Tuesday, July 9, 2019

ഇന്ദ്രൻസിന്റെ അഭിമുഖം

സിനിമാ നടൻ ഇന്ദ്രൻസുമായുള്ള ഒരു അഭിമുഖം  കഴിഞ്ഞ ദിവസം കാണാനിടയായി. അദ്ദേഹത്തിന്റെ സംസാരത്തിലും   ശരീര ഭാഷയിലും കണ്ട വിനയവും എളിമയും  വർഷങ്ങൾക്കപ്പുറം അദ്ദേഹത്തെ   ആദ്യമായി കണ്ട ഓർമ്മയിലേക്ക് എന്നെ നയിച്ചു.
 ആ സംഭവത്തിലേക്ക് എത്തിചേരുന്നതിന് മുമ്പ്  സിനിമാ ലോകത്തെ ധാർഷ്ഠ്യതയെ കുറിച്ച്  അൽപ്പം പറയാതെ വയ്യ. ഈ ലോകം മുഴുവൻ സിനിമാ  ലോകത്തെ  അനുസരിക്കണമെന്നും  അവരെ കഴിഞ്ഞിട്ടേ ഈ ലോകത്ത് മറ്റെല്ലാമുള്ളൂ എന്നാണ് ചില സിനിമാ ജീവികളുടെ ഭാവവും പെരുമാറ്റവും.
സിനിമയിൽ അഭിനയിച്ചു എന്ന ഒരൊറ്റ കാരണത്താൽ  വീട് നശിപ്പിക്കപ്പെടുകയും  രാത്രിയുടെ ഇരുളിൽ  ജീവരക്ഷാർത്ഥം പരക്കം പാഞ്ഞ് ഒരു ലോറി ഡ്രൈവറുടെ കാരുണ്യത്താൽ  നാഗർകോവിലിലേക്ക് രക്ഷപെടുകയും ശിഷ്ട ജീവിതം  അവിടെ തന്നെ കഴിച്ച് കൂട്ടി  ആദ്യ മലയാള സിനിമാ നടിയെന്ന നിലയിൽ പിൽക്കാലത്ത്താൻ ആ‍ദരിക്കപ്പെട്ടു എന്ന സത്യം അറിയാതെ  കാലയവനികക്കപ്പുറം മറഞ്ഞ റോസിയുടെ  ചരിത്രം മുമ്പ് ഞാൻ ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചു എന്നത് മാത്രമായിരുന്നു റോസിയുടെ കുറ്റം.
ആ കാലവും ആ സമൂഹവും കടന്ന് പോയി ഇന്നത്തെ കാലത്ത് ജനങ്ങളാൽ ഏറ്റവും ആദരിക്കപ്പെടുന്നത് തങ്ങളാണെന്ന തിരിച്ചറിവ് റോസിയുടെ പിൻ ഗാമികളായ ഇന്നത്തെ സിനിമാ താരങ്ങളിൽ ഭൂരിഭാഗം പേരെയും ധാർഷ്ഠ്യത്തിന്റെ ആൾരൂപമാക്കി മാറ്റിയിരിക്കുന്നു.
താൻ കടന്ന് വരുമ്പോൾ ഇരിക്കുന്നവർ എഴുന്നേറ്റ് നിൽക്കണമെന്ന്  നിർബന്ധമുള്ള ഒരു മെഗാ സ്റ്റാർ ഇപ്പോഴും  ഫീൽഡിലുണ്ട്. ആരോടും അഹങ്കാരത്തോടെ പെരുമാറുക എന്ന ധാർഷ്ഠ്യതയാണ് അയാളുടെ മുഖമുദ്ര.
മുമ്പും ഈ മാതിരി  പെരുമാറ്റം  സിനിമാ ലോകത്ത് പലർക്കുമുണ്ടായിരുന്നു. പുന്നപ്ര-വയലാർ കാലഘട്ടത്തിന് മുമ്പ് നടന്ന  സമരങ്ങളിൽ  പിടിക്കപ്പെട്ട് പോലീസ് സ്റ്റേഷനിൽ വരുന്ന പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി  തല്ലി ചതക്കുന്ന ഒരു ഇൻസ്പക്ടർ  പിൽക്കാലത്ത് സിനിമാ നടനായി  മലയാള വെള്ളീത്തിരയിൽ വന്നു. അന്നു അയാളുടെ  ധാർഷ്ഠ്യത കുപ്രസിദ്ധമായിരുന്നു. പാലാട്ട് കോമൻ എന്ന സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ  ഉദയാ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് കാണാൻ ചെന്ന വിദ്യാർത്ഥികളായ ഈയുള്ളവൻ ഉൾപ്പടെയുള്ള കുട്ടികളെ പച്ചത്തെറി വിളിച്ച് ഓടിച്ച  ഓർമ്മ ഇന്നും മനസിലുണ്ട്.
കൗമാരത്തിന്റെ  എടുത്ത് ചാട്ടത്തിൽ സിനിമയിൽ അഭിനയിക്കാൻ  പോയ എനിക്ക് കിട്ടിയ  ക്യാമറാ കെട്ടിവലി ജോലിയും “ബോയ് “ ഡ്യൂട്ടിയും  അന്നത്തെ ഏറ്റവും വലിയ ധാർഷ്ഠ്യക്കാരനായ  സിനിമാ നടനായ വില്ലന്റെ വില്ലത്തരം നേരിൽ അനുഭവിക്കാൻ യോഗമുണ്ടാക്കി.
അന്നും വിനയത്തിന്റെ ആൾരൂപമായ അപൂർവം ചില നടന്മാർ  രംഗത്തുണ്ടായിരുന്നു. ബഹദൂർ, പി.ജെ.ആന്റണി, തുടങ്ങിയ മഹാരഥന്മാർ. പ്രേം നസീർ സാർ, മാന്യതയുടെയും സ്നേഹത്തിന്റെയും  തനിപ്പകർപ്പായിരുന്നു.
ഇന്ദ്രൻസിലേക്ക് തിരിച്ച് വരാം. കൊല്ലം റെയിൽ വേ കോടതിയിൽ  ജോലി നോക്കി വരവേ  ക്യാമ്പ് സിറ്റിംഗിനായി പാറശ്ശാല മുതൽ എറുണാകുളം വരെ  ട്രൈനിൽ സഞ്ചരിക്കേണ്ടി വന്നപ്പോൾ  പലപ്പോഴും ഉയർന്ന ക്ളാസുകളിൽ  സഞ്ചരിക്കുന്ന മെഗാ സ്റ്റാർ അല്ലാത്ത  നടീ നടന്മാരെ കാണാനിടവന്നിട്ടുണ്ട്. കൂടുതലും എറുണാകുളത്തേക്കുള്ള ജനശതാബ്ധിയിലെ ഏ.സി. കോച്ചുകളിലായിരുന്നു അവരുടെ യാത്ര. സീറ്റിൽ ഉറങ്ങുന്ന അവസ്തയിലായിരിക്കും ഭൂരിഭാഗം പേരും. അവർ ഉറക്കത്തിലല്ല, കണ്ണടച്ച് ഉറക്കം നടിച്ചിരിക്കുകയാണെന്ന് പലപ്പോഴും അടുത്തിരുന്ന് യാത്ര ചെയ്യുന്ന എനിക്ക് മനസിലായിട്ടുണ്ട്. ആരും ചെന്ന് പരിചയപ്പെ ടാതിരിക്കാനും സംസാരിക്കാതിരിക്കാനുമുള്ള .ഒരു അടവ് അത്രയേ ഉള്ളു. മണിയൻ പിള്ള രാജു, കൊച്ച് പ്രേമൻ, ഇന്ദ്രൻസ്  തുടങ്ങിയവരാണ് പലപ്പോഴും എറുണാകുളം യാത്രയിൽ കാണപ്പെട്ടത്, കൂട്ടത്തിൽ അപ്രധാന നടികളിൽ ചിലരും.
മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു ഇന്ദ്രൻസ്. ആര് ചെന്ന് പരിചയപ്പെടാൻ മുതിർന്നാലും അദ്ദേഹം തുറന്ന മനസ്സോടെ പെരുമാറും. ഉറക്കം നടിക്കൽ സ്വഭാവം തീരെയില്ല.
ഒരു ദിവസം  എറുണാകുളം സ്റ്റേഷൻ അടുക്കാറാകവേ  മുഖം കഴുകാൻ എഴുന്നേറ്റ് ചെന്ന ഞാൻ വാതിലിൽ മാർഗ തടസ്സമായി പുറം തിരിഞ്ഞ് നിൽക്കുന്ന ഇന്ദ്രൻസിനെ കണ്ടു. അന്ന് മെഗാസ്റ്റാർ, തന്നെക്കാളും തിരക്കുള്ള നടൻ ഇന്ദ്രൻസാണെന്ന്  തമാശ രൂപേണ പറഞ്ഞ കാലമാണ്. അതായത് അന്ന് ഇന്ദ്രൻസ് അത്രയും  ഉയർന്ന നിലയിലാണ്. അത് കൊണ്ട് തന്നെ മാറി നിൽക്ക് എന്ന് പറയാൻ ഒരു മടി എന്റെ ഉള്ളിൽ ഉണ്ടായി. രണ്ട് മിനിട്ട് അങ്ങിനെ  കടന്ന് പോയപ്പോൾ ഞാൻ മുരടനക്കി. പെട്ടെന്ന് അദ്ദേഹം തിരിഞ്ഞ് നോക്കി, താൻ വാതിൽ തടഞ്ഞ് നിൽക്കുകയാണെന്ന് തിരിച്ചറിഞ്ഞ ആ മനുഷ്യന്റെ മുഖത്തെ കുറ്റബോധവും പ്രയാസവും  വിവരിക്കാനാവില്ല.  ആ കൊച്ച് കണ്ണുകളിൽ  നിറഞ്ഞ വിനയത്തോടെ ശരീരം വളച്ച് “ക്ഷമിക്കണം ഞാൻ കണ്ടില്ല“ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സിനിമാ ഫീൽഡിലെ എല്ലാ  ഭാവങ്ങളും നന്നായറിയാവുന്ന എനിക്ക്  മറ്റൊരു നടൻ ആയിരുന്നെങ്കിൽ അപ്പോൾ എങ്ങിനെ പെരുമാറുമെന്നും ഗൗരവത്തോടെ “വേണമെങ്കിൽ കടന്ന് പോടാ“ എന്ന മട്ടിൽ നടിച്ച് കാണിക്കുമെന്നും തീർച്ചയുണ്ട്. പക്ഷേ വിനയത്തിന്റെ ആൾരൂപമാണ് ഞാൻ അവിടെ കണ്ടത്.
പിന്നീട് പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കാണുമ്പോൾ അദ്ദേഹം ചിരിക്കും ഞാനും ചിരിക്കും.
ഉയർന്ന നിലയിലെത്തിയിട്ടും  എല്ലാവരോടും ചിരിച്ച് തന്നെ ഇപ്പോഴും ആ മനുഷ്യൻ പെരുമാറുന്നു.
സൗന്ദര്യവും ധാർഷ്ഠ്യതയുമല്ല ഒരു മനുഷ്യന് വില നൽകുന്നത്. വിനയവും പെരുമാറ്റ മര്യാദയുമാണ് ഒരാളുടെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നത്.

No comments:

Post a Comment