Saturday, October 30, 2010

മാക്സിയും ബര്‍മൂടയും



പട്ടാമ്പിയും പള്ളിപ്പുറവും കടന്നു ട്രെയിന്‍ കുറ്റിപ്പുറം എത്താറായപ്പോള്‍ തന്റെ ഹൃദയമിടിപ്പിന് വേഗതകൂടിയതായി ഗോവിന്ദന്‍ മാഷിന് തോന്നി.

ബാല്യ കാലം കഴിച്ചു കൂട്ടിയ സ്ഥലങ്ങള്‍ കാണണമെന്ന ആഗ്രഹത്തിന് ഉപരി മുപ്പത്തി എട്ടുവര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചു വരവിന് മറ്റൊരു ഗൂഢ ലക്‌ഷ്യം ഉണ്ടെങ്കിലും അതാരോടും വെളിപ്പെടുത്താന്‍ ആവില്ലല്ലോ .

പെന്‍ഷന്‍ പറ്റി ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ ഉണ്ടായ ഒരു ഭ്രാന്തേ !...

എന്നുമെന്നും ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നല്ലോ . അവളെ ഒന്നു കാണണം. അതെന്തിനാണെന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുമില്ല . തമ്മില്‍ കാണണം . അത്രമാത്രം!.

.പെന്‍ഷനായി വീട്ടില്‍ ഇരുന്നപ്പോള്‍ എല്ലാവരും തന്നെ അവഗണിക്കുന്നു എന്ന സ്വയം തോന്നല്‍ തൊട്ടതിനൊക്കെ തന്നെ കലഹക്കാരനാക്കി മാറ്റി എന്ന് മാഷ് തിരിച്ചറിഞ്ഞു .

ഒരു വെളുപ്പാന്‍ കാലം,
ഭാര്യയുടെ ഭാഷയില്‍ "വേണ്ടാത്ത കാര്യത്തിനുള്ള പുറപ്പാടിന്" തയാറായി തന്റെപുരുഷത്വം ഉണര്‍ന്നു നിന്നപ്പോള്‍ "വയസ്സാം കാലത്തു അടങ്ങിഒതുങ്ങി കഴിഞ്ഞൂടെ" എന്ന പ്രതിഷേധത്താല്‍ ഭാര്യ വിസമ്മതിച്ചതിലൂടെ താന്‍ തീര്‍ത്തും അവഗണിക്കപെടുന്നതായി തീര്‍ച്ചപ്പെടുത്തുകയും ഭാര്യയോടു പക തോന്നുകയും ചെയ്തു. അതിനാല്‍ ഭാര്യയോടുള്ള ഒരു പകരംവീട്ടലാകട്ടെ യാത്ര എന്നും മനസ്സില്‍ കരുതി.

തോല്‍സഞ്ചിയില്‍ വസ്ത്രങ്ങള്‍ എടുത്തു വെയ്ക്കുന്നത് കണ്ട് തന്റെ പുറകില്‍ വന്നു നിന്നു

"എത്ര ദിവസത്തേക്കാണ് കാശീ യാത്ര " എന്ന് ഭാര്യ ചെറു പുഞ്ചിരിയോടെ ചോദിച്ചത് ഗൌരവംനിറഞ്ഞ ഒരു നോട്ടം കൊണ്ടു നേരിട്ടെങ്കിലും "അപ്പോള്‍ ഞാന്‍ പോകുന്നതില്‍ നെനക്ക് വെഷമംതോന്നുന്നുണ്ടല്ലേ?"എന്ന്ഉള്ളില്‍ പറഞ്ഞു സന്തോഷിക്കുകയും ചെയ്തു.
ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളെ പിരിഞ്ഞു ഒരുദിവസം കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നത് പണ്ടത്തെ കൂട്ടുകാരിയെ കാണാന്‍ ആണെന്ന് അവളോട്‌ എങ്ങിനെ പറയും!

പതിനെട്ടു വയസ്സില്‍ താന്‍ കണ്ടിരുന്ന കുറ്റിപ്പുറം തീവണ്ടി ആഫീസിനും പരിസരത്തിനും വന്ന മാറ്റംകണ്ട് മാഷ്‌ കുറെ നേരം അന്തംവിട്ടു നോക്കി നിന്നു.

"എടപ്പാള്‍ വഴി പൊന്നാനി " എന്ന വിളിച്ചു കൂവല്‍ മാഷിനെ മുന്നോട്ടു നയിച്ചപ്പോള്‍ " ജീ.ബീ.ടീ. ബസ്സ് ഇപ്പോള്‍ ഉണ്ടാകുമോ" എന്ന ചിന്ത ആയിരുന്നു മനസ്സില്‍.

താനൊരു വിഡ്ഢി ആണെന്നും ബസ്സ് പൊളിച്ചു കാലം ഏറെ കഴിഞ്ഞു കാണുമെന്ന ബോധം പോലും തന്നില്‍ നിന്നു നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അപ്പോള്‍ അയാള്‍ തിരിച്ചറിഞ്ഞു.

കഴിഞ്ഞു പോയ കാലത്തിലെ എല്ലാറ്റിനേം കാണാന്‍ മനസ്സു വെമ്പുകയാണ്.

അല്ലെങ്കിലും ജീ.ബീ.ടീ. ബസ്സ് മറക്കാന്‍ ഒക്കുമോ? അവളും താനും ചേര്‍ന്ന് നിന്നു യാത്ര ചെയ്തിരുന്നത് ബസ്സിലായിരുന്നല്ലോ.

തട്ടാന്‍ പടിയില്‍ നിന്നും കയറി എടപ്പാള്‍ ചുങ്കം സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെയുള്ള ചേര്‍ന്ന് നില്പിന്റെ മധുരം വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ഇപ്പോഴും വിട്ടു മാറാത്തത് കൊണ്ടാണല്ലോ അവളെ കാണാന്‍ എന്നും കൊതിച്ചതും യാത്രക്ക് ഒരുമ്പെട്ടതും.

ഇടപ്പാളിലെക്കുള്ള യാത്രയില്‍ വഴിയില്‍ പഴയതൊന്നും തനിക്ക് കാണാന്‍ കഴിയുന്നില്ല എന്ന സത്യം മനസ്സിലേക്ക് കടന്നു വന്നപ്പോള്‍ അയാള്‍ അമ്പരന്നു.

നിറഞ്ഞുകവിഞ്ഞു വെയിലത്ത്‌ വെട്ടിത്തിളങ്ങുന്ന പുഴ വറ്റി വരണ്ടിരിക്കുന്നു. പുഴക്ക്‌ കുറുകെയുള്ള വലിയ പാലത്തിനടിയില്‍ മണല്‍ പരപ്പില്‍ ചെറിയ കുഴികളില്‍ കറുത്ത വെള്ളമാണ്കെട്ടികിടക്കുന്നത്.

ഓലക്കുടിലുകള്‍ക്ക് പകരം
കോണ്ക്രീറ്റ് കെട്ടിടങ്ങള്‍.

എടപ്പാള്‍ അംശ കച്ചേരി സ്റ്റോപ്പില്‍ ബസ്സിറങ്ങി മുരളി തീയേറ്റര്‍ കാണുന്നുണ്ടോ എന്നയാള്‍ നോക്കി.

ഓലമേഞ്ഞ സിനിമ കൊട്ടകയില്‍ ആയിരുന്നല്ലോ താനും അവളും ഒരു ഞായറാഴ്ച മാറ്റിനീ ഷോ "ഭാര്‍ഗവീ നിലയം" കണ്ടത്.

ചിത്രം കണ്ടതിനു ശേഷം താന്‍ അവളെ
"രാജകുമാരീ എന്ന് വിളിക്കുകയും അവള്‍ “എന്തേ”എന്ന് വിളി കേള്‍ക്കുകയും ചെയ്തിരുന്നു എന്ന ഓര്‍മ അയാളെ പ്രായത്തിലും ഹരം കൊള്ളിച്ചു.

"
ഐലക്കാട്ടു വരാന്‍ ഇപ്പൊ നടക്കണ്ടാത്രേ" !....... ഉണ്ണി കത്തില്‍ എഴുതി.
ഉണ്ണി തന്നെ മറന്നില്ലാല്ലോ !ആശ്വാസം!

ഇവിടെ നിന്നും വിട്ടു പോയതില്‍ പിന്നെ തുരുതുരാ അവന് കത്തെഴുതുയിരുന്നു. വല്ലപ്പോഴും അവന്റെമറുപടിയും വന്നിരുന്നു. പിന്നെ പിന്നെ അത് ലോപിച്ച് ഇല്ലാതായി. മുപ്പത്തി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവനെ കാണാന്‍ വരുന്നൂന്ന് എഴുതിയപ്പോള്‍ അവന് അതിശയാത്രേ! ഇത്രയും കാലം അവനെ മറക്കാതിരുന്നതില്‍ നന്ദിയും മറുപടി കത്തില്‍ ഉണ്ടായിരുന്നു.

അവനെ മാത്രമല്ലല്ലോ തനിക്ക് കാണേണ്ടത്. പതിനെട്ടു വയസ്സ് വരെ ജീവിച്ചിരുന്ന സ്ഥലങ്ങള്‍കാണുന്ന കൂട്ടത്തില്‍ വെറുതെ ഒരു പൂതി. "അവളെ ഒന്നു കാണണം "

നീല സില്‍ക്ക് പാവാടെയും അതെ നിറത്തിലുള്ള ഉടുപ്പും അണിഞ്ഞ അവള്‍ ഇന്നും മനസ്സിന്റെ മൂലയില്‍ എവിടേയോ ഉണ്ടല്ലോ .

"താമസമെന്തേ വരുവാന്‍" പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയുടെ വാതില്‍ തുറന്നു ഇപ്പോഴും അവള്‍ കടന്നുവരും.

ഭാര്യക്ക് കഥ ഒന്നും അറിയില്ല അറിയിച്ചിട്ടുമില്ല.

മുപ്പത്തി എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പു അച്ചന്‍ അമ്മയെയും തന്നെയും അനിയന്മാരെയുംഅനിയത്തിമാരെയും കൂട്ടി തെക്കന്‍ ജില്ലയില്‍ ചേക്കേറിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ചനെസ്ഥലം മാറ്റിയത് കൊണ്ടാണെന്നാണ് അന്ന് ധരിച്ചിരുന്നത്. കാലം ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞു, സര്‍വീസ് സീനിയോരിറ്റി പോലും നഷ്ടപ്പെടുത്തി അച്ചന്‍ സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയതായിരുന്നു. ഐലക്കാട്ടെ വീടും പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റു ജോലി സ്ഥലത്തു പാര്‍പ്പിടവും വാങ്ങി.

താനും അവളുമായുള്ള പ്രേമം ആയിരുന്നല്ലോ എല്ലാത്തിനും കാരണം.

ബസ്സിലെ യാത്രയും സിനിമാ കാണലും അങ്ങുമിങ്ങും അടക്കംപറച്ചില്‍ ഉണ്ടാക്കിയപ്പോള്‍ നമ്പീശന്‍മാഷ്‌ അച്ഛനോട് സ്വകാര്യമായി ഉപദേശിച്ചുവത്രേ!
"കുട്ടിക്ക് വല്ലാത്ത കൂട്ടിലാണ് കണ്ണ് ; ജീവഹാനി വരെ സംഭവിക്കാം"

പതിനെട്ടു വയസ്സ് വരെ
വളര്ത്തിയിട്ടു കുരുതി കൊടുക്കണ്ടാന്ന് അച്ചന്‍ കരുതിക്കാണും.

അവളുടെ തറവാട്ടുകാര്‍ കൊല്ലിനുംകൊലക്കും കേമന്മാര്‍ ആയിരുന്നല്ലോ.

തന്റെ പ്രേമം ഉണ്ണി തടസപ്പെടുത്തിയപ്പോള്‍
അവളുടെ കൂട്ടുകാരി ആമിനക്കുട്ടി പ്രോല്‍സാഹിപ്പിച്ചു.

"ങ്ങള് ഒരു ആണ്‍കുട്ടി ആണെന്കില്‍ ഓളേം കൊണ്ടു നാടു വിട്ടോ " . ആമിന ഇതു അവളോടുംപറഞ്ഞിരുന്നുവെന്ന് അന്ന് സന്ധ്യക്ക്‌ അവള്‍ തന്നോടു പറഞ്ഞു.
"എവിടെയായാലും ഞാന്‍ വരാട്ടോ".

അവള്‍ നാടു വിടാന്‍ സമ്മതിക്കുകയും ചെയ്തു.

പക്ഷെ ഉണ്ണി ശക്തിയായി എതിര്‍ത്തു.
"ജോലീം വേലേം ഇല്ലാത്തോന്‍ അവളേം കൊണ്ടു പോയിട്ട് എന്താ പുഴുങ്ങി തിന്ന്വാ?." എന്ന് അവന്‍ തന്റെ നേരെ കയര്‍ത്തതു തന്നോടുള്ള അവന്റെ സ്നേഹാധിക്യം കൊണ്ടാണെന്ന് തനിക്കു മനസിലാകുകയും ചെയ്തു.

പെട്ടന്നായിരുന്നുവല്ലോ അച്ചന്‍ എല്ലാവരെയും കൂട്ടി സ്ഥലം വിട്ടത്. അവളെ വിവരം അറിയിക്കാന്‍പറ്റിയില്ല

കത്തെഴുതാനും പറ്റിയില്ല. ഉണ്ണിക്കു കത്തിലൂടെ പലതവണ അവളെ പരാമര്‍ശിച്ചു എങ്കിലുംഅവന്‍ അതിന്
മാത്രം മറുപടി എഴുതിയില്ല.

കാലം കടന്നു പോയപ്പോള്‍ എല്ലാത്തിനും
മങ്ങല്‍ വരുമല്ലോ. താന്‍ വിവാഹിതനായി .അച്ചനായി.മൂത്തമകളുടെ കുട്ടിയുടെ അപ്പൂപ്പനായി.

ഭാഷ വരെ മാറിയിരിക്കുന്നു.വടക്കനും തെക്കനും അല്ലാത്ത പാകം.

പണ്ടു എത്രമാത്രം നടക്കണമായിരുന്നു അംശ കച്ചേരി പടിക്കല്‍ നിന്ന് ഐലക്കാട്ടെത്താന്‍ . ഇപ്പോള്‍ ഇതാ എത്ര പെട്ടെന്നാണ് ആട്ടോ അവിടെ എത്തി ചേര്‍ന്നത്‌. ആട്ടോക്കാരന് ഉണ്ണിയുടെ വീട്അറിയാമായിരുന്നു.

ഉണ്ണി ആകെ മാറിയിരിക്കുന്നല്ലോ തേവരെ! അവന്റെ ചിരിയാണ് അവനെ തിരിച്ചറിയാന്‍ സഹായിച്ചത്.

കാലം അവനില്‍ വലിയ മാറ്റം വരുത്തിയിരിക്കുന്നു. ആകെ നരച്ചിട്ടുണ്ട് . പക്ഷെ അവന്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

തന്നെ കണ്ടതില്‍അവന്‍ വളരെ സന്തോഷിക്കുന്നതായി മാഷിനു അനുഭവപ്പെട്ടു.

മണിക്കൂറുകള്‍ അവനുമായി നാട്ടു വിശേഷങ്ങള്‍ സംസാരിച്ചിട്ടും
മാഷിനു മതിയായില്ല ;പക്ഷെ സംഭാഷണങ്ങളില്‍ അവള്‍ ഒരിക്കലും കടന്നു വരാതിരിക്കാന്‍ ഉണ്ണി ശ്രമിക്കുന്നതായി മാഷിനു തോന്നി.


വൈകുന്നേരം പുറത്തേക്ക്
ഇറങ്ങിയപ്പോള്‍ കൂട്ടിനു വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അവനു മനസിലായി കാണും. വഴിയിലൂടെ തനിച്ചു നടന്നപ്പോള്‍ ഉണ്ണിയെ വിളിക്കണമായിരുന്നു എന്ന് മനസ്സില്‍ തോന്നി.


പണ്ടു തന്റെ ചെറുപ്പത്തില്‍ ഐലക്കാടു ഉണ്ടായിരുന്ന പച്ച തഴപ്പാര്‍ന്ന കര
കാണാത്ത വയലുകള്‍ ഇപ്പോള്‍ കാണാന്‍ കഴിയാതിരുന്നപ്പോള്‍ മാഷ്‌ അന്തം വിട്ടു.

മതിലുകള്‍... എങ്ങും മതിലുകള്‍..

കയ്യാലയുമില്ല ചെമ്പരത്തി ചെടികളുമില്ല. എല്ലാം പോയി.കാട്ടുപൂക്കള്‍ നിറഞ്ഞു നിന്നിരുന്ന തൊടികളുംഅതിലെ പടിപ്പുരകളും പോയി. പകരം ഗേറ്റുകളും മതിലുകളും ടാറിട്ട ചെറിയ ഇടവഴികളും.

മതിലുകള്‍ തന്റെ ഓര്‍മ്മകളെ കെട്ടി അടച്ചതായി മാഷിനു തോന്നിയപ്പോള്‍ ആരോടെല്ലാമോ പരിഭവം തോന്നി. ഇത് കാണാനാണോ താന്‍ ഇവിടെ വന്നത്.

മതിലുകള്‍
തീര്ത്ത ഇടവഴിയിലൂടെ നിരാശനായി അയാള്‍ ഉണ്ണിയുടെ വീട്ടിലേക്ക് തിരിച്ചു നടന്നപ്പോള്‍ ഒരു ഗേറ്റിനു സമീപം കൊച്ചു കുട്ടിയെ ഒക്കത്ത് എടുത്ത സ്ത്രീ തന്നെ നോക്കി ചിരിക്കുന്നത് മാഷ്‌ കണ്ടു. "ആരാണാവോ സ്ത്രീ?"
തന്റെ കണ്ണിലെ ചോദ്യ ചിഹ്നം കണ്ടത് കൊണ്ടാവാം അവള്‍ ചോദിച്ചു.

"ന്നെ മറന്നോ"?.

പെട്ടെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ആമിനക്കുട്ടി.!

കാച്ചി മുണ്ടും ഇറുകിയ കുപ്പായവും കാതില്‍ വെള്ളി അലുക്കത്തും തലയില്‍ തട്ടവുമിട്ട പഴയ ഉമ്മകുട്ടിക്കു പകരം കാതില്‍ അലുക്കത്തില്ലാത്ത മാക്സി ധരിച്ച ഒരു തടിച്ച സ്ത്രീ.

"ആമിനയെന്തേ ഈ വേഷത്തില്‍"?

തന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
" ങ്ങടെ പിരാന്തു ഇപ്പളും മാറിയില്ലേ റബ്ബേ "

എന്നവള്‍ പരിതപിച്ചിട്ട്‌ പെട്ടെന്ന് ചിരി നിര്‍ത്തിയപ്പോള്‍ താന്‍ ആഗ്രഹിച്ച കാര്യം വരുന്നു എന്ന ഊഹം തെറ്റിയില്ല.

"ഓളെ കാണുന്നില്ലേ" ?

ആമിന തിരക്കി. ഒരു നോക്ക് കാണാനാണ് ഇവിടം വരെ എത്തിയത് എന്ന് കേട്ടപ്പോള്‍ അവള്ക്ക് അതിശയം തോന്നി.ഇപ്പോള്‍ അവള്‍ മുത്തശ്ശി ആയെന്നും പേരക്കുട്ടിക്ക്‌
ഏഴു വയസ് ഉണ്ടെന്നും ആമിനക്കുട്ടി പറഞ്ഞപ്പോള്‍ താന്‍ അത് പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്തോ വല്ലായ്മഅനുഭവപ്പെട്ടു.

ശാലീന ആയ ഒരു പെണ്‍ കുട്ടിക്ക് പകരം ഒരു മുത്തശ്ശിയെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല.

നാളെ അവളെ ഇവിടെ വിളിച്ചു നിര്‍ത്താമെന്ന് പറഞ്ഞതിന് ശേഷം ആമിന കുസൃതി ചിരിയോടെ മൊഴിഞ്ഞു

" ഓള്‍ക്ക് ഇപ്പൊ പാവാടേം കുപ്പായോമല്ല, മാക്സിയാ"

മാഷ്‌ അത് പ്രതീക്ഷിച്ചില്ലായിരുന്നു . സാരി അല്ലെങ്കില്‍ മുണ്ടും നേര്യതും.. അതാണ്‌ സങ്കല്‍പ്പിച്ചിരുന്നത്.


അയാള്‍ നിശ്ശബ്ദനായി തിരികെ നടന്നു. ആ നിശ്ശബ്ദത രാത്രിയിലും അയാളെ പിന്തുടര്‍ന്ന്എത്തി.തന്റെ നിശ്ശബ്ദത കണ്ടതു കൊണ്ടാവം ഉണ്ണി ചോദിച്ചു.

"എന്താടോ താന്‍ പെട്ടെന്ന്
പൊട്ടനായോ?"

ഉണ്ണിയുടെ ചോദ്യത്തിന് മറുപടി പറയാതെ മാഷ്‌ തിരികെ ഒരു ചോദ്യം തൊടുത്തു.


"വയസ്സായിരിക്കണ തന്റെ അച്ചന്‍ ബര്‍മൂട ഇട്ടോണ്ട് വന്നാല്‍ തനിക്ക് എന്ത് തോന്നും "?!.


ഉണ്ണിയുടെ അമ്പരപ്പ് തീരുന്നതിനു മുമ്പു തന്റെ മനസ്സില്‍ ഉള്ളത് മുഴുവന്‍ അവന്റെ മുമ്പില്‍ കുടഞ്ഞിട്ടു.


എല്ലാം മനസിലായത് കൊണ്ടാവാം തന്റെ മുതുകില്‍ അവന്‍ തലോടി.

''എന്നും പഴയകാലം നിലനിന്നാല്‍ അത് മടുപ്പ് ഉണ്ടാക്കുമെടോ , അതിന്റെ അഭാവത്തില്‍ അതിന്റെ ഓര്‍മ്മകള്‍ നമുക്ക് മധുരം തരും; അതു എന്നും നില നിന്നാല്‍ ആ മധുരം നമുക്ക് ലഭിക്കില്ല”


ഉണ്ണി പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു മാഷിനു തോന്നി.

തൊടിയില്‍ പരന്നൊഴുകുന്ന നിലാവിനെ ജനാലയിലൂടെ കണ്ണിമക്കാതെ നോക്കി കിടന്ന അയാളുടെമനസ് ശാന്തമായിരുന്നു.

എപ്പോഴാണ് ഉറക്കം വന്നതെന്ന് അയാള്‍ അറിഞ്ഞതേയില്ല.
രാത്രി ഞെട്ടി ഉണര്‍ന്നു, അടുത്ത് കിടക്കുന്ന ഭാര്യയെ കൈ കൊണ്ടു പരതുമ്പോള്‍ ഭാര്യ തന്റെ സമീപം ഇല്ലെന്നും അനേകം നാഴികകള്‍ അകലെ തന്നെ പോലെ ഏകയായി കിടക്കുകയാണെന്നും
ഇതേ പോലെ ഞെട്ടി ഉണര്‍ന്നു തന്നെ പരതുക ആയിരിക്കും എന്ന ചിന്ത മനസ്സിലെ എല്ലാ
കാലുഷ്യങ്ങളും കഴുകി കളയുകയും രണ്ടുമൂന്നു ദിവസം അവിടെ താമസിക്കാന്‍ വന്ന അയാളെ രാവിലെ തന്നെ തിരികെ വീട്ടിലേക്ക് പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.


"വേണ്ടാ ആരെയും കാണണ്ടാ പാവാടയും ഉടുപ്പും ധരിച്ചിരുന്ന ശാലീനതക്ക്
പകരം മാക്സി ധരിച്ച് മദാമ്മ വേഷം കാണേണ്ടാ .അതാണ്‌ നല്ലത്".

തോള്‍സഞ്ചി തൂക്കി പടി ഇറങ്ങുമ്പോള്‍ "ഞാന്‍ ഇനിയും വരുമെടാ " എന്ന് ചിരിയോടെ ഉണ്ണിയോട്പറഞ്ഞു എങ്കിലും താന്‍ ഇനി ഒരിക്കലും വരില്ല എന്നും തന്നെ ഇനി ഒരിക്കലും കാണില്ലാ എന്നും
അവന് അറിയാമായിരുന്നത് കൊണ്ടാവാം അവന്റെ കണ്ണുകളുടെ കോണില്‍ വിഷാദം പരന്നത്

തന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയതും അതേ കാരണത്താല്‍ ആണെന്ന് ഗോവിന്ദന്‍ മാഷും തിരിച്ചറിഞ്ഞല്ലോ

24 comments:

  1. ഈ കഥ ഒരു റീ പോസ്റ്റ് ആണു. ബൂ ലോഗത്തു ആദ്യമായി കടന്നു വന്നപ്പോള്‍ ഈ കഥ അന്നു പോസ്റ്റ് ചെയ്തിരുന്നു.വാചകങ്ങള്‍ , ഖണ്ഡിക, തുടങ്ങിയവ തിരിക്കാതെ ഒരു അസംസ്കൃത രൂപത്തില്‍ വായനാ സുഖം നല്‍കാത്ത വിധത്തില്‍.എനിക്കു തന്നെ ആ രൂപം ഇഷ്ടപ്പെട്ടില്ല.
    ഇതു എനിക്കു ഏറെ ഇഷ്ടപ്പെട്ട കഥ ആയതിനാല്‍ ഖണ്ഡികകള്‍ അവശ്യത്തിനു ചെത്തി മിനുക്കി സംഭാഷണങ്ങള്‍ക്കു നിറം കൊടുത്തു ഒരു ആനചന്തം വരുത്തി വീണ്ടും ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയാണു.
    മാത്രമല്ല ജാബിര്‍ എടപ്പാള്‍ എന്ന യുവ ബ്ലോഗര്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ എടപ്പാള്‍ ഈ കഥയുടെ പശ്ചാത്തലം ആണെന്നു ഇടപ്പള്ളി മീറ്റില്‍ വെച്ചു ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടപ്പോള്‍ എന്നില്‍ നിന്നും അറിയുകയും ഈ കഥയുടെ ലിങ്ക് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിനു വേണ്ടിയും ഈ കഥ പ്രസിദ്ധീകരിക്കുന്നു.

    ReplyDelete
  2. മനോഹരമായ കഥ. കാലമെത്ര കഴിഞ്ഞാലും മനസ്സില്‍ സുഖമായി കൊണ്ടുനടക്കുന്ന മറക്കാന്‍ കഴിയാത്ത മധുര സ്മരണകള്‍. അവ അങ്ങനെ തന്നെ ഇരിക്കുന്നതാണ്‌ ഒരു സുഖം!

    ReplyDelete
  3. നല്ല കഥ..നന്നായി എഴുതി...കഥയുടെ പേര് പരിണാമം എന്നോ മറ്റോ ആക്കിയാല്‍ പോരായിരുന്നോ...

    ReplyDelete
  4. Good story...When a Kottaarakkara man writes a story like this ..is it a self painting...Hope Mrs Sheriff will ask on the thread of the story...Good touching.

    ReplyDelete
  5. കൊള്ളാം പഴയ കഥ!
    പഴയകാലം, പഴയ വേഷങ്ങൾ....

    ReplyDelete
  6. എന്തോ ഒരു ടച്ചിംഗ് ഈ കഥയ്ക്കുണ്ട്

    ReplyDelete
  7. കഥ നന്നായി മാഷേ...

    ReplyDelete
  8. കഥ നന്നായി പറഞ്ഞു.തുടർന്നും എഴുതു..
    “പണ്ടു തന്റെ ചെറുപ്പത്തില്‍ ഐലക്കാടു ഉണ്ടായിരുന്ന പച്ച തഴപ്പാര്‍ന്ന കര
    കാണാത്ത വയലുകള്‍ ഇപ്പോള്‍ കാണാന്‍ കഴിയാതിരുന്നപ്പോള്‍ മാഷ്‌ അന്തം വിട്ടു. “
    ഈ വരികൾ ഇഷ്ടമായി

    ReplyDelete
  9. ഷാജു ജോസഫ്, കമന്റിനു നന്ദി.അതേ!ഓര്‍മകള്‍ അങ്ങിനെ ഇരിക്കുന്നതു തന്നെ സുഖം.

    ജാസ്മികുട്ടി, ഇവിടെ വന്നതില്‍ നന്ദി. കഥയുടെ പേരു മാറ്റാന്‍ ഇനി കഴിയില്ലല്ലോ. എന്നാലും പരിണാമം എന്ന പേരു യോജിക്കുന്നുണ്ടു.

    പാവം ഞാന്‍, അതേ! സ്നേഹിതാ, അല്‍പ്പം ആത്മാവിഷ്കാരം ഇതില്‍ ഉണ്ടു.താങ്കള്‍ പറഞ്ഞതു പോലെ വീട്ടുകാരി ചോദിച്ചു കഴിഞ്ഞു, കഥയിലെ കാര്യങ്ങള്‍. കമന്റിനു നന്ദി.

    പ്രിയ ഡോക്റ്റര്‍(ജയന്‍ ഏവൂര്‍) താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി.

    പ്രിയ ഒഴാക്കന്‍, കമന്റിനു നന്ദി.ഞാന്‍ ഏടപ്പാളില്‍ ഇരുന്നു ഇതിന്റെ ഔട്ട് ലൈന്‍ തയാറാക്കി. കഥ കൊട്ടാരക്കര വന്നു എഴുതിയപ്പോള്‍ അറിയാതെ തന്നെ എല്ലാം അതില്‍ വന്നു.

    പ്രിയ ശ്രീ, നന്ദി.

    അജ്ഞാത, അഭിപ്രായത്തിനു ഏറെ നന്ദി.

    ReplyDelete
  10. കഥ വായിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ നിറയുന്ന പ്രതീതി.
    ഗോവിന്ദന്‍ മാഷിന്റെ കൂടെ ഒപ്പം സഞ്ചരിക്കുന്നതായ തോന്നല്‍ .

    (കുറ്റിപ്പുറത്തെ റെയില്‍വേസ്റേഷന് അന്നും ഇന്നും കാര്യമായ വ്യത്യാസം ഒന്നും ഇല്ല എന്നാ എനിക്ക് തോന്നുന്നത്)
    കഥയുടെ നീളം അല്പം കുറക്കാംആയിരുന്നില്ലേ എന്ന് തോന്നുന്നു.
    ലളിത ശൈലിയിലുള്ള ഗ്രാമീണകഥ എനിക്ക് വളരെ ഇഷ്ടമായി. ആശംസകള്‍

    ReplyDelete
  11. ഗോവിന്ദന്‍ മാഷിന്‍റെ ഓര്‍മ്മകളിലൂടെ കടന്നുപോയ ഭൂതകാലവും പ്രണയവും മനസ്സില്‍ കൊള്ളുന്നതായി. ആശംസകള്‍.

    ReplyDelete
  12. പ്രിയ ഇസ്മെയില്‍, ഇവിടെ വന്നതില്‍ നന്ദി.
    കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനു 1965ല്‍ ഞാന്‍ കണ്ടതിനേക്കാളും മാറ്റം പിന്നീടുണ്ടായി. അന്നു അവിടെ ഇത്രയും സൌകര്യം പോലും ഇല്ലായിരുന്നു.ഒരുപക്ഷേ ഇസ്മെയില്‍ കാണുമ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരിക്കാം.

    പ്രിയ കേരള ദാസനുണ്ണീ, സന്ദര്‍ശനത്തിനു നന്ദി,അഭിപ്രായത്തിനും.

    ReplyDelete
  13. എടപ്പാള്‍ ചുങ്കം,തട്ടാന്‍പടി,മുരളി തിയേറ്റ്ര് ഒക്കെ നല്ല പരിചയം..കാരണം ഒരു കൊല്ലം ഞാന്‍ പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിച്ചിരുന്നു.

    ReplyDelete
  14. ജയരാജ് മുരുക്കുമ്പുഴ, അഭിപ്രായത്തിനു നന്ദി.

    അരീക്കോടു മാഷേ! സന്ദര്‍ശനത്തിനു നന്ദി.
    എന്റെ പതിനേഴുകള്‍ എടപ്പാളിലും പൊന്നാനിയിലുമായി കഴിച്ചുകൂട്ടി. പിന്നീടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ എടപ്പാള്‍ കാണുന്നതു.

    മത്താപ്പു, ഇവിടെ വന്നതില്‍ നന്ദി രേഖപ്പെടുത്തട്ടെ.

    ReplyDelete
  15. ചില നല്ല ഓര്‍മ്മകള്‍ കാലമെത്ര ചെന്നാലും
    എത്ര മാറ്റങ്ങള്‍ വന്നാലും മനസ്സില്‍ മായാതെ നില്ക്കും.
    കഥ അവസാനം ഭംഗിയായി, നീല സില്‍ക്ക് പാവാടയും അതെ നിറത്തിലുള്ള ഉടുപ്പും അണിഞ്ഞ "അവള്‍"
    ഇന്നും മനസ്സിന്റെ നിറമുള്ള ഓര്‍മ്മയായി നിലനിര്‍ത്തി അവിടെ വരെ വന്നിട്ട് കാണാതെ തിരികെ പോകുമ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ബന്ധങ്ങളുടെ കെട്ടുറപ്പ് കൂടുന്നു.....
    കഥ ഇഷ്ടമായി......

    ReplyDelete
  16. പ്രിയ മാണിക്യം,
    അതേ! തികച്ചു യാന്ത്രികമായ ജീവിതത്തില്‍ മധുരിക്കുന്ന ചില ഓര്‍മകള്‍ മനുഷ്യനെ മനുഷ്യനാക്കി മാറ്റുകയും അവന്റെ ജീവിതം വര്‍ണ ഭംഗി ഉള്ളതാ‍ക്കി തീര്‍ക്കുകയും നിത്യ യൌവനം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
    ഗോവിന്ദന്‍ മാഷിനും അതാണു അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതു.
    ഇവിടെ സന്ദര്‍ശിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദിയും സന്തോഷവും അറിയിക്കുന്നു.

    ReplyDelete
  17. തിരുശേഷിപ്പില്ലാത്ത പഴയ ഓർമ്മകളെ പൊടിതട്ടി മിനിക്കിയെടുത്തപ്പോൾ..!!
    നന്നായിട്ടുണ്ട് കഥ.

    ReplyDelete
  18. പ്രിയ യൂസുഫ് ഭായി,
    സാഹിത്യ അഭിരുചിയുടെ മൂലധനം പഴയ ഓര്‍മകളുടെ കലവറ തന്നെയാണു.
    സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  19. Malayalavum Kadanu...!

    Manoharam, Ashamsakal...!!!

    ReplyDelete
  20. ഇതു കഥയല്ല ജീവിതത്തിലെ ഒരേടാണെന്നു തോന്നിപ്പിക്കുന്നു.....ഇക്കാ ഒരുപാട് ഇഷ്ടമായി.

    ReplyDelete
  21. പ്രിയ ആമിനൂ,
    കടന്നു വന്ന സംവത്സരങ്ങളില്‍ നിറം മങ്ങാതെ നില്‍ക്കുന്ന ചില സംഭവങ്ങളില്‍ ഒരെണ്ണം കോറിയിട്ടതാണ് ഞാന്‍ .
    അഭിപ്രായത്തിന് നന്ദി.

    ReplyDelete