Friday, October 23, 2009

"മെഡി.കോളേജു ഡയറി"(ഭാഗം 11

( " ഒരു മെഡിക്കൽ കോളേജു ഡയറി കുറിപ്പുകൾ" പതിനൊന്നാം ഭാഗം . പൂർണ്ണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക)
17-11-1997
സൈഫുവിനു ചൊറിച്ചിലും തിണർപ്പും കുറഞ്ഞെങ്കിലും മയക്കം വിട്ടു മാറുന്നില്ല. തലയിൽ വലതു ഭാഗം വേദന അൽപ്പമായി ഉണ്ടു. ജന്നി വരാതിരിക്കാൻ എപ്റ്റോയിൻ എന്ന ഗുളിക കൊടുത്തിരുന്നു. ഇന്നു പരിശോധിക്കാൻ വന്ന ഡോക്റ്റർ എപ്റ്റോയിന്റെ അലർജി ആയിരിക്കും ഇപ്രകാരം ചൊറിച്ചിൽ ഉണ്ടാക്കിയതെന്നു അഭിപ്രായപ്പെട്ടു. ആ മരുന്നു നിർത്തലാക്കി ടേഗ്രറ്റോൾ100 എന്ന ഗുളിക കൊടുക്കാൻ തുടങ്ങി. ഏതു മരുന്നു ഏതു വിധത്തിൽ അലർജി ആകുമെന്നു ആർക്കും പ്രവചിക്കാൻ ആവില്ലല്ലോ! മറ്റു ചികിൽസാ പദ്ധതികൾ ഊർജ്ജിതത്തിലുമില്ല. അതിനാൽ ഇതെല്ലാം സഹിച്ചേ മതിയാകൂ.
ആദ്യ ദിവസങ്ങളിൽ അസുഖം വർദ്ധിച്ചിരുന്നപ്പോൾ പോലും സൈഫു തമാശ പറയുമായിരുന്നു. ഇപ്പോൾ അവൻ സംസാരിക്കുന്നു പോലുമില്ല. ആഹാരവും കഴിക്കുന്നില്ല. എഴുന്നേറ്റിരിക്കുന്നില്ല. നിരന്തരമായ മയക്കം മാത്രം
18-11-1997
ഇപ്പോൾ പുലർച്ച 2മണി. എനിക്കു ഉറക്കം വരുന്നില്ല. വെളിയിൽ നിരത്തു നിശ്ശബ്ദമാണു. പകൽ എന്തു തിരക്കായിരുന്നു. സമീപത്തുള്ള ക്യാഷ്വാലിറ്റിയിലേക്കു സൈറൺ മുഴക്കി ആംബുലൻസ്കൾ വന്നു കൊണ്ടേ ഇരിക്കും .ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രോഗിയേയും കൊണ്ടു അലറി വിളിച്ചു വരുന്ന ആംബുലൻസ്‌ എപ്പോഴും ഭയം മാത്രം കാഴ്ച്ച വെയ്ക്കുന്നു. ഇപ്പോൾ എവിടെയും അനക്കമില്ല. അടുത്ത മുറികളിൽ ഗുരുതരമായ രോഗം ബാധിച്ചവരാണു. പ്രമേഹത്താൽ കാൽ പഴുത്തവർ, രക്ത സമ്മർദ്ദത്താൽ തലച്ചോറിലെ സിരകൾ പൊട്ടി കൈകാലുകൾ തളർന്നവർ അങ്ങിനെ പലരും. നാട്ടിൽ ഇത്രയും രോഗികളുണ്ടോ?!എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽ കോളേജാണു. ഇവിടെ എത്തിക്കഴിഞ്ഞാൽ രണ്ടിലൊന്നു തീരുമാനിക്കപ്പെടുന്നു. ഒന്നുകിൽ ജീവിതത്തിലേക്കു തിരികെ വരുന്നു. അല്ലെങ്കിൽ എന്നെന്നേക്കുമായി ലോകത്തു നിന്നും കടന്നു പോകുന്നു. ഇവിടെ ഞങ്ങളും ഞങ്ങളുടെ വിധി കാത്തു കഴിയുകയാണു.
ആരും ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. പേരിനു ഏതെങ്കിലും ഹൗസ്സ്‌ സർജൻ വന്നു പരിശോധിച്ചു പോകും. ചിലപ്പോൾ പ്രധാന ഡോക്റ്ററും പരിവാരങ്ങളും വന്നെങ്കിലായി. ഈ യാന്ത്രികമായ പരിശോധനക്കു പകരം ആത്മാർത്ഥമായി അവർ എന്റെ മകന്റെ രോഗവും നാളിതുവരെ ചെയ്ത ചികിൽസയും പഠിച്ചു ശുഷ്കാന്തിയോടെ ചികിൽസിച്ചിരുന്നെങ്കിൽ അവനു രോഗ ശമനം എളുപ്പമായേനെ. പലരും വന്നു പരിശോധിക്കുന്നതിനാൽ മുൻ ഗാമി ചെയ്ത ചികിൽസ്സാ നിർദ്ദേശം ഭേദഗതി ചെയ്യാതെ കുത്തിവെയ്പ്പു പഴയതു തന്നെ തുടരാൻ നിർദ്ദേശിച്ചു കേസ്‌ ഷീറ്റിൽ കുറിച്ചിടും. (ഞാനായി ഒരു ഭേദഗതി എന്തിനെന്നാണു ഓരോരുത്തരും ചിന്തിക്കുന്നതു.)യാന്ത്രികമായ ഈ ചികിൽസ കാരണമാണു രോഗശമനം വൈകുന്നതു. എന്റെ മകന്റെ കാര്യം ആയതു കൊണ്ടാവാം ചികിൽസ യാന്ത്രികമെന്നു എനിക്കു അനുഭവപ്പെടുന്നതു. ഒരു പക്ഷേ അവർക്കു ഇത്രമാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു വരാം. എന്റെ ഉത്ക്കണ്ഠയും സംഭ്രമവും കാരണം എനിക്കു ഈ രീതിയിൽ തോന്നുന്നതു ആകാം, എന്നൊക്കെ ഞാൻ സമാധനിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഒരു സത്യം എന്റെ മുമ്പിലുണ്ടു. എന്റെ മകൻ മെനൈഞ്ചിറ്റിസ്സും ബ്രൈൻ ആബ്സസ്സും ബാധിച്ചു ഗുരുതരാവസ്ഥയിലാണു. അവൻ രോഗ ബാധിതനായി മെഡിക്കൽ കോളേജിൽ വന്ന ആദ്യ ദിനങ്ങളെപ്പോലെ ഇപ്പോഴും തലവേദനയെപ്പറ്റി ആവലാതിപ്പെടുന്നു. ശക്തമായ പനി ബാധിച്ചു അവൻ ഇന്നു മയക്കത്തിലായിരുന്നു. ചൊറിച്ചിലും തിണർപ്പും കുറേശ്ശെയായി ഇപ്പോഴും ഉണ്ടു. തീർച്ചയായും അവനു വിദഗ്ദ്ധചികിൽസയുടെ അഭാവം അനുഭവപ്പെടുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.
ഏതെങ്കിലും ഡോക്റ്റർക്കു ഫീസ്സ്‌ കൊടുക്കാൻ ഞാൻ തയാറാണു. പക്ഷേ ആർക്കാണു കൊടുക്കേണ്ടതു? സ്ഥിരമായി ഒരു ഡോക്റ്റർ വരുന്നില്ല. മെഡിക്കൽ കോളേജു ആശുപത്രി പ്രവേശനത്തിനു മുമ്പു ഈ രോഗത്തിന്റെ ചികിൽസാ വിദഗ്ദ്ധനെ പോയികണ്ടു മതിയായ ഫീസ്‌ കൊടുക്കാൻ സാവകാശം ലഭിച്ചിരുന്നില്ല. അഡ്മിറ്റ്‌ ചെയ്തു കഴിഞ്ഞ രോഗികളിൽ നിന്നും അപൂർവ്വം ചിലരൊഴികെ മറ്റു ഡോക്റ്ററന്മാർ ഫീസ്‌ വാങ്ങുകയില്ല.(പൊടി പുരട്ടിയ നോട്ടിനെ ഭയന്നാണു ഇപ്രകാരം വാങ്ങാതിരിക്കുന്നതു എന്നു അറിയൻ കഴിഞ്ഞു.)
ഈ അവസ്ഥയിൽ രോഗ ശുശ്രൂഷ ഒരു വഴിപാടു മാത്രമായി നടക്കുന്നു. ഭാഗ്യം ഉണ്ടെങ്കിൽ രക്ഷപെടും.
നാട്ടിലെ ഏതെങ്കിലും പ്രധാനവ്യക്തി എനിക്കു വേണ്ടി ഇടപെട്ടിരുന്നു എങ്കിൽ എന്നു ഞാൻ ആശിച്ചു. ഉന്നത വ്യക്തികൾ ശുപാർശ ചെയ്താൽ എന്റെ മകനു പ്രത്യേക പരിചരണം ലഭിച്ചേനെ. എന്റെ പരിചയ വലയത്തിൽ അപ്രകാരം ധാരാളം ഉന്നത വ്യക്തികൾ ഉണ്ടു; രാഷ്ട്രീയക്കാർ ഉൾപ്പടെ. പക്ഷേ ചില പ്രത്യേക കാരണങ്ങളാലും ആരെയും ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുതു എന്ന ശീലം പണ്ടു മുതലേ ഞാൻ പാലിച്ചു വന്നതിനാലും അങ്ങിനെയുള്ള വ്യക്തികളെ അന്വേഷിക്കുവാൻ ഞാൻ മുതിർന്നില്ല. ഏതോ സിനിമാ താരം അടുത്ത റൂമിലെ രോഗിക്കു വേണ്ടി ശുപാർശ ചെയ്തപ്പോൾ ഡോക്റ്റർ രണ്ടു നേരവും വന്നു പരിശോധിക്കുന്നു എന്നു ഭാര്യ പറഞ്ഞു.
എന്റെ സഹപാഠിയായിരുന്ന സിനിമാ സംവിധായകൻ ഫാസ്സിൽ ഈ ആശുപത്രിയിൽ എന്തെങ്കിലും ആവശ്യത്തിനു വന്നിരുന്നെങ്കിലെന്നും എന്നെ കാണുകയും തുടർന്നു ഏതെങ്കിലും ഡോക്റ്ററെ ശുപാർശ ചെയ്തു എന്റെ മകനെ ശുഷ്കാന്തിയോടെ പരിശോധിക്കാൻ ഏർപ്പാടു ചെയ്തിരുനെങ്കിലെന്നും ഞാൻ വ്യാമോഹിച്ചു. മനസിലെ സംഘർഷം കുറക്കാൻ മനുഷ്യനു ഇപ്രകാരം ദിവാസ്വപ്നം കാണാൻ കഴിവു പ്രക്രുതി നൽകിയിരിക്കുന്നതു അനുഗ്രഹം തന്നെയെന്നു ഞാൻ തിരിച്ചറിഞ്ഞു. നടക്കാത്ത കാര്യത്തെപ്പറ്റി ദിവാസ്വപ്നം കണ്ടു കൊണ്ടിരിക്കുക എന്നുള്ളതല്ലാതെ ഫലപ്രാപ്തി ഒന്നും ഉണ്ടാവില്ല എന്ന സത്യം മനസ്സിൽ കടന്നുവന്നപ്പോൾ ഞാൻ നിരാശനായി.ഫാസ്സിൽ എന്നെ ഓർമ്മിക്കുന്നു പോലുമില്ലെന്നും ഫാസ്സിലിനു ഈ ആശുപത്രിയിൽ വരേണ്ട കാര്യമില്ലെന്നും എനിക്കു അറിയമായിരുന്നിട്ടും നടക്കത്ത കാര്യങ്ങളാണു ഭാവനയിൽ കാണുന്നതു. ഇത്രയും സംഘർഷം മനസ്സിൽ നിറഞ്ഞിരിക്കുമ്പോൾ എങ്ങിനെ ഉറക്കം വരാനാണു.-എങ്കിലും ഇന്നു ഈ കുറിപ്പുകൾ നിർത്തി ഞാൻ എന്റെ മകനു സമീപം കിടക്കാൻ പോകുന്നു. സമയം പുലർച്ച 3.15 മണി.(മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ തുടരുന്നു)

No comments:

Post a Comment