Wednesday, April 17, 2019

കൊച്ചീ കായലിലെ മൃതദേഹം

ഹുസ്സൈൻ എന്റെ കളിക്കൂട്ടുകാരനായിരുന്നു. തൊട്ടടുത്ത വീട്ടുകാരിയായ റുക്കിയാത്തയുടെ മകനായ അവനും ഞാനും ഓർമ്മ വെച്ച നാൾ മുതൽ എട്ടൊമ്പത് വയസ്സുവരെ ആലപ്പുഴ വട്ടപ്പള്ളിയിലെ പൂഴിമണ്ണീൽ  കളിച്ച് വളർന്നവരായിരുന്നു. അവന്റെ വാപ്പാക്ക്  വെട്ടും കുത്തും റാത്തീബായിരുന്നു പണി. അയാൾ ഉറങ്ങി കിടക്കുമ്പോൾ ഹുസ്സൈൻ എന്നെ കൊണ്ട് പോയി  അയാളുടെ മുറിവേറ്റ ഉദരം കാണീച്ച് തരും. വയറിന് മുകളിൽ  മീൻ വറുക്കാനായി വരിഞ്ഞ പോലുണ്ടാവും ആ ശരീരത്തിലെ പാടുകൾ. നിന്റെ വാപ്പാക്ക് ഇങ്ങിനെ വരയുമ്പോൾ വേദന എടുക്കില്ലേടാ എന്ന് ചോദിച്ചാൽ നേർച്ച ആയതിനാൽ  അപ്പോൾ  അതൊന്നും അറിയാത്ത ഹാലിളക്കമായിരിക്കുമെന്നാണ് അവന്റെ മറുപടി. കുത്ത് റാത്തീബെന്നും അറിയപ്പെടുന്ന ആ നേർച്ച ഇപ്പോൾ എങ്ങും കാണപ്പെടുന്നില്ല.
 കൊച്ചീ തുറമുഖത്തിന്റെ ഉയർച്ചയോടെയും  നിലക്കാത്ത സമര പരമ്പരയാൽ   ആലപ്പുഴയിലെ തുറമുഖം തകർച്ചയെ നേരിട്ടതിനാലും ഉപജീവനാർത്ഥം പലരും കൊച്ചിയിലേക്ക് താമസം മാറി പോയ കൂട്ടത്തിൽ ഹുസ്സൈന്റെ കുടുംബവും   കൊച്ചിയിലേക്ക്  മാറി പോയി. പോകാൻ നേരം അവൻ എന്നോട് ചോദിച്ചു, “നീ എന്നെ മറക്കുമോടാ“  . ഇല്ലായെന്ന് ഞാൻ മറുപടിയും പറഞ്ഞു.  കണ്ണിൽ വെള്ളം നിറച്ച് കൊണ്ട് അവൻ എന്നോട് പറഞ്ഞു, “നീ പഠിച്ച് വലുതാകുമ്പോൾ എന്നെ തിരക്കി മട്ടാഞ്ചേരിയിൽ വരണേടാ “  അപ്പോൾ ഞാൻ സംശയം ഉന്നയിച്ചു, “വലുതാകുമ്പോൾ നമ്മൾ എങ്ങിനെ തിരിച്ചറിയുമെടാ?“ഉടനെ വന്നു അവന്റെ ഉത്തരം “നിനക്ക് എന്നെ തിരിച്ചറിയാൻ എളുപ്പമല്ലേ, എനിക്ക് കോങ്കണ്ണാണല്ലോ, കോങ്കണ്ണനായ ഹുസ്സൈനെ തിരക്കിയാൽ പോരേ, ആൾക്കാർ പെട്ടെന്ന് കാണിച്ച് തരുമല്ലോ“ അവന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചു, അവനും.
അങ്ങിനെ ഞങ്ങൾ പിരിഞ്ഞു, ആ പിരിയൽ എന്നെന്നേക്കുമായാണെന്ന് അന്ന് ഞാൻ അറിഞ്ഞില്ലല്ലോ!
കാലം കടന്ന് പോയെങ്കിലും ഹുസ്സൈൻ എന്റെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.  കൊച്ചി മട്ടാഞ്ചേരിയിൽ പല തവണ ഞാൻ പോയി. അപ്പോഴെല്ലാം  അവനെ ഞാൻ തിരക്കുമായിരുന്നു. പക്ഷേ  ജന സാന്ദ്രതയുള്ള മട്ടാഞ്ചേരിയിൽ ഹുസ്സൈനെ എങ്ങിനെ കണ്ടാനെത്താനാണ്.
 വർഷങ്ങൾക്ക് ശേഷം ഔദ്യോഗികാവശ്യത്തിന്  എറുണാകുളത്തെത്തിയ ഞാൻ  വെറുതെ ഫോർട്ട് കൊച്ചിയിൽ ചുറ്റി അടിച്ചു. കായൽ തീരത്ത്  ഒരു ആൾക്കൂട്ടം കണ്ട് എന്താണെന്ന് ഒരാളോട് ചോദിച്ചപ്പോൾ  ഇന്നലത്തെ കാറ്റിലും മഴയിലും  വഞ്ചി മറിഞ്ഞ് ഒരാൾ മുങ്ങി മ രിച്ചതാണെന്നും അയാളുടെ ശവം കായൽ തീരത്ത് അടിഞ്ഞതാണെന്നും  മറുപടി കിട്ടി. ദുർമരണങ്ങൾ കാണുന്നത് ഇഷ്ടമല്ലാത്തതിനാൽ ഞാൻ അവിടേക്ക് പോകാതെ സ്ഥലം വിട്ടു.
 പിന്നീടൊരിക്കൽ   ഞാൻ മട്ടാഞ്ചേരിയിൽ വെച്ച് ഒരു പരിചയക്കാരനെ കണ്ടപ്പോൾ   ഹുസ്സൈനെ പറ്റി അന്വേഷിച്ചു, അവന്റെ അടയാളവും പറഞ്ഞു. “ആ കുത്ത് റാത്തീബ്കാരന്റെ മോനാണോ? എന്ന് അയാൾ ചോദിച്ചപ്പോൾ ഞാൻ അതേ എന്ന് മറുപടി പറഞ്ഞു. അപ്പോൾ  അയാൾ  “അയ്യോ! അവൻ കഴിഞ്ഞ വർഷം കാറ്റത്തും മഴയത്തും വഞ്ചി മറിഞ്ഞ് മരിച്ചല്ലോ മയ്യത്ത് ഫോർട്ട് കൊച്ചി കായൽ തീരത്ത് അടിഞ്ഞു എന്നും .  പ്രതികരിച്ചു.  ഞാൻ ഞെട്ടി, ആ തീയതി  അറിയാമോ എന്ന എന്റെ ചോദ്യത്തിന് അയാൾ തീയതി പറഞ്ഞു.
വീട്ടിലെത്തിയ ഉടൻ ഞാൻ എന്റെ ഡയറി കുറിപ്പുകൾ നോക്കി, ഫോർട്ട് കൊച്ചിയിൽ പോയ തീയതി കണ്ടെത്തി. അതേ! അത് അവനായിരുന്നു, എന്റെ പ്രിയപ്പെട്ട ഹുസ്സൈൻ! അവനെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല, പക്ഷേ അവൻ എന്നെ തിരക്കി  മൃതദേഹമായി ഞാൻ ചെന്നിടത്ത് വന്ന് കിടന്നു. എന്നിട്ടും എനിക്ക് അവന്റെ മുഖം പോലും കാണാൻ പറ്റിയില്ല.
സൗഹൃദം ഒരു വികാരമായി സൂക്ഷിക്കുന്ന എനിക്ക് അതൊരു ഷോക്കായി പോയി. ഇപ്പോഴും കൊച്ചി കായലിൽ കൂടി പോകുമ്പോൾ  ഹുസ്സൈൻ അവിടെ എവിടെയോ നിന്ന് എന്നെ നോക്കി ചിരിക്കുന്നത് പോലുള്ള തോനൽ മനസിൽ ഉണ്ടാകറുണ്ട്.

No comments:

Post a Comment