Saturday, August 27, 2011

പ്രവാചകന്‍ പറഞ്ഞു (നാല്)

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ.അ.) പറഞ്ഞു:- “ നീ ഇഹലോകത്തില്‍ അപരിചിതനെ പോലെ അല്ലെങ്കില്‍ വഴിയാത്രക്കാരനെ പോലെ ജീവിക്കുക. വൈകുന്നേരമായാല്‍ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുത്. പ്രഭാതമായാല്‍ വൈകുന്നേരത്തേയും കാത്തിരിക്കരുത്. നിന്റെ ആരോഗ്യാവസ്ഥയില്‍ നിന്നും നിന്റെ രോഗാവസ്ഥയിലേക്ക് വേണ്ടത് നീ എടുത്ത് വെക്കുക. നിന്റെ ജീവിതത്തില്‍ നിന്നും മരണത്തിലേക്കും എടുത്ത് വെക്കുക.
*****************************************************************************************
നബി പറഞ്ഞു:- വൃദ്ധന്റെ ഹൃദയം രണ്ട് കാര്യങ്ങളില്‍ യുവാവായിരിക്കും. ഈ ലോകത്തോടുള്ള ഭ്രമത്തിന്റെ കാര്യത്തിലും ദീര്‍ഘായുസിന്റെ കാര്യത്തിലും.
***************************************************************************************
പ്രവാചകന്‍ അരുളി:- മനുഷ്യന് സമ്പത്തിന്റെ രണ്ട് താഴ്വര ഉണ്ടായാലും മൂന്നാമതൊന്ന് കൂടി അവന്‍ ആഗ്രഹിക്കും. അവന്റെ ഉള്ളം നിറക്കാന്‍ മണ്ണിനല്ലാതെ സാധ്യമല്ല.
*****************************************************************************************
നബി പറഞ്ഞു:- ധനവും ശാരീരിക ഗുണങ്ങളും തന്നേക്കാള്‍ കൂടുതലുള്ളവരിലേക്ക് നിങ്ങളിലാരെങ്കിലും നോക്കിയാല്‍ ആ രണ്ട് കാര്യങ്ങളിലും തന്നെക്കാളും താഴ്ന്ന നിലവാരമുള്ളവരിലേക്കും അവന്‍ നോക്കട്ടെ.
നബി ഇതും കൂടി പറഞ്ഞു:- ഒരു കണ്ണുള്ളവന്‍ ( തനിക്ക് ഒരു കണ്ണേ ഉള്ളൂ എന്ന് പരിതപിക്കാതെ) രണ്ട് കണ്ണുമില്ലാത്തവനെ (കുരുടനെ ) നോക്കട്ടെ.
*****************************************************************************************
പ്രവാചകന്‍ പറഞ്ഞു:‌ ഉണങ്ങിയ മുന്തിരിങ്ങ പോലെ തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തെ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക.
*************************************************************************************
പ്രവാചകന്‍ അരുളി:- കോപാകുലനായിരിക്കെ ഒരു ന്യായാധിപനും രണ്ട്പേര്‍ക്കിടയില്‍ വിധി കല്‍പ്പിക്കരുത്.
***************************************************************************************

Monday, August 22, 2011

പ്രവാചകന്‍പറഞ്ഞു(മൂന്ന്‍)മര്യാദകള്‍

പ്രവാചകന്‍(സ.അ.) പറഞ്ഞു:-ഒരാളും മറ്റൊരാളെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് അവിടെ ഇരിക്കരുത്. എന്നാല്‍ നിങ്ങള്‍ വിശാല മനസ്കരാവുകയും (സൌകര്യം ചെയ്ത് കൊടുക്കുകയും) വിശാലത ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക.
***************************************************************************************
നബി തിരുമേനി പറഞ്ഞു:- നിങ്ങള്‍ മൂന്ന് പേര്‍ ഒരുമിച്ച് ഉള്ളപ്പോള്‍ ജനങ്ങളില്‍ കൂടിക്കലരുന്നത് വരെ ഒരാളെ ഒഴിവാക്കി രണ്ടാളുകള്‍ മാത്രം രഹസ്യം പറയരുത്. അത് അയാളെ ദു:ഖിപ്പിക്കും.
(മൂന്നാളുകള്‍ ഒരുമിച്ച് നില്‍ക്കുന്നിടത്ത് നിന്ന് ഒരാളെ മാത്രം മാറ്റി നിര്‍ത്തി രഹസ്യം പറയുന്നത് മൂന്നാമനു അപമാനമായി അനുഭവപ്പെടുമെന്ന് സാരം)
***************************************************************************************
പ്രവാചകന്‍ അരുളി‌:-ഇളയവന്‍ മൂത്തവര്‍ക്കും, നടക്കുന്നവന്‍ ഇരിക്കുന്നവനും, ചെറിയ സംഘം വലിയ സംഘത്തിനുമാണ് സലാം ചൊല്ലേണ്ടത്.
*************************************************************************************
ഇസ്ലാമിലെ ഏത് പ്രവര്‍ത്തിയാണ് ഏറ്റവും പ്രയോജനകരമെന്ന ഒരു മനുഷ്യന്റെ പ്രവാചകനോടുള്ള ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ ഉത്തരം പറഞ്ഞു.“ആഹാരം നല്‍കലും നീ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം ചൊല്ലലും”
**************************************************************************************
പ്രവാചകന്‍ അനുചരന്മാരോട് ഇടകലര്‍ന്നാണ് ജീവിച്ചിരുന്നതെന്ന് അനസ്(റ.അ) റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രത്തോളമെന്നാല്‍ അദ്ദേഹത്തിന്റെ കൊച്ചു സഹോദരന്‍ അബൂ ഉമൈറിനോട് “മോനേ! നിന്റെ കുഞ്ഞു പക്ഷിയുടെ വിശേഷമെന്തൊക്കെയുണ്ട് എന്ന് ചോദിക്കുമായിരുന്നു.
*************************************************************************************
പ്രവാചകന്‍ പറഞ്ഞു:-“ നിങ്ങള്‍ പരസ്പരം വിദ്വേഷം വൈക്കരുത്, അസൂയ കാണിക്കരുത്, പരസ്പരം അവഗണിച്ച് തിരിഞ്ഞ് കളയരുത്. ദൈവദാസന്മാരേ! നിങ്ങള്‍ പരസ്പരം സഹോദരങ്ങളാവുക.മൂന്ന് ദിവസത്തിനപ്പുറം തന്റെ സഹോദരനോട് ബന്ധം മുറിക്കാന്‍ ഒരു മുസ്ലിമിന് അനുവാദമില്ല.”
***************************************************************************************
പ്രവാചകന്‍ അരുളി :- “മൂന്ന് രാത്രിയില്‍ കൂടുതല്‍ ഒരാളും തന്റെ സഹോദരനോട് ബന്ധം വിഛേദിച്ച് നില്‍ക്കാന്‍ പാടില്ല. അവര്‍ പരസ്പരം കണ്ട്മുട്ടുന്നു, അവന്‍ ഇവനില്‍ നിന്നും മുഖം തിരിക്കുന്നു, ഇവന്‍ അവനില്‍ നിന്നും മുഖം തിരിക്കുന്നു.അവരില്‍ ആദ്യം സലാം ചൊല്ലി ബന്ധം പുന:സ്ഥാപിക്കുന്നവന്‍ ശ്രേഷ്ഠനും കൂടുതല്‍ പ്രതിഫലാര്‍ഹനുമാണ്.
*************************************************************************************
നബി തിരുമേനി കല്‍പ്പിച്ചു:- നിങ്ങള്‍ ഊഹങ്ങളെ സൂക്ഷിക്കുക.കാരണം സംസാരത്തില്‍ ഏറ്റം കളവായത് ഊഹമാണ്. നിങ്ങള്‍ മറ്റുള്ളവരുടെ രഹസ്യങ്ങളും ന്യൂനതകളും അന്വേഷിച്ച്കൊണ്ടിരിക്കുകയും അരുത്. നിങ്ങള്‍ പരസ്പരം കിടമത്സരം നടത്തരുത്. വിദ്വേഷം പുലര്‍ത്തരുത്. അവഗണിച്ച് തിരിഞ്ഞ് കളയരുത്.ദൈവദാസന്മാരേ! നിങ്ങള്‍ പരസ്പരം സഹോദരന്മാരാവുക.
*************************************************************************************
പ്രവാചകന്‍ പറഞ്ഞു:- സത്യസന്ധത പുണ്യത്തിലേക്കും പുണ്യം സ്വര്‍ഗത്തിലേക്കും നയിക്കും.ഒരു മനുഷ്യന്‍ സത്യസന്ധത പുലര്‍ത്തിക്കൊണ്ടിരുന്നാല്‍ അല്ലാഹുവിങ്കല്‍ അവന്‍ സത്യസന്ധന്‍ എന്ന് രേഖപ്പെടുത്തപ്പെടും.കളവ് ദുഷ്ക്കര്‍മ്മത്തിലേക്ക് നയിക്കും.ദുഷ്ക്കര്‍മ്മം നരകത്തിലേക് നയിക്കും.ഒരു മനുഷ്യന്‍ നിരന്തരം കളവ് പറഞ്ഞാല്‍ അല്ലാഹുവിങ്കല്‍ അയാളെ മഹാനുണയനെന്ന് രേഖപ്പെടുത്തും.
*************************************************************************************
നബി പറഞ്ഞു:- ഗുസ്തിയില്‍ എതിരാളിയെ പരാജയപ്പെടുത്തുന്നവനല്ല ശക്തന്‍ . കോപമുണ്ടാകുമ്പോള്‍ മനസ്സിനെ പിടിച്ച് നിര്‍ത്തുന്നവനാണ്.
*************************************************************************************
പ്രവാചകന്‍ പറഞ്ഞു:- സത്യ വിശ്വാസിക്ക് ഒരേ മാളത്തില്‍ നിന്നും രണ്ട് പ്രാവശ്യം കടി ഏല്‍ക്കുകയില്ല.
*************************************************************************************
പ്രവാചകന്‍(സ.അ.) അരുളി:- തീര്‍ച്ചയായും തീ നിങ്ങളുടെ ശത്രുവാണ്. ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങള്‍ അത് കെടുത്തുക

Sunday, August 21, 2011

പ്രവാചകന്‍പറഞ്ഞു(രണ്ട്)ആഹാരം

പ്രവാചകന്‍ (സ.അ) അരുളി”രണ്ട് പേരുടെ ഭക്ഷണം മൂന്ന് പേര്‍ക്ക് മതിയാകും. മൂന്ന് പേരുടെ ഭക്ഷണം നാലു പേര്‍ക്കും.
***************************************************************************************
നബി പറഞ്ഞു.“സത്യവിശ്വാസി ഒരു വയറിനുള്ളതേ തിന്നൂ, എന്നാല്‍ സത്യ നിഷേധി ഏഴു വയറിനുള്ളത് തിന്നും.“
****************************************************************************************
ഉമറിബിനു അബൂസലമയില്‍ നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.”ഞാന്‍ നബിയുടെ സംരക്ഷണത്തില്‍ വളരുന്ന ഒരു ബാലനായിരുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ എന്റെ കൈ പാത്രത്തിന്റെ ഭാഗങ്ങളിലേക്ക് ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ പ്രവാചകന്‍ എന്നോട് പറഞ്ഞു” കുട്ടീ നീ ദൈവനാമത്തില്‍ ആരംഭിക്കുക., വലത് കൈ കൊണ്ട് തിന്നുക, പാത്രത്തിന്റെ നിന്നിലേക്ക് അടുത്ത ഭാഗത്ത് നിന്നും തിന്നുക.” അതിനു ശേഷം എന്റെ ഭക്ഷണ രീതി അപ്രകാരമായിരുന്നു.
**************************************************************************************
അനസ് (റ.അ) റിപ്പോര്‍ട്ട് ചെയ്തു.” നബി മരണം വരെ നേരിയ റൊട്ടിയോ രോമം കളഞ്ഞ് ചുട്ടെടുത്ത ആട്ടിന്‍ കുട്ടിയെയോ കഴിച്ചിരുന്നില്ല.
അനസ് തുടര്‍ന്നു.പ്രവാചകന്‍ വിഭവ സമൃദ്ധമായ ഭക്ഷണ ഇനമുള്ള പാത്രങ്ങള്‍ നിരത്തി വെച്ച് തിന്നുകയോ മൃദുവായ റൊട്ടി നബിക്ക് വേണ്ടി തയാറാക്കുകയോ ആഹാരം മേശമേല്‍ വെച്ച് തിന്നുകയോ ചെയ്തതായി എനിക്കറിയില്ല.
(ഇതെല്ലാം സാധിക്കുമായിരുന്ന കാലഘട്ടത്തില്‍ പോലും എത്രയും ലളിതമായാണ് പ്രവാചകന്‍ ജീവിച്ചിരുന്നത്.)
*************************************************************************************
പ്രവാചകന്‍ പറഞ്ഞു”നിറക്കപ്പെടുന്ന പാത്രങ്ങളില്‍ ഏറ്റവും ഹീനമായത് ആമാശയമാണ്.

Saturday, August 20, 2011

പ്രവാചകന്‍പറഞ്ഞു(പെരുമാറ്റങ്ങൾ)

അബൂഹുറൈറാ‍യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നബി വചനമാണിത്. ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരാള്‍ നബി(അദ്ദേഹത്തിനുമേല്‍ സമാധാനം വര്‍ഷിക്കുമാറാകട്ടെ)യുടെ സമീപം വന്ന് ചോദിച്ചു:-

അല്ലാഹുവിന്റെ ദൂതരേ! എന്നില്‍ നിന്നും നല്ല പെരുമാറ്റം ലഭിക്കാന്‍ ജനങ്ങളില്‍ ഏറ്റവും അര്‍ഹന്‍ ആരാണ്?

നബി പറഞ്ഞു:- “നിന്റെ മാതാവ്.“

ആ മനുഷ്യന്‍ വീണ്ടും ചോദിച്ചു‌:- പിന്നെ ആരാണ്?

നബി പറഞ്ഞു:- “നിന്റെ മാതാവ്.“

അദ്ദേഹം പിന്നെയും ചോദിച്ചു:- പിന്നെ ആരാണ്?

നബി പറഞ്ഞു:- “നിന്റെ മാതാവ്.“

അദ്ദേഹം(നാലാമതും) ചോദിച്ചു:- പിന്നെ ആരാണ്?

നബി പറഞ്ഞു:- “പിന്നെ നിന്റെ പിതാവ്”

ഒരു മനുഷ്യന്‍ തന്റെ മാതാവിനു നല്‍കേണ്ട വില എത്രത്തോളം ഉയര്‍ന്നതാണെന്ന് ഈ നബി വചനം വെളിപ്പെടുത്തുന്നു.
*************************************************************************************
അബ്ദുല്ലാ ഇബിനു അമ്രില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഈ നബി വചനവും ബുഖാരിയില്‍ നിന്നും തന്നെ.

നബി(സ.അ) പറഞ്ഞു. ഒരാള്‍ തന്റെ മാതാപിതാക്കളെ ശപിക്കുന്നത് മഹാപാപങ്ങളില്‍ പെട്ടതാണ്. ഇത് കേട്ട ചിലര്‍ ചോദിച്ചു:-നബിയേ! അതെങ്ങിനെയാണ് ഒരാള്‍ തന്റെ മാതാപിതാക്കളെ ശപിക്കുന്നത്?

നബി വിശദീകരിച്ചു:- ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും ഭാഷയില്‍ അപ്പോള്‍ അയാള്‍ അവന്റെ പിതാവിനെയും ചീത്ത പറയും.അത് പോലെ ആദ്യത്തെ ആള്‍ അപരന്റെ മാതാവിനെ ശകാരിക്കും.അപ്പോള്‍ അവന്‍ ആദ്യത്തെ ആളുടെ മാതാവിനെയും ശകാരിക്കും.

**************************************************************************************

ജുബൈറ് ഇബിനു മുത്വിമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ നബി വചനവും ബുഖാരിയില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതാണ്.

നബി(സ.അ.) പറയുന്നത് അദ്ദേഹം കേട്ടു.”കുടുംബ ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല”
************************************************************************************

ബുഖാരിയില്‍ ക്രോഡീകരിക്കപ്പെട്ടതും അബ്ദുല്ലാ ഇബിനു അമ്രില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ഈ നബി വചനം കുടുംബ ബന്ധത്തിന്റെ ആഴത്തെപറ്റിയുള്ള പ്രവാചകന്റെ വിലയിരുത്തല്‍ അവതരിപ്പിക്കുന്നു.പ്രവാചകന്‍ (സ.അ.)അരുളി:-

പകരത്തിനു പകരം ബന്ധം പുലര്‍ത്തുന്നവനല്ല കുടുംബ ബന്ധം പുലര്‍ത്തുന്നവന്‍ . മുറിഞ്ഞ് പോയ ബന്ധം പുന:സ്ഥാപിക്കുന്നവനാണ് യഥാര്‍ത്ഥ കുടുംബ ബന്ധം പുലര്‍ത്തുന്നവന്‍ .”
**************************************************************************************

അയല്‍ വാസിയോടും അതിഥിയോടുമുള്ള പെരുമാറ്റത്തെപ്പറ്റിയും സ്വയം സംസ്കരണത്തെപ്പറ്റിയും പ്രവാചകന്‍ (സ.അ.) പറയുന്നതെന്താണെന്ന് കാണുക. ഈ നബി വചനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അബൂഹുറൈറാ (റ.അ) തന്നെയാണ്; ബുഖാരിയില്‍ ക്രോഡീകരിക്കപ്പെട്ടത്.

പ്രവാചകന്‍ അരുളി:‌ ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശസിക്കുന്നു എങ്കില്‍ അവന്‍ തന്റെ അയല്‍ വാസിയെ ദ്രോഹിക്കാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന്‍ നല്ലത് പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.

Wednesday, August 17, 2011

പുതു വര്‍ഷ ആശംസകള്‍



എന്റെ പ്രിയപ്പെട്ടവരേ! ഇന്ന് മലയാള വര്‍ഷം ചിങ്ങം ഒന്നാം തീയതി. പുതു വര്‍ഷാരംഭം.. ഈ ദിവസം മറന്ന പുറത്ത് നിന്നും എത്തിയ ഹാപ്പി ന്യൂ ഇയര്‍ വിളിച്ച് കൂവുന്നവര്‍ക്ക് ഉള്‍പ്പടെ നവവത്സര ആശംസകള്‍.....

Sunday, August 14, 2011

കാറ്റുംപോയി മഴക്കാറും പോയി

ഇന്നലെ രാത്രി തകര്‍ത്ത് പെയ്യുന്ന മഴയായിരുന്നു.കൂട്ടത്തില്‍ കാറ്റിന്റെ ചൂളമടിയും. വരാന്തയില്‍ നിന്ന് ആകാശത്തേക്ക് നോക്കിയപ്പോള്‍ പതിനാലാം രാവായിരുന്നിട്ടും മാനംകറു കറുത്താണ് കാണപ്പെട്ടത്.ഇനി മൂന്നു നാലു ദിവസത്തേക്ക് മഴ തന്നെയെന്ന് കരുതി. പക്ഷേ നേരംപുലര്‍ന്ന് ആകാശത്തേക്ക് നോക്കിയപ്പോള്‍ അന്തം വിട്ടു പോയി. കര്‍ക്കിടകത്തിലെ കരിംകാറിന്റെ ഒരുകഷണം പോലുമില്ലാതെ നീല നീലാകാശം. വൃക്ഷങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞ സൂര്യ കിരണങ്ങള്‍.... ദാ ചിത്രങ്ങളൊന്ന് നോക്കിയേ.....


  • കാറ്റും പോയി, മഴക്കാറും പോയി, കര്‍ക്കിടകം പിറകേ പോയി., ആവണി തുമ്പിയും അവള്‍ പെറ്റ മക്കളും വാ വാ വാ.........

Thursday, August 11, 2011

മീറ്റുകള്‍ ഹൌസ്ബോട്ടില്‍

തൊടുപുഴ ബ്ലോഗ് മീറ്റിന് ശേഷം 11ദിവസങ്ങള്‍ കടന്ന് പോകുകയും മീറ്റ് സംബന്ധമായി വിശദമായ വിവരണങ്ങളും ചിത്രങ്ങളും ബ്ലോഗില്‍ വന്ന് കഴിഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ പങ്കെടുത്ത പ്രസ്തുത മീറ്റിനെപ്പറ്റിയുള്ള കുറിപ്പുകള്‍ അനുചിതമാണ്. പക്ഷേ പങ്കെടുത്ത മീറ്റുകളെ സംബന്ധിച്ച് പുറത്ത് വരുന്ന ആദ്യ പോസ്റ്റുകളില്‍ എപ്പോഴും ഒരെണ്ണം എന്റേതായിരിക്കെ, തൊടുപുഴ മീറ്റിനെ സംബന്ധിച്ച് എന്റെ പോസ്റ്റ് വരാതിരുന്നത് എന്തു കൊണ്ടെന്ന് പലസുഹൃത്തുക്കളും കമന്റുകളിലൂടെയും ഫോണില്‍ കൂടിയും അന്വേഷിച്ചപ്പോള്‍ അല്‍പ്പം വൈകിയാണെങ്കിലും ഈ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യേണ്ടത് ആവശ്യമെന്ന് ഞാന്‍ കരുതുന്നു.

താഴെ പറയുന്ന കാരണത്താലാണ് മീറ്റിനെ സംബന്ധിച്ച കുറിപ്പുകള്‍ക്ക് കാലതാമസം ഉണ്ടായത്.

മാതൃ തുല്യ ആയ എന്റെ പ്രിയപ്പെട്ട സഹോദരി ലത്തീഫാ ബീവി 63വയസ്സില്‍ കഴിഞ്ഞ ഏഴാം തീയതി ഞായറാഴ്ച ഞങ്ങളെ വിട്ട് പിരിഞ്ഞ് പോയി. ആകസ്മികമായ ആ വേര്‍പാട് വേദനാജനകമായിരുന്നു. മരണത്തിനു മുമ്പ് 5ദിവസം എറുണാകുളം ലൂര്‍ദ് ആശുപത്രിയില്‍ അവരുമായി കഴിച്ച് കൂട്ടിയെങ്കിലും അവര്‍ ഞങ്ങളെ വിട്ട് പോകുന്നതിനു
“കാര്‍ഡിയാക് അറസ്റ്റ്“എന്ന ഭീകരന്‍ ഒരു കാരണമാകുമെന്ന് നിനച്ചതേയില്ല.. തുടര്‍ന്ന് മരണാനന്തര നടപടികള്‍ക്കും മറ്റുമായി ചില ദിവസങ്ങള്‍ ആലപ്പുഴയില്‍ കഴിച്ചു കൂട്ടിയതിന് ശേഷം ഇതാ ഇപ്പോള്‍ കൊട്ടാരക്കരയില്‍ തിരികെ എത്തിയതേ ഉള്ളൂ.

നമുക്ക് വിഷയത്തിലേക്ക് വരാം.

മനുഷ്യ മനസ്സുകളിലെ സ്നേഹശൂന്യത തന്നെ ആണ് ലോകത്തിലെ പല കുഴപ്പങ്ങള്‍ക്കും കാരണമെന്നും മനസ്സുകളില്‍ സ്നേഹം നിറഞ്ഞ് നില്‍ക്കുമ്പോള്‍ ആര്‍ക്കും ആരോടും പകയും വിദ്വേഷവും അനുഭവപ്പെടുകയില്ലാ എന്നും അതിനാല്‍ കിട്ടുന്ന നിമിഷങ്ങളില്‍ കൂടുതല്‍ കൂടുതല്‍ സൌഹൃദം മറ്റുള്ളവരുമായി പങ്കിടുക തന്നെ വേണമെന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍ . എന്റെ ഈ സിദ്ധാന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുമുണ്ട്. ബ്ലോഗ് മീറ്റുകളെ അതിനാലാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് .

വിവിധ സ്ഥലങ്ങളില്‍ നിന്നും ഒരിടത്ത് എത്തി ചേര്‍ന്ന കുറേ മനുഷ്യര്‍--അവര്‍ ഇതിനു മുമ്പ് പരസ്പരം നേരില്‍ കണ്ടിട്ടേ ഇല്ലാ-- ; ജാതിയും മതവും സമ്പത്തും പ്രായവും മറ്റ് വ്യത്യാസങ്ങളും കണക്കിലെടുക്കാതെ അല്‍പ്പം കുറേ മണിക്കൂറുകള്‍ ഒരുമിച്ച് കഴിച്ച് കൂട്ടുന്നു; സൌഹൃദം പങ്കിടുന്നു, ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു, തമ്മില്‍ ആദ്യം കണുമ്പോള്‍ അതിയായ സന്തോഷത്തോടെ അഭിവാദ്യം ചെയ്യുകയും യാത്ര പറയുമ്പോള്‍ “പോയി വരട്ടെ, ഇനിയും കാണാം, എപ്പോഴെങ്കിലും” എന്ന് ഉരുവിട്ട് വേര്‍പാടിന്റെ നൊമ്പരം അനുഭവിച്ച് അവരവരുടെ കൂടുകളിലേക്ക് തിരികെ പറക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ഈ കൂട്ടം ചേരല്‍ ഒരു അനുഭൂതി തന്നെയെന്ന് മീറ്റുകളില്‍ പങ്കെടുത്തവര്‍ ഒരു മടിയും കൂടാതെ സമ്മതിക്കുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല.

ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നുമാണ്, ആ ആനന്ദത്തില്‍ നിന്നുമാണ് മീറ്റില്‍ പങ്കെടുത്തവരുടെ പോസ്റ്റുകള്‍ തുരു തുരാ ഉടലെടുക്കുന്നത്.

തൊടുപുഴയില്‍ അന്‍പതില്‍ പരം ബ്ലോഗേഴ്സ് പങ്കെടുത്തു. സന്തോഷത്തിന്റെ, പരസ്പര സൌഹൃദത്തിന്റെ, കുറേ മണിക്കൂറുകള്‍ ഓടി പോയതറിഞ്ഞില്ല.

ആവര്‍ത്തന വിരസതയുടെയും തിരക്കിന്റെയും ദിവസങ്ങളില്‍ നിന്നും വിട്ടു മാറി ഒരു ദിവസം ചെലവഴിക്കാൻ സാധിക്കുമെന്നതിനാലാണ്, “വീണ്ടും വീണ്ടും ഉറങ്ങുക” എന്ന കര്‍ക്കിടക പേമാരിയുടെ പിറു പിറുക്കല്‍ അവഗണിച്ച് പുലര്‍ കാലം നാലു മണിക്ക് എഴുന്നേറ്റ് തൊടുപുഴയിലേക്ക് ഓടുവാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.

മീറ്റ് വിവരണങ്ങള്‍ മറ്റ് പോസ്റ്റുകളില്‍ വന്നിട്ടുള്ളതിനാലും വീണ്ടും അത് ആവര്‍ത്തിക്കുന്നത് വിരസമാകുമെന്നതിനാലും അതിനു തുനിയുന്നില്ല. പക്ഷേ ഈ മീറ്റിന്റെ ആത്മാവും പരമാത്മാവുമായ ഹരീഷിന്റെ ഒരു ചെറിയ നൊമ്പരം ഇവിടെ കുറിക്കുന്നത് ഭാവി മീറ്റുകളിലേക്ക് ചൂണ്ട് പലകയായിരിക്കുമെന്ന് കരുതുന്നു.

ഈറ്റ് കഴിഞ്ഞപ്പോള്‍ ബാക്കി മീറ്റിനു നില്‍ക്കാതെ പലരും സ്ഥലം വിട്ടു. ഉച്ച കഴിഞ്ഞപ്പോള്‍ എന്നെപ്പോലെയുള്ള സ്ഥിരം കുറ്റികള്‍ ഒഴികെ ബാക്കി പലരും പോയി കഴിഞ്ഞിരുന്നു.പ്രതികൂല കാലാവസ്ഥയും തൊടുപുഴയില്‍ നിന്നുമുള്ള ദൂരവും അവരെ അതിന് പ്രേരിപ്പിച്ചിരുന്നിരിക്കാം. എങ്കിലും മീറ്റ് അവസാനിപ്പിക്കുന്ന സമയമായ മൂന്ന് മണിവരെ എല്ലാവരും ഉണ്ടാകുമെന്ന് ഹരീഷ് പ്രതീക്ഷിച്ചിരുന്നു.അത് കൊണ്ട് തന്നെ എല്ലാവരെയും പ്രലോഭിപ്പിക്കുവാനായി ആ സമയത്ത് നല്ല ചെണ്ട മുറിയന്‍ കപ്പയും കാന്താരി ചമ്മന്തിയും ഹരീഷ് വാഗ്ദാനവും ചെയ്തിരുന്നു. ആള്‍ക്കാര്‍ പലരും സ്ഥലം വിട്ടതോടെ ഹരീഷ് വാഗ്ദാനം വിഴുങ്ങി. പകരം ചായയും വടയും അവതരിപ്പിച്ചു. ഞങ്ങള്‍ സ്ഥിരം കുറ്റികള്‍ കപ്പക്കും കാന്താരിക്കുമായി ഹരീഷിനെ പിക്കറ്റ് ചെയ്യുമെന്ന് തമാശരൂപത്തില്‍ ഭീഷണിപ്പെടുത്തിയപ്പോഴാണ് ഹരീഷ് ഈറ്റ് കഴിഞ്ഞ ഉടനെ പലരും പോയതിന്റെയും തീര്‍ച്ചയായും ബ്ലോഗ് മീറ്റിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയ ചിലര്‍ വരാതിരുന്നതിന്റെയും വേദന പ്രകടിപ്പിച്ചത്. ഹരീഷിന്റെ സങ്കടം കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി. ഒരു മീറ്റ് സംഘടിപ്പിക്കുന്നതിന്റെ പ്രയാസം ഇനിയും പലരും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ മീറ്റ് സംഘടിപ്പിച്ചതില്‍ ഹരീഷിന്റെ ആത്മാര്‍ത്ഥതയെ ഞാന്‍ അഭിനന്ദിച്ചുകൊള്ളട്ടെ.

പിന്നീട് അവിടെ ഉണ്ടായിരുന്ന ഞങ്ങളില്‍ ചിലര്‍ ഒരു തീരുമാനമെടുത്തു.അടുത്ത ബ്ലോഗ് മീറ്റ് ഹൌസ് ബോട്ടില്‍ മതി. മീറ്റ് തീരുന്നതിനു മുമ്പ് ബോട്ട് കരക്ക് അടുക്കാതെ കായലില്‍ ചാടി തിരികെ പോകാന്‍ ആരും തുനിയില്ലല്ലോ.

തമാശക്കായി ഇത് പറഞ്ഞു എങ്കിലും ശ്രീമതി ലതികാ സുഭാഷിന്റെ(ലതി ചേച്ചി) കാറില്‍ ഞങ്ങള്‍ കോട്ടയത്തേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഈ വിഷയം കാര്യമായി ചര്‍ച്ച ചെയ്തു.അല്‍പ്പം ചിലവ് കൂടിയ ഇനമാണെങ്കിലും പുതുമയായ ഈ വിഷയം നിങ്ങള്‍ ആലോചിക്കുക കൂട്ടരേ! ഹൌസ് ബോട്ടില്‍ ഒരു ദിവസം ബ്ലോഗ് മീറ്റിനായി കഴിച്ചു കൂട്ടാം.നമുക്ക് ഈ വിഷയം ചർച്ച ചെയ്യാം.

ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു നിര്‍ദ്ദേശം കൂടി സമര്‍പ്പിക്കട്ടെ. ബ്ലോഗ് മീറ്റുകളില്‍ പരിചയപ്പെടുത്തലും ഭക്ഷണവും കൂടാതെ ഒരു മണിക്കൂര്‍ പ്രയോജനപ്രദമായ ചര്‍ച്ചകള്‍ക്കോ മറ്റ് ക്ലാസ്സുകള്‍ക്കോ സമയം കണ്ടെത്തണം.അത് മീറ്റുകളെ പ്രയോജനകരമാക്കുകയും ഉച്ച കഴിഞ്ഞുള്ള കൂട്ടത്തോടെയുള്ള ഒഴിച്ച് പോക്കിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. കണ്ണൂര്‍ ബ്ലോഗ് മീറ്റ് ഇപ്രകാരമാണ് സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്.

സഹ്യന്റെ മടിയിലെ നഗരമായ തൊടുപുഴയില്‍ വെച്ച് നടന്ന ഈ ബ്ലോഗ് മീറ്റ് സന്തോഷപ്രദമായിരുന്നു.ഓരോരുത്തരുടെയും പേരു എടുത്ത് പറയുവാന്‍ തുനിയുന്നില്ലാ എങ്കിലും വ്യക്തിപരമായി എനിക്ക് പലരേയും പുതുതായി പരിചയപ്പെടാന്‍ സാധിച്ചു എന്നത് ഒരു നേട്ടമായി കണക്കാക്കുന്നു. അതേ പോലെ എന്റെ പ്രിയപ്പെട്ട പഴയ കൂട്ടുകാരെ ഒന്നുകൂടി കാണാന്‍ സാധിച്ചു എന്ന സന്തോഷവും. അത് തന്നെയാണല്ലോ ബ്ലോഗ് മീറ്റ്കളിലെ പ്രയോജനവും.

തൊടുപുഴ ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ഹരീഷിനും കൂട്ടര്‍ക്കും ഏറെ നന്ദി; അവതാര വേഷമെടുത്ത എന്റെ പ്രിയം നിറഞ്ഞ വാഴക്കോടന്‍ മജിക്കും, മറ്റെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.