Wednesday, July 17, 2019

സിനാനും പാട്ടും

ഞങ്ങളുടെ സിനാൻ (എന്റെ ചിന്നൻ) അവന് എട്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു. സംസാരിക്കാനും സ്വയം നടക്കാനും കഴിയാത്ത  ഈ കുഞ്ഞ്  കഴിഞ്ഞ ദിവസം  എന്നെ അതിശയപ്പെടുത്തിക്കൊണ്ട് “ പ്രിയമുള്ളവനേ..പ്രിയമുള്ളവനേ...“(എന്ന് സ്വന്തം മൊയ്തീൻ) എന്ന പാട്ടിനൊപ്പം  മൂളിക്കൊണ്ടിരുന്നു. ആദ്യമായാണ് അങ്ങിനെ ഒരു പ്രതികരണം അവനിൽ നിന്നും ഞാൻ കാണുന്നത്.
ഒരു കൊതുക് കടിച്ച് ചോര ഊറ്റിക്കൊണ്ടിരുന്നാൽ പോലും അത് പ്രതികരണത്തിലൂടെ പ്രകടിപ്പിക്കാൻ സാധിക്കാത്ത കുഞ്ഞ്  പാട്ട് കേട്ട്  അതിനോടൊപ്പം മൂളിക്കൊണ്ട്       ആ പാട്ടിനോട്  അഭിനിവേശം കാണിച്ചപ്പോൾ മനസ്സിൽ ആഹ്ളാദം ഉണ്ടായത് അത് കൊണ്ടാണ്.
  അവന് പ്രിയതരമായ ഗാനങ്ങൾ അവന്റെ മാതാപിതാക്കൾ ഒരു മൊബൈലിൽ ഉള്ളടക്കം  ചെയ്ത് വെച്ചിരിക്കുമായിരുന്നല്ലോ.
 പാട്ടുകൾ വളരെ ചെറുപ്പം മുതലേ അവന് പ്രാണനാണ്. പക്ഷേ എല്ലാ പാട്ടുകളുമില്ല.  അതിലും ഞങ്ങളെ അതിശയിപ്പിക്കുന്ന ഒരു വസ്തുത ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് റ്റിവിയിൽ റഫിയുടെ പഴയ പാട്ട് “ദുനിയാ കേ രഘ് വാലേ“ പാടിക്കൊണ്ടിരുന്നപ്പോൾ  കരഞ്ഞ് കൊണ്ടിരുന്ന അവൻ ശാന്തനായി.  തുടർന്ന് പലപ്പോഴും  അവൻ കരയുമ്പോൾ ഈ പാട്ട് കേൾപ്പിക്കും, അവൻ കരച്ചിൽ നിർത്തുകയും ചെയ്യും.വീണ്ടും  റഫിയുടെ തന്നെ പഴയ പാട്ടുകൾ  കേൾപ്പിക്കാൻ തുടങ്ങി, അതിനെല്ലാം അവന്റെ പ്രതികരണം ആശാവഹമായിരുന്നു. പിന്നീട് പല പാട്ടുകളും പരീക്ഷിച്ചതിൽ  മലയാള സിനിമയിലെ ശാസ്ത്രീയ ഗാനങ്ങൾ  അവനെ വല്ലാതെ സ്വാധീനിക്കുന്നതായി ഞങ്ങൾ തിരിച്ചറിഞ്ഞു. അങ്ങിനെ അവന് വേണ്ടിയുള്ള മൊബൈലിൽ  “നഗുമോ“, “സംഗീതമേ അമര സല്ലാപമേ“ , പ്രവാഹമേ, ഗംഗാ പ്രവാഹമേ“, ദേവസഭാതലം രാഗിലമാകുവാൻ “ ഭരതത്തിലെ ഗാനങ്ങൾ തുടങ്ങിയവ  സ്ഥാനം പിടിച്ചു.  ഇപ്പോൾ അവന്  ഈ ഇനത്തിലുള്ള ഗാനങ്ങൾ പ്രാണവായു പോലെയാണ്. അവൻ ആ ഗാനങ്ങൾ കേട്ട്  സമയം ചെലവഴിക്കുന്നു. എന്നാൽ ഈ വർഗത്തിൽ പെടാത്തതും മോഡേൺ അടിപൊളി പാട്ടുകളും അവന് ഇഷ്ടമില്ലാ എന്ന് മാത്രമല്ല,  അത് കേൾക്കുമ്പോൾ തലചൊറിയുകയും തല തിരിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും.പക്ഷേ അവന് ഹിതകരമായ പാട്ട് കേൾക്കുമ്പോൾ തലയാട്ടുകയും കൈ കൊട്ടുകയും ചെയ്യുമായിരുന്നു. പാട്ടിനൊപ്പം കൂടെ പാടാൻ അവൻ കഠിനമായി ശ്രമിക്കുമ്പോഴും അവന് അത് സാധ്യമല്ലാതെ വരുമായിരുന്നല്ലോ. ആ അവസ്തയിലാണ്  പാട്ടിനോട് ഒപ്പത്തിനുള്ള അവന്റെ  ഈ “മൂളൽ പ്രതികരണം“ ആഹ്ളാദകരമാകുന്നത്.
പ്രസവ ശേഷം  മെഡിക്കൽ നെഗ്ളിജൻസ് മൂലം ഇങ്ക്വിബേറ്ററിൽ വെച്ച്  തലച്ചോറിലെ രക്തക്കുഴലുകൾക്ക് ഡാമേജ് ഉണ്ടായി തുടർന്ന് ഫിറ്റ്സ് ഉണ്ടാവുകയും ചെയ്ത അവൻ  അന്നു മുതൽ ചികിൽസയിലാണ്. സുപ്രസിദ്ധ ന്യൂറോളജിസ്റ്റ്  മാർത്താണ്ഡൻ പിള്ളയാണ് അന്നു മുതൽ അവനെ ചികിൽസിക്കുന്നത്. അവൻ ഓട്ടിസം, സെറിബൽ പൾസി തുടങ്ങിയ ഒരു രോഗവുമില്ല, തലച്ചോറിന് ഹാനി വന്നിടത്തുള്ള  ഭാഗം പ്രവർത്തനം ശരിയാകുന്നില്ല. അതാണ് അവൻ സംസാരിക്കാത്തത്.ഫിസിയോ തെറാപ്പിയും നടക്കുന്നു.
സിനാന് പാട്ട് കേൾക്കുക മാത്രമാണ് ഹോബി, മറ്റൊന്നും അവനറിയില്ല.
സംഗീത ചികിൽസയെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. ചില രാഗങ്ങൾ മനുഷ്യ മനസ്സിനെ സ്വാധീനിക്കും എന്നും വായിച്ചിട്ടുണ്ട്. പക്ഷേ അതിനെ പറ്റി കൂടുതൽ അറിവ് എനിക്കില്ല.  ഈ കാര്യത്തിൽ അറിവുള്ളവരിൽ നിന്നും കൂടുതൽ വിവരം ലഭിക്കാനും  മറ്റുള്ളവരുടെ പ്രാർത്ഥനകൾക്കും വേണ്ടിയാണ് ഈ കുറിപ്പുകൾ.

No comments:

Post a Comment