Sunday, August 20, 2017

തൊപ്പിയും തലപ്പാവും ഭീകര ലക്ഷണം

താടിയും തലപ്പാവും  കയ്യിൽ കങ്കണവും ധരിച്ച  സർദാർജിമാരെ കാണുമ്പോൾ  സമൂഹം ഒരു കാലഘട്ടത്തിൽ അമർഷം കാരണം നെറ്റിചുളിക്കുമായിരുന്നു.  ഭിന്ദ്രൻ വാലാ എന്ന സിക്ക് കലാപകാരിയും അനുയായികളും രാജ്യത്ത് സൃഷ്ടിച്ച കലാപവും  ഭീകര പ്രവർത്തികളുമായിരുന്നു  ഹേതു. സ്നേഹവും സൗഹൃദവും  തമാശകളും കൈമുതലായുള്ള  സിക്ക് ഭൂരിപക്ഷം അങ്ങിനെ മൊത്തത്തിൽ സമൂഹത്തിന്റെ ദൃഷ്ടിയിൽ കുഴപ്പക്കാരായി മാറി .
തല യിൽചൂടിയ കേശാലങ്കാരവും ശരീരത്തിലണിഞ്ഞ കല്ല്മാലകളും മംഗോളിയൻ മുഖാകൃതിയുമുള്ള വടക്ക് കിഴക്കൻ സംസ്ഥാനക്കാർക്ക് അതിനുമുമ്പ്  ഭീകര പട്ടം ലഭിച്ചത്, നാഗന്മാരിൽ ഒരു വിഭാഗത്തിന്റെ അക്രമങ്ങളും സ്ഫോടന ശ്രമങ്ങളാലുമായിരുന്നു, എന്നാൽ  നാഗന്മാരിൽ ഭൂരിഭാഗവും സമാധാനപ്രിയർ ത ന്നെആയിരുന്നു. മിസോറാം കലാപകാരികളാലുള്ള കുഴപ്പങ്ങളും തഥൈവ.

അൽഖായിദായും ഐഎസ്സും മുസ്ലിംങ്ങളുടെ മേൽ ഉണ്ടാക്കി തീർത്ത പഴിയും ഇപ്രകാരം തന്നെ.  ഈ കാലഘട്ടത്തിൽ തൊപ്പിയും താടിയും നീളൻ ഖമീസും ധരിച്ച ഒരു മുസ്ലിം,   ഇതര   സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ ഭീകരൻ തന്നെയാണ് അയാൾ എത്ര ദയാലുവും സമാധാനപ്രകൃതക്കാരനും  ശാന്ത സ്വഭാവക്കാരനുമായാൽ തന്നെയും തീവണ്ടിയിലും  പൊതു ഇടങ്ങളിലും  ആ വേഷം അയാളെ  അന്യനും മാറ്റി നിർത്തേണ്ടവനുമാക്കി തീർക്കുന്നു. മത നിഷ്ഠയും സദുദ്ദേശവുമാണ്  നൂറ്റാണ്ടുകളായി  ഈ വേഷം ധരിക്കാൻ അയാളെ പ്രേരിപ്പിക്കുന്നതെന്നും  ഈ വേഷം പണ്ട് ദയയുടെയും സത്യസന്ധതയുടെയും ആദരവിന്റെയും പ്രതീകമായിരുന്നുവെന്നും ഇപ്പോൾ ആരും ചിന്തിക്കാറുമില്ല.
  മുതിർന്ന പത്രപ്രവർത്തകനായ    ടി.വി.ആർ. ഷേണായി  മുമ്പൊരിക്കൽ  മനോരമയിലോ മാത്രുഭൂമിയിലോ (കൃത്യമായി ഓർമ്മ വരുന്നില്ല)  വ്യാജ ഏറ്റുമുട്ടലിൽ ആൾക്കാർ കൊല്ലപ്പെട്ട ഒരു സംഭവത്തെ പ്രതിപാദിച്ച്  ഇപ്രകാരം എഴുതി പോലും
" കൊല്ലപ്പെട്ടവർ തീർച്ചയായും  ഭീകരന്മാരായിരുന്നില്ല എന്തെന്നാൽ അവർക്ക് താടിയും തൊപ്പിയും ഇല്ലായിരുന്നു"
ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പ്രവർത്തി ഒരു സമൂഹത്തെ മുഴുവൻ ഭീകര പട്ടികയിലാക്കി തീർക്കുന്നത് ഇപ്രകാരമാണ്. 

No comments:

Post a Comment