Tuesday, March 15, 2016

ചരിത്രപരമായ വിഡ്ഡിത്തം

 മാർക്സ്സിറ്റ് പാർട്ടി  ചില സന്ദർഭങ്ങളിൽ  എടുക്കുന്ന തീരുമാനം ഫലത്തിൽ വരട്ട് തത്വ വാദമായി തന്നെ  കാണേണ്ടി വരുന്നു.  പാർട്ടിക്കും രാജ്യത്തിനും യാതൊരു ഗുണവും ചെയ്യാത്ത  ഈ തീരുമാനങ്ങൾ ദോഷമായി  ഭവിച്ചത് മുൻ അനുഭവങ്ങളിലൂടെ  വെളിപ്പെട്ടിട്ടും പാർട്ടി ഇപ്പോഴും  ആ വക തീരുമാനങ്ങളെ  "അത് പാർട്ടി എടുത്ത തീരുമാനമാണ്, അത് കൊണ്ട് തന്നെ അത് ശരിയായ തീരുമാനമാണ്" എന്ന  കേമത്തം വിളമ്പി അണികളെ  തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പാർട്ടി ചെയ്യുന്നതെന്തിനെയും ഹലേലുയാ പാടുന്ന അണികൾ  ഉള്ളിലെന്തെങ്കിലും അതൃപ്തി  ഉണ്ടെങ്കിലും  അത് പുറമേ കാണീക്കാതെ " അത് പാർട്ടി തീരുമാനം" എന്ന് ചിന്താശൂന്യരായി    ഉരുവിടുകയും ചെയ്യുന്നു. ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ  ജ്യോതി ബസുവിനെ  ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക്  പ്രവേശിക്കാൻ  സാധ്യത എല്ലാമുണ്ടായിട്ടും "ചരിത്രപരമായ  വിഡ്ഡിത്തം" കാട്ടി തടഞ്ഞത് ഉദാഹരണം.
 വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ ഒരു സ്ഥലത്ത്   മൽസരിച്ചവരിൽ ചിലരൊഴികെ  മറ്റുള്ളവരെ മൽസര രംഗത്ത് നിന്നും മാറ്റി  പകരം  പുതു മുഖങ്ങളെ  മൽസരിപ്പിക്കാൻ പാർട്ടി എടുത്ത തീരുമാനത്തിലെ അപാകത ചൂണ്ടിക്കാണിക്കാനാണ് ഇപ്പോൾ  ഈ വിഷയം ഇവിടെ  കുറിച്ചത്.
കൊട്ടാരക്കരയെന്നാൽ  ശ്രീ . ആർ.ബാലക്രിഷ്ണപിള്ള എന്ന  സമവാക്യത്തെ മാറ്റി മറിച്ചാണ്. ഐഷാപോറ്റി എന്ന അഭിഭാഷക  ഇവിടെ  2006ലും 2011ലും  ജയിച്ചത്. കേരളാ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ പിള്ളയുടെ  തുടർച്ചയായുള്ള  വിജയ പരമ്പരക്ക്  തടസ്സമിട്ടത്  കൊട്ടാരക്കരയിൽ ബഹു ഭൂരിപക്ഷം സമ്മതിദായകരും  ഇടത് വശത്തേക്ക് ചരിഞ്ഞത് കൊണ്ടൊന്നുമല്ല.   ജില്ലാ പഞ്ചായത്ത് അംഗമായി ഐഷാപോറ്റിയുടെ ജനങ്ങളോടുള്ള ഇടപഴകലും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പിള്ള സാർ ഒന്ന് മാറി നിൽക്കട്ടെ  എന്ന് ജനം വിചാരിച്ചത് കൊണ്ടുമായിരുന്നു ആ വിജയം. പിന്നീട് ചിത്രമാകെ മാറി മറിഞ്ഞു; രാഷ്ട്രീയ ഭേദമന്യേ വക്കീലിന്റെ ഇടപഴകൽ  സാധാരണക്കാരെ കയ്യിലെടുത്ത് കൊണ്ടായിരുന്നതിനാൽ  രണ്ടാം തവണ പിള്ള സാറിന്റെ നോമിനി ഡോക്റ്റർ മുരളിയെ പുഷ്പം പോലെ വക്കീലമ്മ മറിച്ചിട്ടു. ഇപ്പോൾ അഡ്വൊക്കേറ്റ്.ഐഷാപോറ്റി കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ അവിഭാജ്യ ഘടകമാണ്. വിധി വിചിത്രമെന്ന് പറയട്ടെ പിള്ള സാർ  ഇടത് പാളയത്തിലും. ഈ സന്ദർഭത്തിലാണ്  ഐഷാപോറ്റി രണ്ട് തവണ മൽസരിച്ചു എന്ന കാരണം പറഞ്ഞ്  അവരെ മാറ്റി ഏതോ ഇട്ടുണ്ണൻ കോദണ്ണ കുറുപ്പിനെ പാർട്ടി  കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം പുറത്ത് വരുന്നത്. പാർട്ടി തീരുമാനത്തിൽ കുഴപ്പമൊന്നുമില്ല, പക്ഷേ അത് എല്ലായിടത്തും ചേരുമെന്ന് തോന്നുന്നില്ല. പാർട്ടിക്ക് സീറ്റ് ഉറപ്പ് എന്നുള്ളിടത്ത് ഏത് മങ്കയർ തിലകത്തെ വേണമെങ്കിലും കൊണ്ട് നിർത്തിക്കോട്ടെ. പാർട്ടി പറയുന്നവർക്ക് അണികൾ കുത്തിക്കോളും. പക്ഷേ അനിശ്ചിതത്വം നില നിൽക്കുന്നിടത്ത് വരട്ട് തത്വ വാദം ചെലവായെന്ന് വരില്ല.  അവിടെ മറ്റ് പല സാദ്ധ്യതകളും ആരായണം. സർവ സമ്മതനായ വ്യക്തി,  ആദരണീയനായ വ്യക്തി,  സിനിമാ താരം  എന്നൊക്കെയുള്ള ജയ സാദ്ധ്യതയുള്ള വ്യക്തികളെ അവിടെ പരീക്ഷിക്കാമെങ്കിലും    ജനസമ്മതിയുള്ള പഴയ ആൾ തന്നെയാണ്   എല്ലാംകൊണ്ടും  അഭികാമ്യം. കൊട്ടാരക്കരക്കാരുടെ  പിള്ളേച്ചൻ  ഇടത് പാളയത്തിലാണെന്നും അതിനാൽ കൊട്ടാരക്കര പാർട്ടിക്ക്  ഉറപ്പ് സീറ്റ് എന്നൊക്കെ കരുതിയാൽ അത് പോലെ പമ്പര വിഡ്ഡിത്തം വേറെയില്ല. ഒരു കാലത്ത് കൊട്ടാരക്കരക്കാരുടെ എല്ലാമെല്ലാമായ പുള്ളേച്ചന്റെ  മനസ്സ് കണ്ടത്  ഉടയ തമ്പുരാൻ മാത്രമേ ഉള്ളൂ  ആദ്യം പാർട്ടി  തിരിച്ചറിയണം.
അത്കൊണ്ട് സുനിശ്ചിതമായ ഒരു സീറ്റ് ഇല്ലാതാക്കല്ലേ  തലപ്പത്തിരിക്കുന്ന  സഖാവേ! കക്ഷത്തിലിരിക്കുന്ന ഐഷാപോറ്റിയെ കളഞ്ഞ് ഉത്തരത്തിലിരിക്കുന്ന പുതുമുഖത്തെ എടുക്കാൻ തുനിഞ്ഞാൽ വീണ്ടുമൊരു ചരിത്രപരമായ വിഡ്ഡിത്തമായിരിക്കും ഫലം.

No comments:

Post a Comment