Tuesday, February 14, 2017

കൃഷിയോ അത് നമുക്ക് വേണ്ടാ.

ഞങ്ങൾ ഒരു അനാവശ്യം  ചെയ്തു,,,,,,,അൽപ്പം ഭൂമിയുണ്ടായിരുന്നതിൽ  വാഴകൃഷി  ചെയ്തു.
അതെങ്ങിനെ  അനാവശ്യമാകുമെന്ന  ചോദ്യത്തിന് താഴെ വിവരിക്കുന്ന വസ്തുതകൾ വായിച്ച് നിങ്ങൾ തീരുമാനിക്കുക.
കീടനാശിനിയും മറ്റും കുത്തി കയറ്റിയ കമ്പോള ഉൽപ്പന്നങ്ങൾക്ക് പകരം സ്വയംകൃഷി ചെയ്ത്  ഉൽപ്പാദിക്കുന്ന വിളവുകൾ കഴിച്ച്  ശരീരത്തെ രോഗമുക്തമാക്കാമെന്ന  ദുരുദ്ദേശത്താലാണ്  പലയിടങ്ങളിൽ നിന്നു പൈസാ വാങ്ങി ചെലവഴിച്ച് മഴക്കാലത്ത് വാഴകൃഷി തുടങ്ങിയത്. മഴയിൽ കുളിച്ച് വാഴകൾ ആർത്ത് കിളിർത്തുവന്നപ്പോൾ  കണ്ണിനിമ്പം ലഭിച്ചു; മനസിൽ കിട്ടുന്ന വിളകളെക്കുറിച്ച് സ്വപ്നങ്ങളും ഉണ്ടായി. മഴക്കാലം കഴിഞ്ഞു, വേനൽ തുടങ്ങി, ജലസേചനത്തിന്  യാതൊരു സൗകര്യവുമില്ലാത്ത വാഴ നട്ട മൊട്ടക്കുന്നിൻ പുറത്ത് അത്യുഷ്ണം  താണ്ഡവമാടി. ഫലം വാഴകൾ കരിഞ്ഞ് തുടങ്ങി. ഇത്രയും വളർന്ന് കഴിഞ്ഞതിന് ശേഷം ആ കുഞ്ഞുങ്ങളെ എങ്ങിനെ ഉപേക്ഷിക്കും.  കിണർ കുഴിക്കാമെന്ന് കരുതിയാൽ കുഴിച്ച് കുറേ ചെല്ലുമ്പോൾ പാറ  കാണുന്നയിടമാണ്. അതിനാൽ കുഴൽ കിണർ ആകാമെന്ന് കരുതി ഓടി നടന്ന്  പൈസാ തിരിച്ച് മറിച്ച് ഉണ്ടാക്കി കുഴൽ കിണറിന്റെ എല്ലാ നടപടികൾക്ക് ശേഷം  കുഴൽ ഉണ്ടായി. വളരെ കുറച്ച് ആഴമേഉള്ളൂ..400 അടി മാത്രം. ഇനിയാണ് ക്ലൈമാക്സ്. കുഴൽ കിണർ പ്രവർത്തിക്കാൻ വൈദ്യുതി വേണം. വൈദ്യുതി ലഭിക്കണമെങ്കിൽ അവിടെ ഒരു ഷെഡെങ്കിലും വേണം. ബോർഡ് സ്ഥാപിക്കണമല്ലോ.  മീറ്റർ നനയാതെ നോക്കേണ്ടേ? ശരി ദിവസങ്ങൾക്ക് ശേഷം ഷെഡ് തയാറായി. ഇനി ഷെഡിന്  പഞ്ചായത്ത് നംബർ വേണം.ഓടി പഞ്ചായത്തിലേക്ക്. അപ്പോൾ വരുന്നു നിർദ്ദേശം സ്ഥലം നമ്മുടെ സ്വന്തമാണെന്നും ഇപ്പോൾ കൈവശത്തിലാണെന്നും കാണിക്കുന്ന സാക്ഷിപത്രം  വേണം   പോലും.  അത് വില്ലേജ് ഓഫ്ഫിസിൽ നിന്നാണ്. അടുത്ത സുഹൃത്ത് അവിടെ ഉണ്ടായിരുന്നതിനാൽ അത് പെട്ടെന്ന് തരമാക്കി.  മകന്റെ പരിചയക്കാരനായ   വളരെ നല്ലവനായ ഒരു ജീവനക്കാരൻ പഞ്ചായത്ത് ആഫീസിൽ ഉണ്ടായത് കൊണ്ട് അവിടെയും   വളരെ യൊന്നും ദിവസങ്ങൾ എടുക്കാതെ 3-4- ദിവസം കൊണ്ട്  നമ്പർ കിട്ടി. ഇതിനിടയിൽ ഷെഡിന്റെ പ്ലാൻ, അത് നിൽക്കുന്ന പുരയിടത്തിന്റെ സൈറ്റ് പ്ലാൻ, അതിലേക്കുള്ള വഴിയുടെ പ്ലാൻ,  ഇതെല്ലാം ഒരു ടെക്നെഷ്യനെ കൊണ്ട് 1000 രൂപാ മുടക്കി വരപ്പിക്കുകയും ചെയ്തു. ഈ ടെക്നീഷ്യനെയും പഞ്ചായത്ത് ഓവർസീയറേയും സ്ഥലം കാണിക്കാൻ കൊണ്ട് പോകേണ്ടി വന്നു. നമ്പർ കിട്ടി കഴിഞ്ഞ് കൃഷിക്കായുള്ള മുൻ ഗണന ലഭിക്കാൻ  പെട്ടെന്ന് കറന്റ് കണക്ഷനായി  കൃഷിഭവനിൽ നിന്നും അവിടെ കുഴൽ കിണർ സ്ഥാപിച്ചിട്ടുണ്ടെന്നും വാഴകൃഷി ഉണ്ടെന്നും സർട്ടിഫിക്കറ്റ് വാങ്ങാൻ അപേക്ഷ കൊടുത്തു. അതിനായി അവിടത്തെ ജീവനക്കാരനെയും കൊണ്ട് വീണ്ടും സ്ഥലം കാണാൻ പോയി  അവസ്ഥ ബോദ്ധ്യപ്പെടുത്തി.  ആ സർറ്റിഫികറ്റ് സഹിതം കറന്റാഫീസിൽ അപേക്ഷ കൊടുത്ത് ഇപ്പോൾ കാത്തിരിക്കുകകയാണ്  എന്നാണ് ആ സാറന്മാർ സ്ഥലം സന്ദർശിച്ച്  വൈദ്യുതി കണക്ഷൻ നൽകുന്നത്.
ഇനി നിങ്ങൾ പറയുക വാഴകൃഷി  ചെയ്തത് അനാവശ്യമല്ലേ?
ഹരിത കേരളവും  മട്ടുപ്പാവ് കൃഷിയും മറ്റും മറ്റും കണ്ട് സ്വയം കൃഷി ചെയ്യാൻ ഇറങ്ങിയാൽ  ഇതാണ് അനുഭവം. അലച്ചിലോടെ അലച്ചിൽ ഈ പൊരി വെയിലത്ത്.  അല്ലാ ഒന്ന് ചോദിച്ചോട്ടെ സർക്കാരേ! അവനവന്റെ കയ്യിലുള്ള  സ്ഥലത്തിന് എപ്പോഴുമെപ്പോഴും കൈവശ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ ഓടിക്കാതെ  റേഷൻ കാർഡിലോ ആധാറിലോ  രേഖപ്പെടുത്തി തന്ന് കൂടേ? അത് തെളിവായി എടുക്കാൻ ഉത്തരവിട്ടാൽ മതിയല്ലോ.
 മനുഷ്യനെ നാലുചുറ്റും ഓടിക്കുന്ന പഴയ നിയമങ്ങൾ കീറിക്കളഞ്ഞൂടെ? എന്നിട്ട് എല്ലാം ലളിതമാക്കി പരിഷ്ക്കരിച്ച നിയമങ്ങൾ പകരം കൊണ്ട് വന്നൂടെ എന്റെ പ്രിയപ്പെട്ട സർക്കാരേ?!

1 comment:

  1. കാട്ടിലെ തടി തേവരുടെ ആന; വലിയെടാ വലി

    ReplyDelete