Thursday, May 28, 2020

പുറത്ത് നിന്നും വരുന്നവർ

ഇറ്റലിയിൽ കൊറോണായുടെ വിളയാട്ടം മൂർദ്ധന്യ ദശയിൽ എത്തിയപ്പോൾ പ്രായമായവരെ  ചികിൽസിക്കുന്ന പരിപാടി നിർത്തിയെന്നും ചികിൽസ ഇനിയും ആയുസ്സ് ധാരാളമുള്ളവരിലേക്ക് പരിമിതിപ്പെടുത്തിയെന്നും വാർത്ത ഉണ്ടായിരുന്നു.
 ഗൾഫിൽ കൊറോണാ രോഗിയെ  ആശുപത്രിയിൽ  എത്തിക്കാൻ ആംബുലൻസിന് തന്നെ  അൻപതിനായിരത്തിൽ പരം ചെലവ് വന്നിരുന്നു എന്നും വാർത്തകൾ. ചികിൽസാ ചെലവ് വേറെ.
അമേരിക്കയിൽ പൈസാ ഉണ്ടെങ്കിൽ  പോലും ആളുകൾ രക്ഷപെടുന്ന കാര്യം ബുദ്ധിമുട്ടിലായി.
ഈ അവസ്തയിലാണ് കൊച്ച് കേരളത്തിൽ എൺപത് വയസ്സിന് മുകളിലുള്ളവരെ പോലും കൊറോണായിൽ നിന്നും രക്ഷപെടുത്തുന്നതും രോഗം ഭേദമാകുന്നവരെ ആശുപത്രി ജീവനക്കാർ  യാത്ര അയപ്പ് നൽകി സന്തോഷത്തോടെ യാത്ര അയക്കുന്നതുമായ കാഴ്ചകൾ പത്രങ്ങളിലും നവ മാധ്യമങ്ങളിലും പരക്കെ വന്നത്. മാത്രമല്ല, ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ  ആഷ് പോഷ് ജീവിതം സർക്കാർ ചെലവിൽ  നടക്കുന്നതും “ഇവിടെ പരമ സുഖം“ എന്ന അവരുടെ പ്രതികരണങ്ങളും മുഖ പുസ്തകത്തിലും ഇതര നവ മാധ്യമങ്ങളിലും  ചാനലുകളിലും  പാണന്മാർ പാടി നടന്നു.
മറുനാടൻ മലയാളികൾ ഈ മണ്ണിന്റെ മക്കളാണെന്നും  അവർക്ക് എന്നും എപ്പോഴും സ്വാഗതമെന്നും ഭരണ തലവൻ  തന്റെ ദൈനം ദിന  വാർത്താവതരണത്തിൽ  വെട്ടി തുറന്ന് വെളിപ്പെടുത്തി. അവർ തിരിച്ച് വന്നാൽ  രാപ്പാർക്കാനായി  സർക്കാർ വക സ്ഥാപനങ്ങളും സ്വകാര്യ സംവിധാനങ്ങളും തയാറാണെന്നും അദ്ദേഹം അസന്നിഗ്ദമായി  പറഞ്ഞു വെച്ചു. മത സ്ഥാപനങ്ങളും ദേവാലയങ്ങളും  തങ്ങളുടെ വക പാഠശാലകളും മറുനാടനെ വരവേൽക്കാൻ ഒരുങ്ങി ഇരിക്കുകയാണെന്ന പ്രസ്താവനയുമായി മത സാംസ്കാരിക  മേലാളന്മാർ  അഹമഹമികയാ മുന്നോട്ട് വന്നു.
ഇനിയെന്ത് വേണം മലയാളിക്ക്. നാട്ടിലേക്ക് തിരിച്ചെത്താനുള്ള രജിസ്ട്രേഷൻ ലക്ഷങ്ങൾ കവിഞ്ഞു. അന്യ നാട്ടിൽ കിടന്ന് ചികിൽസ ഇല്ലാതെ മരിക്കുവാനും അവിടെ തന്നെ മറമാടാനും ഇടയാക്കാതെ  സ്വന്തം മണ്ണിൽ എല്ലാ സൗകര്യവും ലഭ്യമാകുന്ന സർക്കാരും  സമൂഹവും  സ്വാഗതമോതുമ്പോൾ  വിദേശിയും  ഇതര സംസ്ഥാനത്തിൽ പെട്ടവരുമായ മലയാളികൾ  എന്തിന് മടിക്കണം.
തുടർന്ന്   തൊണ്ണൂറ്റി ഒൻപതിലെയോ 2018 ലെയോ  വെള്ളപ്പൊക്കം പോലെ എല്ലാം കൂടി പൊട്ടി ഒലിച്ച്  വരാൻ തുടങ്ങി. ആദ്യ വിമാനം പൂറപ്പെട്ടത് മുതൽ  നാട്ടിലെത്തുന്നത് വരെയുള്ള  കമന്ററികൾ  ചാനലുകളിലൂടെ ഒഴുകി.“ ഇതാ വിമാനത്തിന്റെ വീലുകൾ ഈ പുണ്യ മണ്ണിൽ തൊട്ടു, തൊട്ടില്ലാ എന്ന മട്ടിലാണിപ്പോൾ“ എന്നൊക്കെ പ്രത്യേക ചാനൽ അവതാരകർ വിളീച്ച് കൂവിയപ്പോൾ  പിറ്റേന്നത്തെ പത്രങ്ങൾ  വെണ്ടക്കാ നിരത്തി.   ഭരണതലവന്റെ കക്ഷിയുടെ ജിഹ്വ  “കേറി വാ മക്കളേ“  എന്ന മത്തങ്ങാ നിരത്തി.
ഇതെല്ലാം കണ്ടും കേട്ടും മറുനാടൻ മലയാളികൾക്കും  ഇതര സംസ്ഥാനത്തിൽ ഉള്ളവർക്കും ആവേശം കയറി എയർ പോർട്ടിലും സംസ്ഥാന അതിർത്തികളിലും വന്ന്  തിരക്ക് കൂട്ടി.  എല്ലാവർക്കും സ്വന്തം കാര്യം മാത്രം. എങ്ങിനെയെങ്കിലും അകത്ത് കടക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രം. രോഗമുള്ളവനും രോഗമില്ലാത്തവനും  തമ്മിൽ ഇടകലർന്നപ്പോൾ  എല്ലാ നിയന്ത്രണങ്ങളും പാളി. കൊറോണാ കേസുകൾ ഒറ്റ അക്കത്തിൽ നിന്നും മൂന്നക്കത്തിലേക്കുള്ള കുതിപ്പിലാണ്. ഇതിൽ ഏറ്റവും പരിതാപകരം അസുഖമാണെന്നറിഞ്ഞിട്ടും അത് മറച്ച് വെച്ച് സംസ്ഥാനത്തിനകത്തേക്കെത്താനുള്ള  ഇതര സംസ്ഥാനക്കാരുടെ  പെരുമാറ്റങ്ങളാണ്.
ബ്രേക്ക് ചവിട്ടിയിട്ട് കിട്ടുന്നില്ല. സർക്കാർ വാഹനം പതറാൻ തുടങ്ങി. മനുഷ്യരാണല്ലോ ഇതെല്ലാം നിയന്ത്രിക്കുന്നത്, എത്രയെന്നും പറഞ്ഞാണ് നിയന്ത്രണം നടത്തുന്നത്. വാഗ്ദാനങ്ങൾ നിറയെ നൽകിയപ്പോൾ ഇങ്ങിനെ മലവെള്ള പാച്ചിൽ ഉണ്ടാകുമെന്ന് ആര് കരുതി. എങ്കിലും സർക്കാർ മെഷീനറി ആവുന്ന വിധത്തിൽ പിടിച്ച് നിൽക്കുന്നുണ്ട് എന്നുള്ളത് പറയാതെ  വയ്യ.
അപ്പോഴാണ് ക്വാറന്റൈൻ  ചെലവിന്റെ കാര്യം പഴയ വാഗ്ദാനം  പരണത്ത് വെച്ച് ആ ചെലവ് വരുന്നവർ  വഹിക്കണമെന്ന പുതിയ ന്യായവുമായി സർക്കാർ വന്നത്.
സാഹചര്യ തെളിവ് വെച്ച് നോക്കിയിട്ട് അതിന്റെ പുറകിൽ മുഖ്യ മന്ത്രി ആണെന്ന് തോന്നുന്നില്ല, ആലപ്പുഴക്കാരൻ  ജൂബാ തെറുത്ത് കയറ്റുന്ന ആ ധനമന്ത്രിയായിരിക്കാനാണ് സാദ്ധ്യത. മാസ്ക് ധരിക്കാത്ത വകയിലും ലോക് ഡൗൺ ലംഘനവുമായി  പത്ത് പുത്തൻ പിഴ ഇനത്തിൽ ഉണ്ടാക്കാമെന്ന്    അദ്ദേഹം കരുതിയപ്പോൾ ജനം നിയമങ്ങൾ അതേപടി അനുസരിക്കാൻ തുടങ്ങി പിഴയുമില്ല, കേസും കുറവ്.. അല്ലെങ്കിലും പണ്ട് മുതൽക്കേ മലയാളി ഇരിക്കാൻ പറഞ്ഞാൽ  കിടന്ന് കളയുന്ന സ്വഭാവമാണല്ലോ.
എന്തായാലും ഉടനെ തന്നെ  ക്വാറന്റൈൻ നിയമത്തിൽ മുഖ്യമന്ത്രി അവസരോചിതമായി തിരുത്തൽ വരുത്തി. പൈസാ ഇല്ലാത്തവരുടെ പക്കൽ നിന്നും ചെലവ് ഈടാക്കരുത് എന്ന്  അദ്ദേഹം ഭേദഗതി വരുത്തി തടി സലാമത്താക്കി.
ഈ തിരുത്തലിന് കട്ട സപ്പോർട്ട് തന്നെ അദ്ദേഹത്തിന് നൽകണം. ഉള്ളവൻ കൊടുക്കട്ടെ, ഇല്ലാത്തവനെ പരിഗണിക്കാമല്ലോ. പൈസാ കൊടുക്കേണ്ടി വരുമെന്ന് ശങ്കിച്ച് പലരും  ഇങ്ങോട്ടുള്ള എടുത്ത് ചാട്ടത്തിന് മുടക്കം വരുത്തുകയും ചെയ്യും. പൈസാ കൊടുക്കാനാണെങ്കിൽ അവിടെ നിന്നാൽ മതിയല്ലോ  ഇവിടേക്ക് വിമാനം കയറുന്നത് എന്തി ന് എന്ന ചിന്ത പലർക്കും ഉണ്ടായി കൂടെന്നില്ല.

No comments:

Post a Comment