Saturday, May 2, 2020

കട ഉടമസ്ഥന്റെ രോദനങ്ങൾ

അപ്പുക്കുട്ടന്  നഗര പ്രാന്തത്തിൽ മൂന്ന് മുറി കടകളുണ്ട്. മൂന്നും വാടകക്ക് കൊടുത്തിട്ടുള്ളതും  ഒരെണ്ണം ഹോട്ടലും  മറ്റൊരെണ്ണം  പലചരക്കും ഇനി ഒരെണ്ണം  പഴക്കടയുമാണ്. അപ്പുക്കുട്ടൻ ഗൾഫിൽ  പ്രവാസിയായി കഴിഞ്ഞിരുന്ന കാലത്ത് മുണ്ട് മുറുക്കി  സമ്പാദിച്ച  തുകയിൽ നിന്നുമാണ്  ഈ കട മുറികൾ വിലക്ക് വാങ്ങിയത്.
വിദേശത്ത് നിന്നും തിരികെ  വന്നപ്പോൾ  അൽപ്പം പ്രമേഹം  കുറച്ച് രക്തസമ്മർദ്ദം എന്നിവ  ശരീരത്തിലും  ലേശം ബാങ്ക് ബാലൻസ്  പാസ്സ് ബുക്കിലുമായാണ് തിരികെ വന്നതെങ്കിലും  കുറേ കാലത്തിനുള്ളിൽ ക്യാഷ് ബാലൻസ്  പൂജ്യത്തിലെത്തുകയും ശരീരത്തിലെ അസുഖങ്ങൾ  നില നിൽക്കുകയും ചെയ്തിരുന്നു.
എന്നാലും അപ്പുക്കുട്ടന്റെയും ഭാര്യയുടെയും വിദ്യാർത്ഥികളായ രണ്ട് കുട്ടികളുടെയും ദൈനംദിന  ചെലവുകൾ  മുമ്പേ പറഞ്ഞ മൂന്ന് മുറി കടകളുടെ വാടക കൊണ്ട് സുഭിക്ഷമായി കഴിഞ്ഞ് വന്നു. കട വാടക എല്ലാ പത്താം  തീയതിയും  വാടകക്കാർ  അപ്പുക്കുട്ടന് നൽകി വന്നിരുന്നു. തീയതി തെറ്റിയാൽ  സാധുസ്വഭാവക്കാരനായ  അപ്പുക്കുട്ടൻ ചൂടാകും നിത്യ കൂട്ടുകാരായ പ്രമേഹവും രക്തസമ്മർദ്ദവും  ആ ചൂടിനെ നിമിഷ നേരം കൊണ്ട് വർദ്ധിപ്പിക്കുകയും തുടർന്ന് മുഖം ചുവന്ന് ശരീരം വിറച്ച്, ചുണ്ടിൽ നിന്നും അസ്പ്ഷ്ട സ്വരത്തിലും  അനുനാസികമായും മലയാളത്തിലെ ചില വാക്കുകൾ ഇറങ്ങി വരുകയും  വാടകക്കാരൻ അന്ന് വൈകുന്നേരം അല്ലെങ്കിൽ പിറ്റേന്ന് രാവിലെ വാടക വീട്ടിൽ എത്തിക്കുകയും ചെയ്ത് വന്നുവല്ലോ. എന്നാലും  അബൂബേക്കർ എന്ന് മുഴുവൻ പേരും അവ്വക്കര് എന്ന് ചെല്ലപ്പേരുമുള്ള ഹോട്ടലുകാരൻ അയാളുടെ വക “ഹറാം പിറപ്പ്“ പലപ്പോഴും എടുത്തു വന്നിരുന്നു, അപ്പോഴൊക്കെ അവ്വക്കരോട് അപ്പുക്കുട്ടൻ  കട ഒഴിഞ്ഞ് തന്നേരേ അൺ വാന്റഡ് ഹെയറേ!  ഞാൻ കച്ചവടം ചെയ്തോളാം എന്ന് പറയുമെങ്കിലും  അവ്വക്കര് കൊക്കെത്ര കുളം കണ്ടു എന്ന മട്ടിൽ പുസ്കെന്ന്  അപ്പുക്കുട്ടന് നേരെ ചു്ണ്ട് പിളർത്തി കാട്ടുകയും ചെയ്തു എന്നതും ഇവിടെ പറയാതെ വയ്യ.
അങ്ങിനെ കാലം ശാന്ത സുന്ദരമായി പൊയിക്കൊണ്ടിരിക്കെ  കൊറോണാ എന്ന പകർച്ചവ്യാധി  മറ്റ് പല ചൈനാമെയ്ക്ക് സാധനങ്ങളോടൊപ്പം നാട്ടിൽ ഇറക്ക്മതി ചെയ്തെത്തുകയും  മൊത്തം നാടും ലോക്കിലാവുകയും ചെയ്തെങ്കിലും അപ്പുക്കുട്ടന്റെ വാടക മുറികളിൽ ഇരുമ്പ് കട ഒഴികെ  ബാക്കി രണ്ട് കടകളും  5 മണിവരെ പ്രവർത്തിച്ച് വന്നിരുന്നു.
പക്ഷേ കട വാടക വാങ്ങാൻ അപ്പുക്കുട്ടൻ  പതിവ് പോലെ പത്താം തീയതി  കടയുടെ മുമ്പിൽ ചെന്നപ്പോൾ അവ്വക്കര് ചുണ്ട് പിളർത്തി കാട്ടുന്നതിന് പകരം  അപ്പുക്കുട്ടന് നേരെ  തന്റെ കൈമുട്ട് മടക്കി ഇന്നാ കടിച്ചോ എന്ന മട്ടിൽ നീട്ടിക്കാണീച്ചു എന്നിട്ട് ഒരു ചോദ്യവും എറിഞ്ഞു .“ റ്റി.വി.യൊന്നും കാണീല്ലേ പിള്ളേ!!“
അപ്പുക്കുട്ടനാണെങ്കിൽ  കൃത്യം ആറ് മണിക്ക്  തന്റെ ആരാദ്ധ്യ പുരുഷനായ മുഖ്യ മന്ത്രിയുടെ റ്റി.വി. പ്രോഗ്രാം  കാണുന്ന ആളും കടുത്ത ഇടത് പക്ഷ ചിന്താഗതിക്കാരനുമാണ് . കാര്യം പിടി കിട്ടാതെ മിഴിച്ച് നിന്ന  അപ്പുക്കുട്ടന് നേരെ  അവ്വക്കര് ഒരു കരയുന്ന പരിഹാസ സ്വരത്തിൽ പറഞ്ഞു രണ്ട് മാസത്തേക്ക് വാടക കൊടുക്കേണ്ടാന്ന് സർക്കാര് പ്രഞ്ഞു.
“ അതിന്  സർക്കാരിന്റെയല്ല, എന്റെയാണ് കടമുറിയെന്ന അപ്പുക്കുട്ടന്റെ ദയനീയ മറുപടിക്ക്  അവ്വക്കര് പഴയ പുസ്ക് പ്രയോഗം അവലംബിച്ചു.
വീട്ടിൽ തിരിച്ചെത്തിയ അപ്പുക്കുട്ടൻ ഭാര്യയോട് ചോദിച്ചു, എടീ, നമ്മുടെ റേഷൻ കാർഡ്  വെള്ളയോ മഞ്ഞയോ?
ങേ അത് ഗൾഫ്കാരന്റെ  കാർഡ് വെള്ളയല്ലേ? എന്തേയിപ്പോൾ കാര്യം.
“എടീ സർക്കാർ തരുന്ന 15 കിലോ സൗജന്യ അരി പോയി കൃത്യം വാങ്ങണം  എന്നിട്ടത് റേഷനായി കുറേശെ എടുത്ത് ഉപയോഗിക്കണം നാടേ ഓടുമ്പോൾ  നടുവേ ഓടണം, ഇനി അടുത്ത സൗജന്യ കിറ്റ് വന്നോ എന്ന് റേഷൻ കടക്കാരനോട്  വന്നോ വന്നോ എന്ന് ചോദിക്കണം,  നമ്മൾ മഞ്ഞ കാർഡ്കാരനല്ല, അത് കൊണ്ട് നമുക്ക് ആരോടും ഒന്നും കൈ നീട്ടാനുമൊക്കില്ല, നമുക്കൊട്ട് ആരും തരുകയുമില്ല, ങാ, നാടൊട്ടുക്ക് ഇതല്ലേ ഗതി,  നീയാ റ്റിവി. ഇട് വാർത്തക്ക് സമയമായി വരുന്നു,  ഇന്നെത്ര കോവിഡ് എന്നറിയണമല്ലോ.......ആ കള്ള അവ്വക്കരിനിട്ട് രണ്ട് കൊടുക്കാൻ ഒരു വഴിയുമില്ലല്ലോ ദൈവമേ! “

1 comment:

  1. വിശപ്പ് എല്ലാ കാർഡ് ഉടമകൾക്കും ഒരുപോലെ

    ReplyDelete