Thursday, May 11, 2017

താരാട്ട് പാട്ടുകളും സിനിമയും

പാട്ടു പാടി ഉറക്കാം ഞാൻ താ മരപ്പൂം പൈതലേ
കേട്ടു കേട്ടു നീ ഉറങ്ങെൻ കരളിന്റെ കാതലേ!
 എത്രയോ വർഷങ്ങളായി ഈ ഗാനം നമ്മുടെ  മനസിൽ തളിരിട്ട് നിൽക്കുന്നു. ഉദയായുടെ സീത എന്ന ചിത്രത്തിൽ പി. സുശീല പാടിയ  ഈ താരാട്ട് പാട്ട് അന്നത്തെ അമ്മമാർ കുഞ്ഞുങ്ങളെ ഉറക്കാൻ എപ്പോഴും പാടിക്കൊണ്ടിരുന്നതിനാൽ ആ പാട്ട് തലമുറകളിലൂടെ  പകർന്ന് കിട്ടിക്കൊണ്ടിരുന്നു.  അതേ പോലെ സ്നേഹസീമ എന്ന ചിത്രത്തിൽ " കണ്ണും പൂട്ടി ഉറങ്ങുക നീയെൻ കണ്ണേ  പുന്നാര പൊന്നു മകളേ!" എന്ന ഗാനവും.
.
താരാട്ടു പാട്ടുകൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായതിനാൽ  മലയാളി അമ്മമാർ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുമ്പോൾ  സിനിമയിലെ ഈവക ഗാനങ്ങൾ ആലപിച്ച് നിർവൃതി കൊള്ളുന്നത് പതിവ് കാഴ്ചയായിരുന്നു.  വീട്ടിലെ മറ്റംഗങ്ങളും അത് കേൾക്കാനും സ്വയം മൂളാനും തല്പരരായിരുന്നു.
സുബൈദാ എന്ന ചിത്രത്തിലൂടെ  പുറത്ത് വന്ന  "ഹസ്ബീ റബ്ബീ  ജല്ലള്ളാ,  മാഫീ ഖൽബീ ഖൈറുള്ളാ നൂറു മുഹമ്മദ് സല്ലള്ളാ ഹഖ് ലാ ഇലാഹാ ഇല്ലള്ളാ..." എന്ന താരാട്ട്  മുസ്ലിമേതര  അമ്മമാരും മൂളുന്നത് കേൾക്കാനിടയായിട്ടുണ്ട്.  താരാട്ടു പാടുകൾക്ക് അന്ന് ജാതി ഇല്ലായിരുന്നു. പിൽക്കാലത്ത് വന്ന തുലാഭാരത്തിലെ  "ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമരക്കുമ്പിളിൽ കണ്ണ് നീര്"  എന്ന താരാട്ട് പാട്ട് പാടുമ്പോൾ കണ്ണ് നിറയുന്ന അമ്മമാർ ധാരളമുണ്ടായിരുന്നല്ലോ. അതേ പോലെ തമിഴ് ചിത്രമായ പാശമലരിലെ " മണന്ത് മലരാകെ പാതി മലർ ചൂടി ഉറങ്ങെൻ മണി തിങ്കളേ"  എന്ന ഗാനവും കണ്ണ് നിറക്കുന്നതാണ്
പിന്നീട് എന്ത് കൊണ്ടോ താരാട്ട് പാട്ടുകൾ സിനിമയിൽ നിന്നും അപ്രത്യക്ഷമാകാൻ തുടങ്ങി  . ശാന്തം സിനിമയിലെ " ആറ്റു നോറ്റുണ്ടായ ഉണ്ണീ " എന്ന  ഗാനവും സ്വാന്തനത്തിലെ  "ഉണ്ണീ വാവാവോ" എന്ന ഗാനവും  ഈ അപ്രത്യക്ഷപ്പെടലിന് അപവാദമായി പിന്നീടുണ്ടായ നല്ല താരാട്ട് പാട്ടുകളാണെങ്കിലും  താരാട്ടു പാട്ടുകളുടെ ആ പഴയ പ്രവാഹം നിലച്ച് പോയിരിക്കുന്നു .ന്യൂ ജനറേഷൻ  അമ്മമാർക്ക് താരാട്ട് പാട്ട് ഇഷ്ടമില്ലായിരിക്കാം  . അഥവാ അതിന് സമയം ലഭിക്കാത്തത് കൊണ്ടായിരിക്കാം  എന്തായാലും സിനിമാക്കാരും കാലത്തിനൊത്ത് കോലം കെട്ടി താരാട്ട് പാട്ടുകളെ   അവഗണിക്കുന്നു.
എങ്കിലും താരാട്ട് പാട്ടുകളാൽ  സമൃദ്ധമായ ആ കുട്ടിക്കാലത്തെ മധുരസ്മരണകൾ മറക്കാനാവില്ലല്ലോ. 

Saturday, May 6, 2017

ദേവലാനി ഒരു ആസ്വാദനം

 " ദേവലാനി" 680 പേജുള്ള  ഈ   നോവൽ വായന  ഇന്ന് പൂർത്തിയാക്കി.
ഇതിഹാസ സമാനമായ ഈ നോവലിന്റെ രചയിതാവ് ശ്രീ. പി.എം. മോഹനൻ.
ഹാരപ്പാ മോഹൻ ജദാരോ  സംസ്കൃതിയും  സയൻസും  മിശ്രമായി ഉൾക്കൊള്ളിച്ച ഈ പുസ്തകം   കർണകിയുടെ നമുക്കപരിചിതമായ കഥാഭാഗത്തിലവസാനിപ്പിക്കുന്നു.  ഇതിനിടയിൽ നാലായിരം വർഷങ്ങൾക്കപ്പുറത്തെ  ഉർ,  വറൂസുക് (മോഹൻ ജോദാരോ) ഉദവൃജ(ഹാരപ്പാ‌) ലങ്ക, സരസ്വതീ തീരത്തുള്ള ഭാരതരാജ്യം യമുനാ തടത്തിലെ ദേവലോകം  സരയൂ തീരത്തെ സാകേതം  എന്നിവിടങ്ങളിലൂടെ വായനക്കാരൻ കടന്ന് പോകുന്നു. ആ കാലത്തെ നാവിക വ്യാപാര മേഖല അതിന്റെ പ്രവർത്തന മണ്ഡലം എന്നിവയിലെല്ലാം നാം അതിശയം കൂറി നിൽക്കേണ്ടി വരുകയും ചെയ്യുന്നു. ശ്രീരാമൻ  സന്യാസി ശ്രേഷ്ഠന്മാരാൽ  നയിക്കപ്പെടുന്ന യോദ്ധാവാണ് കഥയിൽ. വിശ്വാമിത്രനും വസിഷ്ടരും രാജഭരണത്തിന്റെ ചാലക ശക്തികളാകുമ്പോൾ രാമൻ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന രാജകുമാരൻ മാത്രം. രാവണനെ രാവണ പണ്ഡിതർ എന്നാണ് കഥയിൽ അഭിസംബോധന ചെയ്യുന്നത്. സാത്വികനായ, ഗായകനായ   ആ പണ്ഡിതരുടെ സ്വന്തം പുത്രിയാണ് സീത. രാജ്യ നാശം പുത്രിയാൽ സംഭവിക്കാം എന്ന പ്രവചനത്തെ തുടർന്ന് ജനകമഹാരാജാവിന്റെ പക്കലെത്തിക്കുകയാണ് പുത്രിയെ. കൊട്ടാരത്തിലെ കുത്തിതിരുപ്പ് കാരണം വനത്തിൽ കഴിയേണ്ടി വന്ന  സ്വന്തം പുത്രിയെ തന്റെ ഗൃഹത്തിലേക്ക്  കൂട്ടിക്കൊണ്ട് വരുകയാണ് പിതാവായ രാവണ പണ്ഡിതർ. രാമനുമായുള്ള യുദ്ധത്തിൽ രാവണൻ കൊല്ലപ്പെടുന്നില്ല, ദേവലോകം രാവണനെ രക്ഷപെടുത്ത്കയാണ് കഥയിൽ. ഇന്ദ്രൻ ബാഹ്യാകാശ ജീവിയാണ്`, സ്പെയ്സ് വാഹനത്തിലെത്തുന്ന ആൾ.
കുബേരനാണ് (രാവണന്റെ സഹോദരൻ) പ്രധാന കഥാപാത്രം. ഇരുമ്പിന്റെ കണ്ട് പിടുത്തവും കഥയിലുണ്ട്.
സവർണർ അവർണരെ എങ്ങിനെ തന്ത്രപൂർവം പരാജയപ്പെടുത്തുന്നു എന്നുള്ളിടത്താണ്` കഥയുടെ മർമ്മം. കറുത്തവരെ വെളുത്തവർ പരാജയപ്പെടുത്തി വൈദിക ഭരണം എങ്ങിനെ  നിലവിൽ വരുന്നു എന്ന് സമർത്ഥമായി വിവരിച്ചിരിക്കുന്നു നോവലിൽ. വസിഷ്ഠരും വിശ്വാമിത്രരുമാണ് അതിന്റെ സൂത്രധാരകർ.  അവർക്ക് പൗരോഹിത്യം സ്ഥാപിക്കപ്പെട്ട് കാണണം ..
ദേവലാനി എല്ലാവരാലും ആദരിക്കപ്പെടുന്ന  വിദഗ്ദയായ നർത്തകി, ദേവലോകത്ത് രംഭ എന്ന പേര് സ്വീകരിച്ചവൾ.
 വായിച്ച് തീരുമ്പോൾ 580 രൂപാ പുസ്തകത്തിന്റെ വില അധികമായി അനുഭവപ്പെടില്ലെന്ന് ഉറപ്പ്. പ്രസാധകർ: സാഹിത്യപ്രവ്ർത്തക സഹകരണ സംഘം. നാഷണൽ ബുക്ക് സ്റ്റാൾ.

Wednesday, May 3, 2017

എച്ചിൽ പെട്ടിയും നമ്മളും

പപ്പടം വരെ  ഫ്രിഡ്ജിനകത്ത്  വെച്ചതിന് ശേഷം പുറത്തെട്ത്ത്  നമുക്ക് തരാൻ നമ്മുടെ ശ്രീമതിമാർ ഒരുമ്പെട്ടേക്കാം. അത്രത്തോളം ഫ്രിഡ്ജിനെ അവർ ബഹുമാനിക്കുന്നു. കാരണം  റ്റിവിയിലെ  തി രുവോന്തിരം മോഡൽ കൊച്ചമ്മമാരെ അവർ മാതൃകയാക്കുമ്പോൾ  ആ കൊച്ചമ്മമാർ ചെയ്യുന്ന  എല്ലാ പ്രവർത്തികളെയും അനുകരിക്കാൻ  അവർ വെമ്പൽ കൊള്ളുകയാണ്. റ്റി.വി.സീരിയലിലും  പരസ്യങ്ങളിലും കാണുന്ന,  അടുക്കളയിൽ പോലും പട്ട്സാരിയുടുത്ത് ആവശ്യത്തിനും അതിലധികവും ആഭരണങ്ങളുമണിഞ്ഞ്  എപ്പോഴും സോപ്പിന്റെയും സുഗന്ധ വസ്തുക്കളുടെയും  മുടി വളർത്തുന്ന എണ്ണയുടെയും മഹിമ വിളിച്ച് കൂവി, പല്ല് തേക്കുന്ന പേസ്റ്റ് മുതൽ കക്കൂസ് കഴുകുന്ന വാഷിംഗ്  ലോഷൻ വരെയുള്ള  വസ്തുക്കളെ പറ്റി വാചാലരാകുന്ന ഹൈ സൊസൈറ്റി വനിതാ രത്നങ്ങളെയാണല്ലോ വിഡ്ഡിപ്പെട്ടി തുറക്കുമ്പോൾ  സാധാരണക്കാരായ അവർ കണ്ട് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും പരസ്യങ്ങളിലോ സീരിയലുകളിലോ സാധാരണക്കാർ മാതൃകയായി പ്രദർശിക്കപ്പെടുന്നില്ലാ  എന്നും  അനുകരണഭ്രാന്ത് പിടിച്ച സാധാരണക്കാരെ വലയിൽ പെടുത്താനാണ് ഈ ഹൈ സൊസൈറ്റി ലേഡീസിനെ രംഗത്തിറക്കുന്നതെന്നും  ആരും മനസിലാക്കുന്നില്ലല്ലോ.
റ്റിവിയിൽ കാണിക്കുന്ന ഗൃഹാ ന്തരീക്ഷത്തിൽ  ഫ്രിഡ്ജ് ഒരു അവശ്യ ഘടകമായതിനാൽ  നമ്മുടെ ശ്രീമതികളും  അത് അനുകരിക്കുകയും രണ്ട് മൂന്ന് ദിവസം പുറത്തിരുന്നാലും  ചീത്തയാകാത്ത പച്ചമുളക് പോലും അതിലടച്ച് വെച്ച് മുളകിന്റെ സ്വാഭാവികമായ രുചി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അത് പോലെ  മറ്റ് പച്ചക്കറികളുടെയും.  മൂന്ന് ദിവസത്തെക്കുള്ള ചോറ് ഒരുമിച്ച് വെച്ച് ഫ്രിഡ്ജിനുള്ളിൽ  കയറ്റി വെച്ച്  ഓരോ ദിവസം പുറത്തെടുത്ത് വീണ്ടും വീണ്ടും ചൂടാക്കി  ഉപയോഗിക്കുക  എന്നിങ്ങനെ പല കലാപരിപാടികളും ഫ്രിഡ്ജ് വഴി നടത്താം. ഏത് ആഹാര സാധനവും ഫ്രിഡ്ജിൽ കയറ്റി ഇറക്കിയാലേ  നമ്മുടെ ശ്രീമതിമാർക്ക് സമാധാനമാകൂ.
ഈ  സാധനത്തിൽ നിന്നും പുറത്തേക്ക് തള്ളുന്ന വാതകം അന്തരീക്ഷത്തെ എത്രമാത്രം മലിനമാക്കുന്നെന്നും ഒരിക്കൽ  ചൂടാക്കിയ ആഹാര സാധനം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെ  എത്രമാത്രം ബാധിക്കുന്നുവെന്നും നാം മനസിലാക്കിയിരുന്നെങ്കിൽ.

ഈ എച്ചിൽപ്പെട്ടി  അവശ്യ വസ്തുവല്ലാ എന്നും ആഡംബര വസ്തു മാത്രമാണെന്നും  തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ  അതിന്റെ ദുരുപയോഗം വളരെയധികം     കുറക്കാൻ കഴിയുമെന്ന് ഉറപ്പ്.