Saturday, April 17, 2010

മാനം നിറഞ്ഞ മഴക്കാറേ....





മാനം നിറഞ്ഞ മഴക്കാറേ!
കോരിക്കെട്ടി പെയ്യരുതേ
മനസ്സ്‌ നിറഞ്ഞ നൊമ്പരമേ!
വിങ്ങിപ്പൊട്ടി കരയരുതേ...
ഇതു യേശുദാസ്സ്‌ പണ്ടു ഹൃദയം തുറന്നു പാടിയത്‌....ഇന്നു...
മാനം നിറഞ്ഞ മഴക്കാറേ!
തകർത്തു വാരി പെയ്യണമേ....എന്നു തിരുത്തി പാടുന്നു.
കഠിനമായ ചൂടു നിറഞ്ഞ ഈ വേനൽക്കാലത്തു കാത്തു കാത്തിരുന്ന മധുര മനോഹരിയായ വേനൽ മഴ .....അവൾ ഇന്നു ഇങ്ങ്‌ എത്തും ....അവൾ ഇന്നു തീർച്ചയായും വരും എന്ന പ്രതീക്ഷ നൽകിക്കൊണ്ടു ഇന്നു സായാഹ്നത്തിൽ പ്രകൃതിയിൽ കണ്ട ദൃശ്യങ്ങൾ.

Sunday, April 11, 2010

പെണ്‍ വാണിഭം

പാസഞ്ചർ ട്രെയിനില്‍ ജോലി സ്ഥലത്തേക്കു പോകുമ്പോള്‍ അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
ഭാര്യയുമായി വെറുതെ വഴക്കടിച്ചു.

രണ്ടു കുട്ടികളുടെ അമ്മയായി കഴിഞ്ഞാൽ ഭർത്താവിനല്ല രണ്ടു കുട്ടികളുടെ അച്ചനാണു മുൻ തൂക്കംകൊടുക്കേണ്ടതെന്ന ഭാര്യയുടെ അഭിപ്രായം അവളുടെ വാക്കിലും പ്രവർത്തിയിലും പ്രകടമായികണ്ടപ്പോൾ അതു ആദ്യം തമാശയിലും പിന്നീടു സൗന്ദര്യ പിണക്കത്തിലും അതും കഴിഞ്ഞു ഇന്നത്തേതുപോലുള്ള സംഘർഷത്തിലും എത്തി ചേർന്നു.
"പ്രസവം നിർത്തുന്ന ഓപറേഷനോടൊപ്പം നിന്റെ ശാരീരിക വികാരങ്ങളും നിർത്താനുള്ളഓപറേഷനും നടന്നോ" എന്നു താൻ ചോദിച്ചതു തനിക്കു സഹികെട്ടപ്പോഴാണു.
മാസത്തില്‍ രണ്ടു തവണ മാത്രമാണു ജോലിസ്ഥലത്തു നിന്നും വീട്ടിലെത്തുന്നതെന്നും അപ്പോഴെങ്കിലുംഅവൾ കുട്ടികളുടെ അമ്മയിൽ നിന്നും തന്റെ ഭാര്യയായി കൂടുമാറ്റം നടത്തണമെന്നുള്ള തന്റെ ആവശ്യംപുശ്ചം നിറഞ്ഞ ചിരിയാൽ തള്ളിക്കളയുകയും തന്നെ സ്പർശിക്കുക പോലും ചെയ്യാതെ കിടക്കയിൽതനിക്കു പുറം തിരിഞ്ഞു കിടക്കുകയും ചെയ്തപ്പോൾ "എന്റെ ആവശ്യത്തിനു ഞാൻ മറ്റാരെയെങ്കിലുംകണ്ടെത്തി കൊള്ളാം" എന്നു താൻ പറഞ്ഞതു മന:പൂർവ്വമായിരുന്നില്ലല്ലോ.
ഇത്രയും സംഘർഷത്തിനു കാരണമാകുമെന്നും കരുതിയില്ല.ജോലി സ്ഥലത്തേകു ബാഗുമെടുത്തു വീട്ടിൽ നിന്നുമിറങ്ങുമ്പോഴും അവളുടെ മുഖത്തെ കാറു പെയ്തൊഴിയാതിരുന്നതു കണ്ടപ്പോൾ മനസ്സിലുണ്ടായ ഈർഷ്യ "പോട്ടെ മക്കളേ" എന്നു കുട്ടികളോടു മാത്രം യാത്ര പറയുന്നതിലൂടെ പ്രകടമാക്കി.
എങ്കിലും അവളോടു യാത്ര പറയാതിരുന്നതിനാലുണ്ടായ അസ്വസ്ഥതയാൽ അയാൾ ട്രെയിനിലിരുന്നു മൊബെയിൽ ഫോണിലൂടെ ഭാര്യയെ വിളിച്ചു.
ബെൽ അടിക്കുന്നു എങ്കിലും തന്റെ നമ്പർ തിരിച്ചറിഞ്ഞു അവൾ ഫോൺ അറ്റന്റു ചെയ്യാത്തതു ആണെന്നു മനസ്സിലായപ്പോൾ അയാളിൽ ഭാര്യയോടുള്ള ഈർഷ്യ വീണ്ടും തിരിച്ചു വന്നു.
ഫോൺ പോക്കറ്റിലേക്കു തിരികെ വെക്കാൻ ഭാവിച്ചപ്പോഴാണു തൊട്ടടുത്തു നിന്നും ഒരു പെൺകുട്ടി "സാർ പ്ലീസ്‌"എന്നു പറഞ്ഞതു അയാൾ കേട്ടതു.
പതിനേഴു വയസ്സോളം പ്രായമുള്ള പെൺകുട്ടിയും ഒരു ചെറുപ്പക്കാരനും തന്റെ എതിർ വശം സീറ്റിൽ കെട്ടിപ്പിടിച്ചിരുന്നതും അവർ അടക്കം പറയുന്നതും അൽപം മുമ്പു അവ്യക്തമായി അയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നു .ആ പെൺകുട്ടിയാണു ഇപ്പോൾ അയാളുടെ മുമ്പിൽ നിൽക്കുന്നതു.
അവളുടെ കയ്യിലിരുന്ന മൊബെയിൽ ഫോണിൽ ചൂണ്ടി കാണിച്ചു "സാർ, എന്റെ മൊബെയിലിന്റെ ബാറ്ററി ചാർജു തീർന്നു അത്യാവശ്യമായി ഒരു കാൾ വിളിക്കാൻ സഹായിക്കാമോ?" എന്നു ചോദിച്ചപ്പോൾ നിരസിക്കാൻ മനസ്സ്‌ അനുവദിക്കാത്തതിനാൽ അയാൾ തന്റെ മൊബെയിൽ അവളുടെ നേരെ നീട്ടി.
ട്രെയിനിന്റെ വാതിലിനു സമീപം പോയി നിന്നു ഓടുന്ന ട്രെയിനിന്റെ കുലുക്കത്തോടൊപ്പം അവളും തലകുലുക്കി ആരോടോ ഫോണിൽ സംസാരിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
മൊബെയിൽ തിരികെ ഏൽപ്പിക്കുമ്പോൾ "താങ്ക്സ്‌" എന്നു അയാളോടു പാൽപുഞ്ചിരിയിലൂടെ അവൾ പറഞ്ഞപ്പോൾ ഭാര്യ തന്റെ നേരെ ഇപ്രകാരം ഒന്നു പുഞ്ചിരിച്ചിട്ടു കാലമെത്ര ആയെന്നു അയാൾ മനസ്സിൽ പരിഭവപ്പെടുകയും ഇനി ഭാര്യ വിളിക്കാതെ അവൾക്കു താൻ ഫോൺ ചെയ്യുകയില്ല എന്നു തീർച്ചപ്പെടുത്തുകയും ചെയ്തു.
ഭാര്യ അയാളെ വിളിക്കുകയോ അയാൾ ഭാര്യയെ വിളിക്കുകയോ ചെയ്യാതെ കടന്നു പോയ രണ്ടു ദിവസത്തെ മൗനത്തിനു ശേഷം ഒരു സായാഹ്നത്തിൽ താമസ സ്ഥലത്തു കൂട്ടുകാരോടു ഭർത്താക്കന്മാരുടെ യൗവനം നില നിൽക്കുമ്പോൾ ഭാര്യമാർക്കു മരവിപ്പു ബാധിച്ചാൽ എന്തു ചെയ്യുമെന്നുള്ള വിഷയം ചർച്ചാ വിഷയമാക്കുകയും ഒരു "ചിന്നവീടിന്റെ" പ്രസക്തി തമാശ രൂപത്തിൽ ഊന്നി പറയുകയും ചെയ്തപ്പോൾ കൂട്ടുകാർ ആർത്തു ചിരിക്കുകയും ഭാരതത്തിലെ പുരാതന ദേവ ദാസ്സീ സമ്പ്രദായം തിരികെ കൊണ്ടു വരണമെന്നു അഭിപ്രായപെടുകയും ചെയ്തു.
"എവിടെയെങ്കിലും ലക്ഷ്യം വെച്ചിട്ടുണ്ടൊ" എന്നു ഒരു കൂട്ടുകാരൻ കളിയാക്കി ചോദിച്ചതിനു മറുപടി പറയാൻ ഒരുങ്ങുമ്പോഴാണു ഗേറ്റിനു മുൻ വശം പോലീസ്സ്‌ ജീപ്പ്‌ വന്നു നില്‍ക്കുന്നത്
കണ്ടതു.
ജീപ്പിൽ നിന്നിറങ്ങിയ മീശ ഇല്ലാത്ത പോലീസ്സ്‌ ആഫീസ്സർ തന്റെ പേരു പറഞ്ഞു ആൾ ആരാണെന്നു അന്വേഷിച്ചപ്പോൾ എന്താണു കാര്യമെന്നു മനസ്സിലാകാത്തതിനാലുള്ള അമ്പരപ്പിനാൽ ഞാനാണു എന്നു പറയാൻ പോലും കഴിയാതെ പാവയെ പോലെ അയാൾ ഇറങ്ങി ചെന്നു.
"എവിടെടാ ആ പെൺകുട്ടി"എന്ന അലർച്ചയും കണ്ണിൽകൂടി പൊന്നീച്ച പറക്കുന്ന അടിയും അയാളെ ബോധ രഹിതനാക്കി.
ഓടുന്ന് ജീപ്പിനുള്ളിൽ പോലീസ്സു കാരുടെ ബൂട്ടിനു കീഴിൽ അമർന്നിരുന്നപ്പോൾ ഇനി വരുന്ന നിമിഷങ്ങളിൽ താൻ നേരിടാൻ പോകുന്ന പീഢനങ്ങൾ എന്തെല്ലാമാണെന്നു അയാൾ അറിഞ്ഞില്ലല്ലോ.
ലോക്കപ്പു മുറിയിൽ അടി വസ്ത്രം മാത്രം ധരിച്ചു കുനിച്ചു നിർത്തപ്പെട്ടു മുതുകിൽ ഇടി വാങ്ങുമ്പോഴും അവർ അന്വേഷിക്കുന്ന പെൺകുട്ടി ഏതെന്നു അയാൾക്കു മനസ്സിലായില്ല.ജനനേന്ദ്രിയത്തിൽ മുളകു അരച്ചതു പുരട്ടിയപ്പോഴും കാലിന്റെ പാദത്തിൽ ചൂരലിനാലുള്ള അടി വാങ്ങുമ്പോഴും പെൺകുട്ടിയെ എവിടെ ഒളിപ്പിച്ചു എന്ന ചോദ്യത്തിനു "എനിക്കു അറിയില്ലേ" എന്നു വിളിച്ചു കൂവാനേ അയൾക്കു കഴിഞ്ഞുള്ളൂ.തന്റെ കീഴിൽ പ്രവർത്തിക്കുന്ന പെൺ വാണിഭ സംഘത്തിന്റെ ആസ്ഥാന കേന്ദ്രം എവിടെയാണെന്നു പറഞ്ഞു കൊടുക്കനാവാത്ത അയാളെ അവർ ഗരുഡൻ തൂക്കം തൂക്കി.അയാളുടെ മൊബെയിൽ നമ്പർ പറഞ്ഞിട്ടു അതു അയാളുടേതാണൊ എന്ന ചോദ്യത്തിനു "അതേ" എന്നു അയാൾ സത്യസന്ധമായി മറുപടി പറയുമ്പോൾ "എങ്കിൽ പെൺകുട്ടി എവിടെടാ" എന്നു ചോദിച്ചുള്ള മർദ്ദനം പുനരാരംഭിക്കും.
യാതൊരു രേഖയിലും പെടാതെ ലോക്കപ്പിൽ രണ്ടു ദിവസം കഴിയുന്നതിനിടയിൽ നിയമപാലകരിൽ നിന്നും പലപ്പോഴായി കിട്ടിയ വാക്കുകള്‍ യോജിപ്പിച്ചപ്പോൾ അവർ തന്റെ ഭാര്യയെ ചോദ്യം ചെയ്തതും "തന്റെ ആവശ്യത്തിനു മറ്റു ആരെയെങ്കിലും കണ്ടെത്തിക്കോളാം" എന്നു താൻ അവളോടു അരിശത്തിൽ പറഞ്ഞിട്ടാണു വീട്ടിൽ നിന്നും പോയതെന്നും ആ വാക്കുകൾ പ്രാവർത്തികമാക്കുമെന്നു അവൾ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും അവൾ പറഞ്ഞതായും അയാൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു.
കൂട്ടുകാരോടു "ചിന്നവീടിന്റെ" പ്രസക്തിയെപ്പറ്റി താൻ പറഞ്ഞതു അവർ പോലീസ്സിൽ മൊഴി കൊടുത്തു എന്നറിഞ്ഞപ്പോൾ തന്റെ അവയവം തന്നെ തിരിഞ്ഞു കടിക്കുന്നതുപോലെ അയാൾക്കു അനുഭവപ്പെട്ടു.തന്റെ നാവിന്റെ ദുരുപയോഗം അയാൾ തിരിച്ചറിയുകയും ചെയ്തു.
ഭാര്യാ പിതാവു ഭാര്യയും താനുമായുള്ള വിവാഹ മോചനത്തിനായി വക്കീലാഫീസ്സിൽ പോയിട്ടുണ്ടു എന്നു പറഞ്ഞതു എപ്പോഴും നെറ്റിയിൽ ചന്ദന കുറി ഇടുന്ന ഒരു പോലീസ്സുകാരനായിരുന്നു.കൂട്ടത്തിൽ" എന്തിനാണ് മോനേ ഇതിനോക്കെ പോയതെന്നു അയാൾ സഹതാപസ്വരത്തിൽ ചോദിക്കുകയും ചെയ്തു.
ബോധക്കേടിന്റെയും ബോധത്തിന്റെയും ഇരുളും വെളിച്ചവും നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ പോലീസ്സ്‌ സ്റ്റേഷനിൽ ബഹളം വർദ്ധിക്കുന്നതും ഒരു പെൺകുട്ടിയുടെ തേങ്ങലുകൾക്കിടയിലുള്ള സം സാരവും അയാൾ ശ്രദ്ധിച്ചു.
ലോക്കപ്പ്‌ തുറന്നു അടിവസ്ത്രം മാത്രം ധരിച്ച തന്നെ മീശ ഇല്ലാത്ത പോലീസ്സ്‌ ആഫീസ്സർ ഇരിക്കുന്ന മുറിയിൽ എത്തിച്ചപ്പോൾ അവിടെ അയാളെ അന്തം വിട്ടു നോക്കി നിന്ന പെൺകുട്ടി ദിവസങ്ങൾക്കു മുമ്പു ട്രെയിനിൽ വെച്ചു തന്റെ മൊബയിൽ വാങ്ങി ഉപയോഗിച്ച പാൽ പുഞ്ചിരിക്കാരിയാണെന്നു ഒരു ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു.ആ പെൺകുട്ടി തന്നെ ചൂണ്ടി തലയാട്ടി നിഷേധ സ്വരത്തിൽ സം സാരിക്കുന്നതു എന്താണെന്നു മനസ്സിലാകുന്നതിനു മുമ്പു അയാളെ വീണ്ടും ലോക്കപ്പിനുള്ളിലേക്കു മാറ്റി.
കാമുകനുമായി ഒളിച്ചോടിയ ആ പെൺകുട്ടി അയാളുടെ മൊബയിൽ ഉപയോഗിച്ചു ആരെയോ വിളിച്ചു സം സാരിച്ചതും അവൾ വിളിച്ച ആളിന്റെ മൊബയിലിൽ പതിഞ്ഞ അയാളുടെ മൊബയിൽ നമ്പറാണു പോലീസ്സിനെ ആദ്യം അയാളുടെ വീട്ടു മേൽ വിലാസത്തിലും തുടർന്നു ജോലി സ്ഥലത്തും എത്തിച്ചതെന്നും തിരിച്ചറിയാനുള്ള ബോധം അപ്പോഴും അയാളിൽ അവശേഷിച്ചിരുന്നു.
കുറേ സമയം കഴിഞ്ഞു മീശ ഇല്ലാത്ത പോലീസ്സു ആഫീസറുടെ മുമ്പിൽ വസ്ത്രം ധരിച്ചു കസേരയിൽ ഇരിക്കുമ്പോൾ തന്റെ കൈ പിടിച്ചു "സോറീ മിസ്റ്റർ" എന്നു അദ്ദേഹം പറഞ്ഞതെന്തെന്നു മനസ്സിലാകാത്തവിധം അയാൾ ക്ഷീണിതനായിരുന്നല്ലോ.കഴിഞ്ഞ ദിവസം തന്റെ ജനനേന്ദ്രിയത്തിൽ മുളകു പുരട്ടി പച്ച തെറിയാൽ തന്നെ അഭിഷേകംചെയ്തതും അദ്ദേഹമായിരുന്നല്ലോ എന്നു അതിശയിക്കാനും കഴിയാത്ത വിധം അയാൾ നിസ്സംഗനുമായിരുന്നു.
എല്ലാം ഒരു പേക്കിനാവാണെന്നു വിശ്വസിക്കാൻ അയാൾ ശ്രമം തുടങ്ങിയെങ്കിലും തന്നെ പെൺ വാണിഭ സംഘത്തിന്റെ നേതാവായി ചിത്രീകരിച്ചു തന്റെ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ച പത്ര-ചാനൽ-മാധ്യമങ്ങൾ പേക്കിനാവിനെക്കാളും ഭീകര സത്വങ്ങളാണെന്നു നിരത്തിലേക്കിറങ്ങിയപ്പോൾ അയാൾക്കു ബോദ്ധ്യമായി.
വീടിന്റെ അടഞ്ഞ വാതിലും അയല്‍വാസികളുടെ ദുർമുഖവും തന്റെ ഭാവിയെന്തെന്നു മനസ്സിലാക്കി കൊടുത്തതിനാലായിരിക്കാം നിലത്തിരുന്നു അയാൾ ഏങ്ങി ഏങ്ങി കരഞ്ഞതു.

Thursday, April 8, 2010

കറിയാ വക്കീലും പാന്റും

കറിയാ വക്കീലിന്റെ വേഷം പണ്ടും ഇങ്ങിനെ തന്നെ ആയിരുന്നു.
കണങ്കാലു വരെ എത്തുന്ന പാന്റ്‌;അഴുക്കു പിടിച്ച വെള്ള ഷർട്ട്‌.പാന്റിനു ഉള്ളിലേക്കു ഷർട്ട്‌ പൂർണ്ണമായി തിരുകി കയറ്റാത്ത അവസ്ഥ. ചിലപ്പോൾ ഷർട്ടിന്റെ മുൻ ഭാഗം പാന്റിനു ഉള്ളിലും പുറകു ഭാഗം പുറത്തുമായിരിക്കും.
ഇതൊന്നും വക്കീലിനു പ്രശ്നമല്ല. ആരെങ്കിലും ചൂണ്ടി കാണിച്ചാൽ ഒന്നു ചരിഞ്ഞു നോക്കും. എന്നിട്ടു മറുപടി പതുക്കെ ഉരുവിടും.
"എന്റെ പാന്റ്‌, എന്റെ ഷർട്ട്‌, അതു ഉള്ളിലോ പുറത്തോ എന്റെ ഇഷ്ടം പോലെ കടത്തും. അതിനു നിനക്കെന്തു വേണം.?"
നമ്മൾ ഉത്തരം മുട്ടി തിരിഞ്ഞു നടക്കുമ്പോൾ വക്കീൽ ചുണ്ടിനു കീഴിൽ പിറു പിറുക്കുന്നതു പച്ച തെറിയാണെന്നു ഉറപ്പു.
പാന്റ്‌ ഇൻ ചെയ്താലും ബെൽറ്റ്‌ ഉപയോഗിക്കില്ല.പാന്റിനു മുൻ വശം സിബ്ബല്ല ഉള്ളതു, ബട്ടൻസ്സ്‌ ആണു.പാന്റിനു ഹൂക്ക്‌ കാണില്ല ;ബട്ടൻസ്‌ ഇല്ലാത്ത നിക്കർ കുട്ടികൾ വലിച്ചു കുത്തി ഉടുക്കുന്നതു പോലെ വക്കീൽ ഹൂക്കില്ലാത്ത പാന്റ്‌ വലിച്ചു കുത്തിയാണു ഉപയോഗിക്കുന്നതു.
കറിയാച്ചൻ കോളേജിൽ പഠിക്കുന്ന കാലത്തും ഇതായിരുന്നു ശൈലിയെന്നു സഹ പാഠികൾ പറഞ്ഞറിഞ്ഞു.പെൺകുട്ടികൾ ഇതിനെ പറ്റി കളിയാക്കിയാൽ അവരെ "പോടീ ....മോളേ എന്നു വിളിക്കും .പക്ഷേ മോളേ എന്നതിനു മുമ്പു ഒരു വാക്കു പ്രീ ഫിക്സ്‌ ചെയ്യുമെന്നതു മറ്റൊരു സത്യം. അതു പതുക്കെ മൂന്നാമതു ഒരാൾ കേൾക്കാതെയാണു പറയുന്നതു.അപ്പോഴേക്കും പെൺകുട്ടികൾ സ്ഥലം വിട്ടിരിക്കും.
ഇതെല്ലാമാണെങ്കിലും വക്കീലിനു കേസ്സുകൾ കുറവില്ല.ഒരു ദളിത്‌ കോളനിക്കു സമീപമായിരുന്നു വക്കീലിന്റെ വീടു.അവരുടെ അടിപിടിയും വസ്തു തർക്കവും വക്കീലായിരുന്നു കൈ കാര്യം ചെയ്തിരുന്നതു.അവർ മുഖേനെ വേറെയും കേസ്സുകളും വക്കീലിനു ലഭിച്ചിരുന്നു.
വേഷത്തിലേയും പെരുമാറ്റത്തിലേയും കുഴപ്പങ്ങൾ അല്ലാതെ വക്കീലിനു മറ്റു തകരാറുകൾ ഒനുമില്ലായിരുന്നു.പെരുമാറ്റത്തിലെ കുഴപ്പങ്ങൾ എന്നു പറഞ്ഞതു ഒന്നു പറഞ്ഞ്‌നു രണ്ടിനു വക്കീൽ അടി പറ്റിച്ചിരിക്കും.അതും എതിരാളിയുടെ കരണത്തു തന്നെ.
ഒരു ദിവസം വൈകുന്നേരം കോടതിയിൽ നിന്നും തിരികെ വരുമ്പോൾ വകീലിന്റെ വയലിൽ നിന്നും പുലയ സമുദായത്തിലെ ഒരു സ്ത്രീ പുല്ലു പറിച്ചു കുട്ടയിൽ വെയ്ക്കുന്നതു വക്കീൽ കണ്ടു. നാട്ടുമ്പുറങ്ങളിൽ ഇതു സാധാരണ നടക്കുന്ന സംഭവമാണു.പക്ഷേ വക്കീൽ നേരെ ചെന്നു ആ സ്ത്രീയുടെ കരണത്തു ഒന്നു പൊട്ടിച്ചു.
"എന്റെ വയൽ, എന്റെ നെല്ലു അതിനിടയിൽ പിടിച്ചതു എന്റെ പുല്ലു അതു നീ എന്തിനു പിഴുതു എടുത്തു?" ഇതായിരുന്നു വക്കീലിന്റെ ലാ പോയിന്റ്‌.
സ്ത്രീ അലറി വിളിച്ചു കരഞ്ഞു ബന്ധുക്കളെ കൂട്ടി.
നിമിഷ നേരത്തിനുള്ളിൽ സ്ത്രീയുടെ ബന്ധുക്കൾ വന്നു വക്കീലിനു മുതുകിൽ ഇടി കൊടുത്തു കമഴ്ത്തി ഇട്ടു. മുതുകിൽ നാലു തൊഴിയും പാസ്സാക്കിയിട്ടാണു അവർ പിരിഞ്ഞു പോയതു.

ബഹളം കേട്ടു നാട്ടുകാർ ഓടി കൂടിയപ്പോൾ സൈക്കിളിൽ നിന്നു വീണു എഴുന്നേൽക്കുമ്പോഴുള്ള ചിരിയുമായി വക്കീൽ എഴുന്നേറ്റിരുന്നു ഇങ്ങിനെ പറഞ്ഞു.
"പെണ്ണിന്റെ കരണത്താണു ഞാൻ പൊട്ടിച്ചതു,അവന്മാർ എത്ര പണിഞ്ഞിട്ടും എന്റെ നെഞ്ചിൽ ഇടിച്ചില്ല,മുഖത്തു അടിച്ചില്ല,ചന്തിയിലാണു ചവിട്ടിയതു, എന്നെ ചവിട്ടിയതു കൊണ്ടു അവളെ അടിച്ച കേസ്സുമില്ല ഹരിജന മർദ്ദനവുമില്ല;അവന്റെയെല്ലാം ബുദ്ധി അത്രയേ ഉള്ളൂ...പോയിനെടാ നാറികളേ......"
വക്കീൽ ജൂനിയറായി ഒരു സീനിയറിന്റെ കീഴിൽ പ്രാക്റ്റീസ്സ്‌ ചെയ്തിരുന്നപ്പോഴുള്ള ഒരു സംഭവവും ഈ സന്ദർഭത്തിൽ പറയേണ്ടിയിരിക്കുന്നു.
അന്നു ഫോൺ സർവ്വ സാധാരണമായിട്ടില്ല.കറിയാ വക്കീൽ ജൂനിയറായിരുന്നെങ്കിലും കാർന്നോന്മാർ സമ്പാദിച്ച സ്വത്തു ഉണ്ടായിരുന്നതിനാൽ കാറും ഫോണും സ്വന്തമാക്കിയിരുന്നു.
ഒരു ദിവസം വക്കീലിനു ഒരു ഫോൺ കാൾ.സ്ത്രീ സ്വരമാണു.
"ഹലോ ഇതു പോലീസ്സ്‌ സ്റ്റേഷനാണോ..."
"അല്ല ഇതു വക്കീൽ ആഫീസ്സു" വക്കീൽ ഫോൺ കട്ട്‌ ചെയ്തു.
വീണ്ടും ബെൽ അടിച്ചു.വക്കീൽ ഫോൺ എടുത്തു. പഴയ സ്ത്രീ സ്വരം.
"ഹലോ ഇതു ഉടുമ്പന്നൂർ പഞ്ചായത്ത്‌ സെക്രട്ടറിയാണു,അതു പോലീസ്സ്‌ സ്റ്റേഷനാണോ?"
"അല്ല, ഇതു അഡ്വൊക്കേറ്റ്‌ കറിയായുടെ വക്കീൽ ആഫീസാണു." വക്കീൽ ശാന്ത സ്വരത്തിൽ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.
വീണ്ടും ഫോൺ കാൾ, അതേ സ്ത്രീ സ്വരം.
"ഇതു പോലീസ്സ്‌ സ്റ്റേഷനാണോ?"
"അല്ല നിന്റെ അമ്മായി അമ്മയുടെ പ്രസവം നടന്ന സ്ഥലമാണു....ഫ! വെയ്യെടീ ....മോളേ... ഫോൺ താഴെ...കഴ്‌വേറീടെ മോളേ....ഇനി നീ ഈ നമ്പറിൽ വിളിച്ചാൽ നിന്റെ മൂക്കും മുലയും ഞാൻ ചെത്തും....."
അപ്പുറത്തു ഫോൺ കിടുക്കോ എന്നു വൈക്കുന്ന ശബ്ദം.ഉടനെ തന്നെ
ജീപ്പില്‍ പഞ്ചായത്തു സെക്രട്ടറി മൈലുകള്‍ താണ്ടി പാഞ്ഞെത്തി.വക്കീലിന്റെ പേരു പറഞ്ഞിരുന്നതിനാൽ സെക്രട്ടറിക്കു സ്ഥലത്തെത്തി ആളെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല.ആളെ കണ്ടു എങ്കിലും ആരുടെയോ ഉപദേശാനുസരണം വക്കീലിനോടു നേരിൽ സം സാരിക്കാൻ നിൽക്കാതെ കറിയായുടെ സീനിയർ വക്കീലുമായി ബന്ധപ്പെട്ടു.
സീനിയർ പ്രസിദ്ധനും എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ആളുമാണു.അദ്ദേഹം സരസനുമാണു. അദ്ദേഹം ആ മാന്യ വനിതയോടു പറഞ്ഞു.
"മാഡം ഞാനെന്തു ചെയ്യാനാണു?!വക്കീലാണെങ്കിലും കറിയാക്കു ലേശം വട്ടുണ്ടു.ഇന്നു ഗുളിക കഴിച്ചു കാണില്ല...അതായിരിക്കും ഇങ്ങിനെ സംഭവിച്ചതു..ക്ഷമിക്കുക..."
പഞ്ചായത്തു സെക്രട്ടറി വിരണ്ടു.
"വട്ടുണ്ടോ?...എനിക്കും തോന്നി അയാൾക്കു വട്ടാണെന്നു നേരിൽ കണ്ടു രണ്ടു പറയാമെന്നു കരുതി ഞാൻ വന്നതാ....ഇനി ഞാൻ കാണുന്നില്ല ഈ വട്ടന്മാരോടു എന്തു സം സാരിക്കാനാണു..."
"അതാണു നല്ലതു നേരിൽ കണ്ടാൽ അയാൾക്കു ഒന്നു കൂടി വട്ടു കൂടിയേക്കാം.."സീനിയർ അഭിപ്രായപ്പെട്ടു.
പഞ്ചായത്തു സെക്രട്ടറി കുറേ നേരം കേസു കാര്യങ്ങളുമായി കോടതി കാമ്പൗണ്ടിൽ കയറി ഇറങ്ങിയതിനു ശേഷം തൊഴിൽ കരം സംബന്ധമായ കേസിനായി മജിസ്ട്രെട്റ്റ് കോടതി ഹാളിൽ ചെന്നു.അതാ! അവിടെ അപ്പോൾ കറിയാ വക്കീൽ തന്മയത്വമായി കേസ്സ്‌ വാദിക്കുന്നു.നിയമ പുസ്തകങ്ങൾ മറിച്ചു മറിച്ചു വായിക്കുന്നു.മജിസ്ട്രെട്റ്റ് ശ്രദ്ധയോടെ കറിയായുടെ വാദം കേട്ടു കൊണ്ടിരിക്കുന്നു....
സെക്രട്ടറി ഉടനെ തന്നെ കോടതിയിൽ നിന്നും ഇറങ്ങി ഓടി സീനിയർ വക്കീലിനു അരികിലെത്തി.
"സാറല്ലേ പറഞ്ഞതു അയാൾക്കു വട്ടാണെന്നു, ദാ, ആ കോടതിയിൽ അയാളു ഒരു കുഴപ്പവുമില്ലാതെ കേസ്സ്‌ വാദിക്കുന്നു......"
"മാഡം ,അയാൾ ഇപ്പോൾ ഗുളിക കഴിച്ചു കാണണം ഗുളിക കഴിക്കാത്തപ്പഴാണു കുഴപ്പമെന്നേ ഞാൻ പറഞ്ഞിരുന്നുള്ളൂ"സീനിയറിന്റെ മറുപടിക്കു ഒട്ടും താമസം ഉണ്ടായിരുന്നില്ല.
കറിയാ വക്കീൽ പാന്റ്‌ ധരിക്കുന്ന വിധം മുകളിൽ പറഞ്ഞിരുന്നുവല്ലോ.മുണ്ടു അരയിൽ കുത്തി ഉടുക്കുന്നതു പോലെയാണു കറിയാ ഹൂക്കില്ലാത്ത പാന്റ്‌ അരയിൽ ഉറപ്പിക്കുന്നതു.
അന്നു കോടതിയിൽ വക്കീൽ ആംഗ്യവിക്ഷേപത്തോടെ ഗംഭീരമായി കേസ്സ്‌ വാദിക്കുകയായിരുന്നു.മജിസ്ട്രേറ്റ് ഒരു യുവതിയാണു.കോടതി ഹാൾ നിറയെ പലവിധ കേസ്സുകൾക്കു വന്ന കക്ഷികളും അഭിഭാഷകരും നിറഞ്ഞിട്ടുണ്ടു.കറിയാ വക്കീൽ മജിസ്റ്റ്രേട്ടു ഇരിക്കുന്ന ഡയസിനു നേരെ മുമ്പിൽ ബഞ്ച്‌ ക്ലാർക്കിന്റെ മേശക്കു സമീപം നിന്നാണു വാദിച്ചതു. ബെഞ്ചു ക്ലാർക്കും ഒരു സ്ത്രീയാണു.വക്കീൽ തകർപ്പൻ വാദത്തിനിടയിൽ രണ്ടു കയ്യും പെട്ടെന്നു പൊക്കി "നെവർ.....യുവർ ഓണർ, നെവർ....എന്റെ കക്ഷി ഒരിക്കലും അങ്ങിനെ..... എന്നു പറഞ്ഞു തീരുമ്പോഴേക്കും കൈ രണ്ടും ശക്തിയായി ഉയർത്തിയ ഊക്കിൽ പാന്റ്‌ കുത്തഴിഞ്ഞു താഴേക്കു ഊരി വീണു.
ബെഞ്ചു ക്ലാർക്കു സ്ത്രീ "അയ്യോ.." എന്നു കൂവി.മജിസ്ട്രെട്റ്റ് പുസ്തകം മുഖത്തിനു നേരെ നിവർത്തി പിടിച്ചു പുറകിലേക്കു ചാഞ്ഞിരുന്നു.അവരുടെ ശരീരം കുലുങ്ങുന്നതിൽ നിന്നും അവർ പുസ്തകം കൊണ്ടു മുഖം മറച്ചു ചിരിക്കുക ആയിരുന്നു എന്നു വ്യക്തം.കോടതിയിലാകെ കൂട്ട ചിരി.കൂട്ടത്തിൽ കറിയാ വക്കീലിന്റെ ഗുമസ്ഥൻ പയ്യനും പൊട്ടി പൊട്ടി ചിരിച്ചു.
കറിയാ പാന്റു സാവകാശത്തിൽ ഉയർത്തി അരയിൽ കുത്തി ഉടുത്തു.കോടതി ഹാൾ സമൂലം ഒന്നു വീക്ഷിച്ചു; സാവകാശം കോടതി വരാന്തയിലേകുനടന്നു. അവിടെ നിന്നു കൊണ്ടു ഗുമസ്തൻ പയ്യനെ കൈ കാട്ടി വിളിച്ചു.അവൻ ചിരി അമർത്തി ഓടി ചെന്നു.വക്കീ ലിന്റെ മുമ്പിൽ അവൻ ചെന്നു നിന്നതും അവന്റെ മുഖത്തു കറിയാ വക്കീലിന്റെ അടി വീണതും ഒപ്പം.
"എടാ ആരു ചിരിച്ചാലും നീ ചിരിക്കാൻ പാടില്ലായിരുന്നു. അടി ചിരിക്കു തന്നതാണൂ..."വക്കീൽ പറഞ്ഞു.
പിന്നീടു കറിയാ വക്കീലിനെ കാണൂമ്പോൽ മറ്റു അഭിഭാഷകർ പതുക്കെ പറയും"എന്റെ പാന്റ്‌....എന്റെ അരക്കെട്ടു....പാന്റു കീഴോട്ടു പോയതിനു നിങ്ങക്കെന്താ മജിസ്ട്രെട്ടെ ...!!!
"































Tuesday, April 6, 2010

ഇനിയും പുഴ ഒഴുകും


കാണുന്നത് ഒരു പുഴയുടെ മദ്ധ്യ ഭാഗമാണ്.വെള്ളം നിറഞ്ഞു ഒഴുകിയിരുന്ന പുഴ . പണ്ടു കനത്ത വേനലിലും അവിടവിടെ വെള്ളം കെട്ടി കിടക്കുന്ന ഇടങ്ങള്‍ ദൃശ്യമായിരുന്നു. ഇന്ന് അതും കാണുന്നില്ല.വൈകുന്നേരങ്ങളില്‍ ജനങ്ങള്‍ക്ക്‌ കാറ്റ് കൊള്ളാനായി രൂപാന്തരപെട്ട സ്ഥലം ഷോര്‍ണൂര്‍ റെയില്‍ വേ ഓവര്‍ ബ്രിഡ്ജിനു സമീപമാണ്.
കാലവര്‍ഷം മുടി അഴിച്ചു തുള്ളി അലറിപാഞ്ഞു വരുമെന്നും ഇനിയും പുഴയൊഴുകുമെന്നും നമുക്ക്പ്രതീക്ഷിക്കാം

Thursday, April 1, 2010

മീന മാസത്തില്‍ മാവേലി


ചിങ്ങ മാസം വരുന്നതെ ഉള്ളൂ ; അതിനു മുമ്പ് മീന മാസത്തില്‍ തന്നെ മാവേലി ഇങ്ങു എത്തി.
സ്കൂള്‍ വാര്‍ഷിക ആഘോഷത്തില്‍ മാവേലിയുടെ വേഷം കെട്ടിയ കുട്ടി.Align Center