Friday, January 24, 2020

കീഴാളൻ----പെരുമാൾ മുരുകൻ

തമിഴ് നാടിലൂടെ സഞ്ചരിക്കുമ്പോൾ  വിശാലമായ മൈതാനങ്ങളും അതിൽ സഞ്ചരിക്കുന്ന ആട്ടിൻ കൂട്ടങ്ങളും  അതിനെ മേയ്ക്കുന്ന കൗപീനധാരി കളായ അല്ലെങ്കിൽ തോർത്ത് മാതം  ധരിച്ച കാലി പിള്ളാരെയും പലപ്പോഴും കാണാറുണ്ട്. അവർ മനുഷ്യരാണെന്നും  അവർക്കും ഒരു ജീവിതമുണ്ടെന്നും  എല്ലാവിധ വിചാര വികാരങ്ങൾ നമ്മെ പോലെ അവർക്കുമുണ്ടെന്നും ഉള്ള തിരിച്ചറിവ് നമ്മളിലേക്ക്   ഒഴുക്കി തരുന്ന  നോവലാണ് തമിഴ് സാഹിത്യകാരനായ പെരുമാൾ മുരുകന്റെ കീഴാളൻ എന്ന  പുസ്തകം. അദ്ദേഹത്തിന്റെ കൃതികൾ തമിഴ് സാഹിത്യത്തിൽ ഉണ്ടാക്കിയ  വിപ്ളവങ്ങൾ  നമുക്ക് സുപരിചിതമാണ്. സവർണരുടെ പടയൊരുക്കത്തിൽ  വലിയ കലഹങ്ങളാണ്  തമിഴ് ലോകത്തിലുണ്ടായത്.
ഈ പുസ്തകത്തിൽ  ഗൗണ്ടർമാരുടെ കൃഷി ഇടങ്ങളിൽ  രാപകലെന്നില്ലാതെ മാടുകളെ പോലെ പണീ എടുക്കുകയും അവരുടെ  ആട് മാടുകളെ തീറ്റി പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ  ദുരിതം നിറഞ്ഞ ജീവിതം  വരച്ചിടുന്നു പെരുമാൾ മുരുകൻ.   കന്നുകാലികൾക്ക് മീതെ മനുഷ്യന് താഴെ അതാണ് നോവലിൽ ചക്കിലിയന്റെ  ജീവിതം. ഗൗണ്ടറുടെ ആട്ടും തുപ്പും തൊഴിയും ഏറ്റ് വാങ്ങി ചൂഷകരായ യജമാനന്മാരുടെ അടിമത്വം സാമ്പത്തിക ബാദ്ധ്യതയാൽ തലയിലേറ്റ് വാങ്ങി  കൊച്ച് കുട്ടികളെ പോലും  കന്ന് കാലികളെ    പോലെ വേലക്ക് വിടുന്ന ചക്കിലിയന്മാർ. അവരും ഈ ലോകത്തിൽ നമ്മോടൊപ്പം ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് നോവൽ നമുക്ക് തരുന്നുണ്ടല്ലോ.
നോവലിലെ നായകനായ കുലയ്യന്റെ ഓരോ ചിന്താ ധാരകളും യാതനകളും രണ്ട് തേങ്ങാ വിശപ്പിനാൽ കട്ടെടുത്തത് കണ്ട് പിടിക്കപ്പെട്ടപ്പോൾ ഗൗണ്ടർ കൊടുത്ത ശിക്ഷയും അവസാന പേജിലെ ദുരന്തവും  മനസ്സിനെ വല്ലാതെ ഉലച്ചു.
രംഗാവിഷ്കരണം  അപാരമെന്നേ   പറയേണ്ടൂ. ഓരോ ചെറിയ ജീവിയുടെ ചലനം പോലും എടുത്ത് കാട്ടി നമ്മെ ആ  ഭൂമിയിൽ നിരീക്ഷകനായി നിർത്താൻ തക്ക വിധം കഴിവുറ്റതാണ് പെരുമാൾ മുരുകന്റെ തൂലിക.
പ്രകൃതി ഭംഗി ആവിഷ്കരിക്കുന്നിടങ്ങളിൽ  രാത്രിയുടെ അതും നിലാവ് നിറഞ്ഞ രാത്രികളുടെ വർണന വായന കഴിഞ്ഞാലും ആ രാത്രികൾ നമ്മിൽ  നിറഞ്ഞ് നിൽക്കാൻ ഇടയാക്കും.
“അവൻ ആകാശത്തേക്ക് നോക്കി. ചന്ദ്രന്റെ പ്രകാശ വലയത്തോട് തൊട്ടുരുമ്മി കൊണ്ട് ഏതാനും മേഘങ്ങൾ  അവിടെയുണ്ട്. എല്ലാത്തിനെയും തൊടുന്ന ചന്ദ്രന്റെ തണുത്ത പ്രകാശത്തെ ശല്യപ്പെടുത്താൻ ധൈര്യമില്ലാതെ ആ മേഘങ്ങൾ ഗൂഡമായി നീങ്ങുകയാണ്. ഉയരമുള്ള  പനകളുടെ ഇലകൾ ലോഹ നിറത്തിൽ തിളങ്ങുന്നു.....“ പേജ് 128. ഇതേ പോലെ ധാരാളം രാത്രി വർണനകൾ   പുസ്തകത്തിൽ  ഉണ്ട്.
മലയാള തർജ്ജിമ  കുറച്ച് കൂടി  മെച്ചമാക്കാമായിരുന്നു. മലയാളത്തിൽ ചക്കിലിയന്മാരുടെ സംഭാഷണം ഭാഷാന്തരപ്പെടുത്തിയപ്പോൾ  അതിൽ പദാനുപദ തർജ്ജിമയെക്കാളും അൽപ്പം നീട്ടുകയും കുറുക്കുകയും  ചെയ്യുന്ന പ്രയോഗം അൽപ്പം കൂട്ടി ചേത്തിരുന്നുവെങ്കിൽ അത് അധികപറ്റാവില്ലായിരുന്നു. അതേ പോലെ ചില വാക്കുകൾ  അതേ പടി പ്രയോഗിച്ചിരുന്നുവെങ്കിൽ ഒന്നുകൂടെ ഫലവത്തായേനെ. ഉദാഹരണത്തിന് സിനിമയിലെ പാട്ട്. “ഉറങ്ങാതെ അനിയാ ഉറങ്ങാതെ“  എന്ന് തർജ്ജുമ. പകരം “തൂങ്കാതെ തമ്പി തൂങ്കാതെ എന്ന്  അസൽ പ്രയോഗമായിരുന്നെങ്കിൽ വായനക്കാരന്  ആ പാട്ടിന്റെ ശരിക്കുമുള്ള അനുഭൂതി ലഭ്യമായേനെ. കാരണം മിക്ക തമിഴ് പാട്ടുകളും മലയാളിക്ക് സുപരിചിതമാണല്ലോ.
287 പേജിൽ ഡിസി. പ്രസിദ്ധീകരണമായി കീഴാളൻ  നമുക്ക് 280 രൂപക്ക് ലഭ്യമാകുമ്പോൾ  കൊടുക്കുന്ന പൈസാ മുതലാകുന്ന പുസ്തകം തന്നെയാണിത് എന്ന് ധൈര്യമായി പറയാം.

1 comment:

  1. കീഴാളൻ വാങ്ങും. അദ്ദേഹത്തിെ റ കൃതികൾ വായിക്കണെമെന്ന് ആഗ്‌രഹമുണ്ട്.

    ReplyDelete