Sunday, June 22, 2014

മന്ത്രി മന്ദിരം മോടി പിടിപ്പിക്കലും മുസ്ലിം ലീഗും

മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും ഔദ്യോഗിക  വസതികൾ  മോടി പിടിപ്പിക്കാൻ  4.29 കോടി  രൂപാ ചെലവായെന്ന്  നിയമ സഭയിൽ മുഖ്യ മന്ത്രി രേഖാമൂലം  മറുപടി  നൽകിയതായി പത്ര വാർത്ത.   . മുസ്ലിം ലീഗ് മന്ത്രി മുനീറിന്റെ  വസതി മോടി പിടിപ്പിക്കാൻ  ചെലവായത് 7336720 രൂപായാണത്രേ!  അദ്ദേഹമാണ്  ഈ കാര്യത്തിൽ ഒന്നാമൻ. രണ്ടാം സ്ഥാനത്ത്  ധനമന്ത്രി കെ.എം. മാണിയാണ്. 33.46 ലക്ഷം രൂപാ.  ചീഫ് വിപ്പ്  വാടക വീട്ടിലാണെങ്കിലും  22.47 ലക്ഷം രൂപ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിന്  ചെലവായി. മറ്റ് മുസ്ലിം ലീഗ്  മന്ത്രിമാരായ മഞ്ഞളാംകുഴി അലിയുടെ വസതിക്ക് ചെലവായത് 29.7 ലക്ഷമാണെങ്കിൽ  മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി 27.12 ലക്ഷം രൂപ മാത്രമേ വസതിയുടെ കാര്യത്തിൽ ചെലവഴിച്ചുള്ളൂ. മുഖ്യന്റെ വസതിക്ക് വേണ്ടി 18.56‌ രൂപായും  ചെലവായി. ഈ ചെലവുകൾ സർക്കാർ ഖജനാവിൽ  നിന്നുമാണ്  കൊടുത്ത് തീർത്തത്.
വസതികൾ  മോടി പിടിപ്പിക്കാൻ   പൊതു ഭണ്ഡാരത്തിൽ നിന്നും  ചെലവഴിച്ചതിൽ മുൻപന്തിയിൽ നിൽക്കുന്നത്   ഒരു മുസ്ലിം ലീഗ് മന്ത്രിയാണ് .73.36 ലക്ഷം രൂപാ.  അതേ പാർട്ടിയിൽ പെട്ട മറ്റുള്ളവരുടെ  വസതികൾക്ക് വേണ്ടി   യഥാക്രമം 29.7 ലക്ഷവും  27.12  ലക്ഷവും   ചെലവഴിച്ചിരിക്കുന്നു.
  സ്വാതന്ത്രിയാനന്തരം ഇന്ത്യൻ ഭരണഘടനാ  നിർമാണ സമിതി  യോഗത്തിൽ ഭാരതത്തിൽ  ഏത്  ഭരണമാണ് വിഭാവന ചെയ്യുന്നത്  എന്ന ചോദ്യത്തിന്  ഖലീഫാ ഉമറിന്റെ ഭരണമെന്ന് നമ്മുടെ രാഷ്ട്രപിതാവ്   മറുപടിയായി പറഞ്ഞു. ഭരണകർത്താക്കളിൽ  എളിമയുടെ  പ്രതീകമായിരുന്നു ഉമർ. പൊതു ഭണ്ഡാരം സ്വർണവും വെള്ളിയും  കൊണ്ട്  നിറഞ്ഞിരിക്കുമ്പോൾ പോലും സ്വന്തം  ആവശ്യങ്ങൾക്ക്  തന്റെ തുച്ഛമായ ശമ്പളത്തിൽ  നിന്ന്   മാത്രം ചെലവഴിച്ച് അരിഷ്ടിച്ച് കഴിഞ്ഞ ആ ഭരണാധികാരി  തന്റെ നേതാവായ പ്രവാചകന്റെ പാത പിന്തുടരുകയായിരുന്നു.  ഖലീഫാ ഉമറിന്റെ ഭരണ മാതൃകയിൽ ഊറ്റം കൊണ്ട്  അവസരത്തിലും അനവസരത്തിലും അദ്ദേഹത്തിന്റെ പേര്  ഉയർത്തിക്കാട്ടുന്ന  ഇന്ത്യൻ മുസ്ലിംകളുടെ  പ്രതിനിധികളായ  സാമുദായിക  പാർട്ടിയുടെ നേതാക്കൾക്ക്  ഖലീഫാ ഉമറിന്റെ ഭരണം  കാഴ്ച വെയ്ക്കാൻ  കഴിയില്ലെങ്കിലും  പൊതു ഭണ്ഡാരത്തിൽ നിന്നും  അവർ  പാർക്കുന്ന വസതികൾക്ക്  വേണ്ടി ചെലവഴിക്കുന്നതിനെ  നിയന്ത്രിക്കാമായിരുന്നു.   അത്രയുമെങ്കിലും  ചെയ്തില്ലെങ്കിൽ  പിന്നെന്തെർ്  മുസ്ലിം  ലീഗ്...അതൊരു ഫുട്ബാൾ  ലീഗായാൽ  പോരേ!

1 comment: