Sunday, December 28, 2025

ഒരു ജന്മദിനം കൂടി




 മോനേ!  ഇന്ന് നിന്റെ ജന്മദിനമാണ്

വർഷങ്ങൾക്കപ്പുറം  പ്രകാശമാനമായ  ഒരു ഡിസംബറിന്റെ പകലിൽ നീ ജനിച്ചു. നീ ഇപ്പോൾ ജീവിച്ചിരുന്നു എങ്കിൽ  ഈ ദിവസം നീ ആഘോഷിച്ചേനെ....കാരണം ആ വക കാര്യങ്ങളിൽ നിനക്ക് നല്ല താല്പര്യം ആയിരുന്നല്ലോ.

 ഗുരുതരമായ കിഡ്നി രോഗം നിന്നെയും കൊണ്ട് പോയി. രോഗ പീഢയാൽ ശരിക്കും നീ വേദന തിന്നിരുന്നു. അപ്പോഴും നിന്റെ പ്രസന്ന ഭാവം നീ ഉപേക്ഷിച്ചിരുന്നില്ല എന്ന് ഞാനിപ്പോഴും ഓർക്കുന്നു.

ജീവിതമേ നിനക്ക്  തമാശയായിരുന്നല്ലോ.

ഏതെല്ലാം മേഖലയിൽ നീ കൈവെച്ചു. കമ്പ്യൂട്ടർ ഹാർഡ്വെയറിൽ നീ ആചാര്യനായിരുന്നു. കുട്ടികളുടെ സിനിമ നിർമ്മിച്ചു. എല്ലാം പരാജയപ്പെട്ടെന്നു മാത്രം. അപ്പോഴും നിനക്ക് ഒരു വിഷമവും കണ്ടില്ല. അതോ ദുഖം ഉള്ളിൽ ഉണ്ടായിരുന്നോ? നീ അതൊന്നും പറയാറില്ലായിരുന്നു.

എന്റെ വഴക്ക് കേട്ടില്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലായിരുന്നു. നിന്നെ വഴക്ക് പറഞ്ഞില്ലെങ്കിൽ എനിക്കും  ഉറക്കം ഇല്ല. 

എല്ലാം അവസാനിപ്പിച്ച് നീ ഇപ്പോൾ കൊട്ടാരക്കര പള്ളി  പറമ്പിൽ  കാടു മൂടിയ  ആ മൂലയിൽ ഒരു കുഴിമാടത്തിൽ  ഉറങ്ങുകയാണ്. എന്നും വാപ്പാ  ആ മൂലയിലേക്ക് കണ്ണിമക്കാതെ നോക്കി നിൽക്കും. നീ അവിടെ ഉണ്ട് എന്ന ഓർമ്മ മനസ്സിൽ വരുമ്പോൾ വല്ലാത്ത വീർപ്പ് മുട്ടൽ ഉള്ളിലുണ്ടാകുന്നു.

ആ വീർപ്പ് മുട്ടൽ ആരിലേക്കെങ്കിലും പകരുവാൻ ഈ കുറിപ്പുകൾ  നിമിത്തമാകട്ടെ....

Saturday, December 27, 2025

കോൺഗ്രസ്സ്കാരേ!നിങ്ങൾക്ക് ഹാ! കഷ്ടം...

 കോൺഗ്രസ്സ്കാരേ!  നിങ്ങൾക്ക് ഹാ കഷ്ടം....

സോപ്പിട്ട് കഴുകിയാൽ പുള്ളി പുലിയുടെ പുള്ളി മായുമോ? നിങ്ങളുടെ തമ്മിൽ തല്ല് സ്വഭാവം മാറാനേ പോകുന്നില്ല. 10 വർഷം അധികാരത്തിന് പുറത്ത് നിന്നിട്ടും നിങ്ങൾ പഠിക്കുന്നില്ലല്ലോ?!

 ഇന്ന് രാവിലെ പത്രം എടുത്തപ്പോൾ കണ്ട  വാർത്തകളിലൂടെ കണ്ണോടിച്ചപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ തോന്നലാണ് ഞാൻ പറഞ്ഞത്.

കോർപ്പറേഷൻ മേയർ സ്ഥാനം പാർട്ടിയുടെ നിലനിൽപ്പിനേക്കാളും മുകളിൽ അത്രയും കൊതിപ്പിക്കുന്നതാണോ?

കൊച്ചി,  തൃശൂർ മേയർതെരഞ്ഞെടുപ്പിലുണ്ടായ  അധികാര വടം വലി.....സിനിമാ കഥയേക്കാളും വെല്ലുന്നതാണ്. അധികാരത്തിന് വേണ്ടി എന്ത് കുണ്ടാമണ്ടികളും ഒപ്പിക്കും.

മേയറുടെ കുപ്പായവും ഇട്ട് മേയർ എന്ന ബോർഡുള്ള കാറിൽ  ആ ഞെളിഞ്ഞിരിപ്പ്...ഹോ അതൊരു സുഖമാണേ....ഫൂ....

നിങ്ങൾക്കറിയാമോ കോൺഗ്രസ്സേ! കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ  ജനം നിങ്ങൾക്കൊപ്പം നിന്നത്  നിങ്ങളെ അത്രക്കങ്ങ് ഇഷ്ടമായിട്ടല്ല. വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്. കേരള സമൂഹത്തിന്റെ മനസ്സിന് ചേരത്തക്കവിധം മറ്റൊരു കക്ഷി ഇവിടെ വളർന്നിട്ടുമില്ല. അത് കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന്  ചിന്തിച്ച് നിങ്ങൾക്ക് കുത്തി. പിന്നെ കുറേ കൊല്ലമായല്ലോ നിങ്ങൾ പുറത്ത് നിൽക്കാൻ തുടങ്ങിയിട്ട്....ഒരു പക്ഷേ വെന്ത് പരുവമായിട്ടുണ്ടെന്ന് കരുതി ...എവിടെന്ന്!!! 

നിങ്ങൾ നന്നാവൂല്ലാ.... ചുരുക്കം ചില സ്ഥലങ്ങൾ ഒഴികെ  ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഭരണത്തിലിരുന്ന നിങ്ങളുടെ അവസ്ഥ ഇന്നെന്താണെന്ന്  അൽപ്പമെങ്കിലും  തിരിച്ചറിഞ്ഞിരുന്നെങ്കിൽ  ഈ അടി പിടിക്ക് ഇറങ്ങി തിരിക്കില്ലായിരുന്നു കട്ടായം...

നിയമ സഭാ തെരഞ്ഞെടുപ്പ് ദാ ഇങ്ങെത്തി. ജനം ഒലത്തി തരും വായും പിളർന്നിരുന്നോ...എല്ലാം കാണുകയും മനസ്സിലാക്കുകയും  ചെയ്യുന്നവരാണ് മലയാളിലളെന്ന തിരിച്ചറിവോടെ  ഇനിയുള്ള സമയം ജീവിച്ചാൽ നിങ്ങൾക്കും നല്ലത് ഈ നാടിനും നല്ലത്....

Monday, December 8, 2025

അനവസരത്തിൽ ഡി.ജി.പി.

 ദിലീപ് കേസിൽ  വിധി വന്ന് 15 മിനിട്ടിനുള്ളിൽ മീഡിയാ വൺ ചാനൽ  മുൻ ഡി.ജി.പി. ആസിഫ് അലിയുടെതായ അഭിമുഖം  പ്രക്ഷേപണം ചെയ്തു.

വിധിന്യായാത്തിലുൾക്കൊള്ളിച്ചതായി  അദ്ദേഹം അവകാശപ്പെട്ട എക്സിബിറ്റിലെ കത്തുകൾ അദ്ദേഹം തന്നെ വായിക്കുകയും  ജഡ്ജിക്ക്  തെറ്റ് പറ്റിയെന്ന് ഉച്ചത്തിൽ  ഘോഷിക്കുകയും ചെയ്തു.

അപ്പോൾ വിധിനായത്തിന്റെ പൂർണ രൂപം പുറത്ത് വരാൻ സമയമായിട്ടില്ല. ജഡ്ജ്മെന്റ് പൂർണ രൂപത്തിൽ പുറത്ത് വരികയും അത് വായിച്ച് വില ഇരുത്തിയതിന് ശേഷം  അപ്രകാരം ഒരു അഭിപ്രായം പഴയ സർക്കാരിന്റെ ഡി.ജി.പി. ഇപ്രകാരം പ്രതികരിക്കുകയും ചെയ്താൽ അതിന് ന്യായീകരണമുണ്ട്. ജഡ്ജ്മെന്റിനെ നിരൂപണം ചെയ്യാൻ  പൗരന് അവകാശം ഉണ്ട്. അതോടൊപ്പം ജഡ്ജിനെ വ്യക്തിപരമായി കുറ്റപ്പെടുത്താൻ  ആർക്കും അവകാശവുമില്ല.

ഏത് ന്യായാധിപനും  തെറ്റ് പറ്റും.  അത് ചൂണ്ടിക്കാണിച്ച് അപ്പീൽ കോടതികളിൽ പോകാം. അല്ലാതെ  ഇന്ന് ആസിഫലി  ചെയ്തത് പോലെയുള്ള ശരീര ഭാഷയിൽ ആക്രോശിച്ചാൽ ആ  തരത്തിലുള്ള പ്രതികരണം  കാരണം ഹാനി സംഭവിക്കുന്നത് നീതി ന്യായ  വ്യവസ്ഥക്കാണെന്ന്  തിരിച്ചറിയേണ്ടത് വക്കീലന്മാരാണ്.

ഒരു കേസിൽ എന്റെ താല്പര്യപ്രകാരം ഞാൻ ഉദ്ദേശിച്ച രീതിയിലെ വിധി വരണമെന്ന്  ബന്ധപ്പെട്ടവർക്കോ  ഫെമിനിസ്റ്റുകൾക്കോ ഇതര സ്ത്രീ പക്ഷ വാദികൾക്കോ  ആഗ്രഹിക്കാനും അപ്രകാരമൊരു വിധി വന്നില്ലെങ്കിൽ  വായിൽ തോന്നിയത്  പ്രതികരിക്കാനും  കഴിഞ്ഞേക്കാം.  പക്ഷേ അത് പോലെ ഒരു അഭിഭാഷകൻ  പ്രതികരിക്കുന്നത് ഒട്ടും ഭൂഷണമല്ല. മുൻ ഡി.ജി.പിയോടൊപ്പം മറ്റൊരു അഭിഭാഷകനും തൽസമയം പ്രതികരിച്ചിരുന്നത് എത്ര സംയമനത്തോടെയായിരുന്നു. അദ്ദേഹം പറഞ്ഞു ജഡ്ജ്മെന്റ് പുരത്ത് വരട്ടെ അത് വായിച്ചതിന് ശേഷം ഗൂഡാലോചന ആരോപണം എങ്ങിനെ തള്ളിയെന്ന കണ്ടെത്തൽ ശരിയോ തെറ്റോ എന്ന്  പ്രത്കർക്കാമെന്ന്. 

അതല്ലേ ശരി. അതായിരിക്കണം ശരി. അല്ലാതെ  മുൻ ഡിജി.പി.യാണെന്ന് പറഞ്ഞ്  ആവേശം കാട്ടരുതേ സാറേ!.

Friday, December 5, 2025

കാക്ക ചതിക്കപ്പെടുന്നു....

വഞ്ചിക്കപ്പെട്ട പുരുഷന്മാരെ  മനസ്സിൽ  പ്രതിഷ്ഠിച്ച് പണ്ട് എപ്പോഴോ എഴുതി പ്രസിദ്ധീകരിച്ച ഈ കഥ  ഒന്നു കൂടി പോസ്റ്റ് ചെയ്യുന്നു.

കാക്ക ചതിക്കപ്പെടുന്നു.

കിളിച്ചുണ്ടൻ മാവിന്റെ കൊമ്പിലിരുന്നു കുയിൽ കുഞ്ഞു വികൃത സ്വരത്തിൽ കരയുന്നതും കാക്ക തന്റെ ചുണ്ടിലെ തീറ്റ അതിന്റെ വായിൽ വെച്ചു കൊടുക്കുന്നതും അവൾ നോക്കി നിന്നു.

എത്രയോ നേരമായി താനിതു ശ്രദ്ധിക്കുന്നു.
 മനസ്സിലെ അസഹിഷ്ണത മുഖത്തു പ്രകടമായതു കൊണ്ടാവാം ഭർത്താവു ചോദിച്ചു:-
"എന്താ മാലിനീ നിനക്കൊരു വല്ലായ്മ.."

അവൾ മറുപടി പറയാതെ ദൂരെ കളിച്ചു കൊണ്ടിരുന്ന മകനെ ശ്രദ്ധിച്ചു.
രണ്ടു വയസ്സുകാരൻ മകൻ മരക്കുതിരയിൽ ആടുകയാണു.

പന്തു കളിച്ചു കൊണ്ടിരുന്ന അഛനും മകനും എപ്പോഴാണു കളി നിർത്തിയതെന്നോ മകൻ മരക്കുതിരയിൽ കയറി ഇരുന്നതെപ്പോഴെന്നോ അവൾ അറിഞ്ഞതേയില്ല. കരയുന്ന കുയിൽ കുഞ്ഞിനെയും അതിനു തീറ്റി കൊടുക്കുന്ന കാക്കയെയുമായിരുന്നു കുറേ നേരമായി അവൾ ശ്രദ്ധിച്ചിരുന്നതു.
മുഖത്തെ അസഹിഷ്ണത മാറ്റാനും ഭർത്താവിനെ നോക്കി ചിരിക്കാനും അവൾ ശ്രമിച്ചു.
"പഠനകാലത്തു കവിയത്രി ആയിരുന്നു എന്നതു കൊണ്ടു ഇപ്പോഴും പൂവിനും പക്ഷികൾക്കും പുറകെ നടന്നാൽ മോനെ ശ്രദ്ധിക്കാൻ പറ്റുമോ?"

അയാളുടെ സ്വരത്തിൽ പരിഭവം പുരണ്ടിരുന്നതായി അവൾ സം ശയിച്ചു.

മരകുതിരയുടെ സമീപത്തു ചെന്നു ഭര്‍ത്താവ് മകനെ എടുത്തു തോളിൽ വെയ്ക്കുന്നതും കണ്ണാടിക്കൂട്ടിലെ സ്വർണ്ണ മൽസ്യത്തെ ചൂണ്ടിക്കാണിക്കുന്നതും അവൾ കൗതുകത്തോടെ നോക്കി നിന്നു.
ഒരു ഒഴിവു ദിവസം കിട്ടിയാൽ അഛൻ മകന്റെ അരികിൽ നിന്നും മാറില്ല. അഛനു മകനെ ജീവനാണു.

കുയിൽ കുഞ്ഞു വീണ്ടും കരഞ്ഞപ്പോൾ അവൾ മാവിന്റെ കൊമ്പിൽ നോക്കി.

 ഇപ്പോൾ കാക്ക അരികിലില്ല.

എന്തൊരു ശബ്ദമാണു ഈ ജീവിയുടേതു. അവൾ അരിശത്തോടെ ചിന്തിച്ചു. കാക്കയുടേതുമല്ല കുയിലിന്റേതുമല്ലത്ത സ്വരം.
ആഹാരത്തിനു ആർത്തി കാണിക്കുന്ന സത്വം. കയ്യിലൊരു കല്ലു വേണമെന്നും കുയിൽ കുഞ്ഞിനെ എറിഞ്ഞു കൊല്ലണമെന്നും അവൾ ആഗ്രഹിച്ചു.

തനിക്കെന്തു പറ്റിയെന്നും ഈ വിധത്തിൽ തനിക്കു ചിന്തിക്കാൻ കഴിയുന്നതെങ്ങിനെയെന്നും അവൾ അതിശയിക്കുകയും ചെയ്തു.

എന്താണു തന്റെ അസഹിഷ്ണതയുടെ കാരണമെന്നു തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ ഭർത്താവിൽ നിന്നും മറച്ചു വെക്കാണുള്ള ശ്രമത്തിലായി അവൾ.
ഇപ്പോൾ കുയിൽ കുഞ്ഞു നിശ്ശബ്ദനാണു. അതു ആണോ പെണ്ണോ എന്നറിഞ്ഞിരുന്നെങ്കിലെന്നു അവൾ കൊതിച്ചു.അതിന്റെ മാതാ പിതാക്കൾ എവിടെ പോയി.
അടുത്ത പുരയിടത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരത്തിലിരുന്നു ഒരു പക്ഷേ അവർ തങ്ങളുടെ കുഞ്ഞിനെ ഒളിഞ്ഞു നോക്കുന്നുണ്ടാകാം
അവരുടെ കുഞ്ഞിനെ കാക്ക പൊൻ കുഞ്ഞായി വളർത്തുമെന്നു അവർക്കറിയാം.

മഞ്ഞ വെയിൽ പ്രകാശം പരത്തിയ ഒരു സായാഹ്നത്തിൽ കിളിച്ചുണ്ടൻ മാവിന്റെ തുഞ്ചാണി കൊമ്പത്തു കൂടു കെട്ടാൻ കാക്ക ഒരുക്കങ്ങൾ നടത്തുന്നതു അവൾ കണ്ടിരുന്നു. ചുണ്ടിൽ ചില്ലകളും നാരുമായി കാക്ക ദമ്പതികൾ മാറി മാറി പറന്നു വന്നു. കൂടു പൂർത്തിയായതിനു ശേഷം ഒരു കാക്ക (അതു ഭാര്യയോ ഭർത്താവോ എന്നറിയില്ല)ചുണ്ടിൽ പഞ്ഞി തുണ്ടുമായി പറന്നു വന്നു കൂടിനുള്ളിൽ പഞ്ഞി താഴ്ത്തി വെയ്ക്കുന്നതും അവൾ കണ്ടു.

വീട്ടുജോലികൾ ചെയ്യാൻ വേലക്കാർ ധാരാളം ഉള്ളതിനാൽ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചായിരുന്നല്ലോ അവൾ സമയം ചെലവഴിച്ചിരുന്നതു.
മകൻ എല്ലാ നേരവും ആയയുമായി കഴിഞ്ഞു

പൂവിലും പൂനിലാവിലും തുമ്പിയിലും തുമ്പപ്പൂവിലുമായിരുന്നു ബാല്യം മുതൽ തന്റെ താൽപര്യം.
 പ്രപഞ്ചമാകെ സ്നേഹം നിറഞ്ഞു നിൽക്കുന്നു എന്നും താനൊരു പ്രേമഗായികയാണെന്നും അവൾ വിശ്വസിച്ചു. കോളേജിൽ "പ്രേമഭിക്ഷുകി" എന്ന ഓമനപ്പേരു വീണപ്പോൾ അവൾക്കു നാണം തോന്നിയില്ല. കവിയരങ്ങിൽ പരിചയപ്പെട്ട കവിയുമായി ആരംഭിച്ച പരിശുദ്ധ സ്നേഹം ഹോട്ടൽ മുറിയിൽ കവിയാൽ വിവസ്ത്രയാക്കപ്പെട്ടതിനു ശേഷം അവസാനിച്ചപ്പോൾ അവൾക്കു വേദനയും തോന്നിയില്ല.
"നീ ഈ ലോകത്തു ഉണ്ടോ?!" ഭർത്താവിന്റെ ശബ്ദം അവളെ ഭയപ്പെടുത്തി. താൻ അയാളെ ഭയക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.

തന്റെ ശരീരത്തിൽ ചാരി നിന്നു തന്നെ നോക്കി ചിരിക്കുന്ന മകന്റെ ചുരുണ്ട തലമുടിയിലൂടെ വിരലോടിക്കുമ്പോൾ അവൾ മാവിൻ കൊമ്പിൽ ഒളിഞ്ഞു നോക്കി.
കുയിൽ കുഞ്ഞിനെ കാണാനില്ല. ആ ജീവി ഇനി ശബ്ദിക്കാതിരുന്നെങ്കിൽ സ്വസ്ഥത കിട്ടിയേനെ എന്നവൾ കരുതി.
കല്യാണം കഴിഞ്ഞു എട്ടാം മാസം താൻ പ്രസവിച്ചപ്പോൾ മാസം തികയാതെ ജനിച്ച കുഞ്ഞിനെ ജീവനോടെ കിട്ടുമോ എന്നായിരുന്നു ഭർത്താവിന്റെ ഭയം. കമ്പിളി തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ഡോക്റ്റർ പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.

"കഥയോ കഥകളിയോ സ്വപ്നം കണ്ടു നീ ഇവിടെ ഇരുന്നോളൂ ഞാനും മോനും കുറച്ചു നേരം കൂടി കളിക്കട്ടെ" എന്നും പറഞ്ഞു അയാൾ മകന്റെ കുഞ്ഞി കയ്യിൽ പിടിച്ചു പുൽതകിടിയിലൂടെ നടന്നു പോകുന്നതും മകൻ കൊഞ്ചലോടെ അഛനുമായി വർത്തമാനം പറയുന്നതും അവൾ നോക്കി നിന്നു.

കാക്കയുടെ ശബ്ദം അവളെ മാവിൻ കൊമ്പിലേക്കു വീണ്ടും നോക്കാൻ പ്രേരിപ്പിച്ചു. കുയിൽ കുഞ്ഞിന്റെ കരച്ചിലും കേട്ടു.പൊളിഞ്ഞു പോയ കാക്കകൂടിനു സമീപമാണു ഇപ്പോൾ അതിനെ കണ്ടതു.

മാസങ്ങൾക്കു മുമ്പു കാക്ക അതിന്റെ കൂടു കെട്ടുമ്പോൾ അടുത്ത പുരയിടത്തിലെ ആൽമരത്തിൽ പുലർ കാലത്തും സായാഹ്നത്തിലും കുയിൽ ഇണയെ വിളിച്ച്‌ നീട്ടി പാടുന്നതു അവൾ ശ്രദ്ധിച്ചിരുന്നു.മറ്റൊരു ദിവസം കാക്ക ഇല്ലാതിരുന്ന നേരം കാക്കയുടെ കൂട്ടിൽ നിന്നും കുയിൽ പറന്നു പോകുന്നതും അവൾ കണ്ടിരുന്നു. കാക്ക അറിയാതെ കുയില്‍ അതിന്റെ കൂട്ടിൽ മുട്ടയിട്ടു കാണുമെന്നു അവൾക്കു മനസ്സിലായി.

പാവം കാക്ക തന്റെ കുഞ്ഞാണെന്നു കരുതി കുയിൽ കുഞ്ഞിനു കൊക്കിൽ തീറ്റ കൊണ്ടു വന്നു കൊടുക്കുന്നു.അടങ്ങാത്ത ആർത്തിയോടെ ആ ജീവി അതു വിഴുങ്ങുന്നതും കാക്ക അതു നോക്കി ഇരിക്കുന്നതും മാവിൻ ചില്ലകൾക്കിടയിലൂടെ അവൾ കണ്ടു.

പാവം കാക്ക. അവളുടെ മനസ്സു മന്ത്രിച്ചു.

"കാക്കേ അതു നിന്റെ കുഞ്ഞല്ല, കുയിലിന്റെ കുഞ്ഞാണു" എന്നു കാക്കയോടു വിളിച്ചു കൂവാൻ അവൾ ആഗ്രഹിച്ചു.

സഫലമാകാത്ത താണു തന്റെ ആഗ്രഹമെന്നും കാക്ക നിരന്തരം വഞ്ചിക്കപ്പെടുക തന്നെ ചെയ്യുമെന്നും ചിന്തിച്ചപ്പോൽ അവളുടെ കണ്ണുകൾ ഈറനായി.

"സ്വപ്നം കണ്ടു നീ കരയാനും തുടങ്ങിയോ" എന്നു ചോദിച്ചു ഉൽക്കണ്ഠയോടെ തന്നെ നോക്കി നിൽക്കുന്നതു തന്റെ ഭർത്താവല്ലെന്നും ആ കാക്കയാണെന്നും അയാളുടെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്ന തന്റെ മകനു കുയിൽ കുഞ്ഞിന്റെ ഛായ ഉണ്ടെന്നും അവൾക്കു തോന്നിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ നെഞ്ചിൽ മുഖം അമർത്തി.

"എന്തു പറ്റിയെടോ തനിക്കു" എന്ന അയാളുടെ ചോദ്യത്തിനു ഉത്തരം നൽകാൻ അവൾക്കു കഴിയാത്തതിനാൽ ആ മാറിൽ മുഖം അമർത്തി നിന്നു "എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ" എന്നു മാത്രം അവൾ മന്ത്രിച്ചു.

(മാക്സിയും ബെർമൂഡായും എന്ന എന്റെ പുസ്തകത്തിൽ ഈ കഥ ചേർത്തിരുന്നു)

Friday, November 14, 2025

കയറിയ വില ഇറങ്ങില്ല.

 GIN SORBITRATE എന്ന ഗുളിക എന്റെ ഡോക്റ്ററുടെ  നിർദ്ദേശ പ്രകാരം കുറച്ച് ദിവസങ്ങളായി ഞാൻ കഴിച്ച് കൊണ്ടിരിക്കുന്നു.

30 എണ്ണം അട്ങ്ങിയ ഒരു കുപ്പിക്ക് ഞാൻ ആദ്യം വാങ്ങിയത് 304രൂപക്കാണ്. (എല്ലാ നികുതികളും ഉൾപ്പടെ).

 അങ്ങിനെ ഇരിക്കവേ ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി  ഒരു സുപ്രഭാതത്തിൽ  ജി.എസ്.റ്റി. ഇനത്തിൽ പല സാധനങ്ങളുടെയും നികുതി  കുറവ് വരുത്തി. അതിന്ശേഷം ഞാൻ മേൽപ്പറഞ്ഞ ഗുളിക വാങ്ങാൻ പോയപ്പോൾ  എന്നിൽ നിന്നും 248 രൂപയേ വാങ്ങിയുള്ളൂ. വില കുറവ് കണ്ടപ്പോൾ ഞാൻ മെഡിക്കൽ സ്റ്റോറുകാരോട് ചോദിച്ചതിൽ  “സർ, ടാക്സ് കുറഞ്ഞി രിക്കുന്നു, അതാണ് വിലയിൽ കുറവ് വന്നത്. എന്ന് മറുപടി കിട്ടി.  മനസ്സിൽ ബഹു: ധ്ന മന്ത്രിക്ക് സ്തുതി പറഞ്ഞിറങ്ങി. 

അതേ ഗുളിക ഇന്ന് വാങ്ങാൻ അതായത് 1 മാസം കഴിഞ്ഞ് ചെന്നപ്പോൾ അതിന്റെ വില  ഇന്ന് 320 രൂപ ആയിരിക്കുന്നു. അന്വേഷിച്ചതിൽ ടക്സ് കുറവ് തന്നെ, പക്ഷേ ഗുളികയുടെ വില കമ്പനി കൂട്ടിയിരിക്കുന്നു. നിങ്ങൾക്ക് മനസ്സിലായില്ലേ? പറഞ്ഞ് തരാം. 

ഒരു ചാക്ക് സിമിന്റിന് 500 രൂപ പഴയ വില എന്ന് സങ്കൽപ്പിക്കുക. അതായത് 400 രൂപാ സിമിന്റ് വിലയും ടാക്സ് 100 രൂപയും എന്ന് കരുതുക.  ടാക്സ് സർക്കാർ  50 രൂപ കുറച്ചപ്പോൾ സിമിന്റിന്റെ മൊത്ത വില 400+50==450 രൂപാ ആയി കുറയണം.. ജനത്തിന് 450 രൂപക്ക് സിമിന്റ് കിട്ടണം. പക്ഷേ സിമിന്റ് മുതലാളി  തന്റെ ചരക്കിന് 50 രൂപാ വർദ്ധിപ്പിച്ചു. ഇപ്പോൾ സിമിന്റ് വില 450+ ടാക്സ് 50==ആകെ വില 500 രൂപ.  പഴയ വില 500 രൂപാ തന്നെ ജനം കൊടുക്കണം. ടാക്സ് സർക്കാർ കുറച്ചതിന്റെ പ്രയോജനം ജനത്തിന്റെ പോക്കറ്റിലല്ല, കുത്തക മുതലാളിയുടെ പോക്കറ്റിൽ പോയി. എങ്ങിനെയുണ്ട് വെസ്സനുസ്സ്. 

പൊതുജനമെന്ന തെണ്ടീ!!!!  അങ്ങിനെ നീ സുഖിക്കേണ്ട. മണ്ണൂം ചാരി നിന്ന മുതലാളിയായ ഞാൻ പൊന്നും കൊണ്ട് പോകും. അത്രന്നെ ഹും....

ഇതാണ് മുകളിൽ പറഞ്ഞ ഗുളികയുടെയും കഥ. ടാക്സ് കുറഞ്ഞതിന്റെ ഗുണം ജനത്തിനില്ല.  ഗുളിക കമ്പനിയുടെ അതായത് ഗുളിക മുതലാളിയുടെ ചേപ്പിലോട്ട് ഗമിക്കും.

കൂടിയ വില കുറക്കാൻ ഞങ്ങൾ സമ്മതിക്കില്ല. കൂടിയത് കൂടിയത് തന്നെ, അതിന് മാറ്റമില്ല. അത് കൊണ്ട് തന്നെ അല്ലേ നാളികേരത്തിന്റെ നാട്ടിൽ തേങ്ങായുടെ വില ഉൽപ്പന്നം കൂടിയിട്ടും മധുരയിലെ ചില മൊത്തക്കച്ചവടക്കാർ  കുറക്കാൻ ഒരുങ്ങാത്തത്. 20 രൂപ ഉണ്ടായിരുന്ന മർച്ചീനി 50 രൂപാ ആയത് ആരെങ്കിലും കുറച്ചോ മമ്മതേ! കർഷകന് കിട്ടണത് ദേ! അതാണ്..അതിന്റെ.പേര് പറയുന്നില്ല.

ഇനി പറയുക നിങ്ങൾക്ക് അധികാരം കയ്യിൽ കിട്ടുകയും വെടി വെക്കാൻ പവർ ലഭ്യമാകുകയും ചെയ്താൽ ആരെ ആദ്യം വെടി വെക്കും കൊള്ളക്കാരെയോ അതോ ഈ കുത്തക മുതലാളിമാരെയോ?!!!

Friday, November 7, 2025

വീണ്ടും മെഡിക്കൽ കോളേജ് വാർത്തകൾ..

 അഞ്ച് ദിവസമായി ചികിൽസ കാത്ത് മെഡിക്കൽ കോളേജിൽ  കഴിഞ്ഞിരുന്ന  ഹൃദയ  സംബന്ധമായ  രോഗമുള്ളയാൾ മരിച്ചു എന്ന വാർത്ത പത്രത്തിൽ വായിച്ചു.

ആശുപത്രിയിൽ നിന്നും അപാകതകൾ ഒന്നും ഉണ്ടായിട്ടില്ലാ എന്ന്  ഭരണ പക്ഷവും അനാസ്ഥയും അലസതയാലുമാണ് രോഗി മരിച്ചതെന്നു പ്രതി പക്ഷവും  വാദങ്ങൾ നിരത്തുമ്പോൾ പരമമായ ഒരു സത്യം തെളിഞ്ഞ് നിൽക്കുന്നു. 

ആ രോഗിയുടെ ആശ്രിതർക്ക് അവരുടെ അത്താണീ നഷ്ടപ്പെട്ടു എന്ന സത്യം.

രോഗാവസ്ഥയിൽ എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽ കോളേജാണ്.ഇവിടെ എത്തിക്കഴിഞ്ഞാൽ രണ്ടിലൊന്ന് തീരുമാനിക്കപ്പെടുന്നു.ഒന്നുകിൽ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു, അല്ലെങ്കിൽ ലോകത്ത് നിന്നും എന്നെന്നേക്കുമായി കടന്നു പോകുന്നു.

ആശുപത്രി ജീവനക്കാരുടെ ക്രൂരമായ അവഗണനയെ പറ്റി രോഗിയുടെ ഭാര്യ പരാതി പറയുന്നുണ്ട്. ഒരിക്കലും പരിഹരിക്കാനാകാത്ത പരാതിയാണ് ഇത്.  സെക്യൂരിറ്റിക്കാരാണ് ഏറ്റവും ധാർഷ്ട്യക്കാർ. മെഡിക്കൽ കോളേജിന്റെ സുരക്ഷ അവരുടെ ചുമതലയാണ് എന്നത് സമ്മതിച്ചു. പക്ഷേ അതിനും  ദയാ പൂർണമായ  പെരുമാറ്റം  നിർബന്ധമായി വേണ്ടതാണ്. ടൂറിന് വന്നതല്ല രോഗിയുടെ ബന്ധുക്കൾ, അവർ ആകാംക്ഷയുടെ മുൾ മുനയിൽ നിൽക്കുമ്പോളാണ്  ഇവരുടെ ധാർഷ്ട്യം. അതിനാൽ തന്നെ വഴക്കുകൾ ധാരാളം.

നഴ്സുമാരിൽ മിക്കവരും അലിവുള്ളവരാണ്. ഒരു കുഴപ്പമേയുള്ളൂ ചോദ്യങ്ങൾക്ക് തൃപ്തികരമായ  മറുപടി  തരില്ല. ഇങ്ങിനെ ഉത്തരം നൽകാനാണെങ്കിൽ അതിനല്ലേ നേരം കാണൂ എന്നാണ് അവരുടെ ഭാവം.

ഡോക്ടറന്മാർ പല തരക്കാരാണ് മിക്കവരും ബാഹ്യാകാശ ജീവികളാകുമ്പോൾ  അപൂർവം ചിലരുടെ ഉള്ളിൽ മനുഷ്യത്വം  നിറഞ്ഞ് നിൽക്കുന്നു  എന്ന് അനുഭവത്തിൽ നിന്ന് പറയാൻ കഴിയുന്നു.. മുമ്പ് ന്യൂറോയിൽ  ഉണ്ടായിരുന്ന ജേക്കബ് ആലപ്പാടൻ, ജേക്കബ്,  ഇപ്പോൾ കാർഡിയോയിൽ ഉള്ള ഡോക്റ്റർ മാത്യൂ ഐപ്പ്, മുമ്പ് ജനറിലെ അന്നാമ്മ ഡോക്ടർ തുടങ്ങിയവർ  അങ്ങിനെയുള്ളവരാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് പറയാൻ കഴിയും.

ഇപ്പോൾ കാർഡിയോളജിയിലുള്ള പ്രശ്നം ആഞിയോ ഗ്രാമും ആഞിയോ പ്ളാസ്റ്ററിയും യഥാ സമയം ചെയ്യാൻ തീയതി കിട്ടുന്നില്ല എന്നതാണ്. മുമ്പേ വന്നവർക്ക്  ചെയ്താലല്ലേ പിൻപേ വരുന്നവർക്ക് ഡെയ്റ്റ് നൽകാൻ കഴിയൂ. അതിൽ ഗുരുതരമായി വരുന്നവർക്ക് മുൻ ഗണന കൊടുക്കുന്നുണ്ട്. അപ്രകാരം    മുൻ ഗണന ഇപ്പോൾ മരിച്ച രോഗിക്ക് കിട്ടാതിരിക്കാൻ കാരണമെന്തെന്നാണ് അന്വേഷിക്കേണ്ടത്.

ആവശ്യത്തിനു ഡോക്ടറന്മാർ, മറ്റ് ജീവനക്കാർ എന്നിവരെ നിയമിക്കുകയും  ചികിൽസക്ക് വേണ്ട മറ്റ് സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും വേണം.

ഈ സൗകര്യങ്ങൾ ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും തരപ്പെടുത്തിയാൽ മെഡിക്കൽ കോളേജിലെ തിരക്ക് കുറക്കാനും ജനങ്ങൾക്ക് അത് ഏറെ ഉപകാരപ്പെടാനും ഇടയാക്കുമെന്നു നിസ്സംശയം പറയാം. 

പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു.  ഇത് ആര് എപ്പോൾ നടപ്പിലാക്കും. എത്ര പേർ മരിച്ച് വീണാലാണ് പരിഹാരം ഉണ്ടാവുക. അതിനു വേണ്ടിയാണ്  ജന ശബ്ദം ഉയരേണ്ടത്. ഇല്ലാ എങ്കിൽ പാവപ്പെട്ടവൻ ഇനിയും മരിച്ച് വീണ് കൊണ്ടേ ഇരിക്കും.

Wednesday, November 5, 2025

അപരിചിതൻ.

  ഇടവഴിയിൽ  നിന്ന്  മതിലിനപ്പുറമുള്ള ആ രണ്ട് നില വീടിനെ ഞാൻ  കണ്ണിമക്കാതെ നോക്കി നിന്നു.  മനസ്സ് വല്ലാതെ തുടിച്ചു. ഓർമ്മകൾ ഇരമ്പി എത്തുന്നു.

അത് ഞാൻ കളിച്ച് വളർന്ന വീടാണ്. ഈ രണ്ട് നില കെട്ടിടം അല്ല. ഈ വീട് ഇരിക്കുന്ന സ്ഥലത്ത് പണ്ട് ഉണ്ടായിരുന്ന ഒരു വീട്.

അതിന്റെ തൊട്ടടുത്ത്  ഉണ്ടായിരുന്ന ഒരു ചെറിയ വീടിനെയും ഈ വീടിനെയും വേർ തിരിച്ച് വേലി ഉണ്ടായിരുന്നു. ആ വേലിയുടെ കിഴക്ക് ഭാഗത്ത്  പലപ്പോഴും വള കിലുങ്ങിയിരുന്നു. ചെറുപ്പം മുതൽ കളിച്ച് വളർന്ന  കൗമാരക്കാരായ ഒരു ആണും പെണ്ണും അവിടുണ്ടായിരുന്നു. വേലി പ്പഴുതിലൂടെ മുല്ലപ്പൂവിന്റെ ചെറിയ പൊതികൾ അവന് അവൾ എറിഞ്ഞ് കൊടുത്തിരുന്നു. അവന് മുല്ലപ്പൂ വളരെ ഇഷ്ടമായിരുന്നെന്ന് അവൾക്ക് അറിയാമായിരുന്നല്ലോ. വിശന്ന് തളർന്നിരിക്കുന്ന അവന് ചിലപ്പോൾ അവൾക്ക് കിട്ടുന്ന ആഹാരം  അവൾ കഴിക്കാതെ അവന് കൈമാറാൻ മടിക്കാത്ത വിധം  അവൾക്ക് അവനോടുള്ള സ്നേഹം അഗാധമായിരുന്നല്ലോ.

ഭൂമിയിലാകെ പാൽ നിലാവ് പരന്നൊഴുകിയ പൗർണമികളിൽ അവർ  വേലിക്കപ്പുറമിപ്പുറം  നിന്ന് പതുക്കെ സംസാരിച്ചു. അന്തരീക്ഷമാകെ വെണ്ണിലാവിന്റെ പ്രഭയിൽ കുളിക്കുന്നത് കണ്ട് മനസ്സിലേക്ക് ആ നിലാവിനെ ആവാഹിച്ച്  മുറ്റത്തെ മണലിൽ അവൻ നിലാവിനെ നോക്കി മലർന്ന് കിടക്കും.അപ്പോഴാണ് വേലിക്കൽ നിലാവുദിച്ചെന്ന് വള കിലുക്കം കൊണ്ട് മനസ്സിലാകുന്നതും വേലിക്കപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കാൻ ഓടി പോകുന്നതും.

പിന്നെയും പൂർണ ചന്ദ്രൻ പലതവണകളിൽ വന്ന് പോയി.  ഈ പ്രണയത്തിന്റെ തീവൃത വീട്ടിൽ എങ്ങിനെയോ അറിഞ്ഞത് കൊണ്ടാണോ എന്തോ പരീക്ഷാ ഫലം വന്നതിന് ശേഷം ഒരു പരിചയക്കാരനുമായി ഉപജീവനാർത്ഥം മലബാറിൽ പോകുന്നതിൽ വീട്ടിൽ മാതാപിതാക്കൾ തടസ്സം പറഞ്ഞില്ല. അവരുടെ നിസ്സംഗത അന്ന് എനിക്ക് അതിശയമായിരുന്നു. ഞാൻ വീട് വിട്ട് ദൂരെ പോകുന്നതിൽ  അവർ എന്ത് കൊണ്ട് തടസ്സം നിന്നില്ലാ....!!!?

പക്ഷേ പിന്നീട് ഞാൻ സത്യം തിരിച്ചറിഞ്ഞു. കൗമാര പ്രണയത്തിൽ നിന്നും ഞാൻ രക്ഷപെടട്ടേയെന്ന് അവർ കരുതിക്കാണണം.

പക്ഷേ കൗമാര പ്രണയത്തിന്റെ സ്മരണകളിൽ നിന്നും  ഞാൻ രക്ഷപെട്ടോ? എത്രയോ വസന്തങ്ങളും വർഷങ്ങളും വെണ്ണിലാവും വന്ന് പോയി. ഓർമ്മകൾക്ക് മരണമില്ലല്ലോ.

ഇന്ന് ഞാൻ വളർന്ന ആ വീട് അന്യ കൈവശമാണ്. ആ വീട്ടിൽ ആ മണ്ണീൽ  നിലാവിനെ നോക്കി പഴയ ഓർമ്മകളിൽ മുഴുകി കുറേ നേരം ഇരിക്കാൻ എന്നും ഞാൻ കൊതിക്കും ഒരിക്കലും സഫലമാകാത്ത ആഗ്രഹം. അത് വിലക്ക് വാങ്ങാൻ എന്നെ കൊണ്ടാവില്ല. അന്നത്തെ ആ കൗമാരക്കാരി, പിന്നീട് ഭാര്യയായി  ഉമ്മയായി ഉമ്മൂമ്മയായി  എവിടെയോ കഴിയുന്നു. അവൾ പണ്ട് താമസിച്ചിരുന്ന ആ കുടിലിന്റെ സ്ഥാനത്തും ഒരു വലിയ വീട്. അവൾ എവിടെയാണോ ആവോ.

കൗമാര പ്രണയത്തിൽ അകപ്പെട്ട ആർക്കാണ് ആ കാലത്തെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നത്? ആണായാലും പെണ്ണായാലും  അവർക്കെല്ലാം ഇണകളും സന്തതികളും അവരുടെ സന്തതികളും ഉണ്ടായാലും,  എത്രയെത്ര കാലം കടന്ന് പോയാലും സ്മരണകൾ എന്നും അവരുടെ മനസ്സിൽ  നിലാവ് നിറച്ച് കൊണ്ടേ ഇരിക്കും.

ഈ തവണ  ഓണക്കാലം കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴയിൽ പോകാമെന്ന് തീരുമാനിച്ചു. ഓർമ്മകളെ താലോലിക്കാനും പഴയ വീടുകളും സ്ഥലങ്ങളും കളിക്കൂട്ടുകാരെയും കാണാൻ വലിയ ആഗ്രഹം. ഭാര്യയും മക്കളും സമ്മതിച്ചു. എത്രയോ വർഷങ്ങളായി ഓണക്കാലത്ത് കൊട്ടാരക്കര വിട്ട് മറ്റെവിടെയും പോയിട്ടില്ല.  

ആലപ്പുഴയിൽ ഞാൻ കളിച്ച് വളർന്ന  മുസ്ലിം ഭൂരിപക്ഷ പ്രദേശമായ  വട്ടപ്പള്ളിയിൽ ഓണാ ഘോഷമില്ല. എന്നാൽ ഞങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗം കുറച്ച് ഹിന്ദു വീടുകളിൽ ഓണം അതിന്റെ പൂർണ രൂപത്തിൽ ആഘോഷിച്ചിരുന്നു. ഓണ നാളുകളിൽ  ഞാൻ  അവിടെ ഊഞ്ഞാലാടാനും മറ്റ് കളികളിൽ ഏർപ്പെടാനും പോയിരുന്നു. അവിടെ ഉണ്ടായിരുന്ന സ്വാമി എന്ന് വിളിക്കപ്പെടുന്ന എന്റെ ഗുരുനാഥനും വാസു ചേട്ടനും രാധ ചേച്ചിയും രമണിക്കും രവി അണ്ണനും സരള ചേച്ചിക്കും രാജിക്കും   എന്നോട് വലിയ  സ്നേഹമായിരുന്നു. ഈ യാത്രയിൽ ആ പ്രദേശത്ത് പോകാനും  അവരെയെല്ലാം കാണാനും ഉദ്ദേശിച്ചിരുന്നു.

അവിടെ എത്തിയപ്പോൾ ഞാൻ  വല്ലാതെ നിരാശനായി. അന്നത്തെ ഒരു വീടുമില്ല. എല്ലാം പുതിയ കെട്ടിടങ്ങൾ. ഊഞ്ഞാലാടിയ ആ പറമ്പുമില്ല കളിച്ചിരുന്ന ഇടങ്ങളുമില്ല. ആ ആൾക്കാരും ഇല്ല. പലരും മരിച്ചു. പലരും സ്ഥലം  മാറി പോയി. കളിക്കൂട്ടുകാർ ആരുമില്ല. അവിടെ ഉള്ളവർ എന്നെ അപരിചിതനെ പോലെ നോക്കി. അതേ!  എത്രയോ വർഷങ്ങൾക്ക് മുമ്പ് അവിടം വിട്ട  ഞാൻ അവർക്ക് അപരിചിതൻ തന്നെയാണല്ലോ.

എന്റെ ദുഖം കുടുംബാംഗങ്ങൾക്ക് മനസ്സിലായി.   ഞങ്ങൾ നടന്ന് റോഡിൽ ഇറങ്ങിയപ്പോൾ  ഞാൻ ഒന്ന് ആ ഇടവഴിയിലേക്ക് തിരിഞ്ഞ് നോക്കി. ഒരു  കാലത്ത് എന്റെ എല്ലാമെല്ലാമായിരുന്നതും  ഇപ്പോൾ  ഒന്നുമല്ലാത്തതുമായ  ആ വഴിയും എന്നെ മറന്ന് കാണൂം

Wednesday, October 29, 2025

മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പ് 29--10--1997

 



 മെഡിക്കൽ കോളേജു ഡയറി കുറിപ്പുകൾ എന്ന എന്റെ പുസ്തകത്തിൽ നിന്നും എടുത്തത്.

ഇന്നേക്ക് 28 വർഷങ്ങൾക്ക് മുമ്പ് മൈനഞിറ്റീസും ബ്രൈൻ അബ്സസുമായി    തിരുവനന്ത പുരം മെഡിക്കൽ കോളെജിൽ അഡ്മിറ്റായി 56 ദിവസം ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ സൈഫുവുമായി  അവിടെ കഴിഞ്ഞപ്പോൾ ഉണ്ടായ അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. അത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിലെ ഇന്നത്തെ തീയതിയിലെ കുറിപ്പാണിത്.

29--10--1997

നഴ്സ്സുമാർ രോഗികളുടെ കിടക്കവിരി നേരെയാക്കുന്നതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ഡ്യൂട്ടി തുടങ്ങുകയായി.പ്രോഫസ്സറും(ചീഫ്‌ ഡോക്റ്റർ) പരിവാരങ്ങളും സന്ദർശിക്കാൻ വരുന്നതിന്റെ മുന്നോടിയാണതു. എല്ലാ വാർഡിലും ഇപ്രകാരമാണു തുടക്കം. വിരികൾ നേരെ വിരിച്ചു , കേസ്സു ഷീറ്റ്കൾ കട്ടിലിൽ വെയ്ക്കുന്നു. അടുത്തതു സെക്യൂരിറ്റിക്കാരുടെ പ്രകടനമാണു. ഒരു രോഗിക്കു ഒരു കൂട്ടിരിപ്പുകാരൻ/കാരി എന്നാണു കണക്കു. പക്ഷേചില രോഗികൾക്കു തുണക്കു ഒരാൾ മാത്രം മതിയാവില്ല. തീരെ അവശനായ രോഗിയുടെ മൂത്രം പാത്രത്തിലെടുത്തു പുറത്തു കളയാനും മറ്റു അത്യാവശ്യ കാര്യങ്ങൾക്കും ഒരാൾ പുറത്തു പോകുമ്പോൾ മറ്റൊരാളുടെ സാമീപ്യം രോഗിക്കു അവശ്യം ആവശ്യമാണു. ചില രോഗികളെ താങ്ങി ഇരുത്താൻ രണ്ടു ആൾക്കാർ വേണ്ടി വരും. 
കൂട്ടിരിപ്പുകാരെ സെക്യൂരിറ്റിക്കാർ ശത്രുക്കളായി കണക്കാക്കുമ്പോൾ ആ കാഴ്ച്ചപ്പാടു തന്നെയാണു തിരികെ എതിർഭാഗത്തു നിന്നും ഉണ്ടാകുന്നതു.രോഗത്തിന്റെ മൂർദ്ധന്യ ദശയിലാണു മെഡിക്കൽ കോളേജിൽ ഒരു രോഗി പ്രവേശിക്കപ്പെടുന്നതെന്നും ആ കാരണത്താൽ തന്നെ രോഗിയുടെ ബന്ധുക്കൾ ഉൽക്കണ്ഠയും പരിഭ്രമവും കാരണം പെട്ടെന്നു സമനില കൈ വിടുമെന്നും അതിനാൽ സംയമനത്തോടെ പെരുമാറണമെന്നും സെക്യൂരിറ്റിക്കാർ മനസ്സിലാക്കാത്തതിനാൽ ഇവിടെ വഴക്കും വാക്കു തർക്കവും സാധാരണമാണു.
രാവിലെ സെക്യൂരിറ്റിക്കാർ പറ്റമായി വന്നു ഒന്നിലധികം കൂട്ടിരുപ്പുകാരെ പുറത്തേക്കു ആട്ടിതെളിക്കുന്നു.ഡോക്ടര്‍ വരുമ്പോൾ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനാണു ഇപ്രകാരം ചെയ്യുന്നതു.പതിവു പോലെ ഇന്നു രാവിലേയും അവർ വെട്ടു കിളി കൂട്ടം പോലെ വന്നു. മകന്റെ തലയിൽ തലോടിക്കൊണ്ടിരുന്ന അവന്റെ അമ്മയോടു കട്ടിലിൽ ഇരുന്നതിനു അവർ കയർത്തു. വരാന്തയില്‍ നിന്നിരുന്ന ഞാൻ ഓടിയെത്തി. ആരെങ്കിലും ഒരാൾ പുറത്തു പോകണമെന്നായി സെക്യൂരിറ്റിക്കാരൻ. ഡോക്ടര്‍ പരിശോധനയ്ക്ക്‌ വരുമ്പോള്‍ വിവരങ്ങള്‍ പറയാന്‍ ഞാൻ അവിടെ ഉണ്ടാകണം. അമ്മ അടുത്തു നിന്നു പോകുന്നതിന്റെ പ്രയാസം മകന്റെ മുഖത്തു ഞാൻ കണ്ടു.
"പുറത്തു പോകാൻ പറഞ്ഞതു കേട്ടില്ലേ" എന്നു സുരക്ഷാ സൈന്യം ഭാര്യയോടു കയർത്തു. ഞാൻ ഏതു സ്ഥാപനത്തിൽ ജോലി ചെയ്യുന്നെന്നും എന്റെ ജോലി എന്താണെന്നും ഞാൻ അയാളോടു പതുക്കെ പറയുകയും അൽപ്പം ദയവു കാണിക്കാൻ അപേക്ഷിക്കുകയും ചെയ്തു. "നിയമത്തിന്റെ കാര്യം അപ്പോൾ സാറിനെ പറഞ്ഞു മനസ്സിലാക്കണ്ടല്ലോ " എന്നായി അയാൾ . ഒരു അയവുമില്ലാത്ത പെരുമാറ്റം കണ്ടപ്പോൽ ദേഷ്യവും സങ്കടവും എന്നിൽ പതഞ്ഞു പൊന്തി. മകന്‍ മെനൈഞ്ചിറ്റിസ്‌ രോഗിയാണെന്നും അവന്റെ അമ്മ സമീപം ഇരിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞപ്പോള്‍
"എങ്കിൽ നിങ്ങൾ പുറത്തു പോകണമെന്നു" അവർ ആവശ്യപ്പെട്ടു. അവരുടെ അംഗ സംഖ്യ കൂടിവന്നു. രംഗം കൊഴുത്തതോടെ മറ്റു രോഗികളുടെ ശ്രദ്ധ ഇങ്ങോട്ടായി. അൽപ്പം പോലും കരുണയില്ലാത്ത പെരുമാറ്റം. ഭാര്യ പതുക്കെ വരാന്തയിലേക്കു നടന്നു. പലയിടങ്ങളിൽ നിന്നും സെക്യൂരിറ്റിക്കാർ തെളിച്ചു കൊണ്ടു വന്നു വരാന്തയിൽ നിർത്തിയിരുന്ന ആൾക്കൂട്ടത്തിൽ അവളും പെട്ടു. ആൾക്കൂട്ടത്തെ മൊത്തമായി സെക്യൂരിറ്റിക്കാർ തെളിച്ചു പുറത്തേക്കു കൊണ്ടു പോയി. കൂടെ അവളും പോയി.രോഗം ഗുരുതരമായി ബാധിച്ചു തലതിരിക്കാൻ പോലും കഴിയാത്ത മകനെ വിട്ടുമാറാൻ എനിക്കു കഴിഞ്ഞില്ല.അവന്റെ രോഗവിവരം ഡോക്റ്ററോടു വിശദമായി പറയാൻ ഞാൻ അവിടെ ഉണ്ടായേ മതിയാകൂ. മെഡിക്കൽ കോളേജിലോ സമീപപ്രദേശങ്ങളിലോ യാതൊരു മുൻ പരിചയവുമില്ലാത്ത എന്റെ ഭാര്യ പുറത്തു പോയി എവിടെ നിൽക്കുമെന്നു ഞാൻ ഭയന്നു. 
ഞെട്ടലോടെ മറ്റൊരു കാര്യം അപ്പോൾ ഓർത്തു. അകത്തു കടക്കാൻ ഉപയോഗിക്കേണ്ട പാസ്സു എന്റെ കയ്യിലാണു. പാസ്സില്ലതെ അവൾ തിരികെ എങ്ങിനെ അകത്തു കയറും. ഉച്ച കഴിഞ്ഞാൽ പൊതുജനങ്ങൾക്കു സന്ദർശനത്തിനു നൽകുന്ന വിലകൊടുത്തു വാങ്ങാവുന്ന പാസ്സു കിട്ടുന്നതു വരെ അപരിചിതമായ സ്ഥലത്തു അവൾ നിൽക്കേണ്ടി വരും. ഏതു ഗേറ്റിൽ കൂടി അകത്തു കടക്കണമെന്നു അവൾക്കറിയില്ല. പലനിലകളിലായി വരാന്തകളും ഇടനാഴികളും കൂടിക്കലർന്ന ആശുപത്രിക്കെട്ടിടത്തിൽ എത്ര അലഞ്ഞു തിരിഞാലാണ് ഒന്നാം വാര്‍ഡ് കണ്ടെത്തുക.വീടും അടുക്കളയും കുട്ടികളുമായി മാത്രം കഴിഞ്ഞിരുന്ന അവളുടെ പരിഭ്രമം ഞാന്‍ മനസ്സില്‍ കണ്ടു .സെക്യൂരിറ്റിക്കാരുടെ നിര്‍ദേശ പ്രകാരം ഞാന്‍ പുറത്ത് പോയാല്‍ മകന്റെ അടുത്ത് നിന്നു ഡോക്ടറോട് രോഗവിവരം അവള്‍ക്ക് കഴിയില്ല. അതിനാലാണ് ഞാന്‍ ഇവിടെ നിന്നത് .
സെക്യൂരിറ്റിക്കാരുടെ പട അകന്നകന്നു പോയി. പല കൂട്ടിരുപ്പുകാരും തിരിച്ചെത്തി തുടങ്ങി. ഭാര്യയെ മാത്രം കണ്ടില്ല. അപ്പോഴേക്കും പ്രോഫസ്സറും പരിവാരങ്ങളും എത്തി ചേർന്നു. വാർഡിന്റെ അങ്ങേത്തലക്കൽ നിന്നും ഒരോ രോഗിയേയും പരിശോധിച്ചു പതുക്കെ വരുകയാണു. അവർ പെട്ടെന്നു ഇവിടെ വന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. സൈഫു വീണ്ടും മയക്കത്തിലായി.അവന്റെ വായ്ക്കു ചുറ്റും വന്നിരുന്ന ഈച്ചകളെ ഞാൻ ഓടിച്ചു. അവൻ വല്ലതെ മെലിഞ്ഞിരിക്കുന്നു.
പ്രോഫസ്സറോടു എന്റെ ദുഃഖങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ഭയന്നു. ഇന്നലെ ഉണ്ടയ അനുഭവം എനിക്കു ഒരു താക്കീതാണു. ഇരുവശത്തെയും കട്ടിലുകളിലെ കേസ്സു ഷീറ്റുകൾ പരിശോധിച്ചു രോഗികളോടു വിവരങ്ങൾ ചോദിച്ചു വരുന്ന ഡോക്ടര്‍ ചില കട്ടിലുകൾക്കു സമീപം കൂടുതൽ സമയമെടുക്കുന്നതു ഞാൻ കണ്ടു. എന്റെ തിടുക്കം കണ്ടതു കൊണ്ടാവാം അടുത്ത കട്ടിലിലെ കൂട്ടിരുപ്പുകാരി എന്നോടു പറഞ്ഞു.
"അതു ഡോക്റ്ററുടെ രോഗിയാണു." 
എല്ലാ രോഗികളും ഡോക്റ്ററുടേതല്ലേ ഞാൻ തിരക്കി.
അതിനു അവർ പറഞ്ഞ മറുപടി പുതിയൊരറിവായിരുന്നു.മെഡിക്കൽ കോളേജു ആശുപത്രിയിൽ അഡ്മിറ്റു ആകുന്നതിനു മുമ്പു ഈ ആതുരാലയത്തിലെ ഏതെങ്കിലും ഡോക്റ്ററെ വീട്ടിൽ ചെന്നു കണ്ടു ഫീസ്സു കൊടുത്തിരിക്കണം. അങ്ങിനെ ഡോക്റ്ററെ പോയി കാണുന്ന രോഗികളെ സ്വന്തം രോഗികളായി കണ്ടു ഡോക്റ്ററന്മാർ ചികിൽസിക്കും. പക്ഷേ ആശുപത്രിയിൽ ഏതെങ്കിലും ഡോക്റ്റർ മുഖേനെ അല്ലാതെ പ്രവേശനം നേടുകയും അഡ്മിഷനു ശേഷം ഡോക്റ്റരെ കണ്ടു ഫീസ്സു കൊടുക്കാൻ ശ്രമിക്കുകയും ചെയ്‌താല്‍ പല ഡോക്ടറന്മാരും ഫീസ്സു വാങ്ങാറില്ല. (പൊടി പുരട്ടിയ നോട്ടുകളെ ഭയന്നാണു) ഫീസ്സു കൊടുക്കാത്ത രോഗിയെ ഒരു ഡോക്റ്ററും ശരിയായ രീതിയിൽ നോക്കില്ല. ഒന്നുകിൽ എല്ലാവരും വ്‌ന്നു നോക്കി പോകും അല്ലെങ്കില്‍ ആരും നോക്കില്ല. എല്ലാവരും നോക്കുന്നതു ആരും വന്നു നോക്കാത്തതിനു തുല്യമാണു.പരിശോധിക്കാൻ വരുമ്പോൾ വെറുമൊരു വഴിപാടു പോലെ വന്നു നോക്കി പോകും. സൈഫുവിന്റെ ആശുപത്രി അഡ്മിഷൻ പെട്ടന്നായതു കാരണം എനിക്കു ഒരു ഡോക്റ്ററേയും കാണാൻ സാധിച്ചില്ല.
ഞങ്ങളുടെ അയൽ രോഗിയുടെ കൂട്ടിരിപ്പുകാരി പറഞ്ഞതു ശരിയാണെന്നു എനിക്കു ബോദ്ധ്യപ്പെട്ടു. പ്രോഫസ്സറും പരിവാരങ്ങളും സൈഫുവിന്റെ കട്ടിലിനു സമീപം വന്നു കേസ്സു ഷീറ്റു പരിശോധിച്ചു. അവന്റെ തല നെഞ്ചിലേക്കു വളച്ചു നോക്കി ദണ്ഡു കൊണ്ടു കാലിൽ തട്ടുകയും ചുരണ്ടുകയും ചെയ്തു. പരിശോധന തീർന്നു. സൈഫു തല വളക്കുന്നിതിനടയില്‍ ഞെട്ടി ഉണർന്നു. അവൻ ഡോക്റ്ററുടെ മുഖത്തും എന്റെ മുഖത്തും മാറി മാറി നോക്കി. ഡോക്റ്റർ എന്നോടു ഒന്നും ചോദിച്ചില്ല. ഞാൻ അവന്റെ രോഗവിവരത്തെപ്പറ്റി അന്വേഷിക്കാൻ ആരംഭിക്കുമ്പോഴേക്കും സംഘം അവിടെ നിന്നു നീങ്ങി കഴിഞ്ഞിരുന്നു. ഇതെന്തു പരിശോധന! ഞാൻ സ്വയം ചോദിച്ചു. ഒരുപക്ഷേ പരിശോധന ഇപ്രകരം മതിയായിരിക്കും. അവർ എല്ലാദിവസവും ഇതു കാണുന്നതല്ലേ.എന്റെ ഉൽക്കണ്ഠ അവർക്കു ഉണ്ടാകണമെന്നില്ല.ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
മകൻ അവ്യക്തമായി എന്തോ പറഞ്ഞു. ഞാൻ മുഖം താഴ്ത്തി എന്താണെന്നു ചോദിച്ചു.
"കടുവാ" അവൻ പറഞ്ഞു. നേരിയ ഒരു പുഞ്ചിരി അവന്റെ ക്ഷീണിച്ച മുഖത്തു വന്നു പോയി.എനിക്കു മനസ്സിലായില്ല. ചോദ്യ ഭാവത്തിൽ അവനെ നോക്കിയപ്പോൾ അവൻ പതുക്കെ പറഞ്ഞു.
"ഡോക്റ്റർക്കു കടുവാ എന്നു പേരിടാം"
ഡോക്റ്ററുടെ മീശയും മുഖത്തെ ഭാവവും ചീറി നിൽക്കുന്ന സ്വഭാവവും ഒരു കടുവയെപ്പോലെ അവനു തോന്നിച്ചു. ഈ ഗുരുതരാവസ്ഥയിലും അവന്റെ തമാശ പറച്ചിൽ നിലനിൽക്കുന്നല്ലോ എന്നു കണ്ടപ്പോൽ ചിരിക്കാനും കരയാനും എനിക്കു തോന്നി. ചെറുപ്പം മുതൽക്കേ ഇപ്രകാരം തമാശ പറയുന്നതിൽ വിരുതനായിരുന്നല്ലോ അവൻ. ആൾക്കാർക്കു പേരിടുന്നതിൽ അവൻ മിടുക്കനായിരുന്നു.
അവന്റെ കണ്ണുകൾ നാലു ചുറ്റും പരതി. ഉമ്മ......?
ഞാൻ ധർമ്മസങ്കടത്തിലയി. അവനെ വിട്ടുപോകാൻ മടി. അവന്റെ ഉമ്മ എവിടെ മാറി നിൽക്കുന്നു എന്നും അറിയില്ല. ചുരുങ്ങിയ വാക്കുകളിൽ സെക്യൂരിറ്റിക്കാരുടെ കാര്യം അവനോടു പറഞ്ഞു. എങ്കിലും ഉമ്മയെ കാണാത്തതിലുള്ള നിരാശ അവന്റെ മുഖത്തു പ്രകടമായിരുന്നു. ഭാഗ്യവശാൽ അപ്പോൾ സലി )എന്റെ ബന്ധുവും നഴിംഗ് കോളേജിലെ ട്യൂട്ടറുമാണവൾ )അതു വഴി വന്നു. ഞാൻ വിവരങ്ങൾ പറഞ്ഞപ്പോൾ അവൾ പെട്ടെന്നു പുറത്തേക്കു പോയി. കുറച്ചു സമയത്തിനുള്ളിൽ ഭാര്യയുമായി തിരിച്ചെത്തി. മെഡിക്കൽ കോളേജു പരിസരത്തു എവിടെയോ ഒരു മരത്തിനു താഴെ കരയുന്ന മുഖത്തോടെ നിസ്സഹായാവസ്ഥയിൽ ഇരുന്ന അവളെ കണ്ടെത്തി സലി കൊണ്ടു വരുകയായിരുന്നു. ആശ്വാസമായി.
അടുത്ത ബെഡ്ഡുകാരി സെക്യൂരിറ്റിക്കാരുടെ ഉപദ്രവം മറി കടക്കാനുള്ള ചില ഉപായങ്ങൾ പറഞ്ഞു തന്നു. നാളെ അതു നടപ്പിൽ വരുത്തണം.
( മെഡിക്കൽ കോളേജു ഡയറി തുടരുന്നു....അടുത്ത ദിവസങ്ങളിലേക്കു......)



Wednesday, October 22, 2025

സിനിമ ഗാനങ്ങളിലൂടെയുള്ള പ്രണയം

കഴിഞ്ഞ ദിവസം റ്റി.വി പ്രോഗ്രാമിലൂടെ പഴയ ഒരു ഹിന്ദി  ഗാനം   കേൾക്കാനിടയായി. റാഫി  പാടിയ  ആ ഗാനം  ഒരു  ചെറുപ്പക്കാരൻ മധുരമായി  ആലപിച്ചപ്പോൾ  ഇത്രയും  വർഷങ്ങൾക്ക്  ശേഷവും ആ  പാട്ടിന്റെ  മാസ്മരികത മനസ്സിനെ  സ്വാധീനിക്കുന്നല്ലോ    എന്ന്   അതിശയിച്ച്  പോയി.  പ്രോഗ്രാമിൽ  പങ്കെടുത്ത യുവതലമുറ  ആ  പാട്ടിൽ ലയിച്ച്  പോയതായി  കാണപ്പെട്ടു.  "ഹൃദയത്തിൽ  തൊട്ട പാട്ട്"  എന്ന്  ഗാനം  കേട്ട്കൊണ്ടിരുന്ന  ഒരു  വിധികർത്താവ്  ഉരുവിട്ടപ്പോൾ  മറ്റുള്ളവർക്ക്  അതേറ്റ്  പറയേണ്ടി വന്നു.

ബഹാരോം  ഫൂലു ബർസാവോ
മേരാ  മഹ്ബൂബ്  ആയാഹേ
മേരാ...മെഹ്ബൂബ്  ആയാഹേ......
മുഹമ്മദ്  റാഫിയുടെ  സ്വര മാധുരിയിലൂടെ ഞങ്ങളുടെ  തലമുറ  കൗമാര  പ്രായത്തിൽ ആ ഗാനം മനസ്സിലേറ്റി  നടന്നിരുന്നു.

അതേ! ഞങ്ങളുടെ  തലമുറക്ക് കൗമാരത്തിലും  യൗവ്വനത്തിലും മനസ്സിലേറ്റാൻ  അങ്ങിനെ ഒരു പിടി  സിനിമാ ഗാനങ്ങളുണ്ടായിരുന്നു;  ഹിന്ദിയിലും  മലയാളത്തിലും  തമിഴിലുമായി  ഞങ്ങൾ  അതേറ്റ്  പാടി. ഞങ്ങൾക്ക്  മുമ്പുള്ള  തലമുറയും ആ  കാര്യത്തിൽ  ഭാഗ്യം  ചെയ്തവരായിരുന്നു. എന്റെ ബാപ്പയും  കൊച്ചാപ്പായും അവരുടെ  തലമുറയും  "സോജാ  രാജകുമാരിയിലും"  ദുനിയാ കേ  രഖ്  വാലയിലും  "  അലിഞ്ഞ്  ചേർന്നിരുന്നല്ലോ!.  അവരുടെ  അനന്തര  തലമുറയായ  ഞങ്ങളുടെ    കൗമാര കാലത്തും  മധുര ഗാനങ്ങൾ  പെയ്തിറങ്ങിയെങ്കിലും  ഇന്നത്തെ  തലമുറക്ക്  ആ ഭാഗ്യം  കൈ വന്നിട്ടില്ലാ   എന്ന്   ദു:ഖത്തോടെ  സമ്മതിക്കേണ്ടി  വരുന്നു.     
ഞങ്ങളുടെ  കൗമാരകാല  പ്രണയങ്ങൾ  ആഘോഷത്തോടെ  കൊണ്ടാടുവാൻ  തക്ക വിധം  അർത്ഥസമ്പുഷ്ടിയുള്ള  ഗാനങ്ങൾ  സുലഭമായിരുന്നു.. ഇന്നും  ആ ഗാനങ്ങൾ  കേൾക്കുമ്പോൾ  ഞങ്ങളുടെ  പ്രണയവും  പ്രണയഭംഗവും  സിനിമയിലെന്ന വണ്ണം ഞങ്ങളുടെ  മനസ്സിലൂടെ  ഇരമ്പി  പായാൻ തക്കവിധം അവ  ഞങ്ങളെ  സ്വാധീനിച്ചിരുന്നു.

വീട്ടിൽ  നിന്നും  പുറത്തേക്കിറങ്ങുമ്പോൾ  ഞങ്ങളെ  നോക്കി  നിൽക്കുന്ന  അയല്പക്കത്തെ  കാമിനിയെ  നോക്കി    " അയലത്തെ  സുന്ദരീ  അറിയാതെ  വലക്കല്ലേ,  അപരാധമൊന്നും  ഞാൻ  ചെയ്തില്ലല്ലോ"  എന്ന്   നീട്ടി  പാടാൻ  മൂട് പടം  എന്ന  ചിത്രത്തിൽ  മധു പാടി  അഭിനയിച്ച  ഗാനം  ഉപകാരപ്പെട്ടിരുന്നു.  

വീട്ടുകാരുടെ  കണ്ണ് വെട്ടിച്ച്  " ഓട്ടക്കണ്ണിട്ട്  നോക്കും  കാക്കേ, തെക്കേ  വീട്ടിലെന്ത്  വർത്താനം  കാക്കേ"  എന്ന്  ഞങ്ങൾ  ചോദ്യ  രൂപത്തിൽ  പാടുമ്പോൾ  "പൂവാലനായി  നിൽക്കും  കോഴീ,  ഇപ്പോൾ  കൂവിയതെന്താണ്  കോഴീ"  എന്ന്  അവൾക്ക്  മറുപടി  പറയാൻ  തക്കവിധം  നീലീ  സാലീ    എന്ന  മലയാളത്തിലെ ആദ്യ  തമാശ  ചിത്രത്തിലെ  ഗാനം  ആണിനും  പെണ്ണിനും  അന്ന് പരുവപ്പെട്ട്  കിട്ടിയിരുന്നു. അല്ലെങ്കിൽ  "നാൻ  പേശ  നിനപ്പതെല്ലാം  നീ പേശ വേണ്ടും എന്ന  തമിഴ് പാട്ട് (പാലും  പഴവും)  കാമുകൻ  പാടുമ്പോൾ  "നാളോടും  പൊഴുതോടും  ഉരൈവാര വേണ്ടും,  നാനാകെ   വേണ്ടും മ് മ് മ്  "  എന്ന്  അവൾക്ക്  മറുപടി  പറയാനും  സാധിച്ചിരുന്നു.

ഈ  അനുരാഗ നദിക്ക്  വിഘ്നം  നേരിടുന്ന  വിധത്തിൽ  കാമുകിയുടെ  പിതാവ്  വഴിയിൽ  വെച്ച്   കാമുകനെ  മീശ  വിറപ്പിച്ച്  വിരട്ടുകയോ   മറ്റോ  ചെയ്യുമ്പോൾ    ആ വിവരം  കാമുകിയെ അറിയിക്കാൻ
"കൊല്ലാൻ  നടക്കുന്നു കൊമ്പുള്ള  ബാപ്പാ
കൊല്ലാതെ  കൊല്ലുന്നു  ബമ്പത്തി മോള്
ബല്ലാത്തതാണെന്റെ  കല്യാണ  കോള്
പൊല്ലാപ്പിലായി  മുസീബത്ത് ഞാനു് "
എന്ന് "സുബൈദാ" സിനിമയിൽ  ബഹദൂർ പാടി  അഭിനയിച്ച  പാട്ട് കോഡ് ഭാഷയായി  പ്രയോഗിക്കാൻ  ഞങ്ങൾക്ക്  സാധിക്കുമായിരുന്നു..

കാമുകനോടുള്ള  അനുരാഗം  ഉച്ചസ്ഥായിയിലെത്തുമ്പോൾ  കാമുകനെ  നോക്കി  കാമുകി,
വെളുക്കുമ്പം  കുളിക്കുവാൻ  പോകുന്ന  വഴിവക്കിൽ
വേലിക്കൽ നിന്നവനേ!
കൊച്ച് കിളിച്ചുണ്ടൻ  മാമ്പഴം കടിച്ചു കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ! "
എന്ന്  ഉറക്കെ പാടുവാൻ കുട്ടിക്കുപ്പായം  സിനിമാ കാമുകിക്ക് ധൈര്യം കൊടുത്തപ്പോൾ  നേരം  വെളുത്ത് കഴിഞ്ഞ് വെയിൽ  ദേ! അവിടെ  വന്നടിച്ചാലും  ഉണരാത്ത  ഇന്നത്തെ  തലമുറക്ക് പുഴയും കുളിയും വേലിയും  അന്യമായിരിക്കുന്നു എന്ന്  മാത്രമല്ല കിളൂച്ചുണ്ടൻ  മാങ്ങാക്ക്  പകരം ഐസ്ക്രീം  നക്കി തിന്നാൻ  മാത്രമാണ് അവർ പരിശീലിക്കപ്പെട്ടിരിക്കുന്നത് എന്ന്കൂടി  പറഞ്ഞാലേ  ചിത്രം  പൂർത്തിയാകൂ.

സ്കൂളിൽ  പുതുതായി വന്ന കാമിനിയെ കൂടുതൽ പരിചയപ്പെടാൻ  കഴിയാതെ വരുകയും  എന്നാൽ  അവളോടുള്ള  പ്രിയം  വർദ്ധിച്ച്  വരുകയും അത് അവളെ  അറിയിക്കേണ്ട  ആവശ്യം  വന്ന്  ചേരുകയും  ചെയ്താൽ " അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ, ആര് നീ, ആര്  നീ ദേവതേ!"എന്ന്  ഞങ്ങൾ  ആലപിച്ച് "ഉദ്യോഗസ്ഥ" സിനിമാ പ്രയോജനപ്പെടുത്തി.

അടുത്ത വീട്ടിലെ  ഞങ്ങളുടെ  സുന്ദരിയായ കാമുകിയെ അന്നത്തെ ദിവസം  പുറത്തൊന്നും  കാണാതിരിക്കുകയും  ഹേമന്ത യാമിനി തൻ  പൊൻ വിളക്ക് പൊലിയാറാകുകയും  മാകന്ദ ശാഖകളിൽ രാക്കിളികൾ മയങ്ങാറാവുകയും  എന്നിട്ടും     എന്തേ  കന്യകേ നീ വരാത്തേ!െന്ന്  മനസ്സ് വ്യാകുലപ്പെടുകയും  ചെയ്യുമ്പോൾ
താമസമെന്തേ  വരുവാൻ പ്രാണ സഖീ എന്റെ  മുന്നിൽ
താമസമെന്തേ  അണയാൻ
പ്രേമമയീ, എന്റെ  കൺ  മുന്നിൽ
താമസമെന്തേ  വരുവാൻ.....
എന്ന്  ഹൃദയത്തിൽ  തട്ടി  പാടാനായി  പ്രസിദ്ധമായ  ആ ഗാനം  പി. ഭാസ്കരനും  ബാബുക്കായും  കൂടി  ബഷീറിന്റെ  ഭാർഗവീ നിലയത്തിലൂടെ  ഞങ്ങൾക്ക്  നൽകിയത്  ഒരു  വരപ്രസാദമായാണ്  ഞങ്ങൾക്ക്  അന്ന്  അനുഭവപ്പെട്ടത്.

കാമുകി  വലിയ വീട്ടിലെ  കൊച്ച് തമ്പുരാട്ടി  ആകുകയും കാമുകൻ അധസ്ഥിതിക്കാരനാകുകയും  ചെയ്താൽ  ഞങ്ങൾ  "പരീക്ഷയിലെ" പ്രാണസഖീ ഞാൻ  വെറുമൊരു  പാമരനാം  പാട്ടുകാരൻ,  ഗാനലോക വീഥികളിൽ വേണു ഊതും  ആട്ടിടയൻ"  എന്ന  പാട്ടോ രമണനിൽ രാഘവൻ  മാഷ്  ഈണമിട്ട" വെള്ളി നക്ഷത്രമേ  നിന്നെ  നോക്കീ  തുള്ളി തുളുമ്പുകയന്യേ,  മാമക  ചിത്തത്തിലെന്നും ഇല്ലാ മാദക വ്യാമോഹമൊന്നും"  എന്ന  വരികളോ  അവളുടെ  ചെവികളിൽ 
മന്ത്രാക്ഷരങ്ങളായി മൂളുമായിരുന്നല്ലോ .

കൗമാരം  യവ്വനത്തിലേക്ക് കടക്കുകയും  പ്രണയം  എട്ടരക്കട്ടയിൽ തന്നെ  മൂളിക്കൊണ്ടിരിക്കുകയും  ചെയ്തുവെങ്കിലും  വിധി  ഞങ്ങളിലെ  കാമുകന് നിരാശ  മാത്രം  നൽകി   കാമുകിയെ  മറ്റൊരാളുമായി  വിവാഹ  ബന്ധത്തിലേർപ്പെടുത്തുകയും  ചെയ്തു. അപ്പോൾ  ഞങ്ങൾ  "അനുരാഗ നാടകത്തിൻ അന്ത്യമാം  രംഗം  തീർന്നു,   അരങ്ങിതിൽ  ആളൊഴിഞ്ഞു  കാണികൾ  വേർപിരിഞ്ഞു '  എന്ന  നിണമണിഞ്ഞ കാല്ൽപ്പടുകളിൽ  ഉദയഭാനു  പാടിയ  ദുഖം ഇറ്റ്  വീഴുന്ന  വരികൾ  കണ്ണീരൊലിപ്പിച്ച്  ആലപിക്കുകയും  കാമുകി  ഭർതൃഗൃഹത്തിലേക്ക്  യാത്രയാവുമ്പോൾ  വിവാഹിതയിലെ ,
സുമംഗലീ  നീ  ഓർമ്മിക്കുമോ
 സ്വപ്നത്തിലെങ്കിലും ഈ ഗാനം,
ഒരു ഗദ്ഗ്ദമായി  മനസ്സിൽ  അലിയും
  ഒരു  പ്രേമ കഥയിലെ  ദു:ഖഗാനം
  എന്നതോ  അല്ലെങ്കിൽ ഹൃദയം ഒരു  ക്ഷേത്രം  എന്ന ചിത്രത്തിലെ
  മംഗളം  നേരുന്നു  ഞാൻ
 മനസ്വിനി മംഗളം  നേരുന്നു  ഞാൻ 
 എന്ന  ഗാനമോ   പ്രയോജനപ്പെടുത്തുമായിരുന്നു. 
ആ  അവസ്ഥയിൽ പാടാനായി  ഞങ്ങൾക്ക് മറ്റൊരു  കിടിലൻ  ഈരടികൾ  സിനിമാഗാനമായി  ലഭിച്ചിരുന്നു  എന്ന കാര്യം  കൂടി  പറഞ്ഞ് വെക്കട്ടെ.
എല്ലാ ദു:ഖവും  എനിക്ക്  തരൂ
 എന്റെ  പ്രിയ  സഖീ നീ പോയ് വരൂ
..............മധുവിധു നാളുകൾ  മാദക നാളുകൾ
മദനോൽസവമായി  ആഘോഷിക്കൂ 
എല്ലാ ദു:ഖവും  എനിക്ക് തരൂ എന്റെ പ്രിയ സഖീ പോയി വരൂ.

ഈ ഗാനങ്ങളെല്ലാം ഞങ്ങളുടെ  കൗമാരത്തെയും  യൗവ്വനത്തേയും  അതിന്റേതായ  മാദകഭാവത്തിൽ അനുഭവിക്കാൻ തക്കവിധം  സഹായിച്ചിരുന്നു. അന്ന് ഗൾഫ് പ്രവാസം  ആരംഭിക്കുന്നതിന് മുമ്പ് ബോംബൈ  ആയിരുന്നു  പ്രവാസികളുടെ  പറുദീസാ. അവിടെ  നിന്നു  ഹൃദയത്തിൽ  തട്ടി  "മാമലകൾക്കപ്പുറത്ത്  മരതക പട്ടുടുത്ത് മലയാളമെന്നൊരു  നാടുണ്ട് " എന്ന്  പാടുകയും  "വീടിന്റെ  ഉമ്മറത്ത് വിളക്കും  കൊളുത്തി എന്റെ വരവും  കാത്തിരിക്കുന്ന  പെണ്ണുണ്ട്"  എന്ന  വരികളിലെത്തുമ്പോൾ  അറിയാതെ  കണ്ണ്   നിറയുകയും  ചെയ്തിരുന്നു  എന്നത്  ഇന്ന്  ഗൾഫ് പ്രവാസികൾക്ക്  അനുഭവമുള്ള  വസ്തുതയാണ്. നിണമണിഞ്ഞ  കാൽപ്പാടുകൾ എന്ന  ചിത്രത്തിലേതായിരുന്നു ആ ഗാനം.  

തീവ്രമായ ഏകാന്തത  ഞങ്ങളെ ഉമ്മാച്ചുവിലെ   "ഏകാന്ത  പഥികൻ  ഞാൻ" എന്ന  വരികളോ  ഭാർഗവീ നിലയത്തിലെ  "ഏകാന്തതയുടെ  അപാര തീരം " എന്ന  ഈരടികളോ   പാടിക്കുകയും  ചിലപ്പോൾ  ഞങ്ങളിലെ  കാമുകൻ  മണൽ പരപ്പിൽ മലർന്ന്  കിടന്ന്  പതിനാലാം രാവിലെ  പൂർണ ചന്ദ്രൻ അന്തരീക്ഷത്തെ പാൽക്കടലിൽ  കുളിപ്പിക്കുന്നത് കണ്ട് " പതിനാലാം രാവുദിച്ചത് മാനത്തോ  കല്ലായി കടവത്തോ" എന്ന  മരം സിനിമയിലെ  ഗാനമോ " മാനസ  മൈനേ  വരൂ  മധുരം  കിള്ളി  തരൂ" എന്ന   ചെമ്മീൻ ചിത്രത്തിലെ ഗാനമോ  ആലപിക്കുകയും  ചെയ്യുമായിരുന്നു.

പ്രണയം  പൂത്തുലയുകയും  വിധി  ഞങ്ങളെ  വിവാഹത്തിൽ  കൊണ്ടെത്തിക്കുകയും  ചെയ്താൽ   തന്നെയും  അപ്പോഴും   ഞങ്ങൾക്കായി  സിനിമാ ഗാനങ്ങൾ  ഒരുങ്ങി  നിന്നു.ആദ്യ രാത്രിയെ പറ്റി  ഓർത്തപ്പോൾ  ഞങ്ങളുടെ  തലമുറയിലെ  പെൺകൊടി  മൂലധനം  എന്ന  ചിത്രത്തിലെ വരികൾ   പാടി." പുലരറായപ്പോൾ  പൂങ്കോഴി  കൂവിയപ്പോൾ  പുതുമണവാളനൊന്നുറങ്ങിയപ്പോൾ".   എന്റെ  കൗമാരത്തിൽ  ആദ്യം  ഈ  പാട്ട് കേട്ടപ്പോൾ എന്റെ  ബാപ്പയും  ഉമ്മായും  അടുത്തുണ്ടായിരുന്നു.  ഉമ്മായോട്  ബാപ്പാ അന്നൊരു  ചോദ്യം  ചോദിച്ചു " ഒന്നുറങ്ങിയപ്പോൾ....അപ്പോൾ  ആ പഹയൻ  അത് വരെ  എന്ത്  ചെയ്യുകയായിരുന്നു.."  
ഉമ്മാ ഞാൻ  അവിടെ  ഇരിക്കുന്നു  എന്ന്  കൺ  കോൺ  കൊണ്ട്  വാപ്പായെ  ഓർമ്മപ്പെടുത്തിയപ്പോഴും  എനിക്ക്  കാര്യം  പിടി  കിട്ടിയില്ലായിരുന്നു.  പിന്നെ  എത്രയോ  വർഷങ്ങൾക്ക്  ശേഷമാണ്  ആ "ഒന്നുറങ്ങിയപ്പോൾ"  എന്നതിന്റെ   അർത്ഥവ്യാപ്തി  എനിക്ക് പിടി  കിട്ടിയത്.  ഒറ്റ  വാക്കിലൂടെ  ആശയ പ്രവാഹം സൃഷ്ടിക്കാൻ  കഴിവുള്ളവരായിരുന്നല്ലോ  അന്നത്തെ ഗാന രചയിതാക്കൾ.

വിവാഹം കഴിഞ്ഞ്  ഭാര്യ ഗർഭിണി ആകുമ്പോൾ " വിരുന്നു  വരും   വിരുന്ന്  വരും  പത്താം  മാസത്തിൽ  എന്ന  കുട്ടിക്കുപ്പായ ഗാനം  ഞങ്ങൾക്ക്  സന്തോഷകരമായിരുന്നു.  തറവാട്ടമ്മയിലെ  "കന്നിയിൽ  പിറന്നാലും   കാർത്തിക  നാളായാലും  കണ്ണിന്  കണ്ണായ്  തന്നെ  ഞാൻ  വളർത്തും" എന്ന  ഗാനവും  ആ  അവസ്ഥയിൽ   ഞങ്ങൾക്ക്   സ്നേഹ മന്ത്രധ്വനികളായി  അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ് പോയ  ആ നല്ല  നാളുകളിലെ  പ്രണയവും  പ്രണയഭംഗങ്ങളേയും  കുറിച്ച്  ഓർമ്മിച്ച്  " എന്റെ  കടിഞ്ഞൂൽ  പ്രണയ  കഥയിലെ  സുന്ദരീ  നിന്നെയും  തേടീ...."  എന്ന്  വർഷങ്ങൾക്ക് ശേഷം  ഉൾക്കടലിലെ  പാട്ട് പാടുമ്പോൾ  ഉള്ളിൽ  ഉണ്ടാകുന്ന  അനുഭൂതി പറഞ്ഞറിയിക്കാനാവില്ലല്ലോ!. 

 ഇനിയുമെത്രയെത്ര  മധുരം  കിനിയുന്ന  ഗാനങ്ങൾ...പറഞ്ഞാലും  പറഞ്ഞാലും  തീരാത്ത  അവയുടെ  ലാവണ്യ  ഭാവങ്ങൾ!!!  ഭൂതകാലത്തിന്റെ  സിന്ദൂരച്ചെപ്പിൽ  നിന്നും  ആ പഴയ ഗാന  ശകലങ്ങൾ  നമ്മളെ  തേടി  വന്ന് മനസ്സിനെ  തൊട്ട്  നിൽക്കുമ്പോൾ  ആ കാലത്തെ  വ്യക്തികളും  സംഭവങ്ങളും  മറ്റ്  എല്ലാ സ്മരണകളും  നമ്മളെ  തരളിത ഹൃദയരാക്കുമ്പോൾ  അറിയാതെ  മൂളി  പോകുന്നു:-
മധുരിക്കുന്നോർമ്മകളേ! മലർ  മഞ്ചൽ കൊണ്ട് വരൂ
കൊണ്ട്  പോകൂ  ഞങ്ങളെ  ആ മാഞ്ചുവട്ടിൽ...മാഞ്ചുവട്ടിൽ...

Tuesday, October 14, 2025

നിർദ്ധനന് ജീവിക്കേണ്ടേ?

 നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്   മകൻ സൈലുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.  മെഡിക്കൽ കോളേജിലെ  വിദഗ്ദ്ധ ഡോക്ടറെ കാണിച്ചു. വിശദമായ  പരിശോധനക്ക് ശേഷം  മകന് ബ്ളോക്ക് ഉണ്ടെന്നും  ആഞിയോ പ്ളാസ്റ്ററി  നടത്തണമെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. ഡോക്ടറെ വർഷങ്ങളായി എനിക്ക് പരിചയമുള്ളതിനാലും  അദ്ദേഹത്തിന്റെ ചികിൽസാ  വൈദഗ്ദ്ധ്യത്തിൽ പൂർണ വിശ്വാസം ഉള്ളതിനാലും  ഞങ്ങൾ ആയതിന് സമ്മതിച്ചു. എന്നാൽ അതിന് വേണ്ടി വരുന്ന ചെലവുകളെ പറ്റി  അദ്ദേഹം പറഞ്ഞപ്പോഴാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന  സൈലുവിന്  അത്രയും സാമ്പത്തിക ചെലവുകൾ നേരിടാൻ കഴിയുമോ എന്ന ശങ്ക ഞങ്ങൾക്ക് ഉണ്ടായത്. സർക്കാർ ആശുപത്രി  ആണെങ്കിൽ തന്നെയും  ആഞ്ജിയോ പ്ളാസ്റ്ററിയെ തുടർന്ന് നെഞ്ചിൽ സ്ഥാപ്ക്കേണ്ട സ്റ്റൻടിന്റെ വില  രോഗി തന്നെ കണ്ടെത്തണം. അത് വലിയ തുകയുമാണ് സൈലുവിന് ഇൻഷുറൻസ് പരി രക്ഷ ഉണ്ടെങ്കിലും  സർക്കാർ മെഡിക്കൽ കോളേജിൽ കാരുണ്യാ പദ്ധതി ഒഴികെ മറ്റ്  ഇൻഷുറൻസുകൾ സ്വീകാര്യമല്ലാ എന്ന വിവരം ഡോക്ടർ  പറഞ്ഞു.. കാരുണ്യാ പദ്ധതിയുടെ വരുമാന പരിധിക്ക് പുറത്താണ്  സൈലുവിന്റെ റേഷൻ കാർഡിൽ കാണിച്ചിരിക്കുന്ന  വരുമാനം. ഞങ്ങൾ നിരാശരായി..

മഹാകാവി ഇക്ബാലിന്റെ  ഈരടികൽ മനസ്സിലേക്ക് ഓടിയെത്തി. ഒന്നുകിൽ പണക്കാരനാകണം അല്ലെങ്കിൽ പാവപ്പെട്ടവനാകണം. . എന്നാൽ മദ്ധ്യ അവസ്ഥയിൽ ഉള്ളവാനായാൽ അവന്റെ ഗതി അധോഗതിയാണ്. പൈസാ ഉള്ളവന് അവന്റെ പൈസാ ഉപയോഗിക്കാം. പാവപ്പെട്ടവന് സഹായത്തിന് കൈ നീട്ടി കാര്യം തേടാം. മദ്ധ്യ സ്ഥിതി ഉള്ളവന് പണവുമില്ല  അഭിമാനത്താൽ തെണ്ടാനും പറ്റില്ല..

എന്തായാലും മകന്റെ ചികിൽസ ഉടനെ നടന്നേ മതിയാകൂ. അങ്ങിനെ സൈലുവിന്റെ ഇൻഷുറൻസ് കമ്പനിയായ മണിപ്പാൽ സിഗ്മാ { പേര് കൃത്യമായി ഓർമ്മ വരുന്നില്ല) ഇൻഷുറൻസ് പരിരക്ഷ പദ്ധതി സ്വീകരിക്കുന്നതും ഹൃദയ രോഗ ചികിൽസയിൽ വൈദഗ്ദ്ധ്യം ഉള്ളതും അത് ഉടനെ നടപ്പിൽ വരുത്തുന്നതുമായ  ആശുപത്രികളെ പറ്റിയുള്ള അന്വേഷണം ചെങ്ങന്നൂർ കെ.എം.സി. ആശുപത്രിയിൽ  ഞങ്ങളെ എത്തിച്ചു. കൊട്ടാരക്കരയിൽ നിന്നും 50 കിലോ മീറ്റർ ദൂരത്തിലുള്ള ആ ആശുപത്രിയിൽ  സൈലുവുമായി ഞങ്ങൾ എത്തി വിശദ വിവരങ്ങൾ തിരക്കിയപ്പോൾ തൃപ്തികരമായ  മറുപടി കിട്ടിയതിനാൽ  മകനെ അവിടെ അഡ്മിറ്റ് ചെയ്തു, കഴിഞ്ഞ ദിവസം  ആഞ്ജിയോ ഗ്രാമ് നടത്തിയപ്പോൾ രണ്ട് ബ്ളോക്കുകൾ ഉണ്ടെന്ന നിരീക്ഷണത്താൽ ഉടനെ തന്നെ ആഞ്ജിയോ പ്ളാസ്റ്ററിയും നടത്തി. ഡോക്ടർ മധു പൗലോസിന് നന്ദി. വിദഗ്ദ്ധമായി അദ്ദേഹം ആ കർമ്മം ചെയ്തുവെന്ന്  ഞങ്ങൾക്ക് ബോദ്ധ്യമായി. ബിൽ തുക ഒരു ലക്ഷത്തി എഴുപത്തി നാലായിരം തുക. 

ഇനിയാണ് കാര്യങ്ങളുടെ രസകരമായ പുരോഗമനം സംഭവിക്കുന്നത്. ബന്ധപ്പെട്ട ഇൻഷുറൻസ്കാർക്ക് ഡിസ്ചാർജ് ദിവസം  ആശുപത്രിയിൽ നിന്നും ക്ളൈം  അനുവദിച്ച് കിട്ടാൻ കടലാസ്സുകൾ  അയച്ചു.  ഇൻഷുറൻസ് നിയമ പ്രകാരം ഞങ്ങളുടെ  അപേക്ഷ വഹിക്കത്തക്കതല്ല  എന്നും ആയതിനാൽ അത് നിരസിക്കുന്നു എന്നുമായിരുന്നു ഇൻഷുറൻസ്കാരുടെ മറുപടി. കാരണം അന്വേഷിക്കാനും പിന്നെയും മറുപടി അയക്കാനുമുള്ള മാനസിക നിലയിലല്ലായിരുന്നു ഞങ്ങൾ.  മകനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വരണം. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.  അതിന് വേണ്ടി നെട്ടോട്ടം ഓടി അവസാനം തുക  എങ്ങിനെയെല്ലാമോ മറിച്ചു ആശുപത്രിയിലടച്ചു പിറ്റേ ദിവസം സൈലുവിനെ. ഡിസ്ചാർജ് ചെയ്തു  വീട്ടിലെത്തിച്ചു.ഇൻഷുറൻസ്കാരുടെ പുറകേ പോകാൻ മകൻ വക്കീലിനെ ചുമതലപ്പെടുത്തി.

ഈ കുറിപ്പുകളിലൂടെ എന്റെ ചോദ്യം   പൈസാ രൊക്കം കയ്യിലില്ലാത്ത ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ എന്ത് ചെയ്യും എന്നാണ്. പൈസാ കയ്യിൽ ഇല്ലാത്തവനും ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ലാത്തവനുമായ ഒരു നിർദ്ധനന് ഒരു പരിഹാരവും കണ്ടെത്താനാകാതെ കഷ്ടപ്പാടിനെ നേരിടാനേ കഴിയൂ. 

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ  സ്ഥിതി ചെയ്യുന്ന ആശുപത്രികളിലെങ്കിലും  ഇപ്രകാരമുള്ള  അവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ചികിൽസാ സൗകര്യം  ഏർപ്പെടുത്താൻ അധികാരികൾക്ക് കഴിയില്ലേ? സാധാരണ വരുന്ന പനിക്ക് പാരസെറ്റാമോൽ ഗുളിക നൽകാനും വീണ് പരിക്ക് പറ്റുന്നവന് ഒന്ന് രണ്ട് തയ്യൽ ഇടാനും മാത്രമാണോ താലൂക്ക് ആശുപത്രികൾ.  കോടികൾ മുടക്കി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പകരം  ഇപ്രകാരം ഗുരുതര രോഗങ്ങൾക്ക് ചികിൽസാ സൗകര്യങ്ങൾ ഒരുക്കുകയല്ലേ വേണ്ടത്.  ജീവിത ശൈലീ മൂലം ഉണ്ടാകുന്ന ഗുരുതര രോഗങ്ങൾ ഇപ്പോൾ  പനി വരുന്നത് പോലെയാണെന്ന്  തിരിച്ചറിഞ്ഞ് അതിന് വേണ്ട ചികിൽസാ സൗകര്യങ്ങൾ  താലൂക്ക് ആശുപത്രികളിലെങ്കിലും  ഏർപ്പെടുത്തുകയല്ലേ വേണ്ടത്. അതിന് വൈദഗ്ദ്ധ്യം നേടിയ ഡോക്ടറന്മാരെ മെഡിക്കൽ കോളേജിൽ നിന്നും താലൂക്കിലേക്ക് മാറ്റി നിയമിക്കുന്നത് കാരണത്താൽ മെഡിക്കൽ കോളേജിലെ തിരക്ക് കുറക്കാനും താലൂക്ക് ലവലിൽ ചികിൽസ ലഭ്യമാക്കാനും കഴിയില്ലേ? അതോ മെഡിക്കൽ കോളെജിലെ എം.ബി.ബിഎസ്സും  താലൂക്ക് ആഷുപത്രിയിലെ എം.ബി.ബി.എസ്സും രണ്ടും രണ്ടാണോ? അവസരം കൊടുത്ത് കൈ തഴക്കം വരുത്തിയാലല്ലേ വിദഗ്ദ്ധനാകൂ താലൂക്ക് ആശുപത്രികളിലെ ഡോക്ടരന്മാരെ വെറും പാരസെറ്റാ മോൾ ഡൊക്ടറന്മാരാക്കി മടി പിടിപ്പിക്കാതിരിക്കുന്നത് നാട്ടുകാർക്കും സർക്കാരിനും നല്ലത്.

Tuesday, September 30, 2025

രോഗം വരാതിരിക്കട്ടെ......

 മകൻ സൈലു  ഇന്നലെ അവൻ ജോലി ചെയ്യുന്നതും മൂന്നാം നിലയിലുള്ളതുമായ സ്ഥാപനത്തിലേക്ക് പടികൾ കയറി പോയ്ക്കൊണ്ടിരുന്നപ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെട്ടു. ഉടനെ തന്നെ  കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ചെന്നപ്പോൾ പകൽ മൂന്നു മണി കഴിഞ്ഞ ആ സമയം കാർഡിയോളജി സംബന്ധമായ  ഡോക്ടറെ കാണാൻ കഴിയാതെ  അവിടന്നു തിരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിച്ചു. മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ് ആ സ്വകാര്യ സ്ഥാപനത്തിലെത്തിയത്. വേദന അധികമായി ഉണ്ടായിരുന്നതിനാൽ കിലോ മീറ്റർ അകലെയുള്ള കൊല്ലത്തോ മറ്റോ പോകാൻ സാവകാശം ലഭിച്ചില്ല.

300 രൂപാ മുടക്കി ആ സ്വകാര്യത്തിലെ അഡ്മിഷൻ  എന്ന “നടയടിയും“ മറ്റും കഴിഞ്ഞ് ബന്ധപ്പെട്ട ഡോക്ടറോട് രോഗ വിവരങ്ങൾ പറഞ്ഞു. ഉടനെ തന്നെ 200 രൂപാ അടച്ച് ഇ.സി.ജി  എടുത്തു പരിശോധിച്ചതിൽ  കുഴപ്പങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്  ഹാർട്ട് അറ്റാക്ക് ഉണ്ടായോ എന്ന പരിശോധനാക്കായുള്ള രക്ത പരിശോധനാ നടപടി ആരംഭിച്ചു. അതിനിടയിൽ  ഗ്യാസ്  ട്രബ്ൾ ആയിരിക്കുമോ എന്ന  സംശയത്താൽ അതിന്റെ കുത്തി വെപ്പും ട്രിപ്പ് ഇടലും നടത്തി. ദോഷം പറയരുതല്ലോ ഒരുമിച്ച് ബില്ല് തന്ന് നമ്മൾക്ക് അറ്റാക് വരുത്താതിരിക്കാൻ ഓരോ ഇനത്തിനും അപ്പോഴപ്പോൾ  ബിൽ തന്നു കൊണ്ടിരുന്നു. അറ്റാക് ഉണ്ടായോ എന്ന രക്ത പരിശോധനക്ക് 950 ഗ്യാസിങ്കുത്തിവെപ്പും ട്രിപ്പിനും1500... അങ്ങിനെ കഷണം കഷണമായി ബില്ല് തന്ന് ഞങ്ങളെ സമാധാനിപ്പിച്ച് ചികിൽസ മുന്നേറി. രക്ത പരിശോധനയിൽ അറ്റാക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നെഞ്ച് വേദ്ന അപ്പോഴേക്കും മാറി. എങ്കിലും എല്ലാ പരിശോധനയും ഒന്നു കൂടി നടത്താം എന്നായി സ്വകാര്യക്കാർ.

രോഗ സംബന്ധമായി ആധികാരികമായ അഭിപ്രായം ആശുപത്രിയുടേതാണ്. എതിർത്ത് പറയാൻ രോഗിക്കോ ബന്ധുക്കൾക്കൊ മുട്ട് വിറക്കും. അതിനാൽ ഞങ്ങൾ “ആമാ സാമീ“ എന്ന് തലകുലുക്കി.  വീണ്ടും 300 രൂപ ഇ.സി.ജി. 950 രൂപാ അറ്റാക്ക് രക്ത പരിശോധനാ അടച്ചു റിസൽട്ടിനായി കാത്തിരിപ്പ് തുടങ്ങി രാത്രി ഒൻപതരയോടെ ഫലം പുറത്ത് വന്നു. ഇ.സി.ജി. നെഗറ്റീവ്. രക്ത പരിശോധന നെഗറ്റിവ്.  മുകളിൽ ഇരിക്കുന്ന സർവ ശക്തനോട് നന്ദിയും പറഞ്ഞ്  ഇറങ്ങാമെന്ന് കരുതിയപ്പോൾ  ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നിന്നും  ഒരു വനിതാ  ഡോക്ടർ വന്ന് പരിശോധന നടത്തിയിട്ട്  ചോദിച്ചു “ റിസൽട്ടുകൾ നെഗറ്റീവ്  ആണ് എന്നാലും മെയിൻ ഡോക്ടറെ കണ്ടീട്ട്  നാളെ പോയാൽ പോരേ...?

 തന്ന ബില്ലുകൾ അടച്ച് കഴിഞ്ഞുള്ള  അത്രയും ചെറിയ സമയത്തേക്ക് ആശുപത്രി വാസത്തിന് 400 രൂപായുടെ ബിൽ കൂടി വന്നത് അടച്ച്  വീട് അടുത്താണ് നാളെ വന്ന് കാണാം എന്ന് പറഞ്ഞ് തടി സലാമത്താക്കി. മാത്രമല്ല ഈ സമയത്തിനുള്ളിൽ ഞാൻ തിരുവനന്തപുരം  മെഡിക്കൽ കോളേജിലെ  കാർഡിയോളജിസ്റ്റുമായി  ബന്ധപ്പെട്ടിരുന്നു . വർഷങ്ങളുടെ അനുഭവ ഞ്ജാനമുള്ള  സൗമ്യനായ  ആ ഡോക്റ്റർ  അടുത്ത ദിവസം മകനെ പരിശോധിക്കാം എന്ന് പറഞ്ഞു.. അത് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ നിന്നും പുറത്ത് ചാടാൻ എനിക്ക് മടിയുണ്ടായില്ല.

ഇവിടെ സ്വകാര്യ ആശുപത്രിയുടെ  വില നിലവാരത്തെ  പറ്റിയല്ല ഞാൻ ഈ കുറിപ്പുകളിലൂടെ പറയാൻ ശ്രമിക്കുന്നത്. യാതൊരു കഴിവും ഇല്ലാത്ത  ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ പെട്ടാൽ എന്താണവന്റെ ഗതി? എന്താണിതിനൊരു പരിഹാരം എന്ന് സംവദിക്കാൻ ശ്രമിക്കുകയാണ്.   സാദാ പനിക്ക്  പരസെറ്റാ മോൾ കൊടുക്കാനാണോ സർക്കാർ ആശുപത്രി തുറന്ന് വെച്ചിരിക്കുന്നത്. ഗുരുതരമായ രോഗങ്ങൾ  കൈകാര്യം ചെയ്യാൻ സ്വകാര്യ ആശുപത്രിക്കാർക്ക് ഉള്ള ചങ്കൂറ്റം പോലും സർക്കാർ ആശുപത്രിയിലെ ഭിഷഗ്വരന്മാർക്കില്ലേ? 

ഈ താലൂക്ക് ആശുപത്രി  രൂപത്തിലും ഭാവത്തിലും പഴയതിൽ നിന്നും ധാരാളം മാറിയിട്ടുണ്ടെന്ന് സമ്മതിക്കുന്നതിനോടൊപ്പം  ആ വളർച്ചയോടൊപ്പം നിന്ന്  ഗുരുതര രോഗങ്ങൾക്കും  പ്രത്യേകിച്ച് ഇപ്പോൾ സാധാരണയായി കണ്ട് വരുന്ന ഹൃദയ സംബന്ധമായ  രോഗങ്ങൾക്കും ചികിൽസ ലഭ്യമാകാനുള്ള  നടപടികൾ    കൈ ക്കൊള്ളാനുള്ള  സംവിധാനങ്ങൾ ഉണ്ടായലല്ലേ ആശുപത്രി സാധാരണക്കാർക്ക് തുണയാകൂ. സർക്കാരിന്റെ അവഗണനയല്ല ഇവിടെ, ഡോക്ടറന്മാരുടെ അലസതയും ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടിയുമാണ് ഇവിടെ പ്രശ്നം.

Saturday, September 27, 2025

വീണ്ടുമൊരു മെഡിസിപ്പ് കതൈ....

 വീണ്ടുമൊരു മെഡിസിപ്പ് കതൈ ചൊല്ലട്ടുമാ....

പതിവ് പോലെ  സൂര്യൻ ഉദിക്കുകയും കിളികൾ ചിലക്കുകയും മറ്റെല്ലാ കാര്യങ്ങളും അതാതിന്റെ പാതയിൽ കൂടി നീങ്ങവേ ഈയുള്ളവന് ഒരു ഫോൺ വിളി. മറു ഭാഗം മധുര മനോഹരമായ ഒരു ലലനാ മണിയുടെ ശബ്ദം.

“സർ...“

“എന്തോ...?“ 

ഈ സാർ  ആ വിളി കേട്ടു.

“....ആശുപത്രിയിൽ നിന്നുമാണ് സർ..“ ആശുപത്രിയുടെ പേര്  മഹിളാ മണി ചൊല്ലി.

എന്താണാവോ ഭവതി മൊഴിഞ്ഞാലും. ഈയുള്ളവൻ ഭവ്യതയോടെ ആവശ്യപ്പെട്ടു.

 കുറച്ച് നാളുകൾക്ക് മുമ്പ്  സാർ ഒരു രോഗിയുമായി ഇവിടെ വരുകയും  ചികിൽസക്ക് ചെലവായ 18000 രൂപാ മെഡിസിപ്പ് പദ്ധതിയിൽ നിന്നും ഈടാക്കി തരാൻ അപേക്ഷ നൽകുകയും എന്നാൽ സാർ നൽകിയ അപേക്ഷ ഇൻഷുറൻസ്കാർ നിഷ്ക്കരുണം നിരസിച്ചതും  സാർ പൈസാ ആശുപത്രിയിൽ അടച്ച് രോഗിയെ ഡിസ്ചാർജ് ചെയ്ത് കൊണ്ട് പോയതും ഓർമ്മയുണ്ടോ?“

:അതെങ്ങിനെ മറക്കാനാണ് കുട്ടീ. പ്രതിമാസം 500 രൂപാ വീതം പെൻഷൻ വിഹിതത്തിൽ നിന്നും പിടിച്ചിട്ടും ആവശ്യം വന്നപ്പോൾ നടുവിരൽ നമസ്കാരം ഇൻഷുറൻസ്കാർ പറഞ്ഞ് അപേക്ഷ  10 വിക്കറ്റിന് 100 റൺസ് അടിച്ച് നമ്മളെ ഔട്ട് ആക്കിയതും എങ്ങിനെ ഞാൻ മറക്കും കുയിലേ...? ഞാൻ വാചാലനായി.

“സാർ പിന്നെന്ത് ചെയ്തു....“ കുയിൽ നാദം പിന്നെയും  ആരാഞ്ഞു...

“അടിയ്ൻ ഒരു പുന പരിശോധന ഹർജി  ഇൻഷുറൻസ്കാർക്ക്  നൽകി അതിൽ ചെറുതല്ലാത്ത ഒരു തുക നഷ്ട പരിഹാരമായി കൂടുതലയി ചോദിക്കുകയും ചെയ്തു..പകർപ്പ് ബന്ധപ്പെട്ടവർക്കും ദാനം ചെയ്തു. പക്ഷേ ആ അപേക്ഷ വേറെ  എവിടെയോ ആണ് കൊടുക്കേണ്ടതെന്ന് പറഞ്ഞു  അയക്കേണ്ടും മേല്വിലാസവും  കാണിച്ച് പഹയൻ ഒരു മറുപടി കത്ത് നമുക്ക് നൽകി. പിന്നേ....എനിക്കതിനല്ലേ നേരം..ഞാൻ ഒരുത്തർക്കും ഒന്നും പിന്നെ അയച്ചില്ല. എന്നിട്ട് എന്റെ മകനായ വക്കീലിനെ വിളിച്ച് പറഞ്ഞു...എടാ വക്കീലേ... ദേ! കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണ്. ഈ ഇൻഷുറൻസ്കാരുമായി ബാപ്പാക്ക് വേണ്ടി ഉപഭോക്തൃ കോടതിയിൽ അങ്കം വെട്ടണം മുറകളെല്ലാം നമുക്ക് പഠിക്കാതെ തന്നെ അറിയാമെന്ന് അവരെ പഠിപ്പിക്കണം. മോൻ പിതാവിന് വേണ്ടി നേരിട്ട് അങ്കം വെട്ടേണ്ട. പകരം ഏതെങ്കിലും ഒരു വക്കീലിനെ ചുമതലപ്പെടുത്തിയാൽ മതി........“ ഇത്രയും ഞാൻ ചെയ്തിട്ടുണ്ട് ഭവതീ...എന്നാൽ ജോലി തിരക്കിനാൽ  മകൻ ഇത് വരെ ഫയൽ ചെയ്തിട്ടില്ലാ എന്നാണറിവ്....“

എന്നാൽ സാറേ! സാറിന്റെ പുന പരിശോധനാ ഹർജി  അനുവദിച്ചതായി ഇൻഷുറൻസ്കാർ  ഇപ്പോൾ അറിയിച്ചിരിക്കുന്നു. സാറിന്റെ  ചികിൽസാ ചെലവ് ഇവിടെ അടച്ചത് ബാങ്ക് അക്കൗണ്ടിലേക്ക് ദേ! അയക്കുന്നു....“ കിളി മൊഴി അവസാനിച്ചപ്പോൾ ഈയുള്ളവൻ അന്തം വിട്ടു നിന്നു. ങേ!...ഇതെന്ത് മറിമായം. ക്ളൈമും പുനപ്പരിശോധനയും നിരസിച്ചത്  വീണ്ടും പുനപ്പരിശോധി ചെന്നോ?!!! 

 ഇതിന്റെ ഗുട്ടൻസ് ഇത് വരെ പിടി കിട്ടിയില്ല. ആരെങ്കിലും ഒന്ന് പറഞ്ഞ് തരുമോ സൂർത്തുക്കളേ....

എന്തായാലും ഇതിന് നന്ദി ആരോട് ഞാൻ ചൊല്ലേണ്ടും....

എന്നെ മെഡിസിപ്പിൽ ചേർത്ത സർക്കാരിനോടോ?

അപേക്ഷ പിന്നെയും പിന്നെയും നിരസിക്കുകയും പിന്നീട് അനുവദിക്കുകയും ചെയ്ത ഇൻഷുറൻസിനോടോ?

നന്ദി ആരോട് ഞാൻ.......  


Sunday, August 24, 2025

പെണ്ണൊരുമ്പെട്ടാൽ

 പെണ്ണൊരുത്തി  വിചാരിച്ചാൽ ഈ ദുനിയാവിൽ  പലതും നടക്കും. എത്ര ഉയരത്തിൽ ഇരിക്കുന്നവനായാലും  നേരം വെളുക്കുമ്പോൾ  കോണകവുമഴിഞ്ഞയ്യോ  ശിവ ശിവാ എന്ന പരുവത്തിൽ  തറയിൽ വീഴ്ത്താൻ  ആർക്കും കഴിയും.

പണ്ടായിരുന്നു “സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം“ എന്ന വാചകം    സ്ത്രീകൾക്കായി നിലവിലുണ്ടായിരുന്നത്. ഇന്ന് അത് പുരുഷനാണ് ചേരുന്നത്.പയ്യനേ! സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം.

പത്രവും ചാനലും  പിന്നെ മൊബൈലും ഒളി ക്യാമറയും  ഈ ലോകത്തെ കിഴ്മേൽ മാറ്റി മറിച്ചു. മസാല വാർത്തകൾ  ഇന്ന് ഹരമാണേവർക്കും.

പണ്ടും   ഈ വിഷയം സജീവമായിരുന്നെങ്കിലും  അന്ന് ഇത്രയും അർമാദം ഇല്ലായിരുന്നല്ലോ. 

അധികാരത്തിനായി  നന്നായി ഉപയോഗിക്കാൻ പറ്റിയ  മാരകമായ ആയുധം തന്നെ  സ്ത്രീ. ഈ സത്യം പുരുഷനാണ് മനസ്സിലാക്കേണ്ടത്.  പുരുഷൻ അതനുസരിച്ച് ജീവിക്കുകയും വേണം.  ഈ കാലഘട്ടം അതാണ് പുരുഷനോട് പറയുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയുടെ അന്നത്തെ ഒരു സൗഹൃദം  പലർക്കും അറിയാമായിരുന്നെങ്കിലും  ആരും അന്ന് അത് സംഭാഷണ വിഷയമാക്കിയത് പോലുമില്ല. അതിനാൽ അദ്ദേഹം രക്ഷപ്പെട്ടു.

അതിന് ശേഷം കാലമേറെ മാറി പോയി. വർഷങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയുടെ സാന്നിദ്ധ്യം നേതാവിന്റെ അധികാര കസേര മറിഞ്ഞ് വീഴാൻ കാരണമായി. ഓടിക്കൊണ്ടിരുന്ന ഒരു കാർ പീച്ചിയിൽ വെച്ച് അപകടത്തിൽ പെട്ടപ്പോൾ കാറിലെ സ്ത്രീ സാന്നിദ്ധ്യം മറിച്ചിട്ടത്  ഒരു മന്ത്രിയുടെ ജീവിതമായിരുന്നു. പുതിയൊരു രാഷ്ട്രീയ പാർട്ടിയുടെ ഉദയത്തിനും ഒരു മന്ത്രി സഭ തകരാനും അത് കാരണമാക്കി 

മറ്റൊരു നേതാവ് വടക്കൻ ജില്ലയിൽ കാറിൽ സഞ്ചരിച്ചപ്പോൾ സ്ത്രീ സാന്നിദ്ധ്യത്താൽ അപമാനിതനായതും നേതാവ് സ്വയം തലയിൽ അടിക്കുന്നതും റ്റി.വിയിലൂടെ ലോകം കണ്ടു.

മകന്റെ കാമുകിയുമായി തനിക്ക് വഴങ്ങിയാൽ  മകനുമായി കല്യാണം   നടത്തി തരാം എന്ന് വാഗ്ദാനം ചെയ്ത്  ബന്ധപ്പെട്ടത്  ഒളി ക്യാമറയിലൂടെ പെണ്ണ് പിടിച്ച് ചാനലിലൂടെ മാലോകരെ കാണിച്ചത് അടുത്ത കാലത്താണ്. പത്തിരിക്ക് മാവ് കുഴക്കുന്നത് പോലെ പെണ്ണിനെ നേതാവ് ഉരുട്ടുന്നത് മലയാളത്തിലെ ഒരു ചാനൽ ഒഴികെ ബാക്കി എല്ലാ ചാനലും കാണിച്ചു. രാഷ്ടീയ നേതാവായ അദ്ദേഹത്തിന്റെ നിരപരാധിയായ ഭാര്യയും കോളേജിൽ പഠിക്കുന്ന സന്തതികളും ആ കാലഘട്ടം എങ്ങിനെ കഴിച്ച് കൂട്ടിയെന്ന് ചാനലുകൾക്ക് വിഷയമായതേ ഇല്ല.

പിന്നെ നാട്ടിൽ സരിത ഇറങ്ങി. പലരും തലയിൽ മുണ്ടിട്ടു. ചില നേതാക്കൾക്കെതിരെ ആ സ്ത്രീയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നെന്ന് ആർക്കാണറിയാത്തത്.

തുടർന്ന് സ്വപ്ന ഇറങ്ങി. എന്ത് കൊണ്ടോ എന്തോ രാഷ്ട്രീയ കസേരകൾ മറിഞ്ഞ് വീണില്ല. പക്ഷേ പലരും നാറി, നന്നായ് നാറി.

ഇവിടെ മാത്രമല്ല പണ്ട് ലണ്ടനിൽ യുദ്ധ കാര്യ മന്ത്രിയെ  വീഴിച്ചത് ഒരു സ്ത്രീയിലൂടെ റഷ്യക്കാരായിരുന്നല്ലോ.

നമുക്കിത് പരിചിതമാണ്. തപസ്സിലൂടെ ഇന്ദ്രന്റെ കസേര  കരസ്ഥമാക്കാൻ മാമുനി  ശ്രമിച്ചപ്പോൾ ആ ശ്രമം ഒരു പെണ്ണിലൂടെ  ഇന്ദ്രൻ  പരാജയപ്പെടുത്തി.

ആധുനിക കാലത്ത് അങ്ങിനെ കസേര  സ്വപ്നം കാണുന്ന പലരെയും വീഴ്ത്താൻ പെണ്ണ് മതിയെന്ന് സമകാലിക സംഭവങ്ങൾ കാണിച്ച് തരുന്നു.

അതിനാൽ പുരുഷന്മാരേ! “സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം“

Friday, August 22, 2025

മറന്നുവോ സഖീ...

 ചില കഥകൾ ചില പാട്ടുകൾ    കൗമാര --യൗവ്വനാരംഭ പ്രണയ കാലത്തേക്ക്    നമ്മളെ കൊണ്ടെത്തിക്കും. എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള  സംഭവങ്ങളായാലും  അൽപ്പം പോലും പൊടി തട്ടാതെ അതേ തീവൃതയോടെ  ആ രംഗങ്ങൾ മനസ്സിൽ പാഞ്ഞെത്തും.

അപ്രകാരമൊരു ഗാന രംഗമായിരുന്നു അടുത്ത കാലത്ത് നിര്യാതനായ  കലാഭവൻ നവാസ്  അവതരിപ്പിച്ച  “മറന്നുവോ സഖീ..“ എന്ന ഗാനരംഗം.

മറന്നുവോ സഖീ പഴയൊരീ നടവഴി

പ്രാണൻ പോകുന്ന പോലെടീ, കണ്ണടഞ്ഞാലുമെൻ കണ്മണീ

ഉള്ളുറങ്ങൂലാ  പെൺ മണീ...ആരീ രാരീരോ.............

ഈ വരികൾ മനസ്സിനെ വല്ലാതെ സ്പർശിക്കുകയും. ഓർമ്മകൾ ദൂരെ ദൂരെ എന്നെ കൊണ്ട് പോവുകയും ചെയ്തു.

 വസന്തം പൂത്തുലഞ്ഞ് നിന്ന ഒരു കാലഘട്ടം. ഇനി ഒരിക്കലും തിരിച്ച് വരാൻ കഴിയാത്ത കാലഘട്ടം. ഇത് വായിക്കുന്ന നിങ്ങൾക്കുമുണ്ട് അപ്രകാരമൊരു കാലഘട്ടം.  അവിടവും  കഴിഞ്ഞെത്തിയ നമ്മൾ ആ കാലം മനസ്സിന്റെ ഒരു ഭാഗത്തേക്ക് മാറ്റി വെച്ച് പുതിയ കാലത്തിലേക്ക് കടന്നുവെങ്കിലും ഇത് പോലെ ഒരു ഗാനമോ  ഗാന രംഗമോ കാണുമ്പോൾ മാറ്റി വെച്ച ഭാഗത്ത് നിന്നും ഓർമ്മകൾ തല പൊക്കി മറന്നുവോ സഖീ എന്ന് നമ്മളെ വിളിച്ച്  പുളകം കൊള്ളിക്കുന്നില്ലേ!

പിന്നെപ്പോഴോ എവിടെയെങ്കിലും എന്നെങ്കിലും കണ്ട് മുട്ടിയാൽ തന്നെ  എല്ലാം മറച്ച് വെച്ച് സുഖമാണോ എന്നൊരു സാദാ ചോദ്യത്തിൽ നാം എല്ലാം ഒതുക്കുന്നു.

ഈ ഗാനം എന്നെ ആലപ്പുഴ വട്ടപ്പള്ളിയിൽ കൊണ്ട് പോയി,  ആ പഴയ വേലിക്കെട്ടും  വള കിലുക്കവും വെണ്ണിലാവിൽ  കുളിർന്ന് കിടക്കുന്ന മണൽപ്പുറവും തെളിമയോടെ എനിക്ക്   കാട്ടി തന്നു ചോദിക്കുന്നു.  മറന്നുവോ സഖേ!....

സുഗന്ധം പരത്തി നിന്ന പനി നീർ പൂവിന്റെ ആ കാലത്തിലെ  എല്ലാവരും എവിടെയോ എങ്ങോട്ടോ പോയി.  അവർ ഭാര്യയും ഭർത്താവും  അഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമാണ് ഇപ്പോൾ. 

എങ്കിലും ഒന്നു മൂളിക്കൊള്ളട്ടെ “ മറന്നുവോ സഖീ.....






 


Wednesday, July 16, 2025

മെഡിസിപ്പ് തട്ടിപ്പ്

 മെഡിസിപ്പ്..

സ്വന്തം.ജീവനക്കാർക്കും പെൻഷൻ കാർക്കുമായി സർക്കാർ ഒരുക്കിയ ആരൊഗ്യ സംരക്ഷണ  കവചം.  അഥവാ ഇൻ ഷുറൻസ് കമ്പനിക്കായി ഒരുക്കിയ  സൽക്കാരം.

പ്രതിമാസം 500 രൂപാ വീതം അതായത്  വർഷം തോറും 6000 രൂപാ ഈ ഇനത്തിലായി  സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻ കാരിൽ നിന്നും  സർക്കാർ ഈടാക്കുന്നുണ്ട്.

പകരം ജീവനക്കാരന്/പെൻഷൻ കാരന്  രോഗം വരുമ്പോൾ  സർക്കാർ ലിസ്റ്റിലുള്ള  ആശുപത്രിയിൽ കിടത്തി ചിൽസിക്കേണ്ടി വരുകയാണങ്കിൽ  ഒരു നിശ്ചിത ആശുപത്രി ചെലവ് സർക്കാർ നിയോഗിച്ച ഇൻഷുറൻസ്കാരൻ നൽകുമെന്നാണ് വ്യവസ്ഥ. 

കേട്ടാൽ തോന്നുക നമ്മൾ പഴം തൊലി ഉരിഞ്ഞ് തിന്നുന്നത് പോലെ എത്ര  എളുപ്പം.എന്ന്.

ഒരിക്കലുമല്ല. എങ്ങിനെ തുക കൊടുക്കാതിരിക്കാമെന്നാണ് ഇൻഷുറൻസ്കാരുടെ നോട്ടം.

എന്റെ വീട്ടിൽ നിന്നും 2 പെൻഷൻ കാർ ഉൾപ്പടെ 3 പേർ  മെഡിസിപ്പിൽ അംഗങ്ങളാണ്. 1500 രൂപ പ്രതിമാസം അടയുന്നുമുണ്ട്. എന്നിട്ടും അതിലൊരാൾ സർക്കാർ ലിസ്റ്റ് ചെയ്ത  ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഡോക്ടറന്മാരുടെ നിർദ്ദേശാനുസരണം 5 ദിവസം  അഡ്മിറ്റായി ചികിൽസിച്ച വകയിൽ 17570 രൂപാ  ക്ളൈം ഉന്നയിച്ച് ആശുപത്രിക്കാർ അയച്ച ബിൽ  ഇൻഷുറൻസ്കാർ ഒരു പൈസാ പോലും അനുവദിക്കാതെ പൂർണമായി തള്ളി തിരിച്ചയച്ച് തന്നു. പറഞ്ഞ കാരണം   മെഡിസിൻ കൊണ്ട് ഭേദമാകുന്ന ഈ രോഗത്തിനായി ഐ.പി.  ചെലവ് തരേണ്ട ആവശ്യമില്ലാ എന്ന്.

രോഗിക്ക് ഐ.പി. ആകാൻ ഒരു ആഗ്രഹവുമില്ലായിരുന്നു. രോഗത്തിന്റെ തൽസ്ഥിതിക്ക് ആശുപത്രിയിൽ ഡ്രിപ്പ് ഇട്ട് കിടന്നും മറ്റ് രീതികൾ അവലംബിച്ചും  കിടത്തി ചിൽസിച്ചേ മതിയാകൂ എന്നതിനാലാണ് ഡോക്ടറന്മാർ അഡ്മിറ്റ് ചെയ്തത്.

ഇവിടെ പ്രസക്തമായ ചോദ്യം  ഓ.പി. ചികിൽസയാണോ ഐ.പി.ചികിൽസയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഡോക്ടറാണോ ഇൻഷുറൻസ്കാരാണോ?

രോഗത്തെ സംബന്ധിച്ച് ആധികാരികമായ റിപ്പോർട്ട് തരേണ്ടത് ഡോക്ടറന്മാരോ  ഇൻഷുറൻസ്കാരോ?

പ്രതിമാസം ജീവനക്കാരിൽ നിന്നും 500 രൂപാ പിടിച്ച് സർക്കാർ ഈ ഇൻഷുറൻസ്കാർക്ക് നൽകുന്നതിൽ ജീവനക്കാർക്ക് എന്ത് മെച്ചം.

നാട്ടിൽ അനേകം ഇൻഷുറൻസ് കമ്പനിയുള്ളതിനാൽ തങ്ങളുടെ പൈസാ ഏത് കമ്പനിക്ക് ഏത് തോതിൽ കൊടുക്കണമെന്ന വിവേചനാധികാരം ജീവനക്കാർക്ക് നൽകുന്നതല്ലേ  ഉത്തമം. സർക്കാർ എന്തിന് ഈ പൊല്ലാപ്പ്  തലയിൽ വലിച്ച് വെയ്ക്കുന്നു?

ഈ കാര്യത്തിൽ പുനർ ചിന്തക്ക് സർക്കാർ തയാറാകണം. അതിനായി വേണം ജീവനക്കാർ പ്രതിഷേധിക്കേണ്ടത്.

Friday, May 30, 2025

ഓർമ്മയിലെ കടലാസ്സ് തോണി

 മഴ കോരി ചൊരിയുന്നു.

മഴ വെള്ളം റോഡരികിലൂടെ  പാഞ്ഞൊഴുകി  പോകുന്നത് ഞാൻ കണ്ണിമക്കാതെ നോക്കി നിന്നു.

ആലപ്പുഴ ലജനത്ത്  മാർക്കറ്റിന് സമീപം  കട  വരാന്തയിൽ നിൽക്കുകയാണ് ഞാൻ.

എന്റെ സ്നേഹിതന്റെ മകന് ആലപ്പുഴ കോടതിയിൽ ഒരു കേസുണ്ട്. ആ കേസിന്റെ നടപടികൾക്കായി സ്നേഹിതനോടൊപ്പം  ആലപ്പുഴയിൽ വന്ന ഞാൻ യാദൃശ്ചികമായാണ് ലജനത്ത് മാർക്കറ്റിന് സമീപം വന്ന് പെട്ടത്.

 തുള്ളിക്കൊരു കുടം പെയ്ത് കൊണ്ടിരിക്കുന്ന  മഴ സൃഷ്ടിച്ച വെള്ള ചാലിൽ നോക്കി നിൽക്കവേ ആ ചാലിന് സമീപം  8 വയസ്സുള്ള ഒരു പയ്യനെ ഞാൻ കണ്ടു. 

വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ.  അവൻ  കടലാസ് വഞ്ചി ഉണ്ടാക്കി ആ  വെള്ളത്തിൽ ഇറക്കി അതിന്റെ പാച്ചിൽ കണ്ട് സന്തോഷിച്ച് നിൽക്കുകയായിരുന്നു.

അത് ഞാനായിരുന്നു. അനേകമനേകം വർഷങ്ങൾക്ക് മുമ്പുള്ള ഞാൻ.

 അവിടെ നിൽക്കുന്ന കട മുറികളിൽ  ഒന്നിലെ ചിട്ടി ആഫീസിൽ വാപ്പാക് ജോലി ഉണ്ടായിരുന്നു. സ്കൂൾ അവധികളിൽ ഉമ്മ എന്നെ വാപ്പാ ജോലി ചെയ്യുന്ന ചിട്ടി ആഫീസിലേക്ക് പറഞ്ഞ് വിടുമെന്നതിനാൽ ബാല്യകാലം പലപ്പോഴും ആ ചിട്ടി ആഫീസിൽ കഴിച്ച് കൂട്ടേണ്ടി വന്നിരുന്നു.

വീട്ടിലെ കുസൃതികൾ കാരണം  ശല്യം ഒഴിവാക്കാനും   വിശക്കുന്നേ എന്ന എന്റെ മുറവിളിയിൽ നിന്നും രക്ഷപെടാനുമായി ഉമ്മ കണ്ടെത്തിയ ആ ഉപായത്താൽ   ഒരു തടവ് പുള്ളിയെ പോലെ എനിക്ക് അവിടെ കഴിയേണ്ടി വന്നു.  രാത്രി ഏറെ ചെന്നാണ് ആ കാലത്ത് വല്ലതും വിശപ്പിന് കിട്ടിയിരുന്നത്.

ആ കാലത്തെ മഴ സൃഷ്ട്ടിക്കുന്ന കൊടും വിശപ്പ് മറക്കാനായി ഞാൻ കണ്ട് പിടിച്ച മാർഗമായിരുന്നു  മഴ വെള്ള ചാലിൽ കടലാസ് വഞ്ചി ഓടിക്കുക.

എത്രയോ വർഷങ്ങൾക്ക് ശേഷം ഞാൻ ഈ സ്ഥലത്ത് എത്തുമെന്നും  മഴയത്ത് ഒഴുകുന്ന വെള്ള ചാലും നോക്കി ഓർമ്മകൾ അയവിറക്കുമെന്നും അന്ന് ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നില്ല.

എത്രയോ മനുഷ്യ ജന്മങ്ങൾ ഇവിടെ കഴിഞ്ഞ് പോയിരിക്കുന്നു. എത്ര പെട്ടെന്നാണ് കാലം ഓടി പോയത്. ഇന്നലെകളുടെ ശവ ശരീരം കടന്ന് ഇന്നിൽ കാല് ചവിട്ടി നിന്ന് തിരിഞ്ഞ് നോക്കുന്ന ഞാൻ അന്തം വിട്ട് പോകുന്നു. എത്രയെത്ര ജീവിതാനുഭവങ്ങളിലൂടെയാണ് ഞാൻ കടന്ന് വന്നത്.ആ എട്ട് വയസ്സ്കാരനിൽ നിന്നും ഇന്നുള്ള ഞാനിലെത്താൻ  ഒരു പാട് വഴികൾ ഞാൻ താണ്ടിയിരിക്കുന്നല്ലോ. ഒരിക്കലും മറക്കാൻ കഴിയാത്ത  ജീവിതാനുഭവങ്ങൾ

ഓർമ്മകളേ! നിങ്ങൾക്ക് കോടി കോടി നന്ദി.





  

Tuesday, May 20, 2025

ചുക്കിരിയും പെനീസും

 മറ്റുള്ളവരോട് മൂത്രം ഒഴിക്കുന്ന യന്ത്ര സംവിധാനത്തെ  പറ്റി പറയുമ്പോൾ ചുക്കിരി എന്നോ സുനാപ്പീ  എന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും  മലയാള വാക്കുകൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന അശ്ളീലത പെനീസ് എന്ന ആംഗലേയ വാക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകത്തതെന്താണാവോ?

സായിപ്പിനോടുള്ള ബഹുമാനവും ഭയവും ഇന്നും മനസ്സിൽ നിന്നും പോകാത്തതിനാൽ  ചുക്കിരിക്കുള്ള  ജാള്യത പെനീസിന് ഇല്ലാതായതാണ് എന്ന് പറഞ്ഞാൽ ശരിയല്ലേ?

ഫുഡ് കഴിച്ചോ എന്ന ചോദ്യത്തിനേക്കാളും ബഹുമാന്യത കുറവാണല്ലോ ഭക്ഷണം കഴിച്ചോ എന്ന  ചോദ്യത്തിന്.

 ഇത്തിരി കറിയുടെ ചാറ് തരുമോ എന്ന് ഹോട്ടലിലെ  വിളമ്പ്കാരനോട് ചോദിക്കുന്നതിനേക്കാളും ഗമാലിറ്റി ആണ് അൽപ്പം ഗ്രേവി കൊണ്ട് വാ എന്ന് പറയുന്നതിൽ., 

കന്യാകുമാരിയിൽ സൺ റൈസ് കാണാൻ പോകുന്നതിലും താഴത്തെ നിലയിലാണ് സൂര്യോദയം കാണാൻ പോകുന്നു എന്ന് പറയുന്നതിൽ.

ഇറങ്ങി പോടോ എന്ന് പറയുന്നതിലും അധികാരം ഗെറ്റ് ഔട്ട് അലറുന്നതിൽ കാണപ്പെടുന്നു.

നമുക്ക് യാത്ര പോകുന്നതിനേക്കാളും ഇഷ്ടം ടൂർ പോകുന്നതിനാണ്.

ടൈം എന്തായി എന്ന് കേശവദേവിനോട് പണ്ട് ആലപ്പുഴയിലെ  സ്കൂൾ കുട്ടികൾ ചോദിച്ചപ്പോൾ ഫോറേ കാൽ  എന്ന് ദേവ് മറുപടി പറഞ്ഞത് ചുമ്മാതല്ല.

 വൈദ്യുതി ഗമനാഗമന നിയന്ത്രണ യന്ത്രം എന്ന് പറയുന്നതിനേക്കാളും  സ്വിച്ച് എന്നു പറയുന്നതിലും  ഇരുകാലി എന്നതിനേക്കാളും ബെഞ്ച് എന്നു പറയുന്നതിലും ഒരു ചന്തമുണ്ട്.പക്ഷേ മമ്മീ റൈൻ കമ്മിംഗ് പെട്ടെന്ന് റണ്ണിക്കോ എന്ന് അലറുമ്പോൾ ഒരു ചന്തവുമില്ല കുന്തവുമില്ല.

 സായിപ്പിനോടുള്ള ബഹുമാനവും ഭയവും ഇന്നും മനസ്സിൽ നിന്നും പോകാത്തതിനാൽ തന്നെയാണ് സായിപ്പിന്റെ പെനീസിന് നമ്മുടെ നാടൻ ചുക്കിരിയേക്കാളും ഗമ കൂടിയത്.

  സ്ഥാനത്തും അസ്ഥാനത്തും ആംഗലേയം ഉപയോഗിച്ചാൽ സായിപ്പാവൂലാ മോനേ!അതിലും ഭേദം നാടൻ മലയാളി ആകുന്നത് തന്നെയാണല്ലോ.



Friday, May 9, 2025

സച്ചുവിന് ഇന്ന് ഇരുപത്....

 

സച്ചു എന്ന് കൂടി വിളിപ്പേരുള്ള  ഞങ്ങളുടെ സ അദിന് ഇന്ന് ഇരുപത് വയസ്സ്.

കൊട്ടാരക്കര എം.ഇ. എസ്. പ്രൈമറി സ്കൂളിൽ നിന്നും ഈ ചുമടുമായി  തുടങ്ങിയ വിദ്യാഭ്യാസ യാത്ര ഇപ്പോൾ  ചാത്തന്നൂർ എം.ഇ.എസ്. എഞിനീറിംഗ്   കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ രണ്ടാം കൊല്ലമെത്തിയിട്ടുണ്ട്.

കരുണാമയൻ ആരോഗ്യവും ദീർഘായുസ്സും നേർമാർഗവും പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.

Sunday, April 6, 2025

ഘ്ടോൽക്കെചൻ

 ഘടോൽക്കചൻ !!!

മഹാഭാരതം കഥകളിൽ എനിക്കേറെ ഇഷ്ടപ്പെട്ട കഥാ പാത്രമാണ് ഘടോൽക്കചൻ.

പണ്ട് കുഞ്ഞ്ന്നാളിൽ  മായാ ബസാർ എന്ന തമിഴ് സിനിമാ കണ്ടതിന് ശേഷമായിരുന്നു  ഈ ഇഷ്ടത്തിന്റെ തുടക്കം. കനത്ത മീശയുള്ള  രങ്ക റാവു ആയിരുന്നു  ഘടോൽക്കചനായി വേഷം കെട്ടിയ നടൻ. പൊതുവേ രാജാ പാർട്ടിൽ  തിളങ്ങുന്ന നടനാണ് രങ്ക റാവു. മായാ ജാലക്കാരനായ ഘടോൽക്കചൻ പാടിയ  ആ സിനിമയിലെ ഒരു പാട്ട്  ഇന്നും എന്റെ സ്മരണയിലുണ്ട്.

“ കല്യാണ  ചമയൽ സാദം

   കായ്കനികളാൽ പ്രഭാവം

  ഇത് കൗരവ പ്രസാദം

  ഇതുവേ എനിക്ക് പോതും.......ഹഹഹ!! ഹാഹാ!

പിന്നീട് ഞാൻ ഘടോൽക്ചനെ സംബന്ധിച്ച എല്ലാ കഥകളും  താല്പര്യത്തോടെ വായിക്കുമായിരുന്നു. അങ്ങിനെ ഘടോൽക്കചൻ  മായാവിയായ രാക്ഷസനാണെന്നും പഞ്ച പാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ പുത്രനാണെന്നും ഹിഡുംബന്റെ സഹോദരി ഹിഡുംബി ആണ് മാതാവെന്നും മനസ്സിലാക്കി. മാത്രമല്ല മഹാഭാരത യുദ്ധത്തിൽ കൗരവരെ വിറപ്പിച്ച യോദ്ധാവാണ് അദ്ദേഹമെന്നും അവസാനം നിവർത്തി ഇല്ലാതെ വന്ന അവസ്ഥയിൽ അർജുനനെ വധിക്കാൻ വെച്ചിരുന്ന ഏക ആയുധം  കർണൻ ഘടോൽക്കചനെതിരെ പ്രയോഗിച്ച് കൊലപ്പെടുത്തിയെന്നും  വായിക്കുമ്പോൾ മനസ്സിൽ ഒരു വലിയ വേദന അനുഭവപ്പെട്ടിരുന്നു.  കൃഷ്ണൻ ഘടോൽക്കചനെ യുദ്ധ നേതൃത്വം എൽപ്പിച്ചതിലൂടെ  രണ്ട് കാര്യം സാധിച്ചു. ഒന്നാമത്തേത് അർജനനെ  നേരിടാനുള്ള  കർണനെ നിരായുധനാക്കി. രണ്ടാമത്തേത്  രാജ പദവി അവകാശ തർക്കം ഭാവിയിലുണ്ടാകാതെ പരിഹരിച്ചു.

അങ്ങിനെ ഘടോൽക്കചൻ ഒരു ഇതിഹാസമായി എന്റെ മനസ്സിൽ ജീവിച്ച് വരവേ  ഈ അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ നോവൽ ഘടോക്കചൻ ഒന്നും രണ്ടും ഭാഗം  (രണ്ടാം ഭാഗത്തിന്റെ പേര് രാക്ഷസ പർവം) എന്റെ ശ്രദ്ധയിൽ പെട്ടു. പാലക്കാട് ജില്ലയിൽ മുടപ്പല്ലൂർ സർക്കാർ ഹൈസ്കൂളിലെ ഭാഷാദ്ധ്യാപകനായ പത്തനംതിട്ട സ്വദേശി രാജേഷ് കെ.ആർ. ആണ് ഗ്രന്ഥകർത്താവ്. ലോഗോസ് ബുക്ക്സ് ആണ് 450 രൂപാ വീതം വിലയുള്ള  ഈ രണ്ട് പുസ്തകവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഘടോൽക്കചനോടുള്ള  പ്രിയത്താൽ യഥാക്രമം 302-334 പേജുകളുള്ള  ഈ പുസ്തകങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് വായിച്ച് തീർക്കാനായി. വായന അവസാനിച്ചപ്പോൾ  അറിയാതെ പറഞ്ഞ് പോയി. “ എന്റെ രാജേഷേ! സമ്മതിച്ച് തന്നിരിക്കുന്നു.“ അസാധാരണമായ പാത്ര നിർമ്മിതി. രംഗ വിവരണം. കഥാ പാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ചെറിയ അംശം പോലും  വായനക്കാരിലേക്ക് സംവദിക്കാനുള്ള മിടുക്ക്. വായന അവസാനിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഹാംഗ് ഓവർ  മാറുന്നില്ല. 

ഘടോൽക്കചൻ മാത്രമല്ല  മകനും ഭാര്യയും മാതാവും കൊച്ച് മകനും ഇതിൽ മിഴിവുറ്റ കഥാപാത്രങ്ങളാണ്. കൂട്ടത്തിൽ വാസുകി, കാർക്കോടകൻ ,  ഏകലവ്യൻ, ബകൻ, ശകുനി.  തുടങ്ങി ഇതിഹാസത്തിലൂടെ നമ്മുടെ മനസ്സുകളിൽ വില്ലൻ വേഷത്തിൽ രൂപപ്പെട്ടിരുന്നവർ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

അന്നത്തെ കാലഘട്ടത്തിലെ അധ:കൃത സമൂഹം ചരിത്രം നിർമ്മിക്കുന്നവരിലൂടെ  എങ്ങിനെയെല്ലാം മാറ്റി മറിക്കപ്പെട്ടാണ് നമ്മുടെ മുമ്പിലെത്തിയിരുന്നതെന്ന് അതിശയപ്പെട്ട് പോകുന്നു നമ്മൾ.   അന്ന് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട കീഴാള സമൂഹത്തിന്റെ  യാതനകൾ  മനസ്സിൽ തട്ടും വിധം കഥാകാരൻ നമ്മുടെ മുമ്പിൽ വരച്ച് കാട്ടുന്നുണ്ട്.  നോവൽ വായിച്ച് തീരുമ്പോൾ നമ്മുടെ മനസ്സിലെ വില്ലൻ വേഷങ്ങൾ  മറ്റൊരു രൂപത്തിലും ഭാവത്തിലും നിസ്സഹായരായി ദു:ഖ കഥാപാത്രങ്ങളായി  പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്.

ഇനി ഞാൻ ഉറങ്ങട്ടെയും രണ്ടാം ഊഴവും  തുടങ്ങി ഈ ജനുസ്സിൽ പെട്ട പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഇതൊന്ന് വേറെ തന്നയാണ്.

അതിനാൽ തന്നെ ഏവരുടെയും വായനക്കായി ഈ രണ്ട് പുസ്തകങ്ങളും  നിറഞ്ഞ മനസ്സോടെ ശുപാർശ ചെയ്യുന്നു.

Wednesday, March 26, 2025

വേദനയൂറും സ്മരണകൾ.

 പരേതർ നിത്യ നിദ്രയിൽ  കഴിയുന്ന  ആ സ്ഥലത്തേക്ക് ഞാൻ  കണ്ണ് മിഴിച്ച് നോക്കിയിരുന്നു. കാരണം അവിടെ  നിന്ന് അവൻ എന്നെ നോക്കി ചിരിക്കുന്നത് പോലെയും സുഖമാണോ   വാപ്പാ  എന്ന് എന്നോട് ചോദിക്കുന്നത് പോലെയും എനിക്ക് തോന്നി. അതെന്റെ വെറും തോന്നലാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.  പക്ഷേ അവനെ അവിടെയാണ് അടക്കിയിരിക്കുന്നതെന്ന് എനിക്കറിയാം.

പതിവ് പോലെ  പള്ളിയിൽ നോമ്പ് തുറക്കായി ഞാൻ എത്തിയതാണ്. നോമ്പ് തുറക്കായി  പള്ളിയിൽ സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ ഇരുന്നാൽ അൽപ്പം ദൂരെയായി  കബറിടങ്ങൾ കാണാൻ കഴിയും.  എന്റെ മകനും അതിലൊന്നിൽ ഉറങ്ങുകയാണ്.

സായാഹ്നാ‍ന്ത്യവും  സന്ധ്യാരംഭവും  സമ്മേളിക്കുന്ന ഈ  മുഹൂർത്തം മനസ്സിനെ വല്ലാതെ സ്വാധീനിക്കും. പ്രഭാതം ഒരു ദിവസത്തിന്റെ പിറവിയാണ്. സന്ധ്യ ദിവസത്തിന്റെ അന്ത്യവും. അത് കൊണ്ട് തന്നെ സന്ധ്യാ സമയം ഒരു വിഷാദ രാഗം മനസ്സിലേക്ക് ഒഴുകിയെത്തുന്നതിൽ അതിശയമില്ല. അതിനോടൊപ്പം മകനെ അടക്കിയിരിക്കുന്ന ഇടത്തിന്റെ ദർശനവും കൂടി  ഉണ്ടായപ്പോൾ മനസ്സ് വല്ലാതെ തരളിതമാകുന്നുണ്ട്. അവൻ യാത്ര പറഞ്ഞ് പോയിട്ട് ഒരു വർഷവും ഒരു മാസവും പതിനൊന്ന് ദിവസവുമായി. എങ്കിലും  എനിക്കത് ഇന്നലെയായി അനുഭവപ്പെടുന്നുണ്ട്.

നീല ആകാശത്ത് പഞ്ഞിക്കെട്ട് പോലെ വെളുത്ത  മേഘം  ഒഴുകി നടക്കുന്നതിൽ    ഇപ്പോൾ ആരോ ചോര കലക്കി ഒഴിച്ചത് പോലെ അവിടവിടെ ചുവപ്പ് നിറം കാണുന്നുണ്ട്. ഈ അന്തരീക്ഷത്തിലാണ് എനിക്ക് തോന്നിയത് അവൻ അവിടെ നിന്ന് ചിരിക്കുന്നെന്നും സുഖമാണൊ എന്ന് ചോദിക്കുന്നതെന്നും.

എന്നെ വാപ്പാ എന്ന് ആദ്യം വിളിച്ച മകനാണ്. അവനെ തോളിലിട്ട് എത്രയോ കാലം ഞാൻ പാട്ട് പാടി ഉറക്കിയിരിക്കുന്നു. കാലം സൃഷ്ടിച്ച കാരണങ്ങൾ എന്നിൽ  നിന്നും അവനെ  അകറ്റാൻ ഇടയാക്കിയപ്പോളും അവൻ ഇളയ സഹോദരനോട്  പറഞ്ഞുവത്രേ ! “വാപ്പായുടെ  വഴക്ക് കേൾക്കാഞ്ഞിട്ട് ഒരു സുഖവുമില്ലെന്ന് “  ജീവിതമേ അവന് ഒരു തമാശയായിരുന്നല്ലോ. അത് കൊണ്ട് തന്നെയാണല്ലോ ഗുരുതരമായ വൃക്ക രോഗത്തെ അവൻ  തമാശയോടെ കണ്ടതും. അസഹനീയമായ  വേദന അനുഭവിക്കുമ്പോഴും  അവന് എല്ലാം നിസ്സാരമായിരുന്നു. സ്വന്തം മരണം പോലും അവന് ഗുരുതരമല്ലായിരുന്നു.. മരണ ശേഷം ചെയ്യേണ്ട നടപടി ക്രമങ്ങൾ  വരെ അവൻ വാട്ട്സ് അപ്പിൽ അയച്ചു തന്നു. 

 വല്ലാത്ത വേദന എനിക്ക് നൽകിയിട്ടാണ് അവൻ പിരിഞ്ഞ് പോയത്. 

 നോമ്പ് തുറയുടെ ഈ സമയം മനസ്സ് ഏകാഗ്രമാക്കി ഞാൻ പ്രാർത്ഥിക്കുന്നു. 

കരുണാമയനായ നാഥാ! അവന് സ്വർഗം നൾകേണമേ...

Thursday, March 13, 2025

പ്രേമത്തിന്റെ ബിരിയാണിപ്പൊതി

  ഓർമ്മകൾക്ക് മരണമില്ല.  അല്ലെങ്കിലും മരിക്കാത്ത ചില ഓർമ്മകളിലൂടെയാണല്ലോ ജീവിതം വല്ലപ്പോഴുമെങ്കിലും പൂക്കുന്നത്. അത് കൊണ്ട് തന്നെ ഈ അനുഭവം ഈ നോമ്പ് കാലത്ത്  ഒരിക്കൽ കൂടി ഞാൻ പങ്ക് വെക്കുന്നു.

  പട്ടിണിക്കാലത്തായിരുന്നു അന്ന് ആലപ്പുഴയിൽ  നോമ്പ്.
ചക്കര ചായയും  ഒരു വെള്ളയപ്പവും കൊണ്ട്  നോമ്പ് തുറന്നിട്ട്  രാത്രി  മൂന്ന് മണിക്ക് കിട്ടുന്ന റേഷനരി ചോറിന്റെ  ഇടയത്താഴവും പ്രതീക്ഷിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന ഉറക്കം വരാത്ത രാവുകൾ.
ഞങ്ങൾ ആലപ്പുഴക്കാർക്ക് മാത്രമല്ല, നാടൊട്ടുക്ക്  പട്ടിണിയും പരിവട്ടവും തന്നെയായിരുന്നല്ലോ ആ കാലഘട്ടം നൽകിയിരുന്നത്.
അന്നത്തെ ദിവസം   നോമ്പ് തുറന്നത് ഒരു ചെറിയ പഴം കൊണ്ട് മാത്രം. പതിവ് ചക്കര ചായയുമില്ല വെള്ളയപ്പവുമില്ല. 
മണി ഒൻപത് കഴിഞ്ഞു. പുറത്ത് പൂ നിലാവ് പരന്നൊഴുകിയിരുന്നെങ്കിലും അതിലൊന്നും മനസ്സ് ചെല്ലാതെ  ഈ പതിനാറ്കാരൻ  വിശന്ന് പൊരിഞ്ഞ്  ചായ്പ്പിൽ കമഴ്ന്ന് കിടന്നപ്പോൾ പുറത്ത് വേലിക്കൽ നിന്നും “ശൂ“ എന്ന അടയാള ശബ്ദം കേട്ടു.
 അത് അവളാണ്.
പതിവില്ലാത്തവണ്ണം ദേഷ്യവും സങ്കടവും തോന്നി. വയറു പൊരിയുമ്പോഴാണ് അവളുടെ ഒരു “ ശൂ “. എങ്കിലും ഞാൻ എഴുന്നേറ്റ് വേലിക്കൽ ചെന്നപ്പോൾ  വേലിക്ക് മുകളിലൂടെ  അവൾ ഒരു പൊതി നീട്ടി.
 “ബാപ്പ, കല്ല് പാലത്തിനടുത്ത് ഏതോ പണ്ടകശാല മുതലാളിയുടെ  നോമ്പ് തുറക്ക് ബിരിയാണി വെക്കാൻ പോയി, അവിടെന്ന്  കൊണ്ട് വന്ന ബിരിയാണിയിൽ എനിക്ക് കിട്ടിയ പങ്കാണിത്.“ അവൾ പറഞ്ഞു.
എന്തെന്നില്ലാത്ത സന്തോഷത്താൽ അവളെ കെട്ടിപ്പിടിക്കണമെന്നൊക്കെ തോന്നിയെങ്കിലും  വിശപ്പിന്റെ ആധിക്യത്താൽ  പൊതിയും കൊണ്ട് ചായ്പ്പിന്റെ ഉള്ളിലേക്ക് ഞാൻ വലിഞ്ഞു. അൽപ്പ നേരം കൊണ്ട് പൊതി കാലി ആയി. അപ്പോൾ വേലിക്കൽ നിന്നും വീണ്ടും കേൾക്കാം “ശൂ“
ആൾ പോയില്ലേ? ഞാൻ അങ്ങോട്ട് ചെന്നു,
“എല്ലാം തിന്നോ? അവൾ തിരക്കി.
 “തിന്നു“ സന്തോഷത്തോടെയായിരുന്നു എന്റെ മറുപടി.
“ഇത്തിരി പോലും എനിക്ക് വേണ്ടി ബാക്കി വെച്ചില്ലേ?“ അവളുടെ ചോദ്യം.
“നീ, തിന്നില്ലായിരുന്നോ ..“ ഒരു ഞെട്ടലോടെയായിരുന്നു എന്റെ ചോദ്യം.
“ എനിക്ക് വേണ്ടി ഇത്തിരി ബാക്കി വെക്കൂന്ന്  കരുതി,  ആ ബാക്കി തിന്നാനൊരു കൊതി...“
“നോമ്പ് തുറന്നപ്പോൾ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.
“ഇല്ല, ഇന്നലെയും ഒന്നും ഇല്ലായിരുന്നു, ഇന്നലെ ഇടയത്താഴത്തിന് റേഷൻ അരി കഞ്ഞി ആയിരുന്നു“
“നീ  തിന്ന് കഴിഞ്ഞ് ബാക്കി കൊണ്ട് വന്നാൽ  പോരായിരുന്നോ“ എന്റെ സ്വരത്തിൽ പരിഭവവും  കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു
‘അതെങ്ങിനാ, ഇവിടെ ഒരാൾ ഒന്നും കഴിക്കാതിരിക്കുമ്പോൾ എനിക്കെങ്ങിനെ  തിന്നാൻ ഒക്കും“ ആ സ്വരത്തിൽ വിങ്ങൽ ഉണ്ടായിരുന്നോ
“ഛേ!!!“ എന്റെ ആർത്തിയോട്  സ്വയം എനിക്കുണ്ടായ അവജ്ഞയും പ്രതിഷേധവും  വിഷമവും   എന്നിൽ നിന്നും  ഞാൻ അറിയാതെ  ആ ഒരു വാക്കിലൂടെ പുറത്ത് വന്നു.
“അത് സാരമില്ല, അവിടെ വയറ് നെറഞ്ഞപ്പം  എന്റേം വയറ്  നെറഞ്ഞ്“ അവൾ പറഞ്ഞു
 കുഞ്ഞും നാൾ മുതൽ അവൾ അങ്ങിനെ ആയിരുന്നല്ലോ,അവൾക്ക് എന്ത് കിട്ടിയാലും  അത് എനിക്ക് കൊണ്ട് തരുമായിരുന്നു.
“ എന്നാലും വിശന്നിരുന്ന നിനക്ക് ഇത്തിരി പോലും തരാതെ  നിന്റെ ചോറ് ഞാൻ....ഛേ!!! ഞാൻ പിന്നെയും പറഞ്ഞു.  കഴിച്ചതെല്ലാം  അപ്പോൾ തന്നെ ദഹിച്ചത് പോലെ എനിക്ക് തോന്നി.
പിന്നെത്രയോ നോമ്പ് കാലം വന്ന് പോയി.
ഇന്ന് എന്റെ ആ വീടില്ല,അവളുടെ വീടുമില്ല,
കാലമെന്ന ചൂണ്ടലിൽ കൊരുത്ത്  ഞങ്ങൾ  ഇരുവരും പല തീരങ്ങളിലേക്ക് വലിച്ച് കയറ്റപ്പെട്ട്  പരസ്പരം പിരിഞ്ഞ് ജീവിക്കാനായിരുന്നു വിധിയെങ്കിലും  നോമ്പ് കാലമാകുമ്പോൾ  അന്നത്തെ ഓർമ്മ  ഉള്ളിലേക്ക് കടന്ന് വരും. ലോകത്തിന്റെ ഏതോ കോണിൽ എന്നെ പറ്റി  ഓർമ്മിച്ചോ ഓർമ്മിക്കാതെയോ കഴിയുന്ന അവളുടെ മനസ്സിൽ അന്നത്തെ പൂ നിലാവും ആ ബിരിയാണി പൊതിയും ഇപ്പോഴും ഉണ്ടാകുമോ എന്തോ? എന്നാലും  ഓരോ നോമ്പ് കാലം കടന്ന് വരുമ്പോഴും  എന്റെ  ഉള്ളിൽ ഇരുന്ന് ആരോ ഛേ! എന്ന് പറഞ്ഞ് പോകുന്നു.

Monday, February 24, 2025

വിവാഹാലോചന.....

 അങ്ങിനെ എന്റെ ഈ പ്രിയപ്പെട്ട ഭൂമി സാധാരണ പോലെ കറങ്ങി കൊണ്ടിരുന്ന കഴിഞ്ഞ ദിവസത്തെ പകൽ ദിവ്സത്തിൽ എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. നമ്പർ നോക്കിയതിൽ അപരിചിത നമ്പർ കണ്ടതിനാൽ ഈയുള്ളവൻ ചോദിച്ചു:

“ആരാണ്“

“ ഷരീഫ്   സർ  അല്ലേ ,ഞാൻ  കൊല്ലത്ത്   ............. മാട്രിമോണിയൽ  ആഫീസിൽ നിന്നാണ് വിളിക്കുന്നത്.

മധുര മനോഹരമായ ഒരു പെൺ സ്വരം മറുപടി പറഞ്ഞപ്പോൾ ഞാൻ തിരക്കി:-

“എന്താണാവോ കാര്യം...?

“ സർ, താങ്കളുടെ വീട്ടിൽ  ആർക്കെങ്കിലും വിവാഹാലോചന  നടത്തണമെങ്കിൽ ഞങ്ങൾ നടത്തി തരാം. ഞങ്ങളുടെ ആഫീസിൽ രജിസ്റ്റർ ചെയ്താൽ മതി. എല്ലാ തരത്തിലുള്ള യോജിക്കുന്ന ആലോചനകളുടെ വിവരങ്ങൾ ഞങ്ങളുടെ ആഫീസിൽ റെഡിയാണ് സർ.....“

വാതിൽ പടിയിൽ ചാരി എന്നെ നിരീക്ഷിച്ചും അല്ലാതെയും നിന്നിരുന്ന എന്റെ ഇണയെ ഇടം കണ്ണിട്ട് നോക്കി ഞാൻ പറഞ്ഞു:-

“എനിക്കൊരെണ്ണം  വേണം...കുംഭ മാസം ആണ് ഈ വേനൽ ചൂടിൽ  മുതുകിൽ പൊങ്ങുന്ന  കുഞ്ഞ് കുരുക്കൾ  ചൊറിയാൻ  ഒരാളെ വേണം. വിവാഹ ബന്ധത്തിലൂടെ കിട്ടിയാൽ  ശമ്പളം കൊടുക്കേണ്ടല്ലോ..ആഹാരം കൊടുത്താൽ മതിയല്ലോ..അതിവിടെ ഒരാൾക്ക്കൂടി കൊടുക്കാൻ എപ്പോഴും കാണും. .. പിന്നെ ഉള്ള കാര്യം തുറന്ന് പറയാം ഇപ്പോൾ നിലവിലുള്ളവരോട് മുതുക് ചൊറിയാൻ പറയുമ്പോൾ നമ്മുടെ നേരെ ഇതെന്തൊരു ശല്യം എന്ന മട്ടിലൊരു  നോട്ടമാണ്. അതിനാൽ വരുന്നവരോട് കാര്യം പറഞ്ഞ് നിയമിക്കുമ്പോൾ പിന്നെ കുഴപ്പമില്ലല്ലോ......“

അപ്പുറത്ത് അനക്കമില്ല. ഫോൺ കട്ട് ചെയ്ത് പോയോ..ഞാൻ നോക്കി ഇല്ല സജീവമായി ലൈനിൽ ഉണ്ട്. ഞാൻ മുരടനക്കി..“ഹലോ , നിങ്ങൾക്ക് എന്റെ നമ്പർ എങ്ങിനെ കിട്ടി.....?

“അത്...അത്... ഞങ്ങളുടെ ഹെഡ് ഓഫീസിൽ  നിന്നും അയച്ച് തന്നതാ...സാറേ.... സാറിനെ പിന്നെ വിളിക്കാം...ഫോൺ കട്ടായി. ഞാൻ കതകും ചാരി നിന്നവളെ  ഗർവോടെ നോക്കി.  അവൾ പുസ്കെന്ന മട്ടിൽ  എന്നെ വീക്ഷിച്ചു എന്നിട്ട് വിനയത്തോടെ ചോദിച്ചു “ സാറിന്  ഇപ്പോൾ തന്നെ മുതുക് ചൊറിയണോ......?“

പഴയ ഏതോ ഒരു മലയാള സിനിമയിൽ നടൻ  ഇൻസെന്റിന്റെ വക ഒരു ഡയലോഗ് ഉണ്ട്:

“സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണാ ശീലം അത്യാവശ്യമായി ഒരു ഭർത്താവിനുണ്ടാകേണ്ടതാണ്.....“

അത് കൊണ്ട് ഞാൻ ഉടനെ മറുപടി പറഞ്ഞു “അയ്യോ വേണ്ടായേ..മുതുക് ചൊറിയണ്ടായേ...“

മുകളിൽ പറഞ്ഞ  ഫോൺ വിളിയും മറുപടിയും സത്യസന്ധമായ വസ്തുതയാണ്. ഇത് പോലെ മുമ്പും കേരളത്തിലെ ഒരു പ്രധാന പലിശ  അറുപ്പ് കമ്പനിയിൽ നിന്നും അവരുമായി പണമിടപാട് നടത്താനും  പ്രധാനപ്പെട്ട പ്രസിദ്ധീകരണ ശാലയിൽ നിന്നും പുസ്തക വാങ്ങാനായും എനിക്ക് ഫോൺ വിളികളും മെസ്സേജും  വന്നിട്ടുണ്ട്.ഇപ്പോൾ വിവാഹ നടത്തിപ്പ് കമ്പനിയിൽ നിന്നുമാണ് എന്റെ നമ്പരിലേക്ക് ഫോൺ വന്നത്.

 ഇനി എന്റെ ചോദ്യം നിങ്ങളോടാണ് ഞാനും.. നിങ്ങളും ഉൾപ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ ഫോൺ നമ്പറുകളും മറ്റും(ഡേറ്റാ കളക്ഷൻ) ആരാണ് ഈ വക കമ്പനികൾക്ക് നൽകുന്നത്..അല്ലെങ്കിൽ വിൽക്കുന്നത്

നമ്മൾ വിശ്വസിച്ച് സർക്കാർ ഉൾപ്പടെയുള്ള  വേദികളിൽ നൽകുന്ന ഈ ഡേറ്റാകൾ വിപണനം ചെയ്യപ്പെടുന്നു എന്നത് സത്യമാണോ?

Friday, February 14, 2025

കടന്ന് പോയി ഒരു വർഷം


 ഇന്നേക്ക് ഒരു വർഷം മുമ്പ് അതായത് 2024 ഫെബ്രുവരി പതിനാലാം തീയതി പുലർച്ച ഒന്നരമണിക്ക് ഒരു ഫോൺ കാൾ.

അസമയത്തെ ഫോൺ കാൾ പരിഭ്രാന്തി മനസ്സിൽ പടർത്തും. മകൻ ഷിബു ആശുപത്രിയിൽ ആയിരുന്നല്ലോ. അതിനാൽ ഭയം കൂടുതലായി. എന്തായാലും മനസ്സിന്  ദാർഡ്യം വരുത്തി ഫോൺ എടുത്തു.

ഷിബു മരിച്ചു. ഫോണിലൂടെ ആ വിവരം കിട്ടി. എന്റെ ജീവിതത്തിൽ എന്നെ ആദ്യം വാപ്പാ എന്ന് വിളിച്ചവൻ. അവൻ പോയിരിക്കുന്നു. വേദനകളുടെ ലോകത്ത് നിന്നും  എന്നെന്നേക്കുമായി സമാധാനത്തിന്റെ ലോകത്തേക്ക് പോയി.

മനസ്സിൽ തുളുമ്പി നിന്നിരുന്ന അത്യധികമായ ദു:ഖത്തെ  അമർത്തി ശബ്ദത്തിൽ കർശനതയും ദേഷ്യവും വരുത്തി  (എന്റെ സങ്കടത്തെ മറച്ച് വെക്കാനുള്ള ശ്രമമായിരുന്നത്) ഫോൺ വിളിച്ചയാളോട് അവ്ന്റെ  മയ്യത്ത് അടക്കുന്നതിനെ സംബന്ധിച്ചും മറ്റും സംസാരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് അവന്റെ മയ്യത്ത് സംസ്കരണത്തെ പറ്റിയും പിന്നെ ഞാൻ ചെയ്യേണ്ട ചില വിഷയങ്ങളെ പറ്റിയും അവൻ എന്നോട് സംവദിച്ചിരുന്നിരുന്നു. വൃക്ക രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ എത്തിയ അവൻ മരണത്തെ മുമ്പിൽ കണ്ടിരുന്നതിനാൽ സാധാരണ കാര്യം ചർച്ച ചെയ്യുന്നത് പോലെയായിരുന്നത്.  അപ്പോഴും അവൻ പോകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൻ എപ്പോഴും അങ്ങിനെ തന്നെയായിരുന്നു.  ഏത് ഗുരുതര വിഷയവും  തമാശ രൂപേണ അവതരിപ്പിക്കും. ഒരു വിഷയവും അവന് ഗുരുതരമല്ലായിരുന്നു  സ്വന്തം മരണം പോലും. എന്തെല്ലാം അനുഭവങ്ങളിലൂടെ അവൻ കടന്ന് പോയിരിക്കുന്നു.അവനെ എത്രമാത്രം ഞാൻ ശകാരിച്ചിരുന്നു. മറ്റൊരു തരത്തിൽ  എന്നിൽ നിന്നും അവന് കുറ്റപ്പെടുത്തലേ കിട്ടിയിരുന്നുള്ളൂ. അതിനെ പറ്റിയും അവൻ ആരോടോ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:-

“വാപ്പായുടെ രണ്ട് വഴക്ക് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ലാ“ 

ഇപ്പോൾ ആരും വഴക്ക് പറയാത്തിടത്തേക്ക് എന്റെ മോൻ പോയിട്ട് ഒരു വർഷമായി. ഞാൻ എത്രമാത്രം  അവനെ സ്നേഹിച്ചിരുന്നെന്ന് എനിക്കല്ലേ അറിയൂ...നിന്റെ ഓർമ്മയിന്മേൽ രണ്ടിറ്റ് കണ്ണീർ.....

Friday, January 24, 2025

ഉമ്മാ ഇന്നും മനസ്സിൽ....

 ചെന്നിണം പടിഞ്ഞാറേ മാനത്ത് പരന്ന് തുടങ്ങിയതേ ഉള്ളൂ.

പക്ഷികൾ ചേക്കേറാൻ ബഹളമുണ്ടാക്കി പറന്ന് കൊണ്ടിരുന്ന  ആ നേരം സന്ധ്യയുടെ  മൗന  രാഗത്തിലൂടെ ഉമ്മായുടെ ശബ്ദം ഒഴുകി വന്ന് കൊണ്ടിരുന്നു.  ഷരീഫേ!.....

ഉമ്മാ വിളിക്കുകയാണ്. കളി നിർത്തി പൂഴി മണ്ണിൽ നിന്നും ഓടിചെന്നപ്പോൾ തൊട്ടടുത്തുള്ള കുളത്തിൽ നിന്നും വെള്ളം കോരി വെച്ച് ഉമ്മാ കാത്ത് നിൽക്കുന്നു  എന്നെ കുളിപ്പിക്കാൻ. ഉടുത്തിരുന്ന നിക്കർ ഊരി കളഞ്ഞ് തുടയിൽ രണ്ട് നുള്ളും തന്ന് ഉമ്മാ ചോദിച്ചു. “എവിടെ ആയിരുന്നെടാ ഇത്രേം നേരം....“

തണുത്ത വെള്ളം ശരീരത്ത് വീണപ്പോളുള്ള സുഖത്താൽ തുള്ളി ചാടിക്കൊണ്ടിരുന്നപ്പോൾ  ഉമ്മാ ചോദിച്ചു.

,“ഇത്രേം വലുതായിട്ടും ഇന്നീം ഞാൻ വേണോ നിന്നെ കുളിപ്പിക്കാൻ“

“ഞാൻ വലുതായാലും  ഉമ്മാ എന്നെ കുളിപ്പച്ചാൽ മതി“ എന്ന എന്റെ മറുപടി കേട്ടപ്പോൾ മുറുക്കി ചുവപ്പിച്ചിരുന്ന ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞതു ഇന്നും എന്റെ ഓർമ്മയിലുണ്ട്.

എത്രയോ വർഷങ്ങൾക്ക് സേഷം ആ പുഞ്ചിരി ഒരിക്കൽ കൂടി ഞാൻ കണ്ടു, ഉമ്മായുടെ അന്ത്യ നിമിഷങ്ങളിൽ.

കോടതി  ആവശ്യങ്ങൾക്കായി കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്ക് പോയ ഞാൻ അന്ന് കുന്നിക്കോടെത്തിയപ്പോൾ ഉള്ളിൽ പെട്ടൊന്നൊരു വിളി. “ഷരീഫേ!...“

മനസ്സിലെന്തോ ഒരു വിങ്ങൽ. കഴിഞ്ഞ ദിവസം ആലപ്പുഴ ആശുപത്രിയിൽ ആയിരുന്ന ഉമ്മായെ  ഞാൻ പോയി കണ്ട് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട് തിരിച്ച് വന്നതാണല്ലോ. എന്തായാലും ഞാൻ ബസ്സിൽ നിന്നിറങ്ങി ആലപ്പുഴക്ക് തിരിച്ചു. സന്ധ്യ ആയി ആശുപത്രിയിലെത്തിയപ്പോൾ. 

ഉമ്മാ ഊർദ്ധൻ വലിക്കുകയാണ്. പെങ്ങൾ പറഞ്ഞു.“ഉമ്മാ...ദാ...ഷരീഫ് വന്നു...“

ശ്വാസം കിട്ടാൻ പയാസപ്പെടുന്ന ആ നിമിഷത്തിലും ഉമ്മായുടെ ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു. എന്റെ മുഖത്തേക്ക് കണ്ണുകൾ തിരിഞ്ഞു. അൽപ്പ നേരം കഴിഞ്ഞു  ഉമ്മാ പോയി. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവം ഇന്നത്തെ ദിവസമായിരുന്നു.

ആലപ്പുഴ  പടിഞ്ഞാറെ ജുമാ മസ്ജിദിലെ  പഞ്ചാര പോലെ വെളുത്ത മണ്ണൂള്ള പള്ളി പറമ്പിൽ  ഉമ്മാ ഉറങ്ങുന്നു.

ഉമ്മാക്ക് സ്വർഗം ലഭിക്കുമാറാകട്ടെ......എല്ലാ ദിവസത്തേയും പോലെ ഇന്നും ഞാൻ പ്രാർഥിക്കുന്നു.ഈ ലോകത്ത് നിന്നും ഉമ്മാ പോയ ദിവസമാണല്ലോ ഇന്ന്...


Thursday, January 16, 2025

പ്രേം നസീർ ഓർമ്മകൾ

 ജനുവരി 16 ആയ ഇന്ന് പ്രേം നസീറിന്റെ ഓർമ്മ ദിനമാണു

. പകരം വെക്കാനാളില്ലാത്ത ഈ അതുല്യ നടന്റെ സിനിമാ റിക്കാര്ഡുകള് ഇനിയും തിരുത്തപ്പെട്ടിട്ടില്ല . അദ്ദേഹവുമായി ബന്ധപ്പെട്ടു രണ്ടു മറക്കാനാവാത്ത ഓര്മ്മകള് മനസ്സില് നിറഞ്ഞു നില്ക്കുന്നു. ഒന്ന് അദ്ദേഹം കാരണം എന്റെ ബാല്യകാല സുഹൃത്തിനെ ഞാന് മര്ദ്ദിച്ചു . രണ്ടാമത്തേത് എന്റെ ജീവിതം തന്നെ മാറ്റി മറിക്കാനായി ഇരുപത്തി അഞ്ചു രൂപാ അദ്ദേഹം എനിക്ക് തന്നു.

ആദ്യത്തേത് എന്റെ വളരെ കുഞ്ഞു നാളിലെ ഓര്മ്മയാണ്. അന്ന് ഞാന് വിശ്വസിച്ചിരുന്നത്, സിനിമയിലെ രൂപങ്ങള് എല്ലാം ജീവനുള്ളതായിരുന്നു എന്നാണു. . എന്റെ ബാല്യകാല സുഹൃത്ത് തടിയന് ശുക്കൂര് അതിനെ ഖണ്ഡിച്ചു പറഞ്ഞു അതെല്ലാം വെറും ഫോട്ടോകള് ആണെന്ന്.നസീര് എന്റെ ഇഷ്ട്ട താരമായിരുന്നു ആ നസീര് വെറും ഫോട്ടോ ആണെന്ന് പറഞ്ഞാല് ഞാനെങ്ങിനെ സഹിക്കും. പക്ഷെ അവനോടു അതിനെ പറ്റി അടികൂടാന് പോയാല് തടിയന് എന്നെ ഒരു പരുവമാക്കും. അങ്ങിനെയിരിക്കെ അവന്റെ വാദം ശരിയാണെന്ന് തെളിയിക്കാന് ഒരു സംഭവം ഉണ്ടായി. ആലപ്പുഴ ശീമാട്ടിയിലും ശ്രീ കൃഷ്ണായിലും രണ്ടു നസീര് പടം ഒരുമിച്ചു വന്നു. ജീവനോടെയാണ് സ്ക്രീനില് വരുന്നതെങ്കില് ഒരേ സമയം രണ്ടിടത്തും വരാന് പറ്റില്ലല്ലോ. വാദം ജയിച്ച ശുക്കൂര് എന്നെ കളിയാക്കി ആര്ത്തു ചിരിച്ചു. എന്റെ ഉള്ളു ചുട്ടു നീറി. അവസരം വരാന് ഞാന് നോക്കി ഇരുന്നപ്പോള് ദാ...ശുക്കൂര് പള്ളിയില് നമസ്കരിക്കുന്നു. നമസ്കാരത്തില് ആര് എന്ത് ചെയ്താലും പ്രതികരിക്കരുതെന്നാണ് നിയമം. അവന് സുജൂദ് (സാഷ്ട്ടാംഗ നമസ്കാരം) പോയ നേരം ഞാന് അവന്റെ മുതുകില് ഒരിടി കൊടുത്തു.
കാലങ്ങള് എത്രയോ കഴിഞ്ഞിട്ടും ഈ കഥ പറഞ്ഞു ഞാനും അവനും ചിരിക്കുമായിരുന്നു. ഞാന് കൊട്ടാരക്കരയിലായപ്പോള് അവന് കൊച്ചി പള്ളുരുത്തിയില് എക്സയ്സ് വകുപ്പില് ജോലിയിലായി. ഒരു ദിവസം റോഡില് കുഴഞ്ഞു വീണു ആ കൂട്ടുകാരന് മരിച്ചു എന്ന് അറിയാന് കഴിഞ്ഞു.
രണ്ടാമത്തെ സംഭവം എന്റെ സിനിമാ അഭിനയവുമായി ബന്ധപ്പെട്ടതാണ്. സിനിമാ തലയ്ക്കു കയറി അഭിനയിക്കാന് മദ്രാസിലേക്ക് ഒളിച്ചു പോയ ഞാന് നസീറുമായി കണ്ടു മുട്ടി. ആ കൂടി കാഴ്ച "ശ്മശാനത്തിലെ രാത്രി " എന്ന എന്റെ അനുഭവ കുറി പ്പിലുണ്ട്. അതില് ഞാന് ഇങ്ങിനെ എഴുതി
""പലതും ഈ സിനിമാ ഫീല്ഡില് ഞാൻ കണ്ടു.പലതും അനുഭവിച്ചു. ഏറെവിവരിക്കാനുള്ള അനുഭവങ്ങൾ.
ഷൂട്ടിംഗ്‌ ഏരിയായിലെ ജോലിക്കാരോട്‌ കെ.പി.ഉമ്മറിന്റെതലക്കനവും പുശ്ചത്തോടുമുള്ള പെരുമാറ്റവും അതുല്യ നടൻപി.ജെ. ആന്റണിയുടെ "മോനേ" എന്ന സ്നേഹവും വിനയവുംനിറഞ്ഞ വിളിയും അവരെപറ്റി പറഞ്ഞ്‌ കേട്ടത്‌ ശരിയാണെന്ന്‌ എനിക്ക്‌ബോദ്ധ്യപ്പെട്ടു.ഷീലാമ്മയുടെ അഭിനയ പാടവം നേരിൽ ഞാൻകണ്ടു.ബഹദൂറിന്റെ നിഷ്കളങ്കമായ ചിരിയും തമാശകളുംഇടപെടലും എനിക്കു അനുഭവിക്കാൻ കഴിഞ്ഞു. മധു സാറിന്റെഅന്തസുറ്റ പെരുമാറ്റവും നസീർ സാറിന്റെ മാന്യമായസമീപനവും ഒരിക്കലും ഞാൻ മറക്കില്ല.ഷൂട്ടിംഗ്‌ കഴിഞ്ഞ ഒരുസാ യാഹ്നത്തിൽ കാറിൽ കയറുന്നതിനു മുമ്പു ഡ്രൈവർ വരാൻകാത്തിരുന്ന ചില നിമിഷങ്ങളിൽ ഞാൻ എന്റെ മദിരാശിവരവിന്റെ ഉദ്ദേശം അദ്ദേഹത്തോടു പറയാൻ ധൈര്യം കാട്ടി.നസീര്സാര് 5 രൂപയുടെ അഞ്ച്‌ നോട്ടുകൾ എന്റെ കയ്യിൽതന്നിട്ടുപറഞ്ഞു:-
"നാട്ടിൽ പോയി പഠനം തുടരുക..." ആ അഞ്ച്‌ നോട്ടുകളിൽ നാലുഎണ്ണം ഞാൻ ചിലവഴിച്ചു. അഞ്ചാമത്തേത്‌ ആ വർഷത്തെഡയറിയിൽ എന്റെ സിനിമാ ഭ്രാന്തിന്റെ ഓർമ്മക്കായി സൂക്ഷിച്ചുഎങ്കിലും കാലങ്ങൾ വരുത്തി വെച്ച പഴക്കവും പ്രാണികളുടെആക്രമണവും എന്റെ പഴയ ഡയറികളിൽ ചിലതുനശിപ്പിച്ചപ്പോൾ ആ അഞ്ചു രൂപാ നോട്ടും ജീർണ്ണിച്ചു പോയി......"
ഇന്ന് ഈ പതിനാറാം തീയതി ആ വലിയ മനുഷ്യന് അന്തരിച്ച ദിവസമാണ്. അന്ന് അദ്ദേഹം എന്നെ നാട്ടിലെക്കു പറ ഞ്ഞയചില്ലായിരുന്നു എങ്കില് തമിഴ് നാട്ടിലെ ഏതെങ്കിലും മൂലയില് ഞാനിന്നും കഴിഞ്ഞേനെ. ആ ഓര്മ്മ എന്നുമെന്റെ മനസ്സില് നില നില്ക്കും.