Wednesday, July 24, 2019

സത്യസന്ധത

ഭാരതീയ സംസ്കാരം സത്യത്തിന്  അതി മഹനീയമായ സ്ഥാനമാണ് നൽകിയിരിക്കുന്നതെന്ന് ചരിത്രങ്ങളും പുരാണങ്ങളും പറയുന്നു.
ഭീഷ്മർ തന്റെ പിതാവിനോട് ചെയ്ത സത്യം പാലിക്കാൻ ജീവിതകാലം മുഴുവൻ വിഭാര്യനായി കഴിഞ്ഞ് കൂടി.
ഹരിഛന്ദ്ര മഹാരാജാവ്  സത്യപാലനത്തിനായി അവസാനം  ചുടുകാട് കാവൽക്കാരൻ വരെ ആയി.
സത്യപാലനം ജീവിത വൃതമായി കണക്കാക്കുന്നവരായിരുന്നു ഭരണാധിപന്മാർ. അതായിരുന്നു ഭാരത സംസ്കാരം. സത്യം ചെയ്താൽ അത് പാലിക്കുക എന്നത്  അവരുടെ കടമ ആയിരുന്നു.
രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി  ജീവിതം തന്നെ സത്യാന്വേഷണമായി കണക്കിലെടുത്ത് ജീവിച്ചു.
ആധുനിക കാലത്ത് കോടതിയിൽ സാക്ഷി മൊഴികൾ  ആരംഭിക്കുന്നത്, സാക്ഷിയെ കൊണ്ട് സത്യം ചെയ്യിച്ചതിന് ശേഷം മാത്രമാണ്
കൂട്ടിൽ നിൽക്കുന്ന സാക്ഷിയെ  “ ദൈവം സാക്ഷിയായി കോടതി മുമ്പാകെ സത്യം ബോധിപ്പിച്ച് കൊള്ളാം സത്യമല്ലാതെ മറ്റൊന്നും ബോധിപ്പിക്കില്ല. സത്യം സത്യ സത്യം“ എന്നിങ്ങനെ സത്യം ചെയ്യിപ്പിക്കുന്നു.
അധികാര സ്ഥാപനങ്ങളിൽ  സത്യവാങ്മൂലം(അഫിഡവിറ്റ്)  തയാറാക്കി  നൽകുമ്പോൾ അതിന്റെ അവസാനഭാഗം മുകളിലെഴുതിയതെല്ലാം എന്റെ അറിവിലും വിശ്വാസത്തിലും സത്യമെന്ന് ഉറപ്പ് വരുത്തുന്നു, സത്യം സത്യം സത്യം എന്ന്  രേഖപ്പെടുത്തുകയും ആ സത്യം അധികാരപ്പെട്ടവർ സാക്ഷ്യപ്പെടുത്തുകയും വേണം.
സത്യപാലനത്തിന്റെയും സത്യം ചെയ്യലിന്റെയും പ്രാമുഖ്യവും  ആദരവും      ഭാരതീയ സംസ്കാരത്തിൽ എത്രത്തോളം ഉയർന്ന് നിൽക്കുന്നു എന്ന് കാണീക്കാനാണ് ഈ ഉദാഹരണങ്ങൾ  എടുത്ത് പറഞ്ഞത്.
നാട് പരിപാലിക്കാനായി  ഭരണത്തിലേറുന്ന  മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്താണ്  അവരുടെ  ചുമതല ഏൽക്കുന്നത്. പ്രജകളെ  സമന്മാരായി കണ്ട്  സ്വജനപക്ഷം കാണിക്കാതെ അഴിമതി കാട്ടാതെ ഇന്ത്യൻ ഭരണഘടന അനുസരിച്ച്  ഭരണം നടത്തിക്കൊള്ളാമെന്ന് അവർ സത്യം ചെയ്യുന്നു.
ജനപ്രതിനിധികളും സത്യം ചെയ്യുന്നു.
ആ സത്യത്തിന് എന്തെങ്കിലും വില കൽപ്പിക്കുന്നെങ്കിൽ  തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളുടെ  അഭീഷ്ടത്തിനെതിരായി കോടികൾ വാങ്ങി  എതിർഭാഗത്തേക്ക് കാല് മാറുന്നത്  ഏത് സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്. അവരെ ചാക്കിട്ട് പിടിച്ച് ഭരണത്തിലേറാൻ ശ്രമിക്കുന്നവർ ഏത് സംസ്കാരത്തെപറ്റി ഉദ്ഘോഷിച്ചാണ് തങ്ങളുടെ രാഷ്ട്രീയ പാർട്ടിയെ പറ്റി മാലോകരെ  പരിചയപ്പെടുത്തുന്നത്.
 അസത്യത്തിന്റെ കൂരിരുട്ട് ഭാരതത്തിൽ നിറഞ്ഞിരിക്കുന്ന ഈ ദിവസങ്ങളിൽ സത്യത്തെ കൊന്ന് കുഴിച്ച് മൂടിക്കഴിഞ്ഞിരിക്കുന്നു.

No comments:

Post a Comment