Sunday, May 17, 2020

പെറ്റി കേസുകൾ

എന്റെ ബന്ധു എന്നോട് പറഞ്ഞ സംഭവമാണ്.
പരമേശ്വരൻ ( പേര് സാങ്കൽപ്പികം) കോൺക്രീറ്റ് ജോലി തട്ടടിക്കാരനാണ്. ദിവസം 900 രൂപാ ശമ്പളം കിട്ടും.ലോക് ഡൗൺ കാരണം ജോലികളൊന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇല്ലായിരുന്നു. സൗജന്യ റേഷനും  കിറ്റും കയ്യിൽ അവശേഷിച്ചിരുന്ന അൽപ്പം തുകയും ഒക്കെയായി എങ്ങിനെയെങ്കിലും പിടിച്ച് നിന്ന സമയം  ലോക്ക് ഡൗണിൽ അൽപ്പം ഇളവ് ഉണ്ടായതിനെ തുടർന്ന്  ജോലിക്ക് പോയി തുടങ്ങി.
 അങ്ങിനെയിരിക്കെ കഴിഞ്ഞ ദിവസം ജോലിക്ക് പോയി കിട്ടിയ ശമ്പളവുമായി  തന്റെ വക പഴയ ബൈക്കിൽ വീട്ടിലേക്ക് പോകാൻ നേരം കൂടെ ജോലി ചെയ്യുന്ന  ഒരാൾ പുറകിൽ ലിഫ്റ്റ് ചോദിച്ചു കയറി .  ജങ്ഷൻ കഴിഞ്ഞപ്പോൾ പോലീസ് കൈ കാണിക്കുന്നു. ഹെൽമറ്റ് ഉണ്ട് മുഖം മൂടി ഉണ്ട്.  വണ്ടിയുടെ പേപ്പർ എല്ലാം ശരി. പേടിക്കാനൊന്നുമില്ല ധൈര്യമായി വണ്ടി നിർത്തി. അപ്പോൾ ചോദ്യം വന്നു. പുറകിൽ ഇരിക്കുന്ന ആൾ  ആര്?  സത്യം പറഞ്ഞു, എന്റെ കൂട്ടുകാരൻ, കൂടെ ജോലി ചെയ്യുന്നവൻ.
നിങ്ങളുറെ ബന്ധുവാണോ? തുടർ ചോദ്യം.
 അല്ല സാറേ, ഇതെന്റെ കൂട്ടുകാരൻ...
പത്രമൊന്നും വായിക്കാറില്ലേ? ലോക് ഡൗൺ നിയമ പ്രകാരം അടുത്ത ബന്ധുക്കൾക്കേ  ബൈക്കിന് പുറകിൽ ഇരിക്കാൻ അനുവാദമുള്ളൂ.  പോലീസ് പറഞ്ഞു.
നേരം വെളുത്താൽ ജോലിക്ക് പോകാനൊരുക്കമാ സാറേ! പത്രം വായിക്കാൻ  സമയമെവിടാ....
1000 രൂപാ പിഴ....പെറ്റി കേസ്.....
ശമ്പളം കിട്ടിയ 900 ത്തിന്റെ കൂടെ 100 രൂപാ കൂടി ഇട്ടു കൊടുക്കാൻ കയ്യിലൊന്നുമില്ല , വീട്ട് ചെലവിന് വേറെ വേണം. എന്റെ ബന്ധുവിനെ ഫോണിൽ വിളിച്ചു.ആവശ്യമുള്ള   രൂപാ കടം വാങ്ങി ആയിരം തികച്ച്    പിഴ കൊടുത്തു, രസീതും വാങ്ങി  സ്ഥലം കാലിയാക്കി.
ബന്ധുവിനോട് പരമേശ്വരൻ ചോദിച്ചു ,“ അങ്ങിനെ ഒരു നിയമം ഉണ്ടോ എന്ന്....“ അയാൾക്കുമറിയില്ല.
ബന്ധു എന്നോട് വന്നു ചോദിച്ചു. അങ്ങിനെ ഒരു നിയമം വന്നോ എന്ന്. പത്രത്തിൽ വായിച്ചിരുന്നു എന്ന കാര്യം അയാളോട് പറഞ്ഞു. എന്നിട്ട് ഞാൻ അനുഭവത്തിൽ നിന്നും ഒരു കാര്യം കൂടി പറഞ്ഞു.
“അയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു, മുഖത്ത് മാസ്ക് ഉണ്ടായിരുന്നു, വണ്ടിക്ക് രേഖകൾ ഉണ്ടായിരുന്നു. ഇത്രത്തോളം കൃത്യമായി പോകാതെ ഏതെങ്കിലും ഒന്നിന് വീഴ്ച വരുത്തിയിരുന്നെങ്കിൽ  അതിനായേനെ പെറ്റി വരുന്നത്. ഏതെങ്കിലും ഒരു കുറ്റം കണ്ട് പിടിക്കാൻ വിരുതനായിരിക്കും ആ പോലീസ്.“
മർമ്മ വിദഗ്ദൻ കാണുന്നതെല്ലാം മർമ്മമാണ്.
നിയമം അറിയാവുന്നവൻ ഒന്ന് നോക്കിയാൽ ലംഘനം കണ്ടെത്താൻ കഴിയും.
പെറ്റി എണ്ണം തികക്കുന്നത്  ഭൂഷണമായി കരുതുന്നവൻ അവന്റെ സ്വഭാവം കാണിക്കും. എന്നാൽ അവരിൽ തന്നെ  മനുഷ്യത്വം ഉള്ളവരും ഉണ്ട്, അവർ താക്കീത് ചെയ്ത് വിടും. അവർ കക്ഷിയുടെ സാധുത്വം, നിയമത്തെ പറ്റി അറിവില്ലായ്ക തുടങ്ങിയവ പരിഗണിക്കും, താക്കീത് നൽകും, പറഞ്ഞയക്കും
.
പോലീസ് നിയമങ്ങൾ പരിഷ്കരിച്ച് നടപ്പിൽ വരുത്താൻ ബഹുമാനപ്പെട്ട ഡി.ജി.പി. ഒരുങ്ങുന്ന ഈ സമയം കോവിഡിന്റെ ഭീഷണി പരിഗണിച്ച്  കർശനത കുറക്കാൻ പറയുന്നില്ല, പക്ഷേ അൽപ്പം മനുഷ്യത്വം പോലീസുകാരിൽ ചിലർക്ക് ഉണ്ടാകേണ്ട ആവശ്യകത ഒന്നു ചൂണ്ടിക്കാണിച്ച് കൊള്ളട്ടെ.

No comments:

Post a Comment