Sunday, May 24, 2020

മനസ്സിൽ തട്ടിയ സന്തോഷം

ചിലപ്പോൾ ചിലരുടെ സന്തോഷം അവരേക്കാളും നമ്മളെ സന്തോഷിപ്പിക്കും.
ഇന്നലെ  ശനിയാഴ്ച  പെരുന്നാളിന്റെ തലേ ദിവസം  അപ്രകാരം ഒരു സന്തോഷം എന്റെ കണ്ണിനെ ഈറനണിയിച്ചു. റമദാൻ വൃതം അവസാനിച്ച് നാളെ പെരുന്നാൾ  വരുന്നതിന്റെ സന്തോഷത്തിനേക്കാളും വലുതായിരുന്നു  ഇന്നലെ എനിക്കനുഭവപ്പെട്ട  മുകളിൽ പറഞ്ഞ സന്തോഷം.
യാതൊരു തെറ്റും ചെയ്യാതെ  ഭർതൃ വീട്ടിൽ നിന്നും ഭർത്താവിനാലും അയാളുടെ മാതാപിതാക്കളാലും  നിഷ്ക്കരുണം പുറത്താക്കപ്പെട്ട  ഒരു പെൺകുട്ടി . അവൾക്ക് ഇപ്പോൾ 32 വയസ്സുണ്ട്. ഏഴ് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അവളുടെ കുറ്റം  ഭർത്താവിനേക്കാളും  അവൾക്ക് ഉയർന്ന വിദ്യാഭ്യാസം ഉണ്ടായി പോയി എന്നുള്ളതാണ്. ഭർത്താവ് വിദേശത്താണ്. മാതാപിതാക്കൾ പറയുന്നതിനപ്പുറം  ഈ ലോകത്ത് യാതൊന്നുമില്ലാത്ത അയാൾക്ക്  സ്വന്തം വീട്ടിൽ നിന്നും ഭാര്യയും കുഞ്ഞും ഏഴ് വർഷമായി വിട്ട് നിൽക്കുന്നതിൽ യാതൊരു ഖേദവുമില്ല. ഇതിനിടയിൽ  തന്റെ കുഞ്ഞിനും തനിക്കും ചെലവ് ലഭിക്കാനായി  അവൾ കൊടുത്ത കേസ്        ഒരു അന്ത്യവുമില്ലാതെ  വർഷങ്ങളായി ഇഴഞ്ഞ് നീങ്ങുന്നു. പിച്ചക്കാശ് എറിഞ്ഞ് കൊടുക്കുന്നത് പോലെ  വല്ലപ്പോഴും അൽപ്പം തുക കോടതിയിൽ  കെട്ടി വെക്കും, ബാക്കിക്ക് അപേക്ഷിച്ചാൽ  എതിർഭാഗത്തിന്റെ ആക്ഷേപത്തിനും വാദം കേൾക്കാനും കോടതിയിൽ ഒരു പത്ത് അവധിക്ക് വെയ്പ്പ് ഉണ്ടാകും. പിന്നെയും നക്കാ പിച്ച കെട്ടി വെക്കും . വീണ്ടും അപേക്ഷ കൊടുക്കും, അതും പഴയ പോലെ നടപടികൾക്കായി മാറ്റും. അവസാനം ആ പെൺകുട്ടി സഹികെട്ട് ഒരു ദിവസം എന്നോട് ചോദിച്ചു, “സാറേ!  എന്നാണിതെല്ലാം ഒന്ന് അവസാനിക്കുക“ ഈ കേസിന്റെ ആരംഭം മുതൽ ഞാൻ അവളുടെ കൂടെ ഉണ്ട്. ധാരാളം കേസുകൾ കാണാനിടയായിട്ടുള്ള എനിക്ക്  ആ പെൺകുട്ടിയുടെ നിരപരാധിത്വവും നിസ്സഹായതയും ശരിക്കും അറിയാമായിരുന്നല്ലോ. അത് കൊണ്ടായിരുന്നു എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ എപ്പോഴും അവൾ എന്നെ തിരക്കി വന്നിരുന്നത്, ഒരിക്കൽ അവൾ എന്നോട് ചോദിച്ചു, “ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ സാറേ! അവർ എന്നെ ഉപേക്ഷിച്ചത്“ ഹൃദയത്തിൽ തട്ടിയ ഒരു ചോദ്യമായിരുന്നു അത്.
നിർദ്ധനനായ അവളുടെ പിതാവിനെ ആശ്രയിച്ചാണ് അവളും കുഞ്ഞും ഇപ്പോൾ കഴിയുന്നത്.
ഇന്നലെ അവൾ എന്നെ കാണാൻ വന്നു. പ്രകാശിക്കുന്ന മുഖത്തോടെ അവൾ എന്നോട് പറഞ്ഞു “ സാറേ! എനിക്ക്  സർക്കാർ ജോലി കിട്ടി.“ അത് കേട്ടപ്പോൽ എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഞാൻ അറിയാതെ മുകളിലേക്ക് കണ്ണുയർത്തി. ദൈവമേ! നിനക്ക് അനേകമനേകം നന്ദി“ ഇനി ആരെയും ആശ്രയിക്കാതെ  അവൾക്കും കുഞ്ഞിനും കഴിയാം.
 നിയമന ഉത്തരവ് കയ്യിൽ വന്നതോടെ അവൾ എന്നെ കാണാൻ ഓടി വരുകയായിരുന്നു. അവളുടെ എല്ലാ ചരിത്രങ്ങളും അറിയാവുന്ന എനിക്ക്  ഈ ജോലിയിലൂടെ അവളുടെ ജീവിതത്തിൽ  ഉണ്ടാകാൻ പോകുന്ന  കാരുണ്യ വർഷം എത്രമാത്രമായിരിക്കുമെന്ന് കാണാൻ കഴിയുന്നു. അവൾക്ക് ലഭിക്കാൻ പോകുന്ന ആത്മവിശ്വാസമായിരിക്കും അതിൽ ഏറ്റവും വലുത്.
അവളെ യാത്രയാക്കിയതിന് ശേഷം ഞാൻ  മാനത്തേക്ക് നോക്കി.
കനത്ത മഴക്ക് ശേഷം  മാനം നന്നായി തെളിഞ്ഞിരിക്കുന്നു. അകാശത്തിൽ വിദൂരത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ  അൽപ്പം മേഘം മാത്രം.
 ഇന്ന് വൃതം അവസാനിക്കുന്നു, നാളെ പെരുന്നാൾ.!
 മനസിനാകെ ഒരു നിർവൃതി. പെരുന്നാളിന്റെയും ഇപ്പോൾ കേട്ട വാർത്തയുടെയും.

No comments:

Post a Comment