Sunday, November 3, 2013

ശിക്ഷിക്കപ്പെടുന്ന നിരപരാധികൾ

പഴയ പത്ര താളുകൾ  പരതിയാൽ പിടികിട്ടാപ്പുള്ളിയായ  സുകുമാരക്കുറുപ്പിന്റെ  പരാക്രമങ്ങൾ  വായിക്കാൻ  കഴിയും. ഇൻഷ്വറൻസ്  തുക തട്ടി എടുക്കാൻ   തന്റെ സാമ്യമുള്ള  ഒരു ശവത്തിനായി   രാത്രി സമയം  കൂട്ടാളികളുമായി   കാറിൽ  ഇറങ്ങി   തിരിക്കുകയും  വഴിയിൽ  ബസ് കാത്ത്  നിന്ന  ചാക്കോ  എന്ന ഫിലിം റെപ്രസന്റേറ്റിവിനെ    കയറ്റിക്കൊണ്ട്  പോയി   കൊലപ്പെടുത്തി  കാറപകടത്തിൽ പെട്ട് താൻ കൊല്ലപ്പെട്ടു  എന്ന്   മറ്റുള്ളവരെ  തെറ്റിദ്ധരിപ്പിക്കാൻ  ശ്രമിച്ച് അവസാനം  സത്യം  വെളിപ്പെട്ടപ്പോൾ  ഒളിവിൽ  പോവുകയും  ചെയ്ത  സുകുമാരക്കുറുപ്പ് ഇന്നും  പിടികിട്ടാപ്പുള്ളിയാണല്ലോ. ആൾ  ഇപ്പോൾ  മരിച്ചിരിക്കാം, ജീവിച്ചിരിക്കുന്നു എങ്കിൽ  അവശനായ  വൃദ്ധനായി  മാറിയിരിക്കാം. കാലം  ഏറെ  കടന്ന്  പോയിരിക്കുന്നു.  പക്ഷേ  അന്ന്  മുതൽ  ഇന്ന് വരെ  ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്ന  ചില  നിരപരാധികൾ ഈ  കേസിലുണ്ട്. കുറുപ്പിന്റെ  കുട്ടികൾ!  അവർ  ഇന്ന്  പ്രായപൂർത്തിയെത്തിക്കഴിഞ്ഞിരിക്കും, എങ്കിലും അവർ  കുറുപ്പിന്റെ  മക്കൾ  എന്നറിയപ്പെടുമ്പോൾ  അവർക്കുണ്ടാകുന്ന  മനപ്രയാസം  മനസിലാക്കണമെങ്കിൽ   തീരെ  ചെറുപ്പത്തിൽ  പള്ളിക്കൂടങ്ങളിൽ  വെച്ച് അവർക്കുണ്ടായ  അനുഭവങ്ങൾ  തിരിച്ചറിയേണ്ടിയിരിക്കുന്നു.  അന്നുണ്ടായ  രോഷത്താൽ  അവരെ പൊതുജനം  പള്ളിക്കൂടത്തിൽ  നിന്നും  ആട്ടിയോടിച്ചു. അവർ ചെയ്യാത്ത  കുറ്റത്തിന് ആ  കുരുന്നുകൾ  പൊതുജനങ്ങളാൽ പേപ്പട്ടിയെ  പോലെ  വേട്ടയാടപ്പെട്ടപ്പോൾ  അവരുടെ  മനസ്സിലെ  ദു:ഖം  എത്രമാത്രമായിരിക്കാം. "ഞങ്ങൾ   ചെയ്യാത്ത കുറ്റത്തിന്  ഞങ്ങളോട്   എന്തിനീ   ക്രൂരത  കാണിക്കുന്നു"  എന്ന്  അവർ  ഉള്ളിൽ  കേണിരിക്കാം.
വർഷങ്ങൾ  പലതും താണ്ടി  ഇന്ന്   ഈ ചാനൽ യുഗത്തിൽ  നാം  എത്തി ചേർന്നപ്പോൾ    പണ്ട് പത്ര വായനയും  വാർത്താ ശ്രവണവും  വഴി മനസ്സിൽ  പതിഞ്ഞതിനേക്കാളും  ചാനലിലൂടെ  ദൃശ്യങ്ങൾ  നേരിൽ  കണ്ട്  ചെറു സംഭവങ്ങൾ  പോലും പർവതീകരിക്കപ്പെട്ട്   മനസ്സിന്റെ   അഗാധതയിൽ പതിയാനിടയാകുകയും  കണ്ടു കേട്ടും  പരസ്പരം  പറഞ്ഞും  ഏതു സംഭവങ്ങളും  നമുക്ക്  സുപരിചിതമായി  തീരുകയും  ചെയ്യുന്നു.  ഇത് കാരണത്താലും  കുറ്റം ചെയ്യപ്പെട്ടവന്റെ ബന്ധുക്കൾ  സമൂഹ  മദ്ധ്യത്തിൽ  പെട്ടെന്ന്  തിരിച്ചറിയപ്പെട്ട്  മാനസികമായി  പീഡനങ്ങൾ  അനുഭവിച്ച് കൊണ്ടേ  ഇരിക്കുന്നു.
എറ്റവും ബഹുമാനിതനായ  ഒരു  ഓഫീസ്സർ .  സരസ്സനും കീഴ്ജീവനക്കാരന് കർക്കശക്കാരനല്ലാത്തവനും  എല്ലാവരോടും സമഭാവത്തിൽ പെരുമാറുന്നവനും  അന്യ ദു:ഖത്തിൽ കരുണയുള്ളവനുമായ  അദ്ദേഹം തന്റെ സഹോദരനുമായുള്ള  ബന്ധം  ചെറുപ്പത്തിലേ  വിഛേദിച്ചിരുന്നു. കാരണം  അയാളുടെ  പ്രവർത്തികൾ  ഒരു തരത്തിലും ശരിയല്ലാത്തതായിരുന്നു. നന്നാക്കാൻ  നോക്കിയാലും നന്നാകാത്ത ഇനം. പിൽക്കാലത്ത്  അയാൾ  ഒരു  കേസിൽ ചെന്ന്  കുടുങ്ങി  ശിക്ഷയും വാങ്ങി.   ചാനലുകളും  പത്രങ്ങളും ആ വാർത്ത ഘോഷിക്കുമ്പോൾ  അയാളുമായുള്ള എല്ലാ ബന്ധങ്ങൾ വർഷങ്ങളായി  വിഛേദിച്ചിരുന്നിട്ടു പോലും നടേ  പറഞ്ഞ  ആദരണീയനായ ഓഫീസ്സർ  പലയിടങ്ങളിലും അറിയപ്പെട്ടിരുന്നത്  ഈ സഹോദരന്റെ  കെയർ ഓഫിലായിരുന്നു. "ഞാൻ  അവനുമായുള്ള  ബന്ധം  അവന്റെ പ്രവർത്തികൾ മൂലം  ചെറുപ്പത്തിലേ വിഛേദിച്ചിരുന്നു"  എന്ന്  ചെണ്ടകൊട്ടി  പരസ്യപ്പെടുത്താൻ  ആ നല്ല മനുഷ്യന് സാധ്യമല്ലായിരുന്നല്ലോ.
ഒരു ദുർബല നിമിഷത്തിൽ   തെറ്റിദ്ധാരണയുടെ പേരിൽ  ഒരു പിതാവ്  പെണ്ണ് കേസിൽ  പെട്ടു.   കുട്ടികൾ    അദ്ദേഹത്തെ  ജീവന്  തുല്യമായിരുന്നു സ്നേഹിച്ചിരുന്നത്. പിതാവിനെതിരായ  ആരോപണങ്ങൾ  ചാനലുകൾ  ഉൾപ്പടെ  മാധ്യമങ്ങളിലൂടെ  പുറത്ത്  വന്നപ്പോൾ  മകളുടെ സതീർത്ഥ്യർ അവളെ  കുത്ത് വാക്കുകൾ  പറഞ്ഞ് നോവിപ്പിച്ചു. വൈകുന്നേരം  കോളേജ്  വിട്ട് പുറത്ത് വന്നപ്പോൾ  ഒരു വിരുതൻ  അവളുടെ പുറക് വശത്ത് തട്ടിയിട്ട് പറഞ്ഞുവത്രേ! "ഹായ്! നല്ല സ്ട്രെക്ചർ!!  പെൺകുട്ടിയുടെ മുഖത്തെ പ്രതിഷേധവും കോപവും കണ്ടപ്പോൾ  അവൻ  പ്രതികരിച്ചു "നിന്റഛൻ  ചെയ്തതേ  ഞാനും  ചെയ്തുള്ളൂ."
ജനപ്രതിനിധിയും ഒരു യുവതിയും  പൊറോട്ടാക്ക്  മാവ്  കുഴക്കുന്നത്  പോലെ കട്ടിലിൽ കിടന്ന് ഉരുട്ടി  പിടിക്കുന്നത്  ആവർത്തിച്ചാവർത്തിച്ച്   ചാനലുകാർ  പ്രദർശിപ്പിച്ച് അർമാദിച്ചപ്പോൾ  ക്രൂശിക്കപ്പെട്ടത്   അദ്ദേഹത്തിന്റെ ഭാര്യയും  കുട്ടികളും  ആയിരുന്നല്ലോ!   "ദേ!  ചാനലിൽ  നിങ്ങളുടെ അപ്പന്റെ/ഭർത്താവിന്റെ  സീൻ   കാണിക്കുന്നു"  എന്ന്  ആരെങ്കിലും ഫോൺ ചെയ്ത്  പറഞ്ഞ് അറിയിച്ചതിനെ  തുടർന്ന്  ചെന്ന്  നോക്കിയപ്പോൾ  അവർക്കുണ്ടായ   ഞെട്ടൽ  എന്തും  മാത്രമായിരിന്നിരിക്കാം. ഉള്ളിൽ പരിഹാസവും പുശ്ചവും  പുറമേ  അനുതാപവും  കാണിച്ച് ബന്ധുക്കളും പരിചയക്കാരും സഹതപിക്കാൻ ചെന്നപ്പോൾ അവരുടെ ഉള്ളം  എത്രമാത്രം  നീറിയിരിക്കാം.
മക്കൾ ചെയ്യുന്ന കുറ്റത്തിന് സമൂഹത്തിൽ തലകുനിച്ച് നിൽക്കുന്ന എത്രയോ രക്ഷിതാക്കൾ!   രക്ഷിതാക്കൾ  ചെയ്യുന്ന തെറ്റിന്  ക്രൂശിക്കപ്പെടുന്ന സന്തതികൾ! ഭാര്യമാർ! 
കുറ്റം ചെയ്യുന്നവൻ   ശീക്ഷിക്കപ്പെടുന്നത് അവൻ  കുറ്റം ചെയ്തിട്ടാണ്.  കുറ്റം ചെയ്യാത്തവർ  ശിക്ഷിക്കപ്പെടുന്നതോ?!

2 comments:

  1. വര്‍ത്തമാന കാലത്ത്‌ പ്രസക്തമായ ചോദ്യം ..

    ReplyDelete
  2. തികച്ചും സത്യം
    പക്ഷെ എന്തുചെയ്യാനാവും

    ReplyDelete