Wednesday, May 13, 2020

ഇടത്തരക്കാരാണ് പാവപ്പെട്ടവർ

പറഞ്ഞത് തന്നെ  പിന്നെയും പറയുകയാണ്. പാവപ്പെട്ടവനും പണക്കാരനുമല്ല,  ലോക് ഡൗൺ സാമ്പത്തിക ദുരന്തത്തിന് ഇരയായത്., ഇടത്തരക്കാർ മാത്രമാണ്.
ഇന്ന് ഒരു പരിചയക്കാരിയിൽ നിന്നും  ലോക് ഡൗൺ കാല സാമ്പത്തിക  അനുഭവങ്ങളെ പറ്റി നേരിട്ട് കേൾക്കേണ്ടി വന്നു. ഹൃദയത്തിൽ  തൊട്ട  വാചകങ്ങളായിരുന്നു അത്.
ഭർത്താവും, വിദ്യാർത്ഥികളായ മൂന്നു കുട്ടികളും അവരും ചേർന്ന കുടുംബം. ആകെ വരുമാനം  കെട്ടിട വാടക മാത്രം. ചിട്ടി പിടിച്ചും ബാങ്ക് ലോണെടുത്തും ഒരു കെട്ടിടം പണിതു. അഞ്ച് മുറികളുണ്ട്. കെട്ടിടം നിർമ്മിച്ചപ്പോൾ തന്നെ അത് വാടകക്ക് കൊടുക്കാനാണെന്ന മുൻ ധാരണയുള്ളതിനാൽ ലൈൻ കെട്ടിടമായി തന്നെ പണിതു. ഉള്ളത് പറയണമല്ലോ.   നാട്ടിൽ നിറയെ ബംഗാളികൾ ഉള്ളതിനാൽ പണി  തീർന്നപ്പോൾ തന്നെ  മുറികളെല്ലാം വാടകക്ക് പോയി. മര്യാദക്കാരായ ബംഗാളികൾ, കൃത്യ സമയത്ത് തന്നെ  വാടക കൊടുത്തിരുന്നു. ആ വാടകയിൽ നിന്നും ബാങ്ക് ലോണും  കുട്ടികളുടെ വിദ്യാഭ്യാസ ചെലവും  വീട്ട് ചിലവും നടന്നു. ഭർത്താവിനും ഒരു ചെറിയ വരുമാനം ലഭിക്കുന്ന പണിയുണ്ട്. അങ്ങിനെ ആ കുടുംബം ഒരു വിധം സുഭിക്ഷമായി കഴിഞ്ഞ് വരുമ്പോഴാണ് ലോക് ഡൗൺ  വന്നെത്തിയതും എല്ലാം തകിടം മറിഞ്ഞതും. തഹസിൽദാറും  പോലീസും വന്ന് പറഞ്ഞു, മുറി വാടക വാങ്ങരുത്.  രണ്ട് അക്ക, എണ്ണത്തിലുള്ള ബംഗാളികൾ  ആ മുറിയിൽ താമസിക്കുന്നുണ്ട്. എല്ലാം മര്യാദക്കാർ. ജോലി ഇല്ലാത്തതിനാൽ അവർ പട്ടിണിയിലായി. പൊതു അടുക്കളയിലെ ആഹാരം  അവർക്ക് പിടിക്കുന്നില്ല. തഹസിൽദാർ പറഞ്ഞു, ഇത്രയും കാലം നിങ്ങളുടെ കെട്ടിടത്തിൽ കഴിഞ്ഞവരല്ലേ, ഒരു സഹായം ചെയ്യൂ, അൽപ്പം അരിയും കുറച്ച് സവാളയും കിഴങ്ങും അൽപ്പം ഗോതമ്പും  വാങ്ങി കൊടുത്താൽ അവരുടെ കാര്യം സുഭിക്ഷം.
കുടുംബം കൂടി ആലോചിച്ചു, ശരിയാണ് എത്രയോ നാളുകളായി കാണുന്നു    അവർ പട്ടിണി കിടക്കരുതല്ലോ, നമുക്കത് ചെയ്യാം.
 ലോക് ഡൗണിന്റെ ആരംഭത്തിലായിരുന്നത്. അൽപ്പം പൈസാ കയ്യിൽ ഉണ്ടായിരുന്നത് ചെലവഴിച്ച്  കുറച്ച് സാധനങ്ങൾ വാങ്ങി കൊടുത്തു. പിന്നീട് അവർ ഒരു എളുപ്പ വഴി കണ്ട് പിടിച്ചു. അടുത്തുള്ള കോളനിയിൽ സൗജന്യ റേഷൻ ലഭിച്ചവരിൽ നിന്നും  ആ അരി അവർ വിൽക്കും എന്നറിഞ്ഞ് അത് വില കൊടുത്ത് വാങ്ങി.  സൗജന്യം കിട്ടിയവർ കിലോക്ക് 10 രൂപാക്കല്ല, അത്യാവശ്യം തിരിച്ചറിഞ്ഞ് 15 രൂപ വില വെച്ച് തന്നെ ഈടാക്കി.
അവരുടെ വീടിന്റെ മുമ്പിൽ കൂടി കോളനിയിലേക്ക്, മറ്റ് സംഘടനകൾ ഡി.വൈ.എഫ്.എ കാരും , കോൺഗ്രസ്കാരും, മറ്റ് സന്നദ്ധ സംഘടനകളും  അരിയും മറ്റ് സാധനങ്ങളും അടങ്ങിയ കിറ്റുകൾ ഘോഷയാത്രയായി ചുമന്ന് കൊണ്ട് പോകുന്നത്  അവർ എപ്പോഴും കാണുന്നുണ്ടായിരുന്നു. എന്നാൽ അവരോട് ഇതാ, ഒരു പാക്കറ്റ് നിങ്ങൾ എടുത്തോളൂ, എന്ന് ആരും പറഞ്ഞില്ല, കാരണം അവർ പാവപ്പെട്ടവർ എന്ന  ലിസ്റ്റിൽ ഇല്ലായിരുന്നു. അവർ പണക്കാരുമല്ലായിരുന്നു. അവരുടെ ആകെ വരുമാനം ആയ വാടക നിലച്ചിരുന്നു. ലോക് ഡൗൺ ആയതിനാൽ ഭർത്താവിന് ജോലിയും ഇല്ലായിരുന്നു, ആരോടും കൈ നീട്ടാൻ അഭിമാനം അനുവദിക്കുകയുമില്ല.ദിവസവും ചമ്മന്തിയും രസവുമായി കുട്ടികളെ അവർ ഊട്ടി. കഴിഞ്ഞ ദിവസം  തഹസിൽദാർ വന്ന് പറഞ്ഞു, സൗജന്യ ഭക്ഷണം ഇനി ബംഗാളികൾക്കുള്ളത് കൊടുക്കേണ്ടാ എന്ന്. അത്രയും ആശ്വാസം.
എങ്കിലും  എല്ലാ സംഘടനകളും സർക്കാരും  “പാവപ്പെട്ടവരുണ്ടോ പാവപ്പെട്ടവർ“  എന്ന് വിളിച്ച് തെരക്കി നടക്കുമ്പോൾ പുറത്ത് പറയാൻ വയ്യാത്ത പ്രയാസവുമായി ആരോടും കൈ നീട്ടാനും വിഷമങ്ങൾ പറയാനും വയ്യാതെ  ഇടത്തരം കുടുംബങ്ങൾ ഞങ്ങളെ പോലെ ഉള്ളവർ നാല് ചുറ്റും ഉണ്ടെന്നുള്ളത്  ആരെങ്കിലും ഓർക്കുമോഎന്ന് അവർ ചോദിച്ചപ്പോൾ എനിക്ക് മറുപടി ഇല്ലായിരുന്നു.
ഇനിയിപ്പോൾ 20 ലക്ഷം കോടിയുടെ കേന്ദ്ര സഹായം വന്നിട്ടുണ്ട്. അത് പണക്കാരൻ പറ്റിച്ചെടുത്ത ബാങ്ക് കടങ്ങൾ വീട്ടാനും  പാവപ്പെട്ട വിഭാഗത്തിനു നൽകാനും തരം തിരിക്കും. അപ്പോഴും ഇടത്തരക്കാർക്ക് ഗോവിന്ദാ....ഗോോവിന്ദാ‍ാ!!!

No comments:

Post a Comment