Wednesday, July 8, 2020

ഇബുലീസ് ഉണ്ടാക്കിയ പുക്കാർ

പഴയ ഒരു വടക്കൻ തമാശ പാട്ട് ആരംഭിക്കുന്നത് ഇങ്ങിനെയാണ്:-    “ഇബിലീസുണ്ടാക്കി തീർത്തൊരു ഇബിലീസ്.....“
ആ പാട്ടിന്റെ അടിസ്ഥാനമായ കഥ ഇപ്രകാരമാണ്.
ധൃതി പിടിച്ച് ഓടി പോകുന്ന ഇബിലീസിനെ (പിശാച്) കണ്ട് ദിവ്യൻ  ചോദിച്ചു.
“ജ്ജ് എന്തെടാ പഹയാ, മണ്ടിപ്പാഞ്ഞ് പോയ് ആൾക്കാരെ  മക്കാറാക്കണത്....“
അതിന് ഇബിലീസ് പറഞ്ഞ മറുപടി  ഇതായിരുന്നു,..
“ആൾക്കാര് ബെർക്കനെ എന്നെ പഴി പറയുവാ....ഞാൻ ആരെയും ഒന്നും ചെയ്യണില്ല, സംശയം ഉണ്ടെങ്കിൽ എന്നോടൊപ്പം വരിക....ഞാൻ ബോദ്ധ്യപ്പെടുത്തി തരാം....“
ദിവ്യൻ കൂടെ പോയി.കുറച്ച് ദൂരം പോയപ്പോൽ ഒരു ഹലുവാ കട കണ്ട് പിശാച് അവിടെ കയറി, ഹലുവാ പാത്രത്തിൽ കയ്യിട്ടു. കയ്യിൽ പറ്റിയ എണ്ണ ഭിത്തിയിൽ തുടച്ച് ഒന്നുമറിയാത്ത പോലെ മാറി നിന്നു. എണ്ണ മയം കണ്ട് അവിടെ ഈച്ച വന്നു. ഉടനെ ഈച്ചയെ പിടിക്കാൻ പല്ലി വന്നു. പല്ലിയെ കണ്ട് അതിനെ ശാപ്പിടാൻ പൂച്ച വന്നു പല്ലിയുടെ നേരെ ചാടി. ചാട്ടം പിഴച്ച പൂച്ച അലുവാ പാത്രം തട്ടി മറിച്ചു. അലുവാക്കാരൻ പൂച്ചയെ തല്ലി, പൂച്ചയുടെ ഉടമസ്ഥൻ അലുവാക്കാരനെ തല്ലി, അലുവാക്കാരൻ അലുവാ മുറിക്കുന്ന കത്തി എടുത്ത് കാച്ചി, അവസാനം ചോര കളിയിൽ കാര്യം കലാശിച്ചു.
പിശാച് ദിവ്യനോട് ചോദിച്ചു, “ ഞാനെന്തെങ്കിലും ചെയ്തോ, വെറുതെ കയ്യൊന്ന് ഭിത്തിയിൽ തുടച്ചു , അത്രേള്ളൂ....“
പറഞ്ഞ് പഴകിയ ഈ കഥ ഇപ്പോൾ ഇവിടെ പറയാൻ കാര്യം: കൊട്ടാരക്കര പുലമൺ ജങ്ഷന് സമീപം താമസിക്കുന്ന 80 വയസ്സുകാരൻ കാർന്നോര് ഇതര സംസ്ഥാനത്ത് നിന്നു വന്ന ബന്ധുവുമായി ( അയാൾ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവെന്ന് കണ്ടെത്തിയതാണ്) എന്തോ അസുഖത്തിന് ചികിൽസക്കായി പല ആശുപത്രിയിലും പോയി., തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം പല കടകളിലും ചന്ത മുക്കിലും,    എട്ട് കിലോ മീറ്റർ ദൂരത്തിലുള്ള കുന്നിക്കോട് എന്ന സ്ഥലത്ത്  ബേക്കറിയിലും പോയി. കാർന്നോർക്ക് രാത്രി ആയപ്പോൽ ചുമയും ശ്വാസം മുട്ടും കണ്ട് അയൽ വാസി കാറിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോകാനിട വന്നു. കോവിഡ് ഭീഷണി നില നിൽക്കുന്നതിനാലും സാഹചര്യങ്ങൾ മനസിലാക്കിയതിനാലും ചുമയും ശ്വാസം മുട്ടും  രോഗ ലക്ഷ്ണം കണ്ടതിനാലും സ്വകാര്യക്കാരൻ  പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക്  റഫർ ചെയ്തു.
അതിനോടൊപ്പം പുലമൺ ജങ്ഷനിലെ ഒരു മോബൈൽ കടക്കാരൻ (അദ്ദേഹം നീണ്ടകരയിൽ നിന്നും സ്കൂട്ടറിൽ കൊട്ടാരക്കരയിൽ ദിവസവും വന്ന് ജോലി ചെയ്യുന്നവനാൺ`) കോവിഡ് രോഗ ലക്ഷണം കണ്ടെത്തി ആശുപത്രിയിലായി.     രണ്ട് കേസുകൾ ഒരേസ്ഥലത്ത് കണ്ടെത്തിയപ്പോൽ  ഒട്ടും താമസമുണ്ടായില്ല,  കൊട്ടാരക്കരയിലെ മുനിസിപ്പാലിറ്റിയിലെ ചില വാർഡുകൾ നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടു, കർശനമായി കാര്യങ്ങൾ കൈ കാര്യം ചെയ്യാൻ തുടങ്ങി.മൊബൈൽ കടയിലെ മറ്റൊരു ജീവനക്കാരനെ നിരീക്ഷണത്തിലാക്കി, അയാൾ താമസിക്കുന്ന വീടുള്ള വാർഡും  നിയന്ത്രണത്തിലായി.
കർശനമായി കാര്യങ്ങൾ നിയന്ത്രിച്ചപ്പോൾ നിരത്തുകളെല്ലാം ജനശൂന്യമായി, കടകൾ അടക്കപ്പെട്ടു, വാഹനങ്ങൾ നിയന്ത്രിക്കപ്പെട്ടു,
രണ്ട് മാസം അടഞ്ഞ് കിടന്ന കടകൾ തുറന്ന് അൽപ്പ ദിവസമായി  കച്ചവടം നടന്ന് വരുന്നതേ ഉള്ളൂ. അപ്പോഴേക്കും വീണ്ടും ലോക് ഡൗണായി.
സംഭവങ്ങളുടെ അവസാനത്തിൽ ഇപ്പോൾ കേട്ടത്, കാർന്നോരുടെ സ്രവം പരിശോധനയിൽ നെഗറ്റീവാണത്രേ!( ശരിയോ എന്നറിയില്ല, പറഞ്ഞ് കേൾവിയാണ്) മൊബൈൽ കടക്കാരൻ ആശുപത്രിയിലാണ്.
ഇവിടെ ഈ സംഭവം കുറിച്ചത്, ഒന്നോ രണ്ടോ പേരുടെ അലക്ഷ്യം കൊണ്ട് ഒരു പ്രദേശമാകെ  സ്തംഭിച്ചു എന്ന് പറയാനാണ്. കുറേ ദിവസത്തേക്ക് ആൾക്കാർ  കൈകൾ കഴുകിയും അസുഖമുള്ളവർ വീട്ടിലിരുന്നും മുഖാവരണം അണിഞ്ഞും പൊതു സ്ഥലത്ത് ഇട പഴകിയാൽ ഒരു സമൂഹത്തെ ആകെ കഷ്ടതയിൽ പെടുത്താൻ ഇടയാകില്ല, എന്ന് സൂചിപ്പിക്കാനും കൂടിയാണ്.
ഓ! എനിക്കൊന്നുമില്ല, എന്ന  അമിത വിശ്വാസമാണ് പല കുഴപ്പങ്ങൾക്കും കാരണം.

No comments:

Post a Comment