Friday, November 18, 2016

"മുതലാളീ വന്നോ?"

കഥാപ്രസംഗ ലോകത്തെ മുടിചൂടാ മന്നനായിരുന്ന  സാംബവശിവൻ  "വിലക്ക് വാങ്ങാം" എന്ന തന്റെ കഥയിൽ അന്നത്തെ പൊതുവിതരണത്തെ സംബന്ധിച്ച് ഒരു അവസ്ഥ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. റേഷൻ കടയിൽ അരി വാങ്ങാൻ പോകുന്ന ഗ്രാമീണ സ്ത്രീ റേഷൻ കടക്കാരനോട് ചോദിക്കുന്നു "മുതലാളീ, വന്നോ? (അരിയാണ് ഉദ്ദേശം) ഉദ്ദേശം  മനസിലാക്കി കടക്കാരൻ പറയുന്നു. "ഇല്ല" പിറ്റേ ദിവസവും സ്ത്രീ കടയിൽ ചെല്ലുന്നു, തന്റെ ചോദ്യം ആവർത്തിക്കുന്നു"മുതലാളീ വന്നോ" കടക്കാരൻ മൊഴിയുന്നു "സ്വൽപ്പം...."

 ഇവിടെ ഇത് കുറിക്കാൻ കാരണം ഈ നാട്ടിൽ ഇപ്പോൾ  ഇതാണ്  അവസ്ഥ. റേഷൻ കടക്ക് പകരം എ.റ്റി.എം. കൗണ്ടർ ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ക്യാബിനിൽ നിന്നും  പുറത്തേക്കിറങ്ങുന്നവരോട്  വെളിയിൽ നിൽക്കുന്നവർ  ചോദിക്കുന്നു  " വന്നോ?" ഇറങ്ങി വരുന്നവൻ പറയുന്നു "ഊങ്ഹും " പിറ്റേ ദിവസവും നമ്മൾ കയ്യിലെ കാർഡുമായി  കൗണ്ടറിന്റെ മുമ്പിൽ ചെല്ലുന്നു. ഇറങ്ങി വരുന്നവനോട് ചോദിക്കുന്നു "വന്നോ?" അയാൾ മറുപടി പറയുന്നു, "സ്വൽപ്പം... രണ്ടായിരം കിട്ടും, പെട്ടെന്ന് കയറിക്കോളൂ, സാധനം ഇപ്പോൾ തീരും" നമ്മൾ അകത്ത് കയറി ആവശ്യമുള്ളിടത്തെല്ലാം ഞെക്കുന്നു. രണ്ടായിരത്തിന്റെ അവലക്ഷണം പിടിച്ച ഒരു നോട്ട് കിട്ടുന്നു,  അതും കൊണ്ട് അടുത്ത കട ലക്ഷ്യമാക്കി  പായുന്നു
100 മുളക്, 200 പഞ്ചസാര, 50 തേയില  നമ്മുടെ ആവശ്യം കടക്കാരനോട് മൊഴിയുന്നു.  കടക്കാരന്റെ നോട്ടം  നമ്മുടെ കീശയിലേക്കാണ്. നമ്മൾ അഭിമാനപൂർവം  രണ്ടായിരത്തിന്റെ നോട്ട് പൊക്കി കാണിക്കുന്നു. കടക്കാരൻ ചാടി എഴുനേറ്റ് നമ്മളെ തൊഴുതുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത് .  " നമ്മൾ  തമ്മിൽ ഒരു ശത്രുതയുമില്ലല്ലോ  സാറേ! പിന്നെന്തിനാ സാറ്  ഈ സാധനം പൊക്കി കാണിക്കുന്നത്. " അയാൾ പതുക്കെ പതുക്കെ കടയിൽ നിന്നുമിറങ്ങി  ജോലിക്കാരനോട് "എടാ കടയുടെ ഷട്ടറ് ഇട്ടേരെ "എന്ന്  വിളിച്ച് പറഞ്ഞ് നമ്മളെ  തിരിഞ്ഞ് നോക്കി  ഓടുമ്പോൾ  "അ"  കളഞ്ഞ അണ്ണാനെ പോലെ  നമ്മൾ പകച്ച് നിൽക്കുകയാണ്.
ഇതാണ് ഈ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ.

No comments:

Post a Comment