Monday, April 1, 2019

വിഡ്ഡി ദിന ഓർമ്മകൾ

ഇന്ന് ഏപ്രിൽ 1, അഖില ലോക വിഡ്ഡി ദിനം.
ഒരു കാലത്ത് ഈ ദിവസം മലയാളികൾ  ശരിക്കും ആഘോഷിച്ചിരുന്നു. ഈ ദിവസം ആരെയെങ്കിലും വിഡ്ഡികളാക്കിയേ  മലയാളിക്ക് ഉറക്കം വരുകയുള്ളൂ. കോളേജിലും ഹോസ്റ്റലിലും  ആഫീസുകളിലും  സാധാരണക്കാർക്കിടയിലും വിഡ്ഡിദിനത്തിൽ  എന്തെങ്കിലും  തിരുമാലി പണി ചെയ്യാത്തവർ ചുരുക്കമായിരുന്നു. പലരും വിഡ്ഡിദിനത്തിന്റെ പേരിൽ  വിഡ്ഡികളാക്കപ്പെടുകയും  അതിൽ കുപിതരായവരെ “ഇന്ന് ഏപ്രിൽ ഫൂൾ“  എന്ന മറുപടിയിൽ അവരുടെ കോപം അലിയിക്കുകയും ചെയ്യുമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നല്ലോ.
നർമ്മം ഉപയോഗിക്കാനും അത്  ആസ്വദിക്കാനും  ഉള്ള മലയാളിയുടെ  സ്വഭാവം  ഗൗരവത്തിലേക്ക് തിരിയുകയും  നർമ്മം മലയാളി മറന്നു പോവുകയും  ചെയ്തതോടെ വിഡ്ഡി ദിനത്തിന്റെ പ്രസക്തി ഇല്ലാതായി.
നർമ്മം ഉപേക്ഷിച്ച മലയാളി ഇന്ന് മദ്യത്തിലും മയക്ക് മരുന്നിലും അഭിരമിക്കുകയും എളുപ്പ വഴിയിൽ  സമ്പത്തുണ്ടാക്കുന്നതിൽ താല്പര്യപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത അവസ്തയിൽ  എത്തി ചേർന്ന  വിശാല മനസ്സുള്ള ദയാലുവായ മലയാളി എവിടെയോ ചത്ത് വീണിരുന്നുവല്ലോ.
കുറച്ച് കാലം കൂടി കാണുന്ന ഒരു കൂട്ടുകാരനെ അഭിമുഖീകരിക്കുമ്പോൾ “ ഏടാ നീ ഇപ്പോഴും ഉണ്ടോ ചത്തില്ലേ, പിന്നെന്തുണ്ട് വിശേഷങ്ങൾ അഛനും അമ്മയും പഴയ ആൾക്കാർ തന്നെയോ“  എന്ന് പണ്ടത്തെ രീതിയിൽ തമാശ പറഞ്ഞാൽ അൽപ്പം പോലും ചിരിക്കാതെ  അവന്റെ മുഖം രൂക്ഷമാവുകയും, “കുറച്ച് കൂടി സംസ്കാരമായി പെരുമാറണം മിസ്റ്റർ “  എന്നുരുവിട്ട് കടന്ന് പോവുകയും ചെയ്യും.
പത്രങ്ങളിലും  വാരികകളിലും വിനോദ ഭാവന  എന്ന പംക്തി  സ്ഥിരമായി ഉണ്ടായിരുന്നു എന്നും വേളൂർ ക്രിഷ്ണൻ കുട്ടി , സുകുമാർ, തുടങ്ങിയ തമാശ എഴുത്തുകാർ കത്തി നിന്നിരുന്ന സാഹിത്യ വിഭാഗം  മലയാള ഭാഷയിൽ അടുത്ത കാലം വരെ  നില നിൽക്കുകയും ചെയ്തു എന്നത്  മറക്കാനാവുന്നില്ല.
തമാശ ആസ്വദിക്കാനും  പിടലി ഞരമ്പ് വലിയത്തക്ക വിധം പൊട്ടി പൊട്ടി ചിരിക്കാനുമുള്ള  മലയാളിയുടെ പഴയ ആസ്വാദന  ശേഷി ഇനി മടങ്ങി വരുമോ ആവോ?

No comments:

Post a Comment