Wednesday, January 8, 2020

ഉയർന്ന ബിരുദവും ശിപായി ജോലിയും

അന്ന് ഞാൻ മുൻസിഫ് കോടതിയിൽ  സൂപ്രണ്ടായി ജോലി നോക്കി വരുകയായിരുന്നു. കോടതിയിൽ  ലാസ്റ്റ് ഗ്രേഡ്  ജോലിക്കായി നിയമനം ലഭിച്ച ഒരു യുവതി നിയമന ഉത്തരവുമായി എന്റെ മുമ്പിലെത്തി.
നിയമന ഉത്തരവും സർട്ടിഫിക്കറ്റുകളും  മേശപ്പുറത്ത് വെച്ച് അവർ എന്നോട് പറഞ്ഞു  “സർ, ഞാൻ  ഉയർന്ന ബിരുദം ഉള്ള ആളാണ്, സെക്ഷനിൽ എവിടെയെങ്കിലും  ഇരുത്തിയാൽ ഞാൻ ഓഫീസ് ജോലികൾ  ചെയ്തു കൊള്ളാം.“
ഞാൻ പറഞ്ഞു, കോടതിയിൽ നിയമനം  ലഭിക്കുന്ന  ലാസ്റ്റ് ഗ്രേഡ്കാർ  ഓഫീസറുടെ (മുൻസിഫിന്റെ) പേഴ്സണൽ  ജോലി ചെയ്യാൻ  നിയമിക്കപ്പെട്ടവരാണ്. നീതി ന്യായ വകുപ്പിൽ  അതിന് വേണ്ടിയാണ്  ശിപായിമാരെ നിയമിക്കുന്നത്, എട്ട് പത്ത് മാസത്തിനുള്ളീൽ  ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്ക് പ്രോസ്സസ് സർവറായി ഉദ്യോഗ കയറ്റം ലഭിക്കും, അപ്പോൾ ഓഫീസ് ജോലികൾ മാത്രം ചെയ്താൽ മതിയാകും...“ ഇപ്പോൾ എന്താണ് ജോലി സർ, അവർ എന്നോട് ചോദിച്ചു.
“ഞാൻ പറഞ്ഞുവല്ലോ,  നിങ്ങളെ  അദ്ദേഹത്തിന്റെ പേഴ്സണൽ  സ്റ്റാഫായാണ് നിയമിച്ചിരിക്കുന്നത്, അതായത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോൾ ചായ വാങ്ങി കൊണ്ട് വരണം,   ഉച്ചക്ക്  ആഹാരം  ക്വാർട്ടേഴ്സിൽ നിന്നും കൊണ്ട് വരണം തുടങ്ങിയ ജോലികൾ. ജുഡീഷ്യറിയിൽ അതാണ്  പതിവ്, നിങ്ങൾ ജോലിയിൽ കയറുന്നതിന് മുമ്പേ  കാര്യങ്ങൾ പറഞ്ഞിരിക്കണമല്ലോ, അതാണ് മുൻ കൂറായി തന്നെ  തുറന്ന് പറയുന്നത്...“
“സർ, ഞാൻ എം.എ. കാരിയാണ്, എന്റെ യോഗ്യത കണക്കിലെടുത്ത്.....“
“ ലാസ്റ്റ് ഗ്രേഡിന് എം.എ. ബിരുദം വേണ്ടല്ലോ..പെങ്ങളേ.  “ ഞാൻ ഇടക്ക് കയറി പറഞ്ഞു.
“ഞാൻ ഓഫീസറോട് പറഞ്ഞോളാം“...യുവതി പിണങ്ങിയ മട്ടിലാണ്. ഞാൻ നിസ്സഹായനായി. കാരണം 1957ലെ  ഇ.എം.എസ്. മന്ത്രി സഭ  സർക്കാർ ആഫീസിലെ ദാസ്യ ജോലി നിർത്തലാക്കി ഉത്തരവ് ഇറക്കിയതിന്റെ  മഷി ഉണങ്ങുന്നതിന് മുമ്പ്  ആ ഉത്തരവ് കോടതികളെ ബാധിക്കില്ല എന്ന് ഹൈ കോടതി  ഉത്തരവിട്ടതായാണ് എന്റെ അറിവ്.
പുറമേ നോക്കുമ്പോൾ  അൽപ്പം മൂരാച്ചി ഉത്തരവായി നമുക്ക് തോന്നുമെങ്കിലും, ആലോചിച്ച് നോക്കുമ്പോൾ  ജൂഡീഷ്യൽ ആഫീസറന്മാരുടെ  ജോലി കണക്കിലെടുത്താൽ  എല്ലാ സാമൂഹ്യ ബന്ധങ്ങളിൽ നിന്നും  അകലം  പാലിക്കാൻ അവർ നിർബന്ധിതരാണല്ലോ, അവർക്ക് പേഴ്സണൽ സ്റ്റാഫ് അത്യാവശ്യവുമാണ് (അതിനെ പറ്റി പിന്നീടൊരിക്കൽ  വിവരിക്കാം നമുക്ക്പ  വിഷയത്തിലേക്ക് വരാം) യുവതിയുമായി ഞാൻ മുൻസിഫിന്റെ  ചേമ്പറിൽ പോയി.  രണ്ട് പേഴ്സണൽ പ്യൂണാണ്  അവിടെ ജോലി ചെയ്യുന്നത്.
 പുതിയതായി വന്ന പ്യൂണാണ് എന്ന്  ഞാൻ അവരെ പരിചയപ്പെടുത്തിയപ്പോൾ  അദ്ദേഹം എന്നോട് ചോദിച്ചു, ജോലിയുടെ  രീതി അവരെ പറഞ്ഞ് മനസിലാക്കിയോ?
മറുപടി പറയുന്നതിന് മുമ്പ്  അവർ ഇടക്ക് കയറി പറഞ്ഞു സർ ഞാൻ എം.എ. കാരിയാണ്., ആഫീസ് വർക്ക് കിട്ടിയാൽ കൊള്ളാമായിരുന്നു....“
അദ്ദേഹം  ഒന്നും പറഞ്ഞില്ല.  അന്നത്തെ മുൻസിഫ്  സരസനും  എന്നാൽ ജോലി കാര്യത്തിൽ കർക്കശനുമാണ്. തമാശ ആസ്വദിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടവുമാണ്.
അദ്ദേഹം എന്നോട് പറഞ്ഞു, “മറ്റേ പ്യൂണിനെ വിളിക്കുക, ‘
മറ്റേ പ്യൂണും യുവതിയായ സ്ത്രീയാണ്. അവർ  ചേമ്പറിൽ ഹാജരായി.
“ എന്താണ് നിങ്ങളുടെ വിദ്യാഭ്യാസ  യോഗ്യത...?  മുൻസിഫ് അവരോട് ആരാഞ്ഞു.
“സർ, ഡബിൾ എം.എ., തുടർന്ന് “ മഹാ ഭാരതത്തിൽ കുന്തിയുടെ പങ്ക്“ എന്ന വിഷയത്തിൽ പി.എച്. ഡി. ചെയ്യുമ്പോഴാണ് പ്യൂൺ ജോലി  കിട്ടി  ഇവിടെ വന്നത്. “
ജോലി എന്താണെന്ന് അറിഞ്ഞല്ലേ  നിങ്ങൾ ജോയിൻ ചെയ്തത്... “
“അതേ സർ,...“ കാര്യം അറിയാതെ അവർ പരുങ്ങി എന്നെ നോക്കി. കുഴപ്പമൊന്നുമില്ല എന്ന് ഭാവത്തിൽ ഞാൻ കണ്ണ്  അടച്ച് കാണിച്ചു.
“ ജോലിയിൽ കയറുന്നോ...“ പുതിയ ആളോട് അദ്ദേഹം ചോദിച്ചു.
ഒരക്ഷരം സംസാരിക്കാതെ  അവർ തല കുനിച്ച് നിന്നു.
ആ രംഗം അവിടെ അവസാനിച്ചു. കുറേ നാൾ കഴിഞ്ഞ് പുതിയ പ്യൂൺ മറ്റേതോ വകുപ്പിലേക്ക് സ്ഥലം മാറ്റം വാങ്ങി  മാറി പോയി എന്നാണെന്റെ ഓർമ്മ.         പിന്നീട് അവരെ ഞാൻ കണ്ടിട്ടില്ല.“കുന്തീ ദേവിയുടെ പങ്ക്“ വിഷയക്കാരിക്ക്, കോടതിയിൽ ഉടനുടനെ പല ഉദ്യോഗ കയറ്റം കിട്ടി ഇപ്പോഴും നല്ല നിലയിൽ കോടതിയിൽ അവർ ജോലി നോക്കി വരുന്നു. ഈ അടുത്ത ദിവസം ആ കുട്ടിയെ ഞാൻ കാണുകയുണ്ടായി. അപ്പോൾ  ഈ പഴയ സംഭവം ഓർത്ത് പോയി.
അവനവൻ ചെയ്യുന്ന ജോലിയിൽ (അതെന്ത് ജോലി ആയാലും)  ആത്മാർത്ഥത  കാണിക്കുമ്പോഴേ ആ ജോലി  സംതൃപ്തിയോടെ ചെയ്ത് തീർക്കാൻ കഴിയൂ എന്ന് എന്റെ ജീവിതാനുഭവത്താൽ  എനിക്ക് പറയാൻ സാധിക്കും.
അന്നത്തെ മുൻസിഫ് സ്തുത്യർഹമായ  വിധം ഡിസ്ട്രിക്റ്റ് ആൻട് സെഷൻസ് ജ  ഡ്ജായി   ഉദ്യോഗം പൂർത്തിയാക്കി  സർവീസിൽ നിന്നും വിരമിച്ചു. കേരളത്തിലെ പ്രഖ്യാതമായ പല കേസുകളിലും  അദ്ദേഹം വിധി പറയുകയുമുണ്ടായി. ഇപ്പോൾ  നമ്മോടൊപ്പം ഫെയ്സ് ബുക്കിൽ സജീവമായി രംഗത്ത് വന്ന് ഗഹനമായതും ചരിത്ര പ്രധാനമായതുമായ പല വിഷയങ്ങളിലും പോസ്റ്റിടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുമ്പോൾ ഉണ്ടായിട്ടുള്ള പല സംഭവങ്ങളും സന്തോഷത്തോടെ ഇന്നും  ഓർമ്മിക്കാൻ കഴിയുന്നുണ്ട്.

1 comment:

  1. ജോലി ആസ്വദിക്കാൻ പറ്റിയില്ലങ്കിൽ ജീവിതം നരകമായിരിക്കും.

    ReplyDelete