Sunday, July 28, 2019

ഒരു രാത്രി യാത്ര

കൊട്ടാരക്കരയിൽ നിന്നും ആറ്റിങ്ങൽ പോകുന്നതിനായി  കഴിഞ്ഞ ദിവസം  ഓയൂർ, നാവായിക്കുളം  റോഡ് തെരഞ്ഞെടുത്ത്  കാറിൽ യാത്ര ചെയ്യുകയായിരുന്നു.  നാഷണൽ ഹൈ വേയിലെ നാവായിക്കുളത്ത് എത്തുന്നതിന് മുമ്പ്  നിരത്തിന്റെ ഇരു വശങ്ങളും ഞാൻ  കൗതുകത്തോടെ ശ്രദ്ധിച്ചു. ബഹു നില കെട്ടിടങ്ങൾ, കടകൾ എപ്പോഴും വാഹനം കടന്ന് പോകുന്ന നിരത്ത് തുടങ്ങിയവ ആ ഗ്രാമ പ്രദേശത്തെ  നഗരത്തിന്റെ രൂപത്തിലാക്കി തീർത്തിരിക്കുന്നു.  ഒരു കാലത്ത് ആ നിരത്തും അതിന്റെ ഇരുവശങ്ങളും  വൃക്ഷങ്ങളാലും ചെറിയ കാട്ട് പൊന്തകളാലും പടർന്ന് പന്തലിച്ച് നിന്നിരുന്ന   പറങ്കിമാവിൻ കൂട്ടങ്ങളാലും  തീർത്തും വിജനമായിരുന്നു.  കടന്ന് പോയ കാലത്തിന്റെ  ഒരു രാത്രിയിൽ      ആ സ്ഥലത്ത് വെച്ച് എനിക്കുണ്ടായ അമളിയുടെ സ്മരണ എന്നിലേക്ക് ഒഴുകിയെത്തി.
ഉപജീവനത്തിനായി  അന്ന് ഞാൻ ആ പ്രദേശത്തുള്ള ഞാറയിൽക്കോണം എന്ന  ഭാഗത്ത്  ഒരു ഡിസ്പൻസറിയിൽ ജോചെയ്യുകയായിരുന്നുവല്ലോ.കുടവൂരിൽ ബന്ധു വീട്ടിൽ താമസവും.
 ഏതോ ആവശ്യത്തിനായി  കൊല്ലത്ത് പോയി തിരികെ വരുമ്പോൾ രാത്രി ഏറെ ആയി. പാരിപ്പള്ളിയും നാവായിക്കുളവും മറ്റും അന്ന്  അക്രമങ്ങൾക്കും  പിടിച്ച് പറിക്കും കുപ്രസിദ്ധി  നേടിയിരുന്ന കാലമായിരുന്നത്. രാത്രി നാഷണൽ ഹൈ വേയിൽ ബസ്സിറങ്ങി ഇട റോഡിലേക്ക് തിരിഞ്ഞ്, ഞാറയിൽ കോണം, പള്ളീക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടന്ന് തന്നെ പോകണം, ബസ്സ് ഉൾപ്പടെ വാഹനങ്ങളൊന്നുമില്ല. രാത്രിയിൽ അന്ധകാരത്തിന്റെ മറവിൽ പലപ്പോഴും പലരും ആക്രമണങ്ങൾക്ക് ഇരയായി എന്ന കഥകൾ ധാരാളം കേട്ടിരുന്നു.
കൊല്ലത്ത് നിന്നും ഞാൻ ഒരു എവറഡി  രണ്ട് ബാറ്ററിയുടെ  ടോർച്ച് വാങ്ങിയിരുന്നു.കനത്ത ഇരുട്ടിൽ വെട്ടമില്ലാതെ ഒരടി മുന്നിലേക്ക് പോകാൻ ആവില്ലാ എന്ന് എനിക്കറിയാം.
നാവായിക്കുളത്ത് ബസ്സിറങ്ങി ടോർച്ചും മിന്നിച്ച് ഇട റോഡിലേക്ക് തിരിഞ്ഞ് നടപ്പ് തുടങ്ങി. ഇന്ന് മണിമാളികകൾ നിൽക്കുന്ന സ്ഥലങ്ങളിൽ  അന്ന് തഴച്ച് വളർന്ന് നിന്നിരുന്ന  പറങ്കിമാവിന്റെ നിഴലുകൾ  ഇരുട്ടിൽ  വല്ലാതെ ഭയം ജനിപ്പിച്ചു. അന്തരീക്ഷത്തിലെ മൂകത  ഈ രാത്രിയിൽ  വരേണ്ടിയിരുന്നില്ല എന്ന് വരെ എന്റെ ഉള്ളിൽ തോന്നിച്ചു. പരിസരം എങ്ങും നിശ്ശബ്ദത! ദൂരെ    വിദൂരതയിൽ നായ്ക്കളുടെ ഓരിയിടൽ. എന്റെ കാലടികളുടെ ശബ്ദം വരെ എന്നെ  ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ നടപ്പിന് വേഗമേറി. അപ്പോൾ എനിക്ക് തോന്നി എന്റെ പുറകിൽ ആരോ നടന്ന് വരുന്നു എന്ന്. ടോർച്ച് മിന്നിക്കാതെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ  ദൂരെ ഇരുട്ടത്ത് ഒരു കറുത്ത രൂപം  എന്റെ സമീപത്തേക്ക് വരുന്നു. ഞാൻ വേഗം കൂട്ടിയപ്പോൾ രൂപവും വേഗം കൂട്ടി. ഞാൻ ഓടിയപ്പോൾ രൂപവും ഓടി. ഞാൻ  പതുക്കെ ആയപ്പോൾ രൂപവും പതുക്കെ ആയി. എന്നെ കൊന്ന് കയ്യിലുള്ളത് തട്ടി എടുക്കാൻ വരുന്ന അക്രമിയാണ് അതെന്ന സംശയം ബലപ്പെട്ടപ്പോൾ ആ  സംശയം യഥാർത്ഥമായി തന്നെ അനുഭവപ്പെട്ട് തുടങ്ങി. ഭയം അധികരിക്കുമ്പോൾ മനുഷ്യൻ രണ്ടും കൽപ്പിച്ച്  പെരുമാറും. ഞാനും അത് തന്നെ ചെയ്തു. രൂപത്തിന്റെ നേരെ പാഞ്ഞ് ചെന്ന് ടോർച്ച് മിന്നിച്ചു അലറി.
“അ..ഹാരെടാ...അദ്ദ്....“
   മുഷിഞ്ഞ വേഷം ധരിച്ച കറുത്ത് മദ്ധ്യവയസ്കനായ ഒരാൾ. അയാൾ  ഭവ്യതയോടെ പറഞ്ഞു.
“ഒരു പാവം കുറവനാണേ സാറേ...കല്ലമ്പലത്ത് ജോലിക്ക് പോയി മടങ്ങിയപ്പോൾ നേരമിരുട്ടി...അപ്പോളാ സാറ് ടോർച്ചും മിന്നിച്ച് ഇരുട്ടത്തൂടെ വരുന്നത് കണ്ടത്.. കൂട്ടത്തിൽ പുറകേ നടന്നാൽ വെട്ടം കണ്ട് ഇഴജന്തുക്കളെ പേടിക്കാതെ കൂരയിൽ പോയിപറ്റാമെന്ന് കരുതി..സാറ് ഞാറയിൽക്കോണം ആശുപത്രിയിലെ സാറല്ലിയോ.....എനിക്കറിയാം സാറിനെ....“
ഞാൻ അയ്യടാ എന്നായി. ചളിപ്പ് മാറാനായി  ഞാൻ ചോദിച്ചു, “എന്നാൽ  പിന്നെ എന്റെ ഒപ്പം നടന്നൂ ടായിരുന്നോ “
“അയ്യോ! അത് വേണ്ടേ...ഞാൻ പുറകേ നടന്നോളാമേ......“ അയാളുടെ ശബ്ദത്തിൽ ബഹുമാനം നിറഞ്ഞ് നിന്നു.
ഏറെ വർഷങ്ങൾക്ക് ശേഷം അന്നത്തേതിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ച   ഈ വഴിയിലൂടെ കാറിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ   ആ രാത്രിയിലെ ഇരുട്ടിലെ യാത്രയും ഭയം കൊണ്ട് വിറച്ച ഞാൻ  ആ പാവം മനുഷ്യന്റെ നേരെ പാഞ്ഞ് ചെന്ന് അയാളെ വിരട്ടിയതും ഓർത്തപ്പോൾ  ഇപ്പോഴും എന്റെ ഉള്ളിൽ  ചിരി  പതഞ്ഞ് പൊന്തി.

No comments:

Post a Comment