Sunday, May 31, 2020

കാലചക്രം

കാലചക്രം
ഭാരതീയ ദർശന പ്രകാരം  കാലം ചക്രം പോലെയാണെന്ന് പറയപ്പെടുന്നു.അതിനാൽ ഓരോ സംഭവങ്ങളും ഒരു ചക്രപ്പാട് കറങ്ങി വരുമ്പോൾ  വീണ്ടും ആവർത്തിക്കപ്പെട്ടേക്കാം.
പണ്ട് സാഹിത്യത്തിനും സംഗീതത്തിനും സിനിമക്കും പ്രധാന വിഷയം പട്ടിണി ആയിരുന്നു. അന്നത്തെ കഥകളും  സിനിമകളും  പട്ടിണിയെയും ദാരിദ്രിയത്തെയും ആസ്പദമാക്കി ആയിരുന്നുവെന്ന് പഴയ ബ്ളാക്ക്  ആൻട് വൈറ്റ്  സിനിമകളും അന്നത്തെ  കഥകളും വെളിപ്പെടുത്തുന്നുവല്ലോ.
1970 കളുടെ മദ്ധ്യത്തിലൂടെ ആ അവസ്ഥ പതുക്കെ മാറി തുടങ്ങി. കാലചക്രം ഉരുണ്ടപ്പോൾ  ഗൾഫ് പണവും നിസ്വാർത്ഥമായ ഭരണകൂടങ്ങളും നാട്ടിലെ പട്ടിണി മാറ്റി. പുതിയ തലമുറക്ക്  ദാരിദ്രിയവും  പട്ടിണിയും വീട്ടിലെ മൂപ്പിൽസ് പറയുന്ന പഴങ്കഥകളായി മാറി. പഴയ കാലത്തെ റേഷനരി കഞ്ഞിവെള്ളവും മുളക് ചുട്ടതും അവർ കൗതുകത്തോടെ പഴമക്കാരിൽ നിന്ന് കേട്ടിരിക്കുകയും ന്യൂഡിൽസ്   കരണ്ടി കൊണ്ട് കോരി കഴിക്കുകയും പഴച്ചാർ ജ്യൂസ് എന്ന പേരിട്ട്  അകത്താക്കുകയും പുതിയ പുതിയ വിഭവങ്ങൾ വെച്ച് വിളമ്പുന്ന സ്റ്റാറ്റ് ഹോട്ടലുകളിൽ എത്തി ച്ചേരാൻ പുതിയ ബ്രാന്റ് മോട്ടോർ വാഹനങ്ങളിൽ എത്രയോ കിലോമീറ്ററുകൾ താണ്ടി പോവുകയും ചെയ്തു.
കാലചക്രം വീണ്ടും ഉരുണ്ടു. കൊറോണാ വൈറസ്  അവതരിച്ചു.
ഇപ്പോൾ സമ്പദ്ഘടന ആകെ താറുമാറായി.പിടിച്ച് നിൽക്കാൻ സർക്കാരുകൾ കഠിന ശ്രമം നടത്തുമ്പോഴും ജനങ്ങൾക്ക് രണ്ടറ്റവും  മുട്ടിക്കാൻ വരുമാനം തികയാതെ വന്ന് കൊണ്ടിരിക്കുന്നു. കിലോമീറ്ററുകൾ താണ്ടി പുതിയ പുതിയ ഹോട്ടൽ അന്വേഷണവും  ന്യൂഡിൽസ്  കഴിപ്പും ഇല്ലാതായി. സർക്കാർ വിഹിതം സൗജന്യം കിട്ടാൻ റേഷൻ കാർഡിന്റെ വർണ്ണം മാറ്റാനെന്ത്  പോംവഴി എന്ന് വെള്ളക്കാരന്മാരും നീലക്കാരന്മാരും ആലോചിക്കാൻ ആരംഭിച്ചിരിക്കുന്നു.
ദേവാലയങ്ങളെ ചുറ്റിപറ്റി  കഴിഞ്ഞ് കൂടുന്ന പരികർമ്മികൾ ഭക്തന്മാരുടെ അഭാവത്തിൽ അന്തം വിടുകയും   വിദ്യാലയങ്ങൾക്ക് മുമ്പിൽ നെല്ലിക്കയും അമ്മാച്ചൻ കോലും വിൽക്കുന്ന “ആമുട്ടി കാക്കാമാർ“  പാഠശാലകൾ പതിവ് പോലെ തുറക്കിലെന്നറിഞ്ഞ് സ്വയം തലക്കടിച്ച് പകച്ച്  നിൽക്കുകയും ചെയ്യുന്ന കാഴ്ചയാണിപ്പോൾ. മഴക്കോട്ട് ഉണ്ടാക്കുന്ന കമ്പനി മുതൽ കവലയിലെ കടത്തിണ്ണയിൽ കുട റിപ്പയർ ചെയ്യുന്ന “ചോയി“ വരെ ഇനിയെന്ത് വഴി എന്ന് സ്വയം ചോദിക്കുകയാണ്.ഷൂട്ടിംഗ് ഇല്ലാതെ സീരിയൽ നടിമാരുടെ പത്രാസ് എവിടെയോ പോയി മറഞ്ഞു, അവരും ആയിരത്തിൽ ഒന്നായി മാറി.
 ഒരു ദിവസം രാത്രി പെട്ടെന്ന് കയറി വന്ന ലോക് ഡൗൺ ആദ്യമാദ്യം  ആൾക്കാർ തമാശയോടെ കണ്ടു ആസ്വദിച്ചു എങ്കിലും,  പോകെ പോകെ കളി കാര്യമായി വരുന്നത് അവർക്ക് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ എന്നാണിനി ഈ മാരണം ഒഴിഞ്ഞ് പോവുന്നത് എന്നറിയാൻ  റ്റി.വി.യുടെ മുമ്പിലും അകാശവാണിയുടെ മുമ്പിലും “മൻ കീ ബാത്ത്“ കേൾക്കാൻ തപസ്സിരിക്കാൻ തുടങ്ങിയല്ലോ.
പണം കറങ്ങി നടക്കുമ്പോഴാണ് നാട്ടിൽ സമൃദ്ധി  വർദ്ധിക്കുന്നത്. കറങ്ങാനായി പണമില്ലെങ്കിൽ  സമൃദ്ധി  എവിടുന്നുണ്ടാകാനാണ്.
കാലചക്രം കറങ്ങി കറങ്ങി വന്ന് പഴയ റേഷനരി കഞ്ഞിയും മുളക് ചുട്ടതിലും വന്ന് നിൽക്കുമോ?!

No comments:

Post a Comment