Saturday, September 29, 2018

ശബരിമലയും സ്ത്രീ പ്രവേശനവും

ഒരു വിശ്വാസത്തിലധിഷ്ഠിതമായി   ആരാധനാലയം നിലനിൽക്കുമ്പോൾ  ആ  വിശ്വാസത്തിന്റെ കടക്കൽ തന്നെ കത്തി വെക്കുന്ന  കോടതി വിധി  അപ്രകാരമുള്ള ഒരു വിശ്വാസം നെഞ്ചിലേറ്റുന്നവരുടെ ആരാധനാ സ്വാന്ത്രിയത്തിന് ഭരണഘടന  25, 26  അനുഛേദങ്ങൾ നൽകുന്ന  അവകാശങ്ങൾ നിഷേധിക്കുക കൂടിയാണ്  ചെയ്യുന്നത്. അതോടൊപ്പം ആ ക്ഷേത്രത്തെ  ഇല്ലാതാക്കുക യും ചെയ്യുന്നു.  യുക്തിക്കനുസൃതമായല്ല വിശ്വാസത്തെ നിർവചിക്കേണ്ടത്.
സതി നിർത്തലാക്കിയത് അത്  ദുരാചാരമായത് കൊണ്ടാണ്. അത് ആചരിക്കുന്നതിനാൽ  നരഹത്യ  സംഭവിക്കുന്നു  എന്ന് മാത്രമല്ല, അത് സമൂഹത്തിന്  ദുരനുഭവങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അപ്രകാരമുള്ള ദുരനുഭവങ്ങൾ  നീക്കം ചെയ്തു വരുന്നത്  സമൂഹത്തിൽ അത് ചെയ്യുന്ന  ദ്രോഹങ്ങൾ  കൂടി കണക്കിലെടുത്താണ്. മാത്രമല്ല അത് ആരംഭിച്ചത് ആ മതത്തിന്റെ  വിശ്വാസ പ്രമാണങ്ങളുടെ  ആരംഭ ദിശയിലുമല്ല, പിൽക്കാലത്ത് കൂട്ടി ചേർത്തതുമാണ്. അത് കൊണ്ട് തന്നെ ആ ദുരാചാരം നീക്കം ചെയ്തപ്പോൾ  ശക്തമായ പ്രതിഷേധം ഒന്നുമുണ്ടാവുകയും ചെയ്തില്ല.

ശബരിമല സ്ത്രീ പ്രവേശന നിരോധനം   ധർമ്മ ശാസ്താവിന്റെ  പ്രതിഷ്ഠാ കാലം മുതൽ തന്നെ  ഉണ്ടായിരുന്ന അനുഷ്ഠാനമാണ് പിൽക്കാലത്ത് കൂട്ടി ചേർത്തതുമല്ല. ,  അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന വിശ്വാസത്തിലധിഷ്ഠിതമായി പടുത്തുയർത്തിയ ഒരു ക്ഷേത്രമാണ് ശ്രീ ശബരിമല അയ്യപ്പ ക്ഷേത്രം. ആ വിശ്വാസത്തിന്റെ  അന്തസത്തക്ക് തന്നെ വെള്ളം ചേർക്കുന്നവിധമായി പോയി സുപ്രീം കോടതി വിധി.  വിയോജന വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഃഓത്ര അവരുടെ വിധിയിൽ ചൂണ്ടിക്കാണീച്ചത് പോലെ കോടതി . ഈ കേസ് കേൽക്കുക പോലും ചെയ്യരുതായിരുന്നു,

ശബരിമല ക്ഷേത്രത്തിലേക്കുള്ള  തീർത്ഥാടനം  ആരംഭിച്ചതിൽ പിന്നെ ലഭ്യമാകുന്ന  ഏതെങ്കിലും രേഖകളിലോ  വായ് മൊഴികളിലോ  എവിടെയെങ്കിലും  സ്ത്രീകൾ  ശബരിമലയിൽ ക്ഷേത്ര സ്ഥാപന കാലത്ത് ദർശനത്തിന് പോയിരുന്നു എന്നോ പിൽക്കാലത്ത് അത് തടയപ്പെട്ടതായിരുന്നു എന്നോ  രേഖപ്പെടുത്തിയിട്ടുണ്ടോ.  സ്ത്രീകളും അയ്യപ്പൻ ബ്രഹ്മചാരിയാണ് എന്ന  വിശ്വാസം നെഞ്ചിലേറ്റി  ശബരിമല കയറ്റത്തിൽ നിന്നും പണ്ട് മുതലേ ഒഴിഞ്ഞ് നിന്നിരുന്നു.  അതായിരുന്നു ആ വിശ്വാസത്തിന്റെ ദാർഢ്യത.
മാളികപ്പുറത്തമ്മയും  അയ്യപ്പനുമായുള്ള  ബന്ധത്തെക്കുറിച്ച് അറിവുള്ള ഒരു സ്ത്രീയും ശബരിമല കയറാൻ ആഗ്രഹിക്കുകയില്ലാ എന്നത് കൂടി ഇവിടെ പറഞ്ഞ് വെക്കേണ്ടിയിരിക്കുന്നു. കോടതിയിൽ ഒരു വക്കീലും ഈ കഥ  ജഡ്ജിമാരെ പറഞ്ഞ് കേൾപ്പിച്ചിട്ടുണ്ടാവില്ല. എത്ര മനോഹരമായ  ആശയം ഉൾപ്പെടുത്തിയെടുത്ത കഥയാണതെന്ന്  ഏത് പൊട്ടനും തിരിച്ചറിയാൻ കഴിയും.എപ്പോഴെങ്കിലും കന്നി അയ്യപ്പന്മാർ മല ചവിട്ടാൻ വരാതിരിക്കുന്ന കാലത്ത് നിന്നെ ഞാൻ സ്വീകരിക്കാം എന്ന ആ കഥ. ഇപ്പോൾ കന്നി അയ്യപ്പന്മാർ ഇല്ലാതായി തീർന്നോ? അത് കൊണ്ടാണോ നവ മാളികപ്പുറങ്ങൾ ശബരിമല കയറാൻ വ്യഗ്രത കാണിക്കുന്നത്.
 എല്ലാറ്റിലുമുപരി  ശബരിമലയിൽ പോകാൻ  സാധിച്ചില്ല എന്ന  കാരണത്താൽ  യാതന അനുഭവിച്ച ഒരു സ്ത്രീയും കേരളത്തിലുണ്ടാവില്ല.  സ്ത്രീകളായ വിശ്വാസികൾക്ക് അറിയാം, എന്ത് വേണമെന്നും എന്ത് വേണ്ടാ എന്നും. സ്ത്രീകൾക്ക് മാത്രമായുള്ള ഏതെങ്കിലും ക്ഷേത്രം നിലവിലുണ്ടാവുകയും  അവിടെ പുരുഷന്മാർക്കും പ്രവേശനം നൽകണമെന്ന ആവശ്യം ഉണ്ടാവുകയും ചെയ്താൽ  അപ്പോഴും ഇത് തന്നെ  മറുപടി.

No comments:

Post a Comment