Friday, July 4, 2014

ചെളിക്കുണ്ടിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

ഫെയ്സ് ബുക്കിലെ സാന്നിദ്ധ്യവും കെ.എസ്.ആർ.റ്റി.സി.  ബസ് കണ്ടക്റ്ററുമായ  സുൽഫി  ബാംഗ്ലൂർ  റൂട്ടിൽ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കവേ  കൃഷ്ണപുരി - ഹുസൂർ  എക്സ്പ്രസ്സ് ഹൈ വേയിൽ  വിജനമായ ഒരു ഇടത്ത്  എൻ ജിൻ തണുപ്പിക്കാൻ  ബസ് നിർത്തിയപ്പോൾ ബസിൽ നിന്നും  പുറത്തിറങ്ങി. സമയം പുലർകാലം 4.45 .  ആ റൂട്ടിൽ സുപരിചിതനായ സുൽഫിക്ക്  അതിനു സമീപം  ഒരു പള്ളി ഉള്ള വിവരം  അറിയാവുന്നതിനാൽ ബസ് പുറപ്പെടുമ്പോഴേക്ക്  പുലർകാല നമസ്കാരം നിർവഹിക്കാനുള്ള  സമയം ലഭിക്കുമെന്ന്  അറിയാമായിരുന്നു.  യാത്രക്കാർ നല്ല ഉറക്കത്തിലാണ്.  ഡ്രൈവറന്മാറും മുഖം കഴുകാനും മറ്റും പുറത്തിറങ്ങി. പുലർകാല നമസ്കാരത്തിന് അല്പ സമയം മാത്രം മതിയെന്നതിനാൽ സുൽഫി ഡ്രൈവറോട്  വിവരം പറഞ്ഞ്  എക്സ്പ്രസ് ഹൈവേയുടെ പാർശ്വഭാഗത്ത് കൂടി     പള്ളിക്ക് സമീപത്തേക്ക് നടന്നു  പള്ളിക്ക് സമീപം തന്നെ ഒരു യത്തീംഖാനയുമുണ്ട്.  തികച്ചും മത വിശ്വാസിയായ സുൽഫിക്ക് ആ അനാഥർക്ക്  എന്തെങ്കിലും സംഭാവന നൽകണമെന്ന  വിചാരവുമുണ്ട്.  മുമ്പോട്ട്  നടന്ന്  പോകവേ  പുല്ല് മൂടി  കിടന്ന ഒരു സ്ഥലത്ത്  എത്തിയപ്പോൾ സുൽഫി ഒരു  ദ്വാരത്തിലൂടെ   താഴത്തേക്ക് പോയി. വീഴ്ച അവസാനിക്കാത്തതിനാൽ  താൻ ഒരു കുഴൽ കിണറിലാണോ  വീണതെന്ന  തോന്നൽ  ആദ്യം  അയാളിലുണ്ടായെങ്കിലും 20 അടി  താഴ്ച്ചയിൽ  ചെളി  നിറഞ്ഞ  ഒരു ചേമ്പറിലാണ്  സുൽഫി ചെന്ന് പതിച്ചത്. സുൽഫി അൽപ്പം വണ്ണമുള്ള ശരീരത്തിന്റെ ഉടമയുമാണ്. ചെളിയിൽ അയാൾ  നേരെ ചെന്ന് പതിച്ചതിനാൽ  അയാളുടെ ശരീരമോ തലയോ പാർശ്വഭിത്തികളിൽ ചെന്ന് തട്ടിയില്ലെങ്കിലും പക്ഷേ അയാളുടെ ഒരു കാലിന്റെ പാദം  തകർന്ന് പോയിരുന്നു.  ആ കാലിൽ ശക്തിയായ വേദന അനുഭവപ്പെട്ട് കൊണ്ടിരുന്നപ്പോഴും  മുകളിൽ ദൂരെ കാണുന്ന വെളിച്ചത്തിലേക്ക് നോക്കി അയാൾ സഹായത്തിനായി   അലറി  വിളിച്ചു. വിജനമായ ആ സ്ഥലത്ത് പുലർകാലത്ത്  സഹായത്തിനുള്ള അപേക്ഷ  വനരോദനമായി പ്രതിഫലിച്ചതല്ലാതെ ഫലമൊന്നും ഉണ്ടായില്ല. നിർഭാഗ്യവശാൽ സുൽഫിയുടെ മൊബൈൽ ഫോണും  ചെളിയിൽ വീണ് പ്രവർത്തനരഹിതമായി.  ഇരുട്ടിൽ അയാൾ നിസ്സഹായനായി   തുരങ്കങ്ങളുടെ അവസാനം  ദൂരെ കാണുന്ന വെളിച്ചത്തിലേക്ക് നോക്കി  ചെളിയിൽ നിന്നും കരകയറാൻ ശ്രമിച്ച് കൊണ്ടിരുന്നു.  തന്റെ വിധി എന്തായി  തീരുമെന്ന് സുൽഫിക്ക് നിശ്ചയമുണ്ട്.  ആരും അറിയാതെ ജീവിതം ആ ചെളിക്കുണ്ടിൽ അവസാനിക്കും.  എന്നെങ്കിലും തന്റെ അസ്ഥിപഞ്ജരം  കണ്ടെടുത്താൽ  തിരിച്ചറിഞ്ഞെങ്കിലായി. കുറച്ച് നേരം കാത്തിരുന്ന് കാണാതെ വരുമ്പോൾ ബസ് ഡ്രൈവർ  പള്ളിയിലും യത്തീംഖാനയിലും  പോയി തിരക്കും.  അവിടെയും  കാണാതെ വരുമ്പോൾ വിവരം റിപ്പോർട്ട് ചെയ്ത്  അവർ  അവിടെ നിന്നും  പുറപ്പെട്ട് പോകും. അങ്ങിനെ   ആരുമറിയാതെ തന്റെ ജീവിതം  ആ ചേമ്പറിൽ  അവസാനിക്കും.  പക്ഷേ സുൽഫി  നിരാശപ്പെടാതെ   ശുഭ പ്രതീക്ഷയോടെ   രക്ഷപെടാനുള്ള  വഴികൾ   ആലോചിക്കാൻ  തുടങ്ങി.
കാല്പാദം തകർന്ന്  പ്ലാസ്റ്ററിട്ട് കിടന്നിരുന്ന സുൽഫിയെ  കാണാൻ  ഇന്ന്  രാവിലെ  ഞാൻ  അയാളുടെ വീട്ടിൽ  പോയി .  താൻ  എങ്ങിനെ ആ ചെളി കുണ്ടിൽ നിന്നും  കരകയറി  പുറത്ത് വന്നു  എന്ന വിവരം അയാൾ  പറഞ്ഞപ്പോൾ  വിശ്വസിക്കാനാവാതെ   വീർപ്പടക്കി  ഞാൻ   കേട്ട് കൊണ്ടിരുന്നു.  വിക്റ്റർ യൂഗോവിന്റെ   വിശ്വ പ്രസിദ്ധമായ പാവങ്ങൾ  എന്ന കൃതിയിൽ ഴാൽ വാൽ ഴാങ്  പാരീസിലെ  അഴുക്ക് ചാലിലെ നിലയില്ലാ കയത്തിൽ നിന്നും  രക്ഷപെട്ട കഥ വായിച്ചപ്പോൾ ഉണ്ടായ  നെഞ്ചിടിപ്പ്  ഈ സംഭവം  കേട്ടപ്പോഴും  അനുഭവപ്പെട്ടതിനാലാണ്  ഞാൻ ഇത്  ഇവിടെ കുത്തിക്കുറിക്കുന്നത്.
  ബസ്സിലിരുന്ന താൻ  എങ്ങിനെ ഈ കയത്തിൽ ചെന്ന് വീഴാൻ  കാരണമായി  എന്ന് സുൽഫി ചിന്തിച്ചു. ദൈവ വിശ്വാസിയായ  താൻ യാത്രാ വേളയിലും ഈശ്വര പ്രാർത്ഥന  ലക്ഷ്യമാക്കി  പോയപ്പോഴാണ്  തനിക്കിത്  സംഭവിച്ചത്. നല്ല ലക്ഷ്യത്തിനായി പോയിരുന്ന തന്നെ  ഈ  വിപത്തിൽ നിന്നും  ആ ദൈവം തന്നെ കാത്ത് രക്ഷിക്കും  എന്ന ഈമാൻ  (വിശ്വാസം)  അയാൾ മനസിലുറപ്പിച്ചു.  അശ്രദ്ധകൊണ്ട് സംഭവിച്ചതാണെങ്കിലും  പരമകാരുണികൻ തന്നെ  കൈ  വെടിയുകയില്ല  എന്ന ഉറച്ച തീരുമാനത്തിൽ അയാൾ  എത്തി  നിന്നു..  ഇവിടെ നിന്നും രക്ഷപെട്ടാൽ  ഭാവിയിൽ കൂടുതൽ  സൂക്ഷ്മത  പുലർത്താനും തന്റെ കുട്ടികൾക്കും മറ്റുള്ളവർക്കും  ഇത് പോലുള്ള വിപത്തുകളെ പറ്റി  മുന്നറിയിപ്പ് നൽകാനുമുള്ള ഒരു ദൗത്യം ദൈവം തന്നിൽ  ചുമതലയേൽപ്പിക്കാനുമായിരിക്കാം  ഇപ്രകാരം തന്നെ വീഴ്ത്തിയതെന്ന് അയാൾ കരുതി.  ദൈവ വിശ്വാസം  മനക്കരുത്തായി അനുഭവപ്പെട്ടപ്പോൾ അയാൾ കഠിന പ്രയത്നത്താൽ  ആ ചെളിക്കുണ്ടിൽ നിന്നും കരക്ക് കയറി  ഇരുട്ടുമായി  തന്റെ കണ്ണുകൾ പഴകിച്ചു.  തുടർന്ന്  ചേയ്മ്പറിലേക്ക് വന്നു കൊണ്ടിരുന്ന തുരങ്കങ്ങളെ അയാൾ  നിരീക്ഷിച്ചു. ഒന്ന്  നേരെ മുകളിൽ 20 അടി  മുകളിലായി  കുത്തനെ ഉള്ളത്.   അതിലൂടെയാണ്  താൻ  കുഴിയിൽ വീണത്.  അതിലൂടെ മുകളിലേക്ക് പോകാൻ  ചിറകുകൾ  വേണം.  മറ്റൊരെണ്ണം  വേറൊരു ദിശയിൽ നിന്നു  മുകളിൽ നിന്നും ചരിഞ്ഞ്  താഴോട്ട്  വന്ന് ചേമ്പറിൽ അവസാനിക്കുന്നു.  ഇനിയൊരെണ്ണം  ചെമ്പറിൽ  നിന്നും തുടങ്ങി  താഴേക്ക് പോകുന്നു.  ഇതിൽ  ഏതിൽക്കൂടിയാണ്   തകർന്ന പാദവുമായി  താൻ  ഇഴയേണ്ടത്? അയാൾ  തലപുകച്ചു.  താഴേക്ക് പോകുന്ന   തുരങ്കത്തിലൂടെ  ഇഴുകി പോകുവാൻ  എളുപ്പമാണ്.  പക്ഷേ  അത്  അവസാനം ചെന്നെത്തുന്നത് ഏതെങ്കിലും  പുഴയിലോ മറ്റൊരു ഭൂഗർഭ അറയിലോ  ആണെങ്കിൽ  മരണം  സുനിശ്ചിതം. അൽപ്പം  പ്രയാസപ്പെട്ടിട്ടാണെങ്കിലും  മേലോട്ട്  ചരിഞ്ഞ് പോകുന്ന തുരങ്കത്തിലൂടെ ഇഴയാം എന്നയാൾ തീരുമാനിച്ചു.  ആ തുരങ്കം റബറൈസ്  ചെയ്തത്  പോലെ  വഴുവഴുപ്പ് കാണീച്ചു.  അതിലൂടെ മലിന ജലവും ചെളിയും താഴേക്ക് വന്നു കൊണ്ടിരുന്നു. രണ്ട് അടി  മുകളിലേക്ക് ഇഴഞ്ഞ്  കയറുമ്പോൾ നാലടി  അയാൾ  താഴേക്ക് വരും. തകർന്ന പാദമുള്ള  കാലുമായി  അതി  വേദന സഹിച്ച് അയാൾ  മുകളിലേക്ക് ദൂരെ ദൂരെ  കാണുന്ന പ്രകാശം ലക്ഷ്യമാക്കി ഇഴഞ്ഞ്  കൊണ്ടിരുന്നു  . പലപ്പോഴും താൻ  തളർന്ന് പോയി  എന്നയാൾ  കരുതിയപ്പോഴും ദൈവം  തനിക്ക്  കരുത്ത് തരുന്നു  എന്ന  വിശ്വാസം  അയാളെ പിന്നെയും  മുകളിലേക്ക് ഇഴച്ച് കൊണ്ടേ  ഇരുന്നു. അവസാനം അയാൾ  ലക്ഷ്യത്തിലെത്തിയപ്പോൾ  തളർന്ന്  അവശനായി  കഴിഞ്ഞിരുന്നു. ഒരു  വലിയ ഓട  ആയിരുന്നു  അത്.  അതിൽ  കിടന്ന് കൊണ്ട്  എങ്ങിനെയോ  അയാൾ  തല ഉയർത്തി  നോക്കി.  നിർത്തിയിട്ടിരുന്ന   ഒരു ലോറിയുടെ പുറക്   ഭാഗം  അയാൾ  കണ്ടു. അവിടെ കിടന്ന് അയാൾ  ഉള്ള ശബ്ദത്തിൽ  വിളിച്ച് കൂവി.  ലോറി  ക്ലീനർ  ശബ്ദം  കേട്ട് വന്ന് നോക്കിയപ്പോൾ  ചെളിയിൽ  പുതഞ്ഞ്  കിടന്ന  അൽഭുത ജീവിയെ കണ്ട്  ഭയന്ന് കൂവി  മറ്റുള്ളവരെ  വിളിച്ച് കൊണ്ട് വന്നു  എല്ലാവരും  കൂടി  സുൽഫിയെ  വലിച്ച്  കരക്കിട്ടു.  ഈ സമയം ബസ് ഡ്രൈവറന്മാർ  സുൽഫിയെ കാണാതെ അവിടമാകെ അരിച്ച് പെറുക്കിയെങ്കിലും  ആരും  പുല്ലിന് കീഴിൽ  മറഞ്ഞ് കിടന്നിരുന്ന തുരങ്ക വാതിൽ  ശ്രദ്ധിച്ചില്ല.  അയാളെ  കാണാതെ  അവർ ആകെ പരിഭ്രാന്തിയിലായി  ആഫീസിലേക്ക്  റിപ്പോർട്ട് ചെയ്ത്  കൊണ്ടിരിക്കുമ്പോൾ  പുറകേ  പുറകേ  വന്ന വാഹനങ്ങൾ   അവിടെ നിർത്തിയിട്ടു.  നിർത്തിയിടുന്ന വാഹനം  കണ്ടാൽ  ദീർഘദൂര ഓട്ടക്കാരായ വാഹനങ്ങൾ  പുറകേ  പുറകേ  അവർക്കും   റെസ്റ്റിനായി  നിർത്തിയിടുന്ന പതിവുണ്ട്.  അങ്ങിനെ  നിർത്തിയിട്ട   നിരവധി  വാഹന നിരയുടെ  അവസാന വാഹനത്തിന്റെ സമീപമാണ്  സുൽഫി  ഉയിർത്തെഴുന്നേറ്റത്.  വിവരമറിഞ്ഞ ബസ് ഡ്രൈവറന്മാർ  ഓടിയെത്തി  സുൽഫിയെ  കിട്ടിയ  വെള്ളം  കൊണ്ട്  കുളിപ്പിച്ച് എല്ലാവരും  കൂടി  പൊക്കി  എടുത്ത്  ബസ്സിലിട്ട്  അടുത്ത ആശുപത്രി  ലക്ഷ്യമാക്കി  പാഞ്ഞു.
അഞ്ജാതമായ ഏതോ ചെളിക്കുണ്ടിൽ  അനാഥ പ്രേതമായി  കിടക്കേണ്ടിയിരുന്ന സുൽഫിയെ    ജീവനോടെ  ഇന്ന് രാവിലെ കണ്ടപ്പോൾ  അയാളുടെ വിശ്വാസമാണ്   അയാളെ രക്ഷിച്ചത് എന്ന്  ഞാനും  ഇപ്പോൾ  വിശ്വസിക്കുന്നു.

1 comment:

  1. ഫേസ് ബുക് പോസ്റ്റില്‍ വായിച്ചിരുന്നു

    ReplyDelete