Wednesday, November 8, 2017

കാലം സത്യം.

ലാത്തി,  തോക്ക്, കണ്ണീര്‍ വാതകം  തുടങ്ങി  സമരങ്ങളെ  നേരിടാന്‍ ഉപയോഗിക്കുന്ന  ഏത്  ആയുധങ്ങളെക്കാളും  ഫലപ്രദമാണ്  ആ സമരത്തെ  ഒറ്റപ്പെടുത്താനായി  തീവ്രവാദ, ഭീകരവാദ, വര്‍ഗീയവാദ പട്ടം ചാര്‍ത്തി കൊടുക്കല്‍.
സമാധാനം ആഗ്രഹിക്കുന്ന സമൂഹം മേല്‍പ്പറഞ്ഞ വാദങ്ങള്‍ ആരോപിക്കപ്പെടുന്നവരെ  ഒഴിഞ്ഞു വെക്കുന്ന പ്രവണതയാണല്ലോ ആദിമുതല്‍ കണ്ടുവരുന്നത്‌. ഭരണവര്‍ഗത്തിന്റെ ഈ ആയുധം പലപ്പോഴും ഫലപ്രദമായിരുന്നു.
 കോണ്ഗ്രസ്ജനമധ്യത്തില്‍ ദേശീയ സമരത്തിന്റെ ഭാഗമായി രംഗത്ത് വന്നപ്പോള്‍   സമൂഹം ആദിയില്‍   അവരെ അവഗണിക്കുകയും ഭരണവര്‍ഗത്തിന്റെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം അപ്പാടെ വിഴുങ്ങുകയും സര്‍ക്കാര്‍  സമരക്കാരെ ഹിംസിക്കുന്നതില്‍ ജനങ്ങള്‍ നിസംഗരായി  കഴിയുകയും ചെയ്തു. നിരോധിക്കപ്പെട്ട സമരങ്ങള്‍ നടത്തിയ കോണ്ഗ്രസ് കാലം കഴിഞ്ഞപ്പോള്‍ പിന്നീട്   അധികാരത്തില്‍ വന്നു.
സ്വാതന്ത്ര്യയ സമരത്തിന്റെ  ഭാഗമായി  പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.എയുടെ  ധീര പോരാളി  വക്കം അബ്ദുല്‍ ഖാദര്‍  തിരൂര്‍ കടപ്പുറത്ത് വന്നിറങ്ങിയപ്പോള്‍ ഭീകരവാദി പട്ടം ചാര്‍ത്തി  അധികാരികള്‍ക്ക് പിടിച്ചു കൊടുത്തത്  തദ്ദേശവാസികള്‍ തന്നെ ആയിരുന്നു. കാരണം അധികാരി വര്‍ഗം ജനത്തെ അതാണല്ലോ പഠിപ്പിച്ചിരുന്നത് . ഇന്ന് ആ ധീരനെ ജനം ആദരവോടെ സ്മരിക്കുന്നു.
 ജനകീയ സമരത്തിന്റെ  അടുത്ത ഊഴം കമ്മ്യൂണിസ്റ്റ്കള്‍ക്കായി. അടിച്ചമര്‍ത്തലിനെതിരെ അവര്‍ ശൂരനാട് ശക്തമായി  പ്രതികരിച്ചപ്പോള്‍  അതിനെതിരെ  അന്നത്തെ കോണ്ഗ്രസ് മുഖ്യമന്ത്രി ഉത്തരവിട്ടത് "ശൂരനാട് എന്നൊരു സ്ഥലം ഇനി വേണ്ടാ എന്നായിരുന്നു. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. നിയമ സഭയിലെ ചര്‍ച്ചകള്‍ക്കിടയില്‍  ഒരു മുതിര്‍ന്ന കോണ്ഗ്രസ്  അംഗം അഭിപ്രായപ്പെട്ടത് " കമ്മ്യൂണിസ്റ്റ്കളുടെ  ഷര്‍ട്ടിന്റെ  കോളറില്‍  ഇരിക്കുന്ന മൂട്ട  നിയമസഭയിലെ  കസേരയിലി രുന്നാലും നിങ്ങള്‍ക്ക് ഇതിനകം കാണാന്‍ സാധിക്കില്ലാ" എന്നായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ്കള്‍ ലോകത്തില്‍ ആദ്യമായി  തെരഞ്ഞെടുപ്പിലൂടെ  അധികാരത്തില്‍ വന്നു.
മേല്‍പ്പറഞ്ഞ  കക്ഷികളെ  അവരുടെ തുടക്കത്തില്‍ ഭീകരവാദവും തീവ്രവാദവും പറഞ്ഞാണൂ അധികാരത്തില്‍   ഇരുന്നവര്‍ നേരിട്ടത്. നിങ്ങള്‍ സമൂഹത്തിലെ  ന്യൂനാല്‍ ന്യൂനപക്ഷപമാണെന്ന്  ആക്ഷേപിക്കുകയും ചെയ്തിരുന്നു .
ജനകീയ സമരങ്ങള്‍ അത്  ഇരയാക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണെങ്കില്‍   ആ ഇരകളുടെ  കണ്ണുനീര്‍ പില്‍ക്കാലത്ത്  ബൂമോറോങ്ങായി  ആ അധികാരികള്‍ക്കെതിരെ  തിരിച്ചടിക്കും  എന്ന്  ചരിത്രം പറയുന്നു.
ഇതിനു  കാലം സത്യം.  അതേ! കാലം തന്നെ സത്യം.

No comments:

Post a Comment