Friday, November 29, 2013

നയാപൈസ്സ ഇല്ലാ കയ്യിലൊരു....

നയാപൈസാ ഇല്ലാ കയ്യിലൊരു നയാപൈസാ ഇല്ലാ
നഞ്ച് വാങ്ങി തിന്നൻ പോലും നയാപൈസാ ഇല്ലാ

 ഈ തമാശഗാനം  ഞങ്ങളുടെ പാത്തുവും ഐഷുവും  പാടി  കേട്ടപ്പോൾ ഞാൻ അതിശയിച്ച് പോയി.  ഈ പാട്ട് അവർക്കെങ്ങിനെ പിടി കിട്ടി. ഇത് അൻപത് വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പാട്ടാണ്. തുടർന്നുള്ള അന്വേഷണത്തിൽ ഈയിടെ പ്രദർശിപ്പിച്ച എ.ബി.സി.  എന്ന മലയാള ചിത്രത്തിൽ  ഈ ഗാനം ഉപയോഗിച്ചതായി മനസ്സിലായി. കുട്ടികൾ ധരിച്ച് വെച്ചിരിക്കുന്നത് ഈ ഗാനംഎ.ബി.സി.യിലേതാണെന്നാണ് ആയിരത്തി തൊള്ളായിരത്തി അറുപതിൽ ഉദയായുടെ ബാനറിൽ  ശ്രീ. കുഞ്ച്ചാക്കോ സംവിധാനം ചെയ്ത നീലി---- സാലി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.  നീലി  എന്ന പുലയ സമുദായക്കാരി പെൺകുട്ടിയെ സാലി എന്ന മുസ്ലിം യുവാവ് പ്രേമിക്കുന്നതാണ് കഥ.
 നീലി സാലിക്ക് മറ്റ് ചില പ്രത്യേകതകളും ഉണ്ട്. മലയാളത്തിലെ ആദ്യ മുഴുനീള തമാശ പടമാണിത്.  അന്നത്തെ വ്യവസ്ഥിതിയിൽ നിന്നും ഭിന്നമായി  സ്ഥിര നായകന്മാരായ നസീർ, സത്യൻ മുതലായ പ്രധാന നടന്മാരെ ഒഴിവാക്കി  തമാശ നടന്മാരെ മാത്രം വെച്ചെടുത്ത പടം. അന്ന് ആരും കാണിക്കാത്ത ഈ ധൈര്യം കുഞ്ചാക്കോ കാണിച്ച് ഈ പടമെടുത്തപ്പോൾ ഗോസിപ്പുകൾ പലതുമുണ്ടായി. അദ്ദേഹം "ഉമ്മാ" എന്നൊരു സിനിമാ എടുത്ത് ഏറെ ലാഭം കൊയതുവെന്നും ആദായനികുതി വകുപ്പിനെ  ആ ലാഭം കുറച്ച് കാണിക്കാനായി ഒരു പടം നഷ്ടത്തിൽ എടുത്ത് നഷ്ടം കാണിക്കാനാണ് അത് വരെ ആരും കാണിക്കാത്ത ഈ തന്റേടം കാണിച്ചതെന്നുമായിരുന്നു ഒരു ഗോസിപ്പ് . പക്ഷേ ഈ തമാശ ചിത്രം ആരും പ്രതീക്ഷിക്കാത്ത വിധം ക്ലിക്ക് ചെയ്തു.    . ബഹദൂർ നായകനും എസ്.പി.പിള്ള വില്ലനുമായ  ചിത്രം പാട്ടുകളാലും സമൃദ്ധമായി. രാഘവൻ മാഷ് സംഗീതം നൽകിയ പാട്ടുകളെഴുതിയത് പി.ഭാസ്കരനായിരുന്നു. ഗാനങ്ങൾ ഇന്നും കത്തി നിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് "നയാപൈസാ ഇല്ലാ" ഇപ്പോൾ വീണ്ടും പുനർ ജനിച്ചത്.  ഈ സിനിമായിലെ മറ്റ് ഗാനങ്ങളും നിങ്ങൾക്ക് സുപരിചിതമാണ്. 
"ഓട്ടക്കണ്ണിട്ട് നോക്കും കാക്കേ
തെക്കേ  വീട്ടിലെന്ത് വർത്താനം കാക്കേ" എന്നത് ആ സിനിമയിലെ ഒരു ഗാനമാണ്.  വർഷങ്ങൾക്ക് ശേഷം ഞങ്ങൾ  വളർന്ന്  കൗമാരത്തിലെത്തിയപ്പോൾ ഈ ഗാനം  അയല്പക്കത്തെ പെൺകുട്ടികൾക്കായി  പാടി. ഞങ്ങളെ സ്നേഹിക്കുന്ന പെൺകുട്ടി    അൽപ്പം കഴിഞ്ഞ് അതിന്റെ മറുപടി ഈ ഗാനത്തിലെ അനുപല്ലവി ഉപയോഗിച്ച് തന്നെ തരുമായിരുന്നു, അതിങ്ങനെ
" പൂവാലനായി നിൽക്കും കോഴീ
 ഇപ്പോൾ കൂവിയതെന്താണ് കോഴീ "
 വളരെ വർഷങ്ങൾക്ക് മുമ്പ് ആനബഹളം എന്ന് പേരിൽ  മാപ്പിള പാട്ടായി ഉപയോഗിച്ചിരുന്നതും ഇതിൽ ചേർത്തതുമായ മറ്റൊരു പാട്ടാണ്
"അരക്കാൽ രൂപാ മാറാൻ
 കൊറുക്കാ ഇബുറാഹീം പോയി വരുമ്പോൾ 
പീടിക കണ്ടില്ലാ. പിന്നേം പിന്നേം സംശയിച്ച്
അള്ളാ കാത്തോ നബി ഒള്ളാ എന്നും മറ്റും
കൊറുക്കാടെ സങ്കടം പറഞ്ഞാ തീരൂല്ലാ...
ഈ ഗാനം പിന്നീട് "ഉസ്താദ്"എന്ന മോഹൻ ലാൽ ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടു.
നീലി സാലിയിലെ പ്രസിദ്ധമായതും ഇപ്പോഴും  കേൾക്കുമ്പോൾ നിങ്ങൾ ചിരിക്കുന്നതുമായ മറ്റൊരു ഗാനം ഇതാണ് 
"നീയല്ലാതാരുണ്ടെന്നുടെ പ്രണയപുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നും  നിത്യം  നിത്യം കത്തെഴുതാൻ"
അതിലെ അനുപല്ലവിയായ ഈ വരികളാണ് നിങ്ങളെ ചിരിപ്പിക്കുന്നത്
"ഞാൻ വളർത്തിയ ഖൽബിലെ മോഹം
 പോത്ത് പോലെ വളർന്നല്ലോ ഞാൻ കാത്ത് കാത്ത് തളർന്നല്ലോ"
ഇതിലെ മനോഹരമായ മറ്റൊരു ഗാനമാണ് 
"മാനത്തെ കുന്നിൻ ചരുവിൽ മുല്ലപ്പൂ കൂമ്പാരം
 മുല്ലപ്പൂ വാരി എടുത്തൊരു മാല കെട്ടാൻ
 വരുമോ നീ മാനസ റാണീ."
അങ്ങിനെ എല്ലാം കൊണ്ടും പ്രത്യേകതയുള്ള ഈ പടത്തിലെ തമാശകൾ ഏറെ ചിരിപ്പിക്കുന്നതായിരുന്നു. പടം ഭൂരിഭാഗവും ആലപ്പുഴ നഗരം പശ്ചാത്തലമായ ഔട്ട് ഡോർ ഷൂട്ടിംഗിലാണ് പൂർത്തിയാക്കിയത്.
വള്ളി നിക്കറിട്ട് നടന്ന കാലത്ത്  കണ്ട ഈ ചിത്രവും ഗാനങ്ങളും വർഷങ്ങൾക്ക് ശേഷം എന്നെ പിന്തുടർന്ന് വന്നപ്പോൾ കൗമാരകാലത്തെ പ്രണയങ്ങളുടെ മധുരസ്മരണകൾ മനസ്സിനെ എവിടേക്കെല്ലാമോ  കൊണ്ട് പോകുന്നു. ഓർമ്മകളേ!നിങ്ങൾക്ക് നന്ദി.

1 comment:

  1. ഇപ്പഴും ഓര്‍മ്മയുണ്ട് ആ പാട്ടുകള്‍

    ReplyDelete