Monday, April 29, 2019

ശംബുകൻ

“ശംബുകൻ“ ഗംഗാധരൻ  ചെങ്ങാലൂർ  എഴുതിയ 320 പേജുള്ള ഈ നോവൽ വായിച്ച് തീർത്തു.
ഒരു രാഷ്ട്രത്തിന്റെ  അടിസ്ഥാന വർഗമായ  പ്രജകൾക്ക് വേണ്ടി  തലകീഴായി തപസ്സ് ചെയ്ത  ശംബുകന്റെ കഥ.
 അലക്ക്കാരൻ ദോത്തിയുടെയും അലക്ക്കാരി കല്ലുവിന്റെ മകൻ  ശംബുകൻ.  ആഡ്യ ജന്മങ്ങൾക്കായുള്ള  മനുസ്മ്രുതി  നിലവിലുള്ളിടത്ത്
  ഉച്ചനീചത്വങ്ങൾ  തുടച്ച് മാറ്റി സമൂഹത്തിൽ സമത്വം വിഭാവന ചെയ്യുന്ന   അസുര നിയമങ്ങളായ  ശുക്ര നീതി  നടപ്പിലാക്കാൻ  അഹോരാത്രം പണിപ്പെട്ടവൻ. ശൂദ്രനിലും  താഴ്ന്ന ജാതിയിൽ പെട്ടവൻ.
  അങ്ങിനെയുള്ളവൻ വേദം വ്യാഖ്യാനിക്കുക, തപസ്സ് ചെയ്യുക, തുടങ്ങിയവ അനുഷ്ഠിച്ചാൽ  ധർമ്മച്യുതി  നിമിത്തം ബ്രാഹ്മണ ജന്മങ്ങൾ  നശിച്ച് പോകും. അതിനാൽ  കർശന നടപടികൾ കൈക്കൊണ്ട്  ബ്രാഹ്മണ ജന്മങ്ങളെ രക്ഷിക്കണം. എന്നുള്ള  ബ്രാഹ്മണ  പ്രാർത്ഥനകൾ  നടപ്പിലാക്കാൻ  നിയമം നടപ്പാക്കുന്നതിൽ  യാതൊരു അനീതിയും കാണിക്കാത്ത വിട്ടുവീഴ്ച സ്വന്തം കാര്യത്തിൽ പോലും തൊട്ട് തീണ്ടിയില്ലാത്ത രാജാവ്  നടപടിക്കൊരുങ്ങുന്നു. അതിനു മുമ്പ് കുറ്റവാളിക്ക് എന്ത് പറയാനുണ്ടെന്ന് കേൾക്കാൻ നീതിമാനായ രാജാവ് തയാറാകുന്നു. അവിടെ ശംബുകന്റെ കഥ ആരംഭിക്കുകയാണ്.
 കൊല്ലപ്പെടുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ  സത്യസന്ധനായ  ശംബുകൻ തന്റെ ജന്മരഹസ്യം ശ്രീരാമചന്ദ്രനോട് അവസാനം വെളിപ്പെടുത്തുകയും ശിക്ഷ ഏറ്റു വാങ്ങുകയും ചെയ്യുന്നിടത്ത്  നോവൽ അവസാനിക്കുന്നു.
“ഭാഷ തസ്തസ്യ  ശൂദ്രസ്യ ഖഡ്ഗം സുരുചിരപ്രഭം
നിഷ്ക്രിഷ്യ  കോശവിമലം ശിരശ്ചിച്ഛേദ രാഘവാ:
 (ആ ശൂദ്രൻ ഇപ്രകാരം പറയവേ തിളങ്ങുന്ന വിമലമായ  വാൾ ഉറയിൽ നിന്നൂരിയെടുത്ത്  രാഘവൻ അവന്റെ തല കൊയ്തു.)
വാൽമീകി രാമായണം  ഉത്തരകാണ്ഡം

ത്രേതായുഗത്തിലെ അവതാരപുരുഷനായ ശ്രീരാമചന്ദ്രന്റെ രാജവാഴ്ച കാലത്തെ സംഭവം.  മനുസ്മൃതി നിലവിലുള്ള കാലഘട്ടത്തിൽ  അധ:സ്ഥിതർ വേദം കേട്ടാൽ  ചെവിയിൽ  ഈയം ഉരുക്കി എഴുതണമെന്നുള്ളത്  നിർബന്ധ നിയമമായിരുന്നല്ലോ അന്ന് നിലവിലുണ്ടായിരുന്നത്.  ശംബുകൻ വധിക്കപ്പെടുന്നതോടെ യാതൊരു വിട്ട് വീഴ്ചയുമില്ലാതെ  നിയമം നടപ്പിലാകുന്നു.
സവർണ മേധാവിത്വം എന്ന് നിലവിലുണ്ടായാലും  അവർണ പ്രതിഷേധം ഏത് കാലഘട്ടത്തിലും  അൽപ്പാൽപ്പമായെങ്കിലും ഉണ്ടാകുമെന്ന്  ചരിത്രം പറയുന്നു.
ശുക്ര മഹർഷി  അധസ്തിതരോടൊപ്പവും  ബ്രാഹ്മണ മഹർഷിമാർ  സവർണരോടൊപ്പവും ഈ നോവലിൽ കാണപ്പെടുന്നു. കാലഘട്ടങ്ങൾ ആയിരമായിരം കടന്ന് പോയപ്പോൾ പ്രാചീനകാലത്തെ ഈ സമരങ്ങൾ (പ്രതിഷേധങ്ങൾ)  ദേവാസുര യുദ്ധമായി  കഥിക്കപ്പെട്ടു.
നോവൽ വായന കട്ടിയേറിയ പദങ്ങളാലും  പ്രസ്താവനകളാലും തത്വചിന്തകളാലും  മുഷിവ് വരുത്തിയേക്കാം.  മുന്തിരി വായിലിട്ടാൽ അപ്പോൾ തന്നെ അലിയുമെന്നും  എന്നാൽ കൽക്കണ്ടം ആസ്വദിക്കണമെങ്കിൽ കടിച്ച് പൊട്ടിച്ച് തിന്നണമെന്നുമുള്ള ആപ്തവാക്യം ഇവിടെ സ്മരിക്കേണ്ടി വരുന്നു.
 ഗ്രീൻ ബുക്ക്സിന്റെ പ്രസിദ്ധീകരണമായ ഈ നോവൽ  320 പേജ് വില 370 രൂപ.

No comments:

Post a Comment