Tuesday, July 28, 2015

മന്ത് പുരാണം

                                    വളരെ കാലം മുമ്പ്  നടന്ന സംഭവമാണ്  
       രാത്രി ഏറെ ചെന്ന സമയം സംശയാസ്പദമായ രീതിയിൽ വഴിയിൽ കണ്ട  യാത്രക്കാരനെ  പോലീസ് പിടി കൂടി  ചോദ്യം ചെയ്തു. "എവിടെയാടാ  നിന്റെ  വീട്? "

 "ചേർത്തലയാണേ!  ഏമാനേ!"

 "ഫ!!! കള്ളം പറയുന്നോടാ റാസ്കൽ"  യാത്രക്കാരന്റെ  കാലിലേക്ക് ടോർച്ച് ലൈറ്റ്  അടിച്ച് നോക്കിക്കൊണ്ട്  പോലീസ്  അലറി. "ചേർത്തലക്കാരന്റെ കാലിൽ എന്തേടാ മന്തില്ലാത്തത്.."
അന്ന് അതായിരുന്നു  അവസ്ഥ. ചേർത്തല, ആലപ്പുഴ, പൊന്നാനി, തുടങ്ങിയ സ്ഥലങ്ങളിലെ നിവാസികൾക്ക്  ആംഗ്രേസ്സി ഭാഷയിൽ പറഞ്ഞാൽ മന്ത്  മസ്റ്റ് ആയിരുന്നു. കാലിൽ അല്ലെങ്കിൽ കയ്യിൽ  അഥവാ വൃഷണത്തിൽ  ഇതിലേതെങ്കിലും ഒന്നിൽ മന്ത് ഉണ്ടായിരിക്കും.അവസാനം പറഞ്ഞ ഇനം അവയവത്തിൽ മന്ത് പിടിച്ചവർ (ഹയ്ഡ്രോസൽ) സൈക്കിളിൽ ഇരിക്കുന്നതിന് വലിയ സീറ്റ് വേണമായിരുന്നു.
 എന്റെ ഉമ്മുമ്മാക്ക് മന്തുണ്ടായിരുന്നു അവരുടെ അനിയത്തിമാർക്കെല്ലാം രണ്ട് കാലിലും മന്തുണ്ടായിരുന്നു.  എന്റെ ഒരു ഇളയമ്മക്കും ഉണ്ടായിരുന്നു മന്ത്. ഞാൻ പറഞ്ഞുവല്ലോ മന്ത് പഴയ തലമുറയിൽ വ്യാപകമായിരുന്നു. ഞങ്ങളുടെ തലമുറ  ആയപ്പോഴേക്കും മന്ത് അപൂർവമായി.
       മന്തിനെ  ഞങ്ങൾ വട്ടപ്പള്ളിക്കാർ  "പാലാ  സെൻട്രൽ ബാങ്ക് " എന്ന് വട്ടപ്പേരിട്ട് വിളിച്ചു. ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിക്കാർക്ക് ഏതിനും വട്ടപ്പേരുണ്ടായിരുന്നല്ലോ!.എന്ത് കൊണ്ടാണ് ആ പേരിൽ മന്തിനെ വിളിക്കുന്നതെന്നറിയില്ല.   പൊട്ടി പോയ ഒരു ബാങ്കാണ് പാലാ സെൻട്രൽ  ബാങ്ക് എന്ന് മാത്രം അറിയാം  .  സ്ത്രീ പുരുഷ ഭേദമില്ലാതെ ഭൂരി പക്ഷം പേരിലും  പണ്ട് മന്തുണ്ടായിരുന്നതിനാൽ മന്തിനെ സംബന്ധിച്ച് പല കഥകളും പഴഞ്ചൊല്ലുകളും പുറത്ത് വന്നിരുന്നു.  പുതു മണവാളന്റെ കാലിൽ മന്തുണ്ടായിരുന്നു  എന്നറിഞ്ഞ്  മന്ദാക്രാന്താ വൃത്തത്തിൽ  വിമ്മിക്കൊണ്ടിരുന്ന മണവാട്ടിയുടെ മുമ്പിൽ നിമിഷ കവിയായിരുന്ന  വരൻ കളകാഞ്ചി  വൃത്തത്തിൽ നീട്ടി പാടിയത്രേ!
"മന്തനാണെന്ന്  ചിന്തിക്ക വേണ്ടെടീ
മന്തെനിക്കീശ്വരൻ തന്നതാടീ!"
 മന്തനും മന്തിയും കാലിലെ മന്ത് കാണാതിരിക്കാൻ മുണ്ട് താഴ്ത്തി ഉടുക്കും. പണ്ട്  ബെൽ ബോട്ടം പാന്റ് വന്നപ്പോൾ മന്തന്മാർ പലരും അത് ധരിക്കാൻ കാരണം  മന്ത് മറക്കാൻ  സാധിക്കുമെന്നതിനാലാണെന്ന്   പൊതുവേ സംസാരം ഉണ്ടായി. അത് കൊണ്ട് തന്നെ ബെൽ ബോട്ടം പാന്റിനെ 1970 കളിൽ ആനക്കാലൻ പാന്റ് എന്നും വിളിച്ചിരുന്നു.
രണ്ട് കാലിലും മന്തുള്ളവൻ ഒറ്റക്കാലിൽ മന്തുള്ളവനെ  കളിയാക്കുന്നത് പോലെയാണ് സ്വന്തം കുറ്റം മറച്ച് വെച്ച് അപരന്റെ കുറ്റം ചൂണ്ടിക്കാണിക്കുന്നതെന്ന പരിഹാസം നിയമ സഭയിലും പഴംചൊല്ലായപ്പോൾ  മന്തെന്നറിയാത്ത ഇളം തലമുറ  എന്താണ്  മന്തെന്ന്  പകച്ചു.പെണ്ണ് കാണാൻ വരുമ്പോൾ സുന്ദരിയായ  പെണ്ണ് മന്തിയാണെങ്കിൽ അവൾ കുളത്തിൽ വെള്ളം കോരാൻ പോകുമ്പോഴാണ് ചെക്കനെ കാണിച്ചിരുന്നത്  എന്ന് പറയപ്പെടുന്നു.  കാലിലെ  മന്ത് വെള്ളത്തിൽ താഴ്ത്തി അവൾക്ക് തന്റെ ന്യൂനത മറച്ച് വെക്കാൻ സാധിച്ചുവത്രേ!
ആലപ്പുഴക്ക് വടക്ക് മണ്ണഞ്ചേരി എന്ന ഗ്രാമത്തിലെ  ഒരു കല്യാണ പന്തലാണ് രംഗം. മേശ കല്യാണ വീട്ടിൽ  എത്തുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ  നിലത്ത് വരി വരിയായി പായിലിരുന്ന് സദ്യ കഴിക്കുകയാണ് പതിവ്.  അങ്ങിനെ നീളമുള്ള ഒരു വരിയുടെ ഇങ്ങേ അറ്റത്തിരുന്ന  വരന്റെ കൂട്ടത്തിലെ ഒരു സരസൻ അങ്ങേ അറ്റത്ത് നോക്കിയപ്പോൾ കയ്യിൽ മന്തു ബാധിച്ച ഒരാൾ ഇലയിൽ നിന്ന്   ആഹാരം വാരികഴിക്കുന്ന  കാഴ്ച കണ്ട്  മുമ്പോട്ട് ആഞ്ഞ്    " ആരാടാ ! കാല് കൊണ്ട് ചോറ് ഉണ്ണുന്നത്?"  എന്ന് ഉച്ചത്തിൽ ചോദിച്ചിട്ട് പുറകോട്ട് വലിഞ്ഞിരുന്നു. പെൺ വീട്ടുകാരും ചെക്കൻ വീട്ടുകാരും തമ്മിൽ കൂട്ട അടിയായിരുന്നു  ബാക്കി പത്രം. കാരണം കയ്യിൽ മന്തുണ്ടായിരുന്ന ആൾ  പെണ്ണിന്റെ അമ്മാവനായിരുന്നു. പെണ്ണിന്റെ അമ്മാവനെ പരിഹസിച്ചു എന്നതായിരുന്നു  വഴക്കിന് കാരണം.
കാലം എത്രയോ കഴിഞ്ഞു. ഇന്ന് ആലപ്പുഴയിലും ചേർത്തലയിലും പൊന്നാനിയിലും മന്തില്ല.  മന്തിനെ ഓടിച്ച് കളയാൻ നമ്മുടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരിക്കുന്നു.

Friday, July 17, 2015

നാലിൽ നിന്ന് നാലിലേക്ക്

 കാലമെത്ര പെട്ടെന്നാണ്  ഓടി  പോകുന്നത്  നാല് മാസം പ്രായത്തിലെ    ചിരിയിൽ  നിന്നും നാല്  വയസ്സ്കാരി നഴ്സറി വിദ്യാർത്ഥിനിയുടെ ചിരിയിലേക്ക് ഞങ്ങളുടെ സഫാ  വന്നിരിക്കുന്നു.

Sunday, July 5, 2015

ഇമ്മിണി വല്യ ഒന്നിന്റെ ഓർമ്മക്ക്......

അനന്തമായ കാലത്തിന്റെ  ഏതോ ഇടത്തിലേക്ക്   മലയാളത്തിന്റെ  ഇമ്മിണി ബല്യ  ഒന്ന്   മരണത്തിന്റെ ചിറകിലേറി  പറന്ന് പോയ ദിനമാണിന്ന്.  ജൂലയ്  5 .

എത്രയോ കത്തുകൾ ഞാൻ അദ്ദേഹത്തിനയച്ചു. അതിനെല്ലാം മടക്ക തപാലിൽ തന്നെ ആ പുണ്യവാൻ  എനിക്ക് മറുപടി  അയച്ചിരുന്നു.  പലപ്പോഴും ബേപ്പൂരിലെ വയ്യാലിൽ വീട്ടിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു.ആദ്യമാദ്യമെല്ലാം   ഭയപ്പാടോടെ ആ കത്തിലെ ക്ഷണം   ഞാൻ  കണ്ടില്ലാ എന്ന് ഭാവിച്ചു. അവസാനം ഒരു കോടതി വെക്കേഷനിൽ എന്തും വരട്ടേയെന്ന് വിചാരിച്ച്  ബേപ്പൂരിലേക്ക് പുറപ്പെട്ട ഞാൻ രോഗത്തിന്റെ അവശതയിൽ തളർന്ന മഹാ സാഹിത്യകാരനെയാണ്  അവിടെ  കണ്ടത്.    ലോകം മുഴുവൻ എന്റെ കാൽക്കൽ എന്ന് അഹങ്കരിച്ചിരുന്ന  ഒരു  പൊങ്ങച്ചക്കാരൻ ഞാൻ  അവിടെ ചെന്ന് അൽപ്പ നേരം കഴിഞ്ഞ്    വയ്യാലിൽ വീട്ടിൽ  വന്നു.ഞാൻ ബഷീറിനെ കാണാൻ ചെന്നതിൽ   അയാൾ  എന്നെ കണക്കറ്റ് ശകാരിച്ചു,     .  എനിക്കറിയില്ലല്ലോ  ബഷീ ർ രോഗത്തിന്റെ അവശതയിലായിരുന്നെന്ന്.  എഴുതുന്ന കത്തുകളിലെല്ലാം രോഗത്തിന്റെ എണ്ണങ്ങൾ അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നതിനാൽ    അതൊരു സാധാരണ സംഭവമാണെന്ന്  ഞാൻ കരുതി പോയി.  ചാരുകസേരയിൽ കിടന്നിരുന്ന അവശനായ ബഷീർ   എന്നെ വഴക്ക്  പറഞ്ഞ അയാളെ കൈ കൊണ്ട്  വിലക്കി. പുനലൂർ രാഘവനെന്ന  ആ വിദ്വാൻ ബഷീർ സ്മരണകളെന്ന പേരിൽ  ബഷീറിന്റെ കുടുംബാംഗങ്ങളെ പോലും കുറ്റപ്പെടുത്തി ഒരു ലേഖന പരമ്പര  മാധ്യമം ആഴ്ച്ചപ്പതിപ്പിൽ  ബഷീറിന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അഭിപ്രായമെന്ന നിലയിൽ ഞാൻ മേൽപ്പറഞ്ഞ സംഭവം ആ ആഴ്ചപ്പതിപ്പിൽ തന്നെ ബഷീർ---വേറിട്ടൊരു അനുഭവം എന്ന  പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.  ഞാൻ അവിടെ നിന്ന് തിരികെ പോന്നതിന്   ശേഷവും ബഷീർ എനിക്കെഴുതിയിരുന്നു. എന്റെ മകനെഴുതിയ കത്തിൽ  "ബാപ്പാ ഇവിടെ  വന്നപ്പോൾ ഇവിടെ  ഉണ്ടായിരുന്ന ആൾ ഒരു ഭ്രാന്തനായിരുന്നു " എന്നെഴുതി.

വർഷങ്ങൾ എത്രയോ കടന്ന് പോയി.   അദ്ദേഹം ഇപ്പോഴും അവിടെ ഉണ്ടെന്ന തോന്നലാണ്  ഇപ്പോഴും  മനസ്സിൽ. അത്  കൊണ്ട് തന്നെ ആ നല്ല മനുഷ്യന്റെ കാൽപ്പാടുകൾ പതിഞ്ഞ  ആ മണ്ണിൽ ഒന്ന് കൂടി  പോകണമെന്ന് തോന്നി  പോകുന്നു.