Friday, July 29, 2016

പീഡനക്കാരനായ ഭീകരൻ

"പിടികൂടി" എന്ന വാക്ക് വായിക്കുമ്പോൾ നമ്മുടെ  മനസിലൂടെ കടന്ന് പോകുന്ന ആ വാക്കിന്റെ വിശാലരൂപം ഓടിച്ചിട്ട് പിടിച്ചു , വളഞ്ഞ് പിടിച്ചു,  ആ വ്യക്തി ഒളിച്ച് നടക്കുകയോ എന്തോ ഒളിച്ച് വെക്കുകയോ  ചെയ്തിരുന്നത്  പിടികൂടി എന്നൊക്കെ ആയിരിക്കും.  മാത്രമല്ല അപ്രകാരം പിടികൂടപ്പെട്ട വ്യക്തിയെ പറ്റി  നമ്മുടെ മനസിൽ മോശം അഭിപ്രായം രൂപപ്പെടുകയും ചെയ്യുമെന്ന് തീർച്ച. " പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച  18 വയസ്സുകാരനെ പോലീസ് പിടികൂടി." ഇന്നത്തെ പത്ര വാർത്തയാണിത്. കുറച്ച് കാലമായി പ്രതി ഈ കലാപരിപാടി തുടരുകയായിരുന്നത്രേ! അടുത്തിരിക്കുന്ന കുട്ടികൾ പറഞ്ഞ്  വാദ്ധ്യാരും, തുടർന്ന്  ചൈൽഡ് ലൈൻ പ്രവർത്തകരും പിന്നീട് പോലീസും വിവരം അറിഞ്ഞതിനെ തുടർന്നാണ് പിടികൂടിയത്.   ഡി.വൈ.എസ്.പി. മാത്യൂ മാഞ്ഞൂരാന്റെ നേതൃത്വത്തിൽ സി.ഐ. ബഷീർകുട്ടി, എസ്സ്.ഐ.ഗോപകുമാർ, എ.എസ്.ഐ. കുമാരൻ, എച്.സി. കേശവൻ കുട്ടി, പോലീസുകാരനായ ദിലീപ് കുമാർ, വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. (പേരുകൾ സാങ്കൽപ്പികം) ഒരു നരുന്ത് , വാണാൽ, ചെക്കനെ പിടികൂടാൻ പോലീസ് ഫോഴ്സ് പൂർണമായും ഉപയോഗിച്ചെന്ന്   എഴുതിയാലും അതിശയിക്കാനില്ല. സംഗതി പീഡനമാണ് . വാർത്ത കലക്കണം.കണ്ടാൽ ഭീകരനും എപ്പോഴും പീഡന ആയുധം ത്രസിപ്പിച്ച് നിർത്തുന്നവനും  എന്തും ചെയ്യാൻ മടിക്കാത്തവനുമായ ഈ കശ്മലനെ ഫോഴ്സ് വളഞ്ഞ്  "ഹാൻസ് അപ്" പറഞ്ഞ് അവനെ സ്തംഭിപ്പിച്ച് അവന്റെ പീഡന ആയുധം നിർവീര്യമാക്കി അവനെ പിടികൂടി എന്നെഴുതിയാലും തരക്കേടില്ല. ജനത്തിനെ അറിയിക്കേണ്ട ബാദ്ധ്യത പത്രക്കാരുടെ അവകാശമാണ് . സാധാരണ ഈ വക കേസുകളിൽ സംഭവിക്കുന്നത് ചെക്കനെയും കൊണ്ട് വരാൻ അവന്റെ പിതാശ്രീയോട് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച് പറയും. ഏതെങ്കിലും പഞ്ചായത് മെംബറെയും കൂട്ടി  അയാൾ പയ്യനെ കയ്യിൽ പിടിച്ച് സ്റ്റേഷനിൽ വരും .അവരുടെ മുമ്പിൽ വെച്ച് തന്നെ ലൈംഗിക ചുവ കലർന്ന ഭാഷയിൽ  ഏമാന്മാർ  ചെക്കനോട് ചില ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം ആയുധത്തിന്റെ ഉദ്ധാരണ ശേഷി പരിശോധിക്കാൻ  സർക്കാർ ആശുപത്രിയിൽ കൊണ്ട് പോകും. "ഇവൻ ഉഗ്രനാണ്" എന്ന സർട്ടിഫിക്കറ്റ്  സർക്കാർ ഡോക്ടറുടെ പക്കൽ നിന്നും വാങ്ങി സ്റ്റേഷനിൽ കൊണ്ട് വന്ന് "കേറെടാ മൗന ഗായകാ ! അകത്ത് " എന്നും പറഞ്ഞ് ഷഡ്ഡി എന്ന  ആധുനിക കൗപീനം മാത്രം ധരിപ്പിച്ച്   അവനെ അകത്താക്കും. പിന്നെ പത്രക്കാരെ വി ളിപ്പിച്ച് വാർത്ത  ഔട്ട് ലൈൻ കൊടുക്കും അത് കഴിഞ്ഞ് പത്രക്കാരുടെ ഊഴമാണ്. അവർ പെട്ടിക്കോളമോ മത്തങ്ങാ അക്ഷരമോ നിരത്തി പീഡനം ആഘോഷിക്കും.  അതോടെ ചെക്കന്റെ ഭാവി ഭൂതമാകും.പിന്നെ ഈ ജന്മത്തിൽ അവനെ അറിയുന്നത്  ചാറൽസ് ഡിക്കൻസിന്റെ "ഡേവിഡ് കോപ്പർ ഫീൽഡിൽ" ഡേവിഡിന്റെ മുതുകിൽ   സൂക്ഷിക്കുക  ഇവൻ കടിക്കും എന്ന ബോർഡ് തൂക്കിയത് പോലെ ഇവന്റെ മുതുകിൽ സൂക്ഷിക്കുക, ഈ നായീന്റെ മോൻ പീഡിപ്പിക്കും എന്ന കാണാ ബോർഡുള്ളവൻ എന്നായിരിക്കും.
അവന്റെ പ്രവർത്തി ദോഷം കൊണ്ടല്ലേ ഇപ്രകാരം സംഭവിച്ചത് എന്ന ചോദ്യം നിങ്ങൾ ഉന്നയിക്കുന്നെങ്കിൽ ,അവൻ ഈ കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നത് വരെ  അവൻ കുറ്റാരോപിതൻ മാത്രമാണെന്നും  ഇപ്പോൾ നടന്നത് മാധ്യമ വിചാരണയും പത്രക്കാരുടെ വിധി പ്രസ്താവനയും മാത്രം എന്ന മറുപടിയാണ്  എനിക്ക് പറയാനുള്ളത് പ്രതിക്ക് പറയാനുള്ളത് . ഒരിക്കലും പത്രക്കാർ  അച്ചടിക്കാറില്ലല്ലോ.

No comments:

Post a Comment