Wednesday, January 22, 2020

ഓപ്പറേഷൻ കുബേരാ.....

കൊള്ള പലിശ വാങ്ങി ജനങ്ങളെ കഷ്ടത്തിലാക്കുന്ന  പണമിടപാടുകാർക്കെതിരെ നടപടികളെടുത്ത് അവരെ തകർക്കാൻ സർക്കാർ എടുത്ത ദ്രുത കർമ്മ പദ്ധതിയായിരുന്നു, ഓപ്പറേഷൻ കുബേര.
സംഗതി  കലക്കി. പലരും  അകത്തായി.  പലരും പലിശ വെട്ടിക്കുറച്ച് ഇടപാട്കൾ തീർക്കാൻ സന്നദ്ധരായി. ബ്ളാങ്ക് ചെക്കും പ്രോ നോട്ടും വാങ്ങി വെച്ച് ജനങ്ങളെ  ചൂഷണം ചെയ്തിരുന്ന പലരും വല്ലാതെ ഭയപ്പെട്ട് നെട്ടോട്ടം ഓടിയെന്നത് തികച്ചും സത്യം.
എന്നാൽ ഒരു നിയമത്തെയും ഭയക്കാതെ ഒരു കുലുക്കവും  ഇല്ലാതെ  കടക്കാരോട് ഒരു ദാക്ഷണ്യവും ഇല്ലാത്ത ഒരു സ്ഥാപനം  നില നിന്നു. അവർ കടക്കാരോട് ഒരു  ദാക്ഷണ്യവും കാണിച്ചില്ല, ഇപ്പോഴും കാണിക്കുന്നില്ല. തവണകൾക്ക് വീഴ്ച പറ്റിയാൽ  ഈട് വെച്ച വസ്തു   കൈ വിട്ട് പോകുമെന്നതാണ് അവരുമായുള്ള ഇടപാടിന്റെ  പ്രത്യേകത. ബാങ്ക്കാരെ പോലും സമരമോ ആത്മഹത്യാ ഭീഷണിയോ മുഴക്കി ജപ്തിയെയും കുടി ഇറക്കിനെയും  നേരിടാൻ കഴിയും.  പക്ഷേ ഈ സ്ഥാപനത്തിന് എതിരായി ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം അതിന്റെ ഉടമസ്തൻ സർക്കാർ തന്നെ. കേരളാ  ഫൈനാൻഷ്യൽ എന്റർ പ്രൈസ്.
കൈ പറ്റിയ ചിട്ടിയുടെ ഏതെങ്കിലും തവണ കുടിശിഖ വരുത്തിയാൽ  അറുത്ത് മുറിക്കുന്ന പലിശ സഹിതം അവർ ഈടാക്കും. മറ്റ് ചിട്ടി സ്ഥാപനങ്ങളോ  ബാങ്കോ  അൽപ്പസ്വൽപ്പം ഇളവുകൾ  തരും പലിശ കുറച്ച് തരും, പക്ഷേ സർക്കാർ  വക ചിട്ടികൾക്ക്  ആ കാര്യത്തിൽ ഒരു ദയവുമില്ല. ഇളവും വിട്ട് വീഴ്ചയും കാണീച്ചാൽ സ്ഥാപനം തകർന്ന് പോകും എന്നാണ്  ഭാഷ്യമെങ്കിൽ ഇത് തന്നെയല്ലേ സ്വകാര്യ സ്ഥാപനങ്ങൾക്കും സംഭവിക്കുന്നത് എന്ന ചോദ്യം നമുക്ക് ഉന്നയിക്കാം  അദാലത്തിലും ഒറ്റ തവണ തീർപ്പിലും സ്വകാര്യ പണമിടപാടുകാർ എത്രയോ വിട്ട് വീഴ്ചകൾ   കാണിച്ചിട്ടും അവർ തകരുന്നില്ലല്ലോ ഇപ്പോഴും നില നിൽക്കുന്നല്ലോ എന്നും ചൂണ്ടി കാണിക്കാം.
തൃപ്തികരമായി  അൻപത് വർഷം പൂർത്തിയാക്കിയ  സന്തോഷത്തിലാണ് സർക്കാർ വിലാസം ചിട്ടി. പക്ഷേ ഓപ്പറേഷൻ കുബേരാ, ഉപയോഗിക്കേണ്ടത് ആദ്യം അവർക്ക് നേരെയാണെന്നുള്ളതാണ് കൗതുകകരം.

No comments:

Post a Comment