Wednesday, July 31, 2019

നഷ്ട പ്രണയ സ്മരണ

മുഗ്ദ രാഗമെൻ ജീവനേകിയ മുത്തുമാലയുമായിതാ,  എത്രമാത്രം കൊതിപ്പൂ ഞാനതിൽ ഒട്ടി ഒട്ടി പിടിക്കുവാൻ..
പ്രാണനായകാ! താവക  പ്രേമ പ്രാർത്ഥിനി ആയിരിപ്പൂ ഞാൻ.......
 കഴിഞ്ഞ  ദിവസം തിരുവനന്തപുരത്ത്  തമ്പാനൂർ ബസ് സ്റ്റാന്റിന്റെ മുൻ വശം നിൽക്കുമ്പോൾ  മുകളിൽ കാണിച്ച വരികൾ  മനസിലേക്ക് ശക്തിയായി ഇടിച്ച് കയറി വന്നു. അതിന് കാരണക്കാരി  എന്റെ തൊട്ട് മുമ്പിൽ നിൽക്കുന്നു. അവളെ ഞാൻ തിരിച്ചറിഞ്ഞു, അസാധാരണമായ നീളമുള്ള മുടിയായിരുന്നു അടയാളം. അതിലിപ്പോൾ അങ്ങിങ്ങ് നര കയറി പറ്റിയിരിക്കുന്നു.
ഞാൻ അടുത്ത് ചെന്ന് പേര് വിളിച്ചു.  ആളെ തിരിച്ചറിയാതെ  പകച്ച കണ്ണൂകൾ കൊണ്ട് അവൾ എന്നെ ഒന്നുഴിഞ്ഞു.   തിരിച്ചറിയാതിരിക്കാൻ തക്കവിധം  കുന്നു പോലെ  എന്റെ തലയുടെ മുൻ വശമുണ്ടായിരുന്ന മുടി മുഴുവൻ പോയിരുന്നല്ലോ. അടുത്ത നിമിഷം  ഗതകാലത്തിൽ നിന്നും അവൾ എന്നെ കണ്ടെത്തി.
മെട്രിക്കുലേഷൻ സെപ്റ്റമ്പർ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിനിടയിലായിരുന്നു അവളുമായുള്ള അൽപ്പ കാല പരിചയപ്പെടൽ. ആലപ്പുഴ തുമ്പോളി സ്വദേശിനിയാണ്. കൂടെയുണ്ടായിരുന്ന കൂട്ടുകാർ എന്റെ  സാഹിത്യവാസനയെ പറ്റി അവളോടും സഖികളോടും കഥിച്ചു.
ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് ഒരു കലാ കൊലപാതകി എന്ന് അവരെല്ലാം കൂടി  അവളെ കാണീച്ചു  പരിചയപ്പെടുത്തി. അന്ന് സ്കൂൾ കയ്യെഴുത്ത് മാസികകളുടെ പുഷ്കര കാലമായിരുന്നല്ലോ.
അൽപ്പകാല സൗഹൃദത്തിന്റെ  ബലത്തിൽ അവസാന പരീക്ഷയുടെ  അന്ന് രാവിലെ ചങ്ങമ്പുഴയുടെ രമണൻ  എനിക്ക് തന്ന് വായിച്ചിട്ട് തിരികെ തരണേ എന്ന്  സാഹിത്യകാരി  പറഞ്ഞു, കൂട്ടത്തിൽ “അതിൽ ചുവന്ന വരി അടയാളപ്പെടുത്തിയതിന്റെ മറുപടിയും തരണേ!“ എന്നു പതുക്കെയും  മൊഴിഞ്ഞു. അന്ന് മനസിലുള്ളത് മറ്റുള്ളവരിലേക്ക് പകർന്ന് നൽകുന്നത് ഈ മാതൃകയിലായിരുന്നു ചിലപ്പോൾ സിനിമാ ഗാനത്തിന്റെ ഈരടികൾ ഉച്ചത്തിൽ മൂളും,അതായത് “അന്ന് നിന്നെ കണ്ടതിൽ പിന്നെ...എന്ന മട്ടിൽ. അവസാനത്തെ പ്രയോഗമായിരുന്നു കത്തെഴുത്ത്.

ഞാൻ പുസ്തകം തുറന്ന് നോക്കിയപ്പോൾ കണ്ട ചുവന്ന മഷി കൊണ്ട് അടിവരയിട്ട  വരികളാണ് ഈ കുറിപ്പിന്റെ ആദ്യം കാണിച്ചിരിക്കുന്നത്.
ഒട്ടും മടിച്ചില്ല, ചങ്ങമ്പുഴയുടെ തന്നെ രണ്ട് വരികൾ ചുവന്ന അടിവരയിട്ട് ഞാൻ  വൈകുന്നേരം  കൊടുത്തു.
“ചപല വ്യാമോഹങ്ങൾ ആനയിക്കും ചതിയിൽ പെടാൻ ഞാൻ ഒരുക്കമല്ല...“
പുസ്തകം തുറന്ന് വായിച്ച പെണ്ണിന്റെ മുഖം കറുത്തു. സൈക്കിളിൽ നിന്നും വീണിട്ട് എഴുന്നേറ്റ് വരുന്നവന്റെ ഇളിഞ്ഞ ചിരിയുമായി ഞാൻ നിന്നു.

പരീക്ഷ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. പലപ്പോഴായി പലയിടങ്ങളിലായി  അവളെ ഞാൻ വീണ്ടും കണ്ടു. കാണുമ്പോൾ ശോകാകുലയായി ദുഖപുത്രിയുടെ നോട്ടവുമെറിഞ്ഞ് അവൾ മാറി പോകും. ജീവിതത്തിൽ ഏതെങ്കിലും കരയിലെത്തിച്ചേരാനുള്ള തത്രപ്പാടിൽ  എനിക്കിതൊന്നും ശ്രദ്ധിക്കാൻ സമയവുമില്ലായിരുന്നല്ലോ. മാത്രമല്ല മനസ്സിൽ ഒഴിവുമില്ലായിരുന്നു.

ഇപ്പോൾ ഈ സന്ധ്യാ നേരത്ത്  എന്നെ കണ്ടപ്പോൾ കഴിഞ്ഞ് പോയ കാലത്തിലെ  ആ നിമിഷങ്ങൾ ഓർമ്മിച്ചത് കൊണ്ടായിരിക്കാം ആ കണ്ണൂകൾ അൽപ്പം കൂമ്പിയത്. ഞാനും നിശ്ശബ്ദനായി നിന്നു.
പടിഞ്ഞാറൻ മാനം ചുവന്ന് തുടുത്തിരുന്നു. സന്ധ്യാരാഗം  ഞങ്ങളെ ചൂഴ്ന്ന് നിന്നു. നിരത്തിൽ വാഹനങ്ങളുടെ കുത്തൊഴുക്ക്.
 റോഡിൽ ഒരു ഇന്നോവാ കാർ കൊണ്ട് നിർത്തിയിട്ട് ഒരു യുവതി ഓടി വന്ന് “വാ! അമ്മേ, ഞങ്ങൾ ബ്ളോക്കിൽ പെട്ട് പോയി, അതാ തമസിച്ചത് എന്ന് പറഞ്ഞു. അവൾ പറഞ്ഞു, “ മകളാണ്“ എന്നിട്ട് ആ കുട്ടിയുടെ കൂടെ നടന്ന് പോയി. കാറിൽ കയറുന്നത് വരെ അവൾ എന്നെ തിരിഞ്ഞ് നോക്കിയില്ല.

നഗരത്തിന്റെ കുത്തൊഴുക്കിലേക്ക് അവളും കാറും പോയി മറഞ്ഞപ്പോൾ ഞാൻ കൊട്ടാരക്കര ബസ്സ് പിടിക്കാൻ സ്റ്റാന്റിനുള്ളിലേക്ക്  തത്രപ്പെട്ട് നടന്നു, വീട്ടിൽ എത്തിച്ചേരണം.  അവിടെ എന്നെ നോക്കി ഇരിക്കുന്നവർ ഉണ്ടല്ലോ. ഇപ്പോൾ മനസ്സിൽ  ആരാണ് മൂളിയത്.
ചലനം ചലനം ചലനം
 മാനവ ജീവിത പരിണാമത്തിൻ
മയൂര സന്ദേശം, ചലനം ചലനം ചലനം.

No comments:

Post a Comment