Thursday, July 30, 2020

ഓർമ്മകൾ ഇപ്പോഴുമുണ്ട്.

നാളെ  വലിയ പെരുന്നാളാണ്.  ഇന്ന് പെരുന്നാൾ  രാവും. ഇപ്പോൾ ആലപ്പുഴയിലെ   സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും  പെരുന്നാൾ  രാവിന്റെ  ഘോഷങ്ങൾ  തകർത്ത് വാരുകയായിരിക്കും. കേരളത്തിലെന്നല്ല,    ഇന്ത്യയിലെവിടെയും  തന്നെ  പെരുന്നാളിന്റെ തലേ രാത്രിയിൽ ഇത്രയും  ഘോഷങ്ങൾ  കാണുകയില്ല.പക്ഷേ കോവിഡ് കാരണം അതെല്ലാം മാറ്റി വെക്കപ്പെട്ടിരിക്കാം.. 
വട്ടപ്പള്ളി എന്റെ പ്രിയ വട്ടപ്പള്ളീ. ഞാൻ ജനിച്ച് കൗമാരം വരെ കഴിഞ്ഞ എന്റെ ഓർമ്മകളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന സ്ഥലം.
മനസ്സ് അവിടേക്ക് ഓടി പോയി ....     ഓർമ്മകൾ  വീണ്ടും  വീണ്ടും  ഉള്ളിൽ  തിരയടിച്ചെത്തുകയാണ്. കൗമാരത്തിൽ പെരുന്നാൾ രാവിന്റെ  മാസ്മര സ്വാധീനത്തിൽ  കൂട്ടുകാരുമായി  കറങ്ങി  നടന്ന  നിമിഷങ്ങൾ!  എല്ലാം  ഇങ്ങിനി  വരാതെ വണ്ണം  പോയി  കഴിഞ്ഞു. എല്ലാവരും  എവിടെല്ലാമോ  ചിതറി  പോയി. വട്ടപ്പള്ളിയിൽ  കൂട്ടുകാർ  ഇപ്പോൾ ഒന്നോ രണ്ടോ  പേർ മാത്രം, അവരെയും  കാണാനില്ല. ഇപ്പോൾ  ഞാൻ അവിടെ  അപരിചിതനാണ്. വട്ടപ്പള്ളിയിലൂടെ  ബാല്യവും  കൗമാരവും  ആവാഹിച്ച് ആ മധുര  സ്മരണകളിലൂടെ  നടക്കുമ്പോൾ പരിചിതമല്ലാത്ത  മുഖങ്ങൾ  എന്നോട്  ചോദിക്കുന്നു "നീ ആരാണ്? "  ഞാൻ  ഈ ദേശത്തിന്റെ  പുത്രൻ  ഇവിടെ  ഞാൻ ജനിച്ച് വളർന്നവനാണ്  എന്ന്  ഉറക്കെ  വിളിച്ച് കൂവാൻ  പലപ്പോഴും  തോന്നി  പോകും.  
 സായാഹ്നം,  സന്ധ്യയുമായി  ചേരുന്ന  മുഹൂർത്തത്തിൽ എത്രയോ കിലോ മീറ്ററുകൾ വിദൂരത്തിലായി സ്ഥിതിചെയ്യുന്ന  ഈ വീട്ടിൽ    വരാന്തയിലെ ചാരുകസേരയിൽ  മാനത്ത് കാണപ്പെടുന്ന കർക്കിടക ഇരുട്ടിനെയും നോക്കി ഏകനായി  ഇരിക്കുമ്പോൾ  മനസ്സ്  പെരുന്നാൾ  രാവും തേടി  വട്ടപ്പള്ളി യിലേക്ക്  പോകുകയാണ്.. പെരുന്നാളിന്റെ പകിട്ടിനേക്കാളും പെരുന്നാൾ  രാവ്ന്റെ ഓർമ്മകളാണല്ലോ മനസ്സിലേറെയും.
 പെരുന്നാൾ  രാത്രിയിൽ പുലർച്ച വരെ തുറന്ന് വെക്കുന്ന  കടകളും  പെരുന്നാൾ സാധനങ്ങൾ  വാങ്ങാൻ വരുന്നവരുടെ  തിരക്കുകളും. പെരുന്നാൾ രാവിനെ ഉൽസവ സമമാക്കുന്നു.
സക്കര്യാ ബസാർ ജംക്ഷനിൽ രണ്ട് പടക്ക കടകൾ. ഒന്ന്  അബ്ദു  ഇക്കായുടേത്, രണ്ടാമത്തേത്  കുപ്പായം  ഇടാത്ത കോയാ ഇക്കായുടേതും. കോയാ ഇക്കാ  ജീവിതത്തിൽ ഷർട്ട് ധരിച്ചിട്ടില്ല. അത് കൊണ്ടാണ് കുപ്പായം ഇടാത്ത കോയാ എന്ന്  അറിയപ്പെടുന്നത്. രണ്ട് പേരും ഇപ്പോൾ ഉണ്ടൊ എന്നറിയില്ല, പക്ഷേ പടക്കമില്ലെങ്കിൽ എന്ത് പെരുന്നാൽ. പുലരും വരെ ഓരോ വീട്ടിലും പടക്കം പൊട്ടുന്ന ശബ്ദം മുഴങ്ങി കൊണ്ടിരിക്കും
പിറ്റേ  ദിവസം  ഇറച്ചി കറിയും കൂട്ടി  ചോറു കഴിച്ചിട്ട്  കൈ കഴുകാതെ കയ്യിൽ  അവശേഷിക്കുന്ന കറിയുടെ മണത്തെ പിന്നെയും  പിന്നെയും ആസ്വദിച്ച്  നടന്നിരുന്ന  കഷ്ടപ്പാടിന്റെ  ബാല്യകാലം.  അന്ന് വയറ് നിറയെ  ചോറ് കിട്ടാൻ  പെരുന്നാൾ വരണമായിരുന്നല്ലോ! പക്ഷേ  ആ കഷ്ടപ്പാടിന്റെ കാലത്തെ ആഹാരത്തിന്റെ രുചി ഇന്നിനി  വരാതെ  എങ്ങോ  പോയി.  ഇന്നിപ്പോൾ  ഏത്  ആഹാരം  വേണമെന്ന്  തോന്നിയാലും  കഴിക്കാം,  പക്ഷേ  അന്നത്തെ രുചി  ഇന്നില്ലാ എന്ന്  മാത്രം.
എന്തിനാണ് നാം വലുതാകുന്നത്,എന്നുമെന്നും ബാല്യം നില നിന്നാൽ മതിയായിരുന്നു എന്ന് ആശിച്ച് പോകുന്നു.
കർക്കിടകത്തിലെ കാറ്റ് ഈ സന്ധ്യാ വേളയിൽ കലി തുള്ളി മരങ്ങളിൽ നൃത്തം വെക്കുമ്പോൾ വർഷങ്ങൾക്കപ്പുറത്തെ ചന്ദ്രികാർച്ചിത രാത്രിയിൽ നിന്നും മനസിനെ പിൻ വലിച്ച് ഇന്നത്തെ ദിവസത്തിൽ എത്തി ചേരാൻ മടി തോന്നുകയാണ്.
 വട്ടപ്പള്ളിയിൽ പോകാൻ സാധിച്ചിരുന്നെങ്കിൽ  മുണ്ടും മാടിക്കെട്ടി ആ നിരത്തിലൂടെ ഒഴുകുന്ന ജനക്കൂട്ടത്തിലൊരാളായി തീരാൻ സാധിച്ചിരുന്നെങ്കിൽ .....സഫലമാകാത്തെ ആഗ്രഹങ്ങളാണല്ലോ മനസിലെന്നും സജീവമായി നില നിൽക്കുന്നത്....

No comments:

Post a Comment