ചം അദ്ദേഹം ഇതുവരെ കാണാതിരുന്ന വശങ്ങളെ പ്രകാശമാനമാക്കിയിരിക്കാം.പുതുതായി തന്റെനിരീക്ഷണത്തില്‍ പെട്ട വസ്തുതകളുടെ വെളിച്ചം തന്റെ പഴയ കാഴ്ചപ്പാടുകളുടെ എതിര്‍ദിശയെയായിരിക്കും ചൂണ്ടി കാണിച്ചു കൊടുത്തതു. അവസ്തയില്‍ പഴയതും പുതിയതുമായനിരീക്ഷണങ്ങള്‍ സംയോജിപ്പിച്ചു എന്താണു മനുഷ്യ ജീവിതം കൊണ്ടു ലോകത്തിനുണ്ടാകേണ്ടപ്രയോജനം എന്നിടത്തുഎത്തി ചേര്‍ന്നപ്പോള്‍ യോജിക്കാവുന്ന മേഖല അദ്ദേഹം കണ്ടെത്തുന്നു.ആശയാടിസ്ഥാനത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു അനീതികള്‍ തുടച്ചു മാറ്റിമനുഷ്യ സ്നേഹം എന്ന ലക്ഷ്യത്തില്‍ ഒന്നിച്ചു കൂടെ എന്ന ചോദ്യം ഉടലെടുത്തതു സന്ദര്‍ഭത്തിലാണുഎന്നു ഞാന്‍ കരുതുന്നു.
ശ്രി.കെ.പി.എസ്സിനെ സംബന്ധിച്ച മേല്‍ കാണിച്ച എന്റെ നിഗമനങ്ങള്‍ തെറ്റായിരിക്കാം

പക്ഷേ ഒരു സത്യം നമ്മുടെ മുമ്പിലുണ്ടു.
ഇപ്പോല്‍ ജീവിച്ചിരിക്കുന്നവരെ 100 വര്‍ഷങ്ങള്‍ക്കു മുമ്പു ആരും അറിയില്ലായിരുന്നു.100 വര്‍ഷങ്ങള്‍ക്കുശേഷം സാധാരണ ഗതിയില്‍ നമ്മളെ ആരും അറിയാന്‍ പോകുന്നുമില്ല.അതിനാല്‍ ഇപ്പോല്‍ നമ്മുടെമുമ്പില്‍ ഉള്ള ജീവിതമാണു നമ്മുടെ കര്‍മ പഥം..വഴിയില്‍ കിടക്കുന്ന ഒരു കല്ലു എടുത്തു മാറ്റിയിട്ടായാലും മറ്റുള്ളവരെ നാം സഹായിക്കേണ്ടതല്ലേ നമ്മുടെ ഈ കര്‍മ പഥത്തില്‍. നമുക്കു അപരനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവന്റെ നേരെ ഒരു പുഞ്ചിരി പൊഴിക്കാനെങ്കിലും സന്മനസ്സ് ഉണ്ടാകേണ്ടതല്ലേ. ഇതൊന്നും നമുക്കു കഴിയില്ലാ എങ്കില്‍ ഒരു വാക്കു കൊണ്ടു പോലും മറ്റുള്ളവര്‍ക്കു പ്രയാസം സൃഷ്ടിക്കാതിരുന്നു കൂടേ? നടേ പറഞ്ഞ വിധത്തില്‍ നമുക്കു ജീവിക്കാതിരിക്കാന്‍ കഴിയാത്തവിധം ഏതെങ്കിലും ആശയം നമ്മുടെ മുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നു എങ്കില്‍ ആ ആശയത്തെ കളയാന്‍ സമയമായോ എന്നു ചിന്തിക്കുകയെങ്കിലും ചെയ്തു കൂടേ.
അല്‍പ്പമായെങ്കിലും സമൂഹത്തിനു നന്മ ചെയ്യാതെ ഭൂമിയില്‍ വെറുതേ കുറേ കാലംജീവിച്ചു പിന്നീടുമരിച്ചിട്ടു എന്തു കാര്യം.
ഈ കാഴ്ചപ്പാടില്‍ ശ്രി.കെ.പി.സുകുമാരന്റെ പോസ്റ്റിന്റെ താല്പര്യം നിരീക്ഷിച്ചിരുന്നു എങ്കില്‍ എത്ര നന്നായേനെ.

നോമ്പും പോലീസും


വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവമാണിതു.
എന്റെ ബാല്യ കാലത്തു ആലപ്പുഴയില്‍ ഞങ്ങള്‍ ഞങ്ങള്‍ താമസിക്കുന്നതിനു സമീപം ഒരു നോമ്പു കാലത്തുണ്ടായ അനുഭവം ഓര്‍മയില്‍ ഇന്നും നിലനില്‍ക്കുന്നു.

ആലപ്പുഴ വട്ടപ്പള്ളി, സക്കര്യാ ബസ്സാര്‍ പ്രദേശങ്ങളെ സംബന്ധിച്ചു ഞാന്‍ എന്റദോശകഥയില്‍ പറഞ്ഞിരുന്നു.(http://sheriffkottarakara.blogspot.com/2009/08/blog-post_06.

ചുരുക്കം ചില കുടുംബങ്ങള്‍ ഒഴികെ പ്രദേശത്തു അന്നു ബാക്കി എല്ലാം മുസ്ലിം സമുദായത്തില്‍ പെട്ടവരാണു. തനി യാഥാസ്തികരായ ആള്‍ക്കാര്‍. പക്ഷേ പരസ്പര സ്നേഹവും സഹകരണവും മനസ്സ് നിറയെ കാരുണ്യവും കൊണ്ടു നടക്കുന്ന നല്ലവരായിരുന്നു അവര്‍.

അന്നു നോമ്പു കാലത്തെ സഹോദര സമുദായങ്ങള്‍ പോലും ബഹുമാനത്തോടെ വീക്ഷിച്ചിരുന്നു.പകല്‍ സമയങ്ങളില്‍ ആരും പരസ്യമായി ആഹാരം കഴിച്ചിരുന്നില്ല;പുക വലിച്ചിരുന്നില്ല.

കൊച്ചു കുട്ടികള്‍ ചിലപ്പോള്‍ പകല്‍ സമയങ്ങളില്‍ നിരത്തുകളിലൂടെ കടലയോ മറ്റോ കൊറിച്ചു നടന്നാല്‍ സഹോദര സമുദായത്തില്‍ പെട്ടവരായാലും പറയുംമോനേ, നോമ്പു കാലമാണു ....വേണ്ടാ.....” നോമ്പു നോറ്റിരുന്ന കൊച്ചു കുട്ടികള്‍ ദാഹം സഹിക്കാതെ നിരത്തുകള്‍ക്കു സമീപമുള്ള ജലവിതരണ പൈപ്പുകളില്‍ നിന്നും ഒളിച്ചു വെള്ളം കുടിക്കാന്‍ മുതിരുന്നതു ഇതര സമുദായത്തില്‍ പെട്ടവര്‍ കണ്ടാലും ഗുണദോഷിച്ചു തിരിച്ചു വിടും. എന്റെസ്വാമിയും റംസാനുംപോസ്റ്റ് നോക്കുക(http://sheriffkottarakara.blogspot.com/2009/08/blog-post_25.

പ്രദേശത്തെ ജനങ്ങളില്‍ ഭൂരി ഭാഗവും കയര്‍ ഫാക്റ്ററി തൊഴിലാളികളും തുറമുഖ തൊഴിലാളികളുമാണു.രാപകല്‍ അദ്ധ്വാനിച്ചാലും ആഹാരത്തിനുള്ള വക പോലും ലഭിച്ചെന്നു വരില്ല.

ഒരു കല്യാണമോ അതു പോലുള്ള അടിയന്തിരങ്ങളോ വരുമ്പോഴാണു ആള്‍ക്കാര്‍ക്കു വയറു നിറച്ചു കഴിക്കാന്‍ സാധിക്കുക.

അങ്ങിനെ വര്‍ഷവും നോമ്പെത്തി. നോമ്പു കാലത്തു കല്യാണവും മറ്റു അടിയന്തിരങ്ങളും നടത്താറില്ല. പകല്‍ ആഹാരം കഴിക്കാന്‍ കഴിയില്ലല്ലോ!.

പ്രദേശത്തു താമസിക്കുന്ന ദിവാകരന്‍ ചേട്ടന്റെ മകളുടെ കല്യാണം നിശ്ചയിച്ചു.തകഴിയില്‍ നിന്നായിരുന്നു വരന്‍.വരന്‍ കൂട്ടര്‍ക്കു ഉടന്‍ കല്യാണം നടത്തണം.അവരോടു ദിവാകരന്‍ ചേട്ടന്‍ പറഞ്ഞു.

നോമ്പു കഴിഞ്ഞിട്ടു മതി കല്യാണം

വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത മുസ്ലിം സമുദായത്തില്പെട്ട അയല്‍ വാസികള്‍ പറഞ്ഞു.

ങ്ങ്ളു അതു കാര്യാക്കണ്ട ദിവാകരന്‍ ചേട്ടാ, പെണ്‍കുട്ടീടെ കാര്യല്ലേ അതങ്ങു നടക്കട്ടേന്നു...”

പക്ഷേ ദിവാകരന്‍ ചേട്ടന്‍ സമ്മതിച്ചില്ല.

നിങ്ങാ എല്ലാം എന്റെ മോളടെ കാര്യത്തിനു വരണോന്നു എനിക്കു നിര്‍ബന്ധോണ്ടു അതോണ്ടു നോമ്പു കഴിഞ്ഞു മതി കല്യാണം.“

വരന്‍ കൂട്ടരും വലിയ മനസ്സിനെ അംഗീകരിച്ചു.അങ്ങിനെ കല്യാണം പെരുന്നാള്‍ പിറ്റേന്നു നടത്താന്‍ തീരുമാനിച്ചു.

പക്ഷേ അടുത്ത ദിവസം മറ്റൊരു വാര്‍ത്തയാണു സ്ഥലവാസികള്‍ കേട്ടതു.

ഇല്യാസ് മൂപ്പന്റെ മകളുടെ നാല്‍പ്പതു കുളി അട്ത്ത വ്യാഴാഴ്ച നടത്തുന്നു.

പെണ്‍കുട്ടിയുടെ ആദ്യ പ്രസവം കഴിഞ്ഞു നാല്‍പ്പതാം ദിവസം നടത്തുന്ന ചടങ്ങാണു നാല്‍പ്പതു കുളി.അന്നു ഭര്‍ത്താവിന്റെ ആള്‍ക്കാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുഞ്ഞിനു ആഭരണങ്ങള്‍ അണിയിക്കുകയും കുഞ്ഞു ഉടുപ്പുകളും മറ്റും നല്‍കുകയും ചെയ്യുന്നു.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ്രഭാവം അനുസരിച്ചു നാല്‍പ്പതു കുളിയുടെ വിരുന്നു കെങ്കേമമാകുകയും ചെയ്യും.

ഇല്യാസ് മൂപ്പന്റെ മകളുടെ നാല്‍പ്പതു കുളിക്കു ഉച്ചക്കു ബിരിയാണിയാണു വിളമ്പുന്നതു. ബിരിയാണി കെങ്കേമമാക്കന്‍ കൊച്ചിയില്‍ നിന്നാണു പാചക്കാര്‍ വരുന്നതും.

പ്രദേശത്തു സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണു മൂപ്പന്റേതു.പ്രശസ്തമായ ഒരു കമ്പനിയിലെ മൂപ്പനാണു അയാള്‍.ധാരാളം തൊഴിലാളികള്‍ മൂപ്പന്റെ കീഴില്‍ ജോലി ചെയ്യുന്നു.അന്നു കമ്പനികളില്‍ മൂപ്പന്‍ തസ്തിക അവസാനിച്ചിട്ടില്ല.

നാല്‍പ്പത് കുളി വിവരമറിഞ്ഞു ആള്‍ക്കാര്‍ മുറുമുറുത്തു.

നോമ്പു കാലമായിട്ടു ഹമുക്കു ബലാല്‍ മൂപ്പന്‍ പകല്‍ സമയം ബിരിയാണി വെച്ചു വിളമ്പുന്നു....”

ചിലര്‍ നേരിട്ടു തന്നെ മൂപന്റെ വീട്ടില്‍ പോയി ചോദ്യം ചെയ്തു.

നോമ്പു കാലമല്ലേ മൂപ്പാ നിങ്ങളും ഒരു മുസ്ലിമല്ലേ നാലു ചുറ്റും നോമ്പുകാര്‍ ഉള്ളപ്പോള്‍ പകലു ഇങ്ങിനെ ബിരിയാണി വെച്ചു വിളമ്പുന്നതു ശരിയാണോ?”

നോമ്പുള്ളവന്‍ ബരണ്ടാ.... ബിരിയാണി തിന്നണ്ടാ ...” മൂപ്പന്റെ മറുപടി എടുത്തടിച്ചതു പോലെ ആയിരുന്നു.

എല്ലാവരും നിശ്ശബ്ദരായി.
ന്റെ മോളു നേരത്തെ പെറാന്‍ പറ്റ്വോ? നോമ്പിനു മുമ്പു നാല്‍പ്പതു കുളി വരാന്‍; ..അല്ലെങ്കി നോമ്പു കയിഞ്ഞു നാല്‍പ്പതു കുളി വരാന്‍ പതുക്കെ പെറ്റാ മതീന്നു അവളോടു പറയാന്‍ പറ്റ്വോ?” മൂപ്പന്റെ ന്യായം അതായിരുന്നു.

"എങ്കീ മൂപ്പാ ചടങ്ങു പകലു നടത്തിയിട്ടു ആഹാരം കൊടുക്കലു നോമ്പു തുറ കയിഞ്ഞിട്ടു പോരേ?” സ്ഥല വാസികള്‍ ചോദിച്ചു.

നോമ്പു തുറക്കു മുമ്പു വേണോ പിമ്പ് വേണോ യെന്നു ഞമ്മളു തീരുമാനിച്ചോളാം, ഹെന്റെ വീട്ടിലെ കാര്യം നീയൊന്നും തീരുമാനിക്കേണ്ട, നെനക്കെല്ലാം ഇഷ്ടോണ്ടെങ്കീ ബന്നാ മതീ, യെന്റെ കമ്പനീ നല്ല ആമ്പിള്ളാരൊണ്ടു അബരു ബരും, അബര്‍ക്കൊന്നും നോമ്പുമില്ലാ, ബിരിയാണി അബര്‍ക്കു ഞമ്മളു കൊടുത്തോളാം നിനക്കൊന്നും അതു തിന്നാന്‍ ഭാഗ്യോല്ലാന്നു കൂട്ടിക്കോളീന്‍....”

ആലപ്പുഴ കൊമ്മാടിയിലും തുമ്പോളിയിലും ഇതര സമുദായക്കാരാണു ഭൂരിപക്ഷം. അവരില്‍ മൂപ്പന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നവരെയാണു മൂപ്പന്‍ ഉദ്ദേശിച്ചതു.

സ്ഥലവാസികള്‍ തിരിച്ചു പോയി.

നാല്‍പ്പതു കുളി ദിവസമായി.

. ആലപ്പുഴ മണല്‍ പ്രദേശമാണു. മണല്‍ നിറഞ്ഞ മുറ്റത്തു അടുപ്പില്‍ ഒരു വലിയ ചെമ്പു ബിരിയാണി വേവുന്നു.ബിരിയാണി ഏകദേശം പാകമാകുമ്പോള്‍ ചെമ്പും മൂടിയും ചേരുന്ന ഭാഗം ആവി പുറത്തേക്കു പോകാതിരിക്കാന്‍ മൈദ മാവു ഉപയോഗിച്ചു സീല്‍ ചെയ്യുന്നതു പോലെ അടക്കും. പിന്നീടു സീല്‍ ഇളക്കി മാറ്റി അടപ്പു തുറക്കുമ്പോള്‍ ബിരിയാണിയില്‍ നിറഞ്ഞു നിന്ന ചൂടു ആവി പുറത്തേക്കു ഒഴുകി ഏവരുടെയും വായില്‍ വെള്ളം നിറക്കത്തക്ക വിധം രുചികരമായ ഗന്ധംഅന്തരീക്ഷത്തില്‍
പരക്കുമായിരുന്നു.

മൂപ്പന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കുറച്ചു പേര്‍ എത്തിയിട്ടുണ്ടു. നീര്‍ക്കുന്നത്തുകാരായ അവരുടെ ബന്ധുക്കളില്‍ പലരും നോമ്പായതിനാല്‍ വന്നിട്ടില്ല. മൂപ്പന്റെ കമ്പനിയിലെ തൊഴിലാളികള്‍ മുറ്റത്തു കൂടി നില്‍ക്കുന്നു.

ബിരിയാണി ചെമ്പിന് ചുറ്റും സ്ഥലവാസികള്‍ നാലു പേര്‍ നില്‍ക്കുന്നതു മൂപ്പന്‍ കണ്ടുവെങ്കിലും അതു അത്രക്കു ഗൌരവമായെടുത്തില്ല.

ഉച്ച നേരമായപ്പോള്‍ കൊച്ചീക്കാരന്‍ പാചകക്കാരന്‍ വിളിച്ചു ചോദിച്ചു.”മൂപ്പാ അടപ്പു തുറക്കട്ടെ..”

വീടിന്റെ വരാന്തയില്‍ നിന്ന മൂപ്പന്‍ വിളിച്ചു പറഞ്ഞുഅടപ്പു തുറന്നു വിളമ്പീനെടാ...”

മൈദ മാവിന്റെ സീല്‍ പൊട്ടിച്ചു പാചകക്കാരന്‍ ചെമ്പിന്റെ അടപ്പു മാറ്റി . ബിരിയാണിയുടെ ഘുമുഘുമാ ഗന്ധം അന്തരീക്ഷത്തില്‍ പരന്നു.

നിമിഷം അവിടെ ചുറ്റിപറ്റി നിന്നവര്‍ ഓടിയെത്തി പാചകക്കാരനെ തള്ളി മാറ്റി ചെമ്പിന്റെ നാലു ഭാഗം നിന്നുകൊണ്ടു നിലത്തു നിന്നും തുരു തുരാ മണല്‍ വാരി ചെമ്പിലേക്കിട്ടു. ഒന്നല്ല...പലതവണ...ബിരിയാണിയുടെ മുകളില്‍ അരയടി ഘനത്തില്‍ മണല്‍ വിരിച്ചു....

ചതിച്ചോടാ പന്നികളേ....”മൂപ്പന്‍ അലറി.

കൊമ്മാടി തുമ്പോളി ഭാഗത്തു നിന്നുമുള്ള തൊഴിലാളികള്‍ പ്രതികളുടെ നേരെ നീങ്ങി.

രംഗങ്ങള്‍ കണ്ടു കൊണ്ടു വേലിക്കു വെളിയില്‍ നിന്ന ദിവാകരന്‍ ചേട്ടന്‍ അവരോടുപറഞ്ഞു:-

നിങ്ങാ നിങ്ങടെ കാര്യ നോക്കു...അവരു ഒരേ ജാതിക്കാരു അവരു തമ്മിലു തീര്‍ത്തോളും...”

ദിവാകരന്‍ ചേട്ടനെ പരിചയമുള്ള തൊഴിലാളികളില്‍ ചിലര്‍ അവരുടെ കൂട്ടരെ പിന്തിരിപ്പിച്ചു.

വിളിയെടാ പോലീസിനെ....” മൂപ്പന്‍ അലറി..ഇവന്മാരെ ഞമ്മളിന്നു പന്നിക്കൂട്ടില്‍ അടപ്പിക്കും...” ആലപ്പുഴയില്‍ ലോക്കപ്പിന്റെ പര്യായ പദമാണു പന്നിക്കൂടു.

മൂപ്പന്റെ സില്‍ബന്ധികള്‍ പോലീസ് സ്റ്റേഷനിലേക്കു പാഞ്ഞു.

കുറച്ചു സമയത്തിനുള്ളില്‍ കമ്പി വല കൊണ്ടു നാലു ചുറ്റും മറച്ച നീല നിറത്തിലുള്ള ഇടി വണ്ടി എന്നു അറിയപ്പെടുന്ന പോലീസ് വാന്‍ പാഞ്ഞെത്തി.അതില്‍ നിന്നും ഇന്‍സ്പക്റ്ററുംപോലീസ്സുകാരും ചാടി ഇറങ്ങി.

പ്രതികള്‍ അപ്പോഴും ഓടി പോകാതെ കൃത്യസ്ഥലത്തുണ്ടു. നിമിഷ നേരം കൊണ്ടു അവിടെ സ്ഥലവാസികള്‍ തടിച്ചുകൂടി. പെണ്ണുങ്ങള്‍ വേലിക്കകങ്ങളില്‍ നിന്നും രംഗം നിരീക്ഷിച്ചു. കുട്ടികള്‍ പോലീസു വണ്ടി അമ്പരപ്പോടെ നോക്കി നിന്നു.

മൂപ്പന്‍ ഇന്‍സ്പക്റ്ററോടു കരയുന്ന സ്വരത്തില്‍ വിവരങ്ങള്‍ പറഞ്ഞു.ബിരിയാണി ചെമ്പു കാണിച്ചു കൊടുത്തു.

ഇൻസ്പക്റ്റർ പ്രതികളുടെ നേരെ തിരിഞ്ഞു. അവർ നാലു പേരുണ്ടു.

"എന്താടാ കാണിച്ചേ.."? ഇൻസ്പക്റ്റർ ഗൗരവത്തിൽ ചോദിച്ചു. കയ്യിൽ കിട്ടിയാൽ ഇടിച്ചു പരുവമാക്കുന്ന "ഇടിയൻ" എന്നു വിളിപ്പേരുള്ള പോലീസ്‌ ഉദ്യോഗസ്തൻ നായർ സമുദായാംഗമാണു.

പ്രതികൾക്കു യാതൊരു കൂസലുമില്ല.

"യേമാനേ, ഇപ്പോ നോമ്പു കാലമാണു, ഞമ്മളു നാലു ചുറ്റുമുള്ളോരു പകൽ സമയങ്ങളിൽ ബക്ഷണം കയിക്കൂലാ ഞമ്മളിൽ പെട്ട ഒരുത്തൻ നാലു ചുറ്റും അടുപ്പിൽ തീ പൂട്ടാത്ത സമയത്തു പകലു പരസ്യമായി ബിരിയാണി ബെച്ചു ബിളമ്പുന്നതു പോക്രി തരമാണു.ബേറെ ജാതിക്കാരാണു പണി ചെയ്യണതെങ്കിൽ ഞമ്മളു മിണ്ടൂലാ; പക്ഷേങ്കി എവൻ പണിചെയ്യരുതു.ദാ നോക്കു , ഞമ്മടെ അടുത്തു വീട്ടില്‍ താമസിക്കണ ആളാ ദിവാകരന്‍ ചേട്ടന്‍.. നോമ്പു കാരണം അങ്ങേരു മോളെ കെട്ടു മാറ്റി വെച്ചു. എവന്റെ പണത്തിന്റെ ഹുങ്കാണു പണി കാണിച്ചേ .ഏമാൻ ഞങ്ങളെ കൊണ്ടു പൊക്കോ ഇടിച്ചോ കൊന്നോ എന്തു വേണേലും ചെയ്തോ പക്ഷേങ്കി ഹമുക്കു ഇദുമാതിരി തെമ്മാടിത്തരം ഇഞ്ഞി കാണിക്കരുതു..." നാലു പേരുടെ നേതാവായ മാമാ ഇബ്രാഹിം ആണു ഇത്രയും പറഞ്ഞതു.

"ഏമാനേ ഞങ്ങളേം കൊണ്ടു പൊക്കോ, ഞങ്ങളു പറഞ്ഞിട്ടാ അവരിതു ചെയ്തതു..." തടിച്ചു കൂടിയ സ്ഥലവാസികൾ ഉച്ചത്തിൽ പറഞ്ഞു.മൂപ്പൻ നാലു ചുറ്റും പകച്ചു നോക്കി.

ഇൻസ്പക്റ്റർ കുറേ നേരം നിശ്ശബ്ദനായി നിന്നു.പിന്നീടു അദ്ദേഹം മൂപ്പനോടു ചോദിച്ചു.

"തന്റെ പേരെന്താണു"?

"ഇല്യാസ്‌ മൂപ്പൻ"

"താനേതു മതക്കാരനാണു?"ഇൻസ്പക്റ്റർ ശാന്ത സ്വരത്തിലാണു ചോദിക്കുന്നതു


"ഞാൻ ഇസ്ലാമാ ഏമാനേ"

"പിന്നെന്തിനാടോ കോപ്പാ , നാടൊട്ടുക്കു നോമ്പെടുക്കുമ്പോൾ താൻ മാത്രം ഈ പണി ചെയ്യുന്നതു, താൻ നോമ്പെടുക്കുകയോ എടുക്കതിരിക്കുകയോ തന്റെ കാര്യം, പക്ഷേ മറ്റുള്ളവരുടെ നോമ്പിനെ താൻ മാനിക്കേണ്ടേ?"

മൂപ്പനു മറുപടി ഇല്ല.

ഇൻസ്പക്റ്റർ നാലു ചുറ്റും നോക്കി ചോദിച്ചു"ആരാ ദിവാകരൻ"?

"ഞാനാ ദിവാകരൻ..." ദിവാകരൻ ചേട്ടൻ മുമ്പോട്ടു വന്നു.

തന്റെ ജാതി എന്താ..?" ഇൻസ്പക്റ്റർ ആരാഞ്ഞു.

"മനുഷേമ്മാരട ജാതി" ദിവാകരൻ ചേട്ടന്റെ മറുപടി പെട്ടന്നായിരുന്നു. ഇൻസ്പക്റ്റർ ഒരു നിമിഷം വല്ലാതായി. അടുത്ത നിമിഷം അദ്ദേഹം മുഖത്തു ഗൗരവം വരുത്തി ദിവാകരൻ ചേട്ടനെ സൂക്ഷിച്ചു നോക്കി.

"ഓ, താൻ ആ കയറു കമ്പനീലെ നേതാവല്ലേ?" പുന്നപ്ര വയലാർ സമരം കഴിഞ്ഞു ഒരു ദശ വർഷം പിന്നിട്ട സമയം ആണതു.ഈ സംഭവം നടക്കുന്ന പ്രദേശത്തിനു അഞ്ചു കിലോമീറ്റർ തെക്കാണു പുന്നപ്ര വെടി വെപ്പു നടന്ന സ്ഥലം.

"അതേ സാറേ"

"തന്റെ മകളുടെ കല്യാണം നോമ്പു കാലത്തു നടത്താതിരുന്നതു ഇവന്മാർ തടഞ്ഞിട്ടാണോ ?" ഇൻസ്പക്റ്റർ പ്രതികൾ നാലു പേരെയും ചൂണ്ടി കാണിച്ചു.

"ഞങ്ങാ എല്ലാം മനുഷേമ്മരല്ലേ സാറേ, അവരും കൂടി വന്നു വേണം ന്റെ മോടെ കെട്ടു നടത്തേണ്ടതു, അവരു വന്നു ഞങ്ങാ ഒപ്പം രണ്ടു ചോറു തിന്നില്ലേൽ എന്നാ കല്യാണമാ സാറേ, അതോണ്ടു ഞാനായിട്ടാ മോടെ കെട്ടു മാറ്റീതു, കെട്ടു നടത്തിക്കോളാനാ അവരു പറഞ്ഞതു. ഇനി ഞാൻ നടത്തണോന്നു വെച്ചാ അവരല്ല ആരു തടഞ്ഞാലും ഞാൻ നടത്തും. പക്ഷേങ്കീ അവരു തടഞ്ഞില്ല."

ഇൻസ്പക്റ്റർ മൂപ്പന്റെ നേരെ തിരിഞ്ഞു."ഇതു കേട്ടോടോ മൂപ്പാ...താൻ ഇതു കണ്ടു പഠിക്കു...."

"തന്റെ വേദത്തിൽ തനിക്കു വിശ്വാസം ഉണ്ടെങ്കിൽ താൻ ഈ പണി കാണിക്കരുതായിരുനു..അങ്ങിനെ ഒരു വിശ്വാസം തനിക്കു ഉണ്ടോ? ഇൻസ്പക്റ്റർ ഇപ്പോഴും ശാന്ത ഭാവത്തിലാണു.

"ബിസ്വാസം ഉണ്ടു ഏമ്മാന്നേ" മൂപ്പന്റെ മറുപടി പതുക്കെയാണു.

"പിന്നെന്തിനാടൊ താൻ വിശ്വാസ വഞ്ചന കാണിക്കുന്നേ...." ഇൻസ്പക്റ്റർ തുടർന്നു."ഇവരെ പ്രതിയാക്കി ഞാൻ ഇപ്പോൾ കേസ്സെടുക്കാം,പക്ഷേ താൻ പറയണം താൻ ചെയ്തതു ശരിയാണെന്നു....."

ജനം വീർപ്പടക്കി നിൽക്കുകയാണു.മൂപ്പൻ അനങ്ങിയില്ല.

"പരാതി ഉണ്ടെങ്കിൽ താൻ സ്റ്റേഷൻ വരെ വന്നു ഒരു കടലാസ്സ്‌ എഴുതി തന്നാൽ മതി..."ഇൻസ്പക്റ്റർ പ്രതികളുടെ നേരെ തിരിഞ്ഞു.

"എടാ ഞാൻ വിളിക്കുമ്പോ സ്റ്റേഷനിൽ വരണം..പറഞ്ഞതു മനസ്സിലായോ.." അദ്ദേഹം ഗൗരവ സ്വരത്തിൽ പറഞ്ഞു." നിയമത്തിന്റെ മുമ്പിൽ നീയെല്ലാം ചെയ്തതു തെറ്റു തന്നെ ആണു.ഞാനിപ്പോൾ കേസെടുക്കുന്നില്ല എന്നു കരുതി ഇവിടെ ആളാകാനോ മറ്റോ ഭാവമെങ്കിൽ എല്ലാറ്റിന്റേം കൂമ്പു ഇടിച്ചു ഞാൻ വാട്ടും..പറഞ്ഞേക്കാം....ങൂഹൂം....എടൊ മൂപ്പാ തനിക്കു പരാതി ഉണ്ടെങ്കിൽ സ്ടേഷനിൽ വന്നു എഴുതി തന്നേരു....."

ആ രംഗം അവിടെ അവസാനിച്ചു. പോലീസുകാർ തിരിച്ചു പോയി.

മൂപ്പൻ സ്റ്റേഷനിൽ പോയില്ലെന്നും പരാതി എഴുതി കൊടുത്തില്ലെന്നുമാണു പിന്നീടു അറിഞ്ഞതു.

കുറച്ചു നാൾ കഴിഞ്ഞു ഇല്യാസ്‌ മൂപ്പൻ വീടും സ്ഥലവും വിറ്റ്‌ അവിടെ നിന്നും മാറി പോയി

ഇതിലെ പ്രധാന പ്രതി മാമാ ഇബ്രാഹിം ഈ കുറിപ്പുകാരന്റെ പിതൃ സഹോദരീ ഭർത്താവാണു. ഞങ്ങൾ അപ്പച്ചി വാപ്പാ എന്നു വിളിക്കും. മലബാറിൽ അമ്മായി കാക്ക എന്നു വിളിക്കുന്നതു പോലെ. പിന്നീടു കുറേ കാലം കുടുംബത്തിൽ അദ്ദേഹത്തിന്റെ വീര കൃത്യം വിവരിക്കുന്നതു ഞങ്ങൾ കുട്ടികള്‍കേട്ടു കൊണ്ടിരുന്നു. എന്തു കൊണ്ടോ എന്റെ പിതാവു ഈ വീര കഥ വിവരിക്കുന്നതിനു അനുകൂലമല്ലായിരുന്നു.

ഒരുപാടു ഒരുപാടു മാറ്റങ്ങള്‍ വരുത്തി വെച്ചു കാലം കടന്നു പോയി. ഇന്നു ആ പ്രദേശത്തുനിന്നും പലരും സ്ഥലം മാറി പോയി. പലരും പുതുതായി വന്നു താമസിക്കുന്നവരാണു.ഇപ്പോൾ ആ സ്ഥലത്തു നോമ്പു കാലത്തു പകൽ ആഹാരം കഴിക്കാൻ ഒളിവും മറവുമില്ലെന്നാണൂ അറിവു.പലരും പകൽ സമയം റോഡിലൂടെ പുക വലിച്ചു നടന്നു പോകുന്നുമുണ്ടത്രേ!

എന്റെ ചെറുപ്പ കാലത്തു നടന്ന മുകളിൽ പറഞ്ഞ സംഭവം അനവധി വർഷങ്ങൾക്കു ശേഷം ഇപ്പോൾ നിരീക്ഷിക്കുമ്പോൾ അന്നു ആ ബിരിയാണിയിൽ മണ്ണു വാരി ഇട്ടതു നിയമത്തിന്റെ ദൃഷ്ടിയിൽ കുറ്റം തന്നെ ആണെന്നു ഞാൻ കരുതുന്നു. സ്വതന്ത്ര ഭാരതത്തിൽ ഒരു പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതു തന്നെയെന്നും വിശ്വസിക്കുന്നു.

പക്ഷേ നിയമങ്ങൾക്കുമെല്ലാം അപ്പുറത്തു സമൂഹ മര്യാദ കണക്കിലെടുക്കുമ്പോൾ നാലു ചുറ്റും വസിച്ചിരുന്ന സഹജീവികളുടെ മാനസികാവസ്ഥ കൂടി മൂപ്പൻ കണക്കിലെടുക്കണമെന്നും ഞാൻ കരുതുന്നു.

അയൽ വീട്ടിൽ മരണം നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ പാട്ടും മേളവും നടത്തുന്നതും മൃതദേഹം കൊണ്ടു പോകുമ്പോൾ വഴി അരികിൽ കാലിനു മേൽ കാൽ കയറ്റി ഇരിക്കുന്നതും പട്ടിണിക്കാരനായ അയൽ വാ സിയുടെമുമ്പിൽ മൂക്ക്‌ മുട്ടെ ആഹാരം കഴിച്ചു ഏമ്പക്കം വിട്ടു കാണിക്കുന്നതും എഴുതി വെക്കാത്ത ചില നിയമങ്ങളുടെ ലംഘനം തന്നെ ആണല്ലോ.

ആ പോലീസ്‌ ഉദ്യോഗസ്തൻ നടപ്പിലാക്കിയതു എഴുതി വെക്കാത്ത ആ നിയമങ്ങളായിരുന്നു എന്നു വിശ്വസിക്കാനാണു എനിക്കു ഇഷ്ടം.