Wednesday, March 30, 2016

ഏഴ് വർഷം 450 പോസ്റ്റുകൾ.

 ഇന്റർ നെറ്റ് ലോകത്തിൽ(ബൂലോഗത്തിൽ) പ്രവേശിച്ചിട്ട് ഈ മാർച്ചിൽ  ഏഴ് വർഷം തികയുന്നു. എട്ടാം വർഷത്തിലേക്ക് കടന്നപ്പോൾ  sheriffkottarakara.blogspot.in  എന്ന എന്റെ സൈറ്റിൽ  450 പോസ്റ്റുകളും Tam Sheriff    എന്ന  ഫെയ്സ്ബുക്ക്  അക്കൗണ്ടിൽ ആയിരക്കണക്കിന് സ്റ്റാറ്റസ്കളും ഈയുള്ളവന് വിക്ഷേപണം ചെയ്യാൻ കഴിഞ്ഞു എന്നത് മനസിന്  തൃപ്തിയേകുന്ന വസ്തുതയാണ്.  ഇതിൽ കഥകളും പ്രതികരണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും  ചിത്രങ്ങളും അങ്ങിനെ സർവമാന  കിസ്മത്തുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനിയും തലയിൽ ധാരാളം  ബാക്കി അവശേഷിച്ചിട്ടുള്ളതിനാൽ മുകളിലിരിക്കുന്ന യജമാനൻ അനുവദിച്ചാൽ  കൂടുതൽ എഴുതാമെന്ന് വിചാരിക്കുകയും ചെയ്യുന്നു.
എന്താണ് ബൂലോഗത്തിൽ കടന്നതിനാൽ എനിക്ക് കിട്ടിയ  ഗുണം. (1) കഴിയുന്നതും   പത്രമാഫീസിലേക്ക് അയക്കാതെ  എനിക്കിഷ്ടമുള്ള രീതിയിൽ എഴുതി ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളപ്പോൾ ബ്ലോഗിൽ/ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിക്കാൻ കഴിയുന്നു.
(2) അതിരില്ലാത്ത  സൗഹൃദങ്ങളുടെ ഉടമയായി. അതല്ലേ ജീവിതത്തിൽ നേടാനാകുന്ന ഏറ്റവും വലിയ  സമ്പാദ്യം. എത്രയെത്ര പേർ ഇപ്പോൾ എനിക്ക് സുഹൃത്തുക്കളായുണ്ട്.  വിദേശത്തും    കേരളത്തിലെവിടെയും ഈ സുഹൃദ് വലയം  ഞാനുമായി ബന്ധപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.
ആദ്യ ചെറായി ബ്ലോഗ് മീറ്റ് മുതൽ അവസാന തുഞ്ചൻ പറമ്പ് മീറ്റവരെ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അഭിമാനമായി തന്നെ ഞാൻ കരുതുന്നു.
അൽപ്പസ്വൽപ്പം ദൂഷ്യ വശങ്ങളും ഇല്ലാതില്ല. (1)  എന്റെ രചനകളിൽ ഭാഷാ വൈകല്യം കടന്ന് കൂടുന്നു. അച്ചടി മാധ്യമങ്ങളിലേക്ക് രചനകൾ അയക്കുമ്പോൾ ഭാഷാ പ്രയോഗത്തിൽ വളരെ സൂക്ഷമത പുലർത്തി എഴുതുമായിരുന്നു. ഇപ്പോൾ അങ്ങിനെയൊന്നുമില്ല, വെച്ച് കാച്ചി വിടും. ദാ! കണ്ടില്ലേ! വെച്ച് കാച്ചി വിടും പോലും. ബ്ലോഗിൽ എഡിറ്റിംഗ് ഇല്ലാത്തതിനാലുള്ള ദൂഷ്യമാണിത്. വാക്കുകൾ തനത് അവസ്ഥയിൽ ഉപയോഗിക്കും, അത് ചെത്തി മിനുക്കാനോ  വർണങ്ങൾ കൊണ്ടലങ്കരിക്കാനോ മുതിരാറില്ല(2) എഴുത്ത് നിർബന്ധമായി എഴുതിയിരുന്ന അവസ്ഥയിൽ നിന്നും ഓ! എപ്പോഴെങ്കിലും എഴുതാം എന്ന മടിയിലേക്ക്  മാറി പോകുന്നു.
 എന്തായാലും ഇന്റർ നെറ്റ് ലോകത്തിലെ ജീവിതം ഒരുതരത്തിൽ  ആനന്ദപ്രദം തന്നെയാണ്.
പണ്ട് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പലരും ഇപ്പോഴില്ല,  ഇന്നുള്ള പലരും അന്ന് വന്നിട്ടുമില്ല. എങ്കിലും എന്റെ ഇന്റർ നെറ്റ് സുഹൃത്തുക്കൾ  എല്ലാവർക്കും ആശംസകൾ  നേരുന്നു. ഇനിയുള്ള കാലത്തും എന്നെ സഹിക്കുന്നതിന് മടി കാണിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

Sunday, March 27, 2016

നടൻ സ്ഥാനാർത്ഥി ആകുമ്പോൾ

എന്താണ് സ്ഥാനാർത്ഥിയുടെ  യോഗ്യത. അയാൾ  മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധി ആയിരിക്കാൻ  തക്കവിധം കഴിവുള്ളവനും കഠിന പ്രയത്നം  ചെയ്യാൻ മടിയില്ലാത്തവനുമായിരിക്കണം. സൽസ്വഭാവി  ആയിരിക്കണം. നിസ്വാർത്ഥനായിരിക്കണം. താൻ പ്രതിനിധീകരിക്കുന്ന ജനസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ നിവർത്തിക്കാൻ താല്പര്യപ്പെടുന്നവനാകണം.  മണ്ഡലത്തിന്റെ ആവശ്യത്തിന് എപ്പോൾ വിളിച്ചാലും ഹാജരുള്ളവനാകണം. ഇങ്ങിനെ പലതരത്തിലുള്ള സ്വഭാവ ഗുണമുള്ളവനായിരിക്കണം സ്ഥാനാർത്ഥി.  മേൽകാണിച്ച  യോഗ്യതകളുള്ളവരെ ബോദ്ധ്യപ്പെട്ടാണ് രാഷ്ട്രീയ പാർട്ടികൾ  ഓരോ  സ്ഥാനാർത്ഥികളെ  നിയോഗിക്കുന്നത്. ചുരുക്കത്തിൽ അയാൾ തെരഞ്ഞെടുക്കപ്പെട്ടാൽ  അയാളുടെ സേവനം  തൃപ്തികരമായിരിക്കുമെന്നുള്ള ഉത്തമ വിശ്വാസത്തിൽ അയാളെ അവതരിക്കുമ്പോൾ അയാളുടെ മുൻ കാല സേവനം രാഷ്ട്രീയ പാർട്ടികൾക്ക്  സുപരിചിതമായിരിക്കും.
ഒരു സിനിമാ നടനെ രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുമ്പോൾ  അയാളുടെ ഏത് മുൻ ചെയ്തിയാണ് മേൽ പറഞ്ഞ യോഗ്യതകളായി കണക്കിലെടുക്കുന്നത്. സിനിമയിൽ അയാൾ അഭിനയിച്ച കഥാപാത്രങ്ങളുടെ ചെയ്തികളെ അടിസ്ഥാനപ്പെടുത്തിയാണോ? അല്ല, അതൊന്നുമല്ല അയാളുടെ  സിനിമാ താര പ്രഭാവം ജനങ്ങളിൽ സ്വാധീനം ചെലുത്തി വോട്ട് കൂടുതൽ കിട്ടി അയാളെ ജയിപ്പിച്ച് തങ്ങളുടെ പാർട്ടിയിൽ ഒരു എം.എൽ.എ. കൂടി കൂട്ടാനുള്ള താല്പര്യം മാത്രം. എം.ജി.ആറും മറ്റും രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് ഏഴൈ തോഴൻ ആയി ജനമനസിൽ ഇടം പിടിച്ച് ജനങ്ങളിൽ ആ ബോധം ഉറച്ചതിന് ശേഷമാണ്  രാഷ്ട്രീയത്തിൽ  ജയിച്ച് കയറിയത്.
വെറും താരപ്രഭാവം മാത്രം യോഗ്യതയായി കണക്കിലെടുത്ത് സിനിമാ നടനെ  സ്ഥാനാർത്ഥിയാക്കുമ്പോൾ  വോട്ടറന്മാരെ  വെറും കഴുതകളാക്കുന്നു  എന്ന മറ്റൊരു അർത്ഥം കൂടി അതിലുണ്ട്.  ഒരു യോഗ്യതയും വേണ്ടാ , താരപ്രഭാവം മാത്രം മതി സ്ഥാനാർത്ഥിക്കെന്ന അർത്ഥം. അത്രയും വിഡ്ഡികൂശ്മാണ്ഡമല്ലാ മലയാളികൾ.എന്ന് പണ്ട് മഹാ നടൻ മുരളിതെരഞ്ഞെടുപ്പിൽ തോറ്റതിൽ  നിന്നും വ്യക്തമായിട്ടും വീണ്ടും രാഷ്ട്രീയ പാർട്ടികൾ നടന്മാരെ തിരക്കി ഇറങ്ങിയിരിക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നത്.

Friday, March 25, 2016

ഒരു വലിയ വലിയ മനുഷ്യൻ

 ആ ചെറുപ്പക്കാരൻ എന്റെ മുമ്പിൽ തല കുമ്പിട്ടിരുന്നു. ശരീര ഭാവങ്ങളിൽ നിന്നും അയാളുടെ  ദു:ഖത്തിന്റെ ആഴം  ആർക്കും മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ഭാര്യയെ വിവാഹ മോചനം നടത്തുന്നതിന്റെ  പ്രാഥമിക നടപടികളുടെ ചർച്ചകൾക്കായി  മുസ്ലിം സമുദായത്തിൽപ്പെട്ട  അയാളും ബന്ധുക്കളും  ഞങ്ങളെ സമീപിച്ചിരിക്കുകയാണ്. എന്റെ പഴയ പരിചയക്കാരനായ മഹല്ല് ജമാത്ത് സെക്രട്ടറി നിദ്ദേശിച്ചതിൻ പ്രകാരമാണ്  ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും അവർ എത്തിയിരിക്കുന്നത്.
ഭാര്യ വാട്ട്സ് അപ്പ് പ്രണയത്തിൽ പെട്ടു എന്ന വിവരം തെളിവ് സഹിതം ലഭിച്ചതിനാൽ ഗൾഫിലെ ജോലി സ്ഥലത്തു് നിന്നും അയാൾ പാഞ്ഞെത്തുകയായിരുന്നു. മറ്റൊരു യുവാവിന്റെ തോളിൽ അവൾ കയ്യിട്ടിരിക്കുന്ന ഫോട്ടോയും  ശരിയല്ലാത്ത കുറേ ടെക്സ്റ്റുകളിലെ  വാക്കുകളുമായിരുന്നു തെളിവ്. മാത്രമല്ല ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ ഈ തെളിവുകൾ അവൾ നിഷേധിച്ചുമില്ല. വയനാട്കാരൻ ഒരു ക്രിസ്ത്യൻ യുവാവായിരുന്നു  സുഹൃത്ത്. പി.എസ്.സി. കോച്ചിംഗ് ക്ലാസ്സിൽ  പങ്കെടുക്കാൻ പോയ (പുറത്ത് അലഞ്ഞ് തിരിയാൻ മിക്ക ഗ്രാമങ്ങളിലും പെൺകുട്ടികൾ കണ്ടെത്തുന്ന ഒരു മാർഗമായി തീർന്നിരിക്കുന്നു, പി.എസ്.സി. കോച്ചിംഗ് സെന്ററുകൾ) അവളെ കാണാൻ സെന്ററിൽ എത്തിയ അയാൾ നിർബന്ധിച്ചതിൻ പ്രകാരമാണ് ഫോട്ടോ എടുത്തതെന്നും പിന്നീട് വാട്ട്സ് അപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും  സൗഹൃദം പൂത്തുലഞ്ഞുവെന്നും അത് ഇത്രത്തോളം ഗുരുതരമായ അവസ്ഥയിലെത്തി ചേരുമെന്ന് കരുതിയില്ലെന്നും അവൾ പറഞ്ഞുവത്രേ! എട്ടു വയസ്സ് പ്രായമുള്ള  ആൺകുട്ടിയുടെയും  അഞ്ചു വയസുള്ള ഒരു പെൺ കുട്ടിയുടെയും മാതാവാണ്  ഇരുപത്തെട്ടാം   വയസ്സിൽ പ്രണയത്തിൽ ചെന്ന് പെട്ടത്.
  വിട്ട് വീഴ്ചയുടെ  മഹിമയും മാപ്പ് കൊടുക്കുന്നതിലൂടെ കൈ വരുന്ന  നന്മകളെ പറ്റിയും കുട്ടികൾ അനാഥരാകുകയും അവരുടെ കസ്റ്റഡിക്കായി കോടതി കയറി ഇറങ്ങലുമായി ജീവിതം തുലക്കുന്നതിനെ പറ്റിയും  (കുട്ടികളെ വിട്ട് കൊടുക്കില്ലാ എന്ന് അവൾ കട്ടായം പറഞ്ഞിരുന്നു)ഞാൻ അയാളോട്  അര മണിക്കൂറോളം  സംസാരിച്ചതിന് ശേഷം മടിച്ച് മടിച്ച് അവരോട് ചോദിച്ചു.
  " ഒരു തവണ ഭാര്യക്ക് മാപ്പ് കൊടൂത്തൂടേ"
  " അഞ്ച് കൊല്ലത്തിന് മുമ്പ് ഇതേ പോലെ  ഒന്നിൽ പെട്ടപ്പോൾ  ഇവൻ അവൾക്ക് പൊറുത്ത് കൊടുക്കുകയും മേലിൽ ആവർത്തിക്കില്ലാ എന്ന്  അവൾ വാക്ക് തന്നതുമാണ്.
"ഇനി മാപ്പില്ലാ സാറേ" അയാളുടെ സഹോദരങ്ങൾ ഉറപ്പിച്ച് പറഞ്ഞു. അയാൾ നിശ്ഡ്ശബ്ദനായി അപ്പോഴും  തല കുമ്പിട്ടിരുന്നു
 ഇതിൽ ഒത്ത് തീർപ്പിനായി എനിക്കൊന്നും  ചെയ്യാനില്ലാ എന്ന് തോന്നിയതിനാൽ  രണ്ടാം ദിവസം മഹല്ല് കമ്മിറ്റി ആഫീസിൽ വന്ന് കൊള്ളാമെന്ന് ഉറപ്പ്  നൽകി  അവരെ പറഞ്ഞയച്ചു.
പിറ്റേ ദിവസം സായാഹ്നത്തിൽ എനിക്ക് ചെറുപ്പക്കാരന്റെ ഫോൺ വന്നു. " സാറിനെ അത്യാവശ്യമായി കാണണം." ഈ സമയത്ത്  എന്ത് അത്യാവശ്യം എന്ന് അൽഭുതപ്പെട്ട ഞാൻ വരാനായി അയാളോട് പറഞ്ഞു.ഏഴര മണി ആയപ്പോൾ  വീടിനെ മുൻ വശം വന്ന് നിന്ന  ആട്ടോയിൽ നിന്നും അയാൾ ഇറങ്ങി വരുന്നത്,  ലൈറ്റിന്റെ വെട്ടത്തിൽ  ഞാൻ കണ്ടു. പുറകെ ഇറങ്ങി വന്നത്  ഒരു യുവതിയും രണ്ട്  ചെറിയ കുട്ടികളുമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അന്തം വിട്ട് നിന്നു . കൂടെ വന്നവർ  അയാളുടെ  ഭാര്യയും കുട്ടികളുമായിരിക്കുമെന്ന് ആ നിമിഷം എനിക്ക് മനസിലായി.വീടിനുള്ളിൽ കയറാതെ  ജാള്യതയോടെ അയാൾ നിന്നു. ഭാര്യ  കുറ്റ ബോധത്തോടെ അയാളുടെ പുറകിൽ പതുങ്ങി. കുട്ടികൾ പകപ്പോടെ എന്നെയും മാതാപിതാക്കളെയും മാറി മാറി നോക്കി. നിറഞ്ഞ ചിരിയോടെ ഞാൻ രണ്ട് കയ്യും നീട്ടി പറഞ്ഞു  "കയറി വാടോ"  മനസിൽ ലഡു പൊട്ടി എന്ന് സിനിമാ ഭാഷയിൽ പറയുന്നത് ഈ സമയത്തായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു.
"സർ  കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം നല്ലവണ്ണം  ആലോചിച്ചു. ഞാൻ ഇവളെ ഉപേക്ഷിച്ചാൽ  വയനാടുകാരനൊന്നും ഇവളെ സ്വീകരിക്കില്ല, എന്റെ കുഞ്ഞുങ്ങളെ അവൾ വിട്ട് തരുകയുമില്ല, മൂന്നു നാല് കൊല്ലം കുടുംബ കോടതി വരാന്തയിൽ ഞാൻ ആ കുഞ്ഞുങ്ങളെ കാണാൻ കയറി ഇറങ്ങണം, ഇനി അഥവാ എനിക്ക്  കുട്ടികളെ  വിട്ട് കിട്ടിയാൽ തന്നെയും   അവരുടെ ഉമ്മായുടെ കഥ കറുത്ത നിഴലായി   ഭാവിയിൽ  പടർന്ന് കാണപ്പെടും. ഒരു വൈവാഹിക ബന്ധം ഭാവിയിൽ കുഞ്ഞുങ്ങൾക്ക് വരുമ്പോൾ  തന്നെ ഈ കഥ വില്ലനായി തീരും. ഇപ്പോൾ ഞാൻ ഒന്ന് ക്ഷമിച്ചാൽ, ഭാര്യക്ക് പൊറുത്ത് കൊടുത്താൽ എന്റെ കുഞ്ഞുങ്ങൾക്ക്   ആ ദുരവസ്ഥ ഉണ്ടാവില്ല. ഞാൻ ഭാര്യയുടെ വീട്ടിൽ പോയി അവളുമായി സംസാരിച്ചു. മേലിൽ ഇനി ഒരിക്കലും ഈ വക തെറ്റുകൾ ചെയ്യില്ലാ എന്ന് കുഞ്ഞുങ്ങളുടെ തലയിൽ തൊട്ട് അവൾ സത്യം ചെയ്തു. മൊബൈൽ ഫോൺ  എറിഞ്ഞ് പൊട്ടിച്ചു , ഇനി അവൾക്ക് ഒരു ഫോണും  വേണ്ടാ എന്നും  പറഞ്ഞു. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ സർ ഞാൻ മരുഭൂമിയിൽ  പോയി കഷ്ടപ്പെടുന്നത്. അവരുടെ സന്തോഷമാണ് എന്റെ സന്തോഷം. ദാ നോക്കൂ അവളുടെ ചിരി നോക്കൂ...."
ഞാൻ നോക്കിയപ്പോൾ കുഞ്ഞരി പല്ല് കാട്ടി ആ കൊച്ച് മിടുക്കി  എന്നെ നോക്കി ചിരിക്കുന്നു. ഓമനത്തമുള്ള ഒരു കുഞ്ഞ്. ആൺകുട്ടിയും അത് പോലെ തന്നെ.
സംഭവം കേട്ട് കൊണ്ടിരുന്ന എന്റെ ഇടത് ഭാഗം പെട്ടെന്ന് തന്നെ സർബത്ത് തയാറാക്കി അവർക്ക് കൊടുത്തത്  കൂടാതെ കടയിൽ ആളെ അയച്ച് മധുര പലഹാരം വാങ്ങി ആ കുടുംബത്തിന് കൊടുത്തു. അവളുടെ മനസിലും സന്തോഷം നിറഞ്ഞിരിക്കണം, ആർക്കാണ് സന്തോഷം ഉണ്ടാകാതിരിക്കുക.
"നോക്കൂ...ഞാൻ യുവതിയുടെ നേരെ തിരിഞ്ഞു" മേലിൽ......" ഞാൻ പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ അവൾ  പറഞ്ഞ് " ഇല്ലാ സാർ ഇനി ഒരിക്കലും ഇല്ല,  ഇത് വരെ ഇദ്ദേഹത്തിന്റെ ഈ സ്നേഹം ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ എന്നതാണ് എന്റെ ഇപ്പോഴത്തെ സങ്കടം...." അവൾ വിങ്ങി.
"സാർ, എന്റെ ബന്ധുക്കളെ വിളിച്ച് സമാധാനപ്പെടുത്തണം,  ഞാൻ ഇവളെ  തിരികെ വിളിച്ചതിൽ അവർവൈരാഗ്യത്തിലാണ്....." അത് ഞാൻ പറഞ്ഞ് ശരിയാക്കാമെന്ന്  ഉറപ്പ് നൽകുമ്പോഴും ആ യുവാവിനോടുള്ള ആദരവ്  എന്റെ ഉള്ളിൽ  ഒന്നിനൊന്ന് വർദ്ധിക്കുകയായിരുന്നു.
 രാത്രി ഏറെ ആയതിനാലും  ഈ കുഞ്ഞുങ്ങളെയും കൊണ്ട് വളരെ ദൂരം സഞ്ചരിക്കാനുമുള്ളതിനാലും  ഞങ്ങൾ അവരെ യാത്ര ആക്കി.
തെളിഞ്ഞ് കാണപ്പെട്ട  നിലാവിൽ റോഡിലൂടെ  ആ കുടുംബം നടന്ന് നീങ്ങുമ്പോൾ എന്റെ മനസിലും പൂനിലാവ് നിറയുകയായിരുന്നു.

Tuesday, March 22, 2016

കണ്ണീരിൽ മുങ്ങിയ ജപ്തി

സ്വന്തം കുഞ്ഞിന്റെ ശരീരം തലോടുന്നത് പോലെ അയാൾ  ആ ബസ്സിനെ തടവുന്നത്  എനിക്ക്  കോടതിക്കകത്ത് നിന്ന് കാണാമായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവം.അന്നത്തെ ദിവസം ആ ബസ്സ് ജപ്തി ചെയ്തു കൊണ്ട് വരുന്നതിനുള്ള വാറന്റ്  കോടതി ആമീനെ  രാവിലെ തന്നെ ഏൽപ്പിച്ച് ഉത്തരവ് കർശനമായി പാലിക്കണമെന്നുള്ള നിർദ്ദേശവും നൽകി  അയച്ചിരുന്നു. വാദി   ഒരു ദേശവൽകൃത ബാങ്കും   പ്രതി  ഇപ്പോൾ ആ ബസ്സിനെ തടവിക്കൊണ്ടിരിക്കുന്ന  മനുഷ്യനുമായിരുന്നു. സർവീസ് നടത്തിക്കൊണ്ടിരുന്ന  ബസ്സിനെ ആമീനെ  ക്കൊണ്ട് ജപ്തി ചെയ്യിച്ച് കോടതിയിലെത്തിക്കാൻ ബാങ്ക് അധികാരികൾ എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. കൊല്ലം കോടതിയിൽ  നടന്നു വന്ന  ആ കേസിൽ  കൊട്ടാരക്കര  കോടതി അധികാര പരിധിയിൽ സർവീസ് നടത്തുകയായിരുന്ന ബസ്സിനെ ജപ്തി ചെയ്ത്  കൊല്ലത്തെത്തിക്കുക എന്ന ജോലി മാത്രമായിരുന്നു കൊട്ടാരക്കര കോടതിക്കാർ ചെയ്തത്.. ബാങ്ക് അധികാരികൾ  ഓരോ നടപടിക്കും ശുശ്ക്കാന്തിയോടെ കൂടെ നിന്നതിനാൽ ജപ്തി ചെയ്യലും  ഹാജരാക്കലും കൊണ്ട് പോകലുമെല്ലാം  ക്ലീൻ ക്ലീനായി നടന്നു.
  ബസ്സ് കൊല്ലത്തേക്ക് കൊണ്ട് പോയതിന് ശേഷം  ആ മനുഷ്യൻ എന്റെ സമീപം വന്ന് ചോദിച്ചു "സർ, എന്തെങ്കിലും മാർഗമുണ്ടോ  ബസ്സ് തിരികെ കിട്ടാൻ .." അത്രയും സംസാരിച്ചപ്പോൾ തന്നെ    അയാളുടെ കണ്ണ് നിറഞ്ഞ്  വിതുമ്പിയിരുന്നു എന്ന് ഇപ്പോഴും എനിക്ക് തീർച്ചയുണ്ട്.
  എവറസ്റ്റ് കീഴടക്കിയ സാഹസികനെ പോലെ     അപ്പോഴും അവിടെ നിന്ന് വാചകമടിച്ചിരുന്ന      എന്റെ പരിചയക്കാരനായ ബാങ്ക്      അധികാരിയെ ഞാൻ കൈ കാണീച്ച് വിളിച്ച് ചോദിച്ചു." നിങ്ങളുടെ ദൗത്യം വിജയിച്ചു, എങ്കിലും ഞാൻ ചോദിക്കുകയാണ് , വിധിക്കടം  തവണകളായി കെട്ടി വെക്കാൻ  അയാൾ ഒരു അപേക്ഷ തന്നാൽ  നിങ്ങൾ അതിൻ മേൽ ആക്ഷേപം ഫയൽ ചെയ്യാതെ  ബസ്സ് തിരികെ കൊടുക്കുമോ? കച്ചേരി പരിസരത്ത് കിടന്ന് തുരുമ്പെടുപ്പിക്കുന്നതെന്തിനെന്ന് കരുതി ചോദിക്കുന്നതാണ്...."
"   വിധിക്കടം പൂർണമായി കിട്ടാതെ ബസ്സ് തിരികെ കൊടുക്കുമോ എന്നോ?!  സാർ ബാങ്ക് കളിക്കാൻ ഇരിക്കുകയില്ല, ഞങ്ങൾ എത്ര നോട്ടീസ് ഇയാൾക്ക് അയച്ചുവെന്നറിയാമോ? എത്ര തവണ ഞാൻ അയാളെ തിരക്കി വീട്ടിൽ പോയെന്നറിയാമോ, ബാങ്കിൽ നിന്നുംലോണെടുത്ത് ബസ്സ് വാങ്ങിയിട്ട്   മുതലാളി ആയി കളിക്കുകയായിരുന്നു അയാൾ.  ബാങ്കിന്റെ ഒരു പൈസാ ബാങ്ക് ആർക്കും വിട്ട് കൊടുക്കില്ല . അത് കർശന നിയമം ആണെന്ന് സാറിനറിയാമല്ലോ?...ഞാൻ മൂകനായി . കോടതിക്കാർ നിക്ഷ്പക്ഷത പാലിക്കേണ്ടവരാണ്. അയാളുടെ കരച്ചിലും വൈകാരികമായി അയാൾ ആ ബസ്സിനോട് കാണിക്കുന്ന വികാര  പ്രകടനവും കണ്ട് പരിചയക്കാരനായ ബാങ്ക് അധികാരിയോട് ഒന്ന് ചോദിച്ച് നോക്കിയെന്ന് മാത്രം.
ബാക്കി ചരിത്രം എനിക്കറിയില്ല. പക്ഷേ വർഷങ്ങൾക്ക് ശേഷം ആ ബാങ്ക് അധികാരിയെ എനിക്കൊന്ന്  ഇപ്പോൾ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്
  മല്യാ 9000 കോടിയുമായി മുങ്ങിയപ്പോൾ  ബാങ്ക് കളിക്കുകകായിരുന്നോ, അതോഉറങ്ങുകയായിരുന്നോ?  ഒരു പൈസാ പോലും ബാങ്ക്കാർ വിട്ട് കൊടുക്കാത്തത് സാധുക്കൾ എടുത്ത ലോണിനെ സംബന്ധിച്ച് മാത്രമാണല്ലേ?  പണക്കാർ കോടികളുമായി മുങ്ങിയാൽ കുഴപ്പമൊന്നുമില്ലാ അല്ലേ ? എന്ന് ചോദിക്കനൊരു ആഗ്രഹം..അത്രമാത്രം.

Saturday, March 19, 2016

കഞ്ചാവ്കാരിയേഴ്സ്

 അയ്യായിരം രൂപാ ദിനവും ബാറ്റാ, ന്യൂ ജനറേഷൻ ബൈക്ക് യാത്രയ്ക്കായി ലഭിക്കുക,  സാഹസികമായ ജോലി, ഇത്രയും നൽകി ചെറുപ്പക്കാരെ  വ്യാമോഹിപ്പിച്ചാണ്  കഞ്ചാവ് ലോബി ഇപ്പോൾ വ്യാപാരം വിപുലമാക്കിയിരിക്കുന്നത്. യുവാക്കൾ ഈ പ്രതിഫലത്താൽ  വശീകരിക്കപ്പെട്ട് ഈ തൊഴിലിൽ  ഏർപ്പെട്ടിരിക്കുന്നതിനെ തുടർന്ന്  ഇപ്പോൾ പത്ര വാർത്തകൾ കഞ്ചാവ്  കാരിയേഴ്സിനെ  പിടിച്ചെന്ന വാർത്തയാൽ  നിറയപ്പെട്ടിരിക്കുന്നു മുമ്പ് പേജുകൾ മുഴുവൻ  പീഡന വാർത്തയാലാണ് നിറഞ്ഞിരുന്നത്.  പ്രായമാകാത്ത പീഡനം, മുത്തശ്ശന്റെ പീഡനം , കൂട്ട പീഡനം  അങ്ങിനെ  ഇന്ത്യ ഒട്ടാകെ പീഡനം ആയിരുന്നു  . പീഡിപ്പിക്കുന്ന ആണുങ്ങൾ ഇപ്പോൾ കഞ്ചാവ് കചവടത്തിലേർപ്പെട്ടിരിക്കുന്നതിനാൽ അവർക്ക് പീഡനത്തിന് സമയം കിട്ടുന്നില്ല.
പറഞ്ഞ സ്ഥലത്ത്  കഞ്ചാവ് കൊണ്ട് പോയി  കച്ചവടക്കാരനെ ഏൾപ്പിച്ചാൽ ജോലി തീർന്നു. ഇടക്ക് എപ്പോഴെങ്കിലും  പുക(പൊഹ എന്ന് നാട്ട് ഭാഷ്യം) ഒന്ന് പിടിച്ച് രുചി അനുഭവപ്പെട്ട് പോയാൽ കാര്യം  ജീവിതമേ കട്ട പൊഹ ആകും. പിന്നെ അവന് പൊഹ  ഇല്ലാതെ ജീവിതമില്ല, അതിന് വേണ്ടി അവൻ എന്തും ചെയ്യും,  ആ അവസ്ഥയിലായി തീരും അവന്റെ  ജീവിതം.. അങ്ങിനെ തകർന്ന എത്രയെത്ര ജീവിതങ്ങൾ.
ബോധവത്കരണം കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല, വലിക്കേണ്ടവൻ വലിക്കും, വിൽക്കേണ്ടവൻ വിൽക്കും, കൊടുക്കേണ്ടവൻ കൊണ്ട് കൊടുക്കും, കഞ്ചാവ്   കൃഷി ചെയ്യുന്നവൻ  കൃഷി ചെയ്ത്കൊണ്ടേ ഇരിക്കും.പിന്നെ പരീക്ഷിക്കേണ്ടത് ഗൾഫിലെ ശിക്ഷയാണ്. മയക്ക് മരുന്നിന്  കഴുത്ത് വെട്ട് . പൂ ർണമായി  ഫലിക്കില്ലെങ്കിലും സാരമായ മാറ്റം ഉറപ്പ്.

Friday, March 18, 2016

ഒരു സഹായം ആവശ്യമുണ്ട്....

എന്നെ ആരെങ്കിലുമൊന്ന് സഹായിക്കാമോ?
ഞാനിപ്പോൾ കുറച്ച് ദിവസത്തേക്ക്  നിർബന്ധിത വിശ്രമത്തിലാണ്. അമിതമായ ജോലിഭാരം കാരണമുള്ള ശാരീരികാസ്വാസ്ഥ്യം വിശ്രമിച്ചേ മതിയാകൂ എന്ന അവസ്ഥ സംജാതമാക്കി.
സഹായം ആവശ്യമുള്ളത്  എന്തെന്നാൽ " എന്റെ പ്രൊഫൈൽ  വായിച്ച് ആകർഷിക്കപ്പെട്ട ഒരു അപരിചൻ എന്റെ ഇൻബോക്സിൽ വന്ന്  ഇന്നലെ ഒരു കുറിപ്പിട്ടു. ടിയാന്റെ പേര് കാറൽ തോമസ്. സ്കോട്ട്ലണ്ട്കാരനാണ്. അദ്ദേഹത്തിന് ലോകത്തിൽ വിശ്വാസം അച്ചായന്മാരെയും മാപ്ലാരേയും (മേത്തന്മാരെയും) മാത്രമേ ഉള്ളൂ. വയസ് 74. ഇപ്പോൾ ക്യാൻസർ ബാധിതനാണ്. ബന്ധുക്കൾ ക്രൂരമായി പെരുമാറുന്നു. അതിനാൽ മൂപ്പരുടെ കയ്യിൽ ഉള്ള സ്വത്ത് ചാരിറ്റി പ്രവർത്തനത്തിന് കൊടുക്കാൻ കരുതി സൂക്ഷിച്ചിരിക്കുകയാണ്. അത് നമ്മളെ ഏൾപ്പിക്കാൻ തയാർ.എന്റെ മറുപടി കിട്ടിയിട്ട് വേണം അയാളുടെ വക്കീലിനെ അറിയിച്ച് വേണ്ടത് ചെയ്യാൻ" ഇതാണ് കുറിപ്പിന്റെ ഉള്ളടക്കം.  
നമ്മുടെ മറുപടി കിട്ടിയാല് സായിപ്പ് വക്കീൽ ഫീസിനും സർവീസ് ചാർജിനുമായി ഒരു ചെറിയ തുക ആവശ്യപ്പെടും. ഒരു അമ്പതിനായിരം രൂപാ. അത്രയേ ഉള്ളൂ. അത് നിങ്ങൾ കൊടുത്താലെന്താ?! കിട്ടാൻ പോകുന്നത് കോടികളല്ലേ!
എനിക്കിപ്പോൾ വിശ്രമവേള ആയതിനാൽ നമ്മുടെ ചങ്ങാതിമാർ ആരെങ്കിലും ഈ ദൗത്യം ഏറ്റെടുത്ത് എന്നെ ഒന്ന് സഹായിക്കുമോ? പുണ്യം കിട്ടുന്ന കാര്യമാണ്. കൂട്ടത്തിൽ ഒരു വൻ തുക കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്രിയവും. സായിപ്പല്ലേ ആള്. നിങ്ങളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ഭയങ്കര വിശ്വാസവുമാണ്. ഞാൻ വേണമെങ്കിൽ ശുപാർശ ചെയ്യാം. ഒന്ന് സഹായിക്കൂന്നേ! ബ്ലീസ്.

Thursday, March 17, 2016

പാരസറ്റാ മോൾ ഔട്ട്.

 ക്രോസിൻ ഔട്ട് .
 പനി അയലത്തുകൂടി എത്തി നോക്കിയാൽ ക്രോസിൻ രണ്ടെണ്ണം വിഴുങ്ങി  ഒരു പുതപ്പ് എടുത്ത് മൂടി കിടക്കുകയായിരുന്നല്ലോ നമ്മുടെ  സാധാരണ നടപടിക്രമം.
 ഡോളോ, ചുമക്കും ജലദോഷത്തിനുമുള്ള ഡികോൾഡ്  ഡോട്ടൽ,  മൂക്കടപ്പിനുള്ള തുള്ളി മരുന്ന് നാസിയവോൺ,  പുറം വേദനക്കുള്ള സുമോ,   ഗസ്ട്രോജിൽ, കുട്ടികൾക്കുള്ള സിറപ്പ്ടി98    കഫ് സിറപ്പ്   ഷെറികഫ്, കാഫ്നിൽ വേദന സംഹാരി നിമുലിഡ്,  തുടങ്ങി  ഒരു ബറ്റാലിയൻ മരുന്നുകളാണ് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പോളത്തിൽ നിന്നും  ഔട്ടായത്.  നമ്മുടെ പ്രിയപ്പെട്ട മോളായ പാരസെറ്റാമോൾ മിശ്രിതവും ഇന്നലെയേ ഔട്ടായി.  ഇതെല്ലാം ആരോഗ്യത്തിന് ഹാനി വരുത്തുമത്രേ!. ഈ ഔട്ടാക്കൽ  മരുന്നു മമ്പനികൾക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുമത്രേ! 3049 കോടി രൂപായുടെ വാർഷിക നഷ്ടമാണ് ഇവർക്ക് ഉണ്ടാകുന്നത്. കമ്പനികൾ മരുന്നുകൾ വിപണിയിൽ നിന്ന് പിൻ വലിക്കാൻ തുടങ്ങിയ ഈ അസുലഭ സന്ദർഭത്തിൽ.  രണ്ട് മൂന്ന് ചോദ്യങ്ങൾ മനസിൽ പൊന്തി വരുന്നു.
പിൻ വലിച്ച ഈ മരുന്നുകളുടെ വാർഷിക നഷ്ടം മാത്രം3049 കോടി രൂപായെങ്കിൽ  ഈ 120 കോടി ജനങ്ങൾ എല്ലാവരും കൂടി  എത്ര രൂപായുടെ മരുന്നാണ് ഒരു വർഷത്തിൽ  വിഴുങ്ങി തീർക്കുന്നത്.
ഈ മരുന്നുകൾ എല്ലാം ആരോഗ്യത്തിന് ഹാനികരമെങ്കിൽ ഇത്രയും കാലം നമ്മൾ  വിഴുങ്ങി കൊണ്ടിരുന്നത്  വിഷങ്ങളായിരുന്നല്ലോ?
 ഈ മരുന്നുകൾ കമ്പോളത്തിൽ വിറ്റഴിക്കുന്നതിന് മുമ്പ്  ഇത് വിഴുങ്ങിയാൽ കുഴപ്പമുണ്ടോ എന്ന് പരിശോധിച്ചില്ലായിരുന്നോ?
വൃക്ക രോഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറാൻ  ഈ  ഹാനികരമായ മരുന്ന് വിഴുങ്ങൽ  കാരണമായിരുന്നോ?
അടുത്ത കാലത്തെ കണക്കെടുപ്പിൽ കേരളത്തിൽ വൃക്ക രോഗവും ക്യാൻസർ  രോഗവും കുട്ടികളിലെ   വൃക്ക രോഗവും  വർദ്ധിക്കാൻ  ഒരു കാരണം ഈ വക മരുന്ന് വിഴങ്ങലാ യിരുന്നോ?
 പിൻ വലിക്കുന്ന മരുന്നുകൾ തന്നെ പുതിയ ലേബിളിൽ പുറത്തിറങ്ങി വരുമോ?
ബഹുമാനപ്പെട്ട കോടതി ഇടപെട്ട് വിലക്ക് നീക്കുമോ?
 3049 കോടിയിൽ  49 കോടി ഇങ്ങ് തരുക നിരോധം ഏതെങ്കിലും തുക്കടാ ന്യായം കണ്ടെത്തി  ഞങ്ങൾ പിൻ വലിപ്പിച്ച് തരാം എന്ന്  പറഞ്ഞ്   ആരെങ്കിലും  അണിയറയിൽ ചരട് വലിക്കുമോ?
 ഉത്തരം വരും കാലം തരും.

Tuesday, March 15, 2016

ചരിത്രപരമായ വിഡ്ഡിത്തം

 മാർക്സ്സിറ്റ് പാർട്ടി  ചില സന്ദർഭങ്ങളിൽ  എടുക്കുന്ന തീരുമാനം ഫലത്തിൽ വരട്ട് തത്വ വാദമായി തന്നെ  കാണേണ്ടി വരുന്നു.  പാർട്ടിക്കും രാജ്യത്തിനും യാതൊരു ഗുണവും ചെയ്യാത്ത  ഈ തീരുമാനങ്ങൾ ദോഷമായി  ഭവിച്ചത് മുൻ അനുഭവങ്ങളിലൂടെ  വെളിപ്പെട്ടിട്ടും പാർട്ടി ഇപ്പോഴും  ആ വക തീരുമാനങ്ങളെ  "അത് പാർട്ടി എടുത്ത തീരുമാനമാണ്, അത് കൊണ്ട് തന്നെ അത് ശരിയായ തീരുമാനമാണ്" എന്ന  കേമത്തം വിളമ്പി അണികളെ  തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പാർട്ടി ചെയ്യുന്നതെന്തിനെയും ഹലേലുയാ പാടുന്ന അണികൾ  ഉള്ളിലെന്തെങ്കിലും അതൃപ്തി  ഉണ്ടെങ്കിലും  അത് പുറമേ കാണീക്കാതെ " അത് പാർട്ടി തീരുമാനം" എന്ന് ചിന്താശൂന്യരായി    ഉരുവിടുകയും ചെയ്യുന്നു. ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ  ജ്യോതി ബസുവിനെ  ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക്  പ്രവേശിക്കാൻ  സാധ്യത എല്ലാമുണ്ടായിട്ടും "ചരിത്രപരമായ  വിഡ്ഡിത്തം" കാട്ടി തടഞ്ഞത് ഉദാഹരണം.
 വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ ഒരു സ്ഥലത്ത്   മൽസരിച്ചവരിൽ ചിലരൊഴികെ  മറ്റുള്ളവരെ മൽസര രംഗത്ത് നിന്നും മാറ്റി  പകരം  പുതു മുഖങ്ങളെ  മൽസരിപ്പിക്കാൻ പാർട്ടി എടുത്ത തീരുമാനത്തിലെ അപാകത ചൂണ്ടിക്കാണിക്കാനാണ് ഇപ്പോൾ  ഈ വിഷയം ഇവിടെ  കുറിച്ചത്.
കൊട്ടാരക്കരയെന്നാൽ  ശ്രീ . ആർ.ബാലക്രിഷ്ണപിള്ള എന്ന  സമവാക്യത്തെ മാറ്റി മറിച്ചാണ്. ഐഷാപോറ്റി എന്ന അഭിഭാഷക  ഇവിടെ  2006ലും 2011ലും  ജയിച്ചത്. കേരളാ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ പിള്ളയുടെ  തുടർച്ചയായുള്ള  വിജയ പരമ്പരക്ക്  തടസ്സമിട്ടത്  കൊട്ടാരക്കരയിൽ ബഹു ഭൂരിപക്ഷം സമ്മതിദായകരും  ഇടത് വശത്തേക്ക് ചരിഞ്ഞത് കൊണ്ടൊന്നുമല്ല.   ജില്ലാ പഞ്ചായത്ത് അംഗമായി ഐഷാപോറ്റിയുടെ ജനങ്ങളോടുള്ള ഇടപഴകലും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പിള്ള സാർ ഒന്ന് മാറി നിൽക്കട്ടെ  എന്ന് ജനം വിചാരിച്ചത് കൊണ്ടുമായിരുന്നു ആ വിജയം. പിന്നീട് ചിത്രമാകെ മാറി മറിഞ്ഞു; രാഷ്ട്രീയ ഭേദമന്യേ വക്കീലിന്റെ ഇടപഴകൽ  സാധാരണക്കാരെ കയ്യിലെടുത്ത് കൊണ്ടായിരുന്നതിനാൽ  രണ്ടാം തവണ പിള്ള സാറിന്റെ നോമിനി ഡോക്റ്റർ മുരളിയെ പുഷ്പം പോലെ വക്കീലമ്മ മറിച്ചിട്ടു. ഇപ്പോൾ അഡ്വൊക്കേറ്റ്.ഐഷാപോറ്റി കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ അവിഭാജ്യ ഘടകമാണ്. വിധി വിചിത്രമെന്ന് പറയട്ടെ പിള്ള സാർ  ഇടത് പാളയത്തിലും. ഈ സന്ദർഭത്തിലാണ്  ഐഷാപോറ്റി രണ്ട് തവണ മൽസരിച്ചു എന്ന കാരണം പറഞ്ഞ്  അവരെ മാറ്റി ഏതോ ഇട്ടുണ്ണൻ കോദണ്ണ കുറുപ്പിനെ പാർട്ടി  കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം പുറത്ത് വരുന്നത്. പാർട്ടി തീരുമാനത്തിൽ കുഴപ്പമൊന്നുമില്ല, പക്ഷേ അത് എല്ലായിടത്തും ചേരുമെന്ന് തോന്നുന്നില്ല. പാർട്ടിക്ക് സീറ്റ് ഉറപ്പ് എന്നുള്ളിടത്ത് ഏത് മങ്കയർ തിലകത്തെ വേണമെങ്കിലും കൊണ്ട് നിർത്തിക്കോട്ടെ. പാർട്ടി പറയുന്നവർക്ക് അണികൾ കുത്തിക്കോളും. പക്ഷേ അനിശ്ചിതത്വം നില നിൽക്കുന്നിടത്ത് വരട്ട് തത്വ വാദം ചെലവായെന്ന് വരില്ല.  അവിടെ മറ്റ് പല സാദ്ധ്യതകളും ആരായണം. സർവ സമ്മതനായ വ്യക്തി,  ആദരണീയനായ വ്യക്തി,  സിനിമാ താരം  എന്നൊക്കെയുള്ള ജയ സാദ്ധ്യതയുള്ള വ്യക്തികളെ അവിടെ പരീക്ഷിക്കാമെങ്കിലും    ജനസമ്മതിയുള്ള പഴയ ആൾ തന്നെയാണ്   എല്ലാംകൊണ്ടും  അഭികാമ്യം. കൊട്ടാരക്കരക്കാരുടെ  പിള്ളേച്ചൻ  ഇടത് പാളയത്തിലാണെന്നും അതിനാൽ കൊട്ടാരക്കര പാർട്ടിക്ക്  ഉറപ്പ് സീറ്റ് എന്നൊക്കെ കരുതിയാൽ അത് പോലെ പമ്പര വിഡ്ഡിത്തം വേറെയില്ല. ഒരു കാലത്ത് കൊട്ടാരക്കരക്കാരുടെ എല്ലാമെല്ലാമായ പുള്ളേച്ചന്റെ  മനസ്സ് കണ്ടത്  ഉടയ തമ്പുരാൻ മാത്രമേ ഉള്ളൂ  ആദ്യം പാർട്ടി  തിരിച്ചറിയണം.
അത്കൊണ്ട് സുനിശ്ചിതമായ ഒരു സീറ്റ് ഇല്ലാതാക്കല്ലേ  തലപ്പത്തിരിക്കുന്ന  സഖാവേ! കക്ഷത്തിലിരിക്കുന്ന ഐഷാപോറ്റിയെ കളഞ്ഞ് ഉത്തരത്തിലിരിക്കുന്ന പുതുമുഖത്തെ എടുക്കാൻ തുനിഞ്ഞാൽ വീണ്ടുമൊരു ചരിത്രപരമായ വിഡ്ഡിത്തമായിരിക്കും ഫലം.

Saturday, March 12, 2016

നമുക്ക് അവരുടെ നേരെ കൊഞ്ഞനം കുത്താം

 "അള്ളാ മാപ്ലയും മമ്മത് മാപ്ലയും ഒത്ത് ചേർന്നാൽ അബൂജാഹിൽ തമ്പ്രാൻ എന്ത് ചെയ്യും."
ബദർ പടപ്പാട്ട് കേൾക്കാൻ പോയ  ചെറുമൻ താമിയോട് "എങ്ങിനെയുണ്ടെടാ ഞങ്ങടെ ബദർ യുദ്ധം" എന്ന് ഹാജിയാർ ചോദിച്ചപ്പോൾ താമി കൊടുത്ത ഉത്തരമാണ് മുകളിൽ കാണിച്ചത്. താമിക്ക്  ഹാജിയാരോടും അത് വഴി ഹാജിയാരുടെ  മതത്തോടും ഉള്ളിൽ പണ്ടേ  കിറു കിറുപ്പ്  ഉണ്ടായിരുന്നതിനാൽ  ഖുറൈശിപ്പട നയിച്ച് വന്ന അബൂജാഹിലിനെ തമ്പ്രാനായും അല്ലാഹുവും പ്രവാചകനും മാപ്ലാരായും  കാണാനേ കഴിഞ്ഞിരുന്നുള്ളൂ.ഹാജിയാരോടുള്ള പുശ്ചം വേറൊരു തരത്തിൽ പ്രകടിപ്പിച്ചെന്ന് മാത്രം.
മാത്രുഭൂമി പത്രത്തിൽ പ്രവാചക നിന്ദ നിറഞ്ഞ വാചകങ്ങൾ അച്ചടിച്ച് വന്നതിനെതിരെ  ഉയർന്ന രോഷം നിരീക്ഷിച്ചപ്പോൾ  ഓർമ്മ വന്നത് പണ്ട് കേട്ട  ഈ കഥയാണ്.
മാത്രുഭൂമിയിൽ  നിന്നും പിന്നെന്താണ് പ്രതീക്ഷിക്കേണ്ടത്. മതേതരത്വത്തിന്റെ  പേരും പറഞ്ഞ് മത നിരാസം വിളമ്പുന്ന  ബഹുമാന ശ്രീ ശ്രീ. ഹമീദ്  ചേന്നമങ്ങല്ലൂരാദി പ്രഭ്രുതികൾ    മേയുന്ന മാത്രുഭൂമി പത്രത്തിലെ അന്തേവാസികളുടെ മനസിൽ പണ്ട് താമിയുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന  പുശ്ചം തന്നെയാണ് എപ്പോഴും കാണപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ഒരു രോഷത്തിനും  കാരണമില്ല. പട്ടി ബൗ ബൗ എന്നും പൂച്ച മ്യാവൂ മ്യാവൂ എന്നുമേ ശബ്ദിക്കുള്ളൂ. പൂച്ചയോട് എന്ത് കൊണ്ട് ബൗ ബൗ എന്ന് കുരക്കാത്തതെന്നും പട്ടിയോട്   എന്ത് കൊണ്ട് മ്യാവൂമ്യാവൂ എന്ന് കരയാത്തതെന്നും ആരും പ്രതിഷേധിക്കാറില്ല. അവരുടെ വഴിയേ അവർ  പോകട്ടെ. നമുക്ക് നമ്മുടെ വഴിയേയും. പള്ളിക്കൂൂടത്തിൽ നമ്മുടെ അടുത്തിരുന്ന സഹപാഠി  ഏത് മതക്കാരനാണെന്ന് നാം നോക്കാതെയല്ലേ പരസ്പര സ്നേഹത്തിൽ കഴിഞ്ഞത്. ഓഫീസിൽ സഹപ്രവർത്തകൻ ഏത് ജാതിയെന്ന് നോക്കാതെയല്ലേ  അയാളുടെ സുഖ ദു:ഖങ്ങൾ  നമ്മുടെതെന്നത് പോലെ നമ്മൾ പെരുമാറിയിരുന്നത്, അയൽ വാസികളായ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും  അവരുടെതായ ഓണത്തിനും പെരുന്നാളിനും  ഈസ്റ്ററിനും ആഹാരം പങ്കിട്ട് കഴിച്ചിരുന്നു.  ഈ മലയാള മണ്ണിന്റെ മഹിമ നൂറ്റാണ്ട്കളായി  അങ്ങിനെ തന്നെയാണ്. അത് കലക്കി മീൻ പിടിക്കാൻ വരുന്ന പത്രമായാലും നവ മാധ്യമങ്ങളായാലും അവരെ ഒഴിവാക്കി നമുക്ക് ഒരുമിച്ചിരുന്ന് അവരെ കൊഞ്ഞനം കുത്തി കാണിക്കാം. അതായിരിക്കട്ടെ അവരുടെ നേരെയുള്ള പ്രതിഷേധം.

Tuesday, March 8, 2016

വരുമൊരു പൊൻ പുലരി

 
       ഒറ്റക്ക് പാടുന്ന പൂങ്കുയിലേ  നിന്റെ പട്ടിളം പോലുള്ള
           പാട്ടിനുള്ളിൽ എന്തിത്ര സങ്കടം   ചൊല്ലാമോ....
      .എന്താണ് സിനാൻ ആലോചിക്കുന്നത്. അവന്റെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പോലെ ഓടി നടക്കാൻ  സാധിക്കാത്തതെന്ത് കൊണ്ടാണെന്നാണോ?
അവന്റെ ഉള്ളിലുള്ള വിചാരധാരകൾ  എന്തെന്ന് അവന് പ്രകടിപ്പിക്കാൻ സാധിക്കാത്തതിനാലാണോ? അവന്റെ ആവശ്യങ്ങൾ  എന്തെന്ന് പറയാൻ  സാധിക്കാത്തതിനെ പറ്റിയാണോ?അവൻ ഇത് വരെ  വർത്തമാനം പറഞ്ഞ് തുടങ്ങിയില്ലല്ലോ... ആ ദു:ഖമാണോ?
പരിശുദ്ധവും  പരിപാവനവുമായ ആതുര സേവന  രംഗം ധന ലാഭത്തിന് വേണ്ടി  വ്യവസായമാക്കി മാറ്റിയ  ആധുനിക ആശുപത്രികളിലെ  പണക്കൊതിക്ക്  ഇരയായി മാറിയവനാണ് അവൻ.
എങ്കിലും    സംഗീതം കേൾക്കാനും  അത് ശ്രവിച്ച് വിദൂരതയിലേക്ക് നോക്കി  ഇരിക്കാനുമുള്ള  കഴിവ്  മുകളിലിരിക്കുന്നവൻ അവന് നൽകിയ കാരുണ്യമാണല്ലോ. അവന്റെ എല്ലാ നിലവിളിയും വേദനയും സംഗീതം കേൾക്കുമ്പോൾ   അതും മുകളിൽ കാണിച്ചത് പോലുള്ള   പഴയ ഈണങ്ങൾ കേൾക്കുമ്പോൾ  ഇല്ലാതാകുന്നു  ആ ഗാനങ്ങൾ അവന്   ഏറ്റവും പ്രിയംകരവുമാണല്ലോ.
വരും മോനേ! നമ്മളിലേക്ക്  ഒരു നല്ല പുലരി..പ്രകാശം നിറഞ്ഞ പ്രതീക്ഷ നൽകുന്ന ഒരു പൊൻ പുലരി.  അന്ന് നീ നടക്കും സംസാരിക്കും  പൊട്ടി ചിരിക്കും.  കാരണം ദൈവം മഹാനാണ്.

Tuesday, March 1, 2016

പത്രമുതലാളിമാരോട് ഒരു അപേക്ഷ.

മലയാള ദിനപ്പത്രങ്ങൾക്ക് പ്രതിമാസം 182 രൂപാ വീതം നൽകിയാണ് ഞാൻ വാർത്തകൾ  വായിക്കുന്നത്. പത്ര മുതലാളി ലാഭം ഉണ്ടാക്കണമെന്നൊന്നും എനിക്ക് താല്പര്യമില്ല. 182 രൂപാ പ്രതിമാസം നൽകുമ്പോൾ  വാർത്തകൾ  അച്ചടിച്ച ദിനപ്പത്രം എന്റെ കയ്യിൽ അവർ എത്തിച്ച് തരണം.  പത്ര വായനക്കാരനും  പത്ര മുതലാളിയുമായുള്ള ഒരു അലിഖിത  ഉടമ്പടി ആണിത്. പത്ര മുതലാളി ഈ 182 രൂപാ കൊണ്ട്  ലാഭത്തിൽ തന്റെ വ്യവസായം  നടത്തിക്കൊണ്ട് പോകാൻ കഴിയുമോ എന്നൊന്നും വായനക്കാരൻ അന്വേഷിക്കേണ്ട  കാര്യമൊന്നുമില്ല. എന്നിട്ടും 182 രൂപാ  മുടക്കി  ഞാൻ  വാങ്ങുന്ന പത്രത്തിൽ  പത്രമുതലാളിയുടെ താല്പര്യത്തിൽ  പരസ്യങ്ങൾ കുത്തി തിരുകുന്നത്  ഞാൻ സഹിക്കുന്നത്  "പോട്ടെ അയാൾ  എങ്ങിനെയും ജീവിച്ച് പോകട്ടെ, നമുക്ക് നഷ്ടമൊന്നുമില്ലല്ലോ"  എന്ന എന്റെ ഔദാര്യം കൊണ്ട് മാത്രമാണ്.  കാരണം വാർത്തകൾക്ക് വേണ്ടിയാണ്  ഞാൻ പൈസാ ചെലവഴിക്കുന്നത്. അല്ലാതെ ആടലോടകത്തിന്റെയും ഉണക്കമീനിന്റെയും  ഷഡ്ഡിയുടെയും പരസ്യം വായിക്കാനല്ലാ.
 പത്രം പുറത്തിറങ്ങണമെങ്കിൽ സർക്കാർ വക പരസ്യങ്ങൾ നൽകുന്നത് പത്രത്തിൽ അച്ചടിക്കണമെന്ന നിബന്ധന  പത്രമുതലാളിയും സർക്കാരുമായുള്ള ഇടപാട് മാത്രമാണ്. 182 രൂപാ നൽകുന്ന ഞാനുമായി ഒരു ഇടപാടും സർക്കാരിനില്ല. മാത്രമല്ല സർക്കാർ വക പരസ്യങ്ങളും അറിയിപ്പുകളും  പൊതു ജനങ്ങളെ അറിയിക്കുന്നത്  സർക്കാർ അതിനായി അച്ചടിക്കുന്ന ഗസറ്റിലൂടെയാണ് താനും. അല്ലെങ്കിൽ വില്ലേജ് ആഫീസ് മുഖപ്പിലും പഞ്ചായത്ത് വക നോട്ടീസ് ബോർഡിലും പരസ്യപ്പെടുത്തട്ടെ. അല്ലാതെ ഞാൻ 182 രൂപാ കൊടുത്ത് വാങ്ങുന്ന പത്രത്തിൽ കുത്തി നിറച്ച്  എന്നെ അടിച്ചേൽപ്പിക്കരുത്.
  ഇതിത്രയും  എഴുതിയത്  മൂന്ന് നാല് ദിവസങ്ങളായി പത്രത്തിൽ  സർക്കാർ വക ഭരണ നേട്ടങ്ങൾ  ഒന്നും രണ്ടും  പേജുകളിൽ കുത്തി നിറച്ച്   " വായിക്കടാ പൊതുജന മരപ്പട്ടീ " എന്ന മട്ടിൽ ഞങ്ങൾക്ക് വലിച്ചെറിഞ്ഞ്  തരുന്ന  പ്രവണത കണ്ടത് കൊണ്ടാണ്. ഞങ്ങൾക്ക് വാർത്തകൾ നിറച്ച് തരേണ്ട ഇടത്തിൽ  നിങ്ങൾക്ക് ലാഭത്തിനായി   സർക്കാരുകളുടെ സുവർണ ഭരണ നേട്ടങ്ങൾ കുത്തി നിറക്കാനാണെങ്കിൽ ഞങ്ങളെന്തിന് 182 രൂപാ വില കൊടുക്കണം.  
   അത് കൊണ്ട് സർക്കാർ വക ഈ കേമത്തങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് പത്രമുതലാളിമാർ   പ്രത്യേക പേജിലാക്കി  പത്രത്തിൽ ഉള്ളടക്കം ചെയ്യുക, അല്ലാ എങ്കിൽ  പരസ്യം കഴിഞ്ഞുള്ള പെജുകൾക്ക് മാത്രം  ഞങ്ങളിൽ നിന്നും വില വാങ്ങുക.