Sunday, July 10, 2016

ഇറച്ചി കോഴികൾ

പടിഞ്ഞാറേ മാനത്ത് ആരോ കോഴിയെ കശാപ്പ്  ചെയ്ത് കായലിലേക്ക്  ചോര ഒഴിച്ചത് കൊണ്ടായിരിക്കാം  കായൽ ജലം ഇത്രയും  ചുവന്ന് കാണപ്പെടുന്നത്.

കോഴിയും കശാപ്പും ചെറുപ്പം മുതൽക്കേ കണ്ട് വരുന്നതിനാൽ  എല്ലാ സംഭവങ്ങളെയും  ഇറച്ചി കോഴിയുമായി ബന്ധപ്പെടുത്തിയേ അവൾക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

പകൽ സമയത്തും എലികൾ തലങ്ങും വിലങ്ങും  പായുന്ന പരുക്കൻ തറയുള്ള  ആ മുറിയിലെ  ഏക ജനലിന്റെ കമ്പി അഴികളിൽ പിടിച്ച്  കായലിലേക്ക് ഉറ്റ് നോക്കി അവൾ നിന്നു. വീശി അടിക്കുന്ന കാറ്റിൽ  കായലിലെ  മലിന ജലത്തിന്റെ ദുസ്സഹമായ  ഗന്ധം നിറഞ്ഞ് നിന്നത് ഇപ്പോൾ അവൾക്ക്  പരിചിതമായി കഴിഞ്ഞിട്ടുണ്ട്.

ആവശ്യക്കാർ വരുന്ന മുറക്ക് പിടിക്കാൻ തക്കവിധം കൂട്ടിലടച്ച  ഇറച്ചി കോഴികളാണ്  താനും പരുക്കൻ തറയിൽ  ചുരുണ്ട്കൂടി കിടക്കുന്ന പെൺകുട്ടികളുമെന്ന്  അവൾ കരുതി.

ഇപ്പോൾ ഇവിടെ നിന്നും പിടിച്ച് കൊണ്ട് പോയ പെൺകുട്ടിയുടെ  നിസ്സഹായതയിൽ നിന്നുള്ള നിലവിളി അറുക്കാൻ പിടിച്ച കോഴിയുടെ ദയനീയ നിലവിളിയായാണ് അവൾക്കനുഭവപ്പെട്ടത്.

അഛൻ കോഴിക്കടയിലെ കശാപ്പ്കാരനാണ്.

മദ്യപിച്ച് രാത്രിയിൽ വേച്ച് വേച്ച് വന്ന്  അമ്മയെ തല്ലുന്നതിന് മാത്രം സമയം  കണ്ടെത്തിയിരുന്ന  അഛനിൽ നിന്നും വീട്ട് ചെലവിന് പൈസാ വാങ്ങാൻ പകൽ സമയങ്ങളിൽ മാത്രമേ സാധിക്കൂ  എന്നുള്ളതിനാൽ അമ്മ അവളെ കോഴിക്കടയിലേക്ക്  നിർബന്ധിച്ച് പറഞ്ഞയച്ചിരുന്നുവല്ലോ. അതോ തന്നെ വീട്ടിൽ നിന്നും ഒഴിവാക്കി ലൈറ്റും ഫാനും  ഇൻസ്റ്റാൽമെന്റിൽ തരുന്ന കറുത്ത തടിയൻ തമിഴനുമായി  അരുതാത്തതെല്ലാം ചെയ്യാൻ അമ്മ തന്നെ  വീട്ടിൽ നിന്നും മനപൂർവം ഓടിച്ച് വിടുകയായിരുന്നോ.?!

15 വയസ്സ്കാരിയായ തനിക്ക്  അമ്മ ചെയ്യുന്നത് അരുതാത്തതാണെന്ന്  തിരിച്ചറിയാൻ കഴിവുണ്ടെന്ന്  അമ്മക്ക് അറിയില്ലായിരിക്കാം.

വീട്ട് ചെലവിന് പൈസ്സക്കായി അഛൻ ജോലിചെയ്യുന്ന  കോഴിക്കടയിലെ കാത്ത് നിൽപ്പ് അവളെ വല്ലാതെ വിറളി പിടിപ്പിക്കും. താഴെ തറയിൽ ചുവന്ന ചോര കറുപ്പ് നിറത്തിലേക്ക്  വ്യാപിച്ച്  കിടന്നിരുന്നതിൽ  ഈച്ചകൾ അർമാദിച്ച് പറക്കുമ്പോൾ  ആ ചോരയിലേക്ക്  തങ്ങളുടെ വിഹിതം  എപ്പോഴാണ് കൂട്ടിച്ചേർക്കുന്നതെന്ന് ഭയപ്പെട്ടിരുന്ന കോഴികൾ കൂട്ടിൽ കലപില ശബ്ദം ഉയർത്തിയിരുന്നു. മരിക്കാൻ നേരവും  ആർത്തി കുറവില്ലാത്തത് കൊണ്ടാവാം  കോഴി തീറ്റ കൊത്തി എടുക്കാൻ അവർ മൽസരിച്ചു . തങ്ങളുടെ കൂട്ടത്തിൽ നിന്നും കശാപ്പിനായി  ഒരാളെ പിടിച്ചെടുക്കുമ്പോൾ  അടുത്ത ഊഴം തങ്ങളുടേതാണെന്ന് ഭയന്ന്  അവർ ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. അവരുടെ മുമ്പിൽ വെച്ച് തന്നെയായിരുന്നല്ലോ  പിടിച്ച് കൊണ്ട് പോകുന്നതിനെ കശാപ്പ് ചെയ്തിരുന്നത്.

ആവശ്യക്കാരൻ ചൂണ്ടിക്കാണിച്ച കോഴി ത്രാസ്സിലെ  തൂക്കം കഴിഞ്ഞ്  കശാപ്പ് ചെയ്യപ്പെടാനായി  കയ്യിലെത്തുന്ന നേരം  ഉറക്കെ കരയുന്ന കോഴിയോട്  അഛൻ പറയും " ഇപ്പോ തീരുമെടൊ ന്റെ പ്രശ്നങ്ങൾ...അടങ്ങ്, നീയ് അടങ്ങ് കോഴിയേയ്...."

മൂർച്ചയേറിയ കത്തി കോഴിയുടെ കഴുത്തിലെ  റോസ് നിറത്തിലെ തൊലിയിലൂടെ കടന്ന് പോകുന്നതും  അറുത്ത ഭാഗത്ത് നിന്നും ചീറ്റി പായുന്ന ചോര കയ്യിൽ പുരണ്ടത് ഉടുത്തിരിക്കുന്ന തോർത്തിൽ അഛൻ തുടക്കുന്നതും  അവൾക്ക് നിത്യ കാഴ്ചയായി.

കശാപ്പ് ചെയ്യപ്പെട്ട കോഴിയുടെ അനക്കം തീരാൻ അടുത്തിരിക്കുന്ന  വലിയ അലൂമിനിയം  കലത്തിലേക്ക് എറിയപ്പെടുമ്പോൾ പ്രാണ വേദനയോടെ കോഴി അലൂമിനിയം കലത്തിനുള്ളിൽ കിടന്ന് പൊങ്ങിച്ചാടുകയും ചിറകിട്ടടിക്കുകയും ചെയ്യുന്നതിനാലുണ്ടാകുന്ന  അലൂമിനിയം കലത്തിന്റെ മുഴങ്ങുന്ന ശബ്ദത്തിനൊപ്പം  അഛൻ  അടുത്തിരിക്കുന്ന തകര ട്രേയിൽ  കൈ കൊണ്ട് താളം പിടിക്കും. ഡണ്ടിമി ഡിമി ഡിമി ഡൻടിമി ഡിമി ഡിമി.... അഛന്റെ താളമടിയും ചുവട് വെപ്പും  തറയിൽ കെട്ടിക്കിടക്കുന്ന ചോരയിൽ അർമാദിക്കുന്ന ഈച്ചകളെ വിരട്ടി പറപ്പിക്കുകയും  കലത്തിലെ  കോഴിയുടെ അനക്കം തീരുന്നതോടെ അവസാനിക്കുന്ന താളമടി കഴിഞ്ഞ്  ഈച്ചകൾ പുതിയ ചോരയിലേക്ക് പറന്ന് വന്നിരിക്കുന്നതുമായ കാഴ്ച  അവൾ അറപ്പോടെ കണ്ട് നിൽക്കും.

കടയിൽ നിൽക്കുന്ന നേരമത്രയും  പണപ്പെട്ടിയുടെ സമീപമിരിക്കുന്ന  കൊമ്പൻ മീശക്കാരന്റെ ഉണ്ടക്കണ്ണുകൾ  തന്റെ ശരീരത്തിലൂടെ ഇഴയുകാണെന്ന ബോധവും  അവൾക്കുണ്ടായിരുന്നല്ലോ. പ്രായത്തിൽ കവിഞ്ഞ വളർച്ച തന്റെ ശരീരത്തിനുണ്ടായത്  തന്റെ കുറ്റമല്ല  എന്ന് അവൾക്ക് വിളിച്ച് പറയാൻ കഴിഞ്ഞുമില്ല.

എല്ലാറ്റിലും നിന്നും രക്ഷപെടാനായി അവൾ കൊതിച്ചു. ഇൻസ്റ്റാൽമെന്റുകാരനും അമ്മയുമായുള്ള  പ്രണയ ഗോഷ്ഠികളിൽ നിന്നും  അഛന്റെ കോഴി കശാപ്പിൽ നിന്നും  കൊമ്പൻ മീശക്കാരൻ തന്റെ  ശരീരത്തിൽ നടത്തുന്ന ഉണ്ടക്കണ്ണ് പീഡനത്തിൽ നിന്നും  രക്ഷപെട്ട് ഭൂമിയിലെ ഏതെങ്കിലും കോണിൽ പോയി  ജോലി ചെയ്ത് ജീവിക്കാൻ അവൾ തിടുക്കപ്പെട്ടു.

എപ്പോഴും ചൂയിംഗ് ഗം ചവക്കുന്ന ചേച്ചിയെ  അവൾ പരിചയപ്പെട്ടതും  അൽപ്പം ചില ദിവസങ്ങളിലെ പരിചയത്തിന് ശേഷം ചേച്ചി തനിക്കൊരു  ജോലി തരപ്പെടുത്തി തരാമെന്ന്  തീർച്ചപ്പെടുത്തിയ സന്തോഷ വാർത്ത അവളെ അറിയിച്ചതും  ആ തിടുക്കപ്പെടൽ കാലത്തായിരുന്നു. വീട് അടിച്ച് വാരുക, അടുക്കളയിൽ സഹായിക്കുക ഇത്രമാത്രം അവൾ ചെയ്താൽ മതിയെന്ന് കൂടി കേട്ടപ്പോൾ  താൻ നിത്യവും ചെയ്യുന്ന  ജോലിയാണല്ലോ അതെന്ന് അവൾ സാമാധാനപ്പെട്ടു.

ഇൻസ്റ്റാൽമെന്റുകാരൻ തമിഴൻ വീട്ടിൽ കയറി വന്നപ്പോൾ അഛന്റെ കടയിൽ നിന്നും പൈസാ വാങ്ങാൻ അവൾ ഇറങ്ങി തിരിച്ചു. ആ യാത്ര ഈ മുറിയിൽ അവസാനിച്ചു. ഇവിടെ എത്തിച്ച ചേച്ചിയെ പിന്നീട് കാണാൻ കഴിഞ്ഞുമില്ല.

തുറമുഖത്ത്  അടുക്കുന്ന കപ്പലിൽ നിന്നും കരക്കിറങ്ങുന്ന ചുരുണ്ട മുടിയും കറുത്ത നിറവുമുള്ള ആഫ്രിക്കക്കാരനും വെള്ള പാണ്ഡ് പിടിച്ചത് പോലെ തൊലിയുള്ള സായിപ്പുമാരും ആവശ്യക്കാരായി ഇവിടെ എത്തുമ്പോൾ ചൂണ്ടിക്കാണിക്കപ്പെട്ട  ഇറച്ചി കോഴിയെ   കശാപ്പ് ശാല നടത്തുന്നവർ  അവർക്ക് നൽകുന്നു.

ഈ കൂട്ടിൽ നിന്നും രക്ഷപെടാനൊരു  മാർഗവുമില്ലെന്ന് അവൾക്ക് തീർച്ചയുണ്ടായിരുന്നു. ജനസാന്ദ്രതയുള്ള  നഗരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ബഹുനില കെട്ടിട വനങ്ങൾ  ആകാശത്തെ നോക്കി നെടുവീർപ്പിടുന്നത്  കഴിഞ്ഞ ദിവസങ്ങളിൽ അവൾ നോക്കി നിന്നു. ആ വനങ്ങളിലെ എല്ലാ ഫ്ലാറ്റുകളിലും നിറയെ മനുഷ്യനെന്ന ഹിംസ്ര ജന്തുവിനെ അവൾ കണ്ടു.. ജനലിൽ കൂടി നോക്കിയാൽ കാണുന്ന കായലിൽ തലങ്ങും വിലങ്ങുമോടുന്ന വഞ്ചികൾ, ബോട്ടുകൾ, അതിലും  നിറയെ ഹിംസ്ര ജന്തുക്കൾ.  ഈ ഘോരവനത്തിൽ നിന്നും ഏതെങ്കിലും  ഒരു മനുഷ്യൻ തന്നെ രക്ഷപെടുത്തുവാൻ  വരുമെന്ന് അവൾ സ്വപ്നം കണ്ടില്ല.ആവശ്യക്കാർ വരുമ്പോൾ കശാപ്പ് ചെയ്യപ്പെടാൻ ഊഴം  നിശ്ചയിക്കപ്പെടുന്ന  ഇറച്ചി കോഴികൾ ഒരിക്കലും സ്വപ്നം കാണാറില്ലല്ലോ!.

എന്ത്കൊണ്ടെന്നാൽ ഇറച്ചി കോഴികൾ കശാപ്പ് ചെയ്യപ്പെടാൻ മാത്രം    ജനിച്ചവയാണ് എന്ന സത്യം അവൾ തിരിച്ചറിഞ്ഞിരുന്നു.

1 comment: