Saturday, November 16, 2013

വാശി കൂടുമ്പോൾ കണ്ണ് കാണില്ല

നാല് വയസ്സ്കാരിയെ  പിതവ് പീഡിപ്പിച്ചെന്ന കള്ള പരാതിയിന്മേൽ  ഈ  അമ്മയോടൊപ്പം എങ്ങിനെ മകളെ  വിടുമെന്ന്  ഹൈക്കോടതി  സംശയം  പ്രകടിപ്പിച്ചതായി  പത്രവാർത്ത.  ബഹുമാനപ്പെട്ട  ജസ്റ്റിസ് ഭവദാസന്റെ  മുമ്പാകെ  വന്ന ഒരു കേസിലാണ്  ഈ  നിരീക്ഷണം   ഉണ്ടായത്. സമൂഹ സംരക്ഷണത്തിനായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ  ദുരുപയോഗിക്കാനും  സ്വന്തം  ഭാഗം ജയിക്കാനും സ്വന്തം വാശി  നടപ്പിലാക്കാനും ചില  സ്ത്രീകൾ ഏത് ഹീനമായ മാർഗവും   അവലംബിക്കുമെന്ന്  വാർത്ത വായിച്ചപ്പോൾ  തോന്നി  പോകുന്നു.

എട്ട് വർഷം  മുമ്പ്  വിവാഹിതരായ ദമ്പതികൾ കുടുംബ കോടതി  മുഖേനെ  വിവാഹമോചിതരായി. നാല് വയസ്സ്കാരിയായ  മകളെ വിട്ട് കിട്ടാൻ  ഭർത്താവ്  കൊടുത്ത ഹർജി  ഭാര്യയുടെ  തർക്കത്താൽ  കോടതി അനുവദിച്ചില്ലെങ്കിലും ആദ്യം  ആഴ്ചയിൽ ഒരു ദിവസം രണ്ട് മണിക്കൂറും  പിന്നീട് ഒരു മാസത്തിൽ രണ്ട് ദിവസവും   അഛന്  വിട്ട്കൊടുത്ത്   കോടതി  ഉത്തരവിട്ടു.  രണ്ട് ദിവസം  കഴിഞ്ഞ്   കുട്ടിയെ തിരിച്ച് പിതാവ് കൊടുത്തപ്പോൾ   അയാളുടെ കസ്തഡിയിൽ  കുട്ടി  ഉണ്ടായിരുന്ന സമയം  കുട്ടിയെ   ലൈംഗിക പീഡനത്തിനിരയാക്കി  എന്ന്  മാതാവ്  ആരോപണമുന്നന്നയിച്ചു. എന്നാൽ  കുട്ടിയുടെ  മൊഴിയുടെ  അടിസ്ഥാനത്തിൽ  കുടുംബ  കോടതി മാതാവിന്റെ  പരാതി  തള്ളി. തുടർന്ന് പോലീസിൽ  പരാതി കൊടുത്തെങ്കിലും അന്വേഷണത്തിന്  ശേഷം അതും  ഫയൽ  ക്ലോസ്  ചെയ്തപ്പോൾ  മഹിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ  അന്യായം  ഫയൽ ചെയ്തതിന്മേൽ  സമൻസ് പിതാവിന് അയച്ച് കിട്ടിയപ്പോഴാണ്  പിതാവ്  ഹൈക്കോടതിയെ  സമീപിച്ചതും  മുകളിൽ  പറഞ്ഞ പരാമർശത്തോടെ    പിതാവിനെതിരെ തുടർ നടപടികൾ  അവസാനിപ്പിക്കാൻ നിർദ്ദേശിച്ച്കൊണ്ട്  കോടതി  ഉത്തരവിട്ടതും.  ഈ പറഞ്ഞ  പരാതികളുടെ വെളിച്ചത്തിൽ  തെളിവെടുപ്പിന്റെ  ഭാഗമായി  കുട്ടിയെ  കൗൺസിലിംഗ്  നടത്തിയ ഡോക്റ്ററുടെയും സൈക്കോളജിസ്റ്റിന്റെയും  റിപ്പോർട്ടുകളിൽ  കുട്ടിയെ  ലൈംഗിക പീഡത്തിനിരയാക്കി  എന്നതിന്റെ  സൂചനകളൊന്നും  ഇല്ലാ എന്നും  കോടതി  ചൂണ്ടിക്കാട്ടി. കുട്ടിയും  അപ്രകാരം  മൊഴി നൽകിയിട്ടില്ല. പോലീസിന്റെ  ശാസ്ത്രീയമായും  അല്ലാതെയുള്ളതുമായ  അന്വേഷണത്തിലും  മാതാവിന്റെ  പരാതി  അടിസ്ഥാനരഹിതമാണെന്ന്  കണ്ടെത്തി.
നമ്മൾ  ഈ വാർത്ത  സാധാരണ  പോലെ  വായിച്ച്  പോകുമ്പോൾ  ( അതാണല്ലോ  ഇപ്പോൾ  നമ്മുടെ  അവസ്ഥ)  ഒരു  നിമിഷം  ആ രംഗങ്ങൾ  ചിന്തിച്ച്  നോക്കുക. നാല് വയസ്കാരിയുടെ  അനുഭവങ്ങൾ.  അവളോട്  അന്വേഷണ  ഉദ്യോഗസ്തർ  ചോദിച്ചേക്കാവുന്ന  ചോദ്യങ്ങൾ (അത്  എത്ര ലളിതമായാലും)  ശാസ്ത്രീയമായ  പരിശോധനക്ക്  വിധേയമാകുമ്പോൾ  ആ പിഞ്ച്കുഞ്ഞിന്റെ  മനസ്സിൽ കൂടി  കടന്ന് പോകുന്ന  ചിന്താധാരകൾ..  മറ്റെന്തെങ്കിലും  പരിശോധനക്കാണെന്ന്  അതിനെ  പറഞ്ഞ്  സമാധാനപ്പെ ടുത്തിയാലും  അത്  ഒരു മനുഷ്യ കുഞ്ഞാണല്ലോ. അതിന്റെ  സ്വന്തം  അഛനെപറ്റി  അതിനോട്  എത്ര  വളച്ച്  ചോദിച്ചാലും  കാര്യങ്ങൾ  അരുതാത്തതെന്തോ  ആണെന്ന്   ആ കുഞ്ഞ്   അൽപ്പമായെങ്കിലും  തിരിച്ചറിയുമല്ലോ ആ  കുഞ്ഞ് ഈ പ്രായത്തിൽ   ഒരു  സാക്ഷിയായി   നിൽക്കുമ്പോൾ    അവൾക്കുണ്ടാകുന്ന  പരിഭ്രമം!
. സിനിമയിൽ  കാണുമ്പോൾ  നമ്മൾ അത്  കൂളായി  കാണും.  സ്വന്തം  കുട്ടിയെ ആ  സ്ഥാനത്ത് സങ്കൽപ്പിക്കുംപ്പോഴേ  നമുക്ക്  അതിന്റെ  തീഷ്ണത  തിരിച്ചറിയാൻ  കഴിയൂ .  ഇതെല്ലാം  എന്തിന് ? വാശിയും  വൈരാഗ്യവും  മൂത്ത് നമുക്ക്  ജയിച്ചേ  മതിയാകൂ  എന്ന നിലപാട്  സ്വീകരിക്കുമ്പോൾ  നമുക്ക്  കണ്ണ്  കാണില്ല  സ്വന്തം  കുഞ്ഞില്ല,  അഛനില്ല  അമ്മയില്ല  ഭർത്താവില്ല  ഭാര്യയില്ല.  വാശി...വാശി...വാശി...അത്  മാത്രം. സ്വന്തം  കുഞ്ഞിനെ   ഇപ്രകാരമുള്ള അവസ്ഥയിൽ  കൊണ്ടെത്തിച്ചിട്ടായാലും   വാശി  ജയിക്കണം  അത്രമാത്രം.

 നമ്മുടെ  സമൂഹം  എന്ത്  മാത്രം  അധ:പതിച്ചിരിക്കുന്നു.

3 comments:

  1. You said it Mr.Sherrif. Many people only want to win through whatever means. I wish if they had spent a minute for introspection!

    ReplyDelete
  2. ഇക്കാ, വളരെ ചിന്തനീയമായ ഒരു വിഷയം ഇവിടെ പലപ്പോഴും നിരപരാധികൾ ബലിയാടാകുന്നു
    ഇങ്ങനെയും സ്ത്രീകളോ? വാശി അഹോ ഭയങ്കരം, കഷ്ടം തന്നെ !!!

    ReplyDelete