Wednesday, April 1, 2009

-കഥ - കാക്ക ചതിക്കപ്പെടുന്നു ....

കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പിലിരുന്നു കുയില്‍ക്കുഞ്ഞ് വികൃത സ്വരത്തില്‍ കരയുന്നതും കാക്ക തന്റെ ചുണ്ടിലെ തീറ്റ അതിന്റെ
വായില്‍ വെച്ചു കൊടുക്കുന്നതും അവള്‍ നോക്കി നിന്നു . എത്രയോ നേരമായി താനിത് ശ്രദ്ധിക്കുന്നു .മനസ്സിലെ അസഹിഷ്ണത മുഖത്ത്
പ്രകടമായത് കൊണ്ടാവാം ഭര്‍ത്താവ് ചോദിച്ചു "എന്താ മാലിനീ നിനക്കൊരു വല്ലായ്മ ?". അവള്‍ മറുപടി പറയാതെ ദൂരെ കളിച്ചു കൊണ്ടിരുന്ന മകനെ ശ്രദ്ധിച്ചു. രണ്ടു വയസ്സുകാരന്‍ മകന്‍ മരക്കുതിരയില്‍ ആടുകയാണ്. പന്ത് കളിച്ചു കൊണ്ടിരുന്ന അച്ചനും മകനും
എപ്പോളാണ് കളി നിര്‍ത്തിയതെന്നോ മകന്‍ മരക്കുതിരയില്‍ കയറിയിരുന്നത് എപ്പോളെന്നോ അവള്‍ അറിഞ്ഞതേയില്ല. കരയുന്ന കുയില്‍
കുഞ്ഞിനെയും അതിന് തീറ്റി കൊടുക്കുന്ന കാക്കയുമായിരുന്നല്ലോ കുറെ നേരമായി അവള്‍ ശ്രദ്ധിച്ചിരുന്നത് . മുഖത്തെ അസഹിഷ്ണത മാറ്റാനും ഭര്‍ത്താവിനെ നോക്കി ചിരിക്കാനും അവള്‍ ശ്രമിച്ചു."പഠന കാലത്തു കവിയത്രി ആയിരുന്നത് കൊണ്ടു ഇപ്പോഴും പൂവിനും
പക്ഷികള്‍ക്കും പുറകെ നടന്നാല്‍ മോനെ ശ്രദ്ധിക്കാന്‍ പറ്റുമോ?". അയാളുടെ സ്വരത്തില്‍ പരിഭവം പുരണ്ടിരുന്നോ?.
മരക്കുതിരയുടെ സമീപം ചെന്നു ഭര്‍ത്താവ് മകനെ എടുത്തു തോളില്‍ വെക്കുന്നതും കണ്ണാടി കൂട്ടിലെ വെള്ളത്തില്‍ നീന്തിക്കളിക്കുന്ന
സ്വര്‍ണ മത്സ്യത്തെ ചൂണ്ടി കാണിക്കുന്നതും അവള്‍ കൌതുകത്തോടെ നോക്കിനിന്നു. ഒരു ഒഴിവു ദിവസം കിട്ടിയാല്‍ അച്ചന്‍ മകന്റെ
അരികില്‍ നിന്നും മാറില്ല.അച്ഛന് മകനെ ജീവനാണ്. കുയില്‍കുഞ്ഞു വീണ്ടും കരഞ്ഞപ്പോള്‍ അവള്‍ മാവിന്റെ കൊമ്പില്‍ നോക്കി.
ഇപ്പോള്‍ കാക്ക അരികില്‍ ഇല്ല. എന്തൊരു ശബ്ദമാണ് ഈ ജീവിയുടെത്. അവള്‍ അരിശത്തോടെ ചിന്തിച്ചു.കാക്കയുടെതുമല്ല കുയിലിന്റെതുമല്ല !. ആഹാരത്തിനു ആര്‍ത്തി കാണിക്കുന്ന സത്വം. കയ്യിലൊരു കല്ല്‌ വേണമെന്നും കുയില്‍ക്കുഞ്ഞിനെ എറിഞ്ഞു
കൊല്ലണമെന്നും അവള്‍ ആഗ്രഹിച്ചു. തനിക്കെന്തു പറ്റിയൊന്നും ഈ വിധത്തില്‍ തനിക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നത്‌ എങ്ങിനെയെന്നും
ഉടന്‍ തന്നെ അവള്‍ അതിശയിക്കുകയും ചെയ്തു. എന്താണ് തന്റെ അസഹിഷ്ണതയുടെ കാരണമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവളില്‍
ഉണ്ടായ ഞെട്ടല്‍ ഭര്‍ത്താവില്‍ നിന്നും മറക്കാന്‍ അവള്‍ ശ്രമിച്ചു. ഇപ്പോള്‍ കുയില്‍ക്കുഞ്ഞ് നിശ്ശബ്ദനാണ്. അത് ആണോ പെണ്ണോ
എന്ന് അറിഞ്ഞിരുന്നെന്കിലെന്നു അവള്‍ ആശിച്ചു. അതിന്റെ മാതാപിതാക്കള്‍ എവിടെ പോയി?. അടുത്ത പുരയിടത്തില്‍ പടര്‍ന്ന്
പന്തലിച്ചു നില്ക്കുന്ന ആല്‍മരത്തില്‍ ഇരുന്നു ഒരു പക്ഷെ അവര്‍ തങ്ങളുടെ കുഞ്ഞിനെ ഒളിഞ്ഞു നോക്കുന്നുണ്ടാവാം. അവരുടെ കുഞ്ഞിനെ
കാക്ക പൊന്‍ കുഞ്ഞായി വളര്‍ത്തുമെന്ന് അവര്‍ക്കറിയാം. മഞ്ഞ വെയില്‍ പ്രകാശം പരത്തിയ ഒരു സായാഹ്നത്തില്‍ കിളിച്ചുണ്ടന്‍
മാവിന്റെ ഉയര്‍ന്ന കൊമ്പില്‍ കൂട് കൂട്ടാന്‍ കാക്ക ഒരുക്കങ്ങള്‍ നടത്തുന്നത് അവള്‍ കണ്ടിരുന്നു.ചുണ്ടില്‍ ചില്ലകളും നാരുമായി കാക്ക
ദമ്പതികള്‍ മാറി മാറി പറന്നുവന്നു. കൂട് പൂര്‍ത്തി ആയതിനു ശേഷം ഒരുകാക്ക (അത് ഭാര്യയോ ഭര്‍ത്താവോ എന്നറിയില്ല)ചുണ്ടില്‍
പഞ്ഞി തുണ്ടുമായി പറന്നുവന്നു കൂടിനുള്ളില്‍ പഞ്ഞി താഴ്ത്തി വെക്കുന്നതും അവള്‍ കണ്ടിരുന്നു. വീട്ടു ജോലികള്‍ ചെയ്യാന്‍ ധാരാളം
വേലക്കാര്‍ ഉള്ളതിനാല്‍ ഈ വക കാര്യങ്ങള്‍ ശ്രദ്ധിചായിരുന്നല്ലോ അവള്‍ സമയം ചിലവഴിച്ചിരുന്നത്‌ . മകന്‍ എല്ലാ നേരവും ആയയുമായി
കഴിഞ്ഞു . പൂവിലും പൂനിലാവിലും തുന്പിയിലും തുന്പയിലും ആയിരുന്നു ബാല്യം മുതല്‍ തന്റെ താത്പര്യം എന്ന് അവള്‍ ഓര്‍ത്തു.
ലോകമാകെ സ്നേഹം നിറഞ്ഞു നില്‍ക്കുന്നുവെന്നും താനൊരു പ്രേമഗായിക ആണെന്നും അവള്‍ വിശ്വസിച്ചു .കോളേജില്‍
പ്രേമരോഗീ എന്ന ഓമനപ്പേര് വീണപ്പോള്‍ അവള്‍ക്ക് നാണം തോന്നിയില്ല . കവിയരങ്ങില്‍ പരിചയപ്പെട്ട കവിയുമായി ആരംഭിച്ച
സ്നേഹം ഹോട്ടല്‍ മുറിയില്‍ താന്‍ വിവസ്ത്ര ആക്കപ്പെട്ടതിനു ശേഷം അവസാനിച്ചപ്പോള്‍ അവള്‍ക്ക് വേദനയും തോന്നിയില്ല.
"നീ ഈ ലോകത്തില്‍ ഉണ്ടോ"? ഭര്‍ത്താവിന്റെ ശബ്ദം അവളെ ഭയപ്പെടുത്തി. താന്‍ അയാളെ ഭയക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു.
തന്റെ ശരീരത്തില്‍ ചാരി നിന്നു തന്നെ നോക്കി ചിരിക്കുന്ന മകന്റെ ചുരുണ്ട മുടിയില്‍ വിരല്‍ ഓടിക്കുമ്പോള്‍ അവള്‍ മാവിന്‍ കൊമ്പില്‍
ഒളിഞ്ഞു നോക്കി. കുയിലിന്കുഞ്ഞിനെ കാണാനില്ല. ആ ജീവി ഇനി ശബ്ദിക്കാതിരുന്നെന്കില് സ്വസ്ഥത കിട്ടിയേനെ.
" കഥയോ കഥകളിയോ സ്വപ്നം കണ്ടു നീ ഇവിടിരുന്നോ ഞങ്ങള്‍ കുറച്ചു നടന്നെച്ചു വരാം."എന്ന് പറഞ്ഞു അയാള്‍
മകന്റെ കയ്യും പിടിച്ചു നടന്നു പോകുന്നത് അവള്‍ നോക്കിനിന്നു. കല്യാണം കഴിഞ്ഞു എട്ടാം മാസം താന്‍
പ്രസവിച്ചപ്പോള്‍ മാസം തികയാതെ ജനിച്ച കുഞ്ഞിനെ ജീവനോടെ കിട്ടുമോ എന്നായിരുന്നു ഭര്‍ത്താവിന്റെ
ഭയം.കമ്പിളി തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍
ആ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ താനെന്തിനാണ് വേദനിച്ചത്‌!? കാക്കയുടെ ശബ്ദം അവളെ വീണ്ടും
ഉണര്‍ത്തി.കുയില്കുഞ്ഞിന്റെ കരച്ചിലും കേട്ടു. മാസങ്ങല്‍ക്കുമുന്പ് കാക്ക അതിന്റെ കൂട് കെട്ടുമ്പോള്‍
അടുത്ത പുരയിടത്തിലെ ആല്‍മരത്തില്‍ പുലര്‍ കാലത്തും സായാഹ്നത്തിലും കുയില്‍ നീട്ടി പാടുന്നത് അവള്‍
ശ്രദ്ധിച്ചിരുന്നു.മറ്റൊരു ദിവസം കാക്ക ഇല്ലാതിരുന്ന നേരം കാക്കയുടെ കൂട്ടില്‍ നിന്നു കുയില്‍ പറന്നു പോകുന്നതും അവള്‍ കണ്ടിരുന്നു. കാക്ക അറിയാതെ അതിന്റെ കൂട്ടില്‍ കുയില്‍ മുട്ട ഇട്ടു കാണുമെന്നു അവള്‍ക്ക്
മനസ്സിലായി. പാവം കാക്ക തന്റെ കുഞ്ഞാണെന്ന് കരുതി കുയില്‍ കുഞ്ഞിനു കൊക്കില്‍ തീറ്റി കൊണ്ടുവന്നു
കൊടുക്കുന്നു.അടങ്ങാത്ത ആര്‍ത്തിയോടെ ആ ജീവി അത് വിഴുങ്ങുന്നതും കാക്ക അത് നോക്കി ഇരിക്കുന്നതും
മാവിന്‍ ചില്ലകള്‍ക്ക് ഇടയിലൂടെ അവള്‍ കണ്ടു. പാവം കാക്ക. അവളുടെ മനസ്സു മന്ത്രിച്ചു.
"കാക്കേ അത് നിന്റെ കുഞ്ഞല്ല കുയിലിന്റെ കുഞ്ഞാണ് " എന്ന് കാക്കയോടു വിളിച്ചു പറയാന്‍ അവള്‍
ആഗ്രഹിച്ചു. വിഫലമാണ് തന്റെ ആഗ്രഹമെന്നും കാക്ക നിരന്തരം ചതിക്കപ്പെടുമെന്നും ചിന്തിച്ചപ്പോള്‍
അവളുടെ കണ്ണുകള്‍ ഈറനായി. "സ്വപ്നം കണ്ടു കണ്ടു നീ കരയാനും തുടങ്ങിയോ"?. എന്ന് ചോദിച്ചു
ഉത്കണ്ഠയോടെ തന്നെ നോക്കിനില്കുന്നത് തന്റെ ഭര്‍ത്താവ് അല്ലെന്നും ആ കാക്കയാനെന്നും അയാളുടെ
തോളില്‍ തല ചായ്ച്ചു ഉറങ്ങുന്ന തന്റെ മകന് കുയില്‍ കുഞ്ഞിന്റെ രൂപമാണെന്നും അവള്‍ക്ക് തോന്നിയപ്പോള്‍
അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ മാറില്‍ മുഖം അമര്‍ത്തി. "എന്ത് സംഭവിചെടോ തനിക്ക് " ?
എന്ന അയാളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവള്‍ക്ക് കഴിയാത്തതിനാല്‍ ആ മാറില്‍ മുഖം അമര്‍ത്തി നിന്നു
"എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ " എന്ന് മാത്രം അവള്‍ മന്ത്രിച്ചു.

( വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതിയ ഈ കഥ മാതൃഭൂമി വാരിക ഒഴികെ എല്ലാ പ്രസിദ്ധീകരണങ്ങളും തിരിച്ചു
അയച്ചു. മാതൃഭൂമിയിലേക്ക് അയക്കാന്‍ നേരം നീതി ന്യായ വകുപ്പ് ജീവനക്കാരുടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതിലെ സൂവനീറില്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ വാങ്ങി കൊണ്ടു പോയി
പ്രസിദ്ധീകരിച്ചോ ഇല്ലയോ എന്ന് ഓര്‍ക്കുന്നില്ല ) ശരീഫ് കൊട്ടാരക്കര.

11 comments:

  1. "എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ "

    ReplyDelete
  2. "എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ "

    ReplyDelete
  3. ആശെമ്സകള്‍ സുഹ്ര്ത്തെ

    nannayittundu

    ReplyDelete
  4. i have read the story dear friend.. it was really good and i appreciate for a nover concept

    ReplyDelete
  5. കരണത്ത്കിട്ടിയ ഒരടി...!
    http://rahul-mystories.blogspot.com/2010/07/blog-post.html please comment me

    ReplyDelete
  6. kollam, manushyan padichathu prakruthiyil ninnanallo...

    ReplyDelete
  7. kollam, manushyan padichathu prakruthiyil ninnanallo...

    ReplyDelete
  8. അഞാത, ശ്രീകുമാര്‍, അഭിപ്രായത്തിനു നന്ദി.

    ReplyDelete
  9. നന്നായി . ഫോണ്ട് അല്പം വലുതാക്കാമായിരുന്നു .

    ReplyDelete