Friday, February 14, 2025

കടന്ന് പോയി ഒരു വർഷം


 ഇന്നേക്ക് ഒരു വർഷം മുമ്പ് അതായത് 2024 ഫെബ്രുവരി പതിനാലാം തീയതി പുലർച്ച ഒന്നരമണിക്ക് ഒരു ഫോൺ കാൾ.

അസമയത്തെ ഫോൺ കാൾ പരിഭ്രാന്തി മനസ്സിൽ പടർത്തും. മകൻ ഷിബു ആശുപത്രിയിൽ ആയിരുന്നല്ലോ. അതിനാൽ ഭയം കൂടുതലായി. എന്തായാലും മനസ്സിന്  ദാർഡ്യം വരുത്തി ഫോൺ എടുത്തു.

ഷിബു മരിച്ചു. ഫോണിലൂടെ ആ വിവരം കിട്ടി. എന്റെ ജീവിതത്തിൽ എന്നെ ആദ്യം വാപ്പാ എന്ന് വിളിച്ചവൻ. അവൻ പോയിരിക്കുന്നു. വേദനകളുടെ ലോകത്ത് നിന്നും  എന്നെന്നേക്കുമായി സമാധാനത്തിന്റെ ലോകത്തേക്ക് പോയി.

മനസ്സിൽ തുളുമ്പി നിന്നിരുന്ന അത്യധികമായ ദു:ഖത്തെ  അമർത്തി ശബ്ദത്തിൽ കർശനതയും ദേഷ്യവും വരുത്തി  (എന്റെ സങ്കടത്തെ മറച്ച് വെക്കാനുള്ള ശ്രമമായിരുന്നത്) ഫോൺ വിളിച്ചയാളോട് അവ്ന്റെ  മയ്യത്ത് അടക്കുന്നതിനെ സംബന്ധിച്ചും മറ്റും സംസാരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് അവന്റെ മയ്യത്ത് സംസ്കരണത്തെ പറ്റിയും പിന്നെ ഞാൻ ചെയ്യേണ്ട ചില വിഷയങ്ങളെ പറ്റിയും അവൻ എന്നോട് സംവദിച്ചിരുന്നിരുന്നു. വൃക്ക രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ എത്തിയ അവൻ മരണത്തെ മുമ്പിൽ കണ്ടിരുന്നതിനാൽ സാധാരണ കാര്യം ചർച്ച ചെയ്യുന്നത് പോലെയായിരുന്നത്.  അപ്പോഴും അവൻ പോകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൻ എപ്പോഴും അങ്ങിനെ തന്നെയായിരുന്നു.  ഏത് ഗുരുതര വിഷയവും  തമാശ രൂപേണ അവതരിപ്പിക്കും. ഒരു വിഷയവും അവന് ഗുരുതരമല്ലായിരുന്നു  സ്വന്തം മരണം പോലും. എന്തെല്ലാം അനുഭവങ്ങളിലൂടെ അവൻ കടന്ന് പോയിരിക്കുന്നു.അവനെ എത്രമാത്രം ഞാൻ ശകാരിച്ചിരുന്നു. മറ്റൊരു തരത്തിൽ  എന്നിൽ നിന്നും അവന് കുറ്റപ്പെടുത്തലേ കിട്ടിയിരുന്നുള്ളൂ. അതിനെ പറ്റിയും അവൻ ആരോടോ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:-

“വാപ്പായുടെ രണ്ട് വഴക്ക് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ലാ“ 

ഇപ്പോൾ ആരും വഴക്ക് പറയാത്തിടത്തേക്ക് എന്റെ മോൻ പോയിട്ട് ഒരു വർഷമായി. ഞാൻ എത്രമാത്രം  അവനെ സ്നേഹിച്ചിരുന്നെന്ന് എനിക്കല്ലേ അറിയൂ...നിന്റെ ഓർമ്മയിന്മേൽ രണ്ടിറ്റ് കണ്ണീർ.....

No comments:

Post a Comment