Tuesday, March 22, 2016

കണ്ണീരിൽ മുങ്ങിയ ജപ്തി

സ്വന്തം കുഞ്ഞിന്റെ ശരീരം തലോടുന്നത് പോലെ അയാൾ  ആ ബസ്സിനെ തടവുന്നത്  എനിക്ക്  കോടതിക്കകത്ത് നിന്ന് കാണാമായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവം.അന്നത്തെ ദിവസം ആ ബസ്സ് ജപ്തി ചെയ്തു കൊണ്ട് വരുന്നതിനുള്ള വാറന്റ്  കോടതി ആമീനെ  രാവിലെ തന്നെ ഏൽപ്പിച്ച് ഉത്തരവ് കർശനമായി പാലിക്കണമെന്നുള്ള നിർദ്ദേശവും നൽകി  അയച്ചിരുന്നു. വാദി   ഒരു ദേശവൽകൃത ബാങ്കും   പ്രതി  ഇപ്പോൾ ആ ബസ്സിനെ തടവിക്കൊണ്ടിരിക്കുന്ന  മനുഷ്യനുമായിരുന്നു. സർവീസ് നടത്തിക്കൊണ്ടിരുന്ന  ബസ്സിനെ ആമീനെ  ക്കൊണ്ട് ജപ്തി ചെയ്യിച്ച് കോടതിയിലെത്തിക്കാൻ ബാങ്ക് അധികാരികൾ എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. കൊല്ലം കോടതിയിൽ  നടന്നു വന്ന  ആ കേസിൽ  കൊട്ടാരക്കര  കോടതി അധികാര പരിധിയിൽ സർവീസ് നടത്തുകയായിരുന്ന ബസ്സിനെ ജപ്തി ചെയ്ത്  കൊല്ലത്തെത്തിക്കുക എന്ന ജോലി മാത്രമായിരുന്നു കൊട്ടാരക്കര കോടതിക്കാർ ചെയ്തത്.. ബാങ്ക് അധികാരികൾ  ഓരോ നടപടിക്കും ശുശ്ക്കാന്തിയോടെ കൂടെ നിന്നതിനാൽ ജപ്തി ചെയ്യലും  ഹാജരാക്കലും കൊണ്ട് പോകലുമെല്ലാം  ക്ലീൻ ക്ലീനായി നടന്നു.
  ബസ്സ് കൊല്ലത്തേക്ക് കൊണ്ട് പോയതിന് ശേഷം  ആ മനുഷ്യൻ എന്റെ സമീപം വന്ന് ചോദിച്ചു "സർ, എന്തെങ്കിലും മാർഗമുണ്ടോ  ബസ്സ് തിരികെ കിട്ടാൻ .." അത്രയും സംസാരിച്ചപ്പോൾ തന്നെ    അയാളുടെ കണ്ണ് നിറഞ്ഞ്  വിതുമ്പിയിരുന്നു എന്ന് ഇപ്പോഴും എനിക്ക് തീർച്ചയുണ്ട്.
  എവറസ്റ്റ് കീഴടക്കിയ സാഹസികനെ പോലെ     അപ്പോഴും അവിടെ നിന്ന് വാചകമടിച്ചിരുന്ന      എന്റെ പരിചയക്കാരനായ ബാങ്ക്      അധികാരിയെ ഞാൻ കൈ കാണീച്ച് വിളിച്ച് ചോദിച്ചു." നിങ്ങളുടെ ദൗത്യം വിജയിച്ചു, എങ്കിലും ഞാൻ ചോദിക്കുകയാണ് , വിധിക്കടം  തവണകളായി കെട്ടി വെക്കാൻ  അയാൾ ഒരു അപേക്ഷ തന്നാൽ  നിങ്ങൾ അതിൻ മേൽ ആക്ഷേപം ഫയൽ ചെയ്യാതെ  ബസ്സ് തിരികെ കൊടുക്കുമോ? കച്ചേരി പരിസരത്ത് കിടന്ന് തുരുമ്പെടുപ്പിക്കുന്നതെന്തിനെന്ന് കരുതി ചോദിക്കുന്നതാണ്...."
"   വിധിക്കടം പൂർണമായി കിട്ടാതെ ബസ്സ് തിരികെ കൊടുക്കുമോ എന്നോ?!  സാർ ബാങ്ക് കളിക്കാൻ ഇരിക്കുകയില്ല, ഞങ്ങൾ എത്ര നോട്ടീസ് ഇയാൾക്ക് അയച്ചുവെന്നറിയാമോ? എത്ര തവണ ഞാൻ അയാളെ തിരക്കി വീട്ടിൽ പോയെന്നറിയാമോ, ബാങ്കിൽ നിന്നുംലോണെടുത്ത് ബസ്സ് വാങ്ങിയിട്ട്   മുതലാളി ആയി കളിക്കുകയായിരുന്നു അയാൾ.  ബാങ്കിന്റെ ഒരു പൈസാ ബാങ്ക് ആർക്കും വിട്ട് കൊടുക്കില്ല . അത് കർശന നിയമം ആണെന്ന് സാറിനറിയാമല്ലോ?...ഞാൻ മൂകനായി . കോടതിക്കാർ നിക്ഷ്പക്ഷത പാലിക്കേണ്ടവരാണ്. അയാളുടെ കരച്ചിലും വൈകാരികമായി അയാൾ ആ ബസ്സിനോട് കാണിക്കുന്ന വികാര  പ്രകടനവും കണ്ട് പരിചയക്കാരനായ ബാങ്ക് അധികാരിയോട് ഒന്ന് ചോദിച്ച് നോക്കിയെന്ന് മാത്രം.
ബാക്കി ചരിത്രം എനിക്കറിയില്ല. പക്ഷേ വർഷങ്ങൾക്ക് ശേഷം ആ ബാങ്ക് അധികാരിയെ എനിക്കൊന്ന്  ഇപ്പോൾ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്
  മല്യാ 9000 കോടിയുമായി മുങ്ങിയപ്പോൾ  ബാങ്ക് കളിക്കുകകായിരുന്നോ, അതോഉറങ്ങുകയായിരുന്നോ?  ഒരു പൈസാ പോലും ബാങ്ക്കാർ വിട്ട് കൊടുക്കാത്തത് സാധുക്കൾ എടുത്ത ലോണിനെ സംബന്ധിച്ച് മാത്രമാണല്ലേ?  പണക്കാർ കോടികളുമായി മുങ്ങിയാൽ കുഴപ്പമൊന്നുമില്ലാ അല്ലേ ? എന്ന് ചോദിക്കനൊരു ആഗ്രഹം..അത്രമാത്രം.

No comments:

Post a Comment