Sunday, May 5, 2019

പർദ്ദയും കുറേ വിവാദങ്ങളും

മാഷിന്റെ വത്തക്കാ  ബ്ളൗസ് പ്രയോഗം കാമ്പസ്സിൽ  ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. പെൺ കുട്ടികൾക്ക് പിൻ തുണയും മാഷിനോട് വിയോജിപ്പുമായി ധാരാളം പേർ രംഗത്തെത്തി. നഗ്നമായ മാറ് തന്നെ  വെളിപ്പെടുത്തി പ്രതിഷേധിക്കാൻ തയാറായി മഹിളാമണി ഒരെണ്ണം.എല്ലാവരും പറഞ്ഞു,  ഈ ജനാധിപത്യ രാജ്യത്ത് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ  എല്ലാവർക്കും അവകാശം ഉണ്ട്  എന്ന്.
പണ്ട് ജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ പാർലമെന്റ് മന്ദിരത്തിന്റെ മുമ്പിൽ  സന്യാസിമാർ  യാതൊരു മടിയും കൂടാതെ “ചുന്നാമുക്കി“ കാണിച്ച്  പ്രകടനം നടത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ചു. ദിഗംബര സന്യാസിമാർക്ക് എന്ത്മാകാം അതിനവർക്ക് അവകാശമുണ്ടെന്ന് പലരും മൊഴിഞ്ഞു.
എറുണാകുളം ലാ കോളേജിലെ വിദ്യാർത്ഥികളിൽ ചിലർ  എന്തിന്റെയോ പ്രതിഷേധത്തിനായി “സ്ട്രീക്കിംഗ്“ എന്ന പേരിൽ  കാളയെ പോലെ  അംശവടികൾ  പുറത്തിട്ട്  ഓട്ടം നടത്തി. ഈ ജനാധിപത്യ രാജ്യത്തിൽ  വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിക്കാൻ അവർക്കവകാശമുണ്ടെന്ന് പറഞ്ഞ്  പലരും പിൻ തുണച്ചു.
വളരെ വളരെ  വർഷങ്ങൾക്ക് മുമ്പ്  മാറ് മറക്കാൻ അവകാശമുണ്ടെന്ന് വാദിച്ച്  നഗ്നമായ മാറ് എന്ന നാട്ടാചാരം ലംഘിച്ച്  ഒരു സമുദായം  വസ്ത്രം ധരിച്ചു.
പെണ്ണുങ്ങൾ ജീൻസ് ഉപയോഗം കുറക്കണമെന്ന് ഗാനഗന്ധർവൻ  അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ ജനാധിപത്യ രാഷ്ട്രത്തിൽ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ  എല്ലാവർക്കും അവകാശം ഉണ്ട് എന്ന വാദവുമായി സാമൂഹ്യ മാധ്യമങ്ങൾ അലമുറയിട്ടു.
ചുരുക്കത്തിൽ എന്തുടുക്കണം എന്ത് ഉടുക്കാതിരിക്കണം എന്ന  അഭിപ്രായം അവനവന്റേതാണ്. അവിടെ  ഗ്രാൻഡ് മുഫ്തി ഫസിൽ ഗഫൂറോ  എതിർ വാദവുമായി നിൽക്കുന്ന അൽ  മുസീബത്ത് അലുകുലുത്ത് ഗ്രാൻഡ് മുഫ്ത്തിമാരോ  ഫത് വാ പുറപ്പെടുവിച്ച്  സാമൂഹ്യാന്തരീക്ഷത്തെ  മലീമസമാക്കുന്നതെന്തിനാണ്. ഈ ജനാധിപത്യ രാജ്യത്ത്  തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും അവനവന്റെ ഇഷ്ടം നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ എന്ത് സ്വാതന്ത്രിയം?!
പെണ്ണ് ഏറ്റവും വെറുക്കുന്നത്  ആണുങ്ങളുടെ തുറിച്ച് നോട്ടമാണ്. ഇനി എന്ത് ഫെമിനിച്ചികളാണെങ്കിലും ഈ തുറിച്ച് നോട്ടം കാണൂമ്പോൾ  പോടാ അൺ വാന്റഡ്  ഹെയറേ! എന്ന് പ്രതികരിച്ച് പോകും.  അത്രയും ധൈര്യമില്ലാത്ത  സ്ത്രീകൾ  ശരീര വടിവ് പ്രദർശിപ്പിക്കാതെ   തല മുതൽ  കാൽ വരെ മറയുന്ന തരം വസ്ത്രം ധരിക്കാൻ ഉൽസുകത കാട്ടുന്നു.  പണ്ട്  മലയാളത്തിന്റെ  പ്രിയ എഴുത്തുകാരി മാധവിക്കുട്ടി  ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പ് തിരുവ ന ന്തപുരം റോഡിലൂടെ  നടക്കുമ്പോൾ തുറിച്ച് നോട്ടം ഒഴിവാക്കാൻ  ഏറ്റവും പറ്റിയ  വേഷം പർദ്ദാ ആണെന്ന് അഭിപ്രായപ്പെട്ടത് അവരുടെ അഭിപ്രായമായി കണക്കിലെടുത്താലും അതിൽ അൽപ്പം കാമ്പില്ലാതില്ല.
ഇവിടെ കുറേ പേരുടെ അഭിപ്രായം സംശയാലുക്കളായ  ഭർത്താക്കന്മാരുടെ നിർബന്ധം മൂലം പെണ്ണൂങ്ങൾ  മുഖം മറക്കുന്നുവെന്നാണ്, കഷ്ടം!!! അത് പണ്ട് ആയിരത്തി തൊള്ളായിരത്തി അന്ന്...ഇന്ന് 2019 ആണ് വലിയ നിർബന്ധം ആണുങ്ങൾ കാണീച്ചാൽ പോടോ കോപ്പേ! എന്നും പറഞ്ഞ് പുറം തിരിഞ്ഞ് പോകാനുള്ള തൻടേടമെല്ലാം സ്ത്രീകൾ സ്വായത്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ അവനവന്റെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രിയത്തിൽ മറ്റുള്ളവർ ഇടപെടുന്നത് ഒട്ടും ശരിയല്ല,  അത് ഏത് ഗ്രാൻഡ്  മുഫ്ത്തിമാരായാലും ശരി.
പിൻ കുറി: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്താ മാഡം  സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരോടുള്ള  ആദരവ് പ്രകടിപ്പിക്കാനും  ദുഖിതരോട് അനുഭാവം പ്രകടിപ്പിക്കാനും ധരിച്ചത് പർദ്ദയാണ്  

No comments:

Post a Comment