Friday, July 12, 2019

മുസ്ലിം പാനി ഹിന്ദു പാനി

ആലപ്പുഴ കറുത്തകാളി  പാലത്തിന് വടക്ക് വശമുള്ള മലയാ ബെയിൽസ്  ആൻട് പ്രസ്സിംഗ് ഫാക്ടറിയിൽ  കോണ്ട്രാക്ടറുടെ സഹായി  ആയി ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന കാലം.
 വിദേശത്തേക്ക് കയറ്റി അയക്കാനുള്ള കയർ  ഹൈഡ്രോളിക്ക്  പ്രസ്സിലൂടെ  ഇരുമ്പ് പട്ട ഉപയോഗിച്ച്  വരിഞ്ഞ് കെട്ടി ബെയിൽ ആക്കി മാറ്റുന്ന ജോലിയാണ്  ആ ഫാക്ടറിയിൽ നടന്ന് വന്നത്.
ഉത്തരേന്ത്യക്കാരായ ജീവനക്കാരായിരുന്നു  ഹൈഡ്രോളിക്ക്  പ്രസ്സിന്റെ മോട്ടോറും മറ്റും കൈകാര്യം ചെയ്തിരുന്നത്. മറ്റ് ജോലികൾ നാട്ടുകാരായ തൊഴിലാളികളും.
മീനമാസത്തിലെ ഒരു മദ്ധ്യാഹ്നം. ദാഹിച്ച് വലഞ്ഞ ഞാൻ  പ്രസ്സിൽ മുകൾ നില ഭാഗത്ത് മൂലയിൽ തൊഴിലാളികൾക്ക് കുടിക്കാനായി സൂക്ഷിച്ചിരുന്ന മൺ കലത്തിലെ തണുത്ത വെള്ളം ഒരു ഗ്ളാസ്സ്   എടുക്കാനായി  കുനിഞ്ഞതും ലത്തീഫ് ഖാൻ  പാഞ്ഞ് വന്ന്  എന്റെ കയ്യിൽ പിടിച്ചു.
“ആപ് ക്യാ കർതേ ഹോ“!!! ഞാൻ എന്ത് ചെയ്യാൻ പോകുന്നെന്ന്  അയാൾ തിടുക്കപ്പെട്ട് ചോദിച്ചു.
ലത്തീഫ് ഖാൻ വൃദ്ധനായ ബീഹാറിയാണ്. 1948 ലെ വിഭജന കാലത്ത് കിഴക്കൻ പാക്കിസ്ഥാനിലേക്ക് പോകാതെ  നാട്ടിൽ തന്നെ  വാസമുറപ്പിച്ച  ധാരാളം മുസ്ലിംകളിൽ ഒരാൾ. ഇവിടെ പ്രസ്സിന്റെ  മെഷീൻ പ്രവർത്തനത്തിന് മേൽ നോട്ടം വഹിക്കാനായി  കൽക്കട്ടാ സ്വദേശിയായ മുതലാളി പ്രത്യേക താൽപ്പര്യമെടുത്ത്  വൃദ്ധനെ അവിടെ നില നിർത്തിയിരിക്കുകയാണ്. എല്ലാവരും  ചാച്ചാ  എന്നാണ് മൂപ്പിലാനെ വിളിച്ചിരുന്നത്. ലഹളക്കാലത്ത് അയാൾ  പല സംഘർഷത്തിലും പെട്ടിട്ടുണ്ടെന്നും  പലപ്പോഴും വധോദ്യമത്തിൽ നിന്നും രക്ഷ പെട്ടിട്ടുണ്ടെന്നും  സഹപ്രവർത്തകർ  പറഞ്ഞ് ഞാൻ അറിഞ്ഞിട്ടുണ്ട്.
വെള്ളം കുടിക്കാൻ പോയ എന്നെ മൂപ്പിലാൻ എന്തിനാണ് തടഞ്ഞതെന്ന് മനസ്സിലാകാതെ നിന്നപ്പോൾ   അയാൾ എന്നെ കൈക്ക് പിടിച്ച് വലിച്ച് മെഷീൻ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെയിരുന്ന മൺകലത്തിലെ വെള്ളം ചൂണ്ടിക്കാണിച്ചിട്ട് ഹിന്ദിയിൽ  പറഞ്ഞു. “ഇത് കുടിക്ക്, ഇത് നമ്മുടെ വെള്ളമാണ്, അത് അവരുടെ വെള്ളമാണ്“ ഞാൻ അത് കേട്ടപ്പോൾ ചിരിച്ച് പോയി. ആ ഫാക്ടറിയിലെ  വാസുവും ദിവാകരനും പൈലിയും  തങ്കച്ചനും  മറ്റും എന്നെ കുഞ്ഞനിയനെ പോലെ കരുതിയാണ് അവിടെ പെരുമാറുന്നത്. അവർ കൊണ്ട് വരുന്ന ആഹാരം എനിക്ക് തരും, എന്റേത് അവർക്കും കൊടുക്കും. യാതൊരു ജാതി വ്യത്യാസവുമില്ലാതെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞ് പോരുന്നത്.
ചാച്ചായോട് ഇതെല്ലാം പറഞ്ഞിട്ടും  ഈ നാട്ടിലെ  സൗഹാർദ്ദം  ഓരോന്നും എടുത്ത് ചൂണ്ടി  കാണിച്ചിട്ടും കിഴവന്  അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചാച്ചാ അപ്പോഴും പറഞ്ഞത് അവരെല്ലാം ഹറാമികളാണെന്നാണ്. അവരുടെ  വെള്ളം എന്നെ പോലുള്ളവർ കുടിക്കരുത്. അവർക്ക് അവരുടെ വെള്ളം നമുക്ക് നമ്മുടെ വെള്ളം. ബീഹാറിൽ ഇങ്ങിനെയാണോ പതിവ് എന്ന് ചോദിച്ചപ്പോൾ  യൂ.പി.യിലും  മദ്ധ്യപ്രദേശിലും  ഉത്തരേന്ത്യയിൽ എല്ലായിടത്തും ഇത് തന്നെ അവസ്ഥ എന്ന് ഞങ്ങളുടെ സംഭാഷണം കേട്ട് കൊണ്ടിരുന്ന കരീം ഭായി പറഞ്ഞു.
ഈ നാട്ടിലെ  ഓരോ മനുഷ്യരുമായി  സ്വന്തമെന്ന വണ്ണം ഇടപഴകിയിരുന്ന      17 വയസ്സുകാരനായ ഞാൻ  അത് കേട്ട് കണ്ണ് മിഴിച്ച് നിന്നു.
വിഭജനത്തിന്റെ മുറിവ്കൾ ഏറ്റ് വാങ്ങിയിരുന്ന  ഉത്തരേന്ത്യൻ ജനതക്ക് ഒരിക്കലും ആ മുറിവ് പരിപൂർണമായി മറക്കാൻ സാധിച്ചിരുന്നില്ല. മനസ്സിൽ പരസ്പരം ശത്രുക്കളായി അവർ ജീവിച്ച് വന്നു. ഇതിൽ നിന്നും വിഭജനത്തിന്റെ അലയൊലികൾ വലിയ രീതിയിൽ ബാധിക്കാത്ത നമ്മുടെ നാട്  സ്വർഗം തന്നെയാണല്ലോ എന്ന് ഞാൻ  വിചാരിക്കുകയും ചെയ്തു.
കാലം കടന്ന് പോയപ്പോൾ  മലയാ ബെയിൽസ് അടച്ച് പൂട്ടിയെന്നും ഉത്തരേന്ത്യക്കാർ അവരുടെ നാട്ടിലേക്ക് തിരികെ പോയി എന്നും ഞാനറിഞ്ഞു. ഇന്ന് കറുത്തകാളി പാലത്തിന്റെ വടക്ക് വശം ആ പ്രസ്സ് നിന്ന സ്ഥലം കാട് പിടിച്ച്  കിടക്കുന്നുണ്ട്.
അടുത്ത കാലത്ത് ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ പത്രങ്ങളിൽ വായിക്കുമ്പോൾ അൽപ്പം പോലും അതിശയം എനിക്കതിൽ തോന്നിയില്ല. വിഭജനകാലത്ത് സർവതും നഷ്ടപ്പെട്ട് പാക്കിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ഇവിടെയെത്തിയ ജനത തങ്ങൾ അനുഭവിച്ച ദുരിതത്തിനെ തുടർന്നുണ്ടായ  കലാപ വെറി തലമുറകളിലേക്ക് പകർന്ന് വെച്ചു.
പലപ്പോഴും അപവാദങ്ങൾ ഉണ്ടായെങ്കിലും  ആ തീ ആളിക്കത്താതെ അന്നത്തെ ഭരണകൂടം  അണച്ച് കൊണ്ടിരുന്നു.
 മനസ്സിൽ പകയുമായി നടക്കുന്നവർക്ക് ഇപ്പോൾ അനുകൂലമായ ഭരണം വന്നപ്പോൾ ആ അഗ്നി യാതൊരു തടസ്സവുമില്ലാതെ ആളിക്കത്തുന്നു എന്ന് മാത്രം. അതിന്റെ പ്രതിഫലനമാണ് നാമിപ്പോൾ കാണുന്നത്.

No comments:

Post a Comment