Wednesday, July 15, 2020

കോവിലനും മമ്മൂട്ടിയും

സാഹിത്യ രംഗത്ത് “തട്ടകം“ തുടങ്ങിയ  അത്യപൂർവമായ  രചനകൾ നൽകിയ  വ്യക്തിയാണ്  വി.വി.അയ്യപ്പൻ എന്ന     ശ്രീ കോവിലൻ. വയലാർ അവാർഡും മുട്ടത്ത് വർക്കി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സിനിമാ ലോകത്ത് അതുല്യ സ്ഥാനം വഹിക്കുന്ന  നടനാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി.ഭരത് അവാർഡ് ഉൾപ്പടെ അനേകം അംഗീകാരങ്ങൾ അദ്ദേഹത്തിനെ തേടി എത്തിയിട്ടുണ്ട്. അദ്ദേഹം അഭിഭാഷകനുമായിരുന്നു.
കോവിലനും മമ്മൂട്ടിയുമായി  എന്ത് ബന്ധം  എന്ന ചോദ്യത്തിന് ബന്ധം ഉണ്ട് എന്നാണ് പറയേണ്ടി വരുന്നത്.
കോഴിക്കോട് യൂണിവേഴ്സിറ്റി രണ്ട് പേർക്കും ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി. ബിരുദ പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്സിറ്റി  ആ ബിരുദം നൽകാൻ ഒരുപാട് സമയം എടുത്തു. അപ്പോഴേക്കും കോവിലൻ  പോയിക്കഴിഞ്ഞിരുന്നു. ഇതിൽ ദുഖമയമായ വിഷയം ബിരുദ പ്രഖ്യാപനത്തിൽ കോവിലൻ വളരെ ഏറെ സന്തോഷിച്ചിരുന്നു  എന്നും ബിരുദ ദാനത്തിനുള്ള ക്ഷണം പ്രതീക്ഷിച്ച് അദ്ദേഹം  ഏറെ നാൾ കാത്തിരുന്നു എന്നുമുള്ളതുമാണ്. ഈ പരമാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു എന്ന് പത്ര വാർത്ത. എങ്കിൽ അതൊരു തെറ്റായ നടപടി ആയി പോയി. പക്ഷേ ഈ കാല താമസത്തിന് മമ്മൂട്ടി  അദ്ദേഹം അറിയാതെ ഭാഗഭാക്കായി എന്ന് അറിയുന്നു.
മമ്മൂട്ടിയുടെ സമയം പ്രതീക്ഷിച്ചാണ് യൂണിവേഴ്സിറ്റി അവാർഡ് ദാന ചടങ്ങ് നീട്ടി വെച്ചതെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. അദ്ദേഹം അറിഞ്ഞ് കൊണ്ടല്ല ഈ സംഭവം. അത് വാസ്തവമല്ലെങ്കിൽ  എന്ത് കൊണ്ട് അവാർഡ് ദാന ചടങ്ങ് ഇത്രയും കാലം നീട്ടി വെച്ചതെന്ന് വിശദീകരിക്കേണ്ടി വരും.
സമൂഹത്തിൽ സിനിമയുടെ സ്വാധീനം ഏറ്റവും ഉന്നതിയിലാണ്. സിനിമാ കണ്ട് പിടിക്കുമ്പോൾ  അത് മനുഷ്യ സമൂഹത്തെ ഇത്രത്തോളം സ്വാധീനിക്കുമെന്ന് അന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. സിനിമയും അതിലെ അഭിനേതാക്കളും ഇപ്പോൾ സമൂഹത്തിൽ അത്യുന്നത ശ്രേണിയിലാണ്. രാജ്യ ഭരണം നിർവഹിക്കുന്ന ഉന്നത രാഷ്ട്രീയക്കാർ പോലും ആ സ്ഥാനത്തിന് താഴെയാണെന്നുള്ളതാണ് പരമാർത്ഥം.
സോപ്പ് മുതൽ ഉണക്ക മൽസ്യത്തിന് വരെ സിനിമാ അഭിനേതാക്കളുടെ ചിത്രം പരസ്യമായി ഉണ്ടായേ മതിയാകൂ. എന്ത് ധർമ്മ ച്യുതിയും സിനിമാ അഭിനേതാക്കൾക്കുണ്ടായാലും ജനത്തിന് അത് പ്രശ്നമല്ല. എത്ര വേണമെങ്കിലും വിവാഹം കഴിക്കാം വിവാഹ മോചനം നടത്താം, മദ്യപിച്ച് തലയും കുത്തി നടക്കാം അതൊരു തെറ്റായി ആരും കാണുകയേ ഇല്ല. ആ സ്ഥാനത്ത് ഒരു രാഷ്ട്രീയക്കാരൻ അത്തരത്തിലുള്ള പ്രവർത്തിയിൽ ഏർപ്പെട്ടാൽ  അയാൾ സമൂഹ ഭൃഷ്ട് നേരിടേണ്ടി വരുമെന്നത് ഉറപ്പ്.
ഭർത്താവ് മമ്മൂട്ടിയെ  പോലെ ഇരിക്കുന്നെന്ന് ഭാര്യമാർ പറയും പക്ഷേ മമ്മൂട്ടി ഭർത്താവിനെ പോലെ ഇരിക്കുന്നെന്ന് ഒരു ഭാര്യയും പറയില്ല. അതേ പോലെ ഭാര്യ ഐശ്വര്യ റായിയെ പോലിരിക്കുന്നു എന്ന് പറയും ഐശ്വര്യ റായി ഭാര്യയെ പോലിരിക്കുന്നു എന്നാരും പറയാറില്ല.
സുപ്രസിദ്ധ നടി  സോഫിയാ ലോറൻ അടുക്കളയിൽ നിൽക്കുമ്പോൾ അടിവസ്ത്രം ധരിക്കാറുണ്ട് എന്ന് ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തി കഴിഞ്ഞതിന് ശേഷം  അടുത്ത ദിവസങ്ങളിൽ അടിവസ്ത്രത്തിന് കമ്പോളത്തിൽ  വലിയ വിറ്റഴിവ് ഉണ്ടായി എന്ന് പണ്ട് വായിച്ചത് ഓർമ്മ വരുന്നു.
അതേ! പിടിച്ച് കെട്ടാനാകാത്ത വിധം സിനിമയും അഭിനേതാക്കളും  സമൂഹത്തിന്റെ ഉന്നത ഇടങ്ങളിൽ ആയി കഴിഞ്ഞിരിക്കുന്നു.
ഒരു കലയായി സിനിമയെ അംഗീകരിച്ച് അത് കാണുകയല്ലാതെ താരാരാധന എന്ന കോമാളിത്തത്തിന് മുതിരുമ്പോൾ മനുഷ്യൻ ഒന്നുമല്ലാതാകും.
യാതൊരു സത്യവുമില്ലാത്ത വെറും ഭാവനയിൽ നിന്നുരുത്തിരിഞ്ഞ കഥകളും സജ്ജീകരണങ്ങളും അതിൽ  സ്വന്തമായ ഭാവമല്ലാത്ത മറ്റൊരാൾ കാണിക്കുന്ന ഭാവം  കുരങ്ങിനെ പോലെ അനുകരിക്കുന്ന  ആൾക്കാർക്കാണ് സമൂഹത്തിൽ ഇന്ന് വിലയെങ്കിൽ മനുഷ്യന്റെ തലച്ചോറിന് എവിടെയോ വെച്ച്  എന്തോ സംഭവിച്ചിട്ടുണ്ട്.

No comments:

Post a Comment