Friday, July 3, 2020

65 വയസ്സിന് മുകളിൽ ഉള്ളവർ വീട്ടിലിരിക്കണോ?

പള്ളികളും ഇതര ദേവാലയങ്ങളും തുറന്നതിനെ തുടർന്ന് നിബന്ധനകൾ  ധാരാളമായുണ്ട് പ്രവേശനം ലഭിക്കാൻ.
അതിൽ പ്രധാനപ്പെട്ടത് 65 വയസ്സിനു മുകളിൽ ഉള്ളവർക്ക്  പ്രവേശനമില്ലാ എന്നാണ്.
ചെറുപ്പത്തിൽ അടിച്ച് പൊളിച്ച് ജീവിച്ചിട്ട് വയസ്സാകുമ്പോഴാണ് ലേശം ഭക്തിയൊക്കെ വരുന്നത്, അപ്പോഴാണ് ഒരു തടസ്സ നിയമം!!!
 മൂന്ന് മാസമായി വീട്ടിലിരുന്ന് വിളിച്ചപ്പോൾ  ദൈവം കേട്ടു എങ്കിൽ ഇനി അങ്ങോട്ടുള്ള സമയവും  കരുണാമയൻ പ്രാർത്ഥന കേട്ടോളും. സ്വന്തമായ അലംഭാവത്താൽ ദേവാലയത്തിൽ പോകാത്തതല്ലല്ലോ.  മനുഷ്യ നിർമ്മിതമായ നിയമങ്ങളാൽ തടയപ്പെട്ടതാണ് എന്നൊക്കെ സമാധാനിച്ച് കഴിയുക എന്നതാണ് 65 ന് മുകളിലുള്ളവർക്ക് കരണീയമായ ഏക വഴി.
അല്ലെങ്കിൽ എനിക്ക് 58 വയസ്സേ ഉള്ളൂ എന്ന്  കളവായി ബോധിപ്പിക്കുകയോ എഴുതിക്കൊടുക്കുകയോ ചെയ്യുക, ജനന സർട്ടിഫിക്കേറ്റ് കൊണ്ട് വരാൻ ആവശ്യപ്പെടാൻ തക്കവിധം ഇത് ഗുരുതര നിയമ പ്രശ്നമൊന്നുമല്ല താനും. പക്ഷേ മുകളിലിരിക്കുന്ന വലിയ കണക്ക്കാരൻ  കള്ളം പറഞ്ഞ് പ്രവേശനം വാങ്ങിയാൽ കർശനമായി മൈനസ് മാർക്കിട്ട് തരും, ഒരു സംശയവും വേണ്ട, അവിടന്ന് കളവ് പറയുന്നത് ഇഷ്ടപ്പെടുന്നില്ല.
പക്ഷേ ഈ വിഷയത്തിൽ ഒരു യുക്തിഭംഗം ഉണ്ട്. ചെറുപ്പക്കാരേക്കാളും അരോഗദൃഡഗാത്രരായ 65ന് മുകളിലുള്ളവർ ധാരാളമുണ്ട്. ചെറുപ്പക്കാർ രണ്ട് തുള്ളി മഴവെള്ളം തലയിൽ വീണാൽ പിറ്റേന്ന് ചീറ്റിയും തുമ്മിയും ചുമച്ചും  നടക്കുമ്പോൾ മഴ മുഴുവൻ കൊണ്ടാലും ഊങ്ഹൂം ഒരു കുഴപ്പവുമില്ലാത്ത  മൂപ്പിൽസ് ധാരാളമുണ്ട്. അത് കൊണ്ടല്ലേ ഈ സാധനങ്ങൾ ഇപ്പോഴും ചക്കക്കുരു പോലെ ഇരിക്കുന്നത്.
 പ്രായമായവർക്ക് രോഗ പ്രതിരോധ ശക്തി കുറവാണെന്നും അവർക്ക് പെട്ടെന്ന് രോഗം ബാധിക്കുമെന്നും ഏതോ അപ്പോത്തിക്കിരി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, വീട്ടിലിരുന്നാൽ മതി മൂപ്പിൽസേ! എന്ന് ഈ  നിയമം എഴുതി ഉണ്ടാക്കിയവന് ബോധം ഇറങ്ങി വന്നത്.
രോഗ പ്രതിരോധ ശക്തി ഇല്ലാത്തവർ ഏത് പ്രായക്കാരായാലും രോഗം പെട്ടെന്ന് ബാധിക്കും.
ഇവിടെ എന്താണ് സത്യസന്ധമായ വസ്തുത എന്ന് നോക്കാം.  ഒരു പ്രായമെത്തുമ്പോൾ ജീവിത ശൈലി രോഗം ബാധിച്ച് അത് പ്രമേഹം, രക്ത സമ്മർദ്ദം, മുതലായ വേഷത്തിൽ  പ്രകടമാകും അതിന് ചികിൽസയും നടക്കും.  ആ രോഗങ്ങൾ ഉള്ളവർ പെട്ടെന്ന് പകർച്ചവ്യാധിക്ക് ഇരയാകുകയും ചെയ്യും. പക്ഷേ ഈ അവസ്ഥ പ്രായമാകാത്തവർക്കും സംഭവിക്കാം, പക്ഷേ  അവർക്ക് നിയമ തടസ്സമൊന്നുമില്ല. ഇത് വിവേചനമാണ്, ബുദ്ധിശൂന്യതയാണ്.
വേണ്ടത് ഇതാണ് രോഗം ബാധിച്ചവർ അവർ ഏത് പ്രായത്തിലുള്ളവരായാലും സ്വയമേ തന്നെ  സാമൂഹ്യ അകലം  പാലിക്കുക.
അപ്പോൾ ഇപ്പോഴുള്ള നിയമത്തിൽ ഒരു വാക്ക് കൂടി ചേർത്താൽ എല്ലാം ശരിയാകും, 65 വയസ്സിനു മുകളിലുള്ള  ”രോഗബാധിതരും ചികിൽസയിലിരിക്കുന്നവരും” ദേവാലയങ്ങളിലും പൊതു ഇടങ്ങളിലും  പങ്കെടുക്കരുത് എന്ന് തിരുത്തിയാൽ  അതൊരു നീതിയായേനെ.

No comments:

Post a Comment