മഴ കോരി ചൊരിയുന്നു.
മഴ വെള്ളം റോഡരികിലൂടെ പാഞ്ഞൊഴുകി പോകുന്നത് ഞാൻ കണ്ണിമക്കാതെ നോക്കി നിന്നു.
ആലപ്പുഴ ലജനത്ത് മാർക്കറ്റിന് സമീപം കട വരാന്തയിൽ നിൽക്കുകയാണ് ഞാൻ.
എന്റെ സ്നേഹിതന്റെ മകന് ആലപ്പുഴ കോടതിയിൽ ഒരു കേസുണ്ട്. ആ കേസിന്റെ നടപടികൾക്കായി സ്നേഹിതനോടൊപ്പം ആലപ്പുഴയിൽ വന്ന ഞാൻ യാദൃശ്ചികമായാണ് ലജനത്ത് മാർക്കറ്റിന് സമീപം വന്ന് പെട്ടത്.
തുള്ളിക്കൊരു കുടം പെയ്ത് കൊണ്ടിരിക്കുന്ന മഴ സൃഷ്ടിച്ച വെള്ള ചാലിൽ നോക്കി നിൽക്കവേ ആ ചാലിന് സമീപം 8 വയസ്സുള്ള ഒരു പയ്യനെ ഞാൻ കണ്ടു.
വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ. അവൻ കടലാസ് വഞ്ചി ഉണ്ടാക്കി ആ വെള്ളത്തിൽ ഇറക്കി അതിന്റെ പാച്ചിൽ കണ്ട് സന്തോഷിച്ച് നിൽക്കുകയായിരുന്നു.
അത് ഞാനായിരുന്നു. അനേകമനേകം വർഷങ്ങൾക്ക് മുമ്പുള്ള ഞാൻ.
അവിടെ നിൽക്കുന്ന കട മുറികളിൽ ഒന്നിലെ ചിട്ടി ആഫീസിൽ വാപ്പാക് ജോലി ഉണ്ടായിരുന്നു. സ്കൂൾ അവധികളിൽ ഉമ്മ എന്നെ വാപ്പാ ജോലി ചെയ്യുന്ന ചിട്ടി ആഫീസിലേക്ക് പറഞ്ഞ് വിടുമെന്നതിനാൽ ബാല്യകാലം പലപ്പോഴും ആ ചിട്ടി ആഫീസിൽ കഴിച്ച് കൂട്ടേണ്ടി വന്നിരുന്നു.
വീട്ടിലെ കുസൃതികൾ കാരണം ശല്യം ഒഴിവാക്കാനും വിശക്കുന്നേ എന്ന എന്റെ മുറവിളിയിൽ നിന്നും രക്ഷപെടാനുമായി ഉമ്മ കണ്ടെത്തിയ ആ ഉപായത്താൽ ഒരു തടവ് പുള്ളിയെ പോലെ എനിക്ക് അവിടെ കഴിയേണ്ടി വന്നു. രാത്രി ഏറെ ചെന്നാണ് ആ കാലത്ത് വല്ലതും വിശപ്പിന് കിട്ടിയിരുന്നത്.
ആ കാലത്തെ മഴ സൃഷ്ട്ടിക്കുന്ന കൊടും വിശപ്പ് മറക്കാനായി ഞാൻ കണ്ട് പിടിച്ച മാർഗമായിരുന്നു മഴ വെള്ള ചാലിൽ കടലാസ് വഞ്ചി ഓടിക്കുക.
എത്രയോ വർഷങ്ങൾക്ക് ശേഷം ഞാൻ ഈ സ്ഥലത്ത് എത്തുമെന്നും മഴയത്ത് ഒഴുകുന്ന വെള്ള ചാലും നോക്കി ഓർമ്മകൾ അയവിറക്കുമെന്നും അന്ന് ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നില്ല.
എത്രയോ മനുഷ്യ ജന്മങ്ങൾ ഇവിടെ കഴിഞ്ഞ് പോയിരിക്കുന്നു. എത്ര പെട്ടെന്നാണ് കാലം ഓടി പോയത്. ഇന്നലെകളുടെ ശവ ശരീരം കടന്ന് ഇന്നിൽ കാല് ചവിട്ടി നിന്ന് തിരിഞ്ഞ് നോക്കുന്ന ഞാൻ അന്തം വിട്ട് പോകുന്നു. എത്രയെത്ര ജീവിതാനുഭവങ്ങളിലൂടെയാണ് ഞാൻ കടന്ന് വന്നത്.ആ എട്ട് വയസ്സ്കാരനിൽ നിന്നും ഇന്നുള്ള ഞാനിലെത്താൻ ഒരു പാട് വഴികൾ ഞാൻ താണ്ടിയിരിക്കുന്നല്ലോ. ഒരിക്കലും മറക്കാൻ കഴിയാത്ത ജീവിതാനുഭവങ്ങൾ
ഓർമ്മകളേ! നിങ്ങൾക്ക് കോടി കോടി നന്ദി.