Thursday, July 28, 2016

പത്രക്കാരും വക്കീലന്മാരും

ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗത്തിൽ നിന്നും ചില വരികൾ
>>>>>സംഘടിത മിടുക്കും വാർത്താതമസ്കരണവും ആശാസ്യമായ വഴികളല്ല.മാധ്യമ പ്രവർത്തകരുടെ ജോലി സംഭവങ്ങളെ ജനങ്ങളിലെത്തിക്കലാണ്.അഭിഭാഷകരുടെ ജോലി കക്ഷികൾക്ക് നീതി ലഭ്യമാക്കലും. രണ്ടും തമ്മിൽ കൂട്ടിമുട്ടേണ്ടതല്ല.നിയമം അതിന്റെ വഴിക്ക് തന്നെ പോകണം.ഇരു കൂട്ടരും വാശി പിടിച്ച് ജനങ്ങൾക്ക് നീതി നിഷേധിക്കരുത്. കോടതിക്ക് പുറത്ത് നിന്ന് അഭിഭാഷകരെ വെല്ല് വിളിക്കുന്നതും കോടതി നടപടി റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരെ തടഞ്ഞ് അധിക്ഷേപിക്കുന്നതും ഒരു പോലെ എതിർക്കപെടേണ്ടതാണ് <<<
ഈ കാര്യം പറയാൻ എന്തേ ഇത്ര താമസിച്ചത് ? ഉടുപ്പ് കഴുകി ഇട്ടത് ഉണങ്ങിയില്ലായിരുന്നോ? കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് പത്രങ്ങളോടൊപ്പം കൂടി അഭിഭാഷകരും പത്ര പ്രവർത്തകരും തമ്മിലുള്ള ശണ്ഠയിൽ ഒരു പക്ഷം മാത്രം പിടിച്ച് വാർത്ത തമസ്കരിക്കുകയായിരുന്നല്ലോ ദേശാഭിമാനിയും. അതേ രണ്ട് പേരും ചെയ്തത് തെറ്റായിരുന്നു എന്നായിരുന്നു വാർത്ത വരേണ്ടിയിരുന്നത്. അതിന് പകരം ഏകപക്ഷീയമായി റീപ്പോർട്ട് ചെയ്ത് വക്കീലന്മാരെ " എന്തും ചെയ്യാൻ മടിക്കാത്ത, എപ്പോഴും മദ്യ കുപ്പി ആയുധമായി കയ്യിൽ കരുതുന്ന കണ്ടാൽ ഭീകരന്മാരായി തോന്നുന്ന തെമ്മാടികളായി " ഒന്നൊഴിയാതെ എല്ലാ പത്രവും ജനങ്ങളുടെ മുമ്പിൽ ചിത്രീകരിച്ചു. ഏത് വാർത്തയും സത്യമെന്ന് കരുതുന്ന ജനത്തിന്റെ ദുർബലത പത്രക്കാർ മുതലെടുത്തു. തിരുവനന്തപുരത്ത് വക്കീലന്മാർ ഉപയോഗിച്ച ശ്രേഷ്ട ഭാഷ പത്രക്കാരും ഉപയോഗിച്ചില്ലെന്ന് നെഞ്ചിൽ കൈ വെച്ച് പറയാമോ? പക്ഷേ വാർത്ത വക്കീലന്മാരെ പറ്റി മാത്രം.
എല്ലാവരും അവരുടെ ചുമതല ശരിയായി നിറവേറ്റിയാലേ സമൂഹത്തിൽ സമാധാനം നില നിൽക്കൂ. ഒന്ന് ചിന്തിക്കുക .ഏതെങ്കിലും വാർത്തയുടെ പേരിൽ ആരെങ്കിലും കേസ് കൊടുത്താൽ അതിനെ നേരിടാൻ പത്രക്കാർ ചുമതലപ്പെടുത്തിയ വക്കീൽ അയാളുടെ ചുമതല ശരിയാം വണ്ണം നിറവേറ്റിയില്ലെങ്കിലോ?
രോഗിയെ ശരിയാം വണ്ണം ചികിൽസിക്കേണ്ട ഡോക്ടർ അയാളുടെ ചുമതലയിൽ ഒഴപ്പ് കാണീച്ചാലോ?
പറമ്പിൽ കിളക്കാൻ ചുമതലപ്പെടുത്തിയ ആൾ ഒന്നും ചെയ്യാതെ മാറി ഇരുന്ന് ബീഡി വലിച്ചോണ്ട് സമയം കളഞ്ഞാലോ?
നിഷ്പക്ഷമായി വിധി ന്യായം തയാറാക്കേണ്ട ന്യായാധിപൻ ഒരു വശത്തേക്ക് ചരിഞ്ഞാലോ ?
ഇതേ പോലെ തന്നെയാണ് പത്രക്കാരൻ ഉള്ള കാര്യം അതേ പോലെ റിപ്പോട്ട് ചെയ്ത് വാർത്ത ജനങ്ങളിൽ എത്തിച്ചില്ലെങ്കിൽ സംഭവിക്കുന്നതും.
ഏതായാലും അൽപ്പം വൈകിയെങ്കിലും ഈ പരമാർത്ഥം അച്ച് നിരത്തിയ ദേശാഭിമാനിക്ക് ഒരു റെഡ് സല്യൂട്ട്.

No comments:

Post a Comment