Sunday, April 19, 2009

മരുന്ന് കണ്ടുപിടിച്ചേ.!!!

നമ്മുടെ പുണ്യ പുരാതന ഭാരതത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ മാറ്റാന്‍ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു . പെട്ടെന്ന്
കണ്ടുപിടിച്ചതല്ല. ഒരു മുഴുവന്‍ വര്‍ഷം നിരീക്ഷണ പരീക്ഷണങ്ങള്‍ പലരില്‍ നടത്തി (അതും അവരെ ഒരു കെട്ടിടത്തില്‍ ഒരുമിച്ചു പാര്‍പ്പിച്ചു പരീക്ഷണം നടത്തി.)അവസാനം അവരെ ആരോഗ്യവാന്മാരാക്കുന്ന മരുന്ന് കണ്ടെത്തി, ഒരു സോപ്പ് കമ്പനി. അവരുടെ ബ്രാന്‍ഡ് സോപ്പ് ദിവസം അഞ്ചു നേരം ഉപയോഗിച്ചാല്‍ മതി,പൂര്‍ണ
ആരോഗ്യം കൈവരിക്കാം. സോപ്പ് ഉള്ളില്‍ കഴിക്കാനാണോ അതോ പുറമെ പുരട്ടാനാണോ എന്ന് വ്യക്തമല്ല.ഈ അഞ്ചു നേരം എന്നതും പിടികിട്ടുന്നില്ല.ഒരു പക്ഷെ മുസ്ലിങ്ങളുടെ അഞ്ചു നേരം നമസ്കാരം അനുകരിച്ചതാവാം. ചുമ്മാ പറഞ്ഞതല്ല ഇതു. ടീവീ തുറന്നു നോക്കിയെ.ഈ പരസ്യം നിങ്ങള്‍ക്ക് കാണാം.
മറ്റൊരു പരസ്യം കൂടി ശ്രദ്ധിക്കണേ! ഒരു സ്വര്‍ണക്കടയുടെതാണ്.സെയില്‍സ്മാന്റെ വായില്‍ ടേപ്പ് ഒട്ടിച്ചു
അയാളെ നിശബ്ദ്ധനാക്കുന്ന പരസ്യം. സ്വര്‍ണ ആഭരനത്തോടൊപ്പം വിലയും പണിക്കൂലിയും തൂക്കവും
കാണിക്കുന്ന ടാഗ് അറ്റാച്ച് ചെയ്തിട്ടുണ്ടത്രേ ! എന്തൊരു കാരുണ്യം! അതിശയം! മിണ്ടാതെ ചൊല്ലാതെ
വില പേശാതെ സ്വര്‍ണം വിലക്ക് വാങ്ങാം ! ശരി.സ്വര്‍ണം കടയില്‍ ചെല്ലുമ്പോള്‍ നമ്മള്‍ തൂക്കവും ലഭിക്കേണ്ട
വിലയും കാണിച്ചു ഒരു ടാഗ് അറ്റാച്ച് ചെയ്തു അങ്ങോട്ട് കൊടുത്താല്‍ മിണ്ടാതെ ചൊല്ലാതെ നമ്മുടെ ടാഗില്‍
കാണിക്കുന്ന വില നമുക്കു കടക്കാരന്‍ തരുമോ? അപ്പോള്‍ മാറ്റ് കുറവ് അഴുക്കു കളയല്‍, ഉരച്ചുനോട്ടം!
അവസാനം അവര്‍ പറയുന്ന വില. ഇതാണ് നടപ്പ്.ലോകത്ത് ഇതുവരെ ആരും നടപ്പിലാക്കാത്ത ഒരു പുതിയ അതിശയവുമായി ഇറങ്ങിയിരിക്കുന്നു. റ്റാഗ് അറ്റാച്ച് ചെയ്തിട്ടുണ്ടത്രേ! ഇനി അടുത്ത പരസ്യം മുഖത്തെ
കറുപ്പ് മാറ്റി വെളുപ്പാക്കുന്ന അല്‍ഭുത ക്രീം! പുരട്ടിയാല്‍ ദിവസങ്ങള്‍ക്കകം വെളുക്കും. ഇനിയൊരെണ്ണം സോപ്പുകള്‍ ആണ്. സോപ്പ് തേച്ചു കുളിച്ചാല്‍ തൈക്കിളവിയോടും"ഏത് കോളേജിലാ പഠിക്കുന്നെ" എന്ന് ചോദിക്കുമത്രേ! മറ്റൊരെണ്ണം തേച്ചാല്‍ ആള്‍ക്കാര്‍ നമ്മുടെ പുറകെ മണത്തു വരും.
ഈ ഉഡായിപ്പുകല് എല്ലാം ടീ വീ യില്‍ കണ്ടും കേട്ടും സഹിച്ചു ഇരുന്നു കൊടുക്കാന്‍ തക്ക വിധം ക്ഷമ
ഭാരതീയര്‍ക്കു ഉണ്ടല്ലോ!നമ്മള്‍ ഭാരതീയര്‍ വെറും കഴുതകള്‍ ആണെന്ന മുന്‍ധാരണ ആണോ ഈ പരസ്യ ദാതാക്കള്‍ക്ക് ഉള്ളത്.പരസ്യങ്ങളിലൂടെ യാതൊരു ഉളുപ്പും ഇല്ലാതെ നമ്മെ പറഞ്ഞു പറ്റിക്കാം എന്ന ആത്മവിശ്വാസം ആയിരിക്കാം . ഏത് വിധത്തിലും ഉള്ള തട്ടിപ്പിനും ഇര ആയി തീരാന്‍ നമുക്കും തിടുക്കം ആണല്ലോ!

Friday, April 17, 2009

തവളയെ കണ്ടേ

പ്രഭാത സവാരി ഒരു വയലില്‍ കൂടിയാണ്. മഴ കാത്തു കിടന്ന പാടംഇന്നലെ രാത്രിയിലെ മഴയില്‍ ഹര്‍ഷ
പുളകിത ആയി ശയിക്കുന്നു.മാനം ഇപ്പോഴും കറുപ്പ് നിറത്തില്‍ തന്നെ.വരമ്പിലേക്ക്‌ കാല്‍ കുത്തിയതെ ഉള്ളൂ.
അപ്പോള്‍ കേട്ടു."ക്രോം ക്രോം " ശബ്ദം.നാലുപാടു നിന്നും കേള്‍ക്കാം. എത്രയോ നാളുകളായി ഞാന്‍ ഇതു കേട്ടിട്ട്.
പണ്ടു ചെറുപ്പത്തില്‍ മഴക്കാര്‍ മാനത്തെ കറുത്ത നിറത്ത്താല്‍ ചായം പൂശുമ്പോള്‍ കേട്ടിരുന്ന ആ ശബ്ദം നാല്
ഭാഗത്തുമുള്ള കുളങ്ങളില്‍ നിന്നും തോടുകളില്‍ നിന്നും ആയിരുന്നു.പിന്നീട് ഗ്യാസ് ലൈറ്റും ചാക്കുമായി ആള്‍ക്കാര്‍ വന്നു. തവളക്കാല്‍ കയറ്റുമതി ചെയ്തു നമ്മള്‍ വിദേശ നാണയം നേടി.അതോടൊപ്പം തന്നെ കുളങ്ങളും
തോടുകളും നികത്തി മണിമാളികകള്‍ പണിതു. തവളകള്‍ പോയി. അവരെ പിടിക്കുന്ന നീര്‍ക്കൊലികളെയും
കാണാതെ ആയി. പകരം കൊതുകുകള്‍ വന്നു. കൊതുക് തിരികളും തിരികളെ പുകഴ്ത്തുന്ന ടീവീ പരസ്യങ്ങളും
വന്നു. അടിച്ചു തിമിര്‍ത്തു രസിച്ചിരുന്ന മഴക്കാലം ഒരു ഓര്‍മ മാത്രം ആയി. ഇപ്പോള്‍ മഴയത്ത് കെട്ടി നില്ക്കുന്ന
ജലത്തില്‍ പ്ലാസ്ടിക്കു സന്ജികളും മറ്റു മാലിന്യങ്ങളും നിറഞ്ഞൊഴുകി. ഇതാ ഇപ്പോള്‍ ഈ വരമ്പില്‍ നില്‍ക്കുമ്പോള്‍ വെറുമൊരു വേനല്‍ മഴയില്‍ പാടം കുതിര്‍ന്നപ്പോള്‍ ഇവര്‍ എവിടെ നിന്നു വന്നു എന്ന് ഞാന്‍
അതിശയിക്കുന്നു.കഴിഞ്ഞ വേനലില്‍ ഇവര്‍ എവിടെ ഒളിച്ചിരുന്നു? ഇവര്‍ക്ക്ആര് ആഹാരം കൊടുത്തു ഇത്രയും
നാള്‍ .കരുണാ മയനായ ദൈവമേ! എല്ലാം നിന്റെ കാരുണ്യം. വരമ്പിലെ ഓരോ പൊത്തിലും നിന്നു തല നീട്ടി "ക്രോംക്രോം" എന്ന് ഉച്ചത്തില്‍ കൂകുമ്പോള്‍ അവര്‍ തലമുറകളായി കേട്ടിരുന്ന പഴയ ആ നല്ല കാലത്തെ വാഴ്ത്തുക ആയിരിക്കാം ....
"

Sunday, April 12, 2009

ചുംബനവും അടിയും -കഥ-

ചുംബനവും അടിയും ---കഥ--

മുന്‍വശം കതകില്‍ താക്കോല്‍ തിരിയുനനതും തുടര്‍ന്ന് കതകു തുറക്കുന്നതും കേട്ടപ്പോള്‍ അത് ഭര്‍ത്താവ് തന്നെയെന്ന്‌ തീര്‍ച്ചപ്പെടുത്തിയ അവള്‍ കാമുകനെ പെട്ടെന്ന് കട്ടിലിനടിയില്‍ ഒളിപ്പിക്കുകയും ഉള്ളിലെ പരിഭ്രമം മുഖത്ത് പ്രകടിപ്പിക്കാതെ ഉറക്കം നടിച്ചു കിടക്കുകയും ചെയ്തു. ഹാളില്‍ ലൈറ്റ് തെളിയുന്നതും കസേര നീക്കുന്നതും അവള്‍ അറിഞ്ഞു.പത്രവായന രാത്രി ആണല്ലോ പതിവു.അത് കഴിഞ്ഞാണ് കിടപ്പ് മുറിയില്‍ വരുന്നതു. മുന്‍ വശം കതകു തുറന്നു കൊടുക്കാന്‍ ഉറക്കത്തില്‍ നിന്നും തന്നെ വിളിച്ചു ബുദ്ധിമുട്ടിക്കെന്ടെന്നു കരുതി മറ്റൊരു താക്കോല്‍ ഭര്‍ത്താവ് കൈ വശം സൂക്ഷിച്ചത് ഇങ്ങിനെ ഒരു പ്രതിസന്ധി ഉണ്ടാക്കുമെന്ന് അവള്‍ കരുതിയില്ലല്ലോ.അടുക്കള വാതിലിലൂടെ കാമുകനെ പുറത്തു കടത്തി വിടണമെങ്കില്‍ കിടപ്പുമുറിയുടെ വാതില്‍ തുറക്കനെമെന്നുംവാതിലിന്റെ കരച്ചില്‍ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെടുമെന്നും അനങ്ങാതെ കിടക്കുന്നതാണ് ബുദ്ധിഎന്നും അവള്‍ തീര്‍ച്ചപ്പെടുത്തി.
ഭര്‍ത്താവിന്റെ കാലൊച്ചകള്‍ കാത്തു കിടന്നപ്പോള്‍ കട്ടിലിനു അടിയില്‍ ശ്വാസം അടക്കി പതുങ്ങി കഴിയുന്ന
കാമുകനെ പറ്റി അവള്‍ ചിന്തിച്ചു. ഭര്‍ത്താവ് ഈ നേരം വരില്ലെന്ന് കരുതിയാണ് മാസങ്ങളായി തന്റെ പുറകെ
നടന്നു ചുംബനം ആവശ്യപ്പെട്ട ഇരുപതു വയസ്സ്കാരന്‍ കാമുകന് അവള്‍ ഇന്നു ആദ്യമായി സമ്മതം കൊടുത്തത്.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ തന്നോടു അവന്‍ പ്രകടിപ്പിക്കുന്നത് സ്നേഹമല്ലെന്നും പെണ്‍
ശരീരത്തിനോടുള്ള ആര്‍ത്തി മാത്രം ആണെന്നും അവള്‍ തിരിച്ചറിഞ്ഞിരുന്നു എങ്കിലും അവന്റെ സാമീപ്യവും
മധുര സംഭാഷണങ്ങളും അവളില്‍ ഒരു നേരിയ സുഖം ഉളവാക്കിയിരുന്നല്ലോ.അതുകൊണ്ടാണ് സംഭാഷണങ്ങള്‍
ഗതി മാറുന്നത് കണ്ടിട്ടും കണ്ടില്ലെന്നു അവള്‍ നടിച്ചത്‌. വീട്ടിലുള്ള ഇന്റര്‍ നെറ്റില്‍ ഭര്‍ത്താവിനു ഇഷ്ടപ്പെടുന്ന
ഏത് സൈറ്റില്‍ ആണ് അവളുമായി ചേര്‍ന്ന് രാത്രി കാലങ്ങളില്‍ സന്ദര്‍ശിക്കുന്നത് എന്ന് അവന്‍ ആവര്‍ത്തിച്ചു
ചോദിച്ചത് ലൈംഗിക കാര്യങ്ങള്‍ സംഭാഷണ വിഷയങ്ങള്‍ ആക്കണമെന്ന താല്പര്യതാല്‍ ആണെന്ന് മനസ്സിലാക്കിയ
അവള്‍ ഉത്തരം നല്‍കാതെ വെറുതെ ചിരിക്കുകയും "വേല കയ്യിലിരിക്കട്ടെ മോനേ" എന്ന് ഉള്ളില്‍ പറയുകയും
ചെയ്തു. എങ്കിലും ഒരുദിവസം നടുവ് വേദനയാല്‍ കട്ടിലില്‍ കിടന്ന തന്നോടു മെന്‍സസ് പ്രോബ്ലം ആണോ എന്ന്
ചോദിച്ചപ്പോള്‍ അതെയെന്നു അവള്‍ നാണിക്കാതെ മറുപടി പറയുകയും ചെയ്യുന്നിടം വരെ അടുപ്പം എത്തി
ചേര്‍ന്നപ്പോള്‍ മടിയും ഭയവും ഇല്ലാതെ അവന്‍ പെരുമാറി തുടങ്ങി. ഈ അവസ്ഥയിലാണ് അവളുടെ മേനി
അഴകിനെ പറ്റി അവന്‍ പുകഴ്ത്താനും ഭര്‍ത്താവ് എന്തും മാത്രം ഭാഗ്യവാന്‍ ആണെന്നും തനിക്കതിനു ഭാഗ്യം
ഇല്ലല്ലോ എന്ന് പരിതപിക്കാനും തുടങ്ങിയത്. ഇതെല്ലാം വെറും തമാശ് ആയി കണ്ടിരുന്ന അവള്‍ അവന്‍ വരുന്ന നേരം കുളിച്ചു ഒരുങ്ങി നിന്നത് താനിപ്പോഴും യുവതി ആണെന്നും തന്റെ അഴക്‌ കുറഞ്ഞിട്ടില്ലെന്ന് സ്വയം ബോദ്ധ്യപ്പെടാനോ അതോ അവനെ ബോദ്ധ്യപ്പെടുതാനോ എന്ന് തിരിച്ചറിയാന്‍ അവള്‍ക്കു കഴിഞ്ഞതുമില്ല.
യാന്ത്രികമായ കുടുംബ ജീവിതത്തില്‍ നിന്നു അല്‍പ നേരം വഴിമാറി നടക്കുന്നതില്‍ കുഴപ്പമില്ലെന്ന് വെറും വര്‍ത്തമാനം മാത്രമെല്ലേ ഉള്ളൂ അതില്‍ എന്ത് തെറ്റ് എന്ന് സ്വയം ന്യായീകരിക്കുകയും ചെയ്തു. കാര്യങ്ങള്‍
ഇവിടം വരെ എത്തിയപ്പോഴാണ് അവന്‍ ചുംബനം ആവശ്യപ്പെട്ടത്."ഒരു ചുംബനം ഒരു മധു ചുംബനം" എന്ന
പാട്ടു അവള്‍ കേള്‍ക്കെ ആദ്യം മൂളുകയും "മധുര നാരങ്ങ ഇതള്‍ പോലുള്ള ആ ചുണ്ടില്‍ ഒന്നു തൊട്ടോട്ടെ "എന്ന്
പിന്നീട് ചോദിക്കുകയും ചെയ്തു എങ്കിലും വരാല്‍ മല്‍സ്യം പോലെ അവള്‍ അതില്‍ നിന്നും തെന്നി മാറുകയും
"തൊട്ടു കളിയൊന്നും വേണ്ടാ പയ്യനെ" എന്ന് അവനോടു പറഞ്ഞു ചിരിക്കുകയും ചെയ്തു.
ഇന്നു രാവിലെ ശക്തിയായ തല വേദനയാല്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചു. ആ കാരണത്താല്‍ കാപ്പി വൈകിയപ്പോള്‍ ശകാരിച്ച ഭര്‍ത്താവിനോട് അവള്‍ക്കു തോന്നിയ പരിഭവം തലവേദനയെ പറ്റി അന്വേഷിക്കാതെയുള്ള അയാളുടെ ഇറങ്ങി പോക്ക് കണ്ടു അമര്‍ഷമായി മാറി.അയാളുടെ മനസ്സു മരമോ
കല്ലോ എന്നവള്‍ അതിശയിച്ചു. ബിസ്സിനസ്സ് കാര്യങ്ങള്‍ക്കുള്ള യാത്ര കഴിഞ്ഞു ഭര്‍ത്താവ് ഇനി നാളയെ വരൂ.
പതിവു പോലെ കൃത്യ സമയത്ത് എത്തിയ കാമുകന്‍ അവളുടെ തല വേദനയെപറ്റി ഉള്കണ്ടപ്പെട്ടു. ഉടന്‍തന്നെ
മെഡിക്കല്‍ സ്റ്റോറില്‍ പോയി ഗുളികയും പുരട്ടാന്‍ ബാമുമായി തിരിച്ചു എത്തുകയും ചെയ്തു. ബാം അവള്‍
സ്വയം പുരട്ടി കൊള്ളാം എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ അവന്‍ പുരട്ടി കൊടുത്തു. തനിക്കെന്തോ സംഭവിച്ചു
എന്ന മട്ടിലുള്ള അവന്റെ മുഖ ഭാവവും കണ്‍ കോണിലെ നനവും കണ്ടപ്പോള്‍ ആദ്യമായി അവള്‍ക്കു അവനോടു അനുകമ്പ തോന്നി."ഓ പയ്യന്‍ ഒന്നു ഉമ്മ വെച്ചെന്ന് കരുതി എന്ത് സംഭവിക്കനെന്നു "അവള്‍ ചിന്തിച്ചു.
മുഖത്ത് സമ്മതഭാവം കാണിച്ചത് അവന് മനസ്സിലാകുകയും ചെയ്തു. "വേണ്ടാ ചേച്ചീ ഈ പട്ടാപ്പകല്‍ ....
ആരെങ്കിലും വന്നു കയറിയാല്‍..ഞാന്‍ രാത്രി വരാം." എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ ആരും വരില്ല എന്ന് പറയാന്‍ അവള്‍ മുതിര്‍ന്നു എങ്കിലും വാക്കുകള്‍ പുറത്തു വരാതിരുന്നത് നാണം കൊണ്ടാണെന്ന് അവള്‍ക്കു
ഉറപ്പുണ്ടായിരുന്നു.
രാത്രിയില്‍ ജനലില്‍ തട്ടിയത് കാമുകനാണെന്ന് തിരിച്ചറിഞ്ഞ അവള്‍ ശബ്ദം ഉണ്ടാക്കാതെ അടുക്കള വാതില്‍
തുറന്നു അവനെ അകത്തു കടത്തി. കിടക്ക മുറിയില്‍ എത്തിയ അവന്‍ കട്ടിലില്‍ തന്നെ പിടിച്ചു ഇരുതിയപ്പോഴും
വിരലുകള്‍ പലയിടങ്ങളിലായി പരതാന്‍ ആരംഭിച്ചപ്പോഴും അവന്റെ ആവശ്യം ചുംബനം മാത്രം അല്ലെന്നു അവള്‍ തിരിച്ചറിഞ്ഞു.പക്ഷെ അവനെ എതിര്‍ക്കാന്‍ തന്റെ മനസ്സിന് താത്പര്യം ഉണ്ടെന്‍കിലും ശരീരത്തിന്
കഴിയില്ലാ എന്നും അവള്‍ മനസ്സിലാക്കി.അവന്‍ പയ്യന്‍ അല്ലെന്നും വാല്സ്യായന്റെ ആദ്യ ശിഷ്യന്‍ ആണെന്നും
അവന്റെ വിരലിന്റെ ചലന വേഗത്തില്‍ അവള്‍ക്കു ബോദ്ധ്യപ്പെട്ടു.മാത്രമെള്ള അവന്‍ ഇന്റര്‍ നെറ്റില്‍ സെക്സിന്റെ സൈറ്റ് ഏറെ സന്ദര്‍ശിച്ചവന്‍ ആണെന്നും ആ സൈറ്റ് അവന് മന പാഠം ആണെന്നും കണ്ടറിഞ്ഞ
അവള്‍ തന്റെ ശരീരം ആസകലം അവന്‍ കീ ബോര്‍ഡും മൌസുമായി പ്രവര്തിപ്പിക്കുന്നതായി അനുഭവിച്ചു അറിഞ്ഞു.ശരീരത്തിലെ ഒരു രോമം പോലും അവനോടു എതിര്‍പ്പ് കാണിക്കാന്‍ കഴിയാത്ത വിധം അവന്‍ ആളി
കത്തിച്ചു എന്ന സത്യത്തെ അവള്‍ കണ്ടെത്തിയ സമയത്തു തന്നെയാണ് കണ്ണുകള്‍ അടുത്ത കട്ടിലില്‍ ഉറങ്ങുന്ന
മകളുടെ മേല്‍ പതിഞ്ഞത്.ബെഡ് റൂം ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ മകളുടെ കണ്ണുകള്‍ തന്റെ നേരെ തുറന്നു
പിടിചിരിക്കുന്നുവോ എന്നവള്‍ ഭയപ്പെട്ടു. കാല്‍ വിരലിന്റെ തുമ്പില്‍ നിന്നും ഒരു വിറയല്‍ തുടങ്ങി ശരീരം
ആസകലം വ്യാപിക്കുന്നതായി അവള്‍ക്കു തോന്നിയ ആ നിമിഷം കാമുകന്‍ അവളുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍
ആരംഭിച്ചു.മകള്‍ നല്ല ഉറക്കത്തില്‍ തന്നെ ആണെന്നും ഉറക്കത്തില്‍ അവളുടെ കണ്ണുകള്‍ പകുതി തുറന്നിരുന്നതാനെന്നും ഭയപ്പെടേണ്ട കാര്യങ്ങള്‍ ഒന്നും ഇല്ലെന്നും അവള്‍ക്കു ബോദ്ധ്യം വന്നെന്കിലും കാമുകന്റെ സമീപത്തു കിടന്നു മകളെയും അതിന് അപ്പുറത്ത് കിടക്കുന്ന മകനെയും നോക്കിയപ്പോള്‍ താന്‍ അവരുടെ ആരുമല്ലെന്നും മറ്റേതോ സ്ത്രീ ആണെന്നും അവര്‍ക്ക് ആരുമില്ലെന്നും അവള്‍ക്കു തോന്നി.മാത്രമല്ല
തന്റെ മകള്‍ ഈ മാതിരി പ്രവര്‍ത്തിക്കുന്ന കാര്യം ചിന്തിച്ചപ്പോള്‍ "ഛെ " എന്ന് ഉള്ളില്‍ ആരോ പറഞ്ഞതായും
അവള്‍ കേട്ടു. ഈ ചിന്തകള്‍ അവളില്‍ അല്‍പ സമയം മുമ്പു ഉണ്ടായിരുന്ന വികാരാഗ്നിയെ തണുപ്പിച്ചു.
ആ തണുപ്പില്‍ നിന്നും ഉണ്ടായ വിരക്തി കാമുകന്റെ തുണി ഉരിയല്‍ തടയാന്‍ അവള്‍ക്കു ശക്തി നല്കുകയും
ചെയ്തു.
ആ സമയത്താണ് മുന്‍വശത്തെ കതകില്‍ താക്കോല്‍ തിരിയുന്നത് അവള്‍ കേട്ടത്.ഭര്‍ത്താവ് വന്നെത്തിയെന്നു
മനസ്സിലാക്കിയ അവള്‍ക്കു ഭയമാണോ അതോ സന്തോഷമാണോ തന്റെ ഉള്ളില്‍ ഉണ്ടായതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കട്ടിലിനു അടിയില്‍ വീര്‍പ്പു അടക്കി ഇരിക്കുന്ന കാമുകന്റെ ദയനീയ അവസ്സ്ഥയില്‍ ഇപ്പോള്‍
അവള്‍ക്കു സഹതാപവും തോന്നിയില്ല. കസേര നീക്കുന്ന ശബ്ദവും കതകിന്റെ കരച്ചിലും തുടര്‍ന്ന് കാലൊച്ചയും
കേട്ടപ്പോള്‍ ഭര്‍ത്താവിന്റെ പത്ര വായന കഴിഞ്ഞതായി അവള്‍ അറിഞ്ഞു.പകുതി തുറന്ന കണ്ണുകള്‍ കൊണ്ടു
ബെഡ് റൂം ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ മുഖ ഭാവം എന്തെന്ന് അറിയാന്‍ അവള്‍ ആഗ്രഹിച്ചു.
എന്തെങ്കിലും സംശയം?...കട്ടിലിനടിയിലെ കാമുകന്റെ ശ്വാസം പുറത്തു കേള്‍ക്കുന്നുണ്ടോ?
ഭര്‍ത്താവ് കട്ടിലിലേക്ക് കുനിയുന്നത് കണ്ടപ്പോള്‍ അവള്‍ കണ്ണുകള്‍ പൂര്‍ണമായി അടച്ചു.
നെറ്റിയില്‍ തടകുന്നത് അയാള്‍ ആണെന്ന് അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പാറയുടെ ഉള്ളില്‍ തെളിനീരോ ! പുതപ്പു അവളുടെ കഴുത്ത് വരെ പുതപ്പിച്ചത് ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉള്ളില്‍
വിങ്ങല്‍ അനുഭവപ്പെടുന്നതായി അവള്‍ക്കു തോന്നി.
കാലൊച്ചകള്‍ പുറത്തേക്ക് നീണ്ടു. കുളിമുറിയില്‍ ലൈറ്റ് തെളിയുന്നു. വെള്ളം വീഴുന്ന ശബ്ദത്താല്‍ കതകിന്റെ
കരച്ചില്‍ കേള്‍ക്കില്ലെന്ന് മനസ്സിലാക്കിയ അവള്‍ പെട്ടെന്ന് കാമുകനെ പുറത്തേക്ക് പിടിച്ചു വലിച്ചു .അടുക്കള
വാതിലിലെക്കുള്ള പ്രയാണത്തിന് ഒടുവില്‍ അവള്‍ കൈ നിവര്‍ത്തി കാമുകന്റെ കന്നത്തു ഒന്നു വീക്കി.
എന്നിട്ട് പതുക്കെ അവന്‍ മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ മുരണ്ടു."കഴുവേറി ഇനി ഇവിടെ കണ്ടു പോകരുത് " "ഇവള്‍ക്ക് ഭ്രാന്തു ആയിരിക്കും എന്ന് പിറുപിറുത്തു കൊണ്ടു കാമുകന്‍ ഇരുളിലേക്ക് ഓടി മറയുമ്പോള്‍
ഭര്‍ത്താവ് കുളിമുറിയില്‍ നിന്നും ഇറങ്ങി വരുന്നതിനു മുമ്പു കട്ടിലില്‍ പോയി കിടക്കാനുള്ള തിടുക്കത്തില്‍
ആയിരുന്നല്ലോ അവള്‍!.

Wednesday, April 8, 2009

മാക്സിയും ബര്‍മൂടയും

പട്ടാമ്പിയും പള്ളിപ്പുറവും കടന്നു ട്രെയിന്‍ കുറ്റിപ്പുറം എത്താറായപ്പോള്‍ തന്റെ ഹൃദയമിടിപ്പിന് വേഗത കൂടിയതായി ഗോവിന്ദന്‍ മാഷിന് തോന്നി. ബാല്യ കാലം കഴിച്ചു കൂട്ടിയ സ്ഥലങ്ങള്‍ കാണണമെന്ന ആഗ്രഹത്തിന് ഉപരി മുപ്പത്തി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവിന് മറ്റൊരു ഗൂഡ ലക്‌ഷ്യം ഉണ്ടെങ്കിലും അതാരോടും വെളിപ്പെടുത്താന്‍ ആവില്ലല്ലോ . പെന്‍ഷന്‍ പറ്റി ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ ഉണ്ടായ ഒരു ഭ്രാന്തേ !...എന്നുമെന്നും ഈ ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നല്ലോ . അവളെ ഒന്നു കാണണം .അതെന്തിനാണെന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുമില്ല . തമ്മില്‍ കാണണം . അത്രമാത്രം!. പെന്‍ഷനായി വീട്ടില്‍ ഇരുന്നപ്പോള്‍ എല്ലാവരും തന്നെ അവഗണിക്കുന്നു എന്ന സ്വയം തോന്നലില്‍ നിന്നുണ്ടായ കലഹങ്ങള്‍ ഒരു വെളുപ്പാന്‍ കാലം ഭാര്യയുടെ ഭാഷയില്‍ "വേണ്ടാത്ത കാര്യത്തിനുള്ള പുറപ്പാടിന്" തയാറായി തന്റെ പുരുഷത്വം ഉണര്‍ന്നു നിന്നപ്പോള്‍ "വയസ്സാം കാലത്തു അടങ്ങിഒതുങ്ങി കഴിഞ്ഞൂടെ" എന്ന പ്രതിഷേധത്താല്‍ പ്രതിരോധിക്കപെട്ടപ്പോള്‍ ഭാര്യയോടുള്ള ഒരു പകരം വീട്ടലാകട്ടെ ഈ യാത്ര എന്നും മനസ്സില്‍ കരുതി. തോല്‍സഞ്ചിയില്‍ വസ്ത്രങ്ങള്‍ എടുത്തു വെയ്ക്കുന്നത് കണ്ട് തന്റെ പുറകില്‍ വന്നു നിന്നു "എത്ര ദിവസത്തേക്കാണ് കാശീ യാത്ര " എന്ന് ഭാര്യ ചെറു പുഞ്ചിരിയോടെ ചോദിച്ചത് ഗൌരവം നിറഞ്ഞ ഒരു നോട്ടം കൊണ്ടു നേരിട്ടെങ്കിലും "അപ്പോള്‍ ഞാന്‍ പോകുന്നതില്‍ നെനക്ക് വെഷമം തോന്നുന്നുണ്ടല്ലേ?"എന്ന് സന്തോഷത്തോടെ ഉള്ളില്‍ ചോദിച്ചു . ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളെ പിരിഞ്ഞു ഒരുദിവസം കഴിഞ്ഞിട്ടില്ല. ഈ യാത്ര പണ്ടത്തെ കൂട്ടുകാരിയെ കാണാന്‍ ആണെന്ന് അവളോട്‌ എങ്ങിനെ പറയും!** ** ** പതിനെട്ടു വയസ്സില്‍ താന്‍ കണ്ടിരുന്ന കുറ്റിപ്പുറം തീവണ്ടി ആഫീസിനും പരിസരത്തിനും വന്ന മാറ്റം കണ്ട് മാഷ്‌ കുറെ നേരം അന്തംവിട്ടു നോക്കി നിന്നു. "എടപ്പാള്‍ വഴി പൊന്നാനി " എന്ന വിളിച്ചു കൂവല്‍ മാഷിനെ മുന്നോട്ടു നയിച്ചപ്പോള്‍ "പഴയ ജീ.ബീ.ടീ. ബസ്സ് ഇപ്പോള്‍ ഉണ്ടാകുമോ" എന്ന ചിന്ത ആയിരുന്നു മനസ്സില്‍.താനൊരു വിഡ്ഢി ആണെന്നും ആ ബസ്സ് പൊളിച്ചു കാലം ഏറെ കഴിഞ്ഞു കാണുമെന്ന ബോധം പോലും തന്നില്‍ നിന്നു നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അപ്പോള്‍ അയാള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞു പോയ കാലത്തിലെ എല്ലാറ്റിനേം കാണാന്‍ മനസ്സു വെമ്പുകയാണ്. അല്ലെങ്കിലും ജീ.ബീ.ടീ. ബസ്സ് മറക്കാന്‍ ഒക്കുമോ? അവളും താനും ചേര്‍ന്ന് നിന്നു യാത്ര ചെയ്തിരുന്നത് ആ ബസ്സിലായിരുന്നല്ലോ. തട്ടാന്‍ പടിയില്‍ നിന്നും കയറി എടപ്പാള്‍ ചുങ്കം സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെയുള്ള ചേര്‍ന്ന് നില്‍പിന്റെ മധുരം വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ഇപ്പോഴും വിട്ടു മാറാത്തത് കൊണ്ടാണല്ലോ അവളെ കാണാന്‍ എന്നും കൊതിച്ചതും ഈ യാത്രക്ക് ഒരുമ്പെട്ടതും. ഇടപ്പാളിലെക്കുള്ള യാത്രയില്‍ വഴിയില്‍ പഴയതൊന്നും തനിക്ക് കാണാന്‍ കഴിയുന്നില്ല എന്ന സത്യം മനസ്സിലേക്ക് കടന്നു വന്നപ്പോള്‍ അയാള്‍ അമ്പരന്നു. നിറഞ്ഞുകവിഞ്ഞു വെയിലത്ത്‌ വെട്ടിത്തിളങ്ങുന്ന പുഴ വറ്റി വരണ്ടിരിക്കുന്നു. പുഴക്ക്‌ കുറുകെയുള്ള വലിയ പാലത്തിനടിയില്‍ മണല്‍ പരപ്പില്‍ ചെറിയ കുഴികളില്‍ കറുത്ത വെള്ളമാണ് കെട്ടികിടക്കുന്നത്.പാതക്കിരുവശത്തെ ഓലക്കുടിലുകള്‍ക്ക് പകരം കൊണ്ക്രീട്ടു വനങ്ങള്‍. കച്ചേരി സ്റ്റോപ്പില്‍ ബസ്സിറങ്ങി മുരളി തീയേറ്റര്‍ കാണുന്നുണ്ടോ എന്നയാള്‍ നോക്കി. ഓലമേഞ്ഞ ആ സിനിമ കൊട്ടകയില്‍ ആയിരുന്നല്ലോ താനും അവളും ഒരു ഞായറാഴ്ച മാറ്റിനീ ഷോ "ഭാര്‍ഗവീ നിലയം" കണ്ടത്.ആ ചിത്രം കണ്ടതിനു ശേഷം താന്‍ അവളെ രാജകുമാരീ എന്ന് വിളിക്കുകയും അവള്‍ എന്തേ എന്ന് വിളി കേള്‍ക്കുകയും ചെയ്തിരുന്നു.ഐലക്കാട്ടു വരാന്‍ ഇപ്പൊ നടക്കണ്ടാത്രേ !....... ഉണ്ണി കത്തില്‍ എഴുതി. ഉണ്ണി തന്നെ മറന്നില്ലാല്ലോ !ആശ്വാസം! ഇവിടെ നിന്നും വിട്ടു പോയതില്‍ പിന്നെ തുരുതുരാ അവന് കത്തെഴുതുയിരുന്നു. വല്ലപ്പോഴും അവന്റെ മറുപടിയും വന്നിരുന്നു. പിന്നെ പിന്നെ അത് ലോപിച്ച് ഇല്ലാതായി. മുപ്പത്തി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവനെ കാണാന്‍ വരുന്നൂന്ന് എഴുതിയപ്പോള്‍ അവന് അതിശയാത്രേ! ഇത്രയും കാലം അവനെ മറക്കാതിരുന്നതില്‍ നന്ദിയും മറുപടി കത്തില്‍ ഉണ്ടായിരുന്നു. അവനെ മാത്രമല്ലല്ലോ തനിക്ക് കാണേണ്ടത്. പതിനെട്ടു വയസ്സ് വരെ ജീവിച്ചിരുന്ന സ്ഥലങ്ങള്‍ കാണുന്ന കൂട്ടത്തില്‍ വെറുതെ ഒരു പൂതി. "അവളെ ഒന്നു കാണണം " നീല സില്‍ക്ക് പാവാടെയും അതെ നിറത്തിലുള്ള ഉടുപ്പും അണിഞ്ഞ അവള്‍ ഇന്നും മനസ്സിന്റെ മൂലയില്‍ എവിടേയോ ഉണ്ടല്ലോ . "താമസമെന്തേ വരുവാന്‍" പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയുടെ വാതില്‍ തുറന്നു ഇപ്പോഴും അവള്‍ കടന്നു വരും.ഭാര്യക്ക് ഈ കഥ ഒന്നും അറിയില്ല അറിയിച്ചിട്ടുമില്ല. മുപ്പതിഎട്ടു വര്‍ഷങ്ങള്‍ക്കു മുമ്പു അച്ചന്‍ അമ്മയെയും തന്നെയും അനിയന്മാരെയും അനിയത്തിമാരെയും കൂട്ടി തെക്കന്‍ ജില്ലയില്‍ ചേക്കേറിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ചനെ സ്ഥലം മാറ്റിയത് കൊണ്ടാണെന്നാണ് അന്ന് ധരിച്ചിരുന്നത്. കാലം ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞു സര്‍വീസ് സീനിയോരിറ്റി പോലും നഷ്ടപ്പെടുത്തി അച്ചന്‍ സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയതായിരുന്നു. ഐലക്കാട്ടെ വീടും പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റു ജോലി സ്ഥലത്തു പാര്‍പ്പിടവും വാങ്ങി. താനും അവളുമായുള്ള പ്രേമം ആയിരുന്നല്ലോ എല്ലാത്തിനും കാരണം. ബസ്സിലെ യാത്രയും സിനിമാ കാണലും അങ്ങുമിങ്ങും അടക്കംപറച്ചില്‍ ഉണ്ടാക്കിയപ്പോള്‍ നമ്പീശന്‍ മാഷ്‌ അച്ഛനോട് സ്വകാര്യമായി ഉപദേശിചുവത്രേ !"കുട്ടിക്ക് വല്ലാത്ത കൂട്ടിലാണ് കണ്ണ് ; ജീവഹാനി വരെ സംഭവിക്കാത്രേ" പതിനെട്ടു വയസ്സ് വരെ വളര്‍ത്ത്തിയിട്ടു കുരുതി കൊടുക്കണ്ടാന്ന് അച്ചന്‍ കരുതിക്കാണും. അവളുടെ തറവാട്ടുകാര്‍ കൊല്ലിനുംകൊലക്കും കേമന്മാര്‍ ആയിരുന്നല്ലോ. തന്റെ പ്രേമം ഉണ്ണി തടസ്സപ്പെടുതിയപ്പോള്‍ അവളുടെ കൂട്ടുകാരി ആമിനക്കുട്ടി പ്രോല്‍സാഹിപ്പിച്ചു. "ങ്ങള് ഒരു ആണ്‍കുട്ടി ആണെന്കില്‍ ഓലേം കൊണ്ടു നാടു വിട്ടോ " . ആമിന ഇതു അവളോടും പറഞ്ഞിരുന്നുവെന്ന് അന്ന് സന്ധ്യക്ക്‌ അവള്‍ തന്നോടു പറഞ്ഞു. "എവിടെയായാലും ഞാന്‍ വരാട്ടോ". അവള്‍ നാടു വിടാന്‍ സമ്മതിക്കുകയും ചെയ്തു.പക്ഷെ ഉണ്ണി ശക്തിയായി

"ജോലീം വേലേം ഇല്ലാത്തോന്‍ അവളേം കൊണ്ടു പോയിട്ട് എന്താ പുഴുങ്ങി തിന്ന്വാ?."

പെട്ടന്നായിരുന്നുവല്ലോ അച്ചന്‍ എല്ലാവരെയും കൂട്ടി സ്ഥലം വിട്ടത്. അവളെ വിവരം അറിയിക്കാന്‍ പറ്റിയില്ല

കത്തെഴുതാനും പറ്റിയില്ല. ഉണ്ണിക്കു കത്തില്‍ പലതവണ അവളെ പരാമര്‍ശിച്ചു എഴുതി എങ്കിലും അവന്‍ അതിന്

മാത്രം മറുപടി എഴുതിയില്ല. കാലം കടന്നു പോയപ്പോള്‍ എല്ലാത്തിനും മങ്ങല്‍ വരുമല്ലോ. താന്‍ വിവാഹിതനായി .അച്ചനായി.മൂത്ത മകളുടെ കുട്ടിയുടെ അപ്പൂപ്പനായി. ഭാഷ വരെ മാറിയിരിക്കുന്നു.വടക്കനും തെക്കനും അല്ലാത്ത പാകം. ആട്ടോക്കാരന് ഉണ്ണിയുടെ വീട് അറിയാമായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ അവന്

വലിയ മാറ്റം വരുത്തിയിരിക്കുന്നു. ആകെ നരച്ചിട്ടുണ്ട് . പക്ഷെ അവന്‍ തന്നെ തിരിച്ചറിഞ്ഞു.

മണിക്കൂറുകള്‍ അവനുമായി നാട്ടു വിശേഷങ്ങള്‍ സംസാരിച്ചിട്ടും അവള്‍ സംഭാഷണ വിഷയം ആയില്ല.

താന്‍ ചോദിച്ചുമില്ല; അവന്‍ പറഞ്ഞുമില്ല. വൈകുന്നേരം പുറത്തേക്ക് തനിച്ചു ഇറങ്ങാന്‍ താന്‍ താത്പര്യം

കാണിച്ചത് അവന് മനസ്സിലായി കാണുമായിരിക്കും. പക്ഷെ ചെറുപ്പത്തില്‍ താന്‍ കണ്ട ഐലക്കാട്ടിലെ കര

കാണാത്ത വയലുകള്‍ കാണാന്‍ കഴിയാതിരുന്നപ്പോള്‍ മാഷ്‌ അന്തം വിട്ടു. മതിലുകള്‍... എങ്ങും മതിലുകള്‍..

കയ്യലയുമില്ല ചെമ്പരത്തി ചെടികളുമില്ല. എല്ലാം പോയി.കാട്ടുപൂക്കള്‍ നിറഞ്ഞു നിന്നിരുന്ന തൊടികളും അതിലെ പടിപ്പുരകളും പോയി. പകരം ഗേറ്റുകളും മതിലുകളും ടാറിട്ട ചെറിയ ഇടവഴികളും. ആ മതിലുകള്‍

തന്റെ ഓര്‍മ്മകളെ കെട്ടി അടച്ചതായി മാഷിനു തോന്നിയപ്പോള്‍ ആരോടെല്ലാമോ പരിഭവം തോന്നി.മതിലുകള്‍

തീര്ത്ത ഇടവഴിയിലൂടെ നിരാശനായി അയാള്‍ ഉണ്ണിയുടെ വീട്ടിലേക്ക് തിരിച്ചു നടന്നപ്പോള്‍ ഒരു ഗേറ്റിനു സമീപം

നിന്നിരുന്ന സ്ത്രീ ചോദിച്ചു."ന്നെ മറന്നോ"?. പെട്ടെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ആമിനക്കുട്ടി.! കാച്ചി മുണ്ടും

ഇറുകിയ കുപ്പായവും കാതില്‍ വെള്ളി അലുക്കതും തലയില്‍ തട്ടവുമിട്ട ആ പഴയ ഉമ്മകുട്ടിക്കു പകരം കാതില്‍

അലുക്കതില്ലാത്ത മാക്സി ധരിച്ച ഒരു തടിച്ച സ്ത്രീ."ആമിനയെന്തേ ഈ വേഷത്തില്‍"? തന്റെ ചോദ്യം കേട്ടു

അവള്‍ ആദ്യം ഒന്നു പകച്ചു.പിന്നീട് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഈ പിരാന്തു ഇപ്പളും മാറിയില്ലേ റബ്ബേ "

എന്നവള്‍ പരിതപിച്ചിട്ട്‌ പെട്ടെന്ന് ചിരി നിര്‍ത്തിയപ്പോള്‍ താന്‍ ആഗ്രഹിച്ച kaaryam varunnu enna ooham thettiyilla pullikkaariye ള്ളിക്കാരിയെ കാണേണ്ടേ " ആമിന തിരക്കി. ഒരു നോക്ക് കാണാനാണ് ഇവിടം വരെ എത്തിയത് എന്ന് കേട്ടപ്പോള്‍ അവള്ക്ക് അതിശയം തോന്നി.ഇപ്പോള്‍ അവള്‍ മുത്തശ്ശി ആയെന്നും പേരക്കുട്ടിക്ക്‌

ഏഴ് വയസ്സുന്ടെന്നും ആമിനക്കുട്ടി പറഞ്ഞപ്പോള്‍ താന്‍ അത് പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്തോ ഒരു വല്ലായ്മ

അനുഭവപ്പെട്ടു. നാളെ അവളെ ഇവിടെ വിളിച്ചു നിര്‍ത്താമെന്ന് പറഞ്ഞതിന് ശേഷം ആമിന കുസൃതി ചിരിയോടെ മൊഴിഞ്ഞു " ഓള്‍ക്ക് ഇപ്പൊ പാവാടേം കുപ്പായോമല്ല മാക്സിയാ" മാഷ്‌ അത് പ്രതീക്ഷിച്ചില്ലായിരുന്നു . സാരി അല്ലെങ്കില്‍ മുണ്ടും നേര്യതും.. അതാണ്‌ സങ്കല്‍പ്പിച്ചിരുന്നത്. അയാള്‍

നിശ്ശബ്ദനായി തിരികെ നടന്നു. ആ നിശ്ശബ്ദത രാത്രിയിലും അയാളെ പിന്തുടര്‍ന്ന്എത്തി."എന്താടോ താന്‍ പെട്ടെന്ന്

പൊട്ടനായി..?" എണ്ണ ഉണ്ണിയുടെ ചോദ്യത്തിന് മറുപടി പറയാതെ മാഷ്‌ തിരികെ ഒരു ചോദ്യം തൊടുത്തു.

വയസ്സായിരിക്കണ തന്റെ അച്ചന്‍ ബര്‍മൂട ഇട്ടോണ്ട് വന്നാല്‍ തനിക്ക് എന്ത് തോന്നും ?!.ഉണ്ണിയുടെ അമ്പരപ്പ്
തീരുന്നതിനു മുമ്പു തന്റെ മനസ്സില്‍ ഉള്ളത് മുഴുവന്‍ അവന്റെ മുമ്പില്‍ കുടഞ്ഞിട്ടു. എല്ലാം മനസ്സിലായത്
കൊണ്ടാവാം തന്റെ മുതുകില്‍ അവന്‍ തലോടിയതും "പഴയത് നിലനില്‍ക്കുന്നതില്‍ അല്ല പഴയതിന്റെ
അഭാവത്തില്‍ അതിന്റെ ഓര്‍മ്മകള്‍ക്ക് ആണ് മധുരം കൂടുതലെന്ന്" പറഞ്ഞതും. ഉണ്ണി പറഞ്ഞതില്‍
കാര്യം ഉണ്ടെന്നു മാഷിനു തോന്നി.
രാത്രി ഞെട്ടി ഉണര്‍ന്നു അടുത്ത് കിടക്കുന്ന ഭാര്യയെ കൈ കൊണ്ടു പരതുമ്പോള്‍ ഭാര്യ അനേകം നാഴികകള്‍
ഇതേ പോലെ ഞെട്ടി ഉണര്‍ന്നു തന്നെ പരതുക ആയിരിക്കും എന്ന ചിന്ത മനസ്സിലെ എല്ലാ കാലുഷ്യങ്ങളെയും
കഴുകി കളയുകയും രണ്ടുമൂന്നു ദിവസം താങ്ങാന്‍ വന്ന അയാളെ രാവിലെ തന്നെ വീട്ടിലേക്ക് പോകാന്‍
പ്രേരിപ്പിക്കുകയും ചെയ്തു. വേണ്ടാ ആരെയും കാണണ്ടാ പാവാടയും ഉടുപ്പും ധരിച്ചിരുന്ന ശാലീനതക്ക്
പകരം മാക്സി ധരിച്ച് മദാമ്മ വേഷം കാണേണ്ടാ .അതാണ്‌ നല്ലത്. തോള്‍സഞ്ചി തൂക്കി പടി ഇറങ്ങുമ്പോള്‍ "ഞാന്‍ ഇനിയും വരുമെടാ " എന്ന് ചിരിയോടെ ഉണ്ണിയോട് പറഞ്ഞു എങ്കിലും താന്‍ ഇനി
ഒരിക്കലും വരില്ല എന്നും തന്നെ ഇനി ഒരിക്കലും കാണില്ല എന്നും അവന് അറിയാമായിരുന്നത് കൊണ്ടാവാം
അവന്റെ കണ്ണുകളുടെ കോണില്‍ വിഷാദം പരന്നത്.
തന്റെ കണ്ണുകള്‍ നിറഞ്ഞു തുളുംബിയതും അതെ കാരണത്താല്‍ ആണെന്ന് ഗോവിന്ദന്‍ മാഷും തിരിച്ചറിഞ്ഞല്ലോ
വിഭാഗം :കഥ

Saturday, April 4, 2009

വിവാഹപ്പന്തലില്‍ അണിഞ്ഞു ഒരുങ്ങുന്നത് ആര്?

വിവാഹപ്പന്തലില്‍ കൂടുതല്‍ അണിഞൊരുങ്ങുന്നതു ആരു ? വിവാഹദിവസം വധു അണിഞൊരുങ്ങുന്നതു മനസ്സിലാകും... പക്ഷേ പങ്കെടുക്കാന്‍ എത്തുന്ന മറ്റു പെണ്‍പിറന്നൊത്തികല്‍ ഇത്രക്കു അണിഞ്ഞൊരുങ്ങുന്നതിന്റെ കാരണമെന്തു ? തൈക്കിളവികല്‍ വരെ തലയില്‍ ചൂടുന്ന മുല്ലപ്പൂക്കള്‍ കിലോ കണക്കിലാണു. സാരിയോ ?..കല്യാണപ്പെണ്ണിന്റെതു അതിലും പകിട്ടു കുറഞ്ഞതായിരിക്കും. മറ്റു സ്തലങ്ങളില്‍ പോുമ്പോള്‍ഇവര്‍ ഇത്രയും മോടിയായി അണിഞ്ഞൊരുങ്ങാറില്ല. എന്തിനേറെ! സ്വന്തംഭര്‍താവിന്റെ മുന്‍പില്‍ വിവാഹകാലഘട്ടത്തിലെപ്പോഴൊ ഇങ്ങിനെ ഒരുങ്ങി നിന്നിട്ടുണ്ടു. അത്രമാത്രം! പിന്നീടു മൂപ്പര്‍ക്കു ഭാര്യ ഇതുപോലെ പൂ ചൂടി അണിഞൊരുങ്ങി കാണണമെങ്കില്‍ വേറെ ഏതെങ്കിലും പെണ്ണിന്റെ വിവാഹത്തിനു ക്ഷണം കിട്ടണം.സ്വന്തം ആണ്‍പിറന്നൊന്റെ മുന്‍പില്‍ പോലും അണിഞ്ഞൊരുങ്ങാത്ത ഈ ഭാര്യമാര്‍ വിവാഹപ്പന്തലില്‍ വധുവിനെ തോള്‍പ്പിക്കുന്ന വിധത്തില്‍ അണിഞ്ഞൊരുങ്ങുന്നതിന്റെപുറകില്‍ എന്താണു കാരണം?... അതിപ്രകാരം ആണോ ?..ക) അവര്‍ വധുവായി സ്വയം അനുഭവിക്കുന്നു.ഖ) അവര്‍ വധുവായി നിന്നദിവസത്തെ അനുഭവങ്ങള്‍ മറ്റൊരുത്തിയുടെ വിവാഹ ദിവസംസ്വയം പ്രത്യനത്തിലൂടെ ആസ്വദിക്കുന്നു. ഗ) മറ്റു പെണ്ണുങ്ങളേക്കാളുംഞാന്‍ മെച്ചം എന്നു കാണിക്കാന്‍ .ഘ)നമ്മുടെ പവറു പത്തു മളോരെ കാണിക്കാന്‍ ...ങ).എന്നും ചെറുപ്പമായിരിക്കണം എന്ന ചിന്ത കല്യാണപ്പന്തലിന്റെ അന്തരീക്ഷത്തില്‍ ഉദ്ദീപിക്കപ്പെടുന്നു. ഇനിയും മറ്റു കാരണങ്ങള്‍ വല്ലതുമാണോ ?....നിങ്ങള്‍പറയുക.! ഷരീഫ് കൊട്ടാരക്കര.

Thursday, April 2, 2009

ബ്ലോഗ് മലിനമാക്കരുത്

തെളിമയാര്‍ന്ന ഒരു ശുദ്ധ ജല തടാകമാണ് ബ്ലോഗ് .നാടു മുഴുവന്‍ മതവും മതവൈരവും അതിനെ ന്യായീകരിച്ചും
എതിര്‍ത്തും ഉള്ള വാദങ്ങളും പ്രതിവാദങ്ങളും ഗ്വാ ഗ്വാ വിളികളും കേട്ടു മടുത്തു ആകെ വിഷം ബാധിച്ചു
സഹിച്ചു കഴിയുകയാണ് പൊതുജനമെന്ന കഴുത . രാഷ്ട്രീയത്തിന്റെ കഥ മറ്റൊന്ന്. പൊതുജനത്തെ കോവര്‍
കഴുത ആക്കുകയാണ് അവരുടെ ജോലി . ആ വിഷപ്പുകയും ശ്വസിക്കേണ്ട വിധി ഈ കഴുതകള്‍ക്ക് തന്നെ.
ഇങ്ങിനെ വിഷ ബാധ ഏറ്റും വിഷപ്പുക ശ്വസിച്ചും നട്ടം തിരിഞ്ഞിരിക്കുന്പോഴാണ് നടേ പറഞ്ഞ ശുദ്ധ
ജലതടാകത്തിന്റെ കരയില്‍ പോയിരുന്നു അല്‍പ നേരം ആശ്വസിക്കാം എന്ന് കരുതിയത്‌. അപ്പോള്‍ അവിടെയും വന്നിരിക്കുന്നു ഈ നാശങ്ങള്‍. രണ്ടു പെണ്ണ് കെട്ടുന്നത് കിരാതം ...അത് നിരോധിക്കുക ..ഒരു ഭാഗം. കെട്ടാതെ പെണ്ണിനെ ഉപയോഗിക്കുന്നത് ആണ് കിരാതം കെട്ടി ഉപയോഗിച്ചാല്‍ നിയമസംരക്ഷണം ലഭിക്കും മറുഭാഗം.
ഈ പെണ്ണ് എന്ന് പറയുന്നതു എന്താ പശുവോ ആടോ വല്ലതുമാണോ .അവള്‍ക്കു ഇഷ്ടം ഉണ്ടെങ്കില്‍ രണ്ടാമത്തവനെ കെട്ടും ഇല്ലെങ്കില്‍ പോടോ തന്റെ പാട്ടിനു എന്ന് പറയും . ഇതു ജനാധിപത്യം നിലവിലുള്ള ,നിയമസംരക്ഷണം ലഭിക്കുന്ന , അനീതിക്ക് എതിരെ പോരാടുന്ന സാമൂഹ്യ വ്യവസ്ഥ ഉണര്‍ന്നു
ഇരിക്കുന്ന ഒരു നാടാണ്. ഇവിടെ ഒരു പെണ്ണിനെ അവളുടെ ഇഷ്ടം നോക്കാതെ പിടിച്ചു ആര്‍ക്കും കൊടുക്കാന്‍
സാധിക്കില്ല. അവളുടെ തന്ത ആയാലും ശരി."വാപ്പാ പോ വാപ്പാ" എന്ന് മോള് പറയുന്ന കാലമാണ്.
പിന്നെ അവള്‍ സമ്മതിക്കുന്നെങ്കില്‍ അത് അവളുടെ ഇഷ്ടം. അത് സമ്മര്‍ദ്ദം കൊണ്ടാണ് എന്നൊക്കെ ഉടായിപ്പ്
ഇറക്കിയിട്ട്‌ കാര്യമില്ല. അതേ പോലെ കെട്ടിയോള്‍ ഏഴ് ദിവസം കമ്പനി അടച്ചിട്ടിരിക്കുകയാണ് . എനിക്ക്
അത്യാവശ്യം ഇത്തിരി പണി ചെയ്തു തീര്‍ക്കാനുണ്ട് അപ്പോള്‍ എനിക്കൊരു ബ്രാഞ്ചു കൂടി വേണ്ടേ
എന്ന് ഫത്വായും കൊണ്ടു വന്നാല്‍ അത് ഇവിടെ നടക്കില്ല . നിന്റെ അത്യാവശ്യ പണി മെയിന്‍ കമ്പനിയില്‍
ചെയ്താ മതി മോനേ ദിനേശാ എന്ന് പറയാന്‍ ആള്‍ക്കാര്‍ക്ക് ഇപ്പോള്‍ ക്ഷാമം ഇല്ലാ. ചുരുക്കി പറഞ്ഞാല്‍ ഈ
വക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറം ലോകം ഉണ്ട്. ഈ ബ്ലോഗിലെക്കെന്തിനാ കെട്ടി എടുക്കുന്നത്.
ഇനി വേറെ ചിലരുണ്ട് . വേദഗ്രന്ഥം തട്ടിപ്പാണ് അത് അങ്ങിനെയാണോ ഇങ്ങിനെയാണോ ? മാങ്ങാ അണ്ടി
ആണാണോ പെണ്ണാണോ ? ഉടന്‍ അതേറ്റു പിടിച്ചു കുറെ പേര്‍ രംഗത്ത് വരുന്നു . ഇവന്‍ പുലിയാ. ഇവന്‍ ജൂതന്റെ പൈസയും വാങ്ങി നമ്മടെ മതത്തെ ഹലാക്കാക്കാന്‍ വന്നിരിക്കുകയാണ്. ഈ ഗ്വാ ഗ്വാ വിളികളുടെ
പുതിയ പേരു സ്നേഹ സംവാദം എന്നാണു. നിങ്ങടെ സ്നേഹ സംവാദം ചിലവാക്കാന്‍ ഈ ഭൂമി മലയാളത്തില്‍
എത്രയോ വേദികള്‍ ഉണ്ട്. ഈ ബ്ലോഗില്‍ എന്തിന് കയറി വരുന്നു ? ഇനി ഒരു കൂട്ടര്‍ രാഷ്ട്രീയക്കാര്‍ ആണ്.
കോണിയില്‍ കൂടി അത്താണിയില്‍ കയറുക. മദനി എന്തും ചെയ്യാന്‍ മടിക്കാത്തവനും എപ്പോഴും ആയുധ
ധാരിയും കൊടും ഭീകരനും ആയ കടുവയാണ്. ഉടനെ എതിര്‍ഭാഗം "മദനി ഇതല്ലാമുള്ള കടുവയാണ് എങ്കിലും ഇപ്പോള്‍ വാ പിളര്‍ന്നു നോക്കിയപ്പോള്‍ വായില്‍ പല്ലുകള്‍ ഒന്നും കാണാന്‍ പറ്റിയില്ലാ". എന്റെ
മഹാന്മാരെ ! ഈ വാദ പ്രതിവാദങ്ങള്‍ നിങ്ങള്ക്ക് പുറത്തു ആകാമല്ലോ ഈ ബ്ലോഗില്‍ എന്തിനാ നുഴഞ്ഞു
കയറുന്നത്. വായിക്കുന്നിടത്തും കാണുന്നിടത്തും കേള്‍ക്കുന്നിടത്തും രാത്രിയും പകലും ഞങ്ങള്‍ ഇതു
സഹിക്കുന്നു. അവിടെന്ന് ഓടി രക്ഷപെട്ടു ഈ ശുദ്ധ ജല തടാക തീരത്ത് ഇരിക്കാമെന്ന് കരുതിയപ്പോള്‍ ...
ഇവിടെ വന്നു ഈ ബ്ലോഗും മലിനമാക്കാതെ . പ്ലീസ് .

Wednesday, April 1, 2009

-കഥ - കാക്ക ചതിക്കപ്പെടുന്നു ....

കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പിലിരുന്നു കുയില്‍ക്കുഞ്ഞ് വികൃത സ്വരത്തില്‍ കരയുന്നതും കാക്ക തന്റെ ചുണ്ടിലെ തീറ്റ അതിന്റെ
വായില്‍ വെച്ചു കൊടുക്കുന്നതും അവള്‍ നോക്കി നിന്നു . എത്രയോ നേരമായി താനിത് ശ്രദ്ധിക്കുന്നു .മനസ്സിലെ അസഹിഷ്ണത മുഖത്ത്
പ്രകടമായത് കൊണ്ടാവാം ഭര്‍ത്താവ് ചോദിച്ചു "എന്താ മാലിനീ നിനക്കൊരു വല്ലായ്മ ?". അവള്‍ മറുപടി പറയാതെ ദൂരെ കളിച്ചു കൊണ്ടിരുന്ന മകനെ ശ്രദ്ധിച്ചു. രണ്ടു വയസ്സുകാരന്‍ മകന്‍ മരക്കുതിരയില്‍ ആടുകയാണ്. പന്ത് കളിച്ചു കൊണ്ടിരുന്ന അച്ചനും മകനും
എപ്പോളാണ് കളി നിര്‍ത്തിയതെന്നോ മകന്‍ മരക്കുതിരയില്‍ കയറിയിരുന്നത് എപ്പോളെന്നോ അവള്‍ അറിഞ്ഞതേയില്ല. കരയുന്ന കുയില്‍
കുഞ്ഞിനെയും അതിന് തീറ്റി കൊടുക്കുന്ന കാക്കയുമായിരുന്നല്ലോ കുറെ നേരമായി അവള്‍ ശ്രദ്ധിച്ചിരുന്നത് . മുഖത്തെ അസഹിഷ്ണത മാറ്റാനും ഭര്‍ത്താവിനെ നോക്കി ചിരിക്കാനും അവള്‍ ശ്രമിച്ചു."പഠന കാലത്തു കവിയത്രി ആയിരുന്നത് കൊണ്ടു ഇപ്പോഴും പൂവിനും
പക്ഷികള്‍ക്കും പുറകെ നടന്നാല്‍ മോനെ ശ്രദ്ധിക്കാന്‍ പറ്റുമോ?". അയാളുടെ സ്വരത്തില്‍ പരിഭവം പുരണ്ടിരുന്നോ?.
മരക്കുതിരയുടെ സമീപം ചെന്നു ഭര്‍ത്താവ് മകനെ എടുത്തു തോളില്‍ വെക്കുന്നതും കണ്ണാടി കൂട്ടിലെ വെള്ളത്തില്‍ നീന്തിക്കളിക്കുന്ന
സ്വര്‍ണ മത്സ്യത്തെ ചൂണ്ടി കാണിക്കുന്നതും അവള്‍ കൌതുകത്തോടെ നോക്കിനിന്നു. ഒരു ഒഴിവു ദിവസം കിട്ടിയാല്‍ അച്ചന്‍ മകന്റെ
അരികില്‍ നിന്നും മാറില്ല.അച്ഛന് മകനെ ജീവനാണ്. കുയില്‍കുഞ്ഞു വീണ്ടും കരഞ്ഞപ്പോള്‍ അവള്‍ മാവിന്റെ കൊമ്പില്‍ നോക്കി.
ഇപ്പോള്‍ കാക്ക അരികില്‍ ഇല്ല. എന്തൊരു ശബ്ദമാണ് ഈ ജീവിയുടെത്. അവള്‍ അരിശത്തോടെ ചിന്തിച്ചു.കാക്കയുടെതുമല്ല കുയിലിന്റെതുമല്ല !. ആഹാരത്തിനു ആര്‍ത്തി കാണിക്കുന്ന സത്വം. കയ്യിലൊരു കല്ല്‌ വേണമെന്നും കുയില്‍ക്കുഞ്ഞിനെ എറിഞ്ഞു
കൊല്ലണമെന്നും അവള്‍ ആഗ്രഹിച്ചു. തനിക്കെന്തു പറ്റിയൊന്നും ഈ വിധത്തില്‍ തനിക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നത്‌ എങ്ങിനെയെന്നും
ഉടന്‍ തന്നെ അവള്‍ അതിശയിക്കുകയും ചെയ്തു. എന്താണ് തന്റെ അസഹിഷ്ണതയുടെ കാരണമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവളില്‍
ഉണ്ടായ ഞെട്ടല്‍ ഭര്‍ത്താവില്‍ നിന്നും മറക്കാന്‍ അവള്‍ ശ്രമിച്ചു. ഇപ്പോള്‍ കുയില്‍ക്കുഞ്ഞ് നിശ്ശബ്ദനാണ്. അത് ആണോ പെണ്ണോ
എന്ന് അറിഞ്ഞിരുന്നെന്കിലെന്നു അവള്‍ ആശിച്ചു. അതിന്റെ മാതാപിതാക്കള്‍ എവിടെ പോയി?. അടുത്ത പുരയിടത്തില്‍ പടര്‍ന്ന്
പന്തലിച്ചു നില്ക്കുന്ന ആല്‍മരത്തില്‍ ഇരുന്നു ഒരു പക്ഷെ അവര്‍ തങ്ങളുടെ കുഞ്ഞിനെ ഒളിഞ്ഞു നോക്കുന്നുണ്ടാവാം. അവരുടെ കുഞ്ഞിനെ
കാക്ക പൊന്‍ കുഞ്ഞായി വളര്‍ത്തുമെന്ന് അവര്‍ക്കറിയാം. മഞ്ഞ വെയില്‍ പ്രകാശം പരത്തിയ ഒരു സായാഹ്നത്തില്‍ കിളിച്ചുണ്ടന്‍
മാവിന്റെ ഉയര്‍ന്ന കൊമ്പില്‍ കൂട് കൂട്ടാന്‍ കാക്ക ഒരുക്കങ്ങള്‍ നടത്തുന്നത് അവള്‍ കണ്ടിരുന്നു.ചുണ്ടില്‍ ചില്ലകളും നാരുമായി കാക്ക
ദമ്പതികള്‍ മാറി മാറി പറന്നുവന്നു. കൂട് പൂര്‍ത്തി ആയതിനു ശേഷം ഒരുകാക്ക (അത് ഭാര്യയോ ഭര്‍ത്താവോ എന്നറിയില്ല)ചുണ്ടില്‍
പഞ്ഞി തുണ്ടുമായി പറന്നുവന്നു കൂടിനുള്ളില്‍ പഞ്ഞി താഴ്ത്തി വെക്കുന്നതും അവള്‍ കണ്ടിരുന്നു. വീട്ടു ജോലികള്‍ ചെയ്യാന്‍ ധാരാളം
വേലക്കാര്‍ ഉള്ളതിനാല്‍ ഈ വക കാര്യങ്ങള്‍ ശ്രദ്ധിചായിരുന്നല്ലോ അവള്‍ സമയം ചിലവഴിച്ചിരുന്നത്‌ . മകന്‍ എല്ലാ നേരവും ആയയുമായി
കഴിഞ്ഞു . പൂവിലും പൂനിലാവിലും തുന്പിയിലും തുന്പയിലും ആയിരുന്നു ബാല്യം മുതല്‍ തന്റെ താത്പര്യം എന്ന് അവള്‍ ഓര്‍ത്തു.
ലോകമാകെ സ്നേഹം നിറഞ്ഞു നില്‍ക്കുന്നുവെന്നും താനൊരു പ്രേമഗായിക ആണെന്നും അവള്‍ വിശ്വസിച്ചു .കോളേജില്‍
പ്രേമരോഗീ എന്ന ഓമനപ്പേര് വീണപ്പോള്‍ അവള്‍ക്ക് നാണം തോന്നിയില്ല . കവിയരങ്ങില്‍ പരിചയപ്പെട്ട കവിയുമായി ആരംഭിച്ച
സ്നേഹം ഹോട്ടല്‍ മുറിയില്‍ താന്‍ വിവസ്ത്ര ആക്കപ്പെട്ടതിനു ശേഷം അവസാനിച്ചപ്പോള്‍ അവള്‍ക്ക് വേദനയും തോന്നിയില്ല.
"നീ ഈ ലോകത്തില്‍ ഉണ്ടോ"? ഭര്‍ത്താവിന്റെ ശബ്ദം അവളെ ഭയപ്പെടുത്തി. താന്‍ അയാളെ ഭയക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു.
തന്റെ ശരീരത്തില്‍ ചാരി നിന്നു തന്നെ നോക്കി ചിരിക്കുന്ന മകന്റെ ചുരുണ്ട മുടിയില്‍ വിരല്‍ ഓടിക്കുമ്പോള്‍ അവള്‍ മാവിന്‍ കൊമ്പില്‍
ഒളിഞ്ഞു നോക്കി. കുയിലിന്കുഞ്ഞിനെ കാണാനില്ല. ആ ജീവി ഇനി ശബ്ദിക്കാതിരുന്നെന്കില് സ്വസ്ഥത കിട്ടിയേനെ.
" കഥയോ കഥകളിയോ സ്വപ്നം കണ്ടു നീ ഇവിടിരുന്നോ ഞങ്ങള്‍ കുറച്ചു നടന്നെച്ചു വരാം."എന്ന് പറഞ്ഞു അയാള്‍
മകന്റെ കയ്യും പിടിച്ചു നടന്നു പോകുന്നത് അവള്‍ നോക്കിനിന്നു. കല്യാണം കഴിഞ്ഞു എട്ടാം മാസം താന്‍
പ്രസവിച്ചപ്പോള്‍ മാസം തികയാതെ ജനിച്ച കുഞ്ഞിനെ ജീവനോടെ കിട്ടുമോ എന്നായിരുന്നു ഭര്‍ത്താവിന്റെ
ഭയം.കമ്പിളി തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍
ആ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ താനെന്തിനാണ് വേദനിച്ചത്‌!? കാക്കയുടെ ശബ്ദം അവളെ വീണ്ടും
ഉണര്‍ത്തി.കുയില്കുഞ്ഞിന്റെ കരച്ചിലും കേട്ടു. മാസങ്ങല്‍ക്കുമുന്പ് കാക്ക അതിന്റെ കൂട് കെട്ടുമ്പോള്‍
അടുത്ത പുരയിടത്തിലെ ആല്‍മരത്തില്‍ പുലര്‍ കാലത്തും സായാഹ്നത്തിലും കുയില്‍ നീട്ടി പാടുന്നത് അവള്‍
ശ്രദ്ധിച്ചിരുന്നു.മറ്റൊരു ദിവസം കാക്ക ഇല്ലാതിരുന്ന നേരം കാക്കയുടെ കൂട്ടില്‍ നിന്നു കുയില്‍ പറന്നു പോകുന്നതും അവള്‍ കണ്ടിരുന്നു. കാക്ക അറിയാതെ അതിന്റെ കൂട്ടില്‍ കുയില്‍ മുട്ട ഇട്ടു കാണുമെന്നു അവള്‍ക്ക്
മനസ്സിലായി. പാവം കാക്ക തന്റെ കുഞ്ഞാണെന്ന് കരുതി കുയില്‍ കുഞ്ഞിനു കൊക്കില്‍ തീറ്റി കൊണ്ടുവന്നു
കൊടുക്കുന്നു.അടങ്ങാത്ത ആര്‍ത്തിയോടെ ആ ജീവി അത് വിഴുങ്ങുന്നതും കാക്ക അത് നോക്കി ഇരിക്കുന്നതും
മാവിന്‍ ചില്ലകള്‍ക്ക് ഇടയിലൂടെ അവള്‍ കണ്ടു. പാവം കാക്ക. അവളുടെ മനസ്സു മന്ത്രിച്ചു.
"കാക്കേ അത് നിന്റെ കുഞ്ഞല്ല കുയിലിന്റെ കുഞ്ഞാണ് " എന്ന് കാക്കയോടു വിളിച്ചു പറയാന്‍ അവള്‍
ആഗ്രഹിച്ചു. വിഫലമാണ് തന്റെ ആഗ്രഹമെന്നും കാക്ക നിരന്തരം ചതിക്കപ്പെടുമെന്നും ചിന്തിച്ചപ്പോള്‍
അവളുടെ കണ്ണുകള്‍ ഈറനായി. "സ്വപ്നം കണ്ടു കണ്ടു നീ കരയാനും തുടങ്ങിയോ"?. എന്ന് ചോദിച്ചു
ഉത്കണ്ഠയോടെ തന്നെ നോക്കിനില്കുന്നത് തന്റെ ഭര്‍ത്താവ് അല്ലെന്നും ആ കാക്കയാനെന്നും അയാളുടെ
തോളില്‍ തല ചായ്ച്ചു ഉറങ്ങുന്ന തന്റെ മകന് കുയില്‍ കുഞ്ഞിന്റെ രൂപമാണെന്നും അവള്‍ക്ക് തോന്നിയപ്പോള്‍
അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ മാറില്‍ മുഖം അമര്‍ത്തി. "എന്ത് സംഭവിചെടോ തനിക്ക് " ?
എന്ന അയാളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവള്‍ക്ക് കഴിയാത്തതിനാല്‍ ആ മാറില്‍ മുഖം അമര്‍ത്തി നിന്നു
"എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ " എന്ന് മാത്രം അവള്‍ മന്ത്രിച്ചു.

( വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതിയ ഈ കഥ മാതൃഭൂമി വാരിക ഒഴികെ എല്ലാ പ്രസിദ്ധീകരണങ്ങളും തിരിച്ചു
അയച്ചു. മാതൃഭൂമിയിലേക്ക് അയക്കാന്‍ നേരം നീതി ന്യായ വകുപ്പ് ജീവനക്കാരുടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതിലെ സൂവനീറില്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ വാങ്ങി കൊണ്ടു പോയി
പ്രസിദ്ധീകരിച്ചോ ഇല്ലയോ എന്ന് ഓര്‍ക്കുന്നില്ല ) ശരീഫ് കൊട്ടാരക്കര.